Saturday, May 29, 2021

Vyajavarthayum Janadhipathyavum reviewed in Kalakaumudi by Sreejith Panavelil

 പ്രിയപ്പെട്ട അമൃത സഹപ്രവര്‍ത്തകനും ടോപ് ടെന്‍ അറ്റ് ടെന്‍ വാര്‍ത്താ അവതരണത്തിന് പിന്നിലെ പ്രധാന ചുക്കാനുകളിലൊരാളുമായ കടുത്ത തര്‍ക്കോവ്‌സ്‌കി ഭ്രാന്തിന്റെ പേരില്‍ ഞങ്ങളെല്ലാം തര്‍ക്കു എന്നു സ്‌നേഹത്തോടെ വിളിക്കുന്ന ശ്രീജിത്ത് ഞാന്‍ എഡിറ്റ് ചെയ്ത വ്യാജവാര്‍ത്തയും ജനാധിപത്യവും എന്ന പുസ്തകത്തെപ്പറ്റി പുതിയ കലാകൗമുദിയില്‍ എഴുതിയ നിരൂപണം. നന്ദി ശ്രീജിത്ത്


നിര്‍മ്മിത സത്യങ്ങളെ 

അപനിര്‍മ്മിക്കുമ്പോള്‍

-ശ്രീജിത്ത് പനവേലില്‍



സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്

നാം ബ്രൂയാത് സത്യം പ്രിയം

പ്രിയം ചനാനാര്‍ത്ഥം ബ്രൂയാത്

യേഷ ധര്‍മ്മം സനാതനഹ

സത്യം പറയുക, മറ്റുള്ളവര്‍ക്ക് പ്രിയം ആകുന്നത് പറയുക, അപ്രിയ സത്യം പറയാതിരിക്കുക, അന്യര്‍ക്ക് പ്രിയമാകുന്ന അസത്യങ്ങള്‍ പറയാതിരിക്കുക

ഇതാണ് സനാധന ധര്‍മ്മമെന്ന് മനുസ്മൃതി പറയുന്നു

അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങളുടെ എല്ലാ സാധ്യതകളും ഉള്‍ക്കൊണ്ട് പിറവിയെടുത്ത രണ്ട് ആധുനിക മാധ്യമങ്ങളാണ് ഇവയുടെ ഡിജിറ്റല്‍ പതിപ്പുകളും സാമൂഹിക മാധ്യമങ്ങളും.  ഈ രണ്ടു മാധ്യമങ്ങളേയും വ്യത്യസ്ത കളങ്ങളിലാക്കി വേര്‍തിരിക്കുക എളുപ്പമല്ല. കാലപ്രവാഹത്തെ ഒട്ടൊക്കെ അതിജീവിച്ച അച്ചടി-ശ്രവ്യ- ദൃശ്യ മാധ്യമങ്ങള്‍ ദേശത്തിന്റെയും കാലഘട്ടത്തിന്റേയും സമയമാപിനികളുടേയും സ്‌പേസിന്റെയും പരിമിതികളെ അതിജീവിക്കുവാനാണ് ഡിജിറ്റല്‍ / ഓണ്‍ലൈന്‍ മാധ്യമങ്ങളാകുന്നത്.

എല്ലാവിധ അതിര്‍ത്തികളേയും അതിലംഘിച്ച് ജനങ്ങളിലേക്ക് എത്തിച്ചേരുന്ന നവമാധ്യമങ്ങള്‍ക്ക്, അവരുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കുവാന്‍ കഴിയുന്നു.  ഇനിയും എത്തിപ്പെടാനാവാത്ത വായനക്കാരനിലേക്ക്/പ്രേക്ഷകനിലേക്ക് എത്തുവാനായാണ് അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളും 3-ജിയും 4-ജിയും ഗ്രാമങ്ങളില്‍ പോലും സര്‍വ്വസാധാരണമായതോടെയാണ് ഇത് സാധ്യമായത്. അംഗീകൃത മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയുടെ അതത് സാമൂഹിക മാധ്യമത്തിന് അനുയോജ്യമായ രീതിയിലാണ് വാര്‍ത്തകള്‍ അനുവാചകന് നല്‍കുന്നത്.

സാമൂഹിക മാധ്യമങ്ങളുടെ ഏറ്റവും വലിയ സവിശേഷത അത് ഒരേസമയം സാമൂഹികവും വ്യക്തിപരവുമാണ്.  ഒരു വ്യക്തിയ്ക്ക് അയാളുടെ കാഴ്ചപ്പാട് അനേകരിലേക്ക് എത്തിക്കുവാനുള്ള നിലപാട്തറയാണ് സാമൂഹിക മാധ്യമങ്ങള്‍.  നിലപാട്തറയുടെ സ്വീകാര്യത വ്യക്തിയുടെ കാഴ്ചപ്പാടിന് കരുത്ത് പകരുന്നു. തന്റെ കാഴ്ചപ്പാടിന് വിപരീതമായ അഭിപ്രായങ്ങളെ പ്രതിരോധിക്കുകയും തന്നെ അനുകൂലിക്കുന്നവരുടെ പിന്തുണയോടെ വിപരീത സ്വരങ്ങളെ ഇല്ലാതാക്കുമ്പോഴാണ് അസത്യങ്ങളും നിര്‍മ്മിതി സത്യങ്ങളും പിറന്നു വീഴുന്നത്.

പാറ്റേണുകളെ, പകര്‍പ്പുകളെ ഏറെ ഇഷ്ടപ്പെടുന്നതാണ് മനുഷ്യ മസ്തിഷ്‌കം. നമ്മുടെ രാഷ്ട്രീയ-മത-വ്യക്തിഗത കാഴ്ചപ്പാടുകള്‍ക്ക് സമാനമായ നിലപാട് സ്വീകരിക്കുന്നവരെ നാം വളരെ പെട്ടെന്ന് ഉള്‍ക്കൊള്ളുന്നു.  എന്നാല്‍ വ്യത്യസ്തമായ രാഷ്ട്രീയ-വ്യക്തിഗത കാഴ്ചപ്പാടുള്ളവരെ നമുക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. ലളിതമായ ഈ മനഃശാസ്ത്ര യാഥാര്‍ത്ഥ്യം ആണ് സാമൂഹിക മാധ്യമങ്ങളിലെ ലൈക്കുകള്‍ക്കും ഫോര്‍വേഡുകള്‍ക്കും അണ്‍ലൈക്കുകള്‍ക്കും പിന്നിലുള്ളത്.  അച്ചടി-ശ്രവ്യമാധ്യമങ്ങള്‍ക്ക് അവയുടെ ഓണ്‍ലൈന്‍/ഡിജിറ്റല്‍ പതിപ്പുകളും പിന്നിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ലൈക്കുകളും ഹിറ്റുകളും വര്‍ദ്ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുമ്പോള്‍ ക്രമേണ ശുഷ്‌ക്കമാകുന്നത് കാഴ്ചപ്പാടുകളുടെ  ബഹുസ്വരതയാണ്.

സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിയുടെ ഇടപെടലിന് സമാനമായി  വ്യവസ്ഥാപിത അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങള്‍ ഇടപെടല്‍ നടത്തുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ബഹു ആഖ്യാതികളും (ജീഹ്യ ചമൃൃമശേ്‌ല)െ ബൃഹദാഖ്യായികകളുമാണ്.  ആകെ കിട്ടുന്നതോ ഏകാഖ്യായികയാണ് (ങീിീ ചമൃൃമശേ്‌ല) ജനാധിപത്യ വിരുദ്ധമായി ഇങ്ങനെ പിറവികൊള്ളുന്ന നിര്‍മ്മിത സത്യങ്ങളുടേയും കൃത്രിമസത്യങ്ങലുടേയും ആഴത്തിലുള്ള വിശകലനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സിന്റെ കോട്ടയം ക്യാമ്പസിലെ അദ്ധ്യാപകനും മുതിര്‍ന്ന അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമപ്രവര്‍ത്തകനുമായ എ.ചന്ദ്രശേഖര്‍ എഡിറ്റു ചെയ്ത വ്യാജവാര്‍ത്തയും ജനാധിപത്യവും എന്ന അര്‍ത്ഥവത്തായ പഠനഗ്രന്ഥം.  മലയാളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ പഠനഗ്രാന്ഥം മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികല്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ ദിനേന ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കും ഒരുപോലെ ഗുണകരമാണ്. 

ഡോ. അനില്‍കുമാര്‍ വടവാതൂര്‍, എ.ചന്ദ്രശേഖര്‍, എന്‍.പി.രാജേന്ദ്രന്‍, നീലന്‍, എം.ബി.സന്തോഷ്, വി.എസ്.ശ്യാംലാല്‍, അഡ്വ.ഹരീഷ് വാസുദേവന്‍, കലാമോഹന്‍, കെ.ടോണി ജോസ്, സുനില്‍ പ്രഭാകര്‍ എന്നീ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തിലെ അനുഭവ സമ്പത്തുകളോടെ പഠനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 

     വ്യാജവാര്‍ത്തകളുടെ നിര്‍മ്മിതിയെ കകങഇ ഗീേേമ്യമാ ഞലഴശീിമഹ ഒലമറ ഡോ. അനില്‍ കുമാര്‍ വടവാതൂര്‍ ഇങ്ങനെ വിലയിരുത്തുന്നു.

'വസ്തുതകള്‍ക്ക് രൂപമാറ്റം നല്‍കുന്നതും പുതുരൂപത്തില്‍ വര്‍ണ്ണക്കുപ്പികളില്‍ നിറയ്ക്കുന്നതും വ്യാജവാര്‍ത്താ നിര്‍മ്മാണത്തിന്റെ മറ്റൊരു വശം തന്നെ.  സത്യത്തിന്റെ ഒരുവശം മാത്രം പറയുക, തങ്ങള്‍ക്ക് മെച്ചമുള്ള കാര്യംമാത്രം വെണ്ടയ്ക്ക നിരത്തി പറ്റിയ്ക്കുക, ആരോപണം വാര്‍ത്തയാക്കുകയും ബന്ധപ്പെട്ടവരുടെ വസ്തുതാപൂര്‍ണ്ണമായ  വിശദീകരണം അവസാന ഖണ്ഡികയില്‍ ഒതുക്കുകയും ചെയ്യുക തുടങ്ങിയതൊക്കെ ഫെയ്ക്ക് ന്യൂസിന്റെ ഗണത്തില്‍ വരുന്നു. (കപട വാര്‍ത്തകളുടെ കലാപകാലം-ഡോ. അനില്‍കുമാര്‍ വടവാതൂര്‍, പേജ് 14).

സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിലെ ഏറ്റവും കരുത്തനായ ഒരു രാഷ്ട്രീയ നേതാവിനെ തന്റെ തട്ടകത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി ഭ്രഷ്ടനാക്കിയ ചാരക്കേസ് വിലയിരുത്തുകയാണ് അച്ചടി-ദൃശ്യ-ശ്രവ്യമാധ്യമങ്ങളില്‍ ഒരുപോലെ പരിചയസമ്പന്നനായ എ.ചന്ദ്രശേഖര്‍ 'വ്യാജവാര്‍ത്തയും നിര്‍മ്മിതി വാര്‍ത്തയും' എന്ന ലേഖനത്തില്‍.

'സമീപ ഭൂതകാലത്തെ കേരള മാധ്യമചരിത്രത്തില്‍ നിന്ന് കപടവാര്‍ത്തയ്ക്ക്, നിര്‍മ്മിത (പ്ലാന്‍ഡഡ്) വാര്‍ത്തയ്ക്ക്, അങ്ങനെയൊരര്‍ത്ഥത്തില്‍ വ്യാജവാര്‍ത്തയ്ക്ക് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ പറഞ്ഞാല്‍ കണ്ണടച്ച് ഉദ്ധരിക്കാവുന്ന ഒന്ന് രാജ്യാന്തര ശ്രദ്ധ നേടിയ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ആണ്. കേസ് തെളിഞ്ഞ് പപ്പും പൂടയുമൊട്ടുണ്ടിയിട്ടും പ്രതിചേര്‍ത്ത് സമൂഹ്യമാധ്യമ വിചാരണയ്ക്ക് വിധേയമായി പീഡിപ്പിക്കപ്പെട്ട് നാശകോടാലിയാക്കിത്തീര്‍ത്തവരെ പരമോന്നത നീതിപീഠം നിഷ്‌ക്കളങ്കരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അനുവദിച്ച നഷ്ടപരിഹാരവും കൊടുത്തു തീര്‍ത്തിട്ടും ചരുക്കം അന്വേഷണോദ്യോഗസ്ഥരും അവരുടെ വാക്ക് വേദമാക്കി വിശ്വസിക്കുന്ന 'ചെറുകൂട്ടം മാധ്യമപ്രവര്‍ത്തരും ബാക്കിയുണ്ട്'… (വ്യാജവാര്‍ത്തയും നിര്‍മ്മിത വാര്‍ത്തയും - എ.ചന്ദ്രശേഖരന്‍, പേജ് 18)

വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഡിജിറ്റല്‍ മഹാപ്രപഞ്ചത്തില്‍ സത്യാന്വേഷണ പരിമിതി വലുതാണ് എന്ന് ചന്ദ്രശേഖര്‍ പറയുന്നു.  എന്തിനെക്കുറിച്ചും വിവരം ലഭിക്കുന്ന ഗൂഗിള്‍, ജ്ഞാനത്തിന്റെ അവസാന വാക്കായിത്തീരുന്ന സൈബര്‍ ലോകത്ത്, അങ്ങനെയൊരു ബട്ടണില്‍ തല്‍ക്ഷണം ലഭ്യമാക്കപ്പെടുന്ന വിവരത്തിന്റെ നിജസ്ഥിതി ഉറപ്പാക്കുന്നതെങ്ങനെ എന്നതാണ് സത്യാനന്തരമുയര്‍ത്തുന്ന യഥാര്‍ത്ഥ പ്രതിസന്ധി'  (വ്യാജവാര്‍ത്തയും നിര്‍മ്മിത വാര്‍ത്തയും-എ.ചന്ദ്രശേഖരന്‍, പേജ് 21).

ഈ പഠന സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ലേഖനം മലയാലത്തിലെ ഏറ്റവും മുതിര്‍ന്ന അച്ചടി-ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ശ്രദ്ധേയനായ ശ്രീ നീലന്റേതാണ്.  'അച്ചടി മാധ്യമത്തേക്കാള്‍ എളുപ്പമാണ് ദൃശ്യമാധ്യമത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍. രണ്ടും രണ്ടു ഭാഷയാണ് ഉപയോഗിക്കുന്നതെന്നതാണ് കാരണം' (വ്യാജവാര്‍ത്തയും ടെലിവിഷനും-പേജ് 32).

ദൃശ്യമാധ്യമ രംഗത്തെ ബിംബ നിര്‍മ്മിതിയെപ്പറ്റി നീലന്‍ ഇങ്ങനെ പറയുന്നു. 'ഇമേജിന്റെ ആധികാരികതയാണ് പ്രധാനം. കോവിഡ് കാലത്ത് മുഖ്യമന്ത്രി എന്നും നടത്തുന്ന പത്രസമ്മേളനത്തിന്റെ സംപ്രേക്ഷണം ചാനലുകളിലെ ഏറ്റവും ജനപ്രിയ പരിപാടി ആയത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ഇമേജ് ഇവിടെ ആധികാരികമാണ്. കാണിക്ക് അറിയേണ്ട കാര്യങ്ങള്‍ ആധികാരികമായി ഈ പരിപാടി അവതരിപ്പിക്കുന്നു.  ഇതേ മുഖ്യമന്ത്രി സംസാരിക്കുന്ന 'നാം മുന്നോട്ട്' എന്ന ഇതേ കാലത്തുള്ള പരിപാടി അത്ര ജനപ്രിയമല്ല.  കാരണം ഒരേ ഇമേജാണ് സ്‌ക്രീനിലെങ്കിലും രണ്ടാമത്തേതിന് ആധികാരികത കുറവായിരുന്നു.  ആധികാരികമായ ഇമേജിനെയാണ് കാണി സ്വീകരിക്കുന്നത് (വ്യാജവാര്‍ത്തയും ടെലിവിഷനും - പേജ് 35).

ഗൂഗിള്‍ സര്‍ട്ടിഫൈഡ് ഡിജിറ്റല്‍ മാധ്യമ പരിശീലകനും മാതൃഭൂമി ഓണ്‍ലൈനില്‍ കണ്‍സള്‍ട്ടന്റുമായ സുനില്‍ പ്രാഭാകറിന്റെ 'വ്യാജ വിവരണങ്ങള്‍ : പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന ലേഖനം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന  എല്ലാവര്‍ക്കും ഗുണകരമാണ്. തന്റെ ലേഖനത്തില്‍ സുനില്‍ പ്രഭാകര്‍ ഇങ്ങനെ പറയുന്നു, 'ഇന്‍ഫോഹസാന്‍ഡ് അഥവാ വിവരാപകടം തടയുന്നതിന് സാധാരണക്കാരന് സ്വീകരിക്കാവുന്ന ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രശസ്ത വസ്തുതാ പരിശോധകനും എന്റെ സുഹൃത്തുമായ ഇയോഗന്‍ സ്വീനി തയ്യാറാക്കിയത് ഇവിടെ പറയട്ടെ.  നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചാല്‍ അതില്‍ പ്രതിപാദിക്കുന്ന വിവരത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ഉത്തമ ബോധ്യമില്ലാതെ അത് ഒരിക്കലും പങ്കുവയ്ക്കരുത്. ചിത്രമോ വിവരമോ പ്രഥമദൃഷ്ട്യാ നിങ്ങളെ ആകര്‍ഷിച്ചു എന്നതുകൊണ്ടു മാത്രം അത് വാസ്തവമാകണമെന്നില്ലെന്ന് എപ്പോഴും മനസ്സില്‍ കരുതുക.  നിങ്ങള്‍ പരത്തുന്നതിന് നിങ്ങള്‍ തന്നെയാണ് ഉത്തരവാദി.  മറ്റുള്ളവര്‍ പറഞ്ഞു എന്നത് ഒരു ഒഴിവുകഴിവല്ല. (വ്യാജ വിവരങ്ങള്‍ : പ്രശ്‌നങ്ങളും പരിഹാരങ്ങളും).

മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഒതുങ്ങുന്നതല്ല വ്യാജനിര്‍മ്മിതികള്‍.  മാധ്യമങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകളില്‍ ലഭിക്കുന്ന ഹിറ്റുകളിലും (സന്ദര്‍ശകരുടെ എണ്ണം) ദൃശ്യമാധ്യമങ്ങളിലെ ഠഞജ റേറ്റിംഗുകളിലും കൃത്രിമത്വം അനായാസം സാധ്യമാകുന്ന ഇക്കാലത്ത് നമുക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന് തരുന്നതാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ക്യാമ്പസ് പുറത്തിറക്കിയിരിക്കുന്ന 'വ്യാജ വാര്‍ത്തയും ജനാധിപത്യവും' എന്ന പഠനഗ്രന്ഥം.

 (മുന്‍ അച്ചടി-ഓണ്‍ലൈന്‍-ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)














Friday, May 28, 2021

പരസ്യമലയാളം!

അടുത്തകാലത്ത് കേട്ട ഏറ്റവും ഭാഷാഭാസമായ മൊഴിമാറ്റമാണ് ഫോഗ് പെര്‍ഫ്യൂമിന്റെ ഹിന്ദി ടിവി പരസ്യങ്ങള്‍ക്ക് ആരോ ചെയ്ത മലയാളം വിവര്‍ത്തനം. സ്‌റ്റേഷനറിക്കടക്കാരനോട് പരിചയക്കാരനായ യുവാവ് വന്നു ചോദിക്കുന്നതും ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ചായമോന്തുന്ന ഇന്ത്യന്‍ പട്ടാളക്കാരനോട് പാക്ക് ഭടന്‍ ചോദിക്കുന്നതും എന്താ നടക്കണേ? എന്നാണ്! ക്യാ ചല്‍ രഹാ ഹെ എന്ന ഹിന്ദി കൊച്ചുവര്‍ത്തമാനത്തിന് എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?/ എങ്ങനൊക്കെയുണ്ട് കാര്യങ്ങള്‍? /എങ്ങനെപോകുന്നു കാര്യങ്ങള്‍?എന്നീ അര്‍ത്ഥമാണുള്ളത്. ഒരു മലയാളിയും ഈ അര്‍ത്ഥത്തില്‍ എന്താ നടക്കണേ എന്നു ചോദിക്കില്ല. ഇനി അങ്ങനെ ചോദിക്കുന്നവരോട് സ്വതവേ തമാശക്കാരല്ലാത്തൊരു മലയാളി പോലും ഓ ചുമ്മാ ഒന്നു നടക്കാന്നു വിചാരിച്ചു എന്നോ മറ്റോ ആണ് മറുപടി പറയുക. ആ മറുപടി കാറ്റില്ലാത്ത ഫോഗിന്റെ പരസ്യലക്ഷ്യങ്ങളിലേക്ക് എത്തിക്കുകയേ ഇല്ല.

ദേശീയ പരസ്യങ്ങളുടെ മൊഴിമാറ്റങ്ങളില്‍ പലപ്പോഴും കണ്ടുവരുന്ന ഒരു അസ്‌കിതയാണ് ഇത്തരം വിവര്‍ത്തനം. മലയാളത്തിന്റെ ഭാഷാശൈലിയേ അല്ലാത്ത, മുടക്കൂ 100 രൂപ, നേടൂ 200! എന്ന ശൈലി (പേ 100 ആന്‍ഡ് ഗെറ്റ് 200 എന്ന ഇംഗ്‌ളീഷ് ശൈലിയുടെ വിവര്‍ത്തനം) പരസ്യങ്ങള്‍ വഴി മാത്രം മലയാളത്തിലെത്തിയതാണ്. ക്രിയ ആദ്യം വരുന്നത് മലയാളത്തിന്റെ വ്യാകരണവഴക്കമല്ല. ഒരു ഭാഷയില്‍, ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിനനുസൃതമായി തയാറാക്കുന്ന സ്‌ക്രിപ്റ്റ് ആ ഭാഷയുമായും സംസ്‌കാരവുമായും യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തേക്കും ഭാഷയിലേക്കും പദാനുപദം ഭാഷമാറ്റുമ്പോള്‍ പറ്റുന്ന പ്രശ്‌നമാണിത്. പക്ഷേ, പലപ്പോഴും ഇതു പറഞ്ഞാല്‍ ഹിന്ദിവാലകള്‍ക്കു മനസിലാവില്ല. പണ്ട് വെബ് ലോകം ഡോട്ട് കോമിന്റെ ടാഗ് ലൈന്‍ മൊഴിമാറ്റത്തില്‍ നേരിട്ടനുഭവിച്ചിട്ടുള്ളതാണിത്. വെബ്ദുനിയ ഡോട്ട് കോം എന്നാണ് മാതൃസ്ഥാപനത്തിന്റെ പേര്. ആപ് കി ദുനിയ എന്നതാണ് അതിന്റെ ടാഗ് ലൈന്‍. അതിന് ഇതു നിങ്ങളുടെ ലോകം എന്നാണ് ഏതോ ഏജന്‍സിയിലെ കോപ്പിറൈറ്റര്‍ മൊഴിമാറ്റിയത്. വായിച്ചു വരുമ്പോള്‍ വെബ് ലോകം ഇതു നിങ്ങളുടെ ലോകം എന്ന്. ഇതിലെ ഇത് കല്ലുകടിയാണെന്നും വാസ്തവത്തില്‍ ഹിന്ദിയില്‍ പോലും ഇല്ലാത്തതാണെന്നും പറഞ്ഞുനോക്കിയിട്ട് മുതലാളിമാര്‍ക്ക് മനസിലാവുന്നില്ല. വെബ് ലോകം, നിങ്ങളുടെ ലോകം എന്നു വായിക്കുന്നതിലെ മുറുക്കം കിട്ടുന്നില്ലെന്ന് ഭാഷയറിയാവുന്ന സഹപ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി സമ്മതിച്ചിട്ടും ഹിന്ദിവാലകള്‍ക്ക് മടി. ഒടുവില്‍ ഒരുപാട് തര്‍ക്കിച്ചിട്ടാണ് ഇത് ഒഴിവാക്കിയത്. അന്നു മനസിലാക്കിയതാണ് കേന്ദ്ര പരസ്യ ഏജന്‍സികള്‍ക്കു വേണ്ടത് സ്വതന്ത്ര വിവര്‍ത്തകരെയല്ല, ഗൂഗിള്‍ ട്രാന്‍സ് ലേറ്റേഴ്‌സിനെയാണ് എന്ന്. ക്യാ ചല്‍ രഹാ ഹൈ എന്ന് ഗൂഗിളില്‍ അടിച്ചു കൊടുത്താല്‍ എന്താ നടക്കുന്നത്? എന്നു തന്നെയേ മലയാളത്തിലാക്കിക്കിട്ടൂ. പുളകിത് (പുളകിതം) എന്ന വാക്ക് ഇംഗ്‌ളീഷില് ലിപികളിലടിച്ചു കൊടുക്കുമ്പോള്‍ ഗൂഗിളില്‍ തെളിയുക പുല്‍കിറ്റ് എന്നു തന്നെയായിരിക്കും. അതാണ് ദുല്‍ഖര്‍ കമ്പിയും പിടിച്ചുകൊണ്ടുനില്‍ക്കുന്ന പരസ്യങ്ങളില്‍ എഴുതിയും പറഞ്ഞും കാണിക്കുന്ന മലയാളം. പരസ്യമലയാളം!


Wednesday, May 19, 2021

Epitaph on Dennis Joseph@ Kalakaumudi

 തിരയെഴുത്തിലെ രാജാവിന്റെ മകന്‍

എ.ചന്ദ്രശേഖര്‍


പറയുമ്പോള്‍ സിനിമയിലെത്താന്‍ വേണ്ട പൈതൃക-പാരമ്പര്യമൊക്കെ തികഞ്ഞ ഒരാളായിരുന്നു ഡെന്നീസ് ജോസഫ്. പക്ഷേ, മലയാള സിനിമയില്‍ ഡെന്നീസ് തിരക്കഥാകൃത്തായി കടന്നുവരുന്നത് ആ പാരമ്പര്യത്തിന്റെ പിന്‍ബലം കൊണ്ടായിരുന്നില്ല, മറിച്ച് സ്വന്തം ഇച്ഛാശക്തിയും പ്രതിഭയും കൊണ്ടുതന്നെയായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിലെ കുടുംബവാഴ്ചയുടെ ചാര്‍ച്ചക്കാരനായല്ല, സ്വന്തമായി കെട്ടിയുണ്ടാക്കിയ വിജയപഥത്തിലെ രാജകുമാരനായിത്തന്നെയാണ് ഡെന്നീസ് ജോസഫിനെ മലയാള സിനിമാചരിത്രം അടയാളപ്പെടുത്തുക.

ജോസ്പ്രകാശിന്റെയും പ്രേം പ്രകാശിന്റെയും സഹോദരീ പുത്രന്‍, രാജന്‍ ജോസഫിന്റെ പിതൃസഹോദരപുത്രന്‍ അങ്ങനെയുള്ള സിനിമാബന്ധങ്ങളൊന്നുമല്ല ഡെന്നീസിനെ വായനയിലേക്കും എഴുത്തിലേക്കും അതുവഴി സിനിമയിലേക്കുമാനയിച്ചത്. ഏറ്റുമാനൂരിലെ ഗ്രാമീണ വായനശാലയിലൂടെ ചെറുപ്പത്തിലേ വായിച്ചു തീര്‍ത്ത ക്‌ളാസിക്കുകളും സഹപാഠികളായ ഗായത്രി അശോകും വിക്ടര്‍ ജോര്‍ജും ചേര്‍ന്ന കൂട്ടുകെട്ടുമൊക്കെയാണ് അതിന് പ്രേരണയും പ്രചോദനവുമായിത്തീര്‍ന്നത്. സാഹിത്യത്തോട് താല്‍പര്യമുണ്ടായിട്ടും ഡെന്നീസ് ജോസഫ് രസതന്ത്രം ബിരുദമെടുത്തത് ഫാര്‍മസി കോഴ്‌സ് നേടി ക്യാനഡയിലേക്ക് കുടിയേറാന്‍ ലക്ഷ്യമിട്ടിട്ടാണ്. അതിനായിത്തന്നെയാണ് ജന്മദേശം വിട്ട് എറണാകുളത്തേക്ക് കളം മാറ്റിയതും. പക്ഷേ, വിധി ഡെന്നീസിനായി കാത്തുവച്ചത് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഒരു രാജകുമാരന്റെ സിംഹാസനമായിരുന്നു.

ഫാര്‍മസി പഠനം തന്റെ തട്ടകമല്ലെന്നു തിരിച്ചറിഞ്ഞ ഡെന്നീസ് വീട്ടുകാരെ ആശ്രയിക്കാതെ എറണാകുളത്തു തുടരാന്‍ വേണ്ടിയാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച കട്ട് കട്ട്, അസാധു മാസികകളുടെ സഹപത്രാധിപരായി ചുമതലയേല്‍ക്കുന്നത്. അതായിരുന്നു സത്യത്തില്‍ അപ്ലൈഡ് റൈറ്റിങില്‍ ഡെന്നീസിന്റെ കളരി. സിനിമാനുബന്ധമായി അഭിമുഖങ്ങളടക്കം പലതും ചെയ്തു. എഡിറ്റിങും ലേ ഔട്ടും മുതല്‍ പ്രീപ്രസും പ്രിന്റിങുമടക്കം ഡെന്നീസിന്റെ ഉത്തരവാദിത്തമായി. അക്കാലത്തു തന്നെയാണ് എഴുത്തുകാരനും നാടകസിനിമാപ്രവര്‍ത്തകനും സംവിധായകനുമായ ജേസി എന്ന ജേസി കുറ്റിക്കാടുമായി അടുക്കുന്നത്. ജേസിക്കു വേണ്ടിയായിരുന്നു ആദ്യമായി ഒരു സിനിമയ്ക്ക് സ്‌ക്രിപ്‌റ്റെഴുതുന്നത്. അതു പക്ഷേ കസിനായ രാജന്‍ ജോസഫിന്റെ നിര്‍ബന്ധം മൂലമായിരുന്നു. രാജന്‍ സ്വന്തമായി സിനിമ നിര്‍മിക്കാന്‍ വേണ്ടിയാണ് ഡെന്നീസിനോട് ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നത്. ഡെന്നീസ് ആയിടയ്ക്കു കണ്ട ഒരു ഇംഗ്‌ളീഷ് ചിത്രത്തിന്റെ പ്രമേയം കടമെടുത്ത് ഒരു തിരക്കഥയെഴുതുകയും ചെയ്തു. പക്ഷേ അക്കാലത്ത് സിനിമാരംഗം നിയന്ത്രിച്ചിരുന്ന കോര എന്ന ചീട്ടു ജ്യോതിഷിയുടെ കറക്കിക്കുത്തില്‍ ജേസിയാണ് സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ജേസിക്ക് തുടക്ക്ക്കാരനായ ഡെന്നീസിന്റെ തിരക്കഥയില്‍ അതൃപ്തി. തിരക്കഥ തിരുത്താന്‍ ജോണ്‍ പോളിനെ ഏല്‍പ്പിക്കുന്നു. അതോടെ ഡെന്നീസ് ആ തിരക്കഥയില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുന്നു. മമ്മൂട്ടിയും ശോഭനയും റഹ്‌മാനും അഭിനയിച്ച് സാമാന്യ വിജയം നേടിയ ഈറന്‍സന്ധ്യ എന്ന സിനിമയായിരുന്നു അത്.

ഗണപതിക്കു വച്ചത് കാക്ക കൊണ്ടുപോയ അനുഭവമായെങ്കിലും ഡെന്നീസിന് അതൊരു വഴിത്തിരിവായി എന്നതാണ് വാസ്തവം. അതിനോടകമുള്ള ഇടപഴകലുകളില്‍ ഡെന്നീസിലെ എഴുത്തുകാരനില്‍ വിശ്വാസവും ബോധ്യവും വന്ന യുവ സംവിധായകന്‍ ജോഷിയാണ് അടുത്ത സിനിമയ്ക്കുള്ള തിരക്കഥയ്ക്കായി ഡെന്നീസിനെ സമീപിക്കുന്നത്. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതിയൊന്നുമായിരുന്നില്ല അത്. പക്ഷേ എഴുതിവന്നപ്പോള്‍ പ്രതിനായകത്വത്തിലൂന്നിയുള്ള ലക്ഷണമൊത്തൊരു സിനിമയ്ക്കുള്ള വകയുണ്ടെന്നു തോന്നി. ജോഷിയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു. അങ്ങനെ നിറക്കൂട്ട് (1985) മലയാള മുഖ്യധാരാസിനിമയില്‍ പുതിയൊരു കൂട്ടുകെട്ടിന് തുടക്കമിട്ടു; വിജയഗാഥയ്ക്കും. നിറക്കൂട്ടില്‍ മമ്മൂട്ടിയെ പ്രതികാരനായകനാക്കാന്‍ തീരുമാനിച്ചതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു സൗമ്യനായി കാണപ്പെടുകയും എന്നാല്‍ വില്ലത്തം ഉള്ളില്‍ ഒളിപ്പിക്കുകയും ചെയ്യുന്ന ഫോട്ടോഗ്രാഫറായി ഒരു നടനെ കണ്ടെത്താന്‍. തന്നെ കുറവിലങ്ങാട് ദേവമാതാ കോളജില്‍ വച്ച് രസതന്ത്രം പഠിപ്പിച്ച കഥകളിക്കാരനും ആനപ്രേമിയുമായ പ്രൊഫസറില്‍ നിറക്കൂട്ടിലെ കൊടുംവില്ലനെ കണ്ടെത്താനായി എന്നിടത്താണ് ഒരു പക്ഷേ, ഡെന്നീസ് ജോസഫിലെ സംവിധായകന്‍ ആദ്യം പ്രത്യക്ഷനാവുന്നത് എന്നു പറഞ്ഞാല്‍ തെറ്റില്ല. ബാബു നമ്പൂതിരിയെന്ന നടനെ മലയാള സിനിമ സഗൗരവം പരിഗണിക്കാനാരംഭിക്കുന്നത് വ്യവസ്ഥാപിത സങ്കല്‍പങ്ങള്‍ കടപുഴകിയെറിഞ്ഞ നിറക്കൂട്ടിലെ അജിത് എന്ന ഫാഷന്‍ ഫോട്ടോഗ്രഫറിലൂടെയാണ്.തന്നേക്കൂടാതെ മലയാള സിനിമയ്ക്ക് ഡെന്നീസ് ജോസഫ് നല്‍കിയ ആദ്യത്തെ കൈനീട്ടം.

നിറക്കൂട്ടിന്റെ വിജയത്തെത്തുടര്‍ന്ന് ഡെന്നീസ്‌ജോസഫ്-ജോഷി കൂട്ടുകെട്ടില്‍ ശ്യാമ(1986), ന്യായവിധി(1986)തുടങ്ങിയ സിനിമകളും പുറത്തിറങ്ങി. ശ്യാമ വിജയമായെങ്കില്‍ ന്യായവിധിക്ക് അത്ര തിളക്കം അവകാശപ്പെടാനായില്ല.

അതിനിടെയിലാണ്, എറണാകുളത്തെ തന്നെ ഡെന്നീസുള്‍പ്പെടുന്ന സിനിമാസംഘത്തില്‍പ്പെട്ട തമ്പി കണ്ണന്താനം രണ്ടാമതൊരു സിനിമയ്ക്ക് പദ്ധതിയിടുന്നത്. അത് ഡെന്നീസ് തന്നെയെഴുതണമെന്നായിരുന്നു തമ്പിക്ക്.  കറകളഞ്ഞ ഒരു ആക്ഷന്‍ സിനിമയായിരുന്നു അവരുടെ മനസില്‍. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു ഒറ്റക്കോളം വാര്‍ത്തയില്‍ നിന്ന് ഒരു അധോലോക നായകന്റെ കഥയുണ്ടാക്കി ഡെന്നീസ് തമ്പിയോട് പറയുന്നു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ അധോലോക മെഗാഹിറ്റ് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന, സമീപനത്തിലും നിര്‍വഹണത്തിലുമെല്ലാം വിദേശചിത്രങ്ങളോട് കിടപിടിക്കാവുന്ന ചടുലത പ്രകടമാക്കിയ രാജാവിന്റെ മകന്‍ പിറവിയെടുക്കുന്നു. ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ സ്ഥാനമെന്തെന്ന് മലയാള സിനിമ വ്യക്തമായി അടയാളപ്പെടുത്തിയ വിജയം കൂടിയായിരുന്നു അത്. അതുവരെ, ബഹുതാരസിനിമകളില്‍ നായകന്മാരിലൊരാളായും വില്ലനായും ചുരുക്കം സിനിമകളില്‍ കുടുംബ നായകനായുമൊക്കെയായിരുന്ന മോഹന്‍ലാലിനെ മാസ് അപ്പീലുള്ളൊരു ഹെവിവെയ്റ്റ് ആക്ഷന്‍ നായകകര്‍തൃത്വത്തിലേക്ക് ജ്ഞാനസ്‌നാനം നല്‍കി അവരോധിച്ച സിനിമായാണ് രാജാവിന്റെ മകന്‍. അതുപോലെ തന്നെ, ചില അപ്രധാനവേഷങ്ങളിലും അതിഥിവേഷങ്ങളിലും ഒതുങ്ങിക്കൂടിയിരുന്ന സുരേഷ് ഗോപിയെ അവസാനം ഒറ്റുകാരനായിത്തീരുന്ന മുഴുനീളവേഷത്തിലവതരിപ്പിക്കുന്നതും രാജാവിന്റെ മകനാണ്. മലയാളത്തില്‍ പില്‍ക്കാലത്തിറങ്ങിയ അസംഖ്യം ആക്ഷന്‍ ഗാങ്സ്റ്റര്‍- അണ്ടര്‍വേള്‍ഡ് സിനിമകള്‍ക്ക് ഒരു വാര്‍പുമാതൃകയായിത്തീര്‍ന്നു രാജാവിന്റെ മകന്‍. മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും താരനിര്‍മിതിയില്‍ രാജാവിന്റെ മകനുള്ള പങ്ക് ഗവേഷണപഠിതാക്കളടക്കം രേഖപ്പെടുത്തിയിട്ടുമുണ്ട്.

രാജാവിന്റെ മകനു ശേഷം വിശ്രമമില്ലാതെ സിനിമകളെഴുതേണ്ടി വന്നു ഡെന്നീസ് ജോസഫിന്. തമ്പിക്കു വേണ്ടി ഭൂമിയിലെ രാജാക്കന്മാര്‍(1987), ജോഷിക്കു വേണ്ടി ആയിരം കണ്ണുകള്‍(1986), വീണ്ടും(1986), സായംസന്ധ്യ(1986) എന്നിങ്ങനെ അഞ്ചു സിനിമകള്‍ ഒരു വര്‍ഷം തന്നെയെഴുതിയെങ്കിലും അതില്‍ പലതും പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നതാണ് സത്യം. എന്നാല്‍, ഡെന്നീസിന്റെ രചനാശൈലിയിലോ ഡെന്നീസ് ഇടപെടുന്ന തരം സിനിമയുടെ ചട്ടക്കൂടിനോടോ അടുപ്പം കാട്ടാതെ മലയാളത്തില്‍ സമാന്തരമായൊരിടം കണ്ടെത്തിയ ഭരതനെ പോലൊരു പ്രതിഭയ്ക്കുവേണ്ടിയെഴുതാനായി എന്നതാണ് അക്കാലത്ത് തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് അദ്ദേഹത്തിനുണ്ടായ നേട്ടം. മമ്മൂട്ടിയും സുഹാസിനിയുമഭിനയിച്ച പ്രണാമം വന്‍ കമ്പോള വിജയം നേടിയില്ലെങ്കില്‍ക്കൂടി എഴുത്തിലും ദൃശ്യവല്‍ക്കരണനത്തിലും പുലര്‍ത്തിയ വേറിട്ട സമീപനത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു. അത് തിരക്കഥാകൃത്തെന്ന നിലയ്ക്ക് ഡെന്നീസ് ജോസഫില്‍ തുടര്‍ന്നും പ്രതീക്ഷ വയ്ക്കാന്‍ സിനിമാക്കാരെ പ്രേരിപ്പിച്ചു എന്നതാണ് സത്യം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാളസിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്മാരില്‍ ഒരാളായി നിസ്സംശയം എണ്ണാവുന്ന കെ.ജി.ജോര്‍ജിനേപ്പോലൊരു ചലച്ചിത്രകാരന്‍ തിരക്കഥയ്ക്കായി ഡെന്നീസിനെ തേടി എത്തി എന്നത്. 1987ല്‍ ജോര്‍ജ് സംവിധാനം ചെയ്ത കഥയ്ക്കു പിന്നില്‍ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അത്. പ്രണാമത്തില്‍ പോലും, അതുവരെ പിന്തുടര്‍ന്നു വന്ന എഴുത്തുശൈലിയില്‍ നിന്ന് വളരെയൊന്നും കുതറിമാറേണ്ടി വന്നില്ലെന്നിരിക്കെ കഥയ്ക്കു പിന്നില്‍ പക്ഷേ ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ യഥാര്‍ത്ഥ പ്രതിഭ വെളിച്ചത്തുകൊണ്ടുവന്ന സിനിമയായി. മലയാളസിനിമ അന്നോളം കണ്ടിട്ടില്ലാത്തവിധം ഒരു ആന്റീ ക്‌ളൈമാക്‌സ് രംഗം വിഭാവനചെയ്തുകൊണ്ടാണ് ഡെന്നീസും കെ.ജി.ജോര്‍ജ്ജും ഒരു സാധാരണ-ശരാശരി ക്രൈം സിനിമയെ ഉദാത്ത സിനിമകളിലൊന്നാക്കി മാറ്റിയത്. മമ്മൂട്ടിയെപ്പോലൊരു നടന്റെ പരിപൂര്‍ണ സാന്നിദ്ധ്യമുണ്ടായിട്ടും, ദുരന്തപര്യവസായിയായ ആ ആന്റീക്‌ളൈമാക്‌സിനോടുളള അസ്വീകാര്യത കൊണ്ടോ എന്തോ പ്രദര്‍ശനവിജയം നേടാതെ പോയ കഥയ്ക്കു പിന്നില്‍ പക്ഷെ പില്‍ക്കാലത്ത് ജോര്‍ജിന്റെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ചര്‍ച്ചചെയ്യപ്പെട്ടുവെങ്കില്‍ അതില്‍ ഒരോഹരി ഡെന്നീസ് ജോസഫിനു കൂടി അവകാശപ്പെട്ടതാണെന്നതില്‍ തര്‍ക്കമില്ല.

അതിനിടെയിലാണ് തങ്ങള്‍ കൂടി പങ്കാളിയായ പരജായചിത്രങ്ങളിലൂടെ ജനസ്വീകാര്യതയില്‍ പിന്നാക്കം പോവുകയും പരാജയ നായകനെന്ന നിലയ്ക്ക് നിലനില്‍പു തന്നെ അവതാളത്തിലാവുകയും ചെയ്ത അവസരത്തില്‍ മമ്മൂട്ടി എന്ന സുഹൃത്തിന് പുതുജീവന്‍ നല്‍കാനാണ് 1987ല്‍ ജോഷി, ഡെന്നീസിനെ തേടിവരുന്നത്. അതൊരു ഭാരിച്ച ഉത്തരവാദിത്തം എന്നതിലുപരി വെല്ലുവിളിയായിരുന്നു ഡെന്നീസിന്. പണ്ടു വായിച്ച ഇര്‍വിന്‍ വാലസിന്റെ ഒരു നോവലില്‍ നിന്ന് കഥാബീജമുള്‍ക്കൊണ്ട് ഒരു വണ്‍ലൈനാണ് ഡെന്നീസ് ജോഷിയോട് പങ്കുവച്ചത്. മമ്മൂട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് അദ്ദേഹത്തെ മലയാള സിനിമയിലെ മെഗാതാരമാക്കി പ്രതിഷ്ഠിച്ചു എന്നു മാത്രമല്ല, മലയാളത്തില്‍ നിന്ന് ഒരു പാന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ രൂപപ്പെടുത്തുന്നതിനും ന്യൂ ഡല്‍ഹി എന്ന ആ സിനിമ വഴിമരുന്നായി. ദേശീയ രാഷ്ട്രീയവും ദേശീയ മാധ്യമപ്രവര്‍ത്തനവും കേന്ദ്രമാക്കിക്കൊണ്ട് ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്റെ പ്രതികാരകഥ ഇതിവൃത്തമാക്കിയ ന്യൂഡല്‍ഹി അതിന്റെ തിരക്കഥയിലെ കെട്ടുറപ്പിലും ദൃശ്യപരിചരണം കൊണ്ടും സാങ്കേതികത്തികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന്റെ ഠ വട്ടത്തിനു പുറത്തേക്ക് സിനിമയുടെ വിപണി വിപുലീകരിക്കാനും ന്യൂഡല്‍ഹി നിമിത്തമായി തെലുങ്ക്, കന്നട, ഹിന്ദി അടക്കം പ്രധാന ഇന്ത്യന്‍ ഭാഷകളിലെല്ലാം ന്യൂഡല്‍ഹിക്ക് റീമേക്കുകളുണ്ടായി. അവയില്‍ പലതും സംവിധാനം ചെയ്തതും ജോഷി തന്നെയായിരുന്നു. അങ്ങനെ ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്ത് വാണിജ്യസിനിമയില്‍ തീവിലയുള്ള എഴുത്തുകാരനായി.

തുടര്‍ന്നു വന്ന തമ്പി കണ്ണന്താനത്തിന്റെ വഴിയോരക്കാഴ്ചകള്‍ (87) ജോഷിക്കുവേണ്ടിയെഴുതിയ സംഘം (88), തന്ത്രം (88) ദിനരാത്രങ്ങള്‍ (88) എന്നിവയും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ ദിനരാത്രങ്ങള്‍ അതിന്റെ സാമൂഹിക രാഷ്ട്രീയ പ്രതിബദ്ധതയുടെ പേരിലും ശ്രദ്ധിക്കപ്പെട്ടു.

അതേവര്‍ഷം തന്നെയാണ് നാട്ടുകാരനും കൂട്ടുകാരനുമൊക്കെയായ ജൂബിലി ജോയ് തോമസിന്റെ നിര്‍ബന്ധത്താല്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഡെന്നീസ് മുതിരുന്നത്. മമ്മൂട്ടിയെയും കുറേ കുട്ടികളെയും കേന്ദ്രീകരിച്ച് എനിഡ് ബ്‌ളൈട്ടണ്‍ നോവലുകളുടെ ശൈലിയില്‍ മനു അങ്കിള്‍ എന്ന പേരില്‍ ഒരു ബാലചിത്രമായിരുന്നു അത്. ചിത്രത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയിത്തന്നെ അതിഥി താരമായി പ്രത്യക്ഷപ്പെട്ടു. സുരേഷ് ഗോപിയും മിന്നല്‍ പ്രതാപന്‍ എന്ന വിഡ്ഢി പൊലീസ് ഇന്‍സ്‌പെക്ടറായി ചെറിയൊരു വേഷത്തില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. സ്വന്തമായി ഉണ്ടാക്കിയ കഥയും പ്രമേയവുമായിരുന്നിട്ടും സംവിധായകനായ ആദ്യ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതാന്‍ ഡെന്നീസ് ചുമതലപ്പെടുത്തിയത് ചങ്ങാതി ഗായത്രി അശോകന്റെ സഹായിയയും തിരക്കഥയെഴുതിയ സിനിമകള്‍ക്ക് ഗാനങ്ങളെഴുതുകയും ചെയ്തിരുന്ന ഷിബു ചക്രവര്‍ത്തിയെയാണ്. ചിത്രം ശരാശരി വിജയം നേടി എന്നു മാത്രമല്ല ആ വര്‍ഷത്തെ ഏറ്റവും മികച്ച ബാലചിത്രത്തിനുള്ള ദേശീയ ബഹുമതിയും സംസ്ഥാന അവാര്‍ഡും നേടി ചരിത്രം കുറിച്ചു. വിധിവൈപരീത്യം കൊണ്ടല്ല, സഹജമായ സഭാകമ്പം കൊണ്ട് ദേശീയ അവാര്‍ഡ് നേരിട്ടു വാങ്ങാന്‍ പോകുന്നതില്‍ നിന്നുപോലും വിട്ടു നില്‍ക്കുകയായിരുന്നു ഡെന്നീസ് ജോസഫ്. നിര്‍മ്മാതാവാണ് ആ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.

ദേശീയ ബഹുമതിയൊന്നും പക്ഷേ തുടര്‍ന്നും തിരക്കഥകളെഴുതുന്നതില്‍ നിന്ന് ഡെന്നീസിനെ വിലക്കിയില്ല. ജോഷിക്കു വേണ്ടി ബഹുതാര സിനിമയായ നായര്‍സാബ് (89), മമ്മൂട്ടിയും മോഹന്‍ലാലും ഇടവേളയ്ക്കു ശേഷം ഒന്നിച്ച് സുചിത്ര നായികയായി അരങ്ങേറിയ നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ (90) ഹരിഹരനു വേണ്ടി ഏറെനാളിനുശേഷം ഒരു ആക്ഷന്‍ സിനിമ ഒളിയമ്പുകള്‍ (90) ഒക്കെ എഴുതി. ഇതേ വര്‍ഷമിറങ്ങിയ രണ്ടു സിനിമകള്‍ ഡെന്നീസിന്റെ മാത്രമല്ല മലയാള സിനിമാചരിത്രത്തിലും ഇതിഹാസവിജയമായി. റെജി എന്ന പേരില്‍ ചില സിനിമകളെടുത്തു പോന്ന ടി.എസ്.സുരേഷ്ബാബുവിനുവേണ്ടി കോട്ടയം പശ്ചാത്തലത്തിലെഴുതിയ കോട്ടയം കുഞ്ഞച്ചനും തമ്പി കണ്ണന്താനത്തിനു വേണ്ടി മുംബൈ അധോലോക പശ്ചാത്തലത്തില്‍ ഇന്ദ്രജാലവുമായിരുന്നു അത്. മമ്മൂട്ടിയെ കോട്ടയം ഭാഷ സംസാരിക്കുന്ന ഒരു വിടന്‍ നായകനാക്കി അവതരിപ്പിച്ച കോട്ടയം കുഞ്ഞച്ചന്‍ മലയാളത്തില്‍ തമാശയും ആക്ഷനും സെന്റിമെന്റ്‌സുമടങ്ങുന്ന വേറിട്ടൊരു സിനിമാചേരുവയ്ക്കു തന്നെ തുടക്കമിട്ടു. മോഹന്‍ലാലിനെ കണ്ണന്‍ നായര്‍ എന്ന അധോലോകനേതാവാക്കിയ ഇന്ദ്രജാലമാവട്ടെ ന്യൂഡല്‍ഹിയില്‍ നിന്ന് ഒരു പടി കൂടി ദേശീയമുഖ്യധാരയിലേക്ക് നമ്മുടെ സിനിമയെ വളര്‍ത്തുന്നതിന് നിയോഗമായി.

1989 ഡെന്നീസ് ജോസഫ് എന്ന സംവിധായകനെ സംബന്ധിച്ചു കൂടി നിര്‍ണായകമായ ഒരു വര്‍ഷമാണ്. മാന്ത്രിക-താന്ത്രിക പശ്ചാത്തലത്തില്‍ അതീന്ദ്രീയതയും പാരാസൈക്കോളജിയും വിഷയമാക്കി ഷിബു ചക്രവര്‍ത്തി രചിച്ച് ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ അഥര്‍വം മലയാള സിനിമയില്‍ പലതുകൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായി. ഗണേഷ്‌കുമാറിനെ ഉപനായകനാക്കാനും അന്നോളം ഐറ്റം ഡാന്‍സുകളില്‍ മാത്രം നിറഞ്ഞുനിന്ന സില്‍ക്ക് സ്മിതയെ നായികയാക്കാനും കാണിച്ച ധൈര്യം ചിത്രത്തിന്റെ പ്രമേയസ്വീകരണത്തിലും ഡെന്നീസ് വച്ചുപുലര്‍ത്തി. ഗാനരംഗങ്ങളിലും തന്റെ കയ്യൊപ്പു പതിപ്പിക്കാനായ അഥര്‍വത്തില്‍ ഇതിഹാസ സംവിധായകനും ഛായാഗ്രാഹകനുമായ എ.വിന്‍സന്റിനെ സഹകരിപ്പിക്കാനും ഡെന്നീസിനു സാധിച്ചു.തൊട്ടടുത്ത വര്‍ഷം തന്നെ ശ്രീകുമാരന്‍തമ്പിയുടെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കി അപ്പു എന്ന സിനിമയും സംവിധാനം ചെയ്തു. അഥര്‍വത്തില്‍ ഇശൈജ്ഞാനി ഇളയരാജയെക്കൊണ്ടാണ് സംഗീതസംവിധാനം ചെയ്തതെങ്കില്‍ അപ്പുവില്‍ രാജയുടെ മുഖ്യ സഹായിയായ സൗന്ദര്‍രാജനെ സംഗീതസംവിധായകനാക്കി. അദ്ദേഹം സംഗീതം ചെയ്ത ഒരേയൊരു സിനിമയായി അപ്പു.

തൊട്ടടുത്ത വര്‍ഷം അദ്ദേഹം സായി കുമാറിനെ നായകനാക്കി തുടര്‍ക്കഥ എന്നൊരു ചെറുബജറ്റ് സിനിമ സംവിധാനം ചെയ്‌തെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല. പിന്നീട് കെ.ജി.ജോര്‍ജ് നിര്‍മിച്ച് ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത മഹാനഗരം (1992), കോട്ടയം കുഞ്ഞച്ചന്റെ മൂശയില്‍ തന്നെ സുരേഷ്ബാബുവിനു വേണ്ടി കിഴക്കന്‍ പത്രോസ് (1992) തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയെഴുതി. എന്നാല്‍, ഡെന്നീസിന്റെ ജാതകം തന്നെ തിരുത്തിക്കുറിച്ചൊരു സിനിമ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

മുന്‍നിര താരങ്ങളൊന്നുമില്ലാതെ, ആക്ഷനും ഹാസ്യവും പ്രണയവും പ്രതികാരവുമടക്കം തന്റെ സ്ഥിരം തട്ടകങ്ങളില്‍ നിന്നെല്ലാം മാറി കൈയൊതുക്കത്തോടെ ഒരു കുടുംബകഥ, അതും തീയറ്ററുകളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍ക്കടലിലാറാടിച്ച ഒരു സിനിമയായിരുന്നു ഡെന്നീസെഴുതി, കുടുംബചിത്രങ്ങളുടെ സംവിധായകനായ സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത്(1993). മാധവിയെ നായികയും താരതമ്യേന വില്ലന്‍-ഉപവേഷങ്ങള്‍ മാത്രം ചെയ്തുപോന്ന മുരളിയെ നായകനുമാക്കിയ ആകാശദൂത് അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെയെല്ലാം നിഷ്പ്രഭമാക്കി. മലയാള സിനിമയിലെ തന്നെ വന്‍ വിജയചിത്രങ്ങളില്‍ ഒന്നായിത്തീര്‍ന്ന ആകാശദൂത് ഇതര ഭാഷകളിലേക്കും പുനര്‍നിര്‍മിക്കപ്പെട്ടു.അതേവര്‍ഷം തന്നെയാണ് സംഗീത് ശിവനു വേണ്ടി മോഹന്‍ലാല്‍ ചിത്രമായ ഗാന്ധര്‍വവും എഴുതുന്നത്.

വേറിട്ട ഭാവുകത്വം കാത്തുസൂക്ഷിക്കുന്ന വ്യത്യസ്ത ചലച്ചിത്രസമീപനം വച്ചുപുലര്‍ത്തുന്ന സംവിധായകര്‍ക്കുവേണ്ടി തിരക്കഥകളെഴുതിയവരില്‍ ഡെന്നീസ് ജോസഫിനെ പോലെ വൈവിദ്ധ്യം പുലര്‍ത്തിയൊരു എഴുത്തുകാരനുണ്ടോ എന്നു സംശയമാണ്. അതുതന്നെയാണ് ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ വെര്‍സറ്റാലിറ്റിക്കുള്ള അംഗീകാരം. കെ.ജി.ജോര്‍ജ്ജ്. ഭരതന്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍, സിബി മലയില്‍, ജോഷി, സംഗീത് ശിവന്‍, ടി.കെ.രാജീവ്കുമാര്‍, ഷാജി കൈലാസ്, തമ്പി കണ്ണന്താനം, ടി.എസ് സുരേഷ്ബാബു, ജോഷി മാത്യു, ജോസ് തോമസ്, പ്രമോദ് പപ്പന്‍, ജേസി, ഒമാര്‍ ലുലു... ഡെന്നീസിന്റെ തിരക്കഥ ചലച്ചിത്രമാക്കിയ സംവിധായകരുടെ ഈ പട്ടികയിലെ വൈവിദ്ധ്യം രചയിതാവെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ അഡാപ്റ്റബിലിറ്റിക്കുള്ള ഏറ്റവും വലിയ ദൃഷ്ടാന്തമാണ്.

തുടര്‍ന്ന് പാളയം, ഭൂപതി, എഫ് ഐ ആര്‍, ഫാന്റം, വജ്രം, തസ്‌കരവീരന്‍, ആയുര്‍രേഖ തുടങ്ങി ചിലചിത്രങ്ങള്‍ കൂടി എഴുതിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടെയില്‍ മനോജ് കെ.ജയനെ നായകനാക്കി സംവിധാനം ചെയ്ത അഗ്രജന്‍(1995) ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. തുടര്‍ന്നിറങ്ങിയ ചിത്രങ്ങളൊന്നും അത്രയ്ക്കു ജനപ്രീതി നേടാത്തതും ജോഷിയടക്കമുള്ള എഴുത്തുകാരന്റെ മനസറിഞ്ഞ സംവിധായകരുടെ പങ്കാളിത്തമുണ്ടാവാത്തതും ജീവിതത്തിലെ തന്നെ ചില അലസസമീപനങ്ങള്‍കൊണ്ടുമൊക്കെയാവാം ഡെന്നീസിന്റെ തിരക്കഥകള്‍ക്ക് പഴയ തിളക്കമുണ്ടായില്ല. തിരക്കഥാകൃത്തെന്ന നിലയ്ക്ക് ഒരു പക്ഷേ ഡെന്നീസ് ജോസഫിന്റെ ഏറ്റവും മികച്ച രചനകളായി അടയാളപ്പെടുത്തേണ്ട ജോഷി മാത്യുവിന്റെ പത്താം നിലയിലെ തീവണ്ടി, ഹരിദാസ് കേശവന്‍ സംവിധാനം ചെയ്ത കഥ സംവിധാനം കുഞ്ചാക്കോ എന്നീ ചിത്രങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയതിനും ഈ കാലദോഷം കാരണമായിരുന്നിരിക്കാം. ഇന്നസെന്റിനെ നായകനാക്കി പത്മരാജ ശിഷ്യനായ ജോഷി മാത്യു സംവിധാനം ചെയ്ത മനഃശ്ശാസ്ത്ര കഥയായ പത്താം നിലയിലെ തീവണ്ടിയും, ക്‌നാനായ സഭയിലെ ചില സവിശേഷതകള്‍ ഭാവനാപൂര്‍വം വിളക്കിച്ചേര്‍ത്ത് ശ്രീനിവാസന്‍ നായകനായ കഥ സംവിധാനം കുഞ്ചാക്കോയും വിപണനത്തിലെ പിഴവുകൊണ്ടുകൂടി അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോയ ചിത്രങ്ങളാണെങ്കില്‍ക്കൂടി ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ മൂല്യം ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തുന്നവതന്നെയാണ്. മലയാളത്തിലെ കമ്പോള മുഖ്യധാരാ സിനിമയിലെ തകര്‍പ്പന്‍ വിജയങ്ങള്‍ക്കും താരസംസ്ഥാപനത്തിനുമുപരിയായി കഥയ്ക്കു പിന്നില്‍, ആകാശദൂത്, പത്താം നിലയിലെ തീവണ്ടി, പ്രണാമം, കഥ സംവിധാനം കുഞ്ചാക്കോ എന്നീ സിനിമകളുടെ രചയിതാവെന്ന നിലയ്ക്കും അഥര്‍വത്തിന്റെ സംവിധായകനെന്ന നിലയ്ക്കുകൂടി ഗൗരവത്തോടെ കണക്കിലെണ്ണേണ്ട ചലച്ചിത്രകാരനാണ് ഡെന്നീസ് ജോസഫ്. വിദേശ കഥാബീജം കടം കൊണ്ട് പ്രിയദര്‍ശനുവേണ്ടിയെഴുതിയ ഗീതാഞ്ജലിയും യുവ സംവിധായകന്‍ ഒമാര്‍ ലുലുവിനുവേണ്ടിയെഴുതി പുറത്തിറങ്ങാനുള്ള പവര്‍ സ്റ്റാറുമാണ് ഡെന്നീസിന്റെ തൂലികയില്‍ നിന്നുള്ള അവസാനരചനകള്‍.

അറുപത്തിനാലാം വയസില്‍ അകാലത്തില്‍ ഈ ലോകം വിട്ടുപോകുമ്പോള്‍ 36 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ അറുപതോളം സിനിമകള്‍ എഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്തു എന്നതിലുപരി ഡെന്നീസ് ജോസഫ് എന്ന പ്രതിഭയുടെ പ്രസക്തിയെന്തായിരുന്നു എന്നു ചോദിച്ചാല്‍, മറുപടി മുഖ്യധാരയില്‍ എഴുത്തുകാരന്റെ തൂലികയ്ക്ക് അതു പടച്ചുവിടുന്ന അക്ഷരങ്ങള്‍ക്ക് തീവിലയുണ്ടാക്കിക്കൊടുത്ത തിരയെഴുത്തിലെ രാജാവിന്റെ മകന്‍ എന്നു സന്ദേഹമില്ലാതെ തന്നെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു എന്നു തുടങ്ങുന്ന സംഭാഷണശകലം തലമുറകള്‍ കടന്ന് ഇന്നത്തെ ചെറുപ്പക്കാരും കുട്ടികളും വരെ പഞ്ച് ഡയലോഗായി വേദികളിലും ട്രോളുകളിലും വരെ പുനരാവിഷ്‌കരിക്കുമ്പോള്‍ എഴുത്തുകാരനെന്ന നിലയ്ക്ക് ഡെന്നീസ് ജോസഫിന് ലഭിക്കുന്ന സ്മരണാഞ്ജലി തന്നെയാണത്.