Showing posts with label kumaran k p filmmaker. Show all posts
Showing posts with label kumaran k p filmmaker. Show all posts

Monday, June 23, 2025

ഒരിക്കലും വരാത്ത അതിഥി

കെ.പി.കുമാരന്റെ പരീക്ഷണചിത്രമായിരുന്ന അതിഥി പുറത്തിറങ്ങിയിട്ട് 
50 വര്‍ഷം തികയുമ്പോള്‍ ചിത്രത്തിന്റെ മാധ്യമപരമായ 
പ്രസക്തിയിലേക്ക് ഒരു പിന്‍നടത്തം

എ.ചന്ദ്രശേഖര്‍
മലയാള സിനിമയില്‍ ദൃശ്യവ്യാകരണം നവീകരിച്ച ജി അരവിന്ദന്റെ ഉത്തരായണം പുറത്തിറങ്ങിയ 1975ല്‍ തന്നെ നിര്‍മ്മിക്കപ്പെട്ട, പലതുകൊണ്ടും നിര്‍ണായകവഴിത്തിരിവായ ചലച്ചിത്രമാണ് കെ.പി.കുമാരന്‍ രചിച്ച് സംവിധാനം ചെയ്ത അതിഥി. അന്നത്തെ നവസിനിമയുടെ ലാവണ്യബോധത്തെയും ഘടനാശാസ്ത്രത്തെയും അപ്പാടെ ചോദ്യം ചെയ്യുന്ന ആവിഷ്‌കാരത്തിലൂടെയാണ്, 1975 ജൂണില്‍ പൂര്‍ത്തിയായ അതിഥി ഇതിഹാസസമാനമായി കാലങ്ങള്‍ക്കിപ്പുറവും പ്രസക്തി നേടുന്നത്. മലയാള സിനിമയിലെ നവോത്ഥാനത്തിനു പതാകയേന്തിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെയും കോഓപ്പറേറ്റീവിന്റെയും ബാന്ധവത്തില്‍ പിറന്ന അടൂരിന്റെ സ്വയംവരമടക്കമുള്ള സിനിമകളിലും സഹരചയിതാവും സഹസംവിധായകനുമൊക്കെയായി സഹകരിച്ച കെ.പി.കുമാരന്‍ റോക്ക് എന്ന ലഘുചിത്രത്തിനുശേഷം സ്വതന്ത്രമായി എഴുതി സംവിധാനം ചെയ്ത ആദ്യ മുഴുനീള കഥാചിത്രമായിരുന്നു അതിഥി.
ഇറ്റാലിയന്‍ നിയോറിയലിസത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് സത്യജിത് റായ് വഴി ഇന്ത്യന്‍ ഭാഷാ സിനിമകളും യാഥാര്‍ത്ഥ്യത്തിന്റെ തനതുവഴികളില്‍ സ്വത്വം തേടുന്ന കാലത്താണ് ഫാന്റസിയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഉള്‍ക്കാഴ്ചകളുമായി കെ.പി.കുമാരന്‍ അതിഥി ദൃശ്യവല്‍ക്കരിക്കുന്നത്. ലോക അസംബന്ധ നാടകവേദിയുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെട്ട ഐറിഷ്  നോവലിസ്റ്റും കവിയും നാടകൃത്തുമായ സാമുവല്‍ ബെക്കറ്റിന്റെ ഗോദോയെ കാത്ത് (വെയ്റ്റിങ് ഫോര്‍ ഗോദോ) എന്ന വിഖ്യാതനാടകത്തിലെ ‘വ്യര്‍ത്ഥമായ കാത്തിരിപ്പ്’ എന്ന പ്രമേയം അടിസ്ഥാനമാക്കി കെ.പി.കുമാരന്‍ തന്നെയെഴുതിയ നാടകത്തിന്റെ സിനിമാരൂപാന്തരമായിരുന്നു അതിഥി. എന്നാല്‍ ബെക്കറ്റിന്റേതില്‍ നിന്നു വിഭിന്നമായി, തീര്‍ത്തും പ്രത്യാശാ ശൂന്യമായ ഒരടഞ്ഞ ലോകമല്ല അതിഥിയില്‍ ആവിഷ്‌കരിക്കപ്പെട്ടത് എന്നു നിരൂപകന്‍ ഒ.കെ. ജോണി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മനുഷ്യമനസ് സൃഷ്ടിക്കുന്ന ഭ്രമാത്മകതയേയും ഉണ്മയേയും പരസ്പരം അഭിമുഖം നിര്‍ത്തിക്കൊണ്ടു, മനുഷ്യമനസുകളുടെ ആഴങ്ങള്‍ പരിശോധിക്കുന്ന സിനിമ എന്നാണ് അതിഥി വിശേഷിപ്പിക്കപ്പെടുന്നത്.
കേന്ദ്രകഥാപാത്രത്തെ കാണാപ്പുറത്തു നിര്‍ത്തി, മറ്റു കഥാപാത്രങ്ങളുടെ ആന്തരികചിന്തകളിലൂടെ അദൃശ്യനായകനെ അവതരിപ്പിക്കുക എന്നൊരു രചനാതന്ത്രമാണ് അതിഥിയുടെ തിരക്കഥയില്‍ കുമാരന്‍ സ്വീകരിച്ചത്. അതുവരെയുള്ള ചലച്ചിത്രസങ്കല്‍പത്തില്‍ വളരെയധികം പുതുമ അവകാശപ്പെടാവുന്ന ഒന്നായിരുന്നു അത്. കെ.ആര്‍.മോഹനന്റെ പുരുഷാര്‍ത്ഥം, സി.രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകള്‍ പോലെ സമാനമായ കഥാനിര്‍വഹണങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടായി എങ്കിലും അതിഥി അതിന്റെ തുടക്കമായിരുന്നു. 
മണലാരണ്യം പോലൊരു സ്ഥലത്തെ ഒറ്റപ്പെട്ടൊരു വീട്ടിലെ പ്രതീക്ഷ നശിച്ച ചില കുടുംബാംഗങ്ങളുടെ ജീവിതമാണ് സിനിമ അനാവരണം ചെയ്തത്. ബിസിനസൊക്കെ പൊളിഞ്ഞു, കേസും കൂട്ടവുമായി കഴിയുന്ന, കഞ്ചാവില്‍ സ്വയം മറക്കുന്ന കരുണണന്‍ എന്ന കഥാപാത്രത്തെ നാടകത്തിലും സിനിമയിലും തനതായ മേല്‍വിലാസം തീര്‍ത്ത പി.ജെ.ആന്റണിയാണ് ജീവസുറ്റതാക്കിയത്. ആ വീടിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചൂതാട്ടകേന്ദ്രമാക്കി മാറ്റുകയാണ് കരുണന്‍. ലഹരിയും ചീട്ടുകളിയുമാണ് സ്വന്തം ഇന്നലെകളില്‍ നിന്ന് സ്വയം സ്വസ്ഥമാക്കാനുള്ള അയാളുടെ കുറുക്കുവഴികള്‍. അനപത്യദുഃഖത്തിലും ഭര്‍ത്താവിന്റെ ദുരവസ്ഥയിലും മനസുതകര്‍ന്നു കഴിയുന്ന കരുണന്റെ ഭാര്യ രമണി(ഷീല)യാണ് രണ്ടാമത്തെ ആള്‍. രമണിയുടെ അനിയത്തി ലത(സന്ധ്യ)യാണ് ചിത്രത്തില്‍ അല്‍പമെങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ വഹിക്കുന്ന കഥാപാത്രം. ലതയെ ഇഷ്ടപ്പെടുന്ന മെക്കാനിക്ക് രാഘവനി(ബാലന്‍ കെ നായര്‍)ല്‍ നിന്ന് കടം വാങ്ങി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന രമണിയുടെയും ലതയുടെയും വൃദ്ധ പിതാവാണ് (കൊട്ടാരക്കര ശ്രീധരന്‍ നായര്‍) ഇനിയൊരു കഥാപാത്രം. ലതയ്ക്ക് രാഘവനോടുള്ള പ്രണയത്തിലാണ് രമണി അല്‍പമെങ്കിലും ആശ്വാസം കാണുന്നത്. സമൂഹത്തില്‍ നിന്ന് പലതുകൊണ്ടും ഒറ്റപ്പെട്ടതെന്നു തോന്നുന്ന ഈ വീട്ടിലേക്ക് പുറംലോകം കടന്നുവരുന്നത് മെക്കാനിക്ക് രാഘവനിലൂടെയാണ്. ഇവര്‍ക്കിടയിലേക്കാണ്, വര്‍ഷങ്ങള്‍ക്കുമുമ്പേ നാടുവിട്ടുപോയ,രമണിയുടെ അച്ഛന്റെ അനന്തരവനും രമണിയുടെ മുന്‍കാല കാമുകനുമായ ശേഖരന്‍ തിരികെ വരുന്നു എന്ന വാര്‍ത്ത പ്രതീക്ഷയുടെ പുതുനാമ്പായി ഒരു സുപ്രഭാതത്തില്‍ എത്തിച്ചേരുന്നത്. ആ പ്രത്യാശ, ശേഖരന്‍ എന്ന അതിഥിയുടെ വരവ് കുടുംബത്തിലുണ്ടാക്കുന്ന സാമൂഹികവും ആന്തരികവുമായ മാറ്റങ്ങളാണ് അതിഥി കാണിച്ചു തരുന്നത്.
നാലുപേരിലും നാലുതരത്തിലുള്ള സ്വാധീനമാണ് അതിഥി ഉളവാക്കുന്നത്. ശേഖരന്‍ മടങ്ങിയെത്തുന്നു എന്ന കത്തു കിട്ടുന്നതോടെ കരുണന് ആകെ സന്ദേഹമാവുകയാണ്. കാമുകിയായ തന്റെ ഭാര്യയെ തേടിയാണോ ശേഖരന്റെ വരവ് എന്നാണയാളുടെ സംശയം. അതേസമയം, സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന സ്വന്തം ഭര്‍ത്താവിനെ അതില്‍ നിന്നു കരകയറ്റാനുള്ള ഒരത്താണി എന്ന നിലയിലാണ് രമണി പണക്കാരനായ അമ്മാവന്റെ മകന്റെ ആഗമനത്തെ പ്രതീക്ഷയോടെ കാക്കുന്നത്. ശേഖരനെ കൂടി പങ്കാളിയാക്കി കരുണനെക്കൊണ്ട് വീണ്ടും ബിസിനസ് ചെയ്യിക്കാമെന്നൊക്കെയാണ് അവളുടെ മനക്കോട്ട. തന്റെ അസംതൃപ്തജീവിതത്തിനിടെ, ഭര്‍ത്താവിന്റെ അവഗണനയില്‍ നിന്ന് ഒരിറ്റ് പച്ചപ്പ് രമണി കാംക്ഷിക്കുന്നത് അനിയത്തിയുടെ കാമുകന്‍ എന്ന് അവള്‍ക്കുകൂടി ബോധ്യമുള്ള രാഘവനിലാണ്. കരുത്തനായ രാഘവന്റെ പൗരുഷം സ്ത്രീ എന്ന നിലയ്ക്ക് അവളെ പ്രലോഭിപ്പിക്കുന്നുണ്ട്. അയാളുടേതായി തീരാന്‍ അവള്‍ കാംക്ഷിക്കുന്നുമുണ്ട്.
അവളുടെ പിതാവാകട്ടെ. ഇളയ മകളെ കാണിച്ച് അന്നോളം രാഘവനില്‍ നിന്നു നേടിയ സാമ്പത്തിക പിന്തുണയൊക്കെ മറന്ന്, ലതയെക്കൊണ്ട് ശേഖരനെ വിവിഹാം കഴിപ്പിച്ച് കുടുംബത്തെ എന്നന്നേക്കുമായി സുരക്ഷിതമാക്കി സുഖമായൊരു ഭാവി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇനിയും പ്രത്യക്ഷനായിട്ടില്ലാത്ത ശേഖരന്‍ എന്ന അദൃശ്യസാന്നിദ്ധ്യത്തെ മുന്‍നിര്‍ത്തി രാഘവനെ തള്ളിപ്പറയാന്‍ വരെ പേരില്ലാത്ത ആ സ്വാര്‍ത്ഥ വൃദ്ധന്‍ തയാറാവുന്നുണ്ട്. 
അതിഥിയില്‍ യാഥാര്‍ത്ഥ്യബോധത്തോട് ഏറെ അടുത്തു നില്‍ക്കുന്ന, സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ മാത്രം ജീവിക്കുന്ന ഏക കഥാപാത്രമാണ് രാഘവന്‍. പക്ഷേ, ശേഖരന്റെ വരവിനെ അയാളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കാരണം ശേഖരന്‍ വന്നാല്‍ ലത അയാള്‍ക്ക് നഷ്ടപ്പെട്ടേക്കാമല്ലോ. അതേ സമയം, ശേഖരന്‍ വന്നാല്‍ അയാളുടെ സഹായത്തോടെ ഒരു വര്‍ക്ക്‌ഷോപ്പ് സ്വന്തമായി ആരംഭിക്കാമെന്ന് അയാളും സ്വപ്‌നം കാണുന്നുണ്ട്. ലത പോലും ഒരുനിമിഷം ശേഖരനില്‍ ഒരു നല്ല ഭാവി പ്രത്യാശിക്കുന്നുണ്ട്. “സ്വപ്‌നങ്ങള്‍ക്കുള്ളിലെ ഒരു സ്വപ്‌നം” എന്നാണ് സംവിധായകന്‍ ടി.വി.ചന്ദ്രന്‍, പല അടരുകളുള്ള അതിഥിയുടെ ഇതിവൃത്തത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
ഒടുവില്‍ ശേഖരന്‍ എന്ന അതിഥിയുടെ വരവ് കേവലമൊരു മിഥ്യ മാത്രമായി പര്യവസാനിക്കുമ്പോള്‍, അകപ്പെട്ടവര്‍ക്കാര്‍ക്കും രക്ഷാസാധ്യതയില്ലാത്ത ആ വീട്ടില്‍ നിന്ന് രാഘവനിലൂടെ രക്ഷപ്പെടുന്നത് രമണി മാത്രമാണ്. (അടൂര്‍ ഗോപാലകൃഷ്ണന്റെ വിഖ്യാതമായ എലിപ്പത്തായത്തില്‍ കുടുംബവിഭ്രാന്തിയുടെ പത്തായസമാനമായ നാലുകെട്ടില്‍ അകപ്പെട്ടിട്ടുള്ള മൂന്നു സഹോദരങ്ങളില്‍ ജലജ അവതരിപ്പിക്കുന്ന ശ്രീദേവി ഒളിച്ചോട്ടത്തിലൂടെയെങ്കിലും അവിടെ നിന്നു പുറംലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുന്ന കഥാസന്ദര്‍ഭമോര്‍ക്കുക.) പരാജയബോധത്തിന്റെയും ഭ്രമാത്മകതയുടെയും ലോകത്തു നിന്നനുള്ള സ്വാഭാവികമായൊരു രക്ഷപ്പെടല്‍ മാത്രമായിട്ടാണ് രമണിയുടെ പാത്രപരിണാമത്തെ ചലച്ചിത്രനിരൂപകന്‍ വി.കെ.ജോസഫ് നോക്കി കാണുന്നത്. സത്യത്തോട് തെല്ലും ബന്ധമില്ലാത്ത വിഭ്രാന്തിയുടെ ആന്തരികലോകങ്ങളില്‍ നിന്ന് തെല്ലെങ്കിലും വ്യത്യാസപ്പെട്ട് ഭ്രമാത്മകതയുടെ മുഴുവന്‍ ദുരന്തഭാരവും പേറുന്നതിനിടെ അസ്വസ്ഥമാവുന്നതും യാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്നതും രമണിയാണ്. മറ്റുള്ളവരുടെ സഹായത്താല്‍ ജീവിതം കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്ന വൃദ്ധന്റെയും കരുണന്റെയും മാനസികാവസ്ഥകളില്‍ നിന്നു വിഭിന്നമായി ഒരിക്കലും പ്രത്യക്ഷനാവാത്ത ശേഖരനെ അപേക്ഷിച്ച് രമണിക്കെങ്കിലും താങ്ങും തണലും നല്‍കി പുരുഷനെന്ന നിലയ്ക്ക് തന്റെ സ്വത്വം സ്ഥാപിച്ചെടുക്കാന്‍ രാഘവനു മാത്രമേ സാധിക്കുന്നുമുള്ളൂ. 
വയലാര്‍ രാമവര്‍മ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന ഗാനങ്ങളായിരുന്നു അതിഥിയുടെ മറ്റൊരു സവിശേഷത. അതിഥിയുടെ പ്രമേയത്തിന്റെ സങ്കീര്‍ണതയപ്പാടെ വരികളിലാവഹിച്ച ഒന്നായിരുന്നു അയിരൂര്‍ സദാശിവനും സംഘവും ചേര്‍ന്ന് ആലപിച്ച “അഹം ബ്രഹ്‌മാസ്മി...” എന്നു തുടങ്ങുന്ന ഗാനം. “വ്യാമോഹം എല്ലാമെല്ലാമൊരു വ്യാമോഹം ഇല്ലാത്ത ചാക്കിലെ ഇല്ലത്തെ പൂച്ചയെ തിരയുന്നൊരന്ധന്റെ വ്യാമോഹം” എന്ന വരികള്‍, ഒരിക്കലും വരാത്ത അതിഥിയെ കാത്തും അയാളില്‍ പ്രതീക്ഷയര്‍പ്പിച്ചും വ്യാമോഹങ്ങള്‍ക്കു ചുറ്റും ജീവിക്കുന്നവരുടെ മാനസികാവസ്ഥ കൃത്യമായി വരച്ചുകാട്ടുന്നു.ഈ ചിത്രത്തിലെ ഗാനങ്ങള്‍ പരിഗണിച്ചാണ് ആ വര്‍ഷം വയലാര്‍ രാമവര്‍മ്മയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ബഹുമതി ലഭിച്ചത്. രംഗചിത്രീകരണത്തിലും ഈ ഗാനം ഭ്രമാത്മകതയുടെ സാധ്യതകള്‍ അനാവരണം ചെയ്യുന്നു. മുഖം മൂടിയണിഞ്ഞ ഒരുകൂട്ടം കോമാളികളുടെ ചടുലനൃത്തത്തിലൂടെയാണ് ഈ ഗാനരംഗം ആവിഷ്‌കരിച്ചിരിക്കുന്നത്. അതില്‍ രമണിയുടെയും കരുണന്റെയും മനസുകള്‍ തമ്മിലുള്ള അകലം വ്യക്തമാവുന്നുണ്ട്. ശേഖരന്റെ അദൃശ്യസ്വാധീനം രമണിയുടെ തോന്നലുകളിലൂടെ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. യേശുദാസ് പാടിയ “സീമന്തിനി നിന്റെ മിഴികളിലാരുടെ...” എന്ന ഗാനരംഗത്താവട്ടെ രമണിയെ മാത്രമാണ് നമ്മള്‍ കാണുന്നത്. പക്ഷേ തൊട്ടറുപ്പറത്ത് ശേഖരനാണ് അതു പാടുന്നത്. കാഴ്ചക്കാരന്റെ നിലപാടിലാണ് ശേഖരനെ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറതന്നെയാണ് അവിടെ ശേഖരന്റെ കാഴ്ചപ്പാടായി മാറുന്നത്. ആര്‍.എം.കസ്തൂരിയായിരുന്നു ഛായാഗ്രാഹകന്‍.
അതേ സമയം ലതയാവട്ടെ ശേഖരനിലൂടെ തന്റെ ജീവിതത്തില്‍ കടന്നുവന്നേക്കാവുന്ന നഗരജീവിതത്തെയാണ് സ്വപ്‌നം കാണുന്നത്. അവളുടെ മോഹങ്ങളും വ്യാമോഹങ്ങളുമാണ് “തങ്കത്തിങ്കള്‍ താഴിക കുടമുള്ള നഗരം” എന്ന ഗാനരംഗത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. അരങ്ങില്‍ നൃത്തം വയ്ക്കുന്ന ലതയുടെ ചുവടുകളിലൂടെയാണ് ഈ ഗാനാവിഷ്‌കരണം. കഞ്ചാവിന്റെ ലഹരിയില്‍ ആ നൃത്തം നോക്കിയിരിക്കുകയാണ് രാഘവന്‍. ജീവിതത്തിന്റെ ആനന്ദനിര്‍ഭരവും രതിസംയുക്തവുമായ ഭാവങ്ങളുടെ പ്രതീകമായ ആ നൃത്തം സ്വന്തം അസംതൃപ്തമോഹങ്ങളെ ഓര്‍മ്മയിലേക്കു കൊണ്ടുവരികയും അതവളെ ആകുലയാക്കുന്നുണ്ടെന്നും വിജയകൃഷ്ണന്‍ സൂചിപ്പിക്കുന്നു. ചിത്രാന്ത്യത്തില്‍, തന്നെ നഗരത്തിലേക്കു കൊണ്ടുപോകാന്‍ തയാറാവുന്ന ആരേ വേണമെങ്കിലും വരിക്കാന്‍ സന്നദ്ധയാവുന്നുമുണ്ട് ലത. പക്ഷേ, ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞ അവളെ സ്വീകരിക്കാന്‍ രാഘവന്‍ അപ്പോള്‍ തയാറാവുന്നില്ല.
ഒടുവില്‍ ആ വീടാവുന്ന തടവറയില്‍ നിന്ന് സ്വയം സ്വതന്ത്രയായി മണല്‍ക്കാടിലൂടെ എങ്ങോട്ടെന്നില്ലാതെ അലയുന്ന രമണിയെ പിന്തുടര്‍ന്ന് അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ രാഘവന്‍ മാത്രമാണ് സന്നദ്ധനാവുന്നത്. തന്നെ തടയാന്‍ അയാളാരെന്ന രമണി ചോദിക്കുമ്പോള്‍, “ഞാനൊരു പുരുഷനാണ് നീയൊരു സ്ത്രീയും” എന്നാണ് രാഘവന്റെ മറുപടി. അതുകേള്‍ക്കെ ഭ്രാന്തമായി ചിരിക്കുന്ന രമണി ഒടുവില്‍ അയാളെന്ന പുരുഷനു മുന്നില്‍ അഭയം കണ്ടെത്തുന്നിടത്താണ് അതിഥി പൂര്‍ണമാവുന്നത്. രമണിയെ അവതരിപ്പിച്ച ഷീലയും ബാലന്‍ കെ.യും അസാധാരണമായ അഭിനയശേഷിയാണ് പ്രകടമാക്കുന്നത്. മുഖ്യധാരാ സിനിമകളില്‍ നിന്നു വ്യത്യസ്തമായ ഈ നായികാവേഷം നടി ഷീലയുടെ അഭിനയജീവിതത്തില്‍ ഏറെ പ്രത്യേകതയുളളതാണ്. അതുപോലെ തന്നെ കമ്പോളസിനിമകളിലെ ആവര്‍ത്തിക്കപ്പെട്ട വില്ലന്‍-ബലാല്‍സംഗവേഷങ്ങളില്‍ നിന്നു മാറി ബാലന്‍ കെ.നായരുടെ അഭിനയശേഷി പ്രകടമാക്കിയ ചിത്രം കൂടിയായി അത്. ഈ ചിത്രത്തിലെ പ്രകടനം കൂടി കണക്കിലെടുത്താണ് ആ വര്‍ഷം അദ്ദേഹത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ബഹുമതി ലഭിച്ചത് എന്നുമോര്‍ക്കുക. 
ഭ്രമാത്മക ദൃശ്യങ്ങളാല്‍ സമ്പന്നമായ സിനിമയായിരുന്നു അതിഥി. ചിത്രീകരണത്തില്‍ മാത്രമല്ല, ഇതിവൃത്തകല്‍പനയിലും ഈ ഭ്രമാത്മകത പ്രകടമായിരുന്നു. ശേഖരനെ കാണിക്കാതെ കാണിക്കുന്നതരം ക്യാമറാ നിലപാടുകളില്‍ തുടങ്ങി, ശേഖരനെ ഇപ്പോള്‍ കാണാമെന്നു പ്രതീക്ഷിക്കുന്നിടങ്ങളില്‍ അയാള്‍ അപ്രതീക്ഷിതമാകുന്നതുപോലുള്ള ചലച്ചിത്രസമീപനം സംവിധായകന്റെ കൈയൊതുക്കം പ്രകടമാക്കുന്നതായി നിരൂപകര്‍ വാഴ്ത്തിയിട്ടുണ്ട്. രമണിയുടെ അടക്കിവച്ച കാമത്തിന്റെ ചിത്രീകരണവും ലതയുടെ നഗരകാമനകളുമെല്ലാം ഇത്തരത്തില്‍ ഭ്രമാത്മകതയിലൂടെയാണ് അനാവൃതമാകുന്നത്. ഈ രംഗങ്ങളിലൊക്കെ യാഥാര്‍ത്ഥ്യത്തിന്റെ ജീവനുള്ള പ്രകൃതിയും മനുഷ്യരും വസ്തുക്കളും ചലനങ്ങളും ഒക്കെയാണുപയോഗിക്കുന്നതെന്നും സംവിധായകന്‍ തനിക്കിഷ്ടപ്പെട്ട പാറഅറേണിലും ക്രമിത്തിലും അനുപാതത്തിലും അവയെ ഉപയോഗിച്ചുകൊണ്ട് കുടുംബയാഥാര്‍ത്ഥ്യത്തിന്റെ ഒറ്റവരിയില്‍ എക്‌സ്പ്രഷനിസ്റ്റ് സങ്കേതത്തിലൂടെ കഥാവസ്തുവിനെ മോചിപ്പിക്കുകയാണെന്നും നിരൂപകന്‍ വികെ.ജോസഫ് നിരീക്ഷിച്ചിട്ടുണ്ട്. 
കെ.പി.കുമാരനു പുറമേ മലയാളസിനിമയിലെ പ്രതിഭാധനരായ രണ്ടു ചലച്ചിത്രപ്രവര്‍ത്തകരുടെ അരങ്ങേറ്റത്തിനു നാന്ദി കുറിച്ച  സംരംഭം കൂടിയാണ് അതിഥി. ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണനും ദേശീയ ബഹുമതി നേടിയ ചലച്ചിത്രകാരന്‍ ഹരികുമാറുമാണവര്‍. ഇവരില്‍ വിജയകൃഷ്ണന്‍, അതിഥിയുടെ ബീജാവാപം മുതല്‍ തിരക്കഥയെഴുതുന്ന കാലം മുതല്‍ക്കേ കുമാരന്റെ സഹായിയായിരുന്നു. ഹരികുമാറാവട്ടെ ചിത്രീകരണദശയില്‍ അദ്ദേഹത്തോടൊപ്പം ചേരുകയായിരുന്നു. നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന്,സംവിധായകന്റെ ദൃഢനിശ്ചയത്തില്‍ ചിത്രാരംഭത്തിലെ ശീര്‍ഷകറീലുപോലും വേണ്ടെന്നു വച്ച സിനിമയാണ് അതിഥി. നിര്‍മ്മാണ കമ്പനിയുടെ പേരും സിനിമയുടെ പേരും മാത്രമായിരുന്നു എഴുതിക്കാണിച്ചത്. സംവിധായകന്റെ പേരുപോലുമില്ലാതെ പൂര്‍ത്തിയാക്കപ്പെട്ട ഒരുപക്ഷേ ഒരേയൊരു സിനിമയായിരിക്കണം ഇത്.
അതിഥിയിലെ കഥാപാത്രങ്ങള്‍ അഞ്ചും കാത്തിരിക്കുന്നവരാണ്” എന്ന നിരുപകന്‍ വിജയകൃഷ്ണന്റെ നിരീക്ഷണം കൗതുകകരമാണ്. അവരോരോരുത്തരും കാത്തിരിക്കുന്നത് പ്രത്യക്ഷപ്പെടാത്ത ശേഖരനെയാണ്. അവസാനം “ആരാണ് ശേഖരന്‍?” എന്നാരായുന്ന രാഘവനോട്, “ഈ വീട്ടിലെ അതിഥി, ലക്ഷപ്രഭു, സുന്ദരന്‍, ഉദാരന്‍”എന്നാണ് കരുണന്‍ പറയുന്നത്. വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ ഈ വിശേഷണമോരോന്നിലും നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്നത് ചില സവിശേഷ ഭാവങ്ങളാണെന്ന് വിജയകൃഷ്ണന്‍ നിരൂപിക്കുന്നു. ഓരോ കഥാപാത്രത്തിനും അതു വ്യത്യസ്തവുമാണ്. അവര്‍ക്കു തന്നെ ആ ഭാവത്തിന്റെ സ്ഥൈര്യത്തെപ്പറ്റി ഉറപ്പില്ലാത്തതുകൊണ്ടാണ് വീട്ടിലേത്തുമെന്നു പ്രതീക്ഷിക്കുന്ന ബന്ധുവിനെ അവര്‍ അതിഥിയായി കണക്കാക്കുന്നത് എന്നു വിജയകൃഷ്ണന്‍ പറയുന്നു. സമൂഹവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധത്തെ ബിംബാത്മകമായി പ്രതിനിധാനം ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനെന്നും, ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകരില്‍ കുമാരന്‍, ഷീല എന്നിവര്‍ക്കുപുറമേ ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയായ വിജയകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. പരന്ന മണല്‍പ്പുറത്തിനു നടുവില്‍ ഒറ്റപ്പെട്ട നിലയ്ക്കാണ് ചിത്രത്തിലെ മുഖ്യസ്ഥലമായ വീട് വിഭാവനചെയ്തത്. കലാസംവിധായകന്‍ ദേവദത്തനായിരുന്നു അതു രൂപകല്‍പന ചെയ്തത്. മരുഭൂമിയില്‍ നിന്ന് ഫലഭൂയിഷ്ടമായ പ്രകൃതിയിലാണ് ഈ അന്ത്യരംഗം എന്നതും ശ്രദ്ധേയമാണ്. പ്രകൃതിയുമായി ബന്ധപ്പെട്ട പ്രമേയങ്ങളോട് അഭിവാഞ്ഛ വച്ചുപുലര്‍ത്തിയിട്ടുള്ള കെ.പി.കുമാരനിലെ ചലച്ചിത്രകാരന്റെ പ്രകൃതിവീക്ഷണം വെളിവാക്കുന്ന ക്‌ളൈമാക്‌സ് തന്നെയാണ് അതിഥിയിലേത്.ഇബ്‌സന്റെ പാവവീട്ടിലെ നോറയുടതിനു സമാനമായിട്ടാണ് രമണിയുടെ വീടുവിട്ടുപോകലിനെ നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളിലേക്ക് ഊന്നല്‍ നല്‍കുന്നതോടെ ചിത്രത്തിന്റെ ഭ്രമാത്മകതലം വിസ്തൃതമാകുന്നതായും വിജയകൃഷ്ണന്‍ നിരീക്ഷിക്കുന്നു.
യാഥാര്‍ഥ്യത്തിന്റെയും ഭ്രമാത്മകതയുടെയും വ്യത്യസ്ത തലങ്ങള്‍ പരസ്പരബദ്ധമായി വിന്യസിക്കുന്ന ദൃശ്യപരിചരണത്തിന് രണ്ടുദാഹരണങ്ങള്‍കൂടി ചുണ്ടിക്കാണിക്കുന്നുണ്ട് വിജയകൃഷ്ണന്‍. ആളൊഴിഞ്ഞ റയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ അതിഥിയെ കാത്തു നില്‍ക്കുന്ന വൃദ്ധന്‍ പാഞ്ഞുവന്നിട്ടു നിര്‍ത്താതെ പോകുന്ന വണ്ടിക്കു പിന്നാലെ വൃഥാ വിഹ്വലനായി ഓടുന്നതാണ് അതിലൊന്ന്. അവസാനമയാള്‍ പരിക്ഷീണിതനായി സ്റ്റേഷനില്‍ കുത്തിയിരിക്കുകയാണ്. ശേഖരന്റെ വരവ് എന്നതു തന്നെ മിഥ്യയാണെന്നതിന്റെ ദൃശ്യസൂചനയായാണ് വിജയകൃഷ്ണന്‍ ഈ രംഗത്തെ പരിഗണിക്കുന്നത്. സൗഭാഗ്യസ്വപ്‌നങ്ങളുടെ മിഥ്യാത്വത്തിന്റെ ആവിഷ്‌കാരമായും അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നു. തൊട്ടടുത്തരംഗത്ത് നാം കേള്‍ക്കുന്നത് വലിയ പെട്ടിയും താങ്ങിപ്പിടിച്ച് പോര്‍ട്ടറുടെയരികിലേൂടെ കോട്ടും പപ്പാസുമിട്ടു നടന്നെത്തിയ ശേഖരനെക്കുറിച്ചുള്ള വൃദ്ധന്റെ വിവരണമാണ്. ഇവിടെ യാഥാര്‍ത്ഥ്യവും സങ്കല്‍പവും പരസ്പരം ഇഴപിരിച്ചെടുക്കാനാവാത്തവിധം ഒന്ന് മറ്റൊന്നിനോട് ഉള്‍ച്ചേരുകയാണ്. സത്യമേത് മിഥ്യയേത് എന്ന തിരിച്ചറിവു നഷ്ടമാവുന്നിടത്താണ് അതിഥി എന്ന സിനിമയും അതിലെ കഥാപാത്രങ്ങളുടെ മനോനിലയും പ്രസക്തി കൈവരിക്കുന്നത്. യാഥാര്‍ത്ഥ്യവും മിഥ്യയും ഇടകലര്‍ന്ന സങ്കീര്‍ണമായ ദൃശ്യപരിചരണത്തെ അതിന്റെ സകല പരമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ടുന്നെ രക്ഷപ്പെടുത്തിയത് രവി എന്ന ദൃശ്യസന്നിവേശകന്റെ കൈവിരുതാണ്.  രണ്ടു ഷെഡ്യൂളിലായി ചിത്രീകരിക്കപ്പെട്ട അതിഥിയുടെ ചിത്രീകരണഘട്ടങ്ങളിലെ കണ്ടിന്യൂയിറ്റിയടക്കമുള്ള പരിമിതികളെ ഒരളവുവരെ രവിയുടെ കൃതഹസ്തതയിലൂടെ മാറ്റിമറിക്കാന്‍ സ്രഷ്ടാക്കള്‍ക്കായി.
രചനയുടെ ബാനറില്‍ പൊന്നപ്പന്‍ നിര്‍മ്മിച്ച അതിഥി 76 ല്‍ പ്രേക്ഷരും നിരൂപകരും ഒരുപോലെ തഴഞ്ഞ സിനിമയായിരുന്നു. പിന്നീടാണ് അതിഥിയുടെ ഘടനാപരവും ഉള്ളടക്കപരവുമായ പ്രസക്തിയും പ്രത്യേകതയും നിരൂപകര്‍ തിരിച്ചറിയുന്നതും ചിത്രം ചര്‍ച്ചയാവുന്നതും. പക്ഷേ, അപ്പോഴേക്ക് പ്രിന്റ് പോലും ബാക്കിയില്ലാത്തവിധം അതിന്റെ പകര്‍പ്പുകള്‍ കൈമോശം വരികയായിരുന്നു. പി.കെ.വേണുക്കുട്ടന്‍ നായര്‍, പി.സി.സോമന്‍, പ്രേമ, എന്നിവരും അഭിനയിച്ച ചിത്രത്തിന്റെ നിലവാരം കുറഞ്ഞ ഒരു വീഡിയോ പകര്‍പ്പുമാത്രമാണ് ബാക്കിപത്രത്തില്‍ ആകെ അവശേഷിക്കുന്നത്. ആദ്യമലയാള സിനിമയുടെ പകര്‍പ്പോ നായികയുടെ വിശദാംശങ്ങളോ പോലും സൂക്ഷിക്കാന്‍ സാധിക്കാത്ത മലയാള സിനിമയ്ക്ക് അതിഥി പോലൊരു നിര്‍ണായക സിനിമ കാലാവശിഷ്ടമായതു വഴി വന്ന നഷ്ടത്തിന്റെ ആഴം ഇനിയും ബോധ്യമായിട്ടുണ്ടോ എന്നുള്ളതാണ് ചോദ്യം.