Wednesday, June 17, 2026

സലിം കുമാര്‍ : ചിരിക്കപ്പുറം ജീവിതം


 Chalachitra Sameeksha June 2026

എ.ചന്ദ്രശേഖര്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ ചില കലാകാരന്മാര്‍ അവരുടെ അഭിനയപ്രതിഭകൊണ്ട് മാത്രമല്ല, അവര്‍ പ്രതിനിധാനം ചെയ്ത സാംസ്‌കാരിക അനുഭവങ്ങളാലും കാലഘട്ടത്തിന്റെ അടയാളങ്ങളായി മാറിയിട്ടുണ്ട്. അത്തരത്തിലുള്ള അപൂര്‍വ പ്രതിഭകളില്‍ ഒരാളായിരുന്നു നടനും സംവിധായകനുമായ സലിം കുമാര്‍. മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്കെത്തി, ഹാസ്യനടന്‍ എന്ന വാര്‍പ്പുമാതൃകയിലേക്കു കള്ളിചേര്‍ക്കപ്പെട്ടിട്ടും അതിനെ പ്രതിഭയുടെ ഊറ്റം കൊണ്ടു മറികടന്ന് ദേശീയ പുരസ്‌കാര ജേതാവായി, കഥാകൃത്തായി, സംവിധായകനായി, സാമൂഹിക നിരീക്ഷകനായി വളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം മലയാള ജനപ്രിയ സംസ്‌കാരത്തിന്റെ തന്നെ നേരധ്യായമാണ്.

സലിം കുമാര്‍ എന്ന വ്യക്തിത്വത്തെ വിലയിരുത്തുമ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ കര്‍മ്മവൈവിധ്യമാണ്. മിമിക്രിയുടെയും നാടകങ്ങളുടെയും വേദികളില്‍ നിന്ന് ജനപ്രിയതയുടെ അനായാസ വഴിയായ ഹാസ്യത്തെ സ്വീകരിച്ചെങ്കിലും, അതില്‍ ഒതുങ്ങിനില്‍ക്കാന്‍ തയ്യാറാകാത്തിടത്താണ് സലീം കുമാര്‍ വ്യത്യസ്തനാവുന്നത്. ഒരു വശത്ത് സാധാരണക്കാരന്റെ നര്‍മ്മബോധത്തെ തൊട്ടുണര്‍ത്തുന്ന കഥാപാത്രങ്ങളും മറുവശത്ത് മനുഷ്യജീവിതത്തിന്റെ ദുരന്തവും ഏകാന്തതയും ആത്മീയ സംഘര്‍ഷങ്ങളും പ്രതിഫലിപ്പിക്കുന്ന ഗൗരവപൂര്‍ണ കഥാപാത്രങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഈ ഇരട്ടസാധ്യതയാണ് അദ്ദേഹത്തെ സമകാലിക മലയാള സിനിമയിലെ അപൂര്‍വ പ്രതിഭയാക്കി മാറ്റിയത്. ജീവിതത്തെപ്പറ്റി, ഓര്‍ത്താല്‍ ഒരന്തവുമില്ല, ഓര്‍ത്തില്ലെങ്കില്‍ ഒരു കുന്തവുമില്ല എന്ന് നിര്‍വചിച്ച സലീം പ്രതിഭകൊണ്ടു മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൊണ്ടുകൂടിയാണ് സാംസ്‌കാരികരംഗത്തെ പകരം വയ്ക്കാനില്ലാത്ത സാന്നിദ്ധ്യമായത്.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്തുള്ള ചിറ്റാറ്റുകരയില്‍ തീര്‍ത്തും സാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10-ന് ജനിച്ച സലിം കുമാര്‍ മതാതീതവും പുരോഗമനപരവുമായ കുടുംബാന്തരീക്ഷത്തിലാണു വളര്‍ന്നത്. മതമേതാണെന്നറിയാതിരിക്കാനാണ് ഗംഗാധരന്‍ മകന് സലീം എന്നു പേരിട്ടത്. അനശ്വര പ്രണയകഥയിലെ നായകന്റെ പേര്. പക്ഷേ അഞ്ചാം ക്‌ളാസില്‍ പേരുപിടിക്കവേ പ്രധാനധ്യാപകന് ആ പേര് പ്രശ്‌നമായി തോന്നി. അതുകൊണ്ട് വാലായി കുമാര്‍ കൂടി ചേര്‍ത്തുകൊണ്ട് അദ്ദേഹമാണ് സലീമിനെ സലീംകുമാറാക്കി മാറ്റുന്നത്. നാലാംക്‌ളാസുവരെ ഇസ്‌ളാമായി ജീവിച്ച താന്‍ അതോടെ ഹിന്ദുവായി എന്നാണ് സഹജ നര്‍മ്മത്തില്‍ തന്റെ പേരിനെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളത്. 

വടക്കന്‍ പറവൂര്‍ ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, മാല്യങ്കര എസ്.എന്‍ എം കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസക്കാലത്തേ കെ എസ് യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടും വേദികളോടും കലാപ്രവര്‍ത്തനങ്ങളോടും പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹം അക്കാലത്ത് കേരളമാകെ തരംഗമായ മിമിക്രി പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. എം.ജി സര്‍വകലാശാല യുവജനോത്സവത്തില്‍ മൂന്ന് തവണ മിമിക്രിയില്‍ ഒന്നാം സ്ഥാനക്കാരനായി. എണ്‍പതുകളിലും തൊണ്ണൂറുകളിലും കലാഭവന്‍ തുടങ്ങി വച്ച മുന്നേറ്റത്തിന്റെ പിന്തുടര്‍ച്ചക്കാരില്‍ മുന്‍നിരക്കാരനായി സലിം കുമാര്‍. 

കൊച്ചിന്‍ കലാഭവനില്‍ മിമിക്രി ജീവിതം ആരംഭിച്ച സലീം പിന്നീട് കൊച്ചിന്‍ സാഗറില്‍ ചേര്‍ന്നു. സ്വന്തമായി ആരംഭിച്ച ട്രൂപ്പിന്റെ മാനേജരായിരുന്നു പില്‍ക്കാലത്ത് എംഎല്‍എയായിത്തീര്‍ന്ന രമേഷ് പിഷാരടി. കേരളത്തില്‍ ദൂര്ദര്‍ശനുപരി സ്വകാര്യ ചാനലുകള്‍ ചുവടുറപ്പിക്കുന്ന കാലംകൂടിയായിരുന്നു അത്. ഏഷ്യാനെറ്റില്‍ സിനിമാലയ്ക്കു പുറമേ കോമിക്കോള എന്നൊരു പരിപാടിയുണ്ടായിരുന്നു.സലീംകുമാറും രമേഷ് പിഷാരടിയും രമേശ് കുറുമശ്ശേരിയുമൊക്കെയായിരുന്നു കോമിക്കോളയുടെ പരമാത്മാക്കള്‍. സമാനതകളില്ലാത്ത ആ ടെലിവിഷന്‍ ഹാസ്യചിത്രീകരണത്തിലൂടെയാണ് സലീംകുമാറും പിഷാരടിയുമൊക്കെ വീടകങ്ങളിലെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുന്നത്.


മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക്

മിമിക്രി വേദികളില്‍ നേടിയെടുത്ത അവതരണമികവും നിരീക്ഷണപാടവവും ശരീരഭാഷയുമാണ് സിനിമയിലേക്ക് വഴിതുറന്നത്. സിനിമയ്ക്കു പറ്റിയ രൂപമേയായിരുന്നില്ല സലീമിന്റേത്. ലേശം ഇരുണ്ട് ഉരുണ്ട് കണ്ണും അല്‍പമുന്തിയ പല്ലുമൊക്കെയായി ഒരാകാരം. പക്ഷേ ഹാസ്യാവതരണത്തിന് തന്റെ ശരീരത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഫോര്‍മുലകളുടെയും വ്യവസ്ഥാപിത സങ്കല്‍പങ്ങളുടെയും വാര്‍പ്പുരീതികള്‍ക്കിടയില്‍ തന്റേതായൊരിടം പിടിക്കാന്‍ സലീംകുമാറിന് ഏറെ കഷ്ടപ്പെടേണ്ടിവന്നുവെന്നതാണ് വാസ്തവം.

ചെറുവേഷങ്ങളിലൂടെയാണ് അദ്ദേഹം സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിദ്ദിഖ് ഷമീറിന്റെ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ വളരെ ചെറിയൊരു വേഷത്തിലൂടെ 1996ലായിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം അന്നത്തെ ഹിറ്റ്‌മേക്കര്‍ സിബിമലയില്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ നീ വരുവോളം എന്ന ചിത്രത്തില്‍ ഒരു മുഴുനീള വേഷത്തിന് ക്ഷണിച്ചെങ്കിലും അഭിനയിച്ചു തുടങ്ങി രണ്ടുദിവസം കഴിഞ്ഞ് തൃപ്തിവരാത്തതുകൊണ്ട് ഒഴിവാക്കുകയായിരുന്നു. ആ ദുരനുഭവത്തെപ്പറ്റിയും പില്‍ക്കാലത്ത് തന്റെ അനുഭവക്കുറിപ്പുകളിലും അഭിമുഖങ്ങളിലും മറ്റും സരസമായി നര്‍മ്മത്തില്‍ ചാലിച്ചാണ് സലീം അനുസ്മരിച്ചിട്ടുള്ളത്.

വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേ(2000)യി ലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനമാണ് റാഫി-മെക്കാര്‍ട്ടിന്മാരുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തെങ്കാശിപ്പട്ടണത്തി(2000)ലെ മുഖ്യ ഹാസ്യവേഷത്തിലേക്ക് സലീമിനെ കൊണ്ടുചെന്നെത്തിച്ചത്. അദ്ദേഹത്തിന്റെ സവിശേഷമായ ഹാസ്യശൈലി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കഥാപാത്രത്തെ കാര്‍ട്ടൂണാക്കാതെ, അതിലെ മനുഷ്യനെ നിലനിര്‍ത്തിക്കൊണ്ട് ചിരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഈ സവിശേഷത അദ്ദേഹത്തെ സമകാലിക ഹാസ്യനടന്മാരില്‍ നിന്ന് വ്യത്യസ്തനാക്കി. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ രാശിയായി. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാല്‍, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മീശമാധവനിലെ വക്കീല്‍ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്നവ കൂടിയാണ്. ഇവയില്‍ റാഫി മെക്കാര്‍ട്ടിന്റെ ചതിക്കാത്ത ചന്തു(2004)വിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം മലയാള സിനിമയിലെ ഹാസ്യവേഷങ്ങളില്‍ ഒരു കള്‍ട്ട് തന്നെയായിമാറി. അരികുവല്‍കൃതരും ഇരകളുമായ സാധാരണ മനുഷ്യരുടെ പരിമിതികളും സ്വപ്നങ്ങളും പരാജയങ്ങളും ഉള്‍ക്കൊണ്ട് ഹാസ്യകഥാപാത്രങ്ങളാക്കിയപ്പോഴും അവരെ തന്മയത്തത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു.


വിസ്മയം നടനപ്രകാരം

ഒരു കലാകാരന്റെ യഥാര്‍ത്ഥ കഴിവ് പരീക്ഷിക്കപ്പെടുന്നത് ഹാസ്യത്തില്‍ നിന്നോ ജനപ്രിയതയില്‍ നിന്നോ പുറത്തുകടക്കുമ്പോഴാണ്. സലിം കുമാര്‍ ഈ പരീക്ഷണത്തില്‍ അതുല്യവിജയം നേടി.

ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്'(2005)  എന്ന ചിത്രത്തിലെ സാമുവല്‍ എന്ന കേന്ദ്ര കഥാപാത്രം സലിംകുമാറിന്റെ മിന്നുന്ന അഭിനയമികവ് വെളിപ്പെടുത്തുന്നതായി. പീഡിപ്പിക്കപ്പെടുന്നൊരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയ്ക്ക് സമൂഹം വേട്ടയാടുന്ന സാമുവലിന്റെ ധര്‍മ്മസങ്കടം അത്രമേല്‍ ഹൃദയസ്പര്‍ശിയായി ശരീരഭാഷകൊണ്ടും ആത്മാവുകൊണ്ടും ആവഹിച്ച സലീം കുമാറിനെത്തേടിആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും തേടിയെത്തി.  അതോടെ, വെറുമൊരു ഹാസ്യനടന്‍ എന്ന നിലയില്‍ നിന്ന് ഗൗരവവേഷങ്ങളും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള നടനെന്ന നിലയിലേക്ക് സലീമിനു സ്ഥാനപ്രതിഷ്ഠ ലഭിച്ചു. രഞ്ജിതിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ കേരളകഫേ(2009)എന്ന ചലച്ചിത്രസമാഹാരത്തില്‍ ഉണ്ണി ആര്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിലെ അമ്മയെ നടതള്ളുന്ന സലീം കുമാറിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുന്നതായി.

സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ച നിയന്ത്രിതമായ അഭിനയശൈലി നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.വിസ്മയാവഹമായ ഈ പരിണതിയുടെ പൂര്‍ണതയായിരുന്നു ആദാമിന്റെ മകന്‍ അബു. സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു'(2010) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ലഭിച്ചു ഇസ്‌ളാമിക പശ്ചാത്തലത്തില്‍ ഒരു സാധാരണ മനുഷ്യന്റെ ആത്മീയയാത്രയെ ആവിഷ്‌കരിച്ച ചിത്രത്തില്‍ അബുവായി അദ്ദേഹം നടത്തിയ പരകായപ്രവേശം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനയങ്ങളില്‍ ഒന്നാണ്. ശരീരഭാഷയില്‍ മാത്രമല്ല,അബുവിന്റെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന പ്രതീക്ഷയും നിരാശയും വിശ്വാസവും സംശയവും ഒരേസമയം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സംഭാഷണങ്ങളേക്കാള്‍ മൗനങ്ങളിലൂടെയാണ് അബു പ്രേക്ഷകരുമായി സംവദിച്ചത്. സലിം കുമാറിനെ ഹാസ്യത്തിന്റെ വാര്‍പ്പില്‍ നിന്ന് വിടുതല്‍ നല്‍കുന്നതായിരുന്നു ആ വേഷം. അപ്പോഴും, ദേശീയ അവാര്‍ഡ് നേടിയ നടന്‍ എന്ന നിലയ്ക്ക് തുടര്‍ന്ന് തന്നെ ഹാസ്യവേഷങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തരുത് എന്നായിരുന്നു നടന്‍ എന്ന നിലയ്ക്ക് മുഖ്യധാരാ സിനിമയോട് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

ആ ഇച്ഛാശക്തിയുടെ പിന്തുണയോടെ മാട്ടുപ്പെട്ടി മച്ചാന്‍, പട്ടാഭിഷേകം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, കുഞ്ഞിക്കൂനന്‍, സി.ഐ.ഡി മൂസ, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, ചതിക്കാത്ത ചന്തു, പെരുമഴക്കാലം, തൊമ്മനും മക്കളും, രാപ്പകല്‍, രാജമാണിക്യം, ചാന്തുപൊട്ട്, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഉദയനാണ് താരം, കുഞ്ഞനന്തന്റെ കട, അറബിക്കഥ, പത്തേമാരി, വെളിപാടിന്റെ പുസ്തകം, ഡ്രൈവിങ് ലൈസന്‍സ്, തല്ലുമാല തുടങ്ങി നാന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. ഇവയില്‍ സി ഐ ഡി മൂസയിലെ ഭ്രാന്തന്‍ എക്കാലത്തെയും മികച്ച ഫാഴ്‌സിക്കല്‍ കോമഡി കഥാപാത്രമായെങ്കില്‍ ഉദയനാണ് താരം, കുഞ്ഞനന്തന്റെ കട തുടങ്ങിയവയിലെ വേഷങ്ങള്‍ അഭിനേതാവെന്ന നിലയ്ക്ക് സലീമിന്റെ കഴിവുകള്‍ തുറന്നുകാട്ടുന്നവയായി. കഥ പറയുമ്പോഴിലെ നിമിഷകവിയൊക്കെ മലയാളികളുള്ളിടത്തോളം കാലം അനശ്വരമായിത്തീരുകയും ചെയ്തു. 'കൂടോത്രം' ആണ് അവസാന ചിത്രം. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍(2012) എന്ന ചിത്രത്തിലെ തൊമ്മാച്ചന്‍ എന്ന കഥാപാത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും സലീം സംവിധാനം ചെയ്ത് ജയ്ഹിന്ദ് ടിവി സംപ്രേഷണം ചെയ്ത പരേതന്റെ പരിഭവങ്ങള്‍ എന്ന ടെലിഫിലിമിലെ പ്രധാനവേഷത്തിന് മികച്ച നടനുള്ള 2013ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ലഭിച്ചു. 


ട്രോളുകളുടെ തമ്പുരാന്‍

മലയാളികളുടെ ദൈനംദിന സംഭാഷണങ്ങളിലേക്ക് കടന്നുവന്ന അനേകം ഡയലോഗുകളും പ്രയോഗങ്ങളുമാണ് സലീം കുമാര്‍ എന്ന കലാകാരന്റെ സാമൂഹികസംഭാവനകളില്‍ പ്രധാനം. പിന്നീട് സോഷ്യല്‍ മീഡിയയിലെ മീം സംസ്‌കാരത്തിലും ഇമോജികളായും സ്റ്റിക്കറുകളായും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവതാരങ്ങളെടുത്തു.

ട്രോളര്‍മാര്‍ക്ക് സലിമിനെയും ട്രോളര്‍മാരെ സലീമിനും വല്ലാത്ത ഇഷ്ടമായിരുന്നു. ഇത്രയ്ക്ക് ഇഷ്ടമായതെന്തെന്ന് ചോദിച്ചാല്‍ അതിന് സലിമിന്റേതായൊരു ന്യായീകരണവുമുണ്ട് ''നമ്മളൊരു ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഭാവം കൃത്യമായി മുഖത്തു വരണം. അത് നന്നായി വരുന്നതുകൊണ്ടാണ് എന്റെ ചിത്രങ്ങള്‍ ട്രോളുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. സത്യത്തില്‍ ഞാന്‍ എന്ന നടന് കിട്ടുന്ന വലിയ അവാര്‍ഡാണവ. എന്റെ ചിത്രങ്ങള്‍ വച്ചുള്ള ട്രോളുകള്‍ വാട്സാപ്പിലൊക്കെ വരുമ്പോള്‍ സന്തോഷവും കൗതുകവുമൊക്കെ തോന്നും'.

സലീമിന്റേതുമാത്രമായ സൂപ്പര്‍ഹിറ്റു സംഭാഷണങ്ങളെത്രയോ മലയാളി നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍',ഐ ആം ദ സോറി അളിയാ... ഐ ആം ദ സോറി, കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളു ഭയങ്കര ബുദ്ധിയാ... പോലുള്ള ഡയലോഗുകള്‍ ഒരിക്കലെങ്കിലും പ്രയോഗിക്കാത്തവര്‍ ചുരുങ്ങും. ഇവയില്‍പ്പലതും സലീമിന്റെ സ്വന്തം സംഭാവനകളുമാണ്.'ഈ രാജാവിന്റെ പേരെന്താണ്?' എന്ന് ചോദിക്കുമ്പോള്‍ 'ശശി, തിരുവിതാംകൂര്‍ രാജാവ്' എന്നും 'നരന്‍' എന്ന ചിത്രത്തില്‍ വഞ്ചിയില്‍ പോവുമ്പോള്‍ 'വിന്‍ഡോ സീറ്റിലിരിക്കാം' എന്നു പറയുന്ന ഡയലോഗും സലീം കൈയില്‍ നിന്നിട്ടതാണ്.


രചന, സംവിധാനം സലിം കുമാര്‍

നടന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സലിം കുമാരിന്റെ ചലച്ചിത്രജീവിതം. നടന്‍ എന്ന നിലയ്ക്ക് ഹാസ്യത്തില്‍ മാത്രമൊതുങ്ങാത്തതുപോലെ അഭിനയത്തിനപ്പുറം രചനാ സംവിധാനരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട് സലീം. അതാകട്ടെ, വെറുമൊരാഗ്രഹത്തിന്റെ കേവലപൂര്‍ത്തീകരണമായിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ നേടിയ ബഹുമതികള്‍ തെളിയിക്കുന്നു. ംവിധായകനെന്ന നിലയില്‍ അദ്ദേഹം തിരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ സാമൂഹിക ബോധവും മനുഷ്യസ്‌നേഹവും പ്രകടമായിരുന്നു.

ആദ്യ സംവിധാനസംരംഭമായ കമ്പാര്‍ട്ട്‌മെന്റ് (2015) ഒരു ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരുടെ ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു. വിവിധ സൂമൂഹിക ശ്രേണിഭിന്നതകള്‍ മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന സങ്കീര്‍ണതയാണ് സിനിമയില്‍ സലീം വരച്ചുകാട്ടിയത്. വാണിജ്യവിജയം ലക്ഷ്യമാക്കിയുള്ള ഫോര്‍മുലകളില്‍ നിന്ന് മാറിയുള്ള ദൃശ്യഭാവുകത്വമായിരുന്നു ആ സിനിയില്‍ നിഴലിച്ചത്.സംവിധായകനെന്ന നിലയിയ്ക്ക,് ഭിന്നശേഷിക്കാരായ രണ്ടു ചെറുപ്പക്കാരെ ഉപയോഗിച്ച് കേരളസമൂഹത്തിന്റെ വൈവിധ്യവും മനുഷ്യമനസുകളുടെ വൈരുദ്ധ്യവും അവതരിപ്പിച്ച സലീമിന്റെ സാമൂഹിക നിരീക്ഷണശേഷി ഈ ചിത്രത്തില്‍ വ്യക്തമാകുന്നുണ്ട്.

സംവിധായകനെന്ന നിലയില്‍ സലിം കുമാറിനെ മലയാള സിനിമാചരിത്രത്തില്‍ സഗൗരവമടയാളപ്പെടുത്തുന്ന സൃഷ്ടിയാണ് കറുത്ത ജൂതന്‍ (2017). കേരളത്തിലെ ജൂതസമൂഹത്തിന്റെ ചരിത്രപശ്ചാത്ത ലവും സ്വത്വപ്രശ്‌നങ്ങളും സ്പര്‍ശിച്ച ചിത്രം മലയാള സിനിമ അപൂര്‍വമായി മാത്രം കൈകാര്യം ചെയ്ത വിഷയത്തെയാണവതരിപ്പിച്ചത്. മതപരവും സാംസ്‌കാരികവുമായ സ്വത്വങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു, ന്യൂനപക്ഷസമൂഹങ്ങളുടെ ഓര്‍മ്മകള്‍ എങ്ങനെ ചരിത്രത്തില്‍ രേഖപ്പെടാതെ പോകുന്നു തുടങ്ങിയ ചോദ്യങ്ങളാണ് ചിത്രം ഉയര്‍ത്തിയത്. കേരളത്തില്‍ ജീവിച്ച 'കറുത്ത ജൂതന്മാരില്‍' ഒരാളായ ആരോണ്‍ ഇല്യാഹുവായി വേഷമിട്ടത് സലീം കുമാര്‍ തന്നെയാണ്. തന്റെ കുടുംബം ഇസ്രയേലിലേക്ക് പോയെങ്കിലും കേരളത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ച രോണിന്റെ ജീവിതത്തിലൂടെയും, അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് കഥ മുന്നേറുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമാവിഭാഗത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കറുത്ത ജൂതന്‍. ്വന്തം മാതാവിനെയും സഹോദരിയെയും വെടിഞ്ഞ് സ്വന്തം സമുദായത്തിന്റെ ചരിത്രം തേടിപ്പോയ ആരോണിന് പിന്നീട് നാട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ താന്‍ ജൂതനാണെന്നത് പോലും തെളിയിക്കേണ്ട അവസ്ഥയാണ് വന്നു പെടുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബൗദ്ധിക ജിജ്ഞാസയും സാമൂഹിക പ്രതിബദ്ധതയും വ്യക്തമായ ചിത്രമായിരുന്നു അത്.

സംവിധായകനായുള്ള മൂന്നാമൂഴത്തില്‍ ദൈവമേ കൈതൊഴാം കെ. കുമാരാകണം (2018) എന്ന ചിത്രത്തില്‍  ജനപ്രിയ സിനിമയുടെ ഭാവുകത്വമാണ് സലീം സ്വീകരിച്ചതെങ്കിലും, വിശ്വാസം, ആധുനിക ജീവിതം, തുടങ്ങിയ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുക വഴി സാമൂഹികമായ തന്റെ നിലപാടുകള്‍ക്ക് അടിവരയിടുകയായിരുന്നു അദ്ദേഹം.


എഴുത്തും വായനയും

രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച പുലര്‍ത്തിയ സിനിമാക്കാരനായിരുന്നു സലീം കുമാര്‍. കലാകാരന്‍ നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞഅരാഷ്ട്രീയവാദിയാവുന്നതിനോട് അദ്ദേഹം യോജിച്ചില്ല. സാമൂഹികചര്‍ച്ചകളിലും മറ്റും  സജീവ സാന്നിധ്യമായിരുന്ന സലീം കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള തന്റെ രാഷ്ട്രീയ നിലപാടും ഒരിക്കലും ഒളിച്ചുവയ്ക്കാനിഷ്ടപ്പെട്ടില്ല. അഭിമുഖങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച നിരീക്ഷണങ്ങള്‍ പലപ്പോഴും മുഖ്യധാരാ ധാരണകളെ ചോദ്യം ചെയ്യുന്നതായിരുന്നു. ചരിത്രം, മതം, രാഷ്ട്രീയം, സാഹിത്യം എന്നിവയിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം അദ്ദേഹത്തിന്റെ സംഭാഷണ ങ്ങളില്‍ പ്രകടമായിരുന്നു. എന്നാല്‍ മറ്റുള്ളവനെ വേദനിപ്പിക്കുന്നതൊന്നും അദ്ദേഹത്തിന്റെ വായില്‍ നിന്നോ പെരുമാറ്റത്തില്‍ നിന്നോ ഉണ്ടായിട്ടില്ല. സ്വാനുഭവങ്ങളുടെ വേദന വിവരിക്കേണ്ടിവരുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതെ സ്വതസിദ്ധമായ തമാശയില്‍ പൊതിഞ്ഞ് അതിശയോക്തിപരമായി അവതരിപ്പിച്ചിരുന്ന അദ്ദേഹം തന്റെ കണ്ണീര് എന്നും മറ്റുള്ളവര്‍ കാണാതെ നോക്കാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പേരില്‍ പുറത്തുവന്ന ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകം ആത്മകഥയല്ലെന്നാണ് സലിം കുമാര്‍ പറഞ്ഞിട്ടുള്ളത്. വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പ്രിയപ്പെട്ടവരുടെ യാത്രാ വിവരണം പോലെ ജനനമെന്ന സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് മരണം എന്ന ഫിനിഷിങ് പോയിന്റിലേക്കു നടത്തുന്ന യാത്ര. ഇതിനിടെ കണ്ടുമുട്ടിയ കഥാപാത്രങ്ങള്‍. അനുഭവങ്ങള്‍. അങ്ങനെയാണ് സലീം തന്റെ പുസ്തകത്തെ വിശേഷിപ്പിച്ചത്.

ആര്‍ക്കുമുന്നിലും തന്റെ സ്വത്വമോ സ്വാതന്ത്ര്യമോ പണയം വയ്ക്കാന്‍ സന്നദ്ധനല്ലായിരുന്ന സലീം സ്വന്തം അമ്മയ്ക്കു മുന്നില്‍ മാത്രം കീഴടങ്ങി. ലാഫിങ് വില്ല എന്നു പേരിട്ട വീട്ടില്‍ ഭാര്യയ്ക്കും രണ്ടാണ്‍മക്കള്‍ക്കുമൊപ്പം ജീവിക്കുമ്പോഴും രോഗം അലട്ടുമ്പോഴും വിധിയെന്നു പഴിക്കാതെ എല്ലാ പ്രതിസന്ധികളെയും പ്രതികൂലതകളെയും വെല്ലുവിളിയായി സ്വീകരിച്ച് പൊതുമണ്ഡലത്തില്‍ സജീവമായും അവസാനം വരെയും കര്‍മ്മനിരതനായും നിലനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സലിം കുമാര്‍ എന്ന പേര് നിലനില്‍ക്കുക അനശ്വരമായ ചില ഹാസ്യ മുഹൂര്‍ത്ത ങ്ങളുടെ സ്രഷ്ടാവായി മാത്രമല്ല, കലയുടെ വിവിധ സാധ്യതകളെ നിരന്തരം അന്വേഷിച്ച കലാകാരനായി മാത്രമല്ല, മറിച്ച് നിലപാടുകളില്‍ വ്യതിചലിക്കാത്തൊരു വ്യക്തിയായിക്കൂടിയാണ്. മരണാനന്തരം തനിക്ക് മതപരമായ ആചാരങ്ങളൊന്നുമുണ്ടാവരുത് എന്നു കുടുംബാംഗങ്ങളോട് നിഷ്‌കര്‍ഷിച്ചതില്‍പ്പോലും പ്രതിബദ്ധതയുള്ളൊരു മനുഷ്യന്റെ തളരാത്ത ഇച്ഛാശക്തി കാണാം.സിനിമയില്‍ വരുന്നതിനു മുമ്പാണ് സലീംകുമാര്‍ സുനിതയെ ജീവിതസഖിയാക്കിയത്. അവരുടെ ചന്തു, ആരോമല്‍ എന്നീ മക്കളില്‍ ചന്തു അടുത്തിടെ മഞ്ഞുമ്മല്‍ ബോയ്‌സ്, ലോകാ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി തിളങ്ങിയ യുവനടനാണ്.

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സലിം കുമാര്‍ എന്ന പേര് നിലനില്‍ക്കുക അനശ്വരമായ ചില ഹാസ്യ മുഹൂര്‍ത്തങ്ങളുടെ സ്രഷ്ടാവായി മാത്രമല്ല, കലയുടെ വിവിധ സാധ്യതകളെ നിരന്തരം അന്വേഷിച്ച കലാകാരനായി മാത്രമല്ല, മറിച്ച് നിലപാടുകളില്‍ വ്യതിചലിക്കാത്തൊരു വ്യക്തിയായിക്കൂടിയാണ്. മരണാനന്തരം തനിക്ക് മതപരമായ ആചാരങ്ങളൊന്നുമുണ്ടാവരുത് എന്നു കുടുംബാംഗങ്ങളോട് നിഷ്‌കര്‍ഷിച്ചതില്‍പ്പോലും പ്രതിബദ്ധതയുള്ളൊരു മനുഷ്യന്റെ തളരാത്ത ഇച്ഛാശക്തി കാണാം.






Monday, June 15, 2026

സലിം കുമാര്‍ : കാണാതെ പോയ കണ്ണീര്‍

Kala Kaumudi weekly
2026 June 14

 എ.ചന്ദ്രശേഖര്‍


ആരായിരുന്നു മലയാളിക്ക് സലീംകുമാര്‍? ജീവിതത്തിലൊരിക്കലെങ്കിലും സലീമിന്റെ സിനിമ കണ്ടിട്ടുള്ള, സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും  ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള, വാട്‌സാപ്പ് ചര്‍ച്ചകളില്‍ പ്രതികരിച്ചിട്ടുള്ള, ഒരാള്‍ക്ക് സലീം കുമാര്‍ എന്തായാലും ഒരഭിനേതാവു മാത്രമല്ല, മറിച്ച് അവരുടെ ജീവിതത്തില്‍ അത്രയേറെ ഇടപെട്ടിട്ടുളള, അവരുടെ പ്രതികരണങ്ങള്‍ക്ക് ചില പുതുമാനവും രൂപവും ഭാഷയും നല്‍കിയിട്ടുള്ളൊരു പ്രതിഭയാണ്, പ്രതിഭാസമാണ്. തലമുറകളുടെ ആത്മസംഘര്‍ഷങ്ങളെ സരസവും ലളിതവും സംവേദനക്ഷമവുമായ ചില മീമുകളും മൈമുകളും ഡയലോഗുകളും മോണോലോഗുകളുമാക്കി ആവിഷ്‌കരിച്ച കലാകാരന്‍. 'അയാം ദ സോറി അളിയാ അയാം ദ സോറി' എന്നോ 'ഡോണ്ടൂ ഡോണ്ടൂ', 'കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളു ഭയങ്കര ബുദ്ധിയാ...' എന്നോ ജീവിതത്തില്‍ ഒരിക്കലെങ്കിലും പറഞ്ഞിട്ടില്ലാത്ത മലയാളി ആ സംഭാഷണശകലങ്ങള്‍ക്ക് ഈ പ്രതിഭയോട് കടപ്പെട്ടിരിക്കുന്നു. അതാണ് ഇതര ഹാസ്യനടന്മാരില്‍ നിന്ന് സലീമിനെ വിഭിന്നനാക്കുന്നതും.

സിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കൊത്ത രൂപസൗകുമാര്യമൊന്നുമായിരുന്നില്ല, ലേശമിരുണ്ട് കിളരം കൂടിയ സലീം കുമാറിന്റേത്. എന്നിട്ടും സ്വന്തം ശരീരത്തെ ആക്ഷേപിച്ചുകൊണ്ടോ ഉപയോഗപ്പെടുത്തിക്കൊണ്ടോ ഉള്ള ഹാസ്യാവതരണശൈലിയായിരുന്നില്ല അദ്ദേഹത്തിന്റെത്. സ്‌കിറ്റ് അഥവാ ഹാസ്യരൂപകങ്ങളും ഹാസ്യചിത്രീകരണങ്ങളും ധാരാളം സൃഷ്ടിച്ചിട്ടുള്ളതുകൊണ്ടുതന്നെ രംഗസന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായ ചില സംഭാഷണങ്ങള്‍ സ്വയം സൃഷ്ടിച്ചുകൊണ്ടാണ് സലീം കുമാര്‍ സ്വന്തം കഥാപാത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്തവിധം സ്വയം സൃഷ്ടിച്ച് സംവിധായകന്റെ കാലുപിടിച്ച് ഉള്‍പ്പെടുത്തിയ കല്യാണരാമനിലെ 'എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍!' എന്ന ആത്മഗതം പില്‍ക്കാലത്ത് മലയാളിയുടെ നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്തൊരു പ്രയോഗം തന്നെയായിത്തീര്‍ന്നതോര്‍ക്കുക.


സലിം കുമാറിന്റെ കലാജീവിതത്തെ പൊതുവേ രണ്ടായി തിരിക്കാം. ഹാസ്യനടനെന്ന നിലയിലുള്ള ആദ്യപകുതിയും, വൈവിദ്ധ്യമാര്‍ന്ന അഭിനയശേഷി ആവശ്യപ്പെട്ട ഗൗരവമുള്ള വേഷങ്ങളും, രചനയും സംവിധാനവും നിര്‍വഹിച്ച സിനിമകളും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടവും. ഈ രണ്ടുഘട്ടങ്ങളിലും സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളെ നര്‍മ്മത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാനും, മനുഷ്യവേദനയും ആത്മസംഘര്‍ഷങ്ങളും ആത്മാര്‍ത്ഥമായി ആവിഷ്‌കരിക്കാനും അദ്ദേഹത്തിന് അനായാസം സാധിച്ചു. 

1969 ഒക്ടോബര്‍ 10-ന് എറണാകുളം ജില്ലയിലെ വക്കന്‍പറവൂരിലെ ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിം കുമാര്‍ ജനിച്ചത്. മതാതീത ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കിയ പിതാവ്, മതപരമായ തിരിച്ചറിയലുകളെ മറികടക്കുക്കുംവിധം മകനെ 'സലിം' എന്നാണ് പേരുവിളിച്ചത.്  കേരളത്തില്‍ അക്കാലത്തും പിന്നീടും ഹൈന്ദവരില്‍ അത്രമേല്‍ സാധാരണമല്ലാത്ത ഒരു പേരായിരുന്നു അത്. അതുകൊണ്ടുതന്നെ പിന്നീട് സ്‌കൂള്‍ പഠനകാലത്ത് അഞ്ചാംക്‌ളാസില്‍ ഔദ്യോഗിക രേഖകളിലേക്ക് പേരു ചേര്‍ത്ത പ്രധാനാധ്യാപകന് ആ പേരില്‍ സന്ദേഹം തോന്നി. അദ്ദേഹത്തിന്റെ സംഭാവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട തന്റെ പേരിലെ കുമാറിനെപ്പറ്റി സലീം ടച്ചോടെ പിന്നീടദ്ദേഹം പറഞ്ഞിട്ടുള്ളതിങ്ങനെ- 'അങ്ങനെ അഞ്ചാം ക്‌ളാസുവരെ ഞാന്‍ മുസ്‌ളീമായി ജീവിച്ചു. പിന്നീടാണ് ഹിന്ദുവായത്!' ജീവിതത്തെപ്പറ്റി, 'ചിന്തിച്ചാല്‍ ഒരന്തവുമില്ല, ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല' എന്ന ഒറ്റവരിയില്‍ വിവരിക്കുമായിരുന്ന സലീംകുമാറിലെ വി.കെ.എന്നിനെ തിരിച്ചറിയാന്‍ ഇതിലും വലിയ തെളിവുകള്‍ അന്വേഷിച്ചലയേണ്ടതില്ല.കടുത്ത ആരോഗ്യപ്രതിസന്ധിയില്‍ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴും ലോകത്തെ ചിരിപ്പിക്കാനും ലോകത്തെ നോക്കി ചിരിക്കാനും സാധിച്ചിട്ടുണ്ടെങ്കില്‍ സലീം കുമാര്‍ എന്ന കലാകാരന്റെ ജീവിതവീക്ഷണത്തിന്റെ ദൃഷ്ടാന്തമാണത്

വടക്കന്‍ പറവൂര്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലും തുടര്‍ന്ന് മാല്യങ്കര എസ്.എന്‍.എം. കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു സലീം വിദ്യാഭ്യാസം. പൂര്‍ത്തിയാക്കിയത്. പൂര്‍ത്തിയാക്കിയത് എന്നു പറഞ്ഞാല്‍ പൂര്‍ണാര്‍ത്ഥത്തില്‍ അതു വാസ്തവമല്ല. കാരണം സലീം കുമാറിന് ബിരുദം പൂര്‍ത്തിയാക്കാനായില്ല. അപ്പോഴേക്ക് അയാള്‍ സിനിമയില്‍ ചേക്കേറിക്കഴിഞ്ഞിരുന്നു. വക്കീലാവാനായിരുന്നു താല്‍പര്യം. എന്നാല്‍ മഹാരാജാസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കലാപ്രവര്‍ത്തനങ്ങ ളോടും പൊതുപ്രവര്‍ത്തനങ്ങളോടും താല്‍പര്യം പ്രകടിപ്പിച്ച സലീം കേരളത്തില്‍ ഉത്സവ -പൊതുവേദികളില്‍ കഥാപ്രസംഗങ്ങളെയും ഒരളവുവരെ നാടകങ്ങളെയും മറികടന്ന് ശ്രദ്ധേയമായിക്കഴിഞ്ഞ മിമിക്രി പ്രസ്ഥാനത്തിന്റെ ഭാഗമായി. മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവങ്ങളില്‍ തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ നേടിയതിലൂടെ സലീം കുമാര്‍ എന്ന കലാകാരന്‍ ശ്രദ്ധിക്കപ്പെട്ടു.ടെലിവിഷന്‍-സിനിമാനിര്‍മ്മാതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടു.

സിദ്ദിഖ് ഷമീറിന്റെ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ നായകന്റെ സുഹൃദ്‌സംഘത്തിലൊരാളായി 1996 ലായിരുന്നു അരങ്ങേറ്റം. 1997സാങ്കേതികമായി ആ അവസരം തേടിയെത്തിയതാണെങ്കിലും തുടര്‍ന്ന് സിനിമയിലെ അദ്ദേഹത്തിന്റെ പയനം ഒട്ടുമേ അനായാസമായിരുന്നില്ല. അപ്പോഴേക്ക് സുനിതയെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അഭിനയജീവിതത്തില്‍ തേടിയെത്തിയ പ്രധാനപ്പെട്ട ആദ്യത്തെ മുഴുനീള വേഷത്തില്‍ നിന്ന് അപമാനിക്കപ്പെട്ട് പുറത്താക്കപ്പെട്ട ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് സലീമിന്. മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഈ ലേഖകന്‍ അതിനു സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.

1997ലാണത് ഞാനന്ന് കോട്ടയത്ത് മലയാളമനോരമയില്‍ സബ് എഡിറ്ററാണ്. പ്രത്യേക താല്‍പര്യത്തില്‍ സിനിമാപ്പേജില്‍ അഭിമുഖങ്ങളും മറ്റുമെഴുതുന്നുണ്ട്.  സിബി മലയില്‍ ദിലീപിനെ നായകനും ദിവ്യ ഉണ്ണിയെ നായികയുമാക്കി സംവിധാനം ചെയ്യുന്ന നീ വരുവോളം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്താണ്. എന്റെ സഹപാഠിയായിരുന്ന ജി.എ.ലാല്‍ ആണ് തിരക്കഥ.ആ ബന്ധത്തില്‍ സിബി മലയിലിനെയും ജഗതി ശ്രീകുമാറിനെയും മറ്റും അഭിമുഖം ചെയ്യാന്‍ ഞാന്‍ അയമനം തിരുവാറ്റയിലെ സിനിമയുടെ സെറ്റില്‍ മുന്നുനാലു ദിവസമുണ്ടായിരുന്നു. തിരുവാറ്റയിലാണ് ഓലമേഞ്ഞ ട്യൂട്ടോറിയല്‍ കോളജ് സെറ്റിട്ടിരിക്കുകയാണ്. സിബി മലയിലിനെ അഭിമുഖം ചെയ്യാന്‍ സെറ്റില്‍ ചെന്ന ദിവസം, ചിത്രീകരിക്കാനിരുന്ന രംഗത്ത് അധ്യാപികയായ മഞ്ജു പിള്ളയ്ക്കൊപ്പം അഭിനയിക്കാന്‍ ആയിടയ്ക്ക് ഏഷ്യാനെറ്റിലെ കോമിക്കോളയിലും മറ്റും തിളങ്ങി നിന്ന സലീംകുമാറാണ് വന്നത്. ഒന്നു രണ്ടു സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും താരതമ്യേന പുതുമുഖമാണ്. സെറ്റില്‍ ആദ്യമെത്തിയ ദിവസമായതുകൊണ്ട് വസ്ത്രാലങ്കാരകന്‍ കൊടുത്ത കോസ്റ്റ്യൂം ഇട്ടുകൊണ്ട് സംവിധായകനെ കാണിക്കാന്‍ എത്തിയതാണ്. സിബി സാര്‍ അദ്ദേഹത്തെ ഒന്നു നോക്കിയിട്ടു പറഞ്ഞു ആ ഗ്ളാസ് വേണ്ട.മറ്റൊരു ഗ്ളാസാവട്ടെ. കോസ്റ്റ്യൂമര്‍ കൊടുത്ത രണ്ടാമത്തെ ഗ്ളാസ് വച്ച് നിന്നപ്പോള്‍ സിബി സാര്‍ ഒ കെ പറഞ്ഞു. ആ ദിവസം സലീമും മഞ്ജുവുമൊത്തുള്ള ഒന്നു രണ്ടു രംഗങ്ങളാണ് ചിത്രീകരിച്ചത്.

നാലഞ്ചു ദിവസം കഴിഞ്ഞ്, ജഗതിച്ചേട്ടന്റെ അഭിമുഖത്തിനായി വീണ്ടും അതേ സെറ്റിലെത്തുമ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് മഞ്ജുപിള്ളയോടൊപ്പം നേരത്തേ സലീംകുമാര്‍ ഇട്ട കോസ്റ്റ്യൂമുമായി ഇന്ദ്രന്‍സ്. പിന്നീടാണറിഞ്ഞത്. ഒന്നുരണ്ടു ദിവസം സലീംകുമാറിനെവച്ചു ഷോട്ടെടുത്തിട്ട് തൃപ്തിയാവാതെ അദ്ദേഹത്തെ ഒഴിവാക്കി ഇന്ദ്രന്‍സിനെ വിളിച്ചുവരുത്തിയതാണ്. പില്‍ക്കാലത്ത്, സലീം കുമാര്‍ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ അന്ന്, ആ റോള്‍ നഷ്ടപ്പെട്ട ദിവസം ജീവിതത്തില്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ വന്ന് മേക്കപ്പിട്ട് രണ്ടു ദിവസം അഭിനയിച്ചിട്ട് അഭിനയം പോരാ എന്ന വിലയിരുത്തലോടെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടപ്പോഴുണ്ടായ നിരാശ, അപമാനം. അതിലുമേറെ സങ്കടവും വേദനയുമായത് കയ്യില്‍ നയാപ്പൈസ പോലുമുണ്ടായിരുന്നില്ല എന്നതാണ്. രണ്ടുദിവസത്തെ അഭിനയത്തിന് വിളിച്ചുവരുത്തിയിട്ട്, മിമിക്രി കലാകാരനെന്ന നിലയില്‍ അറിയപ്പെട്ടിരുന്നിട്ടുപോലും സലീമിന് തിരികെ പോകാനുള്ള വണ്ടിക്കാശുപോലും കൊടുത്തിട്ടു ണ്ടായിരുന്നില്ല അണിയറപ്രവര്‍ത്തകര്‍. എന്തു ചെയ്യണമെന്നറിയാതെ കോട്ടയം റയില്‍വേ സ്റ്റേഷനില്‍ വിഷണ്ണനായി നില്‍ക്കെ പരിചയപ്പെട്ടൊരു വിദേശ മലയാളിയില്‍ നിന്ന് വണ്ടിക്കാശ് വാങ്ങേണ്ടി വന്നതിനെക്കുറിച്ചൊക്കെ സ്ഥായിയായ നര്‍മ്മത്തില്‍ ചാലിച്ചാണ് പറവൂരിലെ ലാഫിങ് വില്ലയുടെ നായകന്‍ സലീംകുമാര്‍ എഴുതിയിട്ടുള്ളത്. അന്നു തിരസ്‌കൃതനായ നടന്‍ പിന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളായി പരിണമിച്ചത് ചരിത്രം നല്‍കിയ മറുപടി.

 ലാല്‍ തന്നെ തിരക്കഥയെഴുതി വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേ(2000)യിലെ കള്ളന്റെ വേഷത്തിലൂടെയാണ് സലീം റാഫി മെക്കാര്‍ട്ടിന്മാരുടെ ശ്രദ്ധയിലെത്തുന്നത്. അവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തെങ്കാശിപ്പട്ടണത്തി(2000)ലെ വേഷം അക്ഷരാര്‍ത്ഥത്തില്‍ വഴിത്തിരിവായി. അതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ രാശിയായി. മായാവിയിലെ കണ്ണന്‍സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാല്‍, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മീശമാധവനിലെ വക്കീല്‍ മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രംസി ഐ ഡി മൂസയിലെ ഭ്രാന്തന്‍...ഒന്നിനു പിറകെ ഒന്നായി സലീമിന്റെ ഹിറ്റ് കഥാപാത്രങ്ങള്‍. അവയിലധികവും മലയാള സിനിമയിലെ ഹാസ്യവേഷങ്ങളില്‍ കള്‍ട്ട് തന്നെയായിമാറി. 

എന്നാല്‍ 2005ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' പുറത്തുവന്നതോടെ സലീമിനെ ഇഷ്ടപ്പെട്ടവരും അല്ലാത്തവരും ഒരുപോലെ ഞെട്ടി. സലീംകുമാറിലെ അഭിനേതാവിന്റെ അന്നോളം കാണാത്തൊരു മറുമുഖമാണ് സാമുവല്‍ പ്രഭാകരന്‍ എന്ന കേന്ദ്ര കഥാപാത്രം വെളിപ്പെടുത്തിയത്. സമൂഹം വേട്ടയാടുന്ന പീഡിപ്പിക്കട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ആത്മസംഘര്‍ഷം അനനുകരണീയവും അന്യാദൃശവുമായ ശൈലിയിലാണ് സലീംകുമാര്‍ ആവിഷ്‌കരിച്ചത്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും ആ വര്‍ഷം സലീം കുമാറിനു ലഭിച്ചു. രഞ്ജിതിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ കേരളകഫേ(2009)എന്ന ചലച്ചിത്രസമാഹാരത്തില്‍ ഉണ്ണി ആര്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിലെ അമ്മയെ നടതള്ളുന്ന മകന്റെ വേഷം മുതല്‍ ക്വീന്‍ എന്ന ചിത്രത്തില്‍ പീഡിതയ്ക്കുവേണ്ടി വാദിക്കുന്ന വിചിത്രമനസ്‌കനായ അഭിഭാഷകന്‍ വരെ ഒരു പിടി മികച്ച വേഷങ്ങള്‍ സലീമിനെ തേടിയെത്തി. മകനുപേക്ഷിച്ചു പോയ വൃദ്ധ ദമ്പതികളുടെ ഹജ്ജ് ശ്രമങ്ങളുടെ കഥപറഞ്ഞ സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'(2010) എന്ന ചിത്രത്തിലെ വയോധികനായ അബുവായുളള അദ്ഭുതാവഹമായ വേഷപ്പകര്‍ച്ചയിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും നേടി. 

മാട്ടുപ്പെട്ടി മച്ചാന്‍, പട്ടാഭിഷേകം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, കുഞ്ഞിക്കൂനന്‍, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, തൊമ്മനും മക്കളും, രാപ്പകല്‍, രാജമാണിക്യം, ചാന്തുപൊട്ട്, കറുത്ത പക്ഷികള്‍, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഉദയനാണ് താരം, കുഞ്ഞനന്തന്റെ കട, അറബിക്കഥ, പത്തേമാരി, വെളിപാടിന്റെ പുസ്തകം, ഡ്രൈവിങ് ലൈസന്‍സ്, തല്ലുമാല തുടങ്ങി നാന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. ഇവയില്‍ ഉദയനാണ് താരം, കുഞ്ഞനന്തന്റെ കട, അയാളും ഞാനും തമ്മില്‍, പെരുമഴക്കാലം, ഗ്രാമഫോണ്‍ തുടങ്ങിയചിത്രങ്ങളിലെ കഥാപാത്രങ്ങള്‍  സലീമിന്റെ നടനനൈപുണ്യം വിളിച്ചോതുന്നവയായി. 'കൂടോത്രം' ആണ് അവസാന ചിത്രം. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍(2012) എന്ന ചിത്രത്തിലെ തൊമ്മാച്ചന്‍ എന്ന കഥാപാത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും സലീം സംവിധാനം ചെയ്ത് ജയ്ഹിന്ദ് ടിവി സംപ്രേഷണം ചെയ്ത പരേതന്റെ പരിഭവങ്ങള്‍ എന്ന ടെലിഫിലിമിലെ പ്രധാനവേഷത്തിന് മികച്ച നടനുള്ള 2013ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ലഭിച്ചു. 

ഭിന്നശേഷിക്കാരായ രണ്ടുപേരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കേരളസമൂഹത്തിന്റെ വൈവിധ്യവും മനുഷ്യമനസുകളുടെ വൈരുദ്ധ്യവും അവതരിപ്പിച്ച കമ്പാര്‍ട്ട്‌മെന്റ്എന്ന ചിത്രത്തിലൂടെയാണ് 2015ല്‍ സലീംകുമാര്‍ രചയിതാവും സംവിധായകനുമായി മാറുന്നത്. എന്നാല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമാവിഭാഗത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കറുത്ത ജൂതന്‍ (2017) ആണ് സംവിധായകനെന്ന നിലയില്‍ സലിം കുമാറിനെ സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. കേരളത്തിലെ അന്യവല്‍ക്കരിക്കപ്പെട്ട ജൂതസമൂഹത്തിന്റെ ജീവിതത്തിലൂടെ ന്യൂനപക്ഷസമൂഹങ്ങളുടെ ഓര്‍മ്മകള്‍ ചരിത്രത്തില്‍ രേഖപ്പെടാതെ പോകുന്നതെങ്ങനെ എന്നദ്ദേഹം വ്യക്തമാക്കി. ആരോണ്‍ ഇല്യാഹുവായി സലീം കുമാര്‍ തന്നെയാണ് വേഷമിട്ടത്.  ഈ ചിത്രത്തിന്റെ കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പിന്നീട് 2018ല്‍ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ. കുമാറാകണം മികച്ച സറ്റയറായിരുന്നെങ്കിലും അര്‍ഹിക്കുന്ന വിജയം നേടിയില്ല.

കലാകാരന്റെ നിഷ്പക്ഷത എന്ന നാട്യത്തോട് പുച്ഛമായിരുന്നു സലീം കുമാറിന്. പഠിക്കുമ്പോള്‍ കെ എസ് യു കാരനായിരുന്ന സലീം താന്‍ ജനിച്ചതേ കോണ്‍ഗ്രസുകാരനായിട്ടാണ് എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ആറുവയസുമുതല്‍ കോണ്‍ഗ്രസ് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ള സലീം തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടുതേടാന്‍ മടിച്ചില്ല. കോണ്‍ഗ്രസിനു വേണ്ടി ഒരു പക്ഷേ ആദ്യവും അവസാനവുമായി ഒരാള്‍ തെരുവുനാടകം സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു താനായിരിക്കുമെന്ന് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ടദ്ദേഹം. ആര്‍ക്കുമുന്നിലും തന്റെ സ്വത്വമോ സ്വാതന്ത്ര്യമോ പണയം വയ്ക്കാന്‍ സന്നദ്ധനല്ലായിരുന്ന സലീം സ്വന്തം അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ക്കു മുന്നില്‍ മാത്രം പത്തിമടക്കി. അമ്മയായിരുന്നു അദ്ദേഹത്തിന്റെ ദൗര്‍ബല്യം. ചന്തു, ആരോമല്‍ എന്നീ മക്കളില്‍ ചന്തു അടുത്തിടെ മഞ്ഞുമ്മല്‍ ബോയ്‌സ്, ലോകാ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി തിളങ്ങിയ യുവനടനാണ്. ഭാര്യയ്ക്കും രണ്ടാണ്‍മക്കള്‍ക്കുമൊപ്പം ജീവിക്കുമ്പോഴും രോഗം അലട്ടുമ്പോഴും വിധിയെ പഴിക്കാതെ അവയെയെല്ലാം തൃണവല്‍ക്കരിച്ച് പൊതുമണ്ഡലത്തില്‍ സജീവവും കര്‍മ്മനിരതവുമായി നില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചു.മരണാനന്തരം തനിക്ക് മതപരമായ ആചാരങ്ങളൊന്നുമുണ്ടാവരുത് എന്നു കുടുംബാംഗങ്ങളോട് നിഷ്‌കര്‍ഷിച്ചതില്‍പ്പോലും പ്രതിബദ്ധതയുള്ളൊരു മനുഷ്യന്റെ തളരാത്ത ഇച്ഛാശക്തി കാണാം.

മണ്ണില്‍ ചവിട്ടി നിന്ന മനുഷ്യനെന്നതിലുപരി മണ്ണിനെ സ്‌നേഹിച്ച മികച്ചൊരു കര്‍ഷകനായിരുന്നു സലീംകുമാര്‍. പോക്കാളികൃഷിയടക്കം കൃഷിയെ അദ്ദേഹം തികഞ്ഞ അവധാനതയോടെയാണ് സമീപിച്ചത്.കൃഷിക്കാരനാവാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്നുറച്ചു വിശ്വസിക്കുകയും ചെയ്തു അദ്ദേഹം. കൃഷിയെ ഫാഷനായല്ല, ആവശ്യമായാണ് അദ്ദേഹം കണ്ടത്.പോക്കാളി കൃഷിയെപ്പറ്റി ഒരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

സ്വന്തം വാക്കോ പ്രവര്‍ത്തിയോ മറ്റൊരാള്‍ക്ക് അപമാനമാവരുത് എന്ന കരുതലുണ്ടായിരുന്നു അദ്ദേഹത്തിന്. ആത്മവേദനകളെ സ്വതസിദ്ധമായ തമാശയില്‍ പൊതിഞ്ഞ് അതിശയോക്തിപരമായി അവതരിപ്പിച്ചിരുന്ന അദ്ദേഹം സ്വന്തം കണ്ണീര് മറ്റുള്ളവര്‍ കാണാതെ നോക്കി. ഈശ്വരാ വഴക്കില്ലല്ലോ എന്ന ആത്മകഥാക്കുറിപ്പുകളെ അദ്ദേഹം വിശേഷിപ്പിക്കുന്നത് നോക്കുക: 'വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പ്രിയപ്പെട്ടവരുടെ യാത്രാ വിവരണം പോലെ ജനനമെന്ന സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് മരണം എന്ന ഫിനിഷിങ് പോയിന്റിലേക്കു നടത്തുന്ന യാത്ര. ഇതിനിടെ കണ്ടുമുട്ടിയ കഥാപാത്രങ്ങള്‍. അനുഭവങ്ങള്‍.' 

ആരോ എഴുതിയ സ്‌ക്രിപ്റ്റാണ് ജീവിതം എന്നു വിശ്വസിച്ച മനുഷ്യനായിരുന്നു സലീംകുമാര്‍. എത്ര വലിപ്പത്തിലേക്കുയര്‍ന്നാലും ഒരു ഐ.സി.യുവില്‍ തീരാവുന്നതേയുള്ളൂ ജീവിതം എന്നായിരുന്നു സലീമിന്റെ ജീവിതാവബോധം. ഇക്കഴിഞ്ഞ ജൂണ്‍ ആറിന് രാത്രി കൊച്ചിയിലെ ആശുപത്രി ഐ സി യൂവില്‍ 56-ാം വയസില്‍ ആ ജീവിതം പൊലിയുമ്പോള്‍ നിശ്ചയമായും അത് അകാലത്തിലുള്ളതാണെന്നതില്‍ തര്‍ക്കമില്ല. സലീമില്‍ നിന്ന് പ്രേക്ഷകന് ഇനിയും മികച്ചത് കിട്ടേണ്ടതായിരുന്നു. കേരളത്തില്‍ നിന്ന് സലീമിനും.





 



Saturday, June 06, 2026

മലയാള സിനിമയിലെ പൊലീസ് ജീവിതം: ആക്ഷന്‍ ഹീറോ ബിജു, നായാട്ട് നരിവെട്ട, റോന്ത് എന്നീ ചിത്രങ്ങളെ മുന്‍നിര്‍ത്തി ഒരു പഠനം

വൈജ്ഞാനികം ത്രൈമാസിക (സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് കേരള സര്‍ക്കാര്‍) ഏപ്രില്‍-ജൂണ്‍ 2026 വോള്യം 3 ലക്കം 2


എ.ചന്ദ്രശേഖര്‍

സംഗ്രഹം

സമകാലിക മലയാള സിനിമയില്‍ പൊലീസ് സ്‌റ്റേഷന്‍, പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതം എന്നിവ സംബന്ധിച്ച ആഖ്യാനങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്തവിധം പ്രേക്ഷകപ്രീതിയാര്‍ജിക്കാന്‍ സാധിച്ച സാഹചര്യത്തില്‍, പൊലീസ് ജീവിത ചിത്രീകരണത്തില്‍ സാമൂഹിക/രാഷ്ട്രീയ/സാമ്പത്തിക/സാമുദായിക മാറ്റങ്ങളുള്‍ക്കൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ തന്നെയാണുണ്ടായിട്ടുള്ളത്. കുറ്റാന്വേഷണകഥകളിലും, ആദ്യകാല സിനിമകളില്‍, എല്ലാം കലങ്ങിത്തെളിയുന്ന കഥാന്ത്യത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ മാത്രമായി എത്തിച്ചേരുന്നവരും, അടുക്കളഹാസ്യത്തിനു സമാനമായി മുഖ്യപ്രമേയത്തിനു സമാന്തരമായി ഹാസ്യധാരയ്ക്ക് പശ്ചാത്തലമായി അവതരിപ്പിക്കപ്പെട്ടവരുമായിരുന്നു പൊലീസുകാരും, പൊലീസ് സ്റ്റേഷനും മറ്റും. അധികാരശ്രേണിയില്‍ അവര്‍ക്കുള്ള സവിശേഷ സ്ഥാനം കൊണ്ട് വില്ലന്മാരായും ഉന്നതപൊലീസുദ്യോഗസ്ഥര്‍ സിനിമയ്ക്ക് ആവര്‍ത്തിച്ചു വിഷയമായി. എന്നാല്‍, ജനാധിപത്യത്തിന്റെ കാവലാളുകളെന്ന നിലയ്ക്ക് അവര്‍ക്ക്ുള്ള സാമൂഹികപ്രതിബദ്ധത വെളിപ്പെടുത്തുന്നതോ, അവരിലെ പച്ചമനുഷ്യരെ അടയാളപ്പെടുത്തുന്നതോ ആയ ആഖ്യാനങ്ങള്‍ അടുത്തകാലത്താണ് മലയാള സിനിമ സഗൗരവം പ്രമേയമാക്കിത്തുടങ്ങിയത്. അതിനു തുടക്കമിട്ട 'ആക്ഷന്‍ ഹീറോ ബിജു', 'നായാട്ട്', 'നരിവെട്ട', 'റോന്ത്' എന്നീ സിനിമകളിലെ പൊലീസാഖ്യാനങ്ങളെ മുന്‍നിര്‍ത്തി പൊലിസമ ജീവിതം, ഭരണകൂട പീഡനം, അധികാര വ്യവസ്ഥയുടെ ദുരുപയോഗം തുടങ്ങിയ വ്യത്യസ്ത പ്രതിനിധാനങ്ങളെ വിശകലനം ചെയ്യുന്നതാണീ പഠനം. 

താക്കോല്‍ വാക്കുകള്‍ നമലയാള സിനിമയിലെ പോലീസ് ജീവിതം, സിനിമയിലെ പൊലീസ് സ്റ്റേഷന്‍, മലയാള സിനിമ, മലയാളത്തിലെ പൊലീസ് സിനിമകള്‍, പൊലിസ് ഡ്രാമ, പൊലീസ് സ്റ്റേഷന്‍ റിയലിസം, ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍, പൊലീസ് സിനിമ, യഥാതഥ പൊലീസ് ചിത്രീകരണം, പൊലീസ് നൈതികത, പൊലീസും സമൂഹവും, ക്രമസമാധാനപാലനം, നിയമവ്യവസ്ഥ, പൊലീസ് മാനസികാവസ്ഥ, സാമൂഹികപൊലീസിങ്, പൊലീസ് അധികാര വ്യവസ്ഥ 


മലയാള നാടകങ്ങളിലും സിനിമയിലുമെല്ലാം ആദ്യകാലത്ത് പൊലീസ് സ്റ്റേഷനും പൊലീസ് വേഷങ്ങളും പ്രധാന കഥാവസ്തുവിനു സമാന്തരമായോ ഒപ്പത്തിനൊപ്പമോ ഹാസ്യം ഉദ്പാദിപ്പിക്കാനുള്ള കോമിക്ക് റിലീഫ് സാധ്യതകളായിരുന്നു. മണ്ടന്മാരായ കോണ്‍സ്റ്റബിള്‍മാരൊക്കെയാണ് അതിന് കഥാപാത്രങ്ങളായി സൃഷ്ടിക്കപ്പെട്ടിരുന്നത്. അടൂര്‍ ഭാസിയും ബഹദൂറും എസ് പി പിള്ളയുമടങ്ങുന്ന ഹാസ്യനിരയ്ക്കു തന്നെയായിരുന്നു അത്തരം രംഗങ്ങളിലും മുന്‍തൂക്കം. കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍, അല്ലെങ്കില്‍ കുറ്റവാളിയെ നായകന്‍ വീഴിത്തിക്കഴിഞ്ഞാല്‍ വീസിലും മുഴക്കി രംഗതെത്തി കയ്യാമം വയ്ക്കുന്ന ഇന്‍സ്‌പെക്ടറും സംഘവുമെന്ന നിലയ്ക്കായിരുന്നു സിനിമയിലെ പൊലീസ് കഥാപാത്രങ്ങളുടെ പ്രസക്തി. യുക്തിസഹമായി നിയമം നടപ്പാക്കുന്ന പൊലീസുകാരോ പൊലീസ് സ്റ്റേഷനോ ആദ്യകാല മലയാളസിനിമാഖ്യാനങ്ങളില്‍ തുലോം കുറവായിരുന്നു എന്നു തന്നെ പറയണം.

അതോടൊപ്പം തന്നെ കുറ്റാന്വേഷകര പിന്നീട് പ്രാധാന്യം കിട്ടി. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ പക്ഷേ, സാധാരണ പൊലീസുദ്യോഗസ്ഥരെക്കാള്‍, ജയിംസ് ബോണ്ട് ശൈലിയിലുള്ള രഹസ്യാന്വേഷകരായ സി ഐ ഡികള്‍ക്കായിരുന്നു പ്രാമുഖ്യം. പ്രേംനസീറിനെ നായകനാക്കി കണ്ണൂര്‍ ഡീലക്‌സ്(1969), ലോട്ടറിടിക്കറ്റ് (1970), സിഐഡി നസീര്‍(1971) ലങ്കാദഹനം(1971) തുടങ്ങി ഒട്ടുവളരെ രഹസ്യാന്വഷണ ചിത്രങ്ങളും പുറത്തുവന്നു. അവയിലും സാധാരണ പൊലീസുകാര്‍ക്ക് അവസാനരംഗത്ത് സിഐഡികള്‍ കീഴ്‌പ്പെടുത്തുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ മാത്രമായിരുന്നു നിയോഗം. യഥാര്‍ത്ഥ കുറ്റകൃത്യങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ട മൈനത്തരുവി കൊലക്കേസ്(1967)മാടത്തരുവി കൊലക്കേസ്(1967), ഭാര്യ(1962) തുടങ്ങിയ സിനിമകളിലൊക്കെ പൊലീസുദ്യോഗസ്ഥര്‍ ലേശം കൂടി ഗൗരവത്തോടെ കടന്നുവന്നെങ്കിലും സത്യസന്ധമായ പൊലീസ്/പൊലീസ് സ്റ്റേഷന്‍ ആഖ്യാനങ്ങളായിരുന്നില്ല അവയൊന്നും. അധികാരത്തിനു ചൂട്ടുപിടിക്കുന്നവരും, അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നവരുമായ കഥാപാത്രങ്ങളായും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടു. സിനിമയിലെ പൊലീസ് എന്നാല്‍ സബ് ഇന്‍സ്‌പെക്ടറില്‍ താഴെയുള്ള റാങ്കുകാര്‍ക്ക് കാര്യമായ വ്യക്തിത്വം പോലും നല്‍കപ്പെട്ടില്ല. യൂണിഫോമിന്റെ സവിശേഷത മൂലം തീക്കുറ്റിപ്പൊലീസ്, നിക്കര്‍ പൊലീസ് എന്നൊക്കെ അപഹസിക്കപ്പെട്ടിരുന്ന കോണ്‍സ്റ്റബിള്‍ വേഷങ്ങളാവട്ടെ, മണ്ടന്മാരോ ചൂഷകരോ ആയും ഒരേ വാര്‍പ്പില്‍ ആവിഷ്‌കരിക്കപ്പെട്ടു. അതിനിടെ യഥാര്‍ത്ഥ സംഭവത്തെ അതിജീവിച്ച് മണി സ്വാമി സംവിധാനം ചെയ്ത രാജന്‍ പറഞ്ഞ കഥ (1978) പൊലീസിന്റെ മറ്റൊരു മുഖം അനാവരണം ചെയ്തതും കാണാതെ പോയ്ക്കൂടാ.

മലയാള സിനിമയിലെ പോലീസ് കഥാപാത്രാവിഷ്‌കാരത്തിന് ഗൗരവപൂര്‍വമായൊരു മാറ്റം, യഥാതഥമായൊരു ദൃശ്യസമീപനം ലഭിക്കുന്നത് കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത യവനിക (1982) എന്ന ചിത്രത്തോടെയാണ്. ആളെ കാണാനില്ലെന്ന പരാതിയന്വേഷിച്ചു തുടങ്ങുന്ന ഒരു സാധാരണ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശാസ്ത്രീയമായി അതൊരു കൊലപാതകമാണെന്നു തെളിയിക്കുന്നതായിരുന്നു ഇതിവൃത്തം. പൊലീസെന്നാല്‍ കിടപ്പറയില്‍പ്പോലും ഫുള്‍ യൂണിഫോമില്‍ മാത്രം അവതരിപ്പിക്കപ്പെടുന്ന ശൈലിയില്‍ നിന്നു മലയാള സിനിമ യഥാതഥമായ അവതരണത്തിലേക്ക് ചുവടുമാറുന്നത് യവനികയോടെയാണ്. സിഐഡി നസീര്‍ പരമ്പരകളിലെ നായകന്മാരായ ഉദ്യോഗസ്ഥര്‍ സിവില്‍ വേഷവും മറ്റു വ്യാജ വേഷങ്ങളുമൊക്കെ ധരിച്ചുകണ്ടത് ആള്‍മാറാട്ടം നടത്തി കേസ് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നുവെങ്കില്‍, യവനികയിലെ ഈരാളി എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍, ഔപചാരിക സന്ദര്‍ഭങ്ങളിലൊഴികെ ചോദ്യം ചെയ്യലും മൊഴിയെടുക്കലുമടങ്ങുന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് യൂണിഫോം അണിയുന്നില്ല. ശാസ്ത്രീയമായ തെളിവുശേഖരണങ്ങളുടെയും വിശകലനത്തിലൂടെയും മനഃശാസ്ത്രപരമായ ചോദ്യം ചെയ്യല്‍ രീതിയിലൂടെയുമൊക്കെയാണ് ഈരാളി കുറ്റം തെളിയിക്കുന്നത്. അതിനയാള്‍ ഭാര്യയുമായി പോലും കേസിന്റെ അന്വേഷണപുരോഗതി ചര്‍ച്ച ചെയ്യുന്നുണ്ട്, അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുമുണ്ട്. അതുപോലെ തന്നെ ഉന്നതോദ്യോഗസ്ഥനോടും യഥാസമയം യഥോചിതം അന്വേഷണപുരോഗതി അറിയിക്കുകയും ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുമുണ്ട്. അത്രയേറെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ചതുകൊണ്ടുതന്നെയാവണം പില്‍ക്കാലത്ത് കേരളത്തിലെ പൊലീസുകാരുടെ പരിശീലനത്തിന്റെ ഭാഗമായി യവനിക എന്ന സിനിമ പാഠ്യപദ്ധതിയില്‍ പോലും ഉള്‍ക്കൊള്ളിക്കാനിടയായതും. ഒരുപക്ഷേ, പൊലീസുകാരന്റെ വ്യക്തിജീവിതത്തിലേക്ക് ഒരു പരിധിവരെ സിനിമ സത്യസന്ധമായി കടന്നുചെല്ലുന്നതും യവനികയിലൂടെത്തന്നെയായിരിക്കും.

യവനികയുടെ കലാപരവും സാമ്പത്തികവുമായ വിജയം പൊലീസ് കഥാപാത്രങ്ങള്‍ക്കും കുറ്റാന്വേഷണാഖ്യാനങ്ങള്‍ക്കും പുതിയൊരു ജീവന്‍ പകര്‍ന്നുവെങ്കിലും തുടര്‍ന്ന് ഇതിഹാസമാനം കൈവരിച്ച മലയാള സിനിമകളുണ്ടാക്കിയത് വേറൊരു വാര്‍പ്പുമാതൃകയിലേക്കായിരുന്നു. ടി.ദാമോദരന്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത വന്‍വിജയചിത്രങ്ങളിലെ പൊലീസ് കഥാപാത്രങ്ങളിലൂടെയാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നു സൃഷ്ടിക്കുന്ന ചക്രവ്യൂഹക്കെണികളില്‍ ചെന്നുപെടുകയും, അധികാര ദുര്‍വിനിയോഗത്തിനും അഴിമതിക്കും മറ്റു സാമൂഹിക വിരുദ്ധതകള്‍ക്കുമെതിരേ പ്രതിരോധിക്കുകയും ചെയ്യുന്ന ഒറ്റയാള്‍ പട്ടാളങ്ങളായി പൊലീസ് നായകന്മാര്‍ക്കു രൂപമാറ്റം സംഭവിച്ചു. ആവനാഴി(1986)യില്‍, രാഷ്ട്രീയ നേതൃത്വത്തോട് നിരന്തരം കലഹിക്കുന്ന, അതിന്റെ പേരില്‍ അച്ചടക്ക നടപി വരെ നേരിടേണ്ടി വരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന് ബല്‍റാം വേഴ്‌സസ് താരാദാസി(2006)ല്‍ എത്തുമ്പോള്‍ സ്വന്തം കുടുംബത്തെപ്പോലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരില്‍ നഷ്ടമാവുന്നതായി കാണുന്നുണ്ട്. മമ്മൂട്ടി എന്ന നടനെ മലയാള സിനിമയുടെ മുഖ്യധാരയിലെ കരുത്തനായി പ്രതിഷ്ഠിക്കുന്നതില്‍ യവനികയില്‍ തുടങ്ങി അദ്ദേഹം കയ്യാളിയ അസംഖ്യം പൊലീസ് വേഷങ്ങള്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. 

പൊലീസുകാരേ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ഈ ധാരയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വിജയിച്ചത് രഞ്ജി പണിക്കര്‍-ഷാജികൈലാസ് കൂട്ടുകെട്ടാണ്. അവരുടെ ഏകലവ്യ(1993)നില്‍ തുടങ്ങി കമ്മീഷണ(1994)റില്‍ എത്തുമ്പോള്‍ അതിലെ ഫയര്‍ബ്രാന്‍ഡ് പൊലീസ് വേഷങ്ങളിലൂടെ സുരേഷ് ഗോപി മലയാളത്തിലെ സൂപ്പര്‍ താരനിരയിലേക്ക് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. പിന്നീട് രഞ്ജി സ്വതന്ത്ര സംവിധായകനായപ്പോള്‍ പുറത്തുവന്ന ഭരത് ചന്ദ്രന്‍ ഐപിഎസി (2005)ലും, രൗദ്ര(2008)ത്തിലും,ദ് കിംഗ് ആന്‍ഡ് ദ കമ്മീഷണറി(2012)ലും പൊലീസാഖ്യാനങ്ങളുടെ വൈവിദ്ധ്യങ്ങള്‍ തന്നെയാണ് പ്രേക്ഷകര്‍ കണ്ടത്. അതൊക്കെയും പക്ഷേ പൊലീസുകാരനെ അതിമാനുഷ തലത്തിലേക്കുയര്‍ത്തിക്കാട്ടുന്ന ധീര-വീര-ശൂര ആഖ്യാനങ്ങളായിരുന്നു. എസ് എന്‍ സ്വാമി തിരക്കഥയെഴുതിയ കെ മധുവിന്റെ ഒരു സിബിഐ ഡയറിക്കുറിപ്പ് (1988) ആണ് കുറ്റാന്വേഷണ സിനിമയ്ക്ക് മലയാളത്തില്‍ തുടര്‍ച്ചയ്ക്കു വഴിവച്ച നിര്‍ണായകമായൊരു ചിത്രം. അതിലൊക്കെ പക്ഷേ കേരള പൊലീസിനെ കേന്ദ്രാന്വേഷകനു സഹായിയായിനില്‍ക്കുന്ന കോണ്‍സ്റ്റബിള്‍ ചാക്കോയും പ്രതികള്‍ക്കനുകൂലമായി കേസ് വളച്ചൊടിക്കുന്ന ഡിവൈ.എസ്.പി. ദേവദാസും, അയാളുടെ അതേ പാത പിന്തുടരുന്ന ഡിവൈ.എസ്.പി. സത്യദാസുമൊക്കെയായിട്ടാണ് അവതരിപ്പിച്ചത്. പലപ്പോഴും പ്രധാന അന്വേഷകനായ സേതുരാമയ്യര്‍ക്ക് കേസിനെക്കുറിച്ചുള്ള നിര്‍ണായകമായ തുമ്പ് നല്‍കുന്നത് കോണ്‍സ്റ്റബിള്‍ ചാക്കോയാണ്. എന്നിട്ടും സിനിമ കേരള പൊലീസിന്റെ മനോവീര്യത്തെ വേണ്ടത്ര പരിഗണിക്കാത്ത പ്രമേയസമീപനമാണ് കൈക്കൊണ്ടത്.ഇതിനിടെ പദ്മരാജന്റെ കരിയിലക്കാറ്റുപോലെ (1986) പോലെയും മോഹന്റെ മുഖം(1990) പോലെയുമുള്ള അപൂര്‍വം ചില സിനിമകളില്‍ പൊലീസുകാരുടെ വ്യക്തിജീവിതത്തിന്റെ വേറിട്ട ചില ആഖ്യാനങ്ങളും നാം കണ്ടു.

പൊലീസ് സ്റ്റേഷന്‍ എന്നത് കുടുംബത്തില്‍പ്പിറന്നവര്‍ക്ക് കടന്നുചെല്ലാവുന്ന ഇടമല്ലെന്നും അത് ഉത്തമ പൗരന് നിഷിദ്ധമായൊരിടമാണെന്നുമുള്ള പൊതുബോധത്തെയും, ഭക്ഷണം കഴിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പൊലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തുംവിധം ഭീകരന്മാരായി അവരെ സ്ഥാനപ്പെടുത്തുന്ന സാമാന്യബോധത്തേയും മാറ്റിപ്പണിയുംവിധമുള്ള ആഖ്യാനങ്ങള്‍ക്കായി മലയാള സിനിമയ്ക്ക് 2016 വരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ് വാസ്തവം. നേരത്തേ, ഐവിശശിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍, റാങ്കില്‍ മേലുദ്യോഗസ്ഥയായ ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന പൊലീസ് ദമ്പതികള്‍ക്കിടയിലെ ഈഗോയുണ്ടാക്കുന്ന കുടുംബപ്രശ്‌നം പോലെ ചിലതൊക്കെ ആവിഷ്‌കൃതമായിട്ടുള്ളത് മറക്കാനാവില്ലെങ്കിലും, അതൊക്കെയും കമ്പോള സിനിമയുടെ നടപ്പുശൈലിയ്ക്കനുസൃതമായി നിറം കലര്‍ത്തിക്കൊണ്ടുള്ള തിരയാഖ്യാനം മാത്രമായിരുന്നു. എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീക്കും ചേര്‍ന്നെഴുതി ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ദൂര്‍ബല്യങ്ങളും ബാധ്യതകളുമെല്ലാമുള്ള ശരാശരിക്കാരനായ സബ് ഇന്‍സ്‌പെക്ടറുടെയും, പരിമിതികളോടുകൂടിയ പൊലീസ് സ്റ്റേഷന്റെയും, ജനാധിപത്യസംവിധാനത്തില്‍ ഒരു പൊലീസ് സ്റ്റേഷനും അവിടത്തെ ജീവനക്കാരും ദൈനംദിനം നേരിടേണ്ടി വരുന്ന ജീവിതപ്രശ്‌നങ്ങളെയും അവിടേക്കു കടന്നുവരുന്ന പരാതിക്കാരുടെ ജീവിതപ്രശ്‌നങ്ങളെയും കൃത്രിമത്വം ഒട്ടും പുരളാതെ ആവിഷ്‌കരിക്കുന്നതില്‍ ആക്ഷന്‍ ഹീറോ ബിജു പുതിയൊരു സമ്പ്രദായത്തിന് അസ്ഥിവാരമിട്ടു. തൊട്ടടുത്തവര്‍ഷം സജീവ് പാഴൂരിന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ദേശീയ ബഹുമതി നേടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും(2017) എന്ന ചിത്രത്തിലെ കാസര്‍കോടന്‍ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷന്റെ നേരാഖ്യാനമുണ്ടാവുന്നത് ആക്ഷന്‍ ഹീറോ ബിജു ഉറപ്പിച്ച അടിത്തറയില്‍ ചവിട്ടിനിന്നുകൊണ്ടുതന്നെയാണെന്നോര്‍ക്കണം.

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍, എസ്.ഐ ബിജു എന്ന കഥാപാത്രം സാമാന്യ സ്വഭാവമുള്ള, പ്രാപ്യതയുള്ള പോലീസുകാരനാണ്. എന്നാല്‍, അയാളൊരു വാര്‍പ്പുമാതൃകയിലെ ഹീറോ അല്ല. കുടുംബവും ജോലി പ്രശ്‌നവുമാണ് ആത്മാര്‍ത്ഥമായും ലാളിത്യത്തോടെയും അവതരിപ്പിക്കുന്നത്. വളര്‍ത്തുനായയെ വിട്ടു കടിപ്പിച്ചതു മുതല്‍ കുളിക്കുന്ന ഒളിച്ചുനോക്കുന്നതുവരെ ഒരു ദിവസം പൊലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളുടെ പരാതികളുടെ വ്യാപ്തിയും വൈവിദ്ധ്യവും ചിത്രം സത്യസന്ധമായിത്തന്നെ അവതരിപ്പിക്കുന്നു. സ്ഥിരം പൊലീസ് വേഷങ്ങളുടെ പതിവ് ശൈലി ഉല്ലംഘിച്ചുുകൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ അകവും അതിനകത്തെ പൊലീസുകാരുടെ ജീവിതവും യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു. റോഡില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഒരാളെ പിടിച്ചുകൊണ്ട് വന്നു സ്റ്റേഷനിലിരുത്തി പാട്ടുപാടിക്കുന്നതും ചീട്ട് കളിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കുന്നതുമെല്ലാം സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം നിലനിര്‍ത്തി. ചെറിയ ചെറിയ കേസുകളും പരാതികളും പരിഗണിക്കുന്ന, നടപടിയെടുക്കുന്ന പൊലീസുകാരായിരുന്നു ഈ സിനിമയില്‍. ഹെല്‍മെറ്റ് വയ്ക്കാത്തതിന് പൊലീസ് പിടിക്കുന്നതും ഭാര്യ ഒളിച്ചോടിപ്പോകുമ്പോള്‍ മകളെ വിട്ടുതരാന്‍ വേണ്ടി പരാതിയുമായി വരുന്ന നിസ്സഹായനായ ഭര്‍ത്താവുമെല്ലാം കേരളത്തിലെ ഏതൊരു പൊലീസ് സ്റ്റേഷനിലും സാധാരണ കാണാനാവുന്ന സംഭവങ്ങള്‍ തന്നെയാണ്. അതിലൊക്കെ സ്വന്തം യുക്തിക്കും സംസ്‌കാരത്തിനും ശേഷിക്കുമനസരിച്ച് പ്രായോഗികവും സത്വരവുമായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തിയും സത്യസന്ധതയോടെയാണ് ആവിഷ്‌കരിക്കപ്പെടുന്നത്. നെുങ്കന്‍ മാസ് ഡയലോഗോ സംഘട്ടനങ്ങളോ ഒഴിവാക്കി സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം നിലനിര്‍ത്താനാണ് സംവിധായകന്‍ മുതിര്‍ന്നു കണ്ടത്. കൊച്ചിയിലെ യഥാര്‍ത്ഥ പൊലീസുദ്യോഗസ്ഥനായ ബൈജു പൗലോസിനോട് ചര്‍ച്ച ചെയ്താണ് ഷൈന്‍ ഈ സിനിമയുടെ ആഖ്യാനവും ആഖ്യാനകവും നിര്‍ണയിച്ചത് എന്നതും ശ്രദ്ധേയമാണ്. 

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനിടെ വ്യക്തിജീവിതത്തില്‍ സ്‌റ്റേഷന്‍ ഹെഡായ ബൈജുവിന് നഷ്ടങ്ങളൊരുപാടാണ്. വിവാഹനിശ്ചയത്തിനു പോലും സമയത്തെത്താന്‍ സാധിക്കാത്ത അയാളെ മനസിലാക്കാനാവുന്നൊരു വധുവുണ്ടാവുന്നതുകൊണ്ടുമാത്രമാണ് അയാളുടെ ജീവിതം പ്രസാദാത്മകമായിത്തീരുന്നത്. പൊലീസിലെ അധികാരവ്യവസ്ഥ, പൊലീസ് ചട്ടങ്ങളുടെ കാര്‍ക്കശ്യം എന്നിവയും ആക്ഷന്‍ ഹീറോ ബിജു ഏറെ സത്യസന്ധമായി തന്നെ അവതരിപ്പിച്ചു. കൈത്തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഒരുണ്ട പാഴായാല്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ കിട്ടുന്നതുമുതല്‍ വാക്കിടോക്കി കാണാതായാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വരെ, ഹാസ്യത്തില്‍ പൊതിഞ്ഞാണെങ്കിലും കൃത്യത കൈവിടാതെയാണ് ചിത്രം അവതരിപ്പിച്ചത്.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട(2019) പരിമിതമായ വിഭവങ്ങളുമായി ഉത്തരേന്ത്യയിലെ വിഘടനവാദപ്രദേശത്തെ ഒറ്റപ്പെട്ട പ്രശ്‌നബൂത്തില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് വിധിക്കപ്പെട്ട പൊലീസ് സംഘത്തിന്റെ നിസ്സഹായതകളും പ്രതിസന്ധികളുമാണ് അടയാളപ്പെടുത്തിയതെങ്കില്‍, അധികാരവ്യവസ്ഥ പൊലീസിനെ തന്നെ എങ്ങനെ വേട്ടയാടുന്നുവെന്നു കാണിക്കുന്നതായിരുന്നു ഷാഹി കബീര്‍ രചിച്ചു മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ട്(2021). കേവലം പൊലീസ് ജീവിതാഖ്യാനമെന്നതിലുപരി പല അര്‍ത്ഥതലങ്ങളും വച്ചുപുലര്‍ത്തിയ ചിത്രമെന്ന നിലയ്ക്കാണ് നായാട്ടിന്റെ പ്രസക്തി. ദലിതര്‍ അധികാര/തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും വിക സന/വാണിജ്യതാല്‍പര്യങ്ങളുടെയും ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും ചര്‍ച്ച ചെയ്ത ചിത്രമാണ് നായാട്ട്. എന്നാല്‍, മുന്നോട്ടുവച്ച പ്രത്യയശാസ്ത്രവീക്ഷണങ്ങളില്‍ ദളിത്‌വിരുദ്ധതയാരോപിക്കപ്പെട്ട ദുര്യോഗമാണു നായാട്ടിനു നേരിടേണ്ടിവന്നത്. നായാട്ട് ദളിത് രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്ത സിനിമയല്ല. രാഷ്ട്രീയവും അധികാരവും ചേര്‍ന്നു, പൊലീസിനെ എങ്ങനെ വേട്ടയാടുന്നുവെന്നും അതിനു വകുപ്പിനുള്ളില്‍ തന്നെയുള്ള സഹപ്രവര്‍ത്തകര്‍ ഇരകളും വേട്ടക്കാരും ആവുന്നെന്നുമാണു നായാട്ട് ചര്‍ച്ച ചെയ്യുന്നത്. വ്യവസ്ഥിതിയുടെ സംരക്ഷ കര്‍, ആ വ്യവസ്ഥതിയുടെ നിയന്ത്രണം കൈക്കലാക്കിയവരുടെ അനീതികളുടെ സംരക്ഷകരായിത്തീരുന്ന ദുര്യോഗമാണു നായാട്ട് വെളിവാക്കുന്നത്. രാഷ്ട്രീയനേതൃത്വത്തിന്റെ ഏകാധിപത്യ തീരുമാനങ്ങള്‍ക്കും തെരഞ്ഞെടുപ്പുതാല്‍പര്യങ്ങള്‍ക്കും ചൂട്ടുപിടിച്ചു സ്വന്തം കൂട്ടത്തില്‍പ്പെട്ട മൂന്നുപേരെ ഒറ്റികൊടുക്കുന്നതു പൊലീസിലെ തന്നെ തലപ്പത്തു മുതല്‍ കീഴ്ത്തട്ടുവരെയുള്ളവരാണ്. ദളിതവിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയും പുരുഷനുമടങ്ങുന്ന നിരപരാധികളായ മൂന്നു പൊലീസുകാരെ, ദളിത് വിഭാഗത്തില്‍പ്പെട്ടൊരാളുടെ അപകടമരണത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതു ഭരണകക്ഷിയുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ടു വ്യക്തിയിലേക്കു രാഷ്ട്രീയാധികാര കേന്ദ്രീകരണമുണ്ടാവുന്നതിന്റെ ദുര്യോഗമാണിത്. എന്നാല്‍, സര്‍വീസിലും പുറത്തും ദലിതര്‍ എങ്ങനെ അധികാരികളുടെ ചൂഷണത്തിനിരകളായിത്തീരുന്നു എന്നു നായാട്ട് തുറന്നുകാട്ടുന്നുണ്ട്, ഒപ്പം ജാതീയതയെ വിഷലിപ്തമാക്കുന്ന അധികാരരാഷ്ട്രീയത്തെയും.

ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉണ്ട, ജോസഫ് (2018), ഇരട്ട (2023) കുറ്റവും ശിക്ഷയും (2022) ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍(2024)തുടങ്ങിയ സിനിമകളിലെല്ലാം തൊഴിലിടത്തു നിസഹായരായിത്തീരുന്ന ശരാശരി പൊലീസുകാരന്റെ ജീവിതയാതനകള്‍ കണ്ടിട്ടുള്ളതാണെങ്കിലും, മുതലാളിത്ത വ്യവസ്ഥയില്‍ ഒരു വ്യക്തി, അയാളൊരു പൊലീസുകാരന്‍/കാരി ആയാലും നേരിടുന്ന തൊഴിലടിമത്തം, അവരുടെജീവിതത്തെ എങ്ങനെ കുരുക്കിയിടുന്നു എന്നതു പലപ്പോഴും പൊതുചര്‍ച്ചയ്ക്കു വിഷയമാവാറില്ല. നവോത്ഥാനമുന്നേറ്റങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ പടിയടച്ചു പിണ്ഡംവച്ചു എന്നു നാം ഊറ്റം കൊള്ളുന്ന ജാതിയുടെ രാഷ്ട്രീയം പല തലങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നു മാത്രമല്ല ദലിതരോടുള്ള പൊതു/അധികാര സമീപനം ചൂഷണത്തിന്റേതും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും പുതിയ ആട്ടിന്‍തോലുകളെ തേടുന്നുവെന്നതിനപ്പുറം വലിയ മാറ്റങ്ങളൊന്നം സ്വാംശീകരിച്ചിട്ടില്ലെന്നുമുള്ള പരമാര്‍ത്ഥം നായാട്ട് കാണിച്ചുതരുന്നു. ആത്യന്തികമായി ദലിതര്‍ അധികാര/തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും വികസന/വാണിജ്യ താല്‍പര്യങ്ങളുടെയും ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും ചര്‍ച്ചചെയ്ത സിനിമ,  മുന്നോട്ടുവച്ച പ്രത്യയശാസ്ത്ര വീക്ഷണങ്ങളില്‍ ദളിത് വിരുദ്ധതയാരോപിക്കപ്പെട്ടതോടെ ലക്ഷ്യം തെറ്റിയ അമ്പായി (ദുര്‍)വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വാസ്തവത്തില്‍ നായാട്ട് ചര്‍ച്ചയ്ക്കുവച്ച രാഷ്ട്രീയബോധങ്ങളില്‍ ഒന്നു മാത്രമാണു ദളിത് പരിപ്രേക്ഷ്യം. നിയമപാലനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന, നിഷ്പക്ഷത കാത്തുസൂക്ഷിക്കേണ്ട പൊലീസിലെ രാഷ്ട്രീയവല്‍ക്കരണം എന്ന തീവ്രപ്രാധാന്യമുള്ളൊരു വിഷയത്തെയാണു നായാട്ട് ആര്‍ജ്ജവത്തോടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. 

കേരളത്തിലെ ആദിവാസിസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളും അവയോടുള്ള ഭരണകൂട സമീപനവും തുറന്നുകാട്ടുന്ന സിനിമയായിരുന്നു അബിന്‍ ജോസഫ് രചിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട(2025)കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ് എന്നനിരാകരണത്തോടെയുള്ള ഈ സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യമുണ്ടെന്ന്ു മുജീബുര്‍ റഹ്‌മാന്‍ കരിയാടന്‍ നിരീക്ഷിച്ചിട്ടുണ്ട്. 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. സിനിമയില്‍ കഥ നടക്കുന്നത് 2003 നവംബറിലെ രണ്ടാം വാരത്തില്‍ മൂന്നു ദിവസങ്ങളിലായാണ്. മുത്തങ്ങയ്ക്ക് പകരം സിനിമ ചീയമ്പത്തേക്ക് കഥയേയും കഥാപാത്രങ്ങളേയും മാറ്റിയിട്ടുണ്ട്.

ഭരണഘടനാപരമായ വിട്ടുവീഴ്ചകള്‍, അധികാരവര്‍ഗ ഭീഷണി, നീതിനിര്‍വഹണത്തിലെ പാളിച്ചകള്‍, ക്രമസമാധാനത്തിന്റെ മറവിലുള്ള മനുഷ്യാവകാശധ്വംസനം തുടങ്ങിയവ ഈ സിനിമ സധൈര്യം അഭിസംബോധന ചെയ്യുന്നു. ദളിതരുടെ അഭിമാനവും അവകാശങ്ങളും പൊലീസ് അധികാരവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മനുഷ്യാവകാശം, നീതി, സംസ്‌കാരം തുടങ്ങിയവ അടിച്ചമര്‍ത്തപ്പെടുന്നതെങ്ങനെയെന്ന് ചിത്രം കാണിച്ചു തരുന്നു.അടിച്ചമര്‍ത്തുകയോ ചോദ്യം ഉയര്‍ത്തുകയോ ചെയ്യുന്ന സമൂഹത്തിന് നേരെ അധികാരി വര്‍ഗ്ഗം എല്ലായ്പോഴും പ്രയോഗിക്കുന്ന അതേ വാക്കുകള്‍ തന്നെയാണ് ഭൂമിക്കു വേണ്ടി സമരം ചെയ്യുന്ന ആദിവാസികളുടെ നേരേയും ആരോപിക്കുന്നത് മാവോയിസ്റ്റുകളുടെ സാന്നിധ്യവും സഹായവുമുണ്ടെന്നത്!

നരിവേട്ടക്കുള്ളില്‍ മറ്റൊരു 'നര'വേട്ടയുണ്ട്. അത് മുത്തങ്ങാസംഭവത്തിനും അപ്പുറത്തുള്ള ഒന്നാണെന്ന് ഡോ ഉമ്മര്‍ തറമേല്‍ ഡൂള്‍ ന്യൂസ് ഓണ്‍ലൈനിലെഴുതിയ ആസ്വാദനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. 

'സിനിമയിലെ 'നരിവേട്ട' ആദിവാസി ജനതയുടെ മിത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമാണെങ്കില്‍ നരവേട്ട ഇന്നും പലപേരുകളില്‍ ജനതയുടെമേല്‍ ചാര്‍ത്തപ്പെടുന്ന അധികാരപ്രയോഗമാണ്. അതിന് പുരാ വൃത്തമില്ല, അധികാരം നിലനിര്‍ത്താനുള്ള സ്റ്റേറ്റിന്റെ കാലാകാലങ്ങളിലുള്ള (ടമേലേ അുുമൃമൗേ)െ പരിഷ്‌ക്കാര ങ്ങളാണവ. നരിവേട്ട, ഒരു മിലന്‍ കുന്ദേര പടമാണ്. അധികാരത്തിനെതിരെയുള്ള സമരം മറവിക്കെ തിരെ ഓര്‍മ്മയെ/ചരിത്രത്തെ ഉണര്‍ത്താനുള്ളതാണ് എന്നതാണ് സിനിമയുടെ ആശയ ലോഗോ. ഈയര്‍ത്ഥ ത്തില്‍, എല്ലാവരും സമ്മതിച്ചപോലെ 'മുത്തങ്ങ' മറവിയുടെ മൂടുപടം നീക്കി വീണ്ടും ഇറയംപുറത്തുനിന്ന് ചരിത്രത്തിന്റെ മുന്നാംപുറത്തേക്ക് കയറിവരുന്നു, എമ്പുരാനിലൂടെ ഗോധ്ര സംഭവം മറനീക്കി പുറത്തുവന്ന പോലെ. പുതിയ തലമുറക്കും ഇനിയിവയൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതേസമയം നരിവേട്ടയ്ക്കു ള്ളില്‍ ഇന്ത്യയിലുടനീളം തീപ്പിടിച്ചു കൊണ്ടിരിക്കുന്ന ഒരു സബ് പ്ലോട്ട് ഉണ്ട്. മുഖ്യ ഇതിവൃത്തത്തേക്കാള്‍ കാലികവും ഭീതിജനകവുമായ ഒന്ന്. അധികാര പക്ഷത്ത് നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം എമ്പുരാനേ ക്കാള്‍ അപകടകാരിയാണ് ഈ സിനിമ. ഇരപക്ഷത്ത് നില്‍ക്കുന്നവരെ സംബന്ധിച്ച് കൂടുതല്‍ വിമോചനപരവും. എമ്പു രാനില്‍ നിന്നും ഭിന്നമായി ഒരുസെന്‍സറിങ് കോലാഹലമില്ലാതെ ഈ സിനിമയെങ്ങനെ കുതറിച്ചാടി?! 'മുത്തങ്ങ' പുതിയ ഇന്ത്യന്‍ അവസ്ഥയോട് തട്ടിച്ചു നോക്കുമ്പോള്‍ രണ്ടു ദശകം മുമ്പ് മുമ്പ് നടന്ന ഒരു പഴങ്കഥയാണിന്ന്. നക്‌സല്‍/മാവോയിസ്റ്റ് എന്നൊക്കെ ഇന്നുച്ചരിക്കപെടുന്നത് അന്നത്തേതിനേക്കാള്‍ അര്‍ത്ഥവിഛേദം വന്ന മട്ടിലാണ്. മനുഷ്യാവകാശമൊന്നുമില്ലാതെ ഭൂമിയില്‍ നിന്നും നിഷ്‌കാസനം ചെയ്യേണ്ട ഒരു വംശീയ ഗ്രൂപ്പായി ഇന്നവര്‍ മാറിയിരിക്കുന്നു. ഭീകരവാദത്തിന്റെ 'നാമരൂപ'ങ്ങളില്‍ ഒന്ന്. കേരളത്തിലും സ്ഥിതി മാറിക്കൊ ണ്ടിരിക്കുകയാണ്. അധികാരം ഇച്ഛിക്കുന്നതും കല്‍പ്പിച്ചു കൊണ്ടിരിക്കുന്നതും പാല്‍ തന്നെ!'എന്ന് ഡോ ഉമ്മര്‍ എഴുതുന്നു.

ഒറ്റ രാത്രിയിലെ പൊലീസിന്റെ പട്രോളിംഗിനെ കേന്ദ്രീകരിച്ചാണ് ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച റോന്ത് (2025) എന്ന സിനിമയുടെ ആഖ്യാനകം മുന്നോട്ടു നീങ്ങുന്നത്. കുറ്റാന്വേഷണമോ കൊലപാ തക പരമ്പരയോ ഇല്ലാതെ പൊലീസ് ജീവതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഡ്രാമയാണ് റോന്ത്. നായാട്ടിന്റേതിനു സമാനമായ ഒട്ടേറെ നാടകീയ കഥാസന്ദര്‍ഭങ്ങളുണ്ടെങ്കിലും ദുരഭിമാനക്കൊലയും സ്ത്രപീഡനവുമടക്കമുള്ള നീറുന്ന പല വിഷയങ്ങളും ഈ സിനിമ ആവിഷ്‌കരിക്കുന്നു. പൊലീസുകാരിലേക്ക് സാധാരണക്കാരന്‍ നടത്തുന്ന യാത്രയെ റോന്തെന്നാണ് അശ്വിനി പി സമയം മലയാളത്തിലെ നിരൂപണത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പൊലീസ് ഡ്രൈവറും എസ് ഐയും ചേര്‍ന്ന് ധര്‍മശാലയെന്ന മലയോര പട്ടണത്തില്‍ രാത്രി ജീപ്പില്‍ കറങ്ങുമ്പോള്‍ അവരോടൊപ്പം അതേ ജീപ്പില്‍ പ്രേക്ഷകരുമുണ്ട്. ഇറാനിയന്‍ ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹിയുടെ ചലച്ചിത്രശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണിതിന്റെ ദൃശ്യപരിചരണം. 

'മഴയും മഞ്ഞും രാത്രിയുടെ ആലസ്യവും കുടുംബത്തിന്റെ കെട്ടുപാടുകളുമെല്ലാമുള്ള കാക്കിയിട്ട രണ്ട് സാധാരണ മനുഷ്യരായി മാറുന്ന ചില നിമിഷങ്ങളുണ്ട്- വല്ലാത്തൊരു കാഴ്ചയാണത്. പേടിപ്പിക്കുന്നതിനപ്പുറത്ത് പൊലീസുകാരനും എല്ലാവരുടേയും എല്ലാ വികാരങ്ങളുമുണ്ടെന്ന് റോന്ത് കാണിച്ചുതരുന്നു.ഒരു ഭാഗത്ത് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍, മറു ഭാഗത്ത് തങ്ങളുടെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍- ഒരു പൊലീസുകാരനിലേക്ക് ക്യാമറയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ആവശ്യമുള്ളതെല്ലാമുണ്ട്. പൊലീസ് ജീപ്പിന്റെ മുരള്‍ച്ച പോലും അതുപോലെ കാഴ്ചക്കാരിലേക്കെത്തിക്കുന്നുണ്ട് റോന്തില്‍' അശ്വിനി അഭിപ്രായപ്പെടുന്നു.വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ളൊരു എഎസ് ഐയും അടുത്തകാലത്തു മാത്രം ജോലിക്കുകയറിയ പൊലീസ് ഡ്രൈവറുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഒരാളുടെ അനുഭവജ്ഞാനവും മറ്റേയാളുടെ വൈകാരിക എടുത്തുചാട്ടവും അവരെ ഒരുപോലെ മതത്തിനും അധികാരത്തിനും അപ്രിയമാക്കുന്നതെങ്ങനെയെന്നും അവരെങ്ങനെ വ്യവസ്ഥിതിക്ക് ഇരകളാകുന്നുവെന്നും ചിത്രം കാണിച്ചുതരുന്നു. സ്‌റ്റേഷന്‍ ഡ്യൂട്ടിക്കിടെ രാത്രി ഭര്‍ത്താവിന്റെ വീഡിയോ കോള്‍ വരുമ്പോള്‍ ഒപ്പം ജോലി ചെയ്യുന്ന വിവാഹിതനും പിതാവുമായ ചെറുപ്പക്കാരനെ മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രം സംസാരിക്കുന്ന വനിതാപ്പൊലീസ് ഭര്‍ത്താവിന്റെ സംശയരോഗത്തിന്റെ പേരില്‍ അയാളോട് ക്ഷമചോദിക്കുന്നിടത്ത് യൂണിഫോമിനു പുറത്തെ സ്ത്രീജീവിതത്തിലേക്കുള്ള കണ്ണാടിയാവുകയാണ് സിനിമ. ഐ വി ശശിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ വനിത എസ് ഐയുടേതില്‍ നിന്ന് നവകേരളത്തിലെ സ്ത്രീപൊലീസിന്റെ ജീവിതം ഏറെയൊന്നും മാറിയിട്ടില്ലെന്ന് ആ ദൃശ്യം അടയാളപ്പെടുത്തുന്നു.

പുതുതലമുറ സിനിമകള്‍ മുന്നോട്ടുവച്ച സൗന്ദര്യാത്മകതയുടെ സ്വാധീനം പ്രകടമാക്കുന്ന സിനിമകളായി രുന്നു രണ്ടായിരത്തിനുശേഷം പുറത്തുവന്ന കുറ്റാന്വേഷണ/പൊലീസ് സിനിമകള്‍ എന്ന് ഈ വിഷയത്തില്‍ പുറത്തിറങ്ങിയട്ടുള്ള അപൂര്‍വം മലയാള പുസ്തകങ്ങളിലൊന്നില്‍ ഡോ.എസ്.ഗോപു നിരീക്ഷിച്ചിട്ടുണ്ട്. സേതുരാമയ്യര്‍ സി.ബി.ഐ, ചിന്താമണി കൊലക്കേസ്, ഡിറ്റക്ടീവ്, ഫിംഗര്‍ പ്രിന്റ്, പോലീസ്, മുംബൈ പോലീസ്, മെമ്മറീസ്, സെവന്‍ത് ഡേ, വേട്ട, നിര്‍ണായകം, ഗ്രാന്‍ഡ്മാസ്റ്റര്‍, ജോസഫ്, അഞ്ചാംപാതിര, ഫോറന്‍സിക്, ഇലവീഴാപ്പൂഞ്ചിറ, കൂമന്‍ തുടങ്ങിയ സിനിമകളെ അദ്ദേഹം ഇഴകീറി പഠിക്കുന്നുണ്ട്. അനാഖ്യാനഘടന, പശ്ചാത്തലസംഗീതം, താരനിര്‍ണയം, ദൃശ്യരപരിചരണം, സന്നിവേശം, സംഗീതം തുടങ്ങിയവയിലെല്ലാം നവഭാവുകത്വം പുലര്‍ത്തുന്നതായിരുന്നു രണ്ടായിരത്തിനുശേഷമുള്ള മിക്ക കുറ്റാന്വേഷണ സിനിമകളുമെന്ന് സോദാഹരണം പുസ്തകം സ്ഥാപിക്കുന്നു. കോവിഡ് കാലം മലയാളിയുടെ ചലച്ചിത്ര ആസ്വാദനത്തില്‍ വരുത്തിയ മാറ്റത്തെയും ഡോ ഗോപു ചര്‍ച്ചയ്ക്കു വിഷയമാക്കുന്നുണ്ട്. സിനിമയുടെ ആസ്വാദനത്തിലും ഉള്ളടക്കത്തിലും വിഷയ സ്വീകരണത്തിലും ഈ മാറ്റം ദര്‍ശിക്കാം. ലോക്ഡൗണ്‍ കാലത്ത് മലയാളികള്‍ കൂടുതല്‍ കണ്ടതും, ഇറങ്ങിയതും ത്രില്ലര്‍ സ്വഭാവം പുലര്‍ത്തുന്ന സിനിമകളും വെബ് പരമ്പരകളുമാണ് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഹോട്ട്സ്റ്റാര്‍, സോണിലിവ,് സീഫൈവ് തുടങ്ങിയ ഒ.ടി.ടി കളിലൂടെ പ്രചുരപ്രചാരം നേടിയത്. കോവിഡാനന്തരം ഒടിടിയിലും തീയറ്ററിലും ഇറങ്ങിയ മിക്ക സിനിമകളും പരിശോധിച്ചാല്‍ അവയെല്ലാം  ഏതെങ്കിലും തരത്തിലുള്ള കുറ്റം, അന്വേഷണം, പ്രതികാരം എന്നിവയെ കേന്ദ്രീകരിച്ച് നിര്‍മ്മിക്കപ്പെട്ടവയാണെന്ന് ഡോ ഗോപു നിരീക്ഷിക്കുന്നു. ദൃശ്യം -2,  ആര്‍ക്കറിയാം, ഇരുള്‍, നായാട്ട്, നിഴല്‍, കോള്‍ഡ് കേസ്, കുറുപ്പ്, ചുരുളി എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. 


നിഗമനം

മലയാള സിനിമയിലെ പൊലീസിന്റെ ജീവിതം തികച്ചും സത്യസന്ധവും വിശ്വസനീയവുമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് സമകാലിക മലയാള സിനിമയില്‍ കാണാനാവുന്ന മാറ്റം. 'ആക്ഷന്‍ ഹീറോ ബിജു' പോലുള്ള സിനിമകള്‍ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള അബദ്ധധാരണകളെയും പൊതുബോധത്തേയും പൊളിച്ചടുക്കുമ്പോള്‍, നായാട്ട്, നരിവെട്ട, റോന്ത് തുടങ്ങിയവ ഭരണകുടഭീരകരത, ജാതിവ്യവസ്ഥയുടെ ദുസ്വാധീനം, വോട്ട്ബാങ്ക് രാഷഷട്രീയത്തില്‍ ഇരകളാകുന്ന മനുഷ്യരുടെ അവകാശങ്ങള്‍ തുടങ്ങിയ ഗഹനപ്രശ്‌നങ്ങള്‍ അത്ര യഥാര്‍ത്ഥയിലും വ്യത്യസ്തമായ നിലപാടുകളിലും പ്രതിനിധാനം ചെയ്യുന്നു.പുതു തലമുറ മലയാള സിനിമയ പൊലീസ് കഥാപാത്രങ്ങളെയും തൊഴിലിടങ്ങളെയും മാറിയ പൊതുബോധ്യത്തിന്റെ വെളിച്ചത്തില്‍ കുറേക്കൂടി സുതാര്യമായും യാഥാര്‍ത്ഥ്യ ബോധത്തോടെയുമാണ് ആവിഷ്‌കരിക്കുന്നത്. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, ഖാലിദ് റഹ്‌മാന്റെ ഉണ്ട, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ്. നരിവേട്ട, നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ കേസന്വേഷണത്തില്‍ പൊലീസ് നേരിടുന്ന പരിമിതികളിലേക്കും സുരക്ഷാപ്രശ്‌നങ്ങളിലേക്കും ധാര്‍മ്മികപ്രതിസന്ധികളിലേക്കും കൂടി വെളിച്ചം വീശുന്നു. സാങ്കേതികവും ബൗദ്ധികവുമായ പിരിഷ്‌കരണങ്ങള്‍ക്കിടയിലും പലപ്പോഴും മനുഷ്യത്വപരമായ മൗലികാവകാശങ്ങള്‍ പോലും പൊലീസുകാരുടെ ജീവിതത്തില്‍ നിഷേധിക്കപ്പെടുന്നു. അന്വേഷണമെന്ന പേരില്‍ അവരെക്കൊണ്ട് അധികാരവ്യവസ്ഥ കിരാതമായ ഹിംസയിലേക്കു നിര്‍ബന്ധപൂര്‍വം നയിക്കുന്നതിന്റെ നേര്‍ചിത്രീകരണവും ഈ സിനിമകള്‍ നിര്‍വഹിക്കുന്നു. മാറിയ സാങ്കേതികൗസകര്യങ്ങളുപയോഗിച്ച് തത്സമയ ശബ്ദലേഖനം, കാന്‍ഡിഡ് ക്യാമറ തുടങ്ങിയവയെടു സാധ്യതകളോടെ, യഥാതഥമായ ആഖ്യാനത്തിലൂടെ തന്നെ ആഖ്യാനകത്തിന് കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാനും ഇന്നത്തെ പൊലീസ് സിനിമകള്‍ക്കു സാധിക്കുന്നു. മാറ്റേണ്ട, മാറ്റപ്പെടേണ്ട ഒട്ടുവളരെ കാര്യങ്ങളിലേക്ക്, പ്രത്യേകിച്ച് മാറേണ്ട സാമൂഹികബോധത്തെപ്പറ്റി, ജാതിയേയും തൊഴിലിനെയും ലിംഗത്തെയും സമ്പദ്‌ശ്രേണിയേയും പറ്റിയുള്ള മാറേണ്ട ജീവിതവീക്ഷണത്തെപ്പറ്റി ഒക്കെ ഈ സിനിമകള്‍ ചില നിര്‍ണായക ചോദ്യങ്ങള്‍ സമൂഹത്തിനു നേരേ ഉന്നയിക്കുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ. ഇന്നല്ലെങ്കില്‍ നാളെ അവയ്ക്കു മറുപടി കണ്ടെത്തിയേ മതിയാവൂ.

Reference:

ഡോ.എസ്.ഗോപു,സിനിമയുടെ കുറ്റാന്വേഷണ പാഠങ്ങള്‍, ലോഗോസ് ബുക്‌സ് 2021

https://www.doolnews.com/realistic-police-roles-in-malayalam-cinema-458.html

Mathrubhumi English. "Shahi Kabir's portrayal of police officers in Malayalam cinema".

https://malayalam.samayam.com/malayalam-cinema/movie-review/narivetta-review-tovino-thomas-starrer-as-a-must-watch-

drama-movie-rating-hit-on-media/moviereview/121360982.cms

https://truecopythink.media/movies/narivetta-movie-discusses-muthanga-issue-and-adivasi-struggles-dr-umer-tharamel-writes

https://malayalam.samayam.com/malayalam-cinema/movie-review/ronth-malayalam-movie-review-and-rating/moviereview/121844147.cms

Quarterly Review of Film and Video. "Understanding the Representation of Cops in Malayalam Cinema".

Onmanorama. "From brutal heroes to hapless mortals... Mollywood police now march on realistic path".

The New Indian Express. "Just remember that !".

Reddit. "Which Malayalam movie closely reflects the life of Police officers?".

Khaleej Times. "Nayattu Review: The wrong arm of the law".

Indian Express. "Ronth movie review: A solid police procedural...".

Deccan Chronicle. "The police story".

YouTube. "Hidden Details In Action Hero Biju | Movie Analysis | Reeload Media".

JavaTpoint. "Nayattu Movie Review".

Onmanorama. "'Narivetta': This Tovino Thomas starrer is a quietly devastating portrait of power and policing | Movie Review".

Gulf News. "Ronth film review: The raw, gut-punch Malayalam cop thriller that will haunt you".

Times of India. "Police Officers turned actors who made it big in Mollywood".

New Indian Express. "Review of Action Hero Biju: A Conflicting Blend of Tastes and Loyalties".

Indiantelevision.com. "Nayattu movie review: A raw take on the Indian political circus".