Showing posts with label M F Thomas. Show all posts
Showing posts with label M F Thomas. Show all posts

Friday, January 30, 2026

മലയാള ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തി

Kalakaumudi 2026 January 25-February 1


എ.ചന്ദ്രശേഖര്‍


(മുതിര്‍ന്ന ചലച്ചിത്ര നിരൂപകന്‍ എം.എഫ് തോമസിന്റെ എണ്‍പതാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് മാധ്യമപഠനകേന്ദ്രം തിരുവനന്തപുരത്തു സംഘടിപ്പിച്ച മലയാള ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തി എന്ന സെമിനാറിലെ അവതരണത്തിന്റെ ലേഖനരൂപം)

മലയാള ചലച്ചിത്രനിരൂപണസാഹിത്യത്തിന്റെ പരിണാമഗതിയെ രണ്ടുള്‍പ്പിരിവുകളായി പരിഗണിക്കാം. ആശയവിനിമയോപാധികള്‍ കുറവായിരുന്ന വിവരവിനിമയസംവിധാനങ്ങളുടെ പ്രവേഗം തീരെ കുറവായിരുന്ന അറുപതുകളിലും എഴുപതുകളിലും അച്ചടിമാധ്യമങ്ങളിലൂടെ അനുശീലിച്ചുവന്ന ചരിത്രാലേഖനധാരയാണൊന്ന്. ഇനിയൊന്ന് പുസ്തകനിരൂപണമാതൃകയില്‍ ചലച്ചിത്രങ്ങളെ, പ്രധാനമായും അവയുടെ പ്രമേയത്തെയും ഇതിവൃത്തത്തെയും സാഹിത്യവിമര്‍ശനോപാധികളുടെ സഹായത്തോട നിരൂപണത്തിനും വിമര്‍ശനത്തിനും വിധേയമാക്കിക്കൊണ്ടുള്ള എഴുത്തുവഴിയാണ്. മാതൃഭൂമിയിലെ ചിത്രശാലയൊക്കെ അതിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന പംക്തികളും.


ലോക സിനിമാസംരംഭങ്ങളെക്കുറിച്ച് താരതമ്യേന വളരെ കുറച്ചു മാത്രം അറിവുണ്ടായിരുന്ന കാലത്ത് വിദേശ പുസ്തകങ്ങളില്‍ നിന്നും അച്ചടിമാധ്യമങ്ങളില്‍ നിന്നും എഴുപതുകളുടെ ഉത്തരാര്‍ധത്തില്‍ കേരളത്തില്‍ ആഴത്തില്‍ വേരോട്ടം തുടങ്ങിയ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഫലമായുടലെടുത്ത ദൃശ്യസാക്ഷരതയുടെ ഫലമായും ഒക്കെ വിശ്വസിനിമാ മുന്നേറ്റങ്ങളെയും ചലച്ചിത്രപ്രസ്ഥാനങ്ങളെയും പറ്റിയൊക്കെ മലയാളത്തില്‍ ധാരാളം എഴുത്തുകളുണ്ടായി. നാദിര്‍ഷയും വിജയകൃഷ്ണനും എം.എഫ് തോമസുമൊക്കെ ആ ധാരയെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോയവരാണ്. കോഴിക്കോടനിലൂടെ സിനിമാനിരൂപണശാഖയും പിന്നീട് ജനപ്രീതിയാര്‍ജ്ജിച്ചു. മൊണ്ടാഷും ജംപ് കട്ടുമടക്കം ചലച്ചിത്രത്തിന്റെ സാങ്കേതികസവിശേഷതകളെയും വിജയകൃഷ്ണനും മറ്റും വിശദമായി മലയാളപ്രേക്ഷകനു പരിചയപ്പെടുത്തിത്തന്നു. ക്‌ളാസിക് സിനിമകളിലധികവും നമുക്ക് സ്വന്തമെന്നോണം പരിചയമായത് അവരുടെ ലേഖനങ്ങളിലൂടെയാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു മലയാളി ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടുന്നതും കേരളത്തില്‍ ചലച്ചിത്രനിരൂപണത്തിനും പുസ്തകത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷം മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ അതേറ്റുവാങ്ങി റെക്കോര്‍ഡിട്ടതും വിജയകൃഷ്ണനാണ്(ചലച്ചിത്രസമീക്ഷ).എം.എഫ് തോമസിന്റെ ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ പുസ്തകങ്ങളും അന്നത്തെ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗൗരവമായി സിനിമയെ സമീപിക്കുന്ന പ്രേക്ഷകര്‍ക്കും എത്രമേല്‍ ആശ്രയമായിരുന്നുവെന്ന് അവ നേടിയ ജനപ്രീതി സാക്ഷ്യപ്പെടുത്തും. വിശ്വചലച്ചിത്രകാരനായ അടൂര്‍ഗോപാലകൃഷ്ണനെ ഒരു സിനിമാഗ്രന്ഥരചയിതാവായി അവതരിപ്പിക്കുന്നതും അതിനദ്ദേഹത്തിനു ദേശീയ ബഹുമതി നേടിക്കൊടുക്കുന്നതും എം.എഫ്.തോമസ് കൂടി എഡിറ്ററായി സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സിനിമയുടെ ലോകം എന്ന ലേഖനസമാഹാരത്തിലൂടെയാണ്.  മണര്‍കാട് മാത്യുവിനെയും(ചലച്ചിത്ര സ്വരൂപം) ചിന്ത രവിയേയും(സിനിമയുടെ രാഷ്ട്രീയം), കള്ളിക്കാട് രാമചന്ദ്രനെയും (ലോകസിനിമ ഒരു മുഖദര്‍ശനം) കെ വേലപ്പനെയും(സിനിമയും സമൂഹവും) എസ് ജയചന്ദ്രന്‍ നായരെയും(കാഴ്ചയുടെ സത്യം) പോലെ ചില മാധ്യമപ്രവര്‍ത്തകരും സിനിമയെപ്പറ്റി സഗൗരവം മലയാളത്തില്‍ നിരന്തരം എഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സൗന്ദര്യശാസ്ത്രപരമായി കലാസിദ്ധാന്തങ്ങളുടെ പിന്തുണയോടെ ഒരു സിനിമയെ അല്ലെങ്കില്‍ പല സിനിമകളെ ഇഴകീറി വിശകലനം ചെയ്യുകയും അതിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രസക്തി പരിശോധിക്കുകയും ചെയ്യുന്നവിധം ഉള്‍ക്കാഴ്ചയുള്ള ചലച്ചിത്രപഠനശാഖയ്ക്ക് തുടക്കമാവുന്നത് ഡോ. വി രാജകൃഷ്ണനിലാണെന്നു പറയാം. കാഴ്ചയുടെ അശാന്തി എന്ന പുസ്തകമാണ് ഈ വഴിക്ക് പുതിയ വിഹായസുകള്‍ തുറന്നിട്ടത്. തുടര്‍ന്ന് ഐ ഷണ്‍മുഖദാസ് (മലകളില്‍ മഞ്ഞുപെയ്യുന്നു) ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവും മലയാളം സര്‍വകലാശാലയിലെ സിനിമാപഠനവിഭാഗം സ്ഥാപകമേധാവിയുമായ മധു ഇറവങ്കര (മലയാള സിനിമയും സാഹിത്യവും) തുടങ്ങി പലരും ഈ രംഗത്തേക്ക് ഗവേഷണബുദ്ധിയോടെ കടന്നുവന്നു. ഇവയില്‍ രാജകൃഷ്ണന്റെയും ഷണ്മുഖദാസിന്റെയും ഗ്രന്ഥങ്ങളും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ എം.എഫ്.തോമസ് എഡിറ്ററായിത്തന്നെയാണ് സാക്ഷാത്കരിക്കപ്പെട്ടത്. തുടര്‍ന്ന് സാംസ്‌കാരിക/മാധ്യമ/രാഷ്ട്രീയ/സ്വത്വ/ലിംഗ/സാമൂഹിക സിദ്ധാന്തങ്ങളും മാനദണ്ഡങ്ങളുമുപയോഗിച്ച് സിനിമയെ ഇഴകീറി പഠിക്കുന്ന ഗൗരവമുള്ള ഗവേഷണപ്രബന്ധങ്ങളുണ്ടായി. വൈകാതെ സര്‍വകലാശാലാ തലത്തിലും സ്‌കൂള്‍ത്തലത്തിലും സിനിമ പഠനവിഷയവുമായി. ഡോ സി എസ് വെങ്കിടേശ്വരന്‍(സിനിമയുടെ ഭാവനാദേശങ്ങള്ഡ) പി.കെ സുരേന്ദ്രന്‍(ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍), കെ.ഗോപിനാഥന്‍(സിനിമയും സംസ്‌കാരവും) തുടങ്ങിയവര്‍ സാമൂഹിക-സാംസ്‌കാരികപഠനങ്ങളില്‍ ശ്രദ്ധിച്ചപ്പോള്‍ വി കെ ജോസഫ്(സിനിമയും പ്രത്യയശാസ്ത്രവും), ജി പി രാമചന്ദ്രന്‍(സിനിമയും മലയാളിയുടെ ജീവിതവും) തുടങ്ങിയവര്‍ സിനിമയുടെ രാഷ്ട്രീയ വായനകള്‍ നടത്തി.

ഡോ അരവിന്ദന്‍ വല്ലച്ചിറ(ആത്മനിന്ദയുടെ പൂക്കള്‍),ഡോ.ഷിറാസ് ഖാന്‍(നല്ല സിനിമ നല്ല സമൂഹം), എം.സി രാജനാരായണന്‍, (സിനിമ വേറിട്ട വഴികള്‍), ഡോ സുധ വാര്യര്‍(അനുകല്‍പനത്തിന്റെ ആട്ടപ്രകാരം), ഡോ. പി.എസ് രാധാകൃഷ്ണന്‍(ചരിത്രവും ചലച്ചിത്രവും-ദേശീയഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍), ഡോ ജോസ് കെ മാനുവല്‍(തിരക്കഥാസാഹിത്യം-സൗന്ദര്യവും പ്രസക്തിയും), ഡോ എന്‍ പി സജീഷ്(ശലഭച്ചിറകുകള്‍ കൊഴിയുന്ന ചരിത്രശിശിരത്തില്‍), എ.ചന്ദ്രശേഖര്‍ (ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍),ഡോ.കെ പി ജയകുമാര്‍(ജാതിവ്യവസ്ഥയും മലയാള സിനിമയും), ഡോ അജു കെ നാരായണന്‍ (സിനിമ മുതല്‍ സിനിമ വരെ), പി.ജി സദാനന്ദന്‍(സിനിമയടെ നീതിസാരം), കെ ബി വേണു(കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍) പി.എസ്.പ്രദീപ്(സ്വയംവരം മുതല്‍ സ്വം വരെ), വി വിജയകുമാര്‍ (നിണമണിയിച്ച നിഴലുകള്‍), ജോണി എം എല്‍ (നായകനിര്‍മ്മിതുയുടെ രാഷ്ട്രീയം), ഡോ. ആര്‍ വി എം ദിവാകരന്‍ ( കഥയും തിരക്കഥയും),അനില്‍കുമാര്‍ തെരുവോത്ത് (സിനിമയും സാങ്കേതികവിദ്യയും) തുടങ്ങിയവര്‍ സിനിമയുടെ മാധ്യമപരവും സൗന്ദര്യശാസ്ത്രപരവും സാങ്കേതികവുമായ സവിശേഷതകളെ സൈദ്ധാന്തികപിന്തുേെയാടെ വിചിന്തനം ചെയ്യുന്നു. പുതുതലമുറയില്‍ രാകേഷ് നാഥ്(വര്‍ത്തമാനസിനമയുടെ വര്‍ത്തമാനങ്ങള്‍), ബ്‌ളെയ്‌സ് ജോണി, അന്‍വര്‍ അബ്ദുള്ള(റിവേഴ്‌സ് ക്‌ളാപ്പ്), കെ.സി ജിതിന്‍(എഴുത്തിലെ ദൃശ്യങ്ങള്‍-ഉത്തരം മുതല്‍ ജെല്ലിക്കെട്ട് വരെ), ഡോ രാജേഷ് കെ എരുമേലി(കാഴ്ചയുടെ അപരലോകങ്ങള്‍), ഡോ എം.ആര്‍ രാജേഷ്( മലയാള സിനിമ-അനുവര്‍ത്തനത്തിന്റെ സംസ്‌കാര പഠനം), ഡോ രശ്മി, ഡോ.അനില്‍കുമാര്‍(വെള്ളിത്തിരയുടെ രാഷ്ട്രീയം), സുധീര്‍ പരമേശ്വരന്‍(അടൂരിന്റെ എലിപ്പത്തായം) തുടങ്ങിയവരാവട്ടെ മറുവായന, ദലിത്/സ്ത്രീവാദ/ക്വിര്‍ പൊളിറ്റിക്‌സ് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മലയാള സിനിമകളെ വിമര്‍ശനവായനയ്ക്കു വിധേയമാക്കി. ഡോ.എം ജയരാജ്(മലയാള സിനിമ പിന്നിട്ട വഴികള്‍), ഡോ മീന ടി പിള്ളയേയും ഡോ.ശ്രീദേവി പി അരവിന്ദിനെയും ഡോ.പി ഗീതയേയും, ജെ ഗീതയേയും ദിവ്യ എസ് കേശവനേയും സി എസ് മീനാക്ഷിയേയുംപോലുള്ള വനിതകളും ഡോ പി കെ.രാജശേഖരനെപ്പോലുള്ള സാഹിത്യനിരൂപകരും സിനിമയെ ഗൗരവമായി പഠിക്കാനും ഗ്രന്ഥരൂപത്തില്‍ അപഗ്രഥിക്കാനും ശ്രമിക്കുന്നു. ഇതിന്റെയൊക്കെ പരിണതഫലമായി ഇന്നിപ്പോള്‍ ചലച്ചിത്രനിരൂപണം ബഹുശാഖാ സാംസ്‌കാരിക പഠനമായി രൂപവും ഭാവവും മാറിക്കഴിഞ്ഞു. നവഭാവുകത്വ നിരൂപണപഠനഗ്രന്ഥങ്ങളുമായി ധാരാളം പുതുമുഖങ്ങളും ചലച്ചിത്രഗ്രന്ഥരചയിലേക്ക് അനുദിനം കടന്നുംവരുന്നു.

ഇത്രയും ആമുഖമായി സൂചിപ്പിച്ചുകൊണ്ട് മലയാളത്തിലെ ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തിയെപ്പറ്റി ചിന്തിക്കുമ്പോള്‍, സ്വാഭാവികമായി ചലച്ചിത്രനിരൂപണം എന്തിന് എന്നൊരു അനുബന്ധ ചോദ്യമാണ് ആദ്യമായി ഉയര്‍ന്നുവരുന്നത്. 

ഏതു തരം നിരൂപണമാണെങ്കിലും അത് സ്രഷ്ടാക്കള്‍ക്ക് വഴികാട്ടുന്നതാവണം, പുതിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്നതാവണം, അനുവാചകന്റെ ആസ്വാദനനിലവാരത്തെ വികസിപ്പിക്കുന്നതാവണം. അതിനെല്ലാം പുറമേ നിരൂപകന് അത് പുതിയ തിരിച്ചറിവുകള്‍ പ്രദാനം ചെയ്യുന്നതുമാവണം. സാഹിത്യത്തിലായാലും സിനിമയിലായാലും കലയിലായാലും എന്തിന് സമൂഹത്തെയൊട്ടാകെ പരിഗണിക്കുമ്പോഴായാലും നിരൂപകന്റെ ധര്‍മ്മം, നിരന്തരം നവീകരിക്കുന്ന ഭാവുകത്വപരിസരങ്ങളില്‍ നിന്നുകൊണ്ട് സൃഷ്ടികളെ നവീകരിക്കുകയും സ്രഷ്ടാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും അനുവാചകര്‍ക്ക് സ്വയം നവീകരിക്കാനുള്ള പിന്തുണ നല്‍കുകയുമാണ്. 

എന്റെ കാഴ്ചപ്പാടില്‍,് സിനിമാ നിരൂപണമെന്നത് സ്വയം ജാഗ്രത കാത്തുസൂക്ഷിച്ചുകൊണ്ട് അതിസൂക്ഷ്മമായി ഓരോ സിനിമയേയും കാണുക എന്നതാണ്. സിനിമ കാണാന്‍ പഠിക്കുക എന്നതാണ് അതിനുള്ള കുറുക്കുവഴി. സിനിമയുണ്ടാക്കാന്‍ അതിന്റെ സാങ്കേതികവും ആവിഷ്‌കാരപരവുമായ പലകാര്യങ്ങളും പഠിക്കാനുള്ളതുപോലെതന്നെ പൂര്‍ണമായൊരു സിനിമയെ അതിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നുകൊണ്ട് ശരിയായും ആഴത്തിലും കാണാന്‍ പഠിക്കേണ്ടതുണ്ട്. ശരാശരി പ്രേക്ഷകനില്‍ നിന്നു വിഭിന്നമായി ഒരു നിരൂപകന്റെ സിനിമാക്കാഴ്ച വേറിട്ടതാവുന്നത് ഇങ്ങനെയാണ്. അതിന് നിരൂപകന്‍ ഏറെ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. അത്യാവശ്യം ചരിത്രബോധവും രാഷ്ട്രീയബോധ്യവും സാമൂഹികബോധവും സാംസ്‌കാരികബോധവും ആര്‍ജ്ജിക്കേണ്ടതുണ്ട്. മാറി മാറി വരുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കലാപരമായ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ, വായില്‍ത്തോന്നിയത് കോതയ്ക്കു പാട്ടെന്ന മട്ടില്‍ തനിക്കിഷ്ടപ്പെട്ട സിനിമയെ, തനിക്കു സാമ്പത്തികമായോ അല്ലാതെയോ ഗുണമുണ്ടാക്കുന്ന സിനിമയെ ശ്‌ളാഘിക്കുകയും വൈയക്തികമായ കാരണങ്ങളാല്‍ ചില സിനിമകളെ മുച്ചൂടും നശിപ്പിക്കുംവിധം വിമര്‍ശിക്കുകയും ചെയ്യുന്ന നവമാധ്യമ ചലച്ചിത്രനിരൂപണം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കര്‍മ്മമാണ് നിര്‍വഹിക്കുന്നത്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ. അതുകൊണ്ടുതന്നെ ഒരു സിനിമയുണ്ടാക്കാനുള്ള അത്യധ്വാനത്തെയും മുടക്കുമുതലിനെയും പൊതുവായി മാനിച്ചുകൊണ്ടുമാത്രമേ ചലച്ചിത്രനിരൂപണം അര്‍ത്ഥവത്തായും ആത്മാര്‍ത്ഥമായും നിര്‍വഹിക്കാനാവൂ. നിരൂപകന് ഇഷ്ടമാവാത്ത സിനിമയെപ്പറ്റി എഴുതാതിരിക്കാം. അല്ലെങ്കില്‍ അത് തീയറ്ററില്‍ നിന്നു പോയശേഷം മാത്രം എഴുതാം. മൗനവും പലപ്പോഴും വിമര്‍ശനായുധമാണ്.ഉപാധിയുമാണ്. മറിച്ചുള്ള ഖണ്ഡനവിമര്‍ശനം സിനിമപോലെ ഒരുപാടുപേരെയും വലിയ മുതല്‍മുടക്കിനെയും ആശ്രയിക്കുന്ന മാധ്യമത്തെസംബന്ധിച്ച് അഭിലഷണീയമല്ല. ഖണ്ഡനവിമര്‍ശനം മോശമാണെന്നല്ല, അതിന് സൈദ്ധാന്തികമോ സാംസ്‌കാരികമോ സാമൂഹികമോ രാഷ്ട്രീയമോ ആയ ധാര്‍മ്മികതയില്ലാതിരിക്കുന്നിടത്തോളം അതിന് നൈതികമായ ന്യായീകരണം ലഭിക്കുന്നില്ലെന്നുമാത്രമേ സൂചിപ്പിക്കാനുള്ളൂ.

ചലച്ചിത്രമേളകളിലെ ആള്‍ത്തിരക്കും അഭൂതപൂര്‍വമായ ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും അവരുടെ സിനിമാചര്‍ച്ചകളുമൊക്കെ കണ്ട് പ്രേക്ഷകരെ ഇനിയൊന്നും കാണാന്‍ പഠിപ്പിക്കാനില്ല, അവരൊക്കെ സിനിമയെ ആഴത്തില്‍ തിരിച്ചറിയാന്‍ പാകത്തിനുള്ള ചലച്ചിത്രസാക്ഷരത കൈവരിച്ചു എന്നു വിചാരിച്ചാല്‍ അതു തെറ്റിദ്ധാരണയാണ്. ചലച്ചിത്ര പഠനമെന്നത് സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാലാതലത്തില്‍ വരെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തപ്പെടുകയും സിനിമാഗവേഷണമെന്നത് ഏറ്റവും ഗ്‌ളാമറുള്ളൊരു ഗവേഷണശാഖയായി പരിണമിക്കുകയും ചെയ്ത കാലത്ത് ചലച്ചിത്രമേളകള്‍ പോലുള്ള വേദികളിലെ ചെറുപ്പക്കാരുടെ കാഴ്ചചര്‍ച്ചകള്‍ സസൂക്ഷ്മം വീക്ഷിക്കുന്നൊരാള്‍ക്ക് അവരിലേറെപ്പേരും തങ്ങളുടെ മാത്രം ചുരുങ്ങിയ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് സിനിമ കാണുന്നവരാണെന്നു തിരിച്ചറിയാനാവും. ഒരുന്നത സിനിമാരചന കണ്ട് അതിന്റെ മനോഹരമായ ഛായാഗ്രഹണത്തിന്റെ സൂക്ഷ്മതലങ്ങളോ, സന്നിവേശ സവിശേഷതയുടെ വേറിട്ട പരീക്ഷണമോ, ശബ്ദലേഖനമികവിന്റെ തികവോ മാത്രമായെടുത്തു ചര്‍ച്ച ചെയ്യുന്നവര്‍ സിനിമയെ അതിന്റെ സമഗ്രതയില്‍ കലാസൃഷ്ടി എന്ന നിലയ്ക്ക്, സര്‍ഗാത്മകരചനയെന്ന നിലയ്ക്ക് കാണാതെ പോകുകയാണ് എന്നതാണ് പരമാര്‍ത്ഥം. സിനിമ സംവിധായകന്റെ കലയാണെന്ന പ്രാഥമികമായ പരിഗണനയിലൂന്നി ചലച്ചിത്രത്തെ സമീപിക്കുന്ന ഒരു നിരൂപകനും അതിന്റെ സാങ്കേതിക ഘടകങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു സിനിമയെ വിലയിരുത്താനോ വിശകലനം ചെയ്യാനോ സാധിക്കില്ല. 

ചലച്ചിത്രഗവേഷണം ഗൗരവമാര്‍ജിക്കുന്നിടത്തും പതിയിരിക്കുന്ന ചില അപായസൂചനകള്‍ മലയാളസിനിമാനിരൂപണത്തിന്റെ സമകാലികാവസ്ഥ വിലയിരുത്തപ്പെടുമ്പോള്‍ സൂചിപ്പിക്കാതെ പോകുന്നത് നീതിയായിരിക്കില്ല. കേരളത്തില്‍ സര്‍വകലാശാലാ തലത്തില്‍ ഹ്യുമാനിറ്റീസില്‍ ഒരു വര്‍ഷം പുറത്തുവരുന്ന ഡിസര്‍ട്ടേഷന്‍-എംഫില്‍-പിഎച്ച്ഡി തീസസുകളില്‍ ഏറിയ പങ്കും സിനിമാ കേന്ദ്രീകൃതമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അതിലധികവും തിരക്കഥാപഠനങ്ങളോ സിനിമയുടെ സാഹിത്യബന്ധത്തെ ആസ്പദമാക്കിയുള്ള പഠനങ്ങളോ ആയിരിക്കുകയും ചെയ്യും. ചലച്ചിത്രനിരൂപണത്തില്‍ ഇവയുണ്ടാക്കിവയ്ക്കുന്നൊരു വെല്ലുവിളി കാണാതിരിക്കരുത്. പല ഗവേഷണങ്ങളുടെയും വിഷയം തനിയാവര്‍ത്തനങ്ങളാവുന്നത് മുന്‍പാഠങ്ങളുടെ ലഭ്യതയുറപ്പാക്കിക്കൊണ്ടാണ്. പല ഗവേഷണങ്ങളും സ്വതന്ത്ര നിരൂപകരുടെ ലേഖനങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നുമൊക്കെ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ട് മൂലകൃതിയെ അപ്പാടെ തിരസ്‌കരിച്ചുകൊണ്ട്, അവയില്‍ സൂചിപ്പിച്ച ഗ്രന്ഥസ്രോതസുകളെ ആശ്രിയിക്കുന്ന പ്രണവതയുമുണ്ട്. ഇതിനേക്കാളൊക്കെ ഗൗരവപൂര്‍വം പരിഗണിക്കേണ്ടത്, ഇന്റര്‍നെറ്റിന്റെ ദുരുപയോഗമാണ്. ആധികാരികമെന്നു തോന്നിപ്പിക്കുംവിധം ഇന്റര്‍നെറ്റിലെ വിവരശേഖരത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ മുന്‍പഠനങ്ങളും ഉദ്ധരണികളും സ്വീകരിച്ചുകൊണ്ടാണ് ഗവേഷണ-പഠനങ്ങളിലധികവും പൂര്‍ത്തിയാക്കപ്പെടുന്നത്. എന്റെ നേരനുഭവത്തില്‍, സംസ്ഥാന പ്രത്യേകജൂറി പുരസ്‌കാരം നേടിയ ഹരിതസിനിമ എന്ന എന്റെ സിനിമാഗ്രന്ഥത്തിന്റെയും, ചലച്ചിത്ര അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച് അക്കാദമി തന്നെ പ്രസിദ്ധീകരിച്ച മലയാള സിനിമയിലെ അടുക്കള എന്ന ഗ്രന്ഥത്തിന്റെയും അധ്യായങ്ങളുടെ സംഗ്രഹം അപ്പാടെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ തന്നെ സര്‍വകാശാലകളില്‍ നിന്ന് എം.ഫില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകൃതമായതറിയാം. പഠനത്തിലെ ഗ്രന്ഥസൂചിയില്‍ പ്രസ്തുത ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നതു കൊണ്ടുമാത്രം ആശയചോരണം അഥവാ പ്‌ളേജിയറിസം എന്ന ഗുരുതരമായ അനീതിയില്‍ നിന്ന് അവ മോചിതമാകുന്നില്ല. ഒപ്പുകടലാസിലെന്നോണം ഗ്രന്ഥങ്ങളുടെ ആശയം സംഗ്രഹിച്ചവയായിരുന്നു ആ പഠനങ്ങളെന്നുമോര്‍ക്കുന്നു. ഡോക്ടറല്‍ പ്രബന്ധങ്ങളുടെ കുറേക്കൂടി ഗൗരവമാര്‍ന്ന പ്രശ്‌നം മുന്‍പഠനങ്ങള്‍ക്കായി കൃതികള്‍ സ്വീകരിക്കുന്നതിലെ വീഴ്ചയാണ്. മലയാളത്തിലെഴുതപ്പെട്ട പഠനങ്ങളെ മലയാള ഗവേഷകര്‍ പോലും പരിഗണിക്കാത്ത അവസ്ഥയുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണ പഠനങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളിലെ ഗ്രന്ഥപ്പുരകളിലുള്ള മലയാള പുസ്തകങ്ങള്‍ പോലും വായിക്കാതെ പൂര്‍ത്തിയാക്കപ്പെടുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം പ്രബന്ധങ്ങള്‍ വായിക്കുമ്പോള്‍ അവ ഉപസംഹാരമായി മുന്നോട്ടുവച്ചിട്ടുള്ള കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ നമ്മുടെയൊക്കെ പുസ്തകങ്ങളില്‍ അതിലും വിശദമായി അവതരിപ്പിച്ചതാണല്ലോ എന്നു തോന്നിയിട്ടുണ്ട്. ഗവേഷണപ്രബന്ധങ്ങളുടെ പുസ്തകരൂപങ്ങളെ ചലച്ചിത്രനിരൂപണമായി മുന്നോട്ടുവയ്ക്കുന്ന സാഹചര്യവുമുണ്ട്.

ഒരു നല്ല സിനിമ കാണുമ്പോള്‍, അതിലെ വളരെ നല്ലൊരു നിമിഷമോ ആവിഷ്‌കാരമോ കാണുമ്പോള്‍ കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് ചലച്ചിത്രനിരൂപകനുണ്ടാവുന്നൊരു ആത്മഹര്‍ഷമുണ്ട്. അതാണ് നിരൂപകനെന്ന നിലയ്ക്ക് എന്നെ ഏറ്റവും കൂടുതല്‍ ഉത്തേജിപ്പിച്ചിട്ടുള്ള കാര്യം. മറ്റൊന്നുകൂടിയുണ്ട്. അധികം ശ്രദ്ധിക്കപ്പെടാത്തൊരു സിനിമ അതിന്റെ ആദ്യകാഴ്ചകളിലെപ്പോഴെങ്കിലും കാണാന്‍ സാധിക്കുകയും അതിന്റെ മേന്മയെപ്പറ്റി എഴുതുകയും ചെയ്തശേഷം ആ സിനിമയ്ക്ക് ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങളും ബഹുമതികളും അംഗീകാരങ്ങളും ലഭിക്കുമ്പോള്‍ നിരൂപകനെന്ന നിലയ്ക്ക് ലഭിക്കുന്നൊരു ചാരിതാരത്ഥ്യമുണ്ട്. ഏതൊരു പുരസ്‌കാരത്തേക്കാള്‍ വ്യക്തിപരമായി ഞാന്‍ വിലമതിക്കുന്നത് അതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്തരിച്ച ചലച്ചിത്ര പ്രതിഭ ഷാജി എന്‍ കരുണ്‍ പ്രത്യേക സാഹചര്യത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടറായ സമയത്ത് മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുപ്പുസമിതിയില്‍ ഞാനും എം.എഫ്.തോമസ് സാറും അംഗങ്ങളായിരുന്നു. അന്നു ചില പോരാട്ടങ്ങള്‍ക്കൊടുവില്‍ മത്സരവിഭാഗത്തിലേക്ക് ഞങ്ങള്‍ തെരഞ്ഞെടുത്ത രണ്ടു ചിത്രങ്ങളിലൊന്ന് ജയരാജിന്റെ ഒറ്റാല്‍ ആയിരുന്നു. അതിനെതിരേ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങളുണ്ടായി. സിനിമയിലെ മാറ്റമറിഞ്ഞിട്ടില്ലാത്ത കുറേ പഴഞ്ചന്മാര്‍ വന്നിരുന്ന് ഓള്‍ഡ് സ്‌കൂള്‍ സിനിമകള്‍ തെരഞ്ഞെടുത്തു എന്നൊക്കെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപങ്ങളമുണ്ടായി. ഡോ ബിജുവും സനല്‍കുമാര്‍ ശശിധരനുമടക്കമുള്ളവരുടെ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മത്സരവിഭാഗത്തില്‍ അവയുള്‍പ്പെടാത്തതില്‍ അവര്‍ക്കും വിഷമമുണ്ടായി. ഒരുവേള ഷാജി സാര്‍ പോലും ഞങ്ങളുടെ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും കുഴപ്പമുണ്ടായോ എന്നന്വേഷിച്ചു. പ്രേക്ഷകരെന്ന നിലയക്കും നിരൂപകരെന്ന നിലയ്ക്കും അന്നോളം ഞങ്ങളാര്‍ജ്ജിച്ച വിശ്വാസ്യതയാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. അതിന്റെ സമ്മര്‍ദ്ദം പക്ഷേ മേളയുടെ സമാനപന ചടങ്ങില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അലിഞ്ഞില്ലാതായി. ഐഎഫ്എഫ്‌കെയുടെ ചരിത്രത്തിലാദ്യമായി മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്നത് ഒറ്റാലിനായിരുന്നു. രാജ്യാന്തര നിരൂപക സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ് വര്‍ക്ക് ഫോര്‍ പ്രമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ (നാറ്റ്പാക്ക്) പുരസ്‌കാരം എന്നിവയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഒറ്റാലിനു കിട്ടി. ഏറ്റവും വലിയ സന്തോഷം സംഭവിക്കാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.. ആ വര്‍ഷത്തെ ഓഡിയന്‍സ് പോള്‍ അഥവാ പ്രേക്ഷക പുരസ്‌കാരവും ഒറ്റാല്‍ നേടി. ചലച്ചിത്ര നിരൂപകന്‍ എന്ന നിലയ്ക്ക് അന്നെനിക്കുണ്ടായ ആത്മഹര്‍ഷം അനന്യമായൊരോര്‍മ്മയാണ്. ഇത്തരത്തിലുളള അനുഭവങ്ങള്‍ ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും നിരൂപകദൗത്യത്തില്‍ ഞാനെന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചതിന്റെ കൃതാര്‍ത്ഥതയാണ് എനിക്കുണ്ടാവുക.. ചലച്ചിത്രനിരൂപണത്തിന്റെ പ്രസക്തിയെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം. ഒരു സിനിമയിലെ ഒരു രംഗമോ, നിമിഷമോ കാണുമ്പോള്‍, സംവിധായകനോ തിരക്കഥാകൃത്തോ സ്വപ്‌നത്തില്‍ പോലും ഉദ്ദേശിച്ചിട്ടില്ലാത്തൊരു വീക്ഷണകോണിലൂടെ അതിനെ കാണുകയും, മറ്റൊരു മാനം അതില്‍ കണ്ടെത്താനാവുകയും ചെയ്യുമ്പോള്‍ ആ നിരൂപണം ചലച്ചിത്രകാരനെ പോലും ഏതെങ്കിലും വിധത്തില്‍ വിസ്മയിപ്പിക്കുമ്പോള്‍ നിരൂപകന്റെ ദൗത്യം ലക്ഷ്യം കാണുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അത്തരം അനുഭവങ്ങളും നിരൂപണജീവിതത്തില്‍ പലകുറി എനിക്കനുഭവവേദ്യമായിട്ടുണ്ട്. ചുരുക്കത്തില്‍ ചലച്ചിത്ര നിരൂപണമെന്നത്, ചലച്ചിത്രകാരന് പുതിയ വിഹായസുകള്‍, സാധ്യതകള്‍ കാണിച്ചുകൊടുക്കാനുള്ള പരിശ്രമങ്ങളാവണം. അയാള്‍ ആലോചിച്ചിട്ടുകൂടിയില്ലാത്ത മാനങ്ങള്‍ ബോധിപ്പിച്ചുകൊടുക്കുന്നതാവണം. അങ്ങനെവരുമ്പോഴേ ഓരോ ചലച്ചിത്രകാരനും അടുത്ത ചുവട് കൂടുതല്‍ കരുതലോടെയും സൂക്ഷ്മതയോടെയും വയ്ക്കൂ. 



Sunday, September 16, 2018

ആത്മാവ് തേടുന്ന ചിത്രാടനം!



 ചലച്ചിത്രസമീക്ഷ, സെപ്റ്റംബര്‍ 2018

എ.ചന്ദ്രശേഖര്‍

ചിലരെപ്പറ്റി
നമുക്കൊക്കെ ചില ധാരണകളുണ്ട്. പലപ്പോഴും അവരുടെ ആന്തരസ്വത്വത്തിനു വിരുദ്ധമായ കാഴ്ചപ്പാടായിരിക്കുമത്. മുതിര്‍ന്ന ചലച്ചിത്രനിരൂപകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമെല്ലാമായ എം.എഫ്.തോമസിനെപ്പറ്റി പൊതുധാരണയും അതുതന്നെയാണ്. നിസ്വനും സൗമ്യനുമായ നിശബ്ദ സാന്നദ്ധ്യം.അങ്ങനെയാണ് തോമസ് സാറിനെ പലപ്പോഴും വിലയിരുത്തപ്പെട്ടു കണ്ടിട്ടും കേട്ടിട്ടുമുള്ളത്. പക്ഷേ നേരനുഭവത്തില്‍ വ്യക്തിപരമായി എനിക്കറിയാവുന്ന ഗുരുതുല്യനായ എം.എം.തോമസ് സാറിന്റെ വ്യക്തിത്വം മറ്റൊന്നാണ്. നല്ല സിനിമയ്ക്കു വേണ്ടി അണുവിട വിട്ടൂവീഴ്ച ചെയ്യാത്ത കാര്‍ക്കശ്യമുള്‍ക്കൊള്ളുന്ന കരുത്തന്റേതാണത്.2016ലെ ഐഎഫ്എഫ്കെയിലേക്കുള്ള മലയാളസിനിമയുടെ പ്രിവ്യൂ ജൂറിയില്‍ അംഗങ്ങളായിരിക്കെ ആ കാര്‍ക്കശ്യം നേരിട്ടറിയാനായതാണ്. ഭാഷയിലും പെരുമാറ്റത്തിലുമുള്ള പാവത്തമൊന്നും സിനിമയെപ്പറ്റിയുള്ള ഉത്തമബോധ്യത്തിലൂന്നിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലും സമീപനങ്ങളിലും തെല്ലും പ്രതിഫലിപ്പിക്കാറില്ല. അതാണ് മലയാള സിനിമാ നിരൂപണ വഴിയിലെ രണ്ടാം തലമുറയില്‍പ്പെട്ട ഏറ്റവും മുതിര്‍ന്ന ചുരുക്കം ചിലരില്‍ ഒരാളായ തോമസ് സാറിന്റെ ചലച്ചിത്ര ചരിത്രത്തിലെ പ്രസക്തി. 90 വയസാഘോഷിക്കുന്ന മലയാളസിനിമയ്ക്ക് ഒപ്പം നടന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. അതില്‍ 50 വര്‍ഷവും ഒരു ആക്ടിവിസ്റ്റായിത്തന്നെ കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള ചലച്ചിത്രസൊസൈറ്റികളുടെ പ്രവര്‍ത്തന
ങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുള്ളതും. ഒരായുസില്‍ തീര്‍ത്തും സാര്‍ത്ഥകമായ അരനൂറ്റണ്ട്. നല്ല സിനിമയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ആ ജീവിതത്തിന് സമൂഹം നല്‍കുന്ന അര്‍ത്ഥവത്തായ ഗുരുപൂജയായിട്ടാണ് തോമസ് സാറിനെപ്പറ്റി അദ്ദേഹം രക്ഷാധികാരിയായ ബാനര്‍ ഫിലിം സൊസൈറ്റി നിര്‍മിച്ച് ആര്‍. ബിജു സംവിധാനം ചെയ്ത നല്ലസിനിമയും ഒരു മനുഷ്യനും എന്ന ഹ്രസ്വചിത്രത്തെ ഞാന്‍ കണക്കാക്കുന്നത്.കാരണം ബിജുവിന്റെ സിനിമ ആ വ്യക്തിത്വത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ തുറന്നു കാണിക്കുന്നുണ്ട്. നല്ല സിനിമയ്ക്കു വേണ്ടിയുള്ള കഥാപുരുഷന്റെ നിഷ്‌കര്‍ഷയത്രയും അദ്ദേഹത്തിന്റെയും അദ്ദേഹവുമായി ബന്ധമുള്ള ചലച്ചിത്രപ്രവര്‍ത്തരുടെയും വാക്കുകളിലൂടെ ചിത്രം വെളിപ്പെടുത്തുന്നുണ്ട്.
സിനിമയുടെ ഉത്ഭവം മുതല്‍ അതില്‍ ഭ്രമിച്ച് അതിന്റെ ചരിത്രവും സൗന്ദര്യശാസ്ത്രവും ലാവണ്യാനുഭൂതിയും തേടി യാത്രയായ എം.എഫ്.തോമസിനെ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സത്യജിത് റേയില്‍ തുടങ്ങി അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു നിന്നുകൊണ്ട് വികസിച്ച ജീവിതം. അതിന്റെ ഓരോ പടവും അടൂരിന്റെയും തോമസിന്റെയുമൊക്കെ വാക്കുകളില്‍ പ്രകടമാണുതാനും. വാസ്തവത്തില്‍ ചിത്രലേഖയില്‍ അംഗത്വം നേടുന്നതോടെയാണ് തന്റെ ചലച്ചിത്രാസ്വാദനജീവിതത്തിന് മറ്റൊരു പടവുതാണ്ടാനായതെന്ന് ചിത്രത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹം.തോമസിനെപ്പോലെ ഇത്രയധികം ലോകസിനിമകള്‍ കണ്ടിട്ടുള്ള ആളുകള്‍ കേരളത്തില്‍ ചുരുക്കമായിരിക്കുമെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സാക്ഷ്യപ്പെടുത്തല്‍ തന്നെ ആ കര്‍മപഥത്തിന്റെ സാര്‍ത്ഥകതയ്ക്കു നിദര്‍ശനമാണ.് ചിത്രലേഖയുടെ പ്രധാന കാര്യദര്‍ശികളിലൊരാളായിത്തീര്‍ന്ന എം.എഫ്.തോമസ് എന്ന സഹയാത്രികന്റെ ചലച്ചിത്രമേളകളിലെയും മറ്റും പ്രിവ്യൂ ജൂറിയിലെ നിശബ്ദസേവനങ്ങളെപ്പറ്റിയും അടൂര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
പക്ഷേ അതിനേക്കാളൊക്കെ പ്രധാനം, ഈ ഹ്രസ്വചിത്രം അടയാളപ്പെടുത്തുന്നതുപോലെ, അതില്‍ അദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൊണ്ട് ഗൗരവമുള്ള ചലച്ചിത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതാണ് നിരൂപകനെന്ന നിലയ്ക്കും ചലച്ചിത്രസഹയാത്രികനെന്ന നിലയ്ക്കും എം.എഫ്.തോമസ് എന്ന മനുഷ്യന്റെ അധികമാരും ഇനിയും മനസിലാക്കിയിട്ടില്ലാത്ത യഥാര്‍ത്ഥ പ്രസക്തി. മുഖ്യധാരാപ്രസാധകശാലകള്‍ക്കൊന്നും ഗൗരവമാര്‍ന്ന ചലച്ചിത്രപഠനഗ്രന്ഥങ്ങള്‍ പഥ്യമല്ലാതിരുന്ന കാലത്ത്, മലയാളത്തിലെ ചലച്ചിത്രസാഹിത്യം കേവലചരിത്രരചനയിലും ഏറിയാല്‍ ചിത്രനിരൂപണക്കുറിപ്പുകളിലും മാത്രം വ്യവഹരിച്ച കാലത്താണ് തൃശൂരില്‍ നിന്നു തലസ്ഥാനത്തു ചേക്കേറി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായി ചേര്‍ന്ന എം.എഫ്.തോമസ് പുതിയൊരു ജനുസിനുതന്നെ മലയാളചലച്ചിത്രസാഹിത്യത്തില്‍ പാതവെട്ടിത്തുറക്കാന്‍ ഇച്ഛാശക്തി കാണിച്ചത്. മലയാളത്തില്‍ ചലച്ചിത്രസൗന്ദര്യശാസ്ത്രാപഗ്രഥനങ്ങളുടെ കുറവ് തിരിച്ചറിഞ്ഞ് തന്റെ മേലധികാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തിക്കൊണ്ട് ഉള്‍ക്കാഴ്ചയുടെ ആഴമുള്ള ചലച്ചിത്രപഠനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വഴിമരുന്നിടാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നത് ഒട്ടുമേ ചെറിയ കാര്യമല്ല തന്നെ.മലയാള ചലച്ചിത്രസാഹിത്യത്തിലെ ക്ളാസിക്കുകളായി കണക്കാക്കപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയുടെ ലോകം, ഐ ഷണ്മുഖദാസിന്റെ മലകളില്‍ മഞ്ഞു പെയ്യുന്നു, വിജയകൃഷ്ണന്റെ ചലച്ചിത്രത്തിന്റെ പൊരുള്‍, ഡോ.വി.രാജാകൃഷ്ണന്റെ കാഴ്ചയുടെ അശാന്തി,കെ.വേലപ്പന്റെ സിനിമയും സമൂഹവും തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം എം.എഫ്.തോമസ് എന്ന കൃതഹസ്തനായ എഡിറ്ററുടെ അദൃശ്യകയ്യൊപ്പുണ്ട്. സ്വയം എഴുതി പ്രസിദ്ധീകരിച്ച സിനിമയുടെ ആത്മാവ്, അടൂരിന്റെ ലോകം, അടൂരിന്റെ ചലച്ചിത്രയാത്രകള്‍ പോലെ ദേശീയ ശ്രദ്ധ നേടിയെടുത്ത ചലച്ചിത്രപഠനങ്ങള്‍ക്കുപരി ഇതര നിരൂപകര്‍ക്കുകൂടി എഴുത്തിടം നല്‍കുകയും അവരുടെ എഴുത്തുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത അധികം പേരുണ്ടെന്നു തോന്നുന്നില്ല മലയാളത്തില്‍. കോക്കസുകള്‍ക്കതീതനായി എം.എഫ്.തോമസ് എന്ന ചലച്ചിത്ര നിരൂപകന് ലബ്ധപ്രതിഷ്ഠനായ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ പുതുതലമുറയിലെ സജിന്‍ ബാബുവരെയുള്ള സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാവുന്നതും വഴികാട്ടിയോ സുഹൃത്തോ സഹചാരിയോ ആവുന്നതും മറ്റൊന്നും കൊണ്ടല്ല.
സമൂഹമാധ്യമങ്ങളോ വിനിമയോപാധികളോ എന്തിന് യാത്രാസൗകര്യമോ പോലും ഇന്നുള്ളതിന്റെ പത്തിലൊന്നുപോലുമില്ലാതിരുന്ന കേരളത്തില്‍ ഇടുക്കിയും വയനാടുമടക്കമുള്ള ഓണം കേറാമൂലകളിലെ ഫിലിം സൊസൈറ്റികളില്‍ വിശ്രമമില്ലാതെ സഞ്ചരിച്ച് എം.എഫ് തോമസ് ചലച്ചിത്രബോധവല്‍ക്കരണ ക്ളാസുകളും പ്രഭാഷണങ്ങളും നിര്‍വഹിച്ചതിനെപ്പറ്റി സഹയാത്രികനായ നിരൂപകന്‍ വിജയകൃഷ്ണന്‍ ഡോക്യൂമെന്ററിയില്‍ വെളിവാക്കുന്നുണ്ട്. ചെറിയ അനാരോഗ്യങ്ങളെപ്പോലും വലിയ അസുഖങ്ങളായി കണക്കാക്കുന്ന തോമസിന്റെ സഹജത്വം പക്ഷേ അതെല്ലാം മറന്നാണ് നല്ല സിനിമയുടെ പ്രചാരണത്തിനും പ്രബോധനത്തിനുമായി ആരോഗ്യം നോക്കാതെ നാടുനീളെ അലഞ്ഞത്.
എം.എഫ്.തോമസ് ജനിച്ചു വളര്‍ന്ന തൃശൂരിലെ തേക്കിന്‍കാട് മൈതാനി, അദ്ദേഹം സ്ഥിരതാമസമാക്കിയ തിരുവനന്തപുരം പ്രശാന്ത് നഗറിലെ വീട്, ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരുഭാഗം ചെലവിട്ട ടാഗോര്‍ തീയറ്റര്‍ തുടങ്ങിയ ഇടങ്ങളില്‍ വച്ചാണ് ബിജു ഓര്‍മകളിലേക്ക് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയുള്ള മടക്കയാത്ര ചിത്രീകരിച്ചിട്ടുളളത്.
വി.രാജകൃഷ്ണന്‍ രേഖപ്പെടുത്തുന്നതുപോലെ, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനോ സ്വയം ഗ്ളാമര്‍ ചമയാനോ ഉള്ള ചെപ്പടിവിദ്യകളൊന്നും കൈവശമില്ലാത്തയാളാണ് എം.എഫ്.തോമസ് എന്ന മനുഷ്യന്‍. വെള്ള മുറിക്കയ്യന്‍ ഷര്‍ട്ടും മുണ്ടും മാത്രമുടുത്തു തോളിലൊരു സഞ്ചിയുമായി ബസില്‍ മാത്രം സഞ്ചരിക്കുന്ന വ്യക്തി. എത്തിപ്പെടാന്‍ പറ്റാത്തയിടങ്ങളിലേക്കു മാത്രമാണ് അദ്ദേഹം ഓട്ടോറിക്ഷയെ പോലും ആശ്രയിക്കുക. സ്വന്തമായി വാഹനമില്ല, വാഹനമോടിക്കുകയുമില്ല. എന്നാലും സിനിമയുള്ളിടത്തെല്ലാം അദ്ദേഹം ഓടിയെത്തും. അദ്ദേഹമില്ലാതെ തലസ്ഥാനത്ത് ഗൗരവമുള്ളൊരു ചലച്ചിത്രോദ്യമവും നടക്കുകയുമില്ല. ഈ വസ്തുതകളൊക്കെയും അമ്പതു മിനിറ്റു മാത്രമുള്ള ഈ ചിത്രത്തില്‍ അടയാളപ്പെടുത്താനായിരിക്കുന്നു സംവിധായകന്. അജ്ഞാതയായൊരു ഗായികയുടെ ഗാനശകലത്തിനൊത്തുള്ള അദ്ദേഹത്തിന്റെ തീവണ്ടിയാത്രയും ബസിലെ രാത്രിയാത്രയുമടക്കം തോമസ് സാറിനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം സുപരിചിതമായ എത്രയോ രംഗങ്ങള്‍.
ഒരുപക്ഷേ, കുടുംബത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണ കൂടിക്കൊണ്ടാണ് ജീവിതത്തിന്റെ ഭീമഭാഗവും തന്റെ ഇഷ്ടഭാജനമായ സിനിമ കാണാനും താലോലിക്കാനുമായി അദ്ദേഹത്തിന് ഉഴിഞ്ഞുവയ്ക്കാനായത്. അദ്ദേഹത്തെപ്പറ്റിയുള്ള ബിജുവിന്റെ സിനിമയും അതുകൊണ്ടുതന്നെ കുടുംബവൃത്താന്തങ്ങളൊക്കെ ഏതാനും ഷോട്ടുകളിലും വാക്യങ്ങളിലുമൊതുക്കി അധികവും അദ്ദേഹത്തിന്റെ സിനിമാനുബന്ധ ജീവിതത്തിലേക്കാണ് വെളിച്ചം വിതറുന്നത്.ടാഗോര്‍ തീയറ്ററിലെ ഫിലിം ഷോ കഴിഞ്ഞ് വിജയകൃഷ്ണനും ഭരത്ഗോപിക്കുമൊപ്പം പൂജപ്പുര വഴി കാല്‍നടയായി പോയിരുന്ന രാത്രികളുടെ ഓര്‍മകള്‍ അക്കാലത്തെ ബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്നതാണ്.
വിജയകൃഷ്ണന്‍, വി.കെ. ജോസഫ്, ലെനിന്‍ രാജേന്ദ്രന്‍, ഐ ഷണ്മുഖദാസ്, ഹരികുമാര്‍,കെ.പി.കുമാരന്‍, സൂര്യ കൃഷ്ണമൂര്‍ത്തി,സി.എസ് വെങ്കിടേശ്വരന്‍, വി.കെ.ചെറിയാന്‍, ടി വി ചന്ദ്രന്‍, ബീന പോള്‍, രാമചന്ദ്രബാബു,സണ്ണിജോസഫ്, എം.പി.സുകുമാരന്‍ നായര്‍, ഡോ.ബിജു,കെ.ആര്‍.മനോജ്, സനല്‍കുമാര്‍ ശശിധരന്‍,സുദേവന്‍ തുടങ്ങിയവരുടെ വാക്കുകളിലൂടെ എം.എഫ്.തോമസ് എന്ന വ്യക്തിയുടെ സിനിമാസ്നേഹിയുടെ, ചലച്ചിത്രപഠിതാവിന്റെ, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്റെ ജീവിതത്തിന്റെ പലതലങ്ങള്‍ വ്യക്തമാവുന്നുണ്ട് ഈ ലഘുസിനിമയില്‍.ആ ജീവിതത്തിന്റെ ദര്‍ശനം ഒപ്പിയെടുത്ത തിരക്കഥയാണ് സന്ദീപ് സുരേഷും ബിജുവും ചേര്‍ന്നെഴുതിയിട്ടുള്ളത്. പ്രൊഫ. അലിയാറും സീന സ്വാമിനാഥനും ചേര്‍ന്നുള്ള വിവരണപാഠം ചിത്രത്തിന്റെ ഏകാഗ്രതയ്ക്കു മുതല്‍ക്കൂട്ടുന്നതുമായി.അജോയ് ജോസിന്റെ പശ്ചാത്തലസംഗീതവും എസ്.സഞ്ജയിന്റെ സന്നിവേശവും ചിത്രത്തിന്റെ ആത്മാവ് നിലനിര്‍ത്തുന്നതായി.
സംവിധായകന്‍ ടി.വി.ചന്ദ്രന്റെ വാക്കുകളില്‍ ആ വ്യക്തിത്വം വളരെ സ്പഷ്ടവുമാണ്.' ഇഷ്ടപ്പെടുന്ന സിനിമകളെ വളരെ വികാരത്തോടെ തന്നെ സമീപിക്കുന്ന ഒരു രീതിയാണ് തോമസ് മാഷിന്‍േത്. അതുപോലെ തന്നെയാണ് ചലച്ചിത്രകാരന്മാരോടുമുള്ളത്' ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയാനായിട്ടുണ്ട് എനിക്ക്. അതുകൊണ്ടുതന്നെ ചലച്ചിത്ര സഹയാത്രികനെന്നല്ല, സംഭാഷണത്തിനിടെ അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്വതസിദ്ധമായ ശൈലി കടമെടുത്തെഴുതിയാല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിലെ പല ഇതുകള്‍ കൊണ്ടും അദ്ദേഹത്തെ നല്ല സിനിമയുടെ തീവ്രവാദി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സിനിമയോടൊപ്പമുള്ള യാത്രയില്‍ അദ്ദേഹത്തിനുള്ളതിന്റെ നൂറിലൊരംശം കമ്മിറ്റ്മെന്റ് ഉണ്ടാകണേയെന്നാഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ അനേക മാനസശിഷ്യരില്‍ ഒരാളെന്ന നിലയ്ക്കല്ല,അദ്ദേഹത്തില്‍ നിന്നു തന്നെ പഠിച്ച വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കര്‍ഷയോടെ തന്നെ നോക്കിക്കണ്ടാലും സാങ്കേതികമടക്കമുള്ള സകല പരിമിതികളോടും പിഴവുകളോടും കൂടിത്തന്നെ നല്ലസിനിമയും ഒരു മനുഷ്യനും അതിന്റെ ദൗത്യം, ലക്ഷ്യം നിര്‍വഹിക്കുന്നുവെന്നുതന്നെ ഞാന്‍ നിസ്സംശയം പറയും. കാരണം, ഏതൊരു ഡോക്യുമെന്ററിയുടെയും ആത്യന്തികലക്ഷ്യം അതു വിഷയമാക്കുന്ന വ്യക്തിയുടെ ജീവിതത്തെ ആര്‍ജവത്തോടും സത്യസന്ധവും ആത്മാര്‍ത്ഥവുമായി പകര്‍ത്തുന്നതാവണം. ആ അര്‍ത്ഥത്തില്‍ എം.എഫ്.തോമസ് എന്ന ചലച്ചിത്ര സഹയാത്രികന്റെ ജീവിതം ആലേഖനം ചെയ്യുന്നതില്‍ വിജയിക്കുന്നുണ്ട് നല്ല സിനിമയും ഒരു മനുഷ്യനും. ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തോടൊപ്പമുള്ള വൈകാരികമായി ഒരു അനുയാത്രയായിത്തീരുന്നു ഈ സിനിമ;ഒപ്പം മലയാളസിനിമയുടെ ചരിത്രത്തോടൊപ്പവുമുള്ള അനുയാത്രയും!