Monday, June 23, 2025

ഒരിക്കലും വരാത്ത അതിഥി

കെ.പി.കുമാരന്റെ പരീക്ഷണചിത്രമായിരുന്ന അതിഥി പുറത്തിറങ്ങിയിട്ട് 
50 വര്‍ഷം തികയുമ്പോള്‍ ചിത്രത്തിന്റെ മാധ്യമപരമായ 
പ്രസക്തിയിലേക്ക് ഒരു പിന്‍നടത്തം

എ.ചന്ദ്രശേഖര്‍
മലയാള സിനിമയില്‍ ദൃശ്യവ്യാകരണം നവീകരിച്ച ജി അരവിന്ദന്റെ ഉത്തരായണം പുറത്തിറങ്ങിയ 1975ല്‍ തന്നെ നിര്‍മ്മിക്കപ്പെട്ട, പലതുകൊണ്ടും നിര്‍ണായകവഴിത്തിരിവായ ചലച്ചിത്രമാണ് കെ.പി.കുമാരന്‍ രചിച്ച് സംവിധാനം ചെയ്ത അതിഥി. അന്നത്തെ നവസിനിമയുടെ ലാവണ്യബോധത്തെയും ഘടനാശാസ്ത്രത്തെയും അപ്പാടെ ചോദ്യം ചെയ്യുന്ന ആവിഷ്‌കാരത്തിലൂടെയാണ്, 1975 ജൂണില്‍ പൂര്‍ത്തിയായ അതിഥി ഇതിഹാസസമാനമായി കാലങ്ങള്‍ക്കിപ്പുറവും പ്രസക്തി നേടുന്നത്. മലയാള സിനിമയിലെ നവോത്ഥാനത്തിനു പതാകയേന്തിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെയും കോഓപ്പറേറ്റീവിന്റെയും ബാന്ധവത്തില്‍ പിറന്ന അടൂരിന്റെ സ്വയംവരമടക്കമുള്ള സിനിമകളിലും സഹരചയിതാവും സഹസംവിധായകനുമൊക്കെയായി സഹകരിച്ച കെ.പി.കുമാരന്‍ റോക്ക് എന്ന ലഘുചിത്രത്തിനുശേഷം സ്വതന്ത്രമായി എഴുതി സംവിധാനം ചെയ്ത ആദ്യ മുഴുനീള കഥാചിത്രമായിരുന്നു അതിഥി.
ഇറ്റാലിയന്‍ നിയോറിയലിസത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് സത്യജിത് റായ് വഴി ഇന്ത്യന്‍ ഭാഷാ സിനിമകളും യാഥാര്‍ത്ഥ്യത്തിന്റെ തനതുവഴികളില്‍ സ്വത്വം തേടുന്ന കാലത്താണ് ഫാന്റസിയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഉള്‍ക്കാഴ്ചകളുമായി കെ.പി.കുമാരന്‍ അതിഥി ദൃശ്യവല്‍ക്കരിക്കുന്നത്. ലോക അസംബന്ധ നാടകവേദിയുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെട്ട ഐറിഷ്  നോവലിസ്റ്റും കവിയും നാടകൃത്തുമായ സാമുവല്‍ ബെക്കറ്റിന്റെ ഗോദോയെ കാത്ത് (വെയ്റ്റിങ് ഫോര്‍ ഗോദോ) എന്ന വിഖ്യാതനാടകത്തിലെ ‘വ്യര്‍ത്ഥമായ കാത്തിരിപ്പ്’ എന്ന പ്രമേയം അടിസ്ഥാനമാക്കി കെ.പി.കുമാരന്‍ തന്നെയെഴുതിയ നാടകത്തിന്റെ സിനിമാരൂപാന്തരമായിരുന്നു അതിഥി. എന്നാല്‍ ബെക്കറ്റിന്റേതില്‍ നിന്നു വിഭിന്നമായി, തീര്‍ത്തും പ്രത്യാശാ ശൂന്യമായ ഒരടഞ്ഞ ലോകമല്ല അതിഥിയില്‍ ആവിഷ്‌കരിക്കപ്പെട്ടത് എന്നു നിരൂപകന്‍ ഒ.കെ. ജോണി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മനുഷ്യമനസ് സൃഷ്ടിക്കുന്ന ഭ്രമാത്മകതയേയും ഉണ്മയേയും പരസ്പരം അഭിമുഖം നിര്‍ത്തിക്കൊണ്ടു, മനുഷ്യമനസുകളുടെ ആഴങ്ങള്‍ പരിശോധിക്കുന്ന സിനിമ എന്നാണ് അതിഥി വിശേഷിപ്പിക്കപ്പെടുന്നത്.
കേന്ദ്രകഥാപാത്രത്തെ കാണാപ്പുറത്തു നിര്‍ത്തി, മറ്റു കഥാപാത്രങ്ങളുടെ ആന്തരികചിന്തകളിലൂടെ അദൃശ്യനായകനെ അവതരിപ്പിക്കുക എന്നൊരു രചനാതന്ത്രമാണ് അതിഥിയുടെ തിരക്കഥയില്‍ കുമാരന്‍ സ്വീകരിച്ചത്. അതുവരെയുള്ള ചലച്ചിത്രസങ്കല്‍പത്തില്‍ വളരെയധികം പുതുമ അവകാശപ്പെടാവുന്ന ഒന്നായിരുന്നു അത്. കെ.ആര്‍.മോഹനന്റെ പുരുഷാര്‍ത്ഥം, സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകള്‍ പോലെ സമാനമായ കഥാനിര്‍വഹണങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടായി എങ്കിലും അതിഥി അതിന്റെ തുടക്കമായിരുന്നു. 
മണലാരണ്യം പോലൊരു സ്ഥലത്തെ ഒറ്റപ്പെട്ടൊരു വീട്ടിലെ പ്രതീക്ഷ നശിച്ച ചില കുടുംബാംഗങ്ങളുടെ ജീവിതമാണ് സിനിമ അനാവരണം ചെയ്തത്. ബിസിനസൊക്കെ പൊളിഞ്ഞു, കേസും കൂട്ടവുമായി കഴിയുന്ന, കഞ്ചാവില്‍ സ്വയം മറക്കുന്ന കരുണണന്‍ എന്ന കഥാപാത്രത്തെ നാടകത്തിലും സിനിമയിലും തനതായ മേല്‍വിലാസം തീര്‍ത്ത പി.ജെ.ആന്റണിയാണ് ജീവസുറ്റതാക്കിയത്. ആ വീടിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചൂതാട്ടകേന്ദ്രമാക്കി മാറ്റുകയാണ് കരുണന്‍. ലഹരിയും ചീട്ടുകളിയുമാണ് സ്വന്തം ഇന്നലെകളില്‍ നിന്ന് സ്വയം സ്വസ്ഥമാക്കാനുള്ള അയാളുടെ കുറുക്കുവഴികള്‍. അനപത്യദുഃഖത്തിലും ഭര്‍ത്താവിന്റെ ദുരവസ്ഥയിലും മനസുതകര്‍ന്നു കഴിയുന്ന കരുണന്റെ ഭാര്യ രമണി(ഷീല)യാണ് രണ്ടാമത്തെ ആള്‍. രമണിയുടെ അനിയത്തി ലത(സന്ധ്യ)യാണ് ചിത്രത്തില്‍ അല്‍പമെങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ വഹിക്കുന്ന കഥാപാത്രം. ലതയെ ഇഷ്ടപ്പെടുന്ന മെക്കാനിക്ക് രാഘവനി(ബാലന്‍ കെ നായര്‍)ല്‍ നിന്ന് കടം വാങ്ങി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന രമണിയുടെയും ലതയുടെയും വൃദ്ധ പിതാവാണ് (കൊട്ടാരക്കര ശ്രീധരന്‍ നായര്‍) ഇനിയൊരു കഥാപാത്രം. ലതയ്ക്ക് രാഘവനോടുള്ള പ്രണയത്തിലാണ് രമണി അല്‍പമെങ്കിലും ആശ്വാസം കാണുന്നത്. സമൂഹത്തില്‍ നിന്ന് പലതുകൊണ്ടും ഒറ്റപ്പെട്ടതെന്നു തോന്നുന്ന ഈ വീട്ടിലേക്ക് പുറംലോകം കടന്നുവരുന്നത് മെക്കാനിക്ക് രാഘവനിലൂടെയാണ്. ഇവര്‍ക്കിടയിലേക്കാണ്, വര്‍ഷങ്ങള്‍ക്കുമുമ്പേ നാടുവിട്ടുപോയ,രമണിയുടെ അച്ഛന്റെ അനന്തരവനും രമണിയുടെ മുന്‍കാല കാമുകനുമായ ശേഖരന്‍ തിരികെ വരുന്നു എന്ന വാര്‍ത്ത പ്രതീക്ഷയുടെ പുതുനാമ്പായി ഒരു സുപ്രഭാതത്തില്‍ എത്തിച്ചേരുന്നത്. ആ പ്രത്യാശ, ശേഖരന്‍ എന്ന അതിഥിയുടെ വരവ് കുടുംബത്തിലുണ്ടാക്കുന്ന സാമൂഹികവും ആന്തരികവുമായ മാറ്റങ്ങളാണ് അതിഥി കാണിച്ചു തരുന്നത്.
നാലുപേരിലും നാലുതരത്തിലുള്ള സ്വാധീനമാണ് അതിഥി ഉളവാക്കുന്നത്. ശേഖരന്‍ മടങ്ങിയെത്തുന്നു എന്ന കത്തു കിട്ടുന്നതോടെ കരുണന് ആകെ സന്ദേഹമാവുകയാണ്. കാമുകിയായ തന്റെ ഭാര്യയെ തേടിയാണോ ശേഖരന്റെ വരവ് എന്നാണയാളുടെ സംശയം. അതേസമയം, സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന സ്വന്തം ഭര്‍ത്താവിനെ അതില്‍ നിന്നു കരകയറ്റാനുള്ള ഒരത്താണി എന്ന നിലയിലാണ് രമണി പണക്കാരനായ അമ്മാവന്റെ മകന്റെ ആഗമനത്തെ പ്രതീക്ഷയോടെ കാക്കുന്നത്. ശേഖരനെ കൂടി പങ്കാളിയാക്കി കരുണനെക്കൊണ്ട് വീണ്ടും ബിസിനസ് ചെയ്യിക്കാമെന്നൊക്കെയാണ് അവളുടെ മനക്കോട്ട. തന്റെ അസംതൃപ്തജീവിതത്തിനിടെ, ഭര്‍ത്താവിന്റെ അവഗണനയില്‍ നിന്ന് ഒരിറ്റ് പച്ചപ്പ് രമണി കാംക്ഷിക്കുന്നത് അനിയത്തിയുടെ കാമുകന്‍ എന്ന് അവള്‍ക്കുകൂടി ബോധ്യമുള്ള രാഘവനിലാണ്. കരുത്തനായ രാഘവന്റെ പൗരുഷം സ്ത്രീ എന്ന നിലയ്ക്ക് അവളെ പ്രലോഭിപ്പിക്കുന്നുണ്ട്. അയാളുടേതായി തീരാന്‍ അവള്‍ കാംക്ഷിക്കുന്നുമുണ്ട്.
അവളുടെ പിതാവാകട്ടെ. ഇളയ മകളെ കാണിച്ച് അന്നോളം രാഘവനില്‍ നിന്നു നേടിയ സാമ്പത്തിക പിന്തുണയൊക്കെ മറന്ന്, ലതയെക്കൊണ്ട് ശേഖരനെ വിവിഹാം കഴിപ്പിച്ച് കുടുംബത്തെ എന്നന്നേക്കുമായി സുരക്ഷിതമാക്കി സുഖമായൊരു ഭാവി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇനിയും പ്രത്യക്ഷനായിട്ടില്ലാത്ത ശേഖരന്‍ എന്ന അദൃശ്യസാന്നിദ്ധ്യത്തെ മുന്‍നിര്‍ത്തി രാഘവനെ തള്ളിപ്പറയാന്‍ വരെ പേരില്ലാത്ത ആ സ്വാര്‍ത്ഥ വൃദ്ധന്‍ തയാറാവുന്നുണ്ട്. 
അതിഥിയില്‍ യാഥാര്‍ത്ഥ്യബോധത്തോട് ഏറെ അടുത്തു നില്‍ക്കുന്ന, സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ മാത്രം ജീവിക്കുന്ന ഏക കഥാപാത്രമാണ് രാഘവന്‍. പക്ഷേ, ശേഖരന്റെ വരവിനെ അയാളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കാരണം ശേഖരന്‍ വന്നാല്‍ ലത അയാള്‍ക്ക് നഷ്ടപ്പെട്ടേക്കാമല്ലോ. അതേ സമയം, ശേഖരന്‍ വന്നാല്‍ അയാളുടെ സഹായത്തോടെ ഒരു വര്‍ക്ക്‌ഷോപ്പ് സ്വന്തമായി ആരംഭിക്കാമെന്ന് അയാളും സ്വപ്‌നം കാണുന്നുണ്ട്. ലത പോലും ഒരുനിമിഷം ശേഖരനില്‍ ഒരു നല്ല ഭാവി പ്രത്യാശിക്കുന്നുണ്ട്. “സ്വപ്‌നങ്ങള്‍ക്കുള്ളിലെ ഒരു സ്വപ്‌നം” എന്നാണ് സംവിധായകന്‍ ടി.വി.ചന്ദ്രന്‍, പല അടരുകളുള്ള അതിഥിയുടെ ഇതിവൃത്തത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഒടുവില്‍ ശേഖരന്‍ എന്ന അതിഥിയുടെ വരവ് കേവലമൊരു മിഥ്യ മാത്രമായി പര്യവസാനിക്കുമ്പോള്‍, അകപ്പെട്ടവര്‍ക്കാര്‍ക്കും രക്ഷാസാധ്യതയില്ലാത്ത ആ വീട്ടില്‍ നിന്ന് രാഘവനിലൂടെ രക്ഷപ്പെടുന്നത് രമണി മാത്രമാണ്. (അടൂര്‍ ഗോപാലകൃഷ്ണന്റെ വിഖ്യാതമായ എലിപ്പത്തായത്തില്‍ കുടുംബവിഭ്രാന്തിയുടെ പത്തായസമാനമായ നാലുകെട്ടില്‍ അകപ്പെട്ടിട്ടുള്ള മൂന്നു സഹോദരങ്ങളില്‍ ജലജ അവതരിപ്പിക്കുന്ന ശ്രീദേവി ഒളിച്ചോട്ടത്തിലൂടെയെങ്കിലും അവിടെ നിന്നു പുറംലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുന്ന കഥാസന്ദര്‍ഭമോര്‍ക്കുക.) പരാജയബോധത്തിന്റെയും ഭ്രമാത്മകതയുടെയും ലോകത്തു നിന്നനുള്ള സ്വാഭാവികമായൊരു രക്ഷപ്പെടല്‍ മാത്രമായിട്ടാണ് രമണിയുടെ പാത്രപരിണാമത്തെ ചലച്ചിത്രനിരൂപകന്‍ വി.കെ.ജോസഫ് നോക്കി കാണുന്നത്. സത്യത്തോട് തെല്ലും ബന്ധമില്ലാത്ത വിഭ്രാന്തിയുടെ ആന്തരികലോകങ്ങളില്‍ നിന്ന് തെല്ലെങ്കിലും വ്യത്യാസപ്പെട്ട് ഭ്രമാത്മകതയുടെ മുഴുവന്‍ ദുരന്തഭാരവും പേറുന്നതിനിടെ അസ്വസ്ഥമാവുന്നതും യാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്നതും രമണിയാണ്. മറ്റുള്ളവരുടെ സഹായത്താല്‍ ജീവിതം കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്ന വൃദ്ധന്റെയും കരുണന്റെയും മാനസികാവസ്ഥകളില്‍ നിന്നു വിഭിന്നമായി ഒരിക്കലും പ്രത്യക്ഷനാവാത്ത ശേഖരനെ അപേക്ഷിച്ച് രമണിക്കെങ്കിലും താങ്ങും തണലും നല്‍കി പുരുഷനെന്ന നിലയ്ക്ക് തന്റെ സ്വത്വം സ്ഥാപിച്ചെടുക്കാന്‍ രാഘവനു മാത്രമേ സാധിക്കുന്നുമുള്ളൂ. 
വയലാര്‍ രാമവര്‍മ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന ഗാനങ്ങളായിരുന്നു അതിഥിയുടെ മറ്റൊരു സവിശേഷത. അതിഥിയുടെ പ്രമേയത്തിന്റെ സങ്കീര്‍ണതയപ്പാടെ വരികളിലാവഹിച്ച ഒന്നായിരുന്നു അയിരൂര്‍ സദാശിവനും സംഘവും ചേര്‍ന്ന് ആലപിച്ച “അഹം ബ്രഹ്‌മാസ്മി...” എന്നു തുടങ്ങുന്ന ഗാനം. “വ്യാമോഹം എല്ലാമെല്ലാമൊരു വ്യാമോഹം ഇല്ലാത്ത ചാക്കിലെ ഇല്ലത്തെ പൂച്ചയെ തിരയുന്നൊരന്ധന്റെ വ്യാമോഹം” എന്ന വരികള്‍, ഒരിക്കലും വരാത്ത അതിഥിയെ കാത്തും അയാളില്‍ പ്രതീക്ഷയര്‍പ്പിച്ചും വ്യാമോഹങ്ങള്‍ക്കു ചുറ്റും ജീവിക്കുന്നവരുടെ മാനസികാവസ്ഥ കൃത്യമായി വരച്ചുകാട്ടുന്നു.ഈ ചിത്രത്തിലെ ഗാനങ്ങള്‍ പരിഗണിച്ചാണ് ആ വര്‍ഷം വയലാര്‍ രാമവര്‍മ്മയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ബഹുമതി ലഭിച്ചത്. രംഗചിത്രീകരണത്തിലും ഈ ഗാനം ഭ്രമാത്മകതയുടെ സാധ്യതകള്‍ അനാവരണം ചെയ്യുന്നു. മുഖം മൂടിയണിഞ്ഞ ഒരുകൂട്ടം കോമാളികളുടെ ചടുലനൃത്തത്തിലൂടെയാണ് ഈ ഗാനരംഗം ആവിഷ്‌കരിച്ചിരിക്കുന്നത്. അതില്‍ രമണിയുടെയും കരുണന്റെയും മനസുകള്‍ തമ്മിലുള്ള അകലം വ്യക്തമാവുന്നുണ്ട്. ശേഖരന്റെ അദൃശ്യസ്വാധീനം രമണിയുടെ തോന്നലുകളിലൂടെ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. യേശുദാസ് പാടിയ “സീമന്തിനി നിന്റെ മിഴികളിലാരുടെ...” എന്ന ഗാനരംഗത്താവട്ടെ രമണിയെ മാത്രമാണ് നമ്മള്‍ കാണുന്നത്. പക്ഷേ തൊട്ടറുപ്പറത്ത് ശേഖരനാണ് അതു പാടുന്നത്. കാഴ്ചക്കാരന്റെ നിലപാടിലാണ് ശേഖരനെ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറതന്നെയാണ് അവിടെ ശേഖരന്റെ കാഴ്ചപ്പാടായി മാറുന്നത്. ആര്‍.എം.കസ്തൂരിയായിരുന്നു ഛായാഗ്രാഹകന്‍.
അതേ സമയം ലതയാവട്ടെ ശേഖരനിലൂടെ തന്റെ ജീവിതത്തില്‍ കടന്നുവന്നേക്കാവുന്ന നഗരജീവിതത്തെയാണ് സ്വപ്‌നം കാണുന്നത്. അവളുടെ മോഹങ്ങളും വ്യാമോഹങ്ങളുമാണ് “തങ്കത്തിങ്കള്‍ താഴിക കുടമുള്ള നഗരം” എന്ന ഗാനരംഗത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. അരങ്ങില്‍ നൃത്തം വയ്ക്കുന്ന ലതയുടെ ചുവടുകളിലൂടെയാണ് ഈ ഗാനാവിഷ്‌കരണം. കഞ്ചാവിന്റെ ലഹരിയില്‍ ആ നൃത്തം നോക്കിയിരിക്കുകയാണ് രാഘവന്‍. ജീവിതത്തിന്റെ ആനന്ദനിര്‍ഭരവും രതിസംയുക്തവുമായ ഭാവങ്ങളുടെ പ്രതീകമായ ആ നൃത്തം സ്വന്തം അസംതൃപ്തമോഹങ്ങളെ ഓര്‍മ്മയിലേക്കു കൊണ്ടുവരികയും അതവളെ ആകുലയാക്കുന്നുണ്ടെന്നും വിജയകൃഷ്ണന്‍ സൂചിപ്പിക്കുന്നു. ചിത്രാന്ത്യത്തില്‍, തന്നെ നഗരത്തിലേക്കു കൊണ്ടുപോകാന്‍ തയാറാവുന്ന ആരേ വേണമെങ്കിലും വരിക്കാന്‍ സന്നദ്ധയാവുന്നുമുണ്ട് ലത. പക്ഷേ, ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞ അവളെ സ്വീകരിക്കാന്‍ രാഘവന്‍ അപ്പോള്‍ തയാറാവുന്നില്ല.
ഒടുവില്‍ ആ വീടാവുന്ന തടവറയില്‍ നിന്ന് സ്വയം സ്വതന്ത്രയായി മണല്‍ക്കാടിലൂടെ എങ്ങോട്ടെന്നില്ലാതെ അലയുന്ന രമണിയെ പിന്തുടര്‍ന്ന് അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ രാഘവന്‍ മാത്രമാണ് സന്നദ്ധനാവുന്നത്. തന്നെ തടയാന്‍ അയാളാരെന്ന രമണി ചോദിക്കുമ്പോള്‍, “ഞാനൊരു പുരുഷനാണ് നീയൊരു സ്ത്രീയും” എന്നാണ് രാഘവന്റെ മറുപടി. അതുകേള്‍ക്കെ ഭ്രാന്തമായി ചിരിക്കുന്ന രമണി ഒടുവില്‍ അയാളെന്ന പുരുഷനു മുന്നില്‍ അഭയം കണ്ടെത്തുന്നിടത്താണ് അതിഥി പൂര്‍ണമാവുന്നത്. രമണിയെ അവതരിപ്പിച്ച ഷീലയും ബാലന്‍ കെ.യും അസാധാരണമായ അഭിനയശേഷിയാണ് പ്രകടമാക്കുന്നത്. മുഖ്യധാരാ സിനിമകളില്‍ നിന്നു വ്യത്യസ്തമായ ഈ നായികാവേഷം നടി ഷീലയുടെ അഭിനയജീവിതത്തില്‍ ഏറെ പ്രത്യേകതയുളളതാണ്. അതുപോലെ തന്നെ കമ്പോളസിനിമകളിലെ ആവര്‍ത്തിക്കപ്പെട്ട വില്ലന്‍-ബലാല്‍സംഗവേഷങ്ങളില്‍ നിന്നു മാറി ബാലന്‍ കെ.നായരുടെ അഭിനയശേഷി പ്രകടമാക്കിയ ചിത്രം കൂടിയായി അത്. ഈ ചിത്രത്തിലെ പ്രകടനം കൂടി കണക്കിലെടുത്താണ് ആ വര്‍ഷം അദ്ദേഹത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ബഹുമതി ലഭിച്ചത് എന്നുമോര്‍ക്കുക. 
ഭ്രമാത്മക ദൃശ്യങ്ങളാല്‍ സമ്പന്നമായ സിനിമയായിരുന്നു അതിഥി. ചിത്രീകരണത്തില്‍ മാത്രമല്ല, ഇതിവൃത്തകല്‍പനയിലും ഈ ഭ്രമാത്മകത പ്രകടമായിരുന്നു. ശേഖരനെ കാണിക്കാതെ കാണിക്കുന്നതരം ക്യാമറാ നിലപാടുകളില്‍ തുടങ്ങി, ശേഖരനെ ഇപ്പോള്‍ കാണാമെന്നു പ്രതീക്ഷിക്കുന്നിടങ്ങളില്‍ അയാള്‍ അപ്രതീക്ഷിതമാകുന്നതുപോലുള്ള ചലച്ചിത്രസമീപനം സംവിധായകന്റെ കൈയൊതുക്കം പ്രകടമാക്കുന്നതായി നിരൂപകര്‍ വാഴ്ത്തിയിട്ടുണ്ട്. രമണിയുടെ അടക്കിവച്ച കാമത്തിന്റെ ചിത്രീകരണവും ലതയുടെ നഗരകാമനകളുമെല്ലാം ഇത്തരത്തില്‍ ഭ്രമാത്മകതയിലൂടെയാണ് അനാവൃതമാകുന്നത്. ഈ രംഗങ്ങളിലൊക്കെ യാഥാര്‍ത്ഥ്യത്തിന്റെ ജീവനുള്ള പ്രകൃതിയും മനുഷ്യരും വസ്തുക്കളും ചലനങ്ങളും ഒക്കെയാണുപയോഗിക്കുന്നതെന്നും സംവിധായകന്‍ തനിക്കിഷ്ടപ്പെട്ട പാറഅറേണിലും ക്രമിത്തിലും അനുപാതത്തിലും അവയെ ഉപയോഗിച്ചുകൊണ്ട് കുടുംബയാഥാര്‍ത്ഥ്യത്തിന്റെ ഒറ്റവരിയില്‍ എക്‌സ്പ്രഷനിസ്റ്റ് സങ്കേതത്തിലൂടെ കഥാവസ്തുവിനെ മോചിപ്പിക്കുകയാണെന്നും നിരൂപകന്‍ വികെ.ജോസഫ് നിരീക്ഷിച്ചിട്ടുണ്ട്. 
കെ.പി.കുമാരനു പുറമേ മലയാളസിനിമയിലെ പ്രതിഭാധനരായ രണ്ടു ചലച്ചിത്രപ്രവര്‍ത്തകരുടെ അരങ്ങേറ്റത്തിനു നാന്ദി കുറിച്ച  സംരംഭം കൂടിയാണ് അതിഥി. ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണനും ദേശീയ ബഹുമതി നേടിയ ചലച്ചിത്രകാരന്‍ ഹരികുമാറുമാണവര്‍. ഇവരില്‍ വിജയകൃഷ്ണന്‍, അതിഥിയുടെ ബീജാവാപം മുതല്‍ തിരക്കഥയെഴുതുന്ന കാലം മുതല്‍ക്കേ കുമാരന്റെ സഹായിയായിരുന്നു. ഹരികുമാറാവട്ടെ ചിത്രീകരണദശയില്‍ അദ്ദേഹത്തോടൊപ്പം ചേരുകയായിരുന്നു. നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന്,സംവിധായകന്റെ ദൃഢനിശ്ചയത്തില്‍ ചിത്രാരംഭത്തിലെ ശീര്‍ഷകറീലുപോലും വേണ്ടെന്നു വച്ച സിനിമയാണ് അതിഥി. നിര്‍മ്മാണ കമ്പനിയുടെ പേരും സിനിമയുടെ പേരും മാത്രമായിരുന്നു എഴുതിക്കാണിച്ചത്. സംവിധായകന്റെ പേരുപോലുമില്ലാതെ പൂര്‍ത്തിയാക്കപ്പെട്ട ഒരുപക്ഷേ ഒരേയൊരു സിനിമയായിരിക്കണം ഇത്.
അതിഥിയിലെ കഥാപാത്രങ്ങള്‍ അഞ്ചും കാത്തിരിക്കുന്നവരാണ്” എന്ന നിരുപകന്‍ വിജയകൃഷ്ണന്റെ നിരീക്ഷണം കൗതുകകരമാണ്. അവരോരോരുത്തരും കാത്തിരിക്കുന്നത് പ്രത്യക്ഷപ്പെടാത്ത ശേഖരനെയാണ്. അവസാനം “ആരാണ് ശേഖരന്‍?” എന്നാരായുന്ന രാഘവനോട്, “ഈ വീട്ടിലെ അതിഥി, ലക്ഷപ്രഭു, സുന്ദരന്‍, ഉദാരന്‍”എന്നാണ് കരുണന്‍ പറയുന്നത്. വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ ഈ വിശേഷണമോരോന്നിലും നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്നത് ചില സവിശേഷ ഭാവങ്ങളാണെന്ന് വിജയകൃഷ്ണന്‍ നിരൂപിക്കുന്നു. ഓരോ കഥാപാത്രത്തിനും അതു വ്യത്യസ്തവുമാണ്. അവര്‍ക്കു തന്നെ ആ ഭാവത്തിന്റെ സ്ഥൈര്യത്തെപ്പറ്റി ഉറപ്പില്ലാത്തതുകൊണ്ടാണ് വീട്ടിലേത്തുമെന്നു പ്രതീക്ഷിക്കുന്ന ബന്ധുവിനെ അവര്‍ അതിഥിയായി കണക്കാക്കുന്നത് എന്നു വിജയകൃഷ്ണന്‍ പറയുന്നു. സമൂഹവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധത്തെ ബിംബാത്മകമായി പ്രതിനിധാനം ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനെന്നും, ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകരില്‍ കുമാരന്‍, ഷീല എന്നിവര്‍ക്കുപുറമേ ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയായ വിജയകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. പരന്ന മണല്‍പ്പുറത്തിനു നടുവില്‍ ഒറ്റപ്പെട്ട നിലയ്ക്കാണ് ചിത്രത്തിലെ മുഖ്യസ്ഥലമായ വീട് വിഭാവനചെയ്തത്. കലാസംവിധായകന്‍ ദേവദത്തനായിരുന്നു അതു രൂപകല്‍പന ചെയ്തത്. മരുഭൂമിയില്‍ നിന്ന് ഫലഭൂയിഷ്ടമായ പ്രകൃതിയിലാണ് ഈ അന്ത്യരംഗം എന്നതും ശ്രദ്ധേയമാണ്. പ്രകൃതിയുമായി ബന്ധപ്പെട്ട പ്രമേയങ്ങളോട് അഭിവാഞ്ഛ വച്ചുപുലര്‍ത്തിയിട്ടുള്ള കെ.പി.കുമാരനിലെ ചലച്ചിത്രകാരന്റെ പ്രകൃതിവീക്ഷണം വെളിവാക്കുന്ന ക്‌ളൈമാക്‌സ് തന്നെയാണ് അതിഥിയിലേത്.ഇബ്‌സന്റെ പാവവീട്ടിലെ നോറയുടതിനു സമാനമായിട്ടാണ് രമണിയുടെ വീടുവിട്ടുപോകലിനെ നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളിലേക്ക് ഊന്നല്‍ നല്‍കുന്നതോടെ ചിത്രത്തിന്റെ ഭ്രമാത്മകതലം വിസ്തൃതമാകുന്നതായും വിജയകൃഷ്ണന്‍ നിരീക്ഷിക്കുന്നു.
യാഥാര്‍ഥ്യത്തിന്റെയും ഭ്രമാത്മകതയുടെയും വ്യത്യസ്ത തലങ്ങള്‍ പരസ്പരബദ്ധമായി വിന്യസിക്കുന്ന ദൃശ്യപരിചരണത്തിന് രണ്ടുദാഹരണങ്ങള്‍കൂടി ചുണ്ടിക്കാണിക്കുന്നുണ്ട് വിജയകൃഷ്ണന്‍. ആളൊഴിഞ്ഞ റയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ അതിഥിയെ കാത്തു നില്‍ക്കുന്ന വൃദ്ധന്‍ പാഞ്ഞുവന്നിട്ടു നിര്‍ത്താതെ പോകുന്ന വണ്ടിക്കു പിന്നാലെ വൃഥാ വിഹ്വലനായി ഓടുന്നതാണ് അതിലൊന്ന്. അവസാനമയാള്‍ പരിക്ഷീണിതനായി സ്റ്റേഷനില്‍ കുത്തിയിരിക്കുകയാണ്. ശേഖരന്റെ വരവ് എന്നതു തന്നെ മിഥ്യയാണെന്നതിന്റെ ദൃശ്യസൂചനയായാണ് വിജയകൃഷ്ണന്‍ ഈ രംഗത്തെ പരിഗണിക്കുന്നത്. സൗഭാഗ്യസ്വപ്‌നങ്ങളുടെ മിഥ്യാത്വത്തിന്റെ ആവിഷ്‌കാരമായും അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നു. തൊട്ടടുത്തരംഗത്ത് നാം കേള്‍ക്കുന്നത് വലിയ പെട്ടിയും താങ്ങിപ്പിടിച്ച് പോര്‍ട്ടറുടെയരികിലേൂടെ കോട്ടും പപ്പാസുമിട്ടു നടന്നെത്തിയ ശേഖരനെക്കുറിച്ചുള്ള വൃദ്ധന്റെ വിവരണമാണ്. ഇവിടെ യാഥാര്‍ത്ഥ്യവും സങ്കല്‍പവും പരസ്പരം ഇഴപിരിച്ചെടുക്കാനാവാത്തവിധം ഒന്ന് മറ്റൊന്നിനോട് ഉള്‍ച്ചേരുകയാണ്. സത്യമേത് മിഥ്യയേത് എന്ന തിരിച്ചറിവു നഷ്ടമാവുന്നിടത്താണ് അതിഥി എന്ന സിനിമയും അതിലെ കഥാപാത്രങ്ങളുടെ മനോനിലയും പ്രസക്തി കൈവരിക്കുന്നത്. യാഥാര്‍ത്ഥ്യവും മിഥ്യയും ഇടകലര്‍ന്ന സങ്കീര്‍ണമായ ദൃശ്യപരിചരണത്തെ അതിന്റെ സകല പരമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ടുന്നെ രക്ഷപ്പെടുത്തിയത് രവി എന്ന ദൃശ്യസന്നിവേശകന്റെ കൈവിരുതാണ്.  രണ്ടു ഷെഡ്യൂളിലായി ചിത്രീകരിക്കപ്പെട്ട അതിഥിയുടെ ചിത്രീകരണഘട്ടങ്ങളിലെ കണ്ടിന്യൂയിറ്റിയടക്കമുള്ള പരിമിതികളെ ഒരളവുവരെ രവിയുടെ കൃതഹസ്തതയിലൂടെ മാറ്റിമറിക്കാന്‍ സ്രഷ്ടാക്കള്‍ക്കായി.
രചനയുടെ ബാനറില്‍ പൊന്നപ്പന്‍ നിര്‍മ്മിച്ച അതിഥി 76 ല്‍ പ്രേക്ഷരും നിരൂപകരും ഒരുപോലെ തഴഞ്ഞ സിനിമയായിരുന്നു. പിന്നീടാണ് അതിഥിയുടെ ഘടനാപരവും ഉള്ളടക്കപരവുമായ പ്രസക്തിയും പ്രത്യേകതയും നിരൂപകര്‍ തിരിച്ചറിയുന്നതും ചിത്രം ചര്‍ച്ചയാവുന്നതും. പക്ഷേ, അപ്പോഴേക്ക് പ്രിന്റ് പോലും ബാക്കിയില്ലാത്തവിധം അതിന്റെ പകര്‍പ്പുകള്‍ കൈമോശം വരികയായിരുന്നു. പി.കെ.വേണുക്കുട്ടന്‍ നായര്‍, പി.സി.സോമന്‍, പ്രേമ, എന്നിവരും അഭിനയിച്ച ചിത്രത്തിന്റെ നിലവാരം കുറഞ്ഞ ഒരു വീഡിയോ പകര്‍പ്പുമാത്രമാണ് ബാക്കിപത്രത്തില്‍ ആകെ അവശേഷിക്കുന്നത്. ആദ്യമലയാള സിനിമയുടെ പകര്‍പ്പോ നായികയുടെ വിശദാംശങ്ങളോ പോലും സൂക്ഷിക്കാന്‍ സാധിക്കാത്ത മലയാള സിനിമയ്ക്ക് അതിഥി പോലൊരു നിര്‍ണായക സിനിമ കാലാവശിഷ്ടമായതു വഴി വന്ന നഷ്ടത്തിന്റെ ആഴം ഇനിയും ബോധ്യമായിട്ടുണ്ടോ എന്നുള്ളതാണ് ചോദ്യം.

Thursday, May 15, 2025

സിനിമയില്‍ ചാലിച്ചെഴുതിയ ജീവിതം

Kala Kaumudi weekly May 11, 2025

എ.ചന്ദ്രശേഖര്‍

അന്തരിച്ച വിശ്വപ്രസിദ്ധ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ ചലച്ചിത്ര ജീവിതത്തെപ്പറ്റി

ഷാജി എന്‍ കരുണിന്റെ ജീവിതത്തില്‍ അനസൂയ കഴിഞ്ഞാല്‍ സിനിമ മാത്രമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അനസൂയ അദ്ദേഹത്തിന്റെ കൗമാരത്തോഴിയും പിന്നീട് ജീവിതപങ്കാളിയുമായി. സിനിമ അദ്ദേഹത്തിന്റെ ബാല്യം തൊട്ട് അവസാനം വരെയും ശ്വാസവും ജീവനും പ്രേമകയുമെല്ലാമായി. 

ഷാജി സിനിമ കണ്ടതും കാണിച്ചുതന്നതും ഛായം കൊണ്ടാണ്. മനസുകൊണ്ടെഴുതിയ അഭ്രകാവ്യങ്ങളാണ് ഷാജിയെ വിശ്വമറിയുന്ന ചലച്ചിത്രകാരനായ ഷാജി എന്‍ കരുണ്‍ ആക്കി മാറ്റിയത്. 

ജീവിതത്തിന്റെ പൊരുളകങ്ങള്‍ ഷാജി ക്യാമറ കൊണ്ടു വരഞ്ഞിട്ടപ്പോള്‍ മാറ്റിനോടൊപ്പം മിഴവും മുപ്പുമേറി. ഛായാഗ്രാഹകനില്‍നിന്ന് ചലച്ചിത്രകാരനിലേക്കുള്ള പരകായ പ്രവേശത്തില്‍ ഷാജിക്കു വഴിതെറ്റാത്തത് ജീവിതത്തിന്റെ ഉള്‍ത്തുടികളൊപ്പുന്നതിലുള്ള ആര്‍ജവമൊന്നു കൊണ്ടുമാത്രമാണ്. സിനിമയുടെ സൗന്ദര്യശാസ്ത്രത്തില്‍ തന്റേതായ ദര്‍ശനം വച്ചുപുലര്‍ത്തിയ ചലച്ചിത്രകാരനായിരുന്നു ഷാജി. അതുകൊണ്ടുതന്നെ, ഓരോ സിനിമയ്ക്കും അതാവശ്യപ്പെടുന്ന ടെക്‌സ്ച്ചറിലും ഭാവത്തിലുമുള്ള ഛായാഗ്രഹണപദ്ധതിയാണ് അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഒരേ വര്‍ഷം ഏതാണ്ട് ഒന്നിച്ചു തീയറ്ററിലെത്തിയ ഒരേ ടീമിന്റെ രണ്ടു സിനിമകള്‍, പഞ്ചാഗ്നിയും നഖക്ഷതങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ രണ്ടു സിനിമയിലും ഷാജി എന്‍ കരുണ്‍ എന്ന ഛായാഗ്രാഹകന്‍ സ്വീകരിച്ചിട്ടുള്ള വേറിട്ട ഛായാഗ്രഹണ-പ്രകാശവിതാനരീതികള്‍ മനസിലാവും.

ഒരു സംവിധായകന്റെ എല്ലാ രചനകളും തുടര്‍ച്ചയായി മൂന്നു തവണ വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തുക എന്ന അപൂര്‍വത ഷാജിക്കു സ്വന്തം (*ഒളിംപിക്‌സില്‍ ഇന്ത്യ അവസാന ലാപ്പില്‍ ഭാടിയെത്തിയതിനു തുല്യമാണ് എന്റെ 'കാന്‍' നേട്ടങ്ങള്‍.  ഇനിയും മെച്ചപ്പെട്ട എത്രയോ രചനകളിലൂടെ മിടുക്കന്മാര്‍ ഇന്ത്യയുടെ കൊടിക്കൂറ അവിെ പാറിക്കാനിരിക്കുന്നു. ഫൈനലിലെത്താനായ കന്നിക്കാരിലൊരുന്റെ സംതൃപ്തിയൊന്നു മാത്രമാണ് എനിക്ക്.' ഷാജി എന്‍ കരുണ്‍ ലേഖകനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്)

ഋഷിതുല്യമായ പക്വതയോടെയാണ് ഷാജി ജീവിതത്തെയും സിനിമയെയും സമീപിച്ചിട്ടുള്ളത്. അതിന്റെ പരിപാകം ചലച്ചിത്രങ്ങളിലും ചാലിക്കപ്പെട്ടു. വൈകാരികമായി ഷാജിയുടെ ചിത്രങ്ങള്‍ മനസിലേക്ക് സംവദിക്കുന്ന, മനസിനോട് സംസാരിക്കുന്ന കാഴ്ചകളാണ്. അവിടെ മാനവികതയ്ക്കാണ് മുന്‍തൂക്കം. മനുഷ്യമനസുകളുടെ സ്വകാര്യതകളിലേക്ക് ക്യാമറാക്കാചത്തെ എക്‌സ്‌റെ  കാര്‍ക്കശ്യത്തോടെ ഫോക്കസ് ചെയ്യാന്‍ അദ്ദേഹത്തിനായി.  

ആരോ വാങ്ങി സമ്മാനിച്ച ഒരു ഓര്‍വോ ക്യാമറയായിരുന്നു കായംകുളം വേരാളിത്തറയില്‍ കരുണാക രന്റെയും കണ്ടച്ചിറ മേലേതെക്കതില്‍ ചന്ദ്രമതിയുടെയും മകന്റെ ബാല്യത്തിലെ കളിക്കോപ്പ്. ഇരുളും വെളിച്ചവുമായിരുന്നു കുഞ്ഞുഷാജിയുടെ ലോകം. തനിക്കു ചുറ്റുമുള്ള ജീവിതത്തിലേക്ക് കൂടുതല്‍ സൂക്ഷ്മമായി ആഴ്ന്നിറങ്ങാന്‍, ജീവിതത്തിന്റെ കറുപ്പും വെളുപ്പും വര്‍ണങ്ങളും കാണാന്‍ അതൊരു തിരിച്ചറിവായി കലാകാരന്‍ സ്വന്തം മാധ്യമം കണ്ടെത്തിയ ദിനങ്ങള്‍ പിന്നീട് ഇന്ത്യ കണ്ട മികവുറ്റ ചലച്ചിത്ര പ്രവര്‍ത്തകരിലൊരാളായി വളര്‍ന്ന ഷാജി എന്‍. കരുണ്‍ സ്വന്തം തട്ടകം തിരിച്ചറിഞ്ഞത് നന്നെ ചെറുപ്പത്തില്‍.

കൊല്ലത്തിനടുത്തു പെരുനാട്ട് 1952 ലാണു ജനനം. 1971ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദം. മകന്‍ ഡോക്ടറാകണമെന്ന് അച്ഛന് താല്‍പര്യം. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ മെഡിസിന് അപേക്ഷിച്ചതിനൊപ്പം സ്വന്തം ഇഷ്ടമനുസരിച്ചു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി ലേക്കും ഒരപേക്ഷ. അപ്പോഴേക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങി ഫിലിം സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചിരുന്ന അടൂര്‍ ഗോപാലകൃഷ്ണനെ ഒരു പൊതുസുഹൃത്തും അയല്‍വാസിയുമായ മുകുന്ദനോടൊപ്പം പോയി കണ്ട് കാര്യങ്ങളന്വേഷിച്ചിട്ടായിരുന്നു അപേക്ഷിച്ചത്. അതൊരു നിയോഗമായിരുന്നു.പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു 1974-ല്‍ മികച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ്, മികച്ച ഡിപ്‌ളോമ ചിത്രത്തിന്റെ ഛായാഗ്രഹണത്തിനുള്ള ആര്‍.ഡി മാഥൂര്‍ അവാര്‍ഡ്, ഛായാഗ്രഹണത്തിനു സത്യജിത്‌റേയുടെ പ്രത്യേക പരാമര്‍ശം എന്നിവയോടെ ഡിപ്‌ളോമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുവന്ന ഷാജി മലയാളത്തില്‍ എഴുപതുകളിലും എണ്‍പതുകളിലും വളര്‍ന്നു വേരോടിയ സമാന്തര നവസിനിമാ പ്രസ്ഥാനത്തിന്റെ നട്ടെല്ലുകളിലൊന്നായി.


മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍

മൗനം കൊണ്ടു സംവദിച്ച ഒരപൂര്‍വ സൗഹൃദമായിരുന്നു അതുല്യ ചലച്ചിത്രകാരനും ചിത്രകാരനും സംഗീതജ്ഞനുമെല്ലാമായിരുന്ന ജി അരവിന്ദനും ഷാജിയും തമ്മിലുടലെടുത്തത്. അരവിന്ദന്‍ മനസില്‍ കാണുന്നത് ഷാജി ക്യാമറയില്‍ കണ്ടു. ഷാജിയുടെ തോളില്‍ ഒരു കൈയമര്‍ത്തലിലൂടെയായിരുന്നു അരവിന്ദന്‍ ഒരു ഷോട്ട് ഒ.കെ ആണെന്ന് വ്യക്തമാക്കിയിരുന്നത്. കാഴ്ചയില്‍ പിണഞ്ഞ് അത്രമേല്‍ ദൃഢമായ ആത്മബന്ധം. 'മൂല്യപരമായ പ്രശ്‌നങ്ങളില്‍, സന്ദേഹങ്ങളില്‍, സിനിമയെപ്പറ്റിയുള്ള ദര്‍ശനങ്ങളില്‍, എന്നെപ്പോലെ ചിന്തിക്കുന്ന കുറെപ്പേരുടെ ചങ്ങാത്തമുണ്ടായി എന്നതാണ് എനിക്കു കിട്ടിയ നേട്ടം. അരവിന്ദേട്ടനുമായുള്ള സൗഹൃദം അത്തരമൊരു അനുഗ്രഹമായിരുന്നു.' എന്നാണ് ഷാജി ഓര്‍ത്തെടുത്തിട്ടുള്ളത്.

അരവിന്ദന്റെ രണ്ടാമത്തെ ചിത്രമായ 'കാഞ്ചനസീത' (1977)യിലാണു ഷാജിയെന്ന ഛായാഗ്രാഹകനെ ചരിത്രമറിഞ്ഞത്. കറുപ്പും വെളുപ്പും ഇഴപാകിയ, മനുഷ്യജീവിതത്തിന്റെ പ്രഹേളികകള്‍ കൊണ്ട് വെള്ളിത്തിരയില്‍ കവിത രചിച്ച 'കാഞ്ചന സീത'യിലൂടെതന്നെയാണ് ഷാജിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡും ലഭിക്കുന്നത്ു.

പാടിപ്പതിഞ്ഞ ശീലുകളും ഓടിത്തീര്‍ന്ന വഴിത്താരകളും വിട്ട് സ്വതന്ത്രവും മൗലികവുമായ ദര്‍ശനങ്ങളുമായി സിനിമയുടെ വഴിയേ നടക്കാന്‍ അരവിന്ദന് തണലായത് സത്യത്തില്‍ ഷാജിയുടെ ദൃശ്യദര്‍ശനത്തിന്റെ പിന്തുണ കൊണ്ടുകൂടിയാണ്.ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിനും നല്‍കാനാവാത്ത ജീവിതദര്‍ശനം ലഭിക്കുന്നതിനും അരവിന്ദനുമായുള്ള സഹവാസം ഷാജിയിലെ കലാകാരന് പ്രയോജനപ്രദമായി. (ആ സൗഹൃദത്തിനുള്ള ഗുരുദക്ഷിണയായിരുന്നു ജി. അരവിന്ദന്‍ (1999) എന്ന ഹ്രസ്വചിത്രം.)

അരവിന്ദന്റെ 'തമ്പ്' (78), 'കുമ്മാട്ടി' (79), 'എസ്തപ്പാന്‍' (79) തുടങ്ങിയ ചിത്രങ്ങളിലൂടെ ഛായാഗ്രാഹകനെന്ന നിലയ്ക്ക് അനിഷേധ്യനായി വളര്‍ന്ന ഷാജിക്ക് 77-ലും, 79-ല്‍ 'എസ്തപ്പാനി'ലൂടെയും സംസ്ഥാന ബഹുമതി ലഭിച്ചു. 'എസ്തപ്പാന്‍' ആദ്യത്തെ ദേശീയ അവാര്‍ഡും കൊണ്ടെത്തിച്ചു. തുടര്‍ന്ന് അരവിന്ദന്റെ തന്നെ 'പോക്കുവെയില്‍' (81), കെ.ജി. ജോര്‍ജിന്റെ ''രാപ്പാടികളുടെ ഗാഥ', എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'മഞ്ഞ്' (83) മോഹന്റെ 'ഒരു കഥ ഒരു നുണക്കഥ' (86) എം.ടി. ഹരിഹരന്‍ കൂട്ടുകെട്ടിന്റെ 'പഞ്ചാഗ്‌നി' (86) 'നഖക്ഷതങ്ങള്‍' (86) മോഹന്‍ 'മംഗളം നേരുന്നു' (84) തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. കെ.ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, പദ്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കൂടെവിടെ, അരവിന്ദന്റെ മാറാട്ടം, കുമ്മാട്ടി തുടങ്ങിയ ചിത്രങ്ങളൊക്കെ ഷാജിയെന്ന ഛായാഗ്രാഹകനെ അടയാളപ്പെടുത്തിയ ചിത്രങ്ങളാണ്. മലയാള സിനിമയില്‍ കാല്‍പനികതയെ നിറങ്ങള്‍ കൊണ്ടു വരച്ചിട്ട രഘുനാഥ് പലേരിയുടെ ആദ്യസംവിധാന സംരംഭമായ നവോദയുടെ 'ഒന്നുമുതല്‍ പൂജ്യം വരെ' 86-ല്‍ വീണ്ടും മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ബഹുമതി ഷാജിയിലെത്തിച്ചു. ഹിന്ദിയില്‍ 'സ്വാമി', 'ഏക്ഛദിര്‍ മിലി സെ' തുടങ്ങി ചില ചിത്രങ്ങള്‍ക്കു ഛായാഗ്രാഹകനായി. കേരള ചലച്ചിത്രവികസന കോര്‍പറേഷന്റെ ചിത്രാഞ്ജലി സ്റ്റുയോയിലെ മാനേജറായിരിക്കെയാണ് ഷാജി ഈ ചിത്രങ്ങള്‍ക്കു വേണ്ടി ജോലിയെടുത്തത്. ഇതിനിടെ, ചിത്രാഞ്ജലിയിലെ സ്റ്റുഡിയോ മാനേജര്‍ പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തിക്താനുഭവവും അദ്ദേഹത്തിനുണ്ടായി.


പിറവി കൊള്ളുന്ന സംവിധായകന്‍

സ്മിത പാട്ടിലും ഗോപിയും ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായ ചിദംബരം (85) വരെ അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി 1987-ല്‍ സ്വതന്ത്രസംവിധായകനായി. കേരള രാഷ്ട്രീയത്തിലും മനുഷ്യമനഃസ്സാക്ഷിയി ലും മായാനോവായ ഒരു കറുത്ത അധ്യായത്തിന്റെ അ ഭ്രാവിഷ്‌കാരമായിരുന്നു 'പിറവി. കഴിവുറ്റ ഛായാഗ്രഹകനായിട്ടും സംവിധാനത്തിലേക്കു തിരിഞ്ഞപ്പോള്‍ ശിഷ്യനായ സണ്ണി ജോസഫിനേയാണദ്ദേഹം ഛായാഗ്രാഹകനായി ഒപ്പം കൂട്ടിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പിറവിയിലെ മാധവ ചാക്യാരെ ജീവസുറ്റത്താക്കിയ പ്രേംജിക്കു മികച്ച നടനുള്ള ദേഗീയ അവാര്‍ഡും ലഭിച്ചു. തമിഴ് തെലുങ്കു നടി അര്‍ച്ചനയായിരുന്നു നായിക.

അടൂരിന്റെ സ്വയംവര'ത്തിനുശേഷം നാല് ദേശീയ പുരസ്‌കാരങ്ങള്‍ ഒന്നിച്ചു നേടിയ ചിത്രമാണ് 'പിറവി.' മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശ ബഹ്യമതികള്‍ നേടിയ ചിത്രമായി 'പിറവി'. കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം. ലൊകാര്‍ണോ, ഫ്രാന്‍സ്, ഫൂക്കുവാക്ക, ലണ്ടന്‍, വെനീസ്, കാര്‍ലോവിവാരി തുടങ്ങിയ മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍. ഛായാഗ്രാഹണത്തില്‍ നിന്നു സംവിധായകനായി അസാമാന്യ പ്രതിഭ പ്രകടമാക്കുന്നവര്‍ക്കുള്ള ഈസറ്റ്മാന്‍ കൊഡാക്ക് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ചലച്ചിത്രകാരനായി ആദ്യത്തെ ചാര്‍ളിപാപ്ലിന്‍ അവാര്‍ഡും 'പിറവി' ക്കായിരുന്നു.

മൂന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണു ഷാജി പിന്നീടൊരു ചിത്രം സംവിധാനം ചെയ്യുന്നത്. 'പിറവി'യില്‍ അനപത്യദുഃഖ ത്തില്‍ വെന്തു വെണ്ണീറാവുന്ന ഒരച്ഛനെയും അമ്മയേയും സഹോദരിയെയുമാണ് അവതരിപ്പിച്ചതെങ്കില്‍ 'സ്വം' (1993) അതിന്റെ മറുപുറക്കാഴ്ചയായിരുന്നു. അവിടെ അച്ഛന്‍ നഷ്ടമാവുന്ന പുത്രന്റെയും, ഭര്‍ത്താവും മകനും നഷ്ടമാവുന്ന ഒരമ്മയുടെയും ധര്‍മസങ്കടങ്ങളിലേക്കാണ് ഷാജി ക്യാമറ തുറന്നുപിടിച്ചത്. സ്വച്ഛസംഗീതം പോലെ ഒരു ജീവിതം, അതിന്റെ എല്ലാ വര്‍ണങ്ങളൊടേയും ആവിഷ്‌കരിച്ച സംവിധായകന്‍ ഗൃഹനാഥന്റെ മരണശേഷമുള്ള കുടുംബത്തിന്റെ ജീവിതം കറുപ്പിലും വെളുപ്പിലുമാണ് ആവിഷ്‌കരിച്ചത്. അക്കാലത്ത് മലയാള സിനിമയില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് പ്രോസസിങ് തന്നെ ഇല്ലാതായിക്കഴിഞ്ഞിരുന്നു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് തന്റെ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന ചിത്രത്തിനുവേണ്ടി കൊഡാക്കിനെക്കൊണ്ട് ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് റോളുകള്‍ പ്രത്യേകം നിര്‍മ്മിച്ചതറിഞ്ഞ ഷാജി അവരുമായി ബന്ധപ്പെടുകയും അവശേഷിച്ച ഫിലിം വരുത്തിക്കുകയും ഏറെ പണിപ്പെട്ട് അതു സംസ്‌കരിക്കുകയും ചെയ്താണ് സ്വമ്മിന്റെ രണ്ടാംപാതി പൂര്‍ത്തിയാക്കിയത്. സംസ്ഥാന രാജ്യാന്തര ബഹുമതികള്‍ക്കൊപ്പം 'സ്വം' ഷാജിക്ക് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തുവെന്നതാണ് വൈരുദ്ധ്യം. ദേശീയ അവാര്‍ഡില്‍ ചിത്രം തഴയപ്പെട്ടു. എന്നാല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗികമത്സരത്തിലേക്ക് സ്വം തെരഞ്ഞെടുക്കപ്പെട്ടു. വെണ്മണി ഹരിദാസിനെയും അദ്ദേഹത്തിന്റെ മകന്‍ ശരത്തിനെയും കന്നടനടി അശ്വിനിയേയും കേന്ദ്രകഥാപാത്രങ്ങളാക്കിയ ഈ ചിത്രത്തിലൂടെ ഹരിനായര്‍ എന്ന ഛായാഗ്രാഹകനെയും ഷാജി മലയാളത്തിനു പരിചയപ്പെടുത്തി. സ്വം സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായി. മികച്ച സംവിധായകനുള്ള അവാര്‍ഡും നേടി. ദേശീയ തലത്തില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡും നേടി


നടനപ്രസ്ഥമായ 'വാനപ്രസ്ഥം'

മലയാളത്തില്‍ സമാനതകളില്ലാത്തൊരു ചലച്ചിത്രോദ്യമമായിരുന്നു മൂന്നാമത്തെ സിനിമയായ വാനപ്രസ്ഥം.

യൂറോ - അമേരിക്കന്‍ ഫിലിംസും മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സും ചേര്‍ന്നു നിര്‍മ്മിച്ച വാനപ്രസ്ഥത്തിന് സവിശേഷതള്‍ പലതായിരുന്നു. വിശ്വപ്രശസ്തനായ റെനെറ്റോ ബെര്‍ട്ടോയാണ് 'വാനപ്രസ്ഥ'ത്തിനു വേണ്ടി ഛായാഗ്രഹണമാരംഭിച്ചത് 'പാനവിഷന്‍' സങ്കേതത്തില്‍ പൂര്‍ത്തിയാക്കിയ ആദ ത്തെ മലയാള ചിത്രം. കഥകളി എന്ന രംഗകലയുടെ ചലച്ചിത്രപരമായ റഫാന്‍സ് എന്നാണ് 'വാനപ്രസ്ഥം' വായിക്കപ്പെട്ടത് കഥകളി നടനിലെ വ്യക്തിയും അഭിനേതാവും നമ്മിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രതിപാദിച്ച വാനപ്രസ്ഥം സംവിധായകന്‍ ഉദ്ദേശിച്ച നിലയില്‍ ഒടുവില്‍ ചിത്രീകരിച്ചു നിര്‍ത്തത് സന്തോഷ ശിവനാണ്. തബല വിവാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ സംഗീതം പകര്‍ന്ന ആദ്യ മലയാളചിത്രം മോഹന്‍ലാലിലെ അഭിനേതാവിന്റെ സ്ഫുടം ചെയ്ത ആയുഷ്‌കാലവേഷമായിരുന്നു 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞുക്കുട്ടന്‍ കുടമാളൂര്‍ കരുണാകരന്‍ നായര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി കീഴ്പ്പടം കുമാരന്‍നായര്‍, കലാമണ്ഡലം ഗോപി, ഹരിദാസ് തുടങ്ങി കഥകളിയിലെ ലബ്ധപ്രതിഷ്ാരില്‍ പലരും വാനപ്രസ്ഥത്തിനു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ജീവിച്ചു.

വിവാദങ്ങളിലും അംഗീകാരങ്ങളിലും 'വാനപ്രസ്ഥം' ഒരുപോലെ റെക്കോര്‍ഡിട്ടു. സംസ്ഥാനതലത്തില്‍ പിന്തള്ളപ്പെട്ട ചിത്രം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മികച്ച ചിത്രത്തിനും നടനും അടക്കം ദേശീയ അവാര്‍ഡുകള്‍ 'വാനപ്രസ്ഥം' വാരിക്കൂട്ടി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ വിഭാഗത്തില്‍ സംഘാടകന്റെ തന്നെ ചിത്രം മത്സരത്തിനു വന്നതു(അന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്നു ഷാജി) വിദേശ ജൂറിയംഗങ്ങളടക്കം വിമര്‍ശിച്ചതു വിവാദമായി. കാന്‍, ലൊകാര്‍ണോ, പാരീസ് തുടങ്ങി നാല്പതോളം വിദേശമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.വാനപ്രസ്ഥം മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടി.

ഇത്രയേറെ അംഗീകരിക്കപ്പെട്ട സംവിധായകനായിട്ടും ഹരിഹരന്റെ സര്‍ഗം' (92) പോലെ ചില ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പിന്നീടും അദ്ദേഹം സഹകരിച്ചു.

1997ല്‍ ഇംഗ്‌ളീഷ് ഹ്രസ്വചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ഷംസ് വിഷന്‍(1996) തുടങ്ങിയ ഹ്രസ്വ കഥേതര ചിത്രങ്ങള്‍ വിവിധ രാജ്യാന്തര മേളകളില്‍ പ്രാര്‍ശിപ്പിച്ചെങ്കിലും ഷാജിയിലെ സര്‍ഗത്മകനായ  ചലച്ചിത്രകാരനെ അദ്ദേഹത്തിലെ ഉദ്യോഗസ്ഥന്‍ വിഴുങ്ങുന്നതായിരുന്നു ആ ദിനങ്ങള്‍ വനവാസം വിട്ട്, ഷാജിയിലെ രചയിതാവ് വീണ്ടും സജീവമായത് 2002-ല്‍ 'നിഷാദി'ലൂടെയാണ് മത്സലന്‍ വാതുശ്ശേരിയുടെ ചെറുകഥയില്‍ നിന്ന് ബീജമുള്‍ക്കൊണ്ട് ഹിന്ദിയില്‍ ഒരു ചിത്രം. ഷാജിയുടെ എല്ലാ ചിത്രങ്ങളിലുമെന്നോണം നിഷാദിലും പ്രമേയം വേര്‍പാടാണ്. (വേര്‍പാടിലാണ് സ്‌നേഹം എന്ന വികാരം ഏറ്റവും പ്രകടമാവുക , ഒരു പക്ഷേ, അര്‍ത്ഥപൂര്‍ണവും.' ഷാജി) എഴുപതുകളുടെആരംഭത്തില്‍ യുദ്ധവും മറ്റ് രാഷ്ട്രീയ കലുഷതകളും തകര്‍ത്ത നിരപരാധികളുടെ ജീവിതങ്ങളാണ് നിഷാദിന്റെയും വിഷയം.

2007ല്‍ നടനും സംവിധായകനുമായ പി ശ്രീകുമാറിനെ നായകനാക്കി എ.കെ.ഗോപാലന്റെ ജീവിതകഥ പറഞ്ഞ എ.കെ.ജി എന്നൊരു ഹ്രസ്വ കഥാചിത്രമൊരുക്കി. 

പിന്നീട് മൂന്നു വര്‍ഷത്തിനുശേഷമാണ് മമ്മൂട്ടിയെയും കമാലിനി മുഖര്‍ജിയേയും പദ്മപ്രിയയേയും കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് കുട്ടിസ്രാങ്ക് എന്ന ബ്രഹദ് സിനിമ സംവിധാനം ചെയ്യുന്നത്. മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കതാകൃത്തായ പി എഫ് മാത്യൂസിനെയും മലയാള മനോരമയുടെ ലീഡര്‍ റൈറ്ററായ കെ ഹരികൃഷ്ണനെയും കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിച്ചത്. വിവിധ കാലാവസ്ഥകളില്‍ ജീവിതത്തിന്റെ കാലപ്പകര്‍ച്ചകള്‍ ആവിഷ്‌കരിച്ച ആഖ്യാനശൈലിയായിരുന്നു ചിത്രത്തിന്റേത്. കുട്ടനാട്ടിലെ ഒരു ബോട്ടുകാരനിലൂടെ അയാള്‍ ബന്ധപ്പെട്ട മൂന്നു സ്ത്രീകളുടെ ജീവിതങ്ങളിലൂടെ മൂന്നു കാലഘട്ടങ്ങളിലെ മൂന്നു കഥകള്‍, സാമൂഹികചരിത്രം ഒന്നിച്ചിഴനെയ്ത് അവതരിപ്പിച്ച ഒരപൂര്‍വ സിനിമ. ശ്രീലങ്ക മുതല്‍ കുട്ടനാടു വരെ നീണ്ട കഥാപശ്ചാത്തലത്തില്‍ ചവിട്ടുനാടകത്തിന്റെ കലാപ്രപഞ്ചവും വിളക്കിച്ചേര്‍ത്തിരുന്നു ഷാജി. അഞ്ജലി ശുക്‌ള ഛായാഗ്രഹണം നിര്‍വഹിച്ച് ഐസക്ക് തോമസ് കോട്ടുകാപ്പള്ളി സംഗീതം പകര്‍ന്ന് റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഈ സിനിമ, മികച്ച ചിത്രം, തിരക്കഥ, ഛായാഗ്രഹണം, വേഷവിധാനം, ചിത്രസന്നിവേശം എന്നിവയ്ക്കുള്ള ബഹുമതികള്‍ നേടി. മൊണ്ട്രിയോള്‍, ബുസാന്‍, ദുബായ് എന്നിവിടങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ടു. 

ഷാജിയുടെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന ജയറാമിന്റെ ആഗ്രഹനിര്‍ബന്ധത്തില്‍ നിന്നുണ്ടായ ചലച്ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ സ്വപാനം. ഹരികൃഷ്ണന്റെയും സജീവ് പാഴൂരിന്റെയും തിരക്കഥയില്‍ ജയറാമിനെയും കാദംബരിയേയും മുഖ്യകഥാപാത്രങ്ങളാക്കിയ ചിത്രത്തിനു പക്ഷേ വാനപ്രസ്ഥത്തിന്റെ സ്വാധീനനിഴലില്‍ നിന്നു സ്വതന്ത്രമാവാനായില്ല. തിരക്കഥയുടെ ദൗര്‍ബല്യത്തെ സംവിധാനമികവിലൂടെയും മറികടക്കാനാവാതെ പോയ ചിത്രമായിരുന്നു സ്വപാനം. സജി നായര്‍ എന്ന ഛായാഗ്രാഹകനെ അടയാളപ്പെടുത്തിയ സിനിമ പക്ഷേ ഡി യുവരാജിന് മികച്ച ശബ്ദലേഖകനുള്ള ദേശീയ ബഹുമതി എത്തിച്ചുകൊടുത്തു. ഷാജി എന്‍ കരുണിന്റെ സര്‍ഗജീവിതത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോയ ഒരേയൊരു ചലച്ചിത്രോദ്യമമായിരിക്കുമിത്.

അര നൂറ്റാണ്ടോളം നീണ്ട ചലച്ചിത്ര സപര്യയില്‍ അദ്ദേഹം ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്തത് യുവതലമുറ താരങ്ങളായ ഷെയ്ന്‍ നിഗത്തെയും എസ്തര്‍ അനിലിനെയും പ്രധാനവേഷത്തിലവതരിപ്പിച്ച ഓള് (2018) ആണ്. നോവലിസ്റ്റായ ടിഡി രാമകൃഷ്ണന്റെ തിരക്കഥയില്‍ എ വി അനൂപ് നിര്‍മ്മിച്ച ഓള്, അതര്‍ഹിക്കുംവിധത്തിലുള്ള സ്വീകരണം നേടിയെടുത്തില്ലെങ്കിലും ഷാജി എന്‍ കരുണ്‍ എന്ന ചലച്ചിത്രകാരന്റെ ഏറ്റവും ദൃശ്യത്തികവാര്‍ന്ന ചലച്ചിത്രാവിഷ്‌കാരമായിത്തന്നെ പരിഗണിക്കേണ്ട ചിത്രമാണ്. എം.ജെ രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ബഹുമതി നേടിക്കൊടുത്ത ചിത്രം ഫാന്റസി എന്ന നിലയ്ക്ക് വിഎഫ്എക്‌സ് സാങ്കേതികതയുടെ വിനിയോഗത്തിലും ഏറെ അണ്ടര്‍ റേറ്റഡ് ആയിപ്പോയ സിനിമയാണ്. പ്രാദേശിക മിത്തും കലാകാരന്റെ ആത്മസംഘര്‍ഷവുമെല്ലാം ഇഴചേര്‍ത്ത ഓള്, എന്താണ് യഥാര്‍ത്ഥ കലയെന്നും എന്താണ് കലാകാരന്റെ പ്രചോദനമെന്നും നിര്‍വചിക്കാന്‍ ശ്രമിച്ച സിനിമകൂടിയാണ്.

ഇന്ത്യയുടെ സാംസ്‌കാരികഭൂമികയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം 2011ല്‍ അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു.


സ്ഥാപനനിര്‍മ്മാണവും സംഘാടനവും

ചലച്ചിത്രകാരനെന്ന നിലയ്ക്കുപുറമേ മികച്ചൊരു സ്ഥാപനനിര്‍മ്മാതാവും സംഘാടനകനും എന്ന നിലകളിലും കേരളം ഷാജി എന്‍ കരുണിനെ കൃതാര്‍ത്ഥതയോടെ ചരിത്രത്തില്‍ സൂക്ഷിക്കും. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തു രൂപീകരിച്ച 'ചലച്ചിത്ര അക്കാദമി'യുടെ സ്ഥാപക ചെയര്‍മാനാകാനുള്ള ചരിത്ര ദൗത്യത്തിലൂടെ ചരിത്രത്തിലിടം നേടുക മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത തന്റെ സിനിമാബോധ്യങ്ങളെ മുന്‍നിര്‍ത്തി, മലയാള സിനിമയ്ക്കു വേണ്ടി സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കാന്‍ ആ സ്ഥാന ലബ്ധിയെ അദ്ദേഹം വിനിയോഗിച്ചു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെ ലോകത്തെ മികച്ച ചലച്ചിത്രമേളയാക്കി വാര്‍ത്തെടുക്കുന്നതില്‍ ഷാജി എന്‍ കരുണ്‍ എന്ന മനുഷ്യന്റെ വിയര്‍പ്പും രക്തവുമുണ്ട്.സിനിമയുടെ നഷ്ടം അക്കാദമിയുടെ നേട്ടമായി. 1998-ല്‍ സ്ഥാപിതമായ കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ അന്നു മുതല്‍ 2001 വരെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ് കെ) നടത്തിപ്പോന്നതു ഷാജിയുടെ നേതൃത്വത്തിലാണ്. 

സംസ്ഥാനത്തെ സിനിമാതീയറ്ററുകളില്‍ നിന്ന് ടിക്കറ്റ് നിരക്കി നോടൊപ്പം ഒരു രൂപ സര്‍വീസ് നികുതി പിരിച്ച് ചലച്ചിത്രരംഗത്തെ അവശ കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുക എന്ന ദൗത്യം വിഭാവന ചെയ്തതും നടപ്പാക്കിയതും ഷാജി അക്കാദമി അധ്യക്ഷനായിരിക്കെയാണ്. അക്കാദമി ജീവിതം ഷാജിയിലെ കലാകാരനെ ചെറിയ തോതിലെങ്കിലും തളര്‍ത്തിയിട്ടുണ്ട്. പക്ഷേ ആ വിവാദങ്ങള്‍ക്കോ, ആരോപണങ്ങള്‍ക്കോ തളര്‍ത്താനാവാത്ത ധിഷണയായിരുന്നു അദ്ദേഹത്തിന്റേത്.

ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായിരിക്കെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ബുക്ക് എഡിറ്റര്‍ എന്ന നിലയ്ക്ക് പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്ന് അദ്ദേഹത്തിലെ കലാകാരന്റെ സംഘാടകന്റെ ഭാവുകത്വവും ദീര്‍ഘവീക്ഷണവും അടുത്തു നിന്നറിയാന്‍ അവസരം ലഭിച്ചിട്ടുണ്ടെനിക്ക്. ഐഎഫ് എഫ് ഐയുടെ ബ്രാന്‍ഡിങ്ങില്‍ അത്രമേല്‍ മനസര്‍പ്പിച്ചിട്ടുണ്ടദ്ദേഹം. 2000ല്‍ അദ്ദേഹം വിഭാവനചെയ്തത് 2025ല്‍ നമ്മുടെ ചലച്ചിത്ര മേള ലോകഭൂപടത്തില്‍ എവിടെ നില്‍ക്കണമെന്നാണ്. അതദ്ദേഹം എല്ലായ്‌പ്പോഴും എല്ലാ സംഘാടനസമിതികളിലും പറയാറുമുണ്ടായിരുന്നു. ഓരോ പദ്ധതിയും ഈ ദീര്‍ഘവീക്ഷമത്തോടെയാണ് അദ്ദേഹം ആസൂത്രണം ചെയ്തത്. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അന്നത് പലര്‍ക്കും തിരിച്ചറിയാനായില്ലെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം മേളയും അക്കാദമിയും അതിന്റെ ലക്ഷ്യങ്ങളില്‍ പലതും എത്തിപ്പിടിക്കുമ്പോള്‍ ഷാജി എന്‍ കരുണ്‍ എന്ന ക്രാന്തദര്‍ശിയുടെ പ്രതിഭയാണ് തിരിച്ചറിയപ്പെടുന്നത്. 88ല്‍ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തേതും ഇന്ത്യയുടെ അവസാനത്തേതുമായ ഫിലിമോത്സവ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം മുതല്‍ മൂന്നു വര്‍ഷം മുമ്പു വരെ ഗോവ രാജ്യാന്തര മേളയുടെ സിഗ്നേച്ചര്‍ ഫിലിം വരെ അദ്ദേഹത്തിന്റെ രചനകളായിരുന്നു. 2016ല്‍ ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യസംഘാടകനായി താത്കാലികചുമതലയേറ്റെടുത്ത ഷാജിസാറാണ് അന്ന് തുറന്ന വേദിയായിരുന്ന തിരുവനന്തപുരത്തെ നിശാഗന്ധിയെ താത്കാലികമായി അടച്ചുകെട്ടി എസി തീയറ്ററാക്കി ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ചലച്ചിത്രമേളയില്‍ ത്രിമാന സിനിമകള്‍ക്കു വേണ്ടി മാത്രമായി ഒരു സെഗ്മെന്റ് ഉള്‍പ്പെടുത്തിയത്.

താന്‍ ജീവനക്കാരനായിരുന്ന കേരള ചലച്ചിത്രവികസനകോര്‍പറേഷന്റെ ചെയര്‍മാനായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ചലച്ചിത്ര വികസന കോര്‍പറേഷനിലും ദീര്‍ഘവീക്ഷണത്തോടെ മലയാള സിനിമയെ നിര്‍ണായകമായി സ്വാധീനിക്കുന്ന പല പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പാക്കി. കൈരളി ശ്രീ തീയറ്ററുകളെ ലോകനിലവാരത്തില്‍ പുതുക്കിപ്പണിതു. പ്രദര്‍ശനസാങ്കേതികതയും ആധുനികവത്കരിച്ചു. മലയാളസിനിമയിലെ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കിക്കൊണ്ട് വനിതാ തിരക്കഥാകൃത്തുക്കളെ കണ്ടെത്താനുള്ള ശില്‍പശാലയും അവയില്‍ നിന്നു തെരഞ്ഞെടുത്ത സിനിമകള്‍ വനിതകളെ കൊണ്ടു സംവിധാനം ചെയ്യിച്ചു നിര്‍മ്മിക്കാനുള്ള പദ്ധതിയും വിഭാവനചെയ്തു. മിനി ഐജിയുടെ ഡൈവോഴ്‌സ്, ഇന്ദുലക്ഷ്മിയുടെ നിള, അപ്പുറം, ശ്രുതി ശരണ്യത്തിന്റെ ബി 22മുതല്‍ 44 വരെ,  തുടങ്ങി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സ്ത്രീസംവിധായകരുടെ ചിത്രങ്ങള്‍ അത്തരത്തില്‍ പുറത്തുവന്നവയാണ്. പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ ചലച്ചിത്രസ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കെഎസ്എഫ്ഡിസി നല്‍കിയ പിന്തുണയിലാണ് ഈയിടെ പുറത്തിറങ്ങിയ അരിക് പൂര്‍ത്തിയാക്കപ്പെടുന്നത്.

കോര്‍പറേഷന്റെ നേതൃത്വത്തില്‍ ലോകോത്തരനിലവാരത്തില്‍ ഇന്ററാക്ടീവായി കേരളത്തിന്റെ സിനിമാ ആവശ്യങ്ങള്‍ മുഴുവന്‍ അഭിസംബോധന ചെയ്യുന്നൊരു വെബ് പോര്‍ട്ടല്‍ എന്നതായിരുന്നു പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഷാജിസ്വപ്നം. അതുപോലെതന്നെയാണ് സ്വതന്ത്ര സിനിമകള്‍ക്കു ഗുണകരമാകുംവിധം സി സ്‌പെയ്‌സ് എന്ന പേരില്‍ പൊതുമേഖലയിലാദ്യമായി ഒരു ഒടിടി പ്‌ളാറ്റ്‌ഫോമിന് കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ അദ്ദേഹം രൂപകല്‍പന ചെയ്തത്. കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണമന്ത്രാലയത്തിന്റെ വേവ്‌സൊക്കെ സി സ്‌പെയ്‌സ് നിലവില്‍ വന്ന് രണ്ടു വര്‍ഷം കഴിഞ്ഞ് കഴിഞ്ഞവര്‍ഷമാണ് സാക്ഷാത്കരിക്കപ്പെടുന്നതോന്നോര്‍ക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയെ ലോകനിലവാരത്തിലൊരു ഫിലിം സിറ്റിയാക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്രനയം രൂപീകരിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിക്കൂടി അദ്ദേഹം നിയമിക്കപ്പെടുന്നത്.

ആ പദ്ധതിയുടെ പേരിലും നിരവധി ആരോപണങ്ങളേറ്റുവാങ്ങേണ്ടിവന്നു അദ്ദേഹത്തിന്. അതിനിടെയില്‍ത്തന്നെയാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകത്തില്‍ അദ്ദേഹത്തിനു നേരേയുണ്ടായ ആരോപണങ്ങളും നടപടികളും. പക്ഷേ, എല്ലാ ആരോപണങ്ങളെയും സര്‍ഗാത്മകത കൊണ്ടു ചെറുക്കാനായിരുന്നു ഷാജി എന്ന കലാകാരന്‍ ഇഷ്ടപ്പെട്ടത്. രോഗത്തിനു പോലും അദ്ദേഹത്തിന്റെ മനസിനെ കീഴടക്കാനായില്ല. അവസാനം വരെയും ആ മനസ് കര്‍മ്മനിരതമായിരുന്നു. പുതിയ സിനിമയും സിനിമയെപ്പറ്റിയുള്ള പുതിയ ഉള്‍ക്കാഴ്ചകളും സ്വപ്‌നം കണ്ട് അവയിലേക്ക് എത്തിപ്പിടിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍. എംപുരാന്‍ വിവാദത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യമുയര്‍ത്തിപ്പിടിക്കാനുള്ള ചടങ്ങുമുതല്‍ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വരെ അദ്ദേഹം നേരിട്ടെത്തി. 

ചിലര്‍ വിടപറയുമ്പോള്‍, അവരുണ്ടായിരുന്നെങ്കില്‍ എന്നൊരു ശൂന്യത തോന്നും. മലയാളസിനിമയ്ക്ക് ഷാജി എന്‍ കരുണ്‍ അത്തരമൊരു ഇല്ലായ്മയാണ് അവശേഷിപ്പിക്കുന്നത്.സര്‍ഗാത്മകമായൊരു ബ്ലാക്ക് ഹോള്‍. ആ സര്‍ഗജീവിതത്തില്‍ സാക്ഷാത്കരിക്കപ്പെടാതെ ബാക്കിയായ അനേകം സിനിമാസ്വപ്‌നങ്ങളില്‍ പ്രേക്ഷകര്‍ക്കു നഷ്ടമാവുന്നത് ടി പദ്മനാഭന്റെ കടലും, പി പദ്മരാജന്റെ പ്രതിമയും രാജകുമാരിയും ആണ്. ആ രണ്ടു സിനിമകളെയും പറ്റി അത്രമേല്‍ വിഭാവനചെയ്തിട്ടുണ്ടായിരുന്നു ഷാജി എന്‍ കരുണ്‍.അവയുടെ ദൃശ്യവല്‍ക്കരണത്തിന്റെ മോഹനസ്വപ്‌നങ്ങള്‍ പ്രേക്ഷകരില്‍ മോഹഭംഗമാക്കി അവശേഷിപ്പിച്ചുകൊണ്ട് ദൃശ്യങ്ങളെ പ്രണയിച്ച ഒരതുല്യ കലാകാരന്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ കൂടി യാത്രയാവുകയാണ്, അതിരുകളില്ലാത്ത ലോകത്തെ അനശ്വരദൃശ്യപഥങ്ങളിലേക്ക്.



Tuesday, April 29, 2025

പ്രിയപ്പെട്ട ഷാജിസാറിന് കണ്ണീര്‍പ്രണാമം

 

ഷാജി സാറിനെ ചെറുപ്പത്തിലേ അറിയാം.ഷാജി സാറും ഭാര്യയും ശാന്തിനഗറില് അയല്വാസികളായിരുന്ന കാലം. എന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുവായിരുന്ന റിട്ട. ലോകോളജ് പ്രിന്സിപ്പല് ആര് ശങ്കരദാസന് തമ്പിയമ്മാവന്റെ വീടിനടുത്തായിരുന്നു ഷാജി സാറിന്റെയും വാര്യര് സാറിന്റെയും വീടുകള്. അന്ന് അവിടെ വച്ചേ ഞാന് ഷാജി സാറിനെ പലപ്പോഴും ആരോധനയോടെ നോക്കി നിന്നിട്ടുണ്ട്. ജി അരവിന്ദന് സിനിമകളൊക്കെ വന്നിട്ടുള്ള കാലമാണ്. പക്ഷേ ഷാജി സാറിനെ അടുത്തു പരിചയപ്പെടുന്നത് മനോരമയിലായിരിക്കെയാണ്. മനോരമ ക്യാംപസ് ലൈന് സംഘടിപ്പിച്ച നര്ക്കുനേര് സിനിമാ ക്യാംപില് ഷാജി സാറിന്റെ സ്വമ്മും പ്രദര്ശിപ്പിച്ചിരുന്നു. ഞാനായിരുന്നു മുഖ്യ സംഘാടകൻ. കേരളത്തിലെ ക്യാംപസുകളില് നിന്നു തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്ത്ഥികള്ക്കായി നടത്തിയ ക്യാംപില് ഷാജി സാറിനോടൊപ്പം ഒരു സെഷന് തന്നെയുണ്ടായിരുന്നു. പിന്നീട് ഷാജി സാറിന്റെ കുട്ടിസ്രാങ്കിലൂടെ തിരക്കഥാകൃത്തായി ദേശീയ ബഹുമതി നേടിയ കെ.ഹരികൃഷ്ണനും ഷാജിസാറിനെ ആദ്യം നേരില് കണ്ടു പരിചയപ്പെടുന്നത് അന്നു തന്നെയാണെന്നാണ് ഓര്മ്മ. പിന്നീട് ചലച്ചിത്ര അക്കാദമിയുടെ സ്ഥാപക ചെയര്മാനായി സാറിന്റെ നേതൃത്വത്തില് കൊച്ചിയില് നടന്ന ഐഎഫ്എഫ്‌കെ മുതല് ഞാന് സ്ഥിരം ഡെലിഗേറ്റായി. പലപ്പോഴും നേരില്ക്കണ്ടു രണ്ടു വാക്കു സംസാരിച്ചു. പക്ഷേ വളരെ അടുത്തിടപഴകുന്നത് തിരുവനന്തപുരത്തു 2001ല് നടന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല് ഡയറക്ടറും അക്കാദമി വൈസ് ചെയര്മാനുമായിരുന്ന ശ്രീ എ മീരസാഹിബ് സാര് എന്നെ ഫെസ്റ്റിവല് ബുക്കിന്റെ എഡിറ്ററായി ക്ഷണിക്കുന്നതോടെയാണ്. ഒരു ഇന്സ്റ്റിറ്റിയൂഷന് ബില്ഡര് എന്ന നിലയ്ക്ക് ഷാജിസാറിന്റെ ദീര്ഘദര്ശനം അടുത്തറിയാന് കഴിഞ്ഞ നാളുകള്. ഫെസ്റ്റിവലിന്റെ പോസ്റ്റര് രൂപകല്പന മുതല് ഓരോ ചെറിയ കാര്യത്തിലും സാറിന്റെ നേരിട്ടുള്ള ശ്രദ്ധ പതിഞ്ഞിരുന്നു.

ഷാജി സാറിന്റെ കാലത്തു തന്നെയാണ് ഞാന് സംസ്ഥാന ടെലിവിഷന് രചനാവിഭാഗത്തില് അംഗമാവുന്നതും. സി ഗൗരിദാസന് നായരായിരുന്നു ചെയര്മാന്. മധു ഇറവങ്കര സാറായിരുന്നു മറ്റൊരംഗം.
അതിനിടെ അവിസ്മരണീയമായൊരനുഭവമുണ്ടായി. ഞാനന്ന് വെബ് ലോകം ഡോ്ട് കോമിലാണ്. ജയചന്ദ്രന് നായര് സാര് പത്രാധിപരായിരിക്കെ സമകാലികം മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഓണപ്പതിപ്പിലേക്ക് അടൂര് സാറിനെ അഭിമുഖം ചെയ്ത് ഒരു ദീര്ഘലേഖനം കൊടുക്കാനാവശ്യപ്പെട്ട് അദ്ദേഹം തന്നെ എന്നെ നേരിട്ടു വിളിക്കുന്നു. ഞാനത് ഒരാഴ്ചയ്ക്കകം തന്നെ എഴുതി അയയ്ക്കുകയും ചെയ്തു. അതുകഴിഞ്ഞു വീണ്ടും ജയചന്ദ്രന് നായര് സാറിന്റെ വിളി വരുന്നു. ഷാജിയെ അഭിമുഖം ചെയ്യാന് ഞാന് മറ്റൊരാളെയാണേര്പ്പാടാക്കിയിരുന്നത്. അതു നടക്കില്ല. ഷാജിയെക്കൂടി ചന്ദ്രശേഖര് തന്നെ കണ്ട് ഒരു ആര്ട്ടിക്കിള് എഴുതിത്തരണം. സന്തോഷത്തോടെയാണ് ഞാനതേറ്റെടുത്തത്. കാരണം പ്രൊഫഷണലായി പല കാരണങ്ങളാലും രണ്ടു ധ്രുവങ്ങളില് നില്ക്കുന്ന പ്രതിഭാധനരായ രണ്ടു മഹാമേരുക്കള്. അവരെ മലയാളത്തിലെ മുന്നിര പ്രസിദ്ധീകരണത്തിന്റെ ആദ്യ വാര്ഷികപ്പതിപ്പിലേക്ക് അഭിമുഖം ചെയ്യുക എന്നത് അപൂര്വ സൗഭാഗ്യമായിട്ടാണ് ഞാന് കണക്കാക്കുന്നത്. പ്രത്യേകിച്ചും അടൂര് സാറിന്റെ ഞാനെഴുതിയ അഭിമുഖം വായിച്ച ശേഷമാണ് ജയചന്ദ്രന് നായര് സാറെന്നെ ഷാജിസാറിന്റെ അസൈന്മെന്റ് കൂടി എല്പ്പിച്ചത് എന്നത് സന്തോഷമുണ്ടാക്കുന്നതാണ്. അതൊരു ദീര്ഘബന്ധത്തിന്റെ തുടക്കമായി. പിന്നീട് 2017ല് ദിവസേന തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ കൊല്ലമെത്താറായപ്പോള് ഒരു ദിവസം ഒരു അജ്ഞാത നമ്പരില് നിന്ന് കോള് വന്നു. ഞാനെടുത്തപ്പോള് വളരെ പതിഞ്ഞ ശബ്ദത്തില് ആരോ എന്തോ പറയുന്നു. ഞാന് കുറേ ശബ്ദമുയര്ത്തി ഉറക്കെ പറയാന് പറഞ്ഞു. ഏറെ ബുദ്ധിമുട്ടി ഞാന് ഷാജിയാണ്. എന്നു കേട്ടപ്പോള് ഏതു ഷാജി എന്നാണ് ഞാന് ചോദിച്ചത്. ഷാജി എന് കരുണ് ആണ് എന്നു മറുപുറത്തെ പതിഞ്ഞശബ്ദം കേട്ടപ്പോള് അടിമുടി വിറച്ചുപോയി. ക്ഷമചോദിച്ച് സംസാരിച്ചപ്പോഴാണറിയുന്നത് ആ വര്ഷത്തെ കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ മലയാള സിനിമ ഇന്ന് വിഭാഗത്തിന്റെ സെലക്ഷന് ജൂറിയംഗമാവണം. മറ്റൊരാളാണ് ചെയര്മാനെങ്കിലും ആ വര്ഷത്തെ മേളയുടെ നടത്തിപ്പിനായി ഷാജിസാറിനെ പ്രത്യേകം നിയോഗിച്ചിരിക്കുകയാണ് സര്ക്കാര്. ഞാന് സന്തോഷത്തോടെ ദൗത്യമേറ്റെടുത്തു. ഗുരുതുല്യനായ ശ്രീ എം.എഫ് തോമസ് സാറും ഉണ്ടായിരുന്നു അഞ്ചംഗ ജൂറിയില്. IFFI മുൻ ഡയറക്ടർ മാലതി സഹായ് ആയിരുന്നു ജൂറി അധ്യക്ഷ . ഞങ്ങളുടെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള് ചില മുറുമുറുപ്പുകള്, മത്സരവിഭാഗത്തിലേക്കുള്ള രണ്ടു സിനിമകളെച്ചൊല്ലി ഉടലെടുത്തു. പത്രങ്ങളില് അങ്ങനെ ചില വാര്ത്തകള് കണ്ട് ഒരു ദിവസം വീണ്ടും ഷാജിസാറിന്റെ ഫോണ്കോളെത്തി. ഇപ്പറയുന്നതില് എന്തെങ്കിലും കാര്യമുണ്ടോ ചന്ദ്രശേഖര്? ഉറപ്പായും ഇല്ല സാര് ഞങ്ങള് മെറിറ്റ് മാത്രമേ നോക്കിയിട്ടുള്ളൂ എന്ന് ഞാനുറപ്പുപറഞ്ഞു. അതറിഞ്ഞാല് മതി, ഒകെ എന്നു പറഞ്ഞദ്ദേഹം ഫോണ് വച്ചു. പിന്നീട് ആവര്ഷം മേളയുടെ സമാനപനത്തില്, മേളയുടെ ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമ, ജയരാജിന്റെ ഒറ്റാല്, മൂന്നു വ്യത്യസ്ത ജൂറികള് നിര്ണയിച്ച മികച്ച ചിത്രമടക്കമുള്ള നാല് പുരസ്‌കാരങ്ങള്, പ്രേക്ഷകപുരസ്‌കാരമടക്കം ഒന്നിച്ചു നേടിയപ്പോള്, വേദിക്കു താഴെ മാറിനിന്നിരുന്ന ഷാജിസാര് എന്റെ ചുമലില് ഒന്നമര്ത്തി., പണ്ട് ഷോട്ട് ഒകെ ആവുമ്പോള് അരവിന്ദന് സാര് ഷാജി സാറിന്റെ ചുമലില് അമര്ത്തിത്തൊടുകമാത്രമാണ് ചെയ്തിരുന്നതെന്നു കേട്ടിട്ടുള്ള എനിക്ക് ആത്മഹര്ഷത്തിനുള്ള വക. പിന്നീടും പലകുറി അദ്ദേഹത്തിന്റെ വാത്സല്യമനുഭവിക്കാനായിട്ടുണ്ട്. കെഎസ് എഫ് ഡിസി ചെയര്മാനായപ്പോള്, അതിനു മുമ്പുണ്ടായിരുന്ന ഭരണസമിതി സ്ഥാപനത്തിന്റെ ലോഗോ മാറ്റിയിരുന്നു. ആര്ട്ടിസ്റ്റ് നമ്പൂതിരി, 88ലെ ഫിലിമോത്സവിന്റെ ഇന്ത്യന് പനോരമയ്ക്കായി രൂപകല്പനചെയ്ത ഒറ്റവര ശംഖായിരുന്നു പി ഗോവിന്ദപ്പിള്ള പിന്നീട് കോര്പറേഷന്റെ മുദ്രയാക്കിയത്. അതാണ് മാറ്റിയത്. ഇക്കാര്യം ഞാന് ഷാജിസാറിന്റെ ശ്രദ്ധയില്പ്പെടുത്തി. അടുത്തമാസം തന്നെ ശംഖുമുദ്ര പുനസ്ഥാപിച്ച വിവരത്തിന് അദ്ദേഹത്തിന്റെ മെയില് എന്റെ ഇന്ബോക്‌സിലെത്തി. കെഎസ്എഫ്ഡിസി സ്ത്രീകള്ക്കുവേണ്ടി സ്‌ക്രിപ്റ്റ് വര്ക്ക് ഷോപ്പും സ്‌ക്രിപ്റ്റ് തെരഞ്ഞെടുപ്പും നടത്തിയപ്പോള് ജോണ്പോള്സാര്, ദീദി എന്നിവര്ക്കൊപ്പം ജൂറിയംഗമാവാന് ക്ഷണിച്ചുകൊണ്ട് വീണ്ടും വിളിച്ചു. എന്നാല് അപ്പോള് കോട്ടയത്തെ ഐഐഎംസി മേഖലാകേന്ദ്രത്തില് പഠിപ്പിക്കുകയായിരുന്ന എനിക്ക് സാറാവശ്യപ്പെട്ടത്ര ദിവസം അവധിയെടുത്തു നില്ക്കാനാവില്ലെന്നതിനാല് അതില് പങ്കെടുക്കാനായില്ല. പിന്നീട് മനീഷ് നാരായണനാണ് ആ റോളിലെത്തിയത്. പക്ഷേ ആ പരമ്പരയിലെ ആദ്യ ചിത്രമായ ഡൈവോഴ്‌സിന്റെ കന്നി പ്രദര്ശനത്തിന്‌
പ്ര്‌ത്യേകം താല്പര്യമെടുത്ത് എന്നെയും ക്ഷണിച്ചു.
പിന്നീട് സ്വാതന്ത്ര്യത്തിന്റെ അമൃതകാലം 70ാം വര്ഷാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിന് കെഎസ് എഫ് ഡി സിയില് തിരുവനന്തപുരത്തെ സ്‌കൂള് കുട്ടികള്ക്കായി ഒരു പ്രശ്‌നോത്തരി സംഘടിപ്പിച്ചു. അതു നടത്താന് എന്നെയാണ് അദ്ദേഹം ക്ഷണിച്ചത്.തുടര്ന്ന്് കെഎസ്എഫ്ഡിസിയുടെ വെബ്സൈറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്നെ നിരന്തരം വിളിക്കുമായിരുന്നു. ചില യോഗങ്ങളിലും പങ്കെടുപ്പിച്ചു.
2022ല് ഞാന് എഴുതിയ മാറുന്ന കാഴ്ച മായാത്ത കാഴ്ച എന്ന പുസ്തകം പ്രകാശനം ചെയ്യാന് മുഖ്യാതിഥിയായി ക്ഷണിച്ചത് ഷാജിസാറിനെയാണ്. തിരുവനന്തപുരത്ത് കേസരി ഓഡിറ്റോറിയത്തില് ഏപ്രില് 9ന് നടന്ന ചടങ്ങില് സാറെത്തിക്കോളാം എന്നാണ് ആദ്യം പറഞ്ഞത്. ചടങ്ങിന് ഒരുമണിക്കൂര് മുമ്പ് സാറിന്റെ വിളി വന്നു. ചന്ദ്രശേഖര് ക്ഷമിക്കണം. എന്റെ വണ്ടി സ്റ്റാര്ട്ടാവുന്നില്ല. ഒന്നു വിളിക്കാന് വരാമോ? അങ്ങനെ ഞാനെന്റെ പഴയ ചുവന്ന ഐടെന്നില് പോയി സാറിനെ വീട്ടില് നിന്നു വിളിച്ചുകൊണ്ടുവരികയായിരുന്നു.പിന്നീട് സാറിനെ കാണുന്നത്, പൊതു സുഹൃത്തുകൂടിയായ ഇന്ത്യന് ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പ്രസിഡന്റായ മുംബൈയിലെ ശ്രീ സംസ്‌കാര് ദേശായി തിരുവനന്തപുരത്തു വന്നപ്പോഴാണ്. അദ്ദേഹത്തിന് ദീര്ഘകാല സുഹൃത്തായ ഷാജി സാറിനെ കാണണം. ഞാന് വിവരം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. സൗകര്യം പറഞ്ഞാല് വീട്ടില് കൊണ്ടുവരാമെന്നും. പക്ഷേ അദ്ദേഹം അക്ഷരാര്ത്ഥത്തില് ഞെട്ടിച്ചു. സംസ്‌കാര് സാര് താമസിച്ച ട്രിവാന്ഡ്രം ക്‌ളബിലേക്ക് അദ്ദേഹം വീട്ടില് നിന്നു നടന്നു വന്ന് ഞങ്ങളോടൊപ്പം കുറേനേരം ചെലവഴിച്ചു. സിനിമ മാത്രമായിരുന്നു എല്ലായ്‌പ്പോഴും സംസാരം. ഇതിനിടെ ഒരിക്കല് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഫിലിം ക്രിട്ടിക്‌സ് അവാര്ഡിന് കായംകുളത്തു മുഖ്യാതിഥിയായി എത്തി അദ്ദേഹം. റൂബി ജൂബിലി അവാര്ഡും ഏറ്റുവാങ്ങി. അദ്ദേഹത്തിൻ്റെ ' ഓൾക്ക് ' മികച്ച സംവിധായകനുള്ള അവാർഡ് നിർണയിച്ച ക്രിട്ടിക്സ് ജൂറിയിൽ അംഗമാകാനും ഭാഗ്യമുണ്ടായി .പിന്നീടും അടിക്കടി വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തു. അവസാനം ജെ സി ഡാനിയല് പുരസ്‌കാരം ലഭിച്ചപ്പോഴും വിളിച്ചതാണ്. അതുകഴിഞ്ഞ് പെട്ടെന്നൊരു ഇടവേള. പതിവിനു വിരുദ്ധമായി ചില മെയിലുകളയച്ചെങ്കിലും മെസേജുകളയച്ചെങ്കിലും കണ്ടമട്ടില്ല. ഒരു ദിവസം നേരിട്ട് ചെന്നു കാണണമെന്നു കരുതിയിരിക്കെ പത്രത്തില് ഒരു പടം കണ്ടു. ഏതോ ചടങ്ങുദ്ഘാടനം ചെയ്യുന്നത്. പത്രത്തിന് ആളുമാറിപ്പോയെന്നാണ് തോന്നിയത്. അത്രയ്ക്ക് മാറ്റം. പക്ഷേ സംസ്ഥാന പുരസ്‌കാരരാവില് പങ്കെടുത്ത ചിത്രങ്ങള് കണ്ടപ്പോള് അവസ്ഥ മനസിലായി. എന്നിട്ടും മരണവിവരമറിഞ്ഞപ്പോള് വിശ്വസിക്കാനായില്ല. കാരണം, അത്രവേഗം നമ്മെ വിട്ടുപോകേണ്ടിയിരുന്ന ആളായിരുന്നില്ല എന്ന ബോധ്യമാണ്. നമുക്കൊപ്പമുണ്ടാവേണ്ടിയിരുന്ന ആള് എന്ന വിശ്വാസമാണ്. സങ്കടത്തോടെ എഴുതട്ടെ. ആദരാഞ്ജല