Showing posts with label Pregnant by my ex professor's dad. Show all posts
Showing posts with label Pregnant by my ex professor's dad. Show all posts

Monday, September 22, 2025

മൈക്രോ ഡ്രാമ-നാളെയുടെ മൊബൈല്‍ കാഴ്ച


കലാകൗമുദി സെപ്റ്റംബര്‍ 14-231  2025 


എ.ചന്ദ്രശേഖര്‍


മലയാളത്തില്‍ വെബ്‌സീരീസ് ജനപ്രിയമാര്‍ജ്ജിച്ചിട്ട് കാലം കുറച്ചായി. ഹോളിവുഡ്-കൊറിയന്‍ വെബ്‌സീരീസുകളുടെ പൈതൃകവും പാരമ്പര്യവുമൊന്നും അവകാശപ്പെടാനില്ലെങ്കിലും കരിക്ക് പോലുള്ള അമച്ചര്‍ നിര്‍മ്മിതികള്‍ മുതല്‍ നെറ്റ്ഫ്‌ളിക്‌സും ജിയോ ഹോട്ട്‌സ്റ്റാറും നിര്‍മ്മിച്ച പ്രൊഫഷനല്‍ നിര്‍മ്മിതികള്‍ വരെ ഭേദപ്പെട്ട, തരക്കേടില്ലാത്ത സ്വീകാര്യതയും സാമ്പത്തികവും നേടിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ ടെലിവിഷന്‍ പരമ്പരകളുടെ രൂപഭാവാദികള്‍ ആവഹിക്കുന്ന ദൃശ്യാഖ്യാനങ്ങള്‍ തന്നെയാണ്. ഒ.ടി.ടി.കളിലൂടെ പ്രകാശിക്കപ്പെടുന്നു എന്നതൊഴിച്ചാല്‍ അവ സ്മാര്‍ട്ട് ടിവികളില്‍, മറ്റേത് ടെലിവിഷന്‍ പരമ്പരയുമെന്നപോലെയോ, ഒരു പക്ഷേ അതിനേക്കാള്‍ മുന്തിയ ഉള്ളടക്ക/പ്രദര്‍ശന നിലവാരത്തിലോ ആസ്വദിക്കാനുമാവും. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ എന്നത് സൂപ്പര്‍ സ്മാര്‍ട്ടാവുന്ന നിര്‍മ്മിത ബുദ്ധിയുടെ കാലത്ത്, പൂര്‍ണമായി മൊബൈല്‍ ഫോണില്‍ മാത്രം ആസ്വദിക്കാവുന്ന പരമ്പരകള്‍ നിര്‍മ്മിക്കപെടുക സാധ്യമാണോ, വലിപ്പത്തിലും ദൃശ്യസങ്കല്‍പത്തിലും മൈക്രോ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഡിജിറ്റല്‍ നിര്‍മ്മിതികള്‍? യൂറോപ്പില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വീബി നടത്തി പരാജയപ്പെട്ട ദൃശ്യപരീക്ഷണം മൈക്രോകോ എന്ന സ്റ്റാര്‍ട്ടപ്പിലൂടെ വീണ്ടും തരംഗമാവുകയാണ് എന്നു വേണം കരുതാന്‍.


മൈക്രോ ഡ്രാമ

ഫോണ്‍ സ്‌ക്രീന്‍ കാഴ്ചയ്ക്കനുയോജ്യമായി ലംബമാനമായ ചിത്രാനുപാതത്തില്‍ (വെര്‍ട്ടിക്കല്‍ ആസ്‌പെക്ട് റേഷ്യോ) ടി ടോക്ക്, റീല്‍സ്് മാതൃകയില്‍ മൈക്രോ കണ്ടന്റ് രൂപത്തില്‍ പ്രകാശിതമാകുന്ന കഥാനിര്‍വഹണ ദൃശ്യാവിഷ്‌കാരങ്ങളയാണ് മൈക്രോ ഡ്രാമാ സീരിയലുകള്‍ എന്നു നിര്‍വചിക്കുന്നത്. ടെലിവിഷന്‍, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ സ്‌ക്രീന്‍ അനുപാതം 4:3 അല്ലെങ്കില്‍ 14: 9 തുടങ്ങിയ വീതിയിലും ഉയരത്തിലുമായിരുന്നെങ്കില്‍, മൊബാല്‍ സ്‌ക്രീനില്‍ അത് 19.5:9 എന്ന ദൃശ്യാനുപാതത്തിലേക്കു മാറുകയായിരുന്നു. മൊബൈല്‍ റിപ്പോര്‍ട്ടിങ് അഥവാ മോബൈല്‍ ജേര്‍ണലിസത്തിലും (ങഛഖഛ) വെര്‍ട്ടിക്കല്‍ സ്‌ക്രീന്‍ വ്യാപകമാവുകയും കൃത്രിമബുദ്ധിയുടെ വരവോടെ, ആ ദൃശ്യാനുപാതത്തിലുള്ള റിപ്പോര്‍ട്ടിങിന് പരക്കെ സ്വീധീനവും പ്രചാരവും സിദ്ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2020-നു ശേഷം വളരെ വേഗത്തില്‍ പ്രചാരം സിദ്ധിച്ച, ആഗോള തലത്തില്‍ വന്‍ ട്രന്‍ഡായ, ചെറിയ, വേഗമേറിയ പരമ്പരകള്‍ അഭൂതപൂര്‍വമായ സ്വീകാര്യത ഡിജിറ്റല്‍ മാധ്യമരംഗത്തു കൈവരിക്കാനായത്. ചൈനയില്‍ ആരംഭിച്ച മൈക്രോ ഡ്രാമകള്‍ ക്‌ളിപ്ത എപ്പിസോഡുകളിലോ ടിക്ടോക് വീഡിയോകളായോ പരിമിതപ്പെടുന്നതായിരുന്നില്ല. ആഴമുള്ള ആഖ്യാനകവും വൈകാരിക ഇതിവൃത്തങ്ങളും, മികച്ച ആഖ്യാനവുമായി ബിഞ്ച് വ്യൂയിങ് അഥവാ പിടിച്ചിരുത്തുന്ന തുടര്‍ കാഴ്ചകളിലേക്ക് പുതുതലമുറയെ നിര്‍ബന്ധിതരാക്കുന്നതാണ് അവ. ടിവി പരമ്പരകളെയോ അവയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ പുനരവതാരമെന്നു വിശേഷിപ്പിക്കപ്പെട്ട വെബ് പരമ്പരകളെയോ അതിശയിപ്പിക്കുന്ന സാധ്യതയായിരുന്നു അവ തുറന്നുവച്ചത്. ഹൊറിസോണ്ടല്‍ ദൃശ്യാനുപാതത്തിലാണെങ്കിലും, മൈക്രോ പരമ്പര എന്ന ആശയത്തോട് അടുത്തുനില്‍ക്കുന്നൊരു ദൃശ്യാവതരണത്തിന് മലയാളികള്‍ കാല്‍നൂറ്റാണ്ടായി നിത്യവും സാക്ഷികളാവുന്നുണ്ട് എന്നൈാരു കൗതുകം കൂടി ഇവിടെ പ്രസക്തമാവുന്നുണ്ട്. ആദ്യം ഏഷ്യാനെറ്റിലും പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലും മുടക്കമില്ലാതെ തുടരുന്ന മുന്‍ഷിയെ മൈക്രോ പരമ്പരകളുടെ ജനുസില്‍ ഉള്‍പ്പെടുത്താമെങ്കിലും അവയുടെ ദൃശ്യാനുപാതം വൈഡ് ഫോര്‍മാറ്റാകകൊണ്ട് സാങ്കേതികമായി വകകൊള്ളിക്കാന്‍ സാധിക്കാതെ വരും.

മൈക്രോ ഡ്രാമയെ കേന്ദ്രീകൃതമായൊരു പ്‌ളാറ്റ്‌ഫോമില്‍ വിപണനം ചെയ്യാന്‍ ശ്രമിച്ച ആദ്യ പരിശ്രമം പക്ഷേ ദയനീയമായി പരാജയപ്പെടുകയായിരുന്നു എന്നതാണ് വൈരുദ്ധ്യം. സമൂഹമാധ്യമങ്ങളില്‍ ഷോട്ട്‌സും റീല്‍സും ടിക് ടോക്കും നേടിയ സ്വീകാര്യതയോ പ്രചാരമോ കൈവരിക്കാന്‍ അവയ്ക്കായില്ല. യു എസില്‍ ജെഫ്രി കാസന്‍ബര്‍ഗ്, മെഗ് വിറ്റ്മാന്‍ എന്നിവര്‍ ചേര്‍ന്ന് 2018ല്‍ ആരംഭിച്ച ക്വീബി , പില്‍ക്കാലത്ത് ഒരു സൈബര്‍മാധ്യമ പ്രയോഗം തന്നെയായിത്തീര്‍ന്ന ക്വീക്ക് ബൈറ്റ്‌സ് എന്ന ആശയത്തില്‍ ഊന്നി, മൊബൈല്‍ ഉപകരണങ്ങള്‍ക്ക് മാത്രമായി ചെറിയ സമയദൈര്‍ഘ്യത്തിലുള്ള വിഡിയോ പരമ്പരകള്‍  ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഒരു മിനിറ്റായിരുന്നു ഒരു എപ്പിസോഡിന്റെ ശരാശരി ദൈര്‍ഘ്യം. ഏറിയാല്‍ മൂന്നു മിനിറ്റും. 20 മുതല്‍ 150 എപ്പിസോഡുകളുള്ള സീസണുകളായിട്ടാണ് അവ വിഭാവനചെയ്യപ്പെട്ടത്. 1.8 ദശലക്ഷം ഡോളറിന്റെ നിക്ഷേപപിന്തുണയുണ്ടായിട്ടും, മോശം നിര്‍വ്വഹണവും കോവിഡ് വരുത്തിവച്ച സമയദോഷവും ചേര്‍ന്ന് ക്വീബി പ്ലാറ്റ്‌ഫോം 2020-ല്‍ അടച്ചുപൂട്ടുകയായിരുന്നു. വലിയ സാധ്യതയുള്ള ഒരു ആശയത്തിന്റെ ബീജാവാപം അതോടെ ചാപിള്ളയായിത്തീര്‍ന്നു. സെല്ലിങ് മൈ വിര്‍ജിനിറ്റി ടു ദ് മാഫിയ കിങ്, പ്രെഗ്നന്റ് ബൈ മൈ എക്‌സ് പ്രൊഫസേഴ്‌സ് ഡാഡ് തുടങ്ങിയ നോവലുകളുടെ മൈക്രോ അനുവര്‍ത്തനങ്ങളെ വീഡിയോ റൊമാന്‍സ് നോവലുകള്‍ എന്നാണ് ഹോളിവുഡ് വിശേഷിപ്പിച്ചത്. ഹോളിവുഡ് ദൃശ്യമികവോടെ ചിത്രീകരിക്കാന്‍ ശ്രമിച്ചതുവഴിയുണ്ടായ വന്‍ നിര്‍മ്മാണ ചെലവാണ് സത്യത്തില്‍ ഈ പ്രസ്ഥാനത്തിനു ശവക്കുഴി തോണ്ടിയത്. ഒന്നുമുതല്‍ ഒന്നേകാല്‍ കോടി രൂപവരെയുള്ള 10 മിനിറ്റ് ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് ക്വീബി നിര്‍മ്മിച്ചിരുന്നത്. വിവിധ മൈക്രോ പരമ്പരകളിലായി മൂന്നു മണിക്കൂര്‍ നേരത്തേക്കുള്ള അത്തരം 25 എപ്പിസോഡുകള്‍ ഓരോ ദിവസവും ക്വില്‍ബി പുറത്തിറക്കി. പക്ഷേ ദൗര്‍ഭാഗ്യമെന്നു തന്നെ പറയണം ക്വീബിയില്‍ സൈനപ്പ് ചെയ്ത ഉപയോക്താക്കളുടെയും വരിക്കാരുടെയും എണ്ണം തീരേ കുറവായി. ഉപഭോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കാനായില്ലെങ്കിലും ക്വിബയുടെ ആശയം മൗലികമായിരുന്നു; ഡിജിറ്റല്‍ ഭാവിയില്‍ ഏറെ വളര്‍ച്ചാസാധ്യതയുള്ളതും. നിര്‍വഹണപ്പിഴവുകൊണ്ടാണ് ഈ ജനപ്രിയ മോഡല്‍ ദുരന്തമായിത്തീര്‍ന്നത്. 

ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് മൊബൈല്‍ സ്‌ക്രീന്‍ വ്യൂവിങ്ങിന്റെയും മൈക്രോവവ്യൂയിങ്ങിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ സ്റ്റാര്‍ട്ടപ്പ് ആശയവുമായി അമേരിക്കയില്‍ നിന്നു തന്നെ പുതിയൊരു വിപ്‌ളവസംരംഭത്തിന് തുടക്കമായിരിക്കുകയാണിപ്പോള്‍. എബിസി എന്റര്‍ടെയ്ന്‍മെന്റ്‌സ്, യാഹൂ മീഡിയ ഗ്രൂപ്പ്, തുടങ്ങിയവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചുപരിചയമുള്ള വിനോദ വ്യവസായത്തിന്റെ സ്പ്ന്ദനങ്ങള്‍ ഉള്ളം കൈയിലെന്നോണം നിശ്ചയമുള്ള ലോയ്ഡ് ബ്രൗണ്‍, യാന വിനോഗ്രേയ്ഡ് തുടങ്ങിയവര്‍ ചേര്‍ന്നാരംഭിച്ച മൈക്രോ കോ എന്ന ഈ സംരംഭം ലോക സിനിമയുടെ ഈറ്റില്ലമായ ഹോളിവുഡ്ഡില്‍ നിന്നാണ് ഉത്ഭവം കൊണ്ടിരിക്കുന്നത് എന്നതും കൗതുകമാണ്. ചൈനയും ഏഷ്യന്‍ രാജ്യങ്ങളുമടക്കം ഏഴുപതു ലക്ഷം ഡോളറിലേറെ വരുന്ന വിപണിയാണ്് മൈക്രോകോ ലക്ഷ്യമിടുന്നത്. കാഴ്ചയില്‍ അഡിക്ഷനുണ്ടാക്കുന്ന ബൈറ്റ് സൈസ് മൈക്രോഡ്രാമകളുടെ വിപണി സാധ്യത ചൂഷണം ചെയ്യാനുള്ള ഹോളിവുഡ്ഡിന്റെ ആദ്യത്തെ നേര്‍സംരംഭമായിട്ടാണ് വിനോദമേഖല മൈക്രോ കോയെ കണക്കാക്കുന്നത്.കാലത്തിനു മുന്നേ യാഥാര്‍ത്ഥ്യമായിപ്പോയതാണ് ക്വീബിയുടെ ദുര്‍വിധി എന്ന വീക്ഷണമാണ് മൈക്രോകോയുടെ സ്ഥാപകരായ ലോയ്ഡ്, യാനാ എന്നിവര്‍ക്കും സഹസ്ഥാപകരായ സൂസന്‍ റോവ്‌നര്‍ക്കും ക്രിസ് മക്ഗര്‍ക്കിനുമുള്ളത്.


മാര്‍ക്കോകോ ആപ്പ്

ഒറ്റവാചകത്തില്‍ വിശദീകരിക്കുകയാണെങ്കില്‍ നിലവിലുള്ള പല കണ്ടന്റ് നിര്‍മ്മാണ് ആപ്പുകളേയും പോലെ തന്നെ വീഡിയോ ഉള്ളടക്കം, മൊബൈലിനാവശ്യമായ ദൃശ്യാനുപാതത്തിലും ദൈര്‍ഘ്യത്തിലും ചിത്രീകരിക്കാനും സന്നിവേശിക്കാനും അപ്‌ലോഡ് ചെയ്യാനും സൗകര്യം നല്‍ക്കുന്ന ഒരു ഷോട്ട്-ഫോം സ്റ്റുഡിയോ കം ആപ്പ് ആണ് ക്വില്‍ബി പോലെ തന്നെ മൈക്രോ കോയും. ലൊസാഞ്ജലസിലെ വിനോദ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ടെക് കമ്പനിയായ സിനിവേഴ്‌സും, എന്‍ബിസി ന്യൂസിന്റെ മുന്‍ പ്രസിഡന്റ് നോഹ ഓപ്പണ്‍ഹൈം, എന്‍ബിസി യൂണിവേഴ്‌സല്‍ ടെലിവിഷന്‍ ആന്‍ഡ് സ്ട്രീമിങ് കമ്പനിയുടെ മുന്‍ ചെയര്‍പേഴ്‌സണായ സാറ ബ്രെമ്മര്‍, ലോയ്ഡ് ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്നുള്ള ബന്യാന്‍ വെഞ്ചേഴ്‌സ് എന്ന മീഡിയ ഇന്‍വെസ്‌ററ്‌മെന്റ് ആന്‍ഡ് ഇ്ന്‍ക്യൂബേറ്റര്‍ കമ്പനിയും ചേര്‍ന്നാണ് മൈക്രോകോയ്ക്ക് മൂലധനം നിക്ഷേപിച്ചിരിക്കുന്നത്. ദ് ലോസ്റ്റ്, ജിമ്മി കിമ്മല്‍ ലൈവ് തുടങ്ങിയ ഹിറ്റ് ടിവി പരിപാടികളുടെ ആസൂത്രകനായ ലോയ്ഡും വാര്‍ണര്‍ ബ്രദേഴ്‌സ് ടെലിവിഷനലെ ടെഡ് ലാസോ, ഗോസിപ് ഗേള്‍, ദ് ഫ്‌ളാഷ് തുടങ്ങിയ മെഗാഹിറ്റ് പരമ്പരകളുടെ പിന്നിലെ ചാലകവനിതായിരുന്ന സൂസന്‍ റോവ്‌നറും ഒക്കെയാണ് പങ്കാളികള്‍ എന്നതുകൊണ്ടുതന്നെ തുടങ്ങുംമുമ്പേ ഹോളിവുഡ്ഡില്‍ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു മൈക്രോകോ.

തുടക്കത്തിലെ സൗജന്യ എപ്പിസോഡുകള്‍ പൂര്‍ണമായി കാണുകവഴി സ്വന്തമാക്കുന്ന ക്രെഡിറ്റ് പോയിന്റുകള്‍ വഴിയോ പണമടച്ചോ തുടര്‍എപ്പിസോഡുകള്‍ കാണാന്‍ സാധിക്കുംവിധത്തിലുള്ള ഫ്രീമിയം മോഡല്‍ ആണ് മൈക്രോകോ വിഭാവനചെയ്തിരിക്കുന്നത്. ക്വീബിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നിര്‍മ്മാണച്ചെലവു നിയന്ത്രിക്കുകയും കാര്യമായി കുറയ്ക്കുകയും ചെയ്തുകൊണ്ട് മുന്നേറാനാണ് മൈക്രോകോ ലക്ഷ്യമിടുന്നത്. തീരേ കുറഞ്ഞ ചെലവില്‍ നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി ഉന്നത നിലവാരത്തിലുള്ള, പ്രേക്ഷകരുടെ ഉള്ളിലുടക്കി കൊളുത്തിവലിക്കുന്ന മൈക്രോഡ്രാമകള്‍ക്കാണ് മൈക്രോകോ ഊന്നല്‍ നല്‍കുന്നത്. ഓരോ എപ്പിസോഡും പരമാവധി മൂന്നു മിനിറ്റ് ദൈര്‍ഘ്യത്തില്‍, 30-150 എപ്പിസോഡു വരെ നിര്‍മ്മിക്കാനുമാവും. ദൃശ്യമാധ്യമത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ ഇടപെടലിനെതിരേ ഹോളിവുഡ്ഡില്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും വന്‍ പ്രതിരോധം തന്നെയാണു നിലനില്‍ക്കുന്നതെങ്കിലും മൈക്രോകോ പോലുള്ള വിനോദവാണിജ്യ സംരംഭങ്ങള്‍ ഇരുകയ്യുംനീട്ടി അതിനെ സ്വീകരിക്കാനൊരുങ്ങുകയാണ് എന്നതാണ് വസ്തുത. മനുഷ്യബുദ്ധിയും പ്രതിഭയും ഭാവനയും ഉറപ്പാക്കിക്കൊണ്ടുതന്നെ നിര്‍മ്മിതബുജദ്ധിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മൈക്രോകോയുടെ വാണിജ്യസാധ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ സ്‌റ്റോറിടെല്ലിങ്ങിനെ നിര്‍മ്മിതബുദ്ധിയുപയോഗിച്ച് പരമാവധി ലളിതവും നിലവാരഗുണമുള്ളതുമാക്കിത്തീര്‍ക്കാനാണ് മൈക്രോകോ പരിശ്രമിക്കുന്നത്. സാങ്കേതിക-ദൃശ്യപരിചരണശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മൈക്രോ പരമ്പരയുടെ ഉള്ളടക്കനിലവാരം മികച്ചതാക്കാനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. അതിനായി മൈക്രോകോ വിഭാവന ചെയ്യുന്ന ദൃശ്യപരിചരണരീതിതന്നെ വിപ്‌ളവാത്മകമാണ്.

ഒരു ശരാശരി സിനിമയില്‍ ഇതിവൃത്തസ്ഥാപനം, കഥാപാത്രസ്ഥാപനം എന്നിവ നിര്‍വഹിക്കപ്പെട്ട് പ്രമേയത്തിന്റെ പിരിമുറുക്കത്തിലേക്ക് പ്രേക്ഷകന്‍ ആനയിക്കപ്പെടുക, തുടങ്ങി പത്തോ പതിനഞ്ചോ മിനിറ്റിലായിരിക്കും. ടിവി/വെബ് പരമ്പരകളില്‍ അത് പൈലറ്റ് എപ്പിസോഡിന്റെ അന്ത്യഭാഗത്താകാനാണ് സാധ്യത. നിലവിലുള്ള ഇത്തരം കഥപറച്ചില്‍ ശൈലിയെ ആകമാനം തിരുത്തിക്കുറിക്കുന്ന ഘടനയാണ് മൈക്രോ ഡ്രാമയുടെ ദൃശ്യസവിശേഷത. എപ്പിസോഡ് തുടങ്ങി മൂന്നാമത്തെ സെക്കന്‍ഡില്‍ പരിണാമഗുപ്തി സൃഷ്ടിച്ച്, 25-ാമത്തെ സെക്കന്‍ഡില്‍ തന്നെ പ്രേക്ഷകനെ സ്വാധീനിക്കത്തക്ക നാടകീയപിരിമുറക്കം ഉറപ്പാക്കുക എന്നതാണ് ആ ശൈലി. ചുരുക്കിപ്പറഞ്ഞാല്‍, കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഇതിവൃത്തനിര്‍വഹണം, സാധ്യമാവുന്നത്ര പിരിമുറക്കത്തോടെ ദൃശ്യത്തിലാക്കണം. മറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നു വിഭിന്നമായി പരമ്പരകളെ ആനിമേഷന്‍ ഫോര്‍മാറ്റുകളിലേക്കും ഗെയിമിങ്ങിലേക്കും കൂടി വ്യാപിപ്പിക്കുക എന്നതാണ് മൈക്രോകോയുടെ സ്ട്രാറ്റജി. അതിനവര്‍ക്കുള്ള വലിയ പിന്‍ബലം സിനിവേഴ്‌സിന്റെ വിശാലമായ ദൃശ്യ-ശ്രാവ്യ ശേഖരം തന്നെയാണ്. പോഡ് കാസ്റ്റ്, സിനിമ, ടിവി പരമ്പരകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 71000 നിര്‍മ്മിതികളാണ് സിനിവേഴ്‌സിന്റെ ബൃഹദ്‌ശേഖരത്തിലുള്ളത്. ഈ ശേഖരത്തിലെ പല ഉള്ളടക്കങ്ങള്‍ക്കും മൈക്രോഡ്രാമാ ശൈലിയിലുള്ള പുനരാവിഷ്‌കാരംവഴി തന്നെ ഈ രംഗത്തൊരു ആധിപത്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. സിനിവേഴ്‌സിന്റെ ശേഖരത്തില്‍ നിന്ന് വളരെ ചെറിയ ബജറ്റില്‍ കഴിഞ്ഞവര്‍ഷം പുനര്‍നിര്‍മ്മിച്ച ഹൊറര്‍ ചിത്രമായ ടെറിഫൈയര്‍-3 നേടിയ പ്രദര്‍ശനവിജയം അതിന് ഉപോല്‍ബലകമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മൈക്രോ ഡ്രാമ പരമ്പരകള്‍ ആഗോളതലത്തില്‍ കാഴ്ചശീലത്തില്‍ വന്‍മാറ്റങ്ങള്‍ സാധ്യമാക്കുന്നുണ്ട്, പ്രത്യേകിച്ച് ഇക്കാലത്തെ വളരെ ചെറിയ അറ്റന്‍ഷന്‍ സ്പാന്‍ (പ്രേക്ഷകന്‍ ഒരുള്ളടക്കിലേക്ക് കണ്ണുടക്കുന്ന വളരെ ചുരുങ്ങിയ നിമിഷങ്ങള്‍,ശ്രദ്ധാനേരം) പരിഗണിച്ച്, മൊബൈല്‍ ഉപകരണങ്ങളുടെ ദൃശ്യാനുപതാത്തിനനുസരിച്ച് കഥകളെ അനുയോജ്യമായി രൂപകല്പന ചെയ്തുകൊണ്ട്. പ്രേക്ഷകരെ സംബന്ധിച്ച് ഒന്നിലും അധികനേരം ശ്രദ്ധയൂന്നാത്ത ആധുനികസാഹചര്യത്തില്‍ ടെലിവിഷനോ സിനിമയോ ആവശ്യപ്പെടുന്നത്ര സമയദാര്‍ഘ്യം ഒഴിവാക്കിക്കൊണ്ട്, ചെറുതും സുദൃഢവുമായ കഥാനുഭവങ്ങള്‍ സമ്മാനിക്കുകയാണ് മൈക്രോ ഡ്രാമകള്‍. യുവജനങ്ങളുടെയും ഞൊടിയിട കൊണ്ടു മാനസികവിനോദം ആഗ്രഹിക്കുന്നവരുടെയും കാഴ്ചശീലത്തിനൊത്താണ് അവ പരുവപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക പ്രശ്‌നങ്ങളും ആധുനിക വിഷയങ്ങളും ചിമിഴ് രൂപത്തില്‍ അവതരിപ്പിക്കുന്ന ഈ സീരിയലുകള്‍, ഉള്ളടക്കം കൂടുതല്‍ ലളിതവും വ്യാപക വും ആക്കുന്നു. പ്രേക്ഷകനുമായി കൂടുതല്‍ ഫലപ്രദമായി സംവദിക്കാനാവുന്നതെങ്ങനെ എന്നാണ് പരമ്പരാഗത ദൃശ്യമാധ്യമങ്ങളൊക്കെയും ആഴത്തില്‍ ചിന്തിച്ചിരുന്നത്. ടെലിവിഷനെയും വെബ്ബിനെയും എങ്ങനെ, എത്രത്തോളം ഇന്ററാക്ടീവ്(ശിലേൃമരശേ്‌ല) അഥവാ പാരസ്പര്യത്തിലാക്കാം എന്നതിലായിരുന്നു പരീക്ഷണങ്ങളധികവും. സമൂഹമാധ്യമങ്ങളിലേക്കുള്ള വികാസവും അത്തരം ചിന്തകളില്‍ നിന്നാണുണ്ടായത്. എന്നാല്‍ മൈക്രോ ഡ്രാമ പരമ്പരകളാവട്ടെ പ്രേക്ഷകന് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ പോലും സമയം നല്‍കുന്നില്ല. അതിനുമുമ്പേ തന്നെ അവരെ അടിമകളാക്കുന്നതരം ദൃശ്യാഖ്യാനങ്ങള്‍ക്കാണ് മൈക്രോഡ്രാമകള്‍ അവതരണവേഗത്തിലൂടെ ലക്ഷ്യമിടുന്നത്. ഉള്ളടക്കത്തോട് പ്രേക്ഷകന് പ്രതികരിക്കാനോ പ്രതിപ്രവര്‍ത്തിക്കാനോ പോലുമാവുംമുമ്പ് ക്‌ളൈമാക്‌സിലവസാനിക്കുംവിധമുള്ള അവതരണങ്ങള്‍ അതുകൊണ്ടു തന്നെ സൃഷ്ടാവും പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിച്ചേക്കുമെന്നു തന്നെ കരുതണം.

മൈക്രോ ഡ്രാമ സീരിയലുകളുടെ വേഗവും, ക്ഷിപ്രാസ്വാദനം സാധ്യമാക്കുന്ന കഥാനിര്‍വഹണവും പ്രേക്ഷകമനസ്സിനെ ഗണ്യമായി സ്വാധീനിക്കാം. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ഉള്ളടക്കം നീണ്ട ശ്രദ്ധ ആവശ്യപ്പെടുന്നില്ല; അതിനാല്‍ തിരക്കുള്ള ജീവിതശൈലിയിലുള്ളവര്‍ക്കും ആകര്‍ഷകമാകുമത്. ഉള്ളില്‍ കൊളുത്തിവലിക്കുംവുധമുള്ള ശക്തമായ കഥാസനന്ദര്‍ഭങങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തിയ ഈ സീരിയലുകള്‍ തത്സമയ സംതൃപ്തിയും മാനസികോത്തേജനവും നല്‍കുന്നു. ഇതിലൂടെ, ദൈര്‍ഘ്യമേറിയ കഥകളെക്കാള്‍ ചെറിയ, ആവര്‍ത്തിച്ചു കാണാവുന്ന ഉള്ളടക്കങ്ങളോടുള്ള പ്രേക്ഷകാഭിരുചി വര്‍ധിക്കാനാണു സാധ്യത. ഇപ്പോള്‍പ്പോലും പല ദീര്‍ഘാഭിമുഖങ്ങളും ഒറ്റചോദ്യമായി അടര്‍ത്തിയെടുത്ത് റീലുകളാക്കുമ്പോഴാണല്ലോ കാഴ്ചക്കാരധികം. എന്നാല്‍, ഈ രീതി ശീലമാകുമ്പോള്‍, പരമ്പരാഗത കഥാനിര്‍വഹണങ്ങളോടുള്ള സ്വീകാര്യതയും സഹിഷ്ണുതയും പ്രേക്ഷകരില്‍ കാലക്രമേണ കുറഞ്ഞുവന്നേക്കാമെന്നും മനഃശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ആധുനിക മാധ്യമോപഭോഗത്തില്‍ ഈ മാറ്റം വലിയ സ്വാധീനം ചെലുത്തും.

ചുരുക്കത്തില്‍, മൈക്രോ ഡ്രാമകള്‍ ലോകമെമ്പാടും ടേക്-സാവികള്‍ക്കിടയില്‍ ജനപ്രിയ കാറ്റഗറിയായി മാറിക്കൊണ്ടിരിക്കുകയാണ്.  വെബ് ഉള്ളടക്കങ്ങളിലേക്കു പോലും മനുഷ്യരുടെ ശ്രദ്ധാസമയം (അേേലിശേീി ുെമി) കുറയുന്ന കാലത്ത്, മൈക്രോ ഡ്രാമകള്‍ ഹ്രസ്വ സമയത്തില്‍ തന്നെ സമ്പൂര്‍ണ്ണ കഥയും, ഭാവവും പകരുന്നു; ഇത് സ്രഷ്ടാക്കള്‍ക്കും ബ്രാന്‍ഡുകള്‍ക്കും പുതിയ അവസരങ്ങളുടെ സാധ്യതകളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്. സമീപഭാവിയില്‍ ഹോളിവുഡ്ഡിലെ മറ്റ് സ്റ്റുഡിയോ ഭീമന്മാരും ഇത്തരത്തില്‍ തങ്ങളുടെ ദൃശ്യശേഖരത്തെ മാറിയ കാലത്തിനൊത്ത് പുനരുപയോഗിക്കാനും പുനരവതരിപ്പിക്കാനും തയാറായേക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

അവലംബം

1] https://www.enveu.com/blog/micro-dramas-the-next-global-storytelling-powerhouse

[2] https://www.linkedin.com/pulse/microdramas-tiny-stories-massive-impact-2025-irina-deaconu-pdnff

[3] https://www.nytimes.com/2025/08/13/business/media/hollywood-micro-drama-quibi.html

[4] https://www.apptunix.com/blog/why-quibi-failed-in-less-than-a-year-5-lessons-to-learn/

[5] https://en.wikipedia.org/wiki/Quibi

[6] https://deadline.com/2025/08/terrifier-distributor-cineverse-lloyd-braun-banyan-launch-microco-short-form-venture-1236485551/

[7] https://www.youtube.com/watch?v=HaQb4jabtKM

[8] https://www.warc.com/newsandopinion/opinion/inside-the-rise-of-micro-dramas--and-the-opportunities-for-marketers/en-gb/6981

[9] http://english.scio.gov.cn/pressroom/2025-01/06/content_117647679.html

[10] https://www.cnbctv18.com/entertainment/rise-of-micro-dramas-indian-players-eye-new-frontier-as-global-market-surges-past-7-billion-dollar-19627211.htm