Saturday, December 09, 2017

അമീ മാധബി

22ാമതു രാജ്യാനന്തര ചലച്ചിത്രോത്സവത്തിന് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ബംഗാളി സിനിമയിലെ
ഇതിഹാസനായിക മാധവി മുഖര്‍ജിയും ഇന്ത്യന്‍ സിനിമയുടെ കുലപതിയായിരുന്ന
സത്യജിത് റേയും തമ്മിലുണ്ടായിരുന്ന സവിശേഷ ഇഴയടുപ്പത്തെപ്പറ്റി
പ്രമുഖ ചലച്ചിത്രനിരൂപകന്‍ എ.ചന്ദ്രശേഖര്‍


ഇന്ത്യന്‍ സിനിമയുടെ മഹാഗുരു സത്യജിത് റേ ഒരിക്കലെഴുതി: ''മാധബിക്ക് എന്നോടുള്ള അഭിനിവേശം മഹാനഗറിലെ ആരതിയായി വന്നതോടെ തുടങ്ങിയെന്നു വേണം കരുതാന്‍. പക്ഷേ ടാഗോറിന്റെ ചാരുലതയിലെ ചാരുവായുള്ള ആ പരകായ പ്രവേശം-അവിടെയാണ് ഞങ്ങള്‍ കുറെയേറെ അടുത്തുപോയത്. വാക്കുകള്‍ക്കതീതമായൊരു ശക്തി- ആ ശക്തിയെയാണ് ഞാനൊഴിവാക്കിയത്!'' ഒരുപക്ഷേ, റൊസിലിനിക്ക് ഇന്‍ഗ്രിഡ് ബര്‍ഗ്മാനോടെന്നപോലെ, ഗൊദ്ദാര്‍ദ്ദിന് ആന്‍ വിയസെംസ്‌കിയോടെന്നപോലെ..സംവിധായകന് തന്റെ നായികാതാരത്തോടു തോന്നിയ അഭിനിവേശമായിരിക്കുമോ മഹാനായ സത്യജിത്തിന് മാധവിയോടു തോന്നിയത്? ക്യാമറയുടെ വ്യൂഫൈന്‍ഡറിലൂടെ കാണുന്ന നായകനടിയുടെ മുഗ്ധസൗന്ദര്യത്തില്‍ മതിഭ്രമിച്ചു പ്രണയാതുരമായ മോഹഭംഗങ്ങള്‍ക്ക് അടിമകളായിത്തീര്‍ന്ന ചലച്ചിത്രപ്രതിഭകള്‍ക്കു ചരിത്രത്തില്‍ കുറവൊന്നുമില്ല. എന്നാല്‍ സത്യജിത് റേക്കു മാധവി അഥവാ മാധവിക്ക് മണിക് അങ്ങനെ കേവലമൊരു പ്രണയി മാത്രമായിരുന്നോ?
ആത്മകഥകളില്‍ സത്യജിത് റേയും ഭാര്യ ബിജോയ റേയും നടി മാധവി മുഖര്‍ജിയും ഈ ബന്ധത്തെ തന്താങ്ങളുടെ കാഴ്ചപ്പാടുകളില്‍ തുറന്നെഴുതിയിട്ടുണ്ട്. അവയിലെ വരികള്‍ക്കിടയിലെ മൗനങ്ങളും അര്‍ത്ഥവിരാമങ്ങളും തെരയുന്നവര്‍ക്ക് ഒരുകാര്യം പകല്‍പോലെ വ്യക്തമാവും. മാധവി മുഖര്‍ജിക്ക് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസപുരുഷന്റെ ജീവിതത്തില്‍ ഒരു സവിശേഷ സ്ഥാനമുണ്ടായിരുന്നു, എക്കാലത്തും; ഒരുപക്ഷേ ബിജോയയ്ക്കു തുല്യമായ ഒരിടം തന്നെയായിരുന്നോ അത് എന്നതില്‍ മാത്രമേയുള്ളൂ തര്‍ക്കം!
മാധവി മുഖര്‍ജി സത്യജിത് റേയുടെ മുന്നേ മൂന്നു സിനിമകളില്‍ മാത്രമേ നായികയായിട്ടുള്ളൂ! എന്നിട്ടും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ വെള്ളിത്തിരയില്‍ മായാത്ത ബഹുവര്‍ണദൃശ്യമായിത്തന്നെ അവര്‍ തിളങ്ങി നിന്നു, അദ്ദേഹത്തിന്റെ അവസാനം വരെയും. മഹാനഗറിലെ നായികയെ കണ്ടെത്തുന്നതിനെപ്പറ്റി റേ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
''ഘട്ടക്കിന്റെയും മൃണാളിന്റെയും സിനിമകളിലെ ചടുലപ്രകടനങ്ങള്‍ കാണാനിടയായതോടെയാണ് എനിക്ക് അവരുടെ അഭിനയസിദ്ധിയില്‍ കൂടുതല്‍ മതിപ്പുണ്ടായത്. മഹാനഗറിലെ ആരതിയാവാന്‍ അവരെ ക്ഷണിക്കുന്നത് ആ വിശ്വാസത്തിലാണ്. ആരതിയെപ്പറ്റി ഞാന്‍ ചുരുക്കം വാക്കുകളില്‍ ഒന്നു സൂചിപ്പിച്ചതേയുള്ളൂ, താന്‍ കോരിത്തരിച്ചുപോയി എന്ന് അവര്‍ തന്നെ പിന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. അതിനുമുമ്പെന്നും അതുപോലെ ശക്തമായൊരു കഥാപാത്രത്തെ തനിക്കു കിട്ടിയിരുന്നില്ലെന്ന് മാധവി തുറന്നു പറഞ്ഞിട്ടുണ്ട്.'' റേ തന്റെ ഓര്‍മക്കുറിപ്പുകളില്‍ എഴുതി. ''എന്നാല്‍ എന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വ്യക്തിസവിശേഷമായി അവര്‍ മാറിയത് ചാരുലതയോടെയാണ്, റേ തുടര്‍ന്നെഴുതുന്നു: 1963 മുതല്‍ രണ്ടുവര്‍ഷം അവര്‍ എനിക്കു പകര്‍ന്നു തന്നത് എന്റെ ജീവിതത്തിലെ അഭിശപ്തവും അതേസമയം സര്‍ഗാത്മകചൈതന്യപൂര്‍ണവുമായ അനുഭവങ്ങളാണ്.''
ഒന്‍പതു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകളെയെല്ലാം തൃണവല്‍ക്കരിച്ച് തനിക്കൊപ്പമിറങ്ങിവന്ന് തന്റെ നിഴലും തണലുമായി ഒപ്പം കൂടിയ സ്വന്തം മോങ്കുവിനോട്, ബിജോയയോട് ഒരുതരത്തിലും വഞ്ചനയരുതെന്ന ബോധം രൂഢമൂലമായതോടെയാണ് മൂന്നു സിനിമകള്‍ പകര്‍ന്ന ആര്‍ദ്ര വികാരങ്ങളോടും മാധവിയോടും വേദനയോടെ തന്നെ വിടപറയാന്‍ റേ തീരുമാനിക്കുന്നത്. അല്‍പവും എളുപ്പമായിരുന്നില്ല അത്. എന്നിട്ടും തന്റെ സര്‍ഗാത്മകതയ്ക്ക് പ്രചോദദീപം തെളിയിച്ച ആ താരകസാന്നിദ്ധ്യത്തില്‍ നിന്ന് അദ്ദേഹം സ്വയമകന്നു നിന്നു, വ്രണിതഹൃദയവുമായി. ഒരുപക്ഷേ, സന്ദീപിനോടും മോങ്കുവിനോടുമുള്ള കടം വീട്ടലായി, കടമവീട്ടലായി റേയിലെ പിതാവ്, ഭര്‍ത്താവ് പിന്നീടെപ്പോഴെങ്കിലും അതിനെ ന്യായീകരിച്ചിട്ടുണ്ടാവാം.പക്ഷേ അഭിനേത്രിയെന്ന നിലയ്ക്ക് മാധവി മുഖര്‍ജിയുടെ പ്രതിഭയെ ലുബ്ധില്ലാത്ത വാക്കുകളാല്‍ അഭിനന്ദിക്കാന്‍ അപ്പോഴും പിശുക്കു കാണിച്ചില്ല, അദ്ദേഹം. ബംഗാളി നടിമാരില്‍ ഏറ്റവും ശക്തവും പചുലവുമായ അഭിനയപാടവം കാഴ്ചവയ്ക്കാന്‍ അവരെക്കഴിഞ്ഞ് ആരുമില്ല എന്നു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട് റേ.
സത്യത്തില്‍ സത്യജിത് റേയുടെയും ബിജോയയുടെയും മാധവിയുടെയും ജീവിതകഥയുമായി ഏറെ സാമ്യമാരോപിക്കുന്ന പ്രമേയമായിരുന്നു രബീന്ദ്രനാഥ ടാഗോറിന്റെ ചാരുലതയുടേത്. അതിന്റെ ചിത്രീകരണവേദിതന്നെ സിനിമയ്ക്കുപുറത്തും സമാനമായൊരു വൈകാരികത്രികോണം രൂപപ്പെടുന്നതിനു സാക്ഷ്യംവഹിച്ചുവെന്നത് ചരിത്രത്തിവൈരുദ്ധ്യം. മോങ്കു, (റേയുടെ പ്രിയപത്‌നി ബിജോയ) ഇതറിയുന്നില്ലല്ലോ എന്നു സമാധാനിക്കുകയും ആശങ്കപ്പെടുകയും ചെയ്യേണ്ടി വരുന്നത്ര അവര്‍ തമ്മിലുള്ള അടുപ്പം ചാരുലതയുടെ സെറ്റില്‍ പടര്‍ന്നുപന്തലിച്ചതായി റേ കുറിച്ചിട്ടുണ്ട്. പലപ്പോഴും ജോലിത്തിരക്കിന്റെ മടുപ്പില്‍ സ്വയം നഷ്ടപ്പെടുന്ന റേയ്ക്കരികിലേക്ക് കുളിര്‍ത്തെന്നല്‍ പോലെ വന്നണയുകയായിരുന്നു മാധവി. ഒരിക്കല്‍പ്പോലും അവര്‍ കുലീനത വിട്ടു പെരുമാറിയില്ല. അതേസമയം കാല്‍പനികമായൊരു പരസ്പരാരാധന ആ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. ബിജോയയോടുള്ള കടപ്പാടിന്റെ പേരില്‍ മനഃപൂര്‍വം മാധവിയില്‍ നിന്ന് അകലാന്‍ ശ്രമിച്ചതോടെ ഇനിയവരെ തന്റെ ചിത്രങ്ങളില്‍ വിളിക്കില്ലെന്നു തീരുമാനിച്ചിട്ടും മാധവി മുഖര്‍ജി എന്ന പ്രതിഭയുടെ വശ്യത കാപുരുഷ് മഹാപുരുഷ് എന്ന അടുത്ത സിനിമയിലും അവരെത്തന്നെ നായികയാക്കുന്നതിലേക്കു റേയെ റേയറിയാതെ വഴിനടത്തുകയായിരുന്നുവെന്നതാണ് വാസ്തവം.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും അഞ്ചു വര്‍ഷം മുമ്പ് ഫെബ്രുവരി പത്തിന് ഇന്നത്തെ ബംഗ്ലാദേശിലെ ഒരു ഗ്രാമത്തിലാണ് മാധവിയുടെ (മാധുരി എന്ന് ശരിപ്പേര്) ജനനം. ചെറുപ്പത്തിലേ അച്ഛന്‍ അവരെയുപേക്ഷിച്ചു പോയി. ജീവിക്കാന്‍ വേണ്ടിയാണ് അമ്മയോടൊത്ത് രണ്ടു കുട്ടികളും കൊല്‍ക്കത്തയിലേക്കു ചേക്കേറുന്നത്. സഹോദരി മഞ്ജരിയുമൊത്ത് ചെറുപ്രായത്തിലേ ബംഗാളി സ്റ്റേജ് നാടകങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിത്തീരാന്‍ കാരണം ദാരിദ്ര്യമല്ലാതെ മറ്റൊന്നുമായിരുന്നില്ല.നാ, കലറ തുടങ്ങിയ വിഖ്യാതനാടകങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മാധുരി പ്രേമേന്ദ്ര മിത്രയുടെ കങ്കന്തള ലൈറ്റ് റെയില്‍വേ (1950) എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് വെള്ളിത്തരിയില്‍ തുടക്കമിടുന്നത്. 1960ല്‍ മൃണാള്‍ സെന്റെ ബൈഷേ ശ്രാവണിലെ നായികാവേഷത്തിലൂടെയാണ് ബംഗാളി സിനിമയിലെ ശ്രദ്ധിക്കപ്പെട്ട താരമായിത്തീരുന്നത്. ഋത്വിക് ഘട്ടക്കിന്റെ ചലച്ചിത്രേതിഹാസമായ മേഘേ ധാക്ക താര (1960),സുവര്‍ണരേഖ(1962), കോമള്‍ ഗാന്ധാര്‍ (1961) തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രിയെന്ന നിലയിലേക്ക് മാധവി ഉയര്‍ത്തപ്പെട്ടു.
അപ്പോഴാണ് മഹാനഗറിലെ സെയില്‍സ്‌ഗേളായ ആരതിയെന്ന കഥാപാത്രത്തിനായി സത്യജിത് റേ അവരെ സമീപിക്കുന്നത്. മഹാനഗറിലെ മാധവി മുഖര്‍ജിയുടെ അവിസ്മരണീയ പ്രകടനത്തെ വിലയിരുത്തിക്കൊണ്ട് നിരൂപകനായ റോജര്‍ ഇബര്‍ട്ട് ഇങ്ങനെയെഴുതി: ''ഈ ചിത്രത്തിലെ മാധവി മുഖര്‍ജിയുടെ പ്രകടനം കാണുന്നത് പ്രയോജനകരമാണ്. കാരണം, വിലയിരുത്തലിനുള്ള എല്ലാ മാനദണ്ഡങ്ങള്‍ക്കുമപ്പുറം അത്ര ആഴത്തിലുള്ള ഗംഭീരമായ അഭിനയചാരുതയാണവര്‍ കാഴ്ചവയ്ക്കുന്നത്.''എന്നാല്‍ മഹാനഗറിലെ കഥാപാത്രത്തെപ്പറ്റി സംസാരിക്കാന്‍ സംവിധായകന്‍ ആവര്‍ത്തിച്ചു വിളിച്ചിട്ടും പോകാന്‍ മടിച്ച ചരിത്രമുണ്ടവര്‍ക്ക്. രസകരമാണാ കഥ. റേ ക്കു കാണണമെന്നു പറഞ്ഞിട്ടും ആദ്യം മടിയായിരുന്നു മാധവിക്ക്. പിന്നീട് നിര്‍മാതാക്കള്‍ വണ്ടിക്കൂലി വരെ കൊടുത്തിട്ടാണ് അവര്‍ റേയെ ചെന്നു കാണുന്നത്. കഥയേയും കഥാപാത്രത്തെയും പറ്റിയൊക്കെ ദീര്‍ഘമായി സംസാരിച്ച ശേഷം പോരാന്‍ നേരം, വരട്ടെ, അറിയിക്കാം എന്നു മാത്രമാണ് റേ തന്നോടു പറഞ്ഞതെന്നോര്‍ത്തിട്ടുണ്ട് മാധവി.അങ്ങനെ തുടങ്ങിയ ബന്ധമാണ് മൂന്നു ചിത്രങ്ങളിലൂടെ പറിച്ചെറിയാന്‍ വയ്യാത്തത്ര ആഴമുള്ളതായിത്തീര്‍ന്നത്.
മൃണാള്‍ സെന്നിന്റെ തന്നെ കല്‍ക്കട്ട 71(1972),തരുണ്‍ മജുംദാറിന്റെ ഗണദേവത(1978), തപന്‍ സിന്‍ഹുടെ ബഞ്ചാരമെര്‍ ബഗന്‍ (1980), ചോഖ് (1982), ഉത്പലേന്ദു ചക്രവര്‍ത്തിയുടെ ഛാന്ദനീര്‍(1989), ഋതുപര്‍ണ ഘോഷിന്റെ ഉത്സവ് (2000) തുടങ്ങി കുറേയേറെ മികച്ച ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്നെങ്കിലും കാപുരുഷ് മഹാപുരുഷിനു ശേഷം മാധവി മുഖര്‍ജിയുടെ ചലച്ചിത്രജീവിതം സര്‍ഗാത്മക വരള്‍ച്ചയുടേതായിരുന്നു. റേയ്ക്കും ഘട്ടക്കിനുമൊപ്പം പ്രവര്‍ത്തിച്ചപ്പോഴെന്നത്തെപ്പോലെ ഊഷരമായ നടനജീവിതമായിരുന്നില്ല അത്. എന്റെ തനി ഭാരതീയമായ മുഖവും രൂപഭാവങ്ങളുമൊക്കെയായിരുന്നിരിക്കാം റേയെയും ഘട്ടക്കിനെയും പോലുള്ള പ്രതിഭകളെ സ്വന്തം കഥാപാത്രങ്ങളിലേക്ക് എന്നെ സങ്കല്‍പിക്കാന്‍ പ്രേരണയായത്, അവര്‍ ഒരിക്കല്‍ പറഞ്ഞു.
ബംഗാളി മുഖ്യധാരയില്‍ താരവിലയുള്ള പേരുതന്നെയായി വര്‍ഷങ്ങളോളം നിലനിന്നെങ്കിലും നടന്‍ നിര്‍മല്‍ കുമാറുമായുള്ള ദാമ്പത്യത്തിലെ ശൈഥല്യമടക്കം വ്യക്തിജീവിതത്തിലും നിഴല്‍പ്പാടുകള്‍ വീഴ്ത്തി. ചാരുലതയ്ക്കടക്കം അഞ്ചുതവണ മികച്ച നടിക്കുള്ള ബി.എഫ് ജെ എഅവാര്‍ഡ് നേടിയ അവരെ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനകളെ മാനിച്ച് 2014ന് ഫിലിം ഫെയര്‍ സമഗ്രസംഭാവനയ്ക്കുള്ള ബഹുമതി നല്‍കി ആദരിച്ചു.ബംഗാളില്‍ നിന്നു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ നടികൂടിയാണവര്‍. 1970ലര്‍ ബിമല്‍ ഭൗമികും നാരായണ്‍ ചക്രവര്‍ത്തിയും ചേര്‍ന്നു സംവിധാനം ചെയ്ത ദിബ്രത്രിര്‍ കാബ്യ എന്ന ചിത്രത്തിലെ നായികാവേഷത്തിനായിരുന്നു അത്.
തന്റെ പ്രണയത്തെയും ജീവിതത്തെയും പറ്റി തുറന്നെഴുതുന്ന മാധവി മുഖര്‍ജിയുടെ ആത്മകഥ, അമീ മാധബി 1995ല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ അതിലെ വെളിപ്പെടുത്തലുകളുടെ കരുത്തില്‍ വാര്‍ത്താപ്രാധാന്യം നേടി. പരാജയപ്പെട്ട ഒരു നടന്റെ ഭാര്യയായതാണ് താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും പാളിപ്പോയ തെറ്റെന്ന് ഏറ്റുപറഞ്ഞ മാധവി മുഖര്‍ജി, ഞാന്‍ മാധവിയില്‍ സത്യജിത്ത് റേയോടുണ്ടായിരുന്ന തന്റെ പ്രണയം ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.ഇരുഹൃദയങ്ങളുമൊന്നാവാന്‍ ഇരുഭാഗത്തുനിന്നും തീവ്രമായി ആഗ്രഹിച്ചിരുന്നതാണെന്ന് അവര്‍ തുറന്നെഴുതി. എന്നാല്‍, ഒരു കുടുംബം താനായി തകരരുതെന്നു കരുതി സ്വയം പിന്മാറിയതാണെന്നാണ് അവര്‍ ആത്മകഥയിലവകാശപ്പെടുന്നത്.പുസ്തകം വിവാദവും വാര്‍ത്തയുമായെങ്കിലും റേ കുടുംബം അതിനോടു കാര്യമായി പ്രതികരിക്കാതിരിക്കുകയാണു ചെയ്തത്;ഊഹാപോഹങ്ങളെ ഊട്ടിയുറപ്പിക്കുന്നതുപോലെ.
2015ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബിജോയ റേയുടെ അമേദര്‍ കഥ എന്ന ആത്മകഥയിലും പേരു വെളിപ്പെടുത്താതെ റേയുടെ ചാരുലതാക്കാല പ്രണയബന്ധത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഭര്‍ത്താവിന് തന്റെ നായികനടിമാരിലൊരുവളുമായുണ്ടായ പ്രണയത്തെത്തുടര്‍ന്ന് ഭാര്യയെന്ന നിലയ്ക്ക് താനനുഭവിക്കേണ്ടിവന്ന ആത്മസംഘര്‍ഷങ്ങളെപ്പറ്റിയാണ് അവരെഴുതിയത്. അതേപ്പറ്റി ഒരു പത്രക്കാരനോട് അന്നു മുത്തച്ഛിയുടെ ജീവിതം ആഘോഷമാക്കിയ മാധവി പ്രതികരിച്ചത് ഇങ്ങനെ: ''പറയുകയാണെങ്കില്‍ എല്ലാം സത്യം സത്യമായി തുറന്നുപറയണമെന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഒരു വിഷയത്തെപ്പറ്റിയും മിണ്ടാതിരിക്കുന്നതാണു നല്ലത്.''
ചെറിയ കാര്യങ്ങളിലെ ശ്രദ്ധയാണ് മാധവിയെ മികച്ച നടിയും ലക്ഷങ്ങളുടെ ആരാധ്യയുമാക്കിയത്. മേയ്ക്കപ്പില്ലാതെ ഒരിക്കല്‍പ്പോലും ഒരു ഫോട്ടോയ്ക്കു പ്രത്യക്ഷപ്പെടാന്‍ മുതിര്‍ന്നിട്ടില്ല അവര്‍. അതിനവര്‍ക്കു വ്യക്തമായൊരു ന്യായീകരണവുമുണ്ടായിരുന്നു. ''രാഷ്ട്രീയക്കാര്‍ക്കും മറ്റും ചമയങ്ങളില്ലാതെ പ്രത്യക്ഷപ്പെടാം. പക്ഷേ നടീനടന്മാര്‍ക്ക് അവരുടെ മേല്‍ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന ചില പ്രതീക്ഷകളെ കൂടി അഭിമുഖീകരിക്കേണ്ടതുണ്ട്.''അവര്‍ ആത്മകഥയിലെഴുതി. ചാരുലതയുടെ കാലത്ത് റേയില്‍ ആകൃഷ്ടയാകാനുള്ള കാരണം ഒരുപക്ഷേ ആ കഥാപാത്രത്തിന്റെ കരുത്തുതന്നെയാണെന്നു പറഞ്ഞിട്ടുണ്ട് മാധവി. ലിംഗസമത്വമെന്നതൊക്കെ പൊതുസമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍ത്തന്നെ ഇല്ലാതിരുന്ന കാലത്താണ് അത്തരമൊരു കഥയും കഥാപാത്രവുമായി റേയുടെ വരവ്. അതുകൊണ്ടാവണം താന്‍ ആ കഥാപാത്രത്തിന്റെ ബോള്‍ഡ്‌നെസ് കണ്ട് രോമാഞ്ചം കൊണ്ടതെന്ന് അവര്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ വെള്ളിത്തിരയ്ക്കപ്പുറം സാമൂഹിക രാഷ്ട്രീയ രംഗത്തും സജീവവ്യക്തിത്വമാണ് മാധവി മുഖര്‍ജി. തൊണ്ണൂറുകളില്‍ താന്‍ പണ്ടെത്രയോ വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സ്റ്റാര്‍ തീയറ്ററിലുണ്ടായ വന്‍ അഗ്നിബാധയെത്തുടര്‍ന്ന് അനാഥരായവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായാണ് മാധവി പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. 2001ല്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു അവര്‍. പ്രണയനഷ്ടത്തിലെന്നപോലെ, 30,000 വോട്ടിന് ഏറ്റുവാങ്ങേണ്ടിവന്ന തെരഞ്ഞെടുപ്പു പരാജയത്തെപ്പറ്റിയും തെല്ലും പശ്ചാത്തപിക്കുകയോ നിരാശപ്പെടുകയോ ചെയ്തിട്ടില്ല അവര്‍.''രാഷ്ട്രീയം എന്റെ ലോകമല്ല,എന്റേത് കലയുടെ സുന്ദരലോകമാണ്.''അവര്‍ പറഞ്ഞു.
ചാരുലതയുടെ സെറ്റില്‍ റേ തന്റെ പുരുഷനാണ് എന്ന മട്ടില്‍ പലരോടും മാധവി പറയുകയും അദ്ദേഹത്തിന്മേല്‍ ചില അധികാരങ്ങള്‍ പ്രകടിപ്പിക്കുകയും പോലും ചെയ്തിരുന്നതായി അവരോടൊപ്പം പ്രവര്‍ത്തിച്ചവര്‍ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.ഒരുപക്ഷേ ഇക്കാര്യം റേയുടെ ചെവിയിലും ചെന്നുവീണിട്ടുണ്ടാവാം. അതുകൊണ്ടാവണം ചാരുലതയിലെ കഥാപാത്രത്തെപ്പോലെ പ്രണയതീവ്രതയില്‍ വീണ റേ, കാല്‍പുരുഷിലെ കഥാപാത്രത്തെപ്പോലെ അതില്‍ നിന്നു ബോധപൂര്‍വം പിന്മാറിയതും.മാന്യമായ രീതിയില്‍ത്തന്നെയാണ് റേ തന്റെ ഹ്രസ്വകാല പ്രണയത്തിന് തിരശ്ശീലയിട്ടത്. മാധവി പിന്നിടൊരിക്കലും അദ്ദേഹത്തെ കാണാനെത്തുകയോ റേ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്തില്ല. പ്രണയത്തിലേക്കു നയിച്ച പരസ്പര ബഹുമാനം പക്ഷേ അവരിരുവരും മനസുകളില്‍ കാത്തുസൂക്ഷിച്ചു. അതുകൊണ്ടാവണമല്ലോ, പില്‍ക്കാലത്തും റേ തന്റെ ആത്മകഥാക്കുറിപ്പില്‍ ഇങ്ങനെ എഴുതിവച്ചത്: ''ബംഗാളിലെ നടിമാരില്‍ മുന്‍നിരയില്‍ ത്തന്നെയാണ് ഇപ്പോഴും മാധബിയുടെ സ്ഥാനം. അതു നിഷേധിക്കാന്‍ എനിക്കെന്നല്ല ആര്‍ക്കുമാവില്ല.''



No comments: