Showing posts with label Review by P.P. Mathew. Show all posts
Showing posts with label Review by P.P. Mathew. Show all posts

Saturday, July 04, 2026

സത്യാനന്തര പ്രവണതയുടെ പഠനം: 'പോസ്റ്റ് ട്രൂത്ത് സിനിമ'

പുതിയ സമകാലിക മലയാളം വാരികയില്‍, എന്റെ പോസ്റ്റ് ട്രൂത്ത് സിനിമ എന്ന പുസ്തകത്തെ വിലയിരുത്തി, മലയാള മനോരമയിലെ ഗുരുതുല്യനായ മുതിര്‍ന്ന മുന്‍ സഹപ്രവര്‍ത്തകനും, ഗള്‍ഫ് ടുഡേയിലെ മുന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായിരുന്ന ശ്രീ പി പി മാത്യു സര്‍ എഴുതിയ നിരൂപണം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വലിയ സന്തോഷം. 



പി പി മാത്യു 
അഗാധമായ ഗവേഷണവും അതിസൂക്ഷ്മമായ വിശകലനവും കൊണ്ടു ശ്രദ്ധേയമാവുന്ന 'പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന പുസ്തകം പേരു കൊണ്ടു ചലച്ചിത്ര അവലോകനമാണെന്ന തോന്നൽ ഉളവാക്കാമെങ്കിലും അതിനപ്പുറം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാവുന്ന അപകടകരമായ സാമൂഹ്യ-രാഷ്ട്രീയ പ്രവണതകളുടെ നിരീക്ഷണം  കൂടിയാണ്. മൂന്നു പതിറ്റാണ്ട് മാധ്യമപ്രവർത്തകനായി അനുഭവ സമ്പത്തു നേടിയ എ. ചന്ദ്രശേഖർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളവ ഉൾപ്പെടെ 21 കൃതികൾക്കു ശേഷം എഴുതിയ ഈ പുസ്തകത്തിലെ അന്വേഷണം സാധാരണ മനുഷ്യരുടെ ജീവിതങ്ങളെയും ലോകഗതിയെയും പോലും നിശബ്ദമായി ബാധിക്കുന്ന സമകാലീന പ്രവണതയെ കുറിച്ചാണ്: പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരം/വാസ്തവാനന്തരം.

"മനഃപൂർവം സൃഷ്ടിച്ചു പ്രചരിപ്പിക്കുന്ന അസത്യപരമായ സ്രോതസുകളില്ലാത്ത പ്രചാരണാത്മക വിനിമയങ്ങളാണ് സത്യാനന്തര കാലത്തെ പ്രത്യേകത. സത്യം കച്ചവടം ചെയ്യപ്പെടുന്ന അവസ്ഥയാണ് പോസ്റ്റ് ട്രൂത്ത്," ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ അസിസ്റ്റന്റ് പ്രഫസർ കൂടി ആയിരുന്ന ചന്ദ്രശേഖർ അത് വിശദീകരിക്കുന്നു. 1992ലെ ഗൾഫ് യുദ്ധകാലത്തു പ്രചാരം നേടിയ ഈ വിശേഷണം, സ്വാർത്ഥലക്‌ഷ്യം നേടാൻ ഏതു വലിയ കള്ളവും സത്യമാണ് എന്ന മട്ടിൽ യാതൊരു മടിയും കൂടാതെ ജനത്തിനു വിൽക്കുകയാണ് എന്നദ്ദേഹം എടുത്തു കാട്ടുന്നു.   

സാഹിത്യത്തിലും സമൂഹത്തിലും സിനിമയിലും ഈ പ്രവണതയ്ക്ക് ഉണ്ടായിട്ടുള്ള സ്വാധീനമാണ് ചന്ദ്രശേഖർ വിലയിരുത്തുന്നത്. സത്യം മരിച്ചു അഥവാ അപ്രസക്തമായി എന്ന നിഗമനത്തെക്കാൾ കടന്ന്, ഈ കേൾക്കുന്ന നുണകളൊക്കെ സത്യമാണെന്നു സമ്മതിക്കാൻ നമ്മളെന്താ മടിക്കുന്നത് എന്ന ചോദ്യം ഉയരുന്ന കാലമായി എന്നാണ് നിരീക്ഷണം. "വസ്തുതാ പ്രചാരണത്തിന്റെ നിയമവ്യവസ്ഥകൾ തന്നെ തകിടം മറിക്കപ്പെടുന്നു. പകരം സത്യം കച്ചവടം ചെയ്യപ്പെടുന്നു. അതാണ് പോസ്റ്റ് ട്രൂത്ത് ദുരവസ്ഥ." 

സത്യത്തെ മുറുകെപ്പിടിച്ചിരുന്ന സ്ഥാപനങ്ങൾ തകർക്കപ്പെട്ട് അപ്രസക്തമായി തീർന്ന കാലഘട്ടത്തിലാണ് പോസ്റ്റ് ട്രൂത്ത് പിടിമുറുക്കിയത്. എന്നാൽ സത്യത്തിനു ശേഷം എന്ന അർത്ഥം അതിനില്ല. ശാസ്ത്രത്തെ മുൻനിർത്തി അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആയുധവുമാണത്. ലോകത്തിനു മേൽ ഏറെ സമമർദം ചെലുത്തുകയും അടക്കി വാഴാൻ ശ്രമിക്കയും ചെയ്യുന്ന ഡോണൾഡ്‌ ട്രംപ് തന്നെ ഏറ്റവും വലിയ സമകാലീന ഉദാഹരണം. 

നിഷ്കളങ്കമായി സംഭവിക്കുന്ന തെറ്റുകളോ ബോധപൂർവം പ്രശ്നം സൃഷ്ടിക്കാൻ പടച്ചു വിടുന്ന വാർത്തകളോ അല്ല സത്യാനന്തരം. അതിനൊക്കെ അപ്പുറമാണ്. എ ഐ സാങ്കേതിക വിപ്ലവത്തോടെ അത് അപകടകരമായ മാനങ്ങൾ കൈവരിച്ചു.  

സത്യം അനുഭവത്തിലാണ് ചിന്തയിലല്ല തിരിച്ചറിയുന്നത് എന്ന സ്റ്റാൻലി കുബ്രിക്കിന്റെ ഉദ്ധരണിയോടെ ആരംഭിക്കുന്ന മൂന്നാം അധ്യായത്തിലാണ് ഗ്രന്ഥകാരൻ തനിക്കു ഏറെ പരിചിതമായ ചലച്ചിത്ര മേഖലയെ സത്യാനന്തര കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുന്നത്. കേവലം പ്രചാരണത്തിനു വേണ്ടി നിർമിച്ച വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യാണ് ആദ്യ വിശകലനം നേരിടുന്നത്. എത്ര അയഥാർഥവും അസത്യം നിറഞ്ഞതുമാണ് ആ ചിത്രത്തിന്റെ ഉള്ളടക്കമെന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണല്ലോ. "എന്നാൽ മാധ്യമപരമായി ആ സിനിമയുടെ യഥാർഥ പ്രശ്നം അതല്ല," ചന്ദ്രശേഖർ പറയുന്നു. "ഹിന്ദിയിൽ ആവിഷ്കരിക്കുന്ന സിനിമ കേരളത്തെയും മലയാളി നിത്യജീവിതത്തെയും തന്നെ അബദ്ധജടിലമായി ദൃശ്യവത്കരിക്കുക വഴിയാണ് അർദ്ധസത്യം പോലും അല്ലാതായത്." 

എന്നും തൂശനിലയിട്ടു പായസം അടക്കമുള്ള വിഭവങ്ങൾ കഴിക്കുന്ന നിത്യജീവിതമാണ് കേരള ഭവനങ്ങളിൽ കാണുന്നത് എന്നാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നു ചൂണ്ടിക്കാട്ടി, അതിനൊന്നും സത്യത്തോട് പുലബന്ധം പോലുമില്ലെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. എന്നാൽ പ്രദർശന വിജയം നൽകുന്ന സൂചന എന്താണ്? ഇതേ നിർമാതാക്കൾ നക്‌സൽ പ്രസ്ഥാനം വിഷയമാക്കി എടുത്ത 'ബസ്തർ ദ നക്‌സൽ' എന്ന ചിത്രവും അവിശ്വസനീയം ആയിരുന്നെങ്കിലും ജനം അത് സ്വീകരിച്ചു എന്നു ചൂണ്ടിക്കാട്ടുന്ന ചന്ദ്രശേഖർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് 'ഇതൊക്കെ സത്യമല്ലേ' എന്നു ചിന്തിച്ചു പോകുന്ന പോസ്റ്റ് ട്രൂത്ത് സവിശേഷതയാണ്. 

വിവേക് അഗ്നിഹോത്രിയുടെ 'കശ്മീർ ഫയൽസ്,' രഥീനയുടെ 'പുഴു,' സോഹൻ സീനുലാലിന്റെ 'ഭാരത് സർക്കസ്' തുടങ്ങിയ ചിത്രങ്ങളിലും സമാന പ്രവണതകൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  

ദുരഭിമാനക്കൊല കേരളത്തിലും നടക്കുന്നു എന്നു പ്രഖ്യാപിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങളും അവാസ്തവമായി ചന്ദ്രശേഖർ പ്രഖ്യാപിക്കുന്നു. അവയും ഉൾക്കൊള്ളുന്നത് അസത്യം വിൽക്കാൻ ഉളുപ്പൊന്നും വേണ്ട എന്ന സമീപനം തന്നെ. അതേ സമയം, ജാതി രാഷ്ട്രീയം പോലുള്ള വിഷയങ്ങളാണ് കൂടുതൽ അപകടകരമെന്നു അദ്ദേഹം വ്യക്തമാക്കുന്നു. ദളിത് രാഷ്ട്രീയം ഉൾക്കൊള്ളുന്ന  ചിത്രങ്ങളാണ് ഈ പഠനത്തിൽ മറ്റൊരു വിഷയം. കാടു പൂക്കുന്ന നേരം, നായാട്ട് എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് പഠന വിഷയമായത്.
 
മലയാളത്തിലെ നവീന സിനിമകളിൽ പ്രാദേശിക ഭാഷയുടെ റിയലിസ്റ്റിക് ഉപയോഗം സ്വീകാര്യമായൊരു ഘടകമാണ് എന്ന വിലയിരുത്തലും ഇതിന്റെ ഭാഗമായുണ്ട്. കാസർഗോഡ് ഭാഷ ഉപയോഗിക്കുന്ന 'ന്നാ താൻ കൊട് കേസ്' ഉദാഹരണം. 'ഗോഡ്‌ഫാദറി'ൽ അഞ്ഞൂറാന്റെ നാലു മക്കൾ നാലു ഭാഷാഭേദങ്ങളിൽ സംസാരിക്കുന്ന അസംബന്ധം വിഷയമാക്കാതെ വിട്ട പ്രേക്ഷകർ ഈ മാറ്റത്തെ ഉൾക്കൊള്ളുന്നുവെന്നു ഈ ചിത്രങ്ങൾക്കു ലഭിച്ച സ്വീകാര്യത തെളിയിക്കുന്നുണ്ട്. എന്നാൽ അതിന്റെ ഭാഗമായി കടന്നു വന്ന അശ്‌ളീല പ്രയോഗങ്ങൾ 'പോസ്റ്റ് ട്രൂത്ത്' പ്രവണതയുടെ ഭാഗമാണെന്നും ഗ്രന്ഥകാരൻ കാണുന്നു. പ്രഗത്ഭനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ആണ് ഇക്കാര്യത്തിൽ അനിവാര്യമായി ചൂണ്ടിക്കാട്ടുന്ന ഒരു ചിത്രം. 

സിനിമയിൽ ഫ്രെയ്മിൽ കാണുന്നതു പോലെ കാണാൻ പാടില്ലാത്തതും പ്രസക്തമാണ് എന്ന മാർട്ടിൻ സോർസയെയുടെ ഉദ്ധരണിയാണ് 'കറുത്ത സത്യത്തിന്റെ ഉൾപ്പൊരുളുകൾ' എന്ന അഞ്ചാം അധ്യായത്തിൽ ചേർത്തിട്ടുള്ളത്. സിനിമയുടെ ഡാർക്ക് മോഡാണ് ചന്ദ്രശേഖർ ചർച്ച ചെയ്യുന്നത്. ലോകേഷ്  കനകരാജ് ചിത്രങ്ങൾ പോലെ അതിഭീകരമായ വയലൻസ് ഈ ചർച്ചയിലേക്കു കടന്നു വരുന്നത് സ്വാഭാവികം. അക്രമം കണ്ടു അറപ്പുളവാകുന്ന തലത്തിലേക്കു എത്തിയിട്ടും ഈ പ്രവണത തുടരുകയും പ്രേക്ഷകർ അത് സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. 

"കാല്പനികതയെയും അതീന്ദ്രിയതയെയുമൊക്കെ മറികടന്നു മനുഷ്യന്റെ ജന്തുസഹജമായ ചോദനകളോടു പരമാവധി നീതി പുലർത്തിക്കൊണ്ടുള്ള അതീതയഥാതഥ നിർവഹണങ്ങൾക്കാണ് ലോക സാഹിത്യത്തിലും സിനിമയടക്കമുള്ള കലാരൂപങ്ങളിലും ഇപ്പോൾ വേരോട്ടം," ചന്ദ്രശേഖർ പറയുന്നു. വിജയ് ദേവരകൊണ്ട നായകനായ 'അർജുൻ റെഡ്‌ഡി,' രൺബീർ കപൂറിന്റെ 'ആനിമൽ,' നാഗേഷ് ഭട്ടിന്റെ 'കിൽ' എന്നിവയാണ് ഇന്ത്യൻ സിനിമയിൽ വലിയ സ്വീകാര്യത ലഭിച്ച ചില ഉദാഹരണങ്ങൾ.   

മദ്യവും ലഹരിയും നിറഞ്ഞാഘോഷമാവുന്ന സമൂഹത്തിന്റെ പ്രതിഫലനമാവുന്ന പല ചിത്രങ്ങൾക്കും പോസ്റ്റ് ട്രൂത്ത് വിഭാഗത്തിൽ പ്രസക്തി കണ്ടെത്തുന്ന അന്വേഷണം പുസ്തകത്തിൽ കാണാം. സാധാരണമായി കഴിഞ്ഞ യഥാതഥ പ്രവണതയും ചന്ദ്രശേഖർ ചർച്ച ചെയ്യുന്നുണ്ട് ഈ പശ്ചാത്തലത്തിൽ.