പ്രസാധകന്‍ ഓണപ്പതിപ്പ് 2025
എ.ചന്ദ്രശേഖര്‍
കുടുംബം, തറവാട്ടുമഹിമ, സാമൂദായിക അന്തസ്, ആഭിജാത്യം എന്നിങ്ങനെ ജാതീയതയുടെ ഉപോല്‍പ്പന്നങ്ങള്‍ക്കെല്ലാം സാമാന്യം വേരോട്ടമുള്ള സമൂഹം തന്നെയാണ് കേരളത്തിലേത്. വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരികമായ നവോത്ഥാനങ്ങളിലൂടെയും പിഴുതുമാറ്റിയെന്നവകാശപ്പെടുന്നുണ്ടെങ്കിലും മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലും ഈ വൈരുദ്ധ്യവും വേര്‍തിരിവും ഒളിഞ്ഞും തെളിഞ്ഞും ആഴത്തിലും പരപ്പിലും പല തരത്തിലും തലത്തിലും നിലനില്‍ക്കുന്നുണ്ടെന്നതാണ് സത്യം. പലപ്പോഴും പ്രണയം, പ്രണയവിവാഹം, പ്രണയാനന്തരജീവിതം എന്നിവയിലാണ് അവ പ്രത്യക്ഷമായിക്കാണുകയെന്നുമാത്രം. മതംമാറിയും ജാതിമാറിയുമുള്ള പ്രണയ/പ്രണയേതര വിവാഹങ്ങളെ സാഹസം എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ ആ സമൂഹത്തില്‍ ജാതിചിന്തയും ജാതിവിവേചനവും നിലനില്‍ക്കുന്നു എന്നുതന്നെ കരുതേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ച്, തമിഴ്‌നാട്ടിലേതുപോലെയോ, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെയോ അത്രയ്ക്കു സ്പഷ്ടവും പ്രകടവുമായ ജാതിസ്പര്‍ദ്ധ നിലനില്‍ക്കുന്നില്ല എന്നത് സത്യമാണ്. പക്ഷേ അപൂര്‍വമായെങ്കിലും വെളിപ്പെടുന്ന അട്ടപ്പാടിയിലെ മധു വധക്കേസും, ദുരഭിമാനക്കൊലക്കേസുകളും വ്യക്തമാക്കുന്നത് കേരളീയസമൂഹത്തിന്റെയും മനസുകളുടെ അടിത്തട്ടില്‍ നിന്ന് ജാതിചിന്ത തുടച്ചുനീക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ്. തലമുറ മാറ്റം സംഭവിക്കുമ്പോഴും ജാതിചിന്ത കുറഞ്ഞ അളവിലെങ്കിലും കൈമാറ്റം ചെയ്യപ്പെടുകയും നിലനില്‍ക്കുകയും ചെയ്യുന്നുവെന്നത് കാണാതിരുന്നുകൂടാ. സ്വാഭാവികമായി അതവരുടെ കലാസാഹിത്യസാംസ്‌കാരിക പ്രകാശനങ്ങളിലും ആവിഷ്‌കാരയിടമുറപ്പിക്കും. വേടന്റെ പാട്ടിനും വരികള്‍ക്കും പൊതുസ്വീകാര്യത കൈവരുന്നതിനു പിന്നില്‍ സമൂഹത്തില്‍ ഉറങ്ങിക്കിടക്കുന്ന ജാതിവിവേചനത്തോടുള്ള അധഃസ്ഥിതതരുടെ പ്രതിരോധത്തിന് പ്രധാന പങ്കുണ്ട്. മലയാള സാഹിത്യത്തിലും സിനിമയിലും ദലിത/സബ് ആല്‍ട്ടണ്‍ ഉള്ളടക്കങ്ങള്‍ വര്‍ധിച്ചുവരുന്നതും അതുകൊണ്ടുതന്നെയാണ്. ഈ സാഹചര്യത്തില്‍ ജാതി, മതം, ലിംഗം, പ്രണയം തുടങ്ങിയ വിഷയങ്ങളെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് 'ദുരഭിമാനക്കൊല' എന്ന സാമൂഹികപ്രശ്‌നം, മലയാള സിനിമയില്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. പ്രശസ്ത താരനിബിഢമായ നാല് സിനിമകളാണ് ഇവിടെ പരിഗണനയ്‌ക്കെടുക്കുന്നത്. ജീവന്‍ ജോബ് തോമസിന്റെ രചനയില്‍ എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍(2018), സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരതാ സര്‍ക്കസ് (2022), രത്തീന സംവിധാനം ചെയ്ത പുഴു(2022), നവാഗതനായ അനില്‍ദേവ് എഴുതി സംവിധാനം ചെയ്ത ഉറ്റവര്‍(2024), കെ.ആര്‍.സുനിലിന്റെ തിരക്കഥയില്‍ തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത തുടരും(2025), ഷാഹി കബീര്‍ എഴുതി സംവിധാനം ചെയ്ത റോന്ത്(2025) എന്നിവയാണവ.
തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലും മറ്റും നിലനില്‍ക്കുന്നപോലെ കേരളത്തില്‍ ജാതിവെറിയും ദുരഭിമാനക്കൊലകളും നടക്കുന്നില്ല എന്നതു പകല്‍ പോലെ സത്യമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള വേരോട്ടവും, അരനൂറ്റാണ്ടു കൊണ്ടു സമ്പദ്‌രംഗത്തും വിദ്യാഭ്യാസത്തിലും മറ്റും കേരളം നേടിയ പുരോഗതിയുടെയും മാധ്യമജാഗ്രതയുടെയും ഫലശ്രുതിയായാണിത്. എന്നാലും ഒറ്റപ്പെട്ട് കേരളത്തിലും ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവ വ്യാപകമായി മാധ്യമശ്രദ്ധനേടുകയും തദ്വാരാ നിയമപരമായ നടപടികള്‍ നേരിടുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. പൊതുേവ അത്തരം സംഭവങ്ങള്‍ സാമ്പത്തിക അസമത്വത്തെ അടിസ്ഥാനമാക്കിയുണ്ടായതാണെന്നു സൂക്ഷ്മപരിശോധനയില്‍ വ്യക്തമാകും.
ഇതില്‍ മധുപാലിന്റെ ചിത്രമാണ് ഏറെക്കുറേ വാസ്തവത്തോടടുത്തുനില്‍ക്കുന്ന, നിറം ചേര്‍ക്കാത്ത ആഖ്യാനം. തമിഴ്‌നാട്ടിലെ തീവ്ര ജാതിവെറിയുടെ ഇരയായി നാടുവിടേണ്ടി വന്ന ഒരു സ്ത്രീയെ പതിറ്റാണ്ടുകള്‍ക്കു ശേഷം വാര്‍ധക്യത്തിലും പിന്തുടര്‍ന്നു കൊലപ്പെടുത്തുന്നതിന്റെയും അതിന്റെ ഉത്തരവാദിത്തം ഊരുംപേരുമില്ലാത്ത ചെറുപ്പക്കാരനില്‍ വന്നുപെടുകയും ചെയ്യുന്നതായിരുന്നു ഒരു കുപ്രസിദ്ധ പയ്യന്റെ ഇതിവൃത്തം. ദുരഭിമാനക്കൊലയാണു വിഷയമെങ്കിലും, അതു കേരളത്തില്‍ നടക്കുന്നതായുള്ള വ്യാജ ഭാവനയല്ല, തമിഴ്‌നാട്ടിലെ കുപ്രസിദ്ധമായ ഒരു ജില്ലയില്‍ നിലനില്‍ക്കുന്ന അനാചാരത്തിന്റെ, സാമൂഹികവിരുദ്ധതയുടെ ഇരയായിട്ടാണ് മധുപാല്‍ തന്റെ ചിത്രത്തിലവതരിപ്പിച്ചത്. താഴ്ന്ന ജാതിയില്‍പ്പെട്ടൊരാളെ പ്രണയിച്ച് ഒളിച്ചോടിയതിന്റെ പേരിലാണു ചിത്രത്തിലെ നായിക പതിറ്റാണ്ടുകള്‍ക്കു ശേഷം ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും.
ദുരഭിമാനക്കൊല എന്നും അഭിമാനക്കൊല എന്നും വിളിക്കപ്പെടുന്ന ഈ സാമൂഹികവൈരുദ്ധ്യം, കുടുംബത്തിന്റെ /സാമുദായിക വിഭാഗത്തിന്റെ സാങ്കല്‍പിക/പൈതൃക/പാരമ്പര്യമായ അന്തസ്/ആഭിജാത്യം നിലനിര്‍ത്താനും സംരക്ഷിക്കാനുമെന്ന പേരില്‍, മനുഷ്യത്വവും തത്വദീക്ഷയും മാറിനില്‍ക്കുന്ന ഒരു അതിരാണ്. എല്ലാവര്‍ക്കും ജീവിതസത്യമായി മാറിയ ഇത്തരം കേസുകളെ പ്രത്യക്ഷമായും പരോക്ഷമായും ആവഹിച്ചുകൊണ്ടാണ് മലയാള സിനിമ ഈ വിഷയത്തെ പ്രമേയമാക്കിയിട്ടുള്ളത്.അടുത്തകാലത്ത് അത് പ്രകടമായിക്കണ്ട ആദ്യ സിനിമ മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്‍ ആണ്.
ഒരു കുപ്രസിദ്ധ പയ്യന്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ വിചാരണകളാണ് സിനിമയെ പ്രസക്തമാക്കു ന്നത്. നീതിന്യായ വ്യവസ്തയുടെ ദയാരാഹിത്യവും കൗശലവും സിനിമ പ്രശ്‌നവത്കരിക്കുന്നുണ്ട്. ഇതിലെ മുഖ്യപ്രതികള്‍ പൊലീസുകാരാണ്. അവിടെനിന്ന് തന്നെയാണ് സിനിമയും തുടങ്ങുന്നത്. എത്രമാത്രം മലിനമാണ് നമ്മുടെ ക്രമസമാധാന വ്യവസ്ഥയെന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. ജീവന്‍ ജോബ് േതാമസ് എന്ന എഴുത്തുകാരന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.
ബാഹ്യതലത്തില്‍ സ്വന്തമായി ഒരസ്തിത്വം പോലും അവകാശപ്പെടാനില്ലാത്ത അനാഥരും അരക്ഷിതരുമായ പാവം മനുഷ്യരോട് രാജ്യത്തെ നീതിനിര്‍വഹണവ്യവസ്ഥ എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ, അവര്‍ക്കു നേരേ നടക്കുന്ന പ്രത്യക്ഷ മനുഷ്യാവകാശ ലംഘനത്തിന്റെ ഞെട്ടിക്കുന്ന ആഖ്യാനമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. എന്നാല്‍ ആന്തരികതലത്തില്‍ അതൊരു ജാതിസ്പര്‍ദ്ധയില്‍ ഉയിര്‍ത്ത്, വര്‍ഷങ്ങള്‍ നീണ്ട പകയൂതി ജ്വലിപ്പിച്ചു നിര്‍വഹിക്കപ്പെടുന്നൊരു ദുരഭിമാനക്കൊലയുടെ ആഖ്യാനമാണ് യഥാര്‍ഥത്തില്‍.
അമ്മയെപ്പോലെ സ്‌നേഹിച്ച ചെമ്പകമ്മാളിന്റെ മരണത്തോടെയാണ് അനാഥനും അസ്തിത്വമില്ലാത്തവനുമായ അജയന്റെ ജീവിതം തന്നെ മാറുന്നത്. അവനൊപ്പം നിന്നവരെയെല്ലാം ആ സംഭവം അവന് എതിരാക്കി മാറ്റുന്നു. അജയന്റെ കുപ്രസിദ്ധിയുടെ കഥ അവിടെനിന്നാണ് ആരംഭിക്കുന്നത്. പ്രമാദമായ കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടതാണ് പയ്യന്‍സിന്റെ പ്രമേയം.ലകോഴിക്കോട്ട് വട്ടക്കിണറില്‍ ഇഡ്ഡലിക്കച്ചവടം നടത്തിയിരുന്ന സുന്ദരിയമ്മയെ ഒരു പ്രഭാതത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളി ജയേഷിനെയാണ് ആദ്യം അറസ്റ്റ് ചെയ്തതെങ്കിലും ഒടുവില്‍ സുന്ദരിയമ്മയുടേത് വര്‍ഷങ്ങള്‍ നീണ്ട തമിഴ്‌നാട്ടിലെ ജാതിസ്പര്‍ദ്ധയെത്തുടര്‍ന്നുള്ള ദുരഭിമാനക്കൊലയാണെന്ന് തെളിയുകയായിരുന്നു.
മാധ്യമങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും സമ്മര്‍ദ്ദം മൂലം തങ്ങളുടെ മുഖം രക്ഷിക്കാന്‍ പ്രതികളെ 'നിര്‍മ്മിക്കുന്ന' പോലീസിനെ വിമര്‍ശിക്കുന്ന ചിത്രമെന്ന നിലയ്ക്കാണ് ഒരു കുപ്രസിദ്ധ പയ്യന്‍ പരക്കെ വായിക്കപ്പെട്ടത്. അത്തരമൊരു ആഖ്യാനത്തിന്റെ പരപ്പില്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദുരഭിമാനക്കൊലയുടെ ആഖ്യാനകം മുങ്ങി/മങ്ങിപ്പോവുകയായിരുന്നു എന്നതാണ് വാസ്തവം.
ദുരഭിമാനക്കൊലയെന്നത് തമഴ്‌നാട്ടില്‍ വ്യാപകമാണെന്നതുകൊണ്ടുതന്നെ ഒരു കുപ്രസിദ്ധ പയ്യന്റെ ഇതിവൃത്തത്തിന് വിശ്വാസ്യതയുണ്ടായിരുന്നു. എന്നാല്‍ കോട്ടയത്തെ കെവിന്‍ പി ജോസഫിന്റെ ദുരഭിമാനക്കൊലയില്‍ നിന്ന് പരോക്ഷമായി ഊര്‍ജ്ജമുള്‍ക്കൊണ്ട ഉറ്റവര്‍ എന്ന ചിത്രത്തിന്റെ സാമൂഹികസാധ്യത ഇതേ വിശ്വാസ്യതയുടെ പേരില്‍തന്നെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. രത്തീനയുടെ മ്മൂട്ടി ചിത്രമായ പുഴു(2022)വില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുള്ളതുപോലെ, ഒരു മതമേല്‍ക്കോയ്മ കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ എത്രത്തോളം പ്രസക്തമാണെന്ന വസ്തുത ചര്‍ച്ചയ്ക്കു വിഷയമായതിനോടൊപ്പമായിരുന്നു അത്തരമൊരു വായന പ്രസക്തി കൈവരിച്ചത്. കെവിന്റെ കൊലപാതകം സാങ്കേതികമായി ദുരഭിമാനക്കൊലയുടെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെങ്കിലും അതു സംഭവിച്ചത് ജാതീയപരിഗണനകളുടെ പേരിലായിരുന്നില്ലെന്നതും കേരളത്തിന്റെ സാമൂഹികസാഹചര്യത്തില്‍ തീര്‍ത്തും സാമ്പത്തികമായ പരിഗണനകളുടെ പേരിലായിരുന്നെന്നതുമാണ് വിശകലനം ചെയ്യപ്പെടേണ്ടത്. പുഴുവില്‍ പ്രതിപാദിക്കപ്പെട്ട സമുദായങ്ങള്‍ക്ക് അതില്‍ പരാമര്‍ശിക്കപ്പെട്ട വിധത്തിലുള്ള സാമ്പത്തികമോ സാമൂഹികമോ ജാതീയമോ ആയ മേല്‍ക്കോയ്മയോ അസ്തിത്വമോ കേരളത്തിന്റെ സാമൂഹിക/സാമ്പത്തിക പരിസ്ഥിതിയില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തിലാണ് അത്തരം വിമര്‍ശനങ്ങള്‍ അവ നേരിടേണ്ടിവന്നത്.
കാലമെത്ര പുരോഗമിച്ചിട്ടും കേരള സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വിവേചനങ്ങളു ടെയും ഉച്ചനീചത്വങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഉറ്റവര്‍ എന്നാണ് ആര്‍ ബി ശ്രീലേഖ മനോരമഓണ്‍ലൈനിലെഴുതിയ നിരൂപണത്തില്‍ അഭിപ്രായപ്പെടുന്നത്. (മാര്‍ച്ച് 14, 2025)കൂടെപ്പിറന്നവരോ ജന്മം തന്നവരോ അതോ ഉള്ളുതുറന്ന് ഇടപെടാനും അകലയെങ്കിലും എപ്പോഴും സാന്ത്വനമായി അരികിലുണ്ടെന്ന് തോന്നിപ്പിക്കാനും കഴിയുന്നവരോ, ഇവരിലാരാണ് ഉറ്റവരെന്ന ഒരന്വേഷണമാണ് അനില്‍ ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഉറ്റവര്‍' അരവിന്ദന്‍ പുരസ്‌കാരവും കേരളി ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നേടിയ ചിത്രം, ബാല്യകാലസുഹൃത്തുക്കളായ,
ശ്രീപത്മം ഹോട്ടല്‍ ഉടമ വടക്കേപ്പാട്ടില്‍ ഗോവിന്ദന്‍ നായരുടെ ഒറ്റ മകള്‍ പത്മയും ദലിത് കോളനിയിലെ കുമാരന്റെ മകന്‍ ചന്തുവും തമ്മിലുള്ള പ്രണയവും ഒളിച്ചോട്ടവും സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങളുടെ നേര്‍ച്ചിത്രമാണ് വരച്ചിടുന്നത്. ഗോവിന്ദന്‍ നായരുടെ വീട്ടിലെയും ഹോട്ടലിലെയും കൂലിപ്പണിക്കാരാണ് കുമാരനും ഭാര്യ ഗിരിജയും. വീട്ടുകാര്‍ തങ്ങളെ പിരിക്കാതിരിക്കാന്‍ ചന്തുവും പത്മ യും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നു. പക്ഷേ ആ തീരുമാനം കുമാരന്റെയും ഗിരിജയുടെയും സ്വച്ഛജീവിതത്തി നുമേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.ജനിച്ച നാട്ടില്‍ മനുഷ്യരായി അംഗീകരിക്കപ്പെടാന്‍ ഒരു വിഭാഗം ഇന്നും നടത്തുന്ന പോരാട്ടത്തിന്റെ നേര്‍ചിത്രം സംവിധായകന്‍ വരച്ചിടുന്നു.
പ്രണയം, കുടുംബം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്, മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ വളരെ ആഴത്തില്‍ വിശകലനം ചെയ്യുന്ന തിരക്കഥയാണ് ഉറ്റവരുടേത് മതേതരമെന്ന് ഊറ്റം കൊള്ളുമ്പോഴും ജാതിയുടെ പേരില്‍ കടുത്ത വിവേചനങ്ങളും ദുരഭിമാനക്കൊലകളും നടക്കുന്ന രാജ്യമാണ് നമ്മുടേത്. പണ്ട് ജാതിവിവേചനവും തൊട്ടുകൂടായ്മയും പ്രത്യക്ഷത്തില്‍ നടമാടിയിരുന്നെങ്കില്‍ ഇന്ന് അതെല്ലാം ഉള്ളില്‍ പേറുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഉറ്റവര്‍ കാലികപ്രാധാന്യമുള്ള ഈ വിഷയത്തെ, സമാകാലിക രാഷ്ട്രീയ/ സാമൂഹിക/ വര്‍ഗീയ പശ്ചാത്തലത്തില്‍ വൈകാരികമായി തുറന്നുകാണിക്കുന്നു. സമൂഹത്തിനു നേര്‍ക്കുനേരെ പിടിക്കുന്നൊരു കണ്ണാടിയാണ് ഉറ്റവര്‍.
യഥാര്‍ത്ഥ സംഭവത്തെ പ്രചോദനമാക്കിക്കൊണ്ടു സര്‍ഗാത്മക രചന നിര്‍വഹിക്കാന്‍ തീര്‍ച്ചയായും സ്വതന്ത്ര സമൂഹത്തില്‍ കലാകാരന്മാര്‍ക്ക് അര്‍ഹതയും അവകാശവുമുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ അതവരുടെ സര്‍ഗാത്മക സ്വാതന്ത്ര്യവുമാണ്. എന്നാല്‍, ജാതിരാഷ്ട്രീയം പോലെ, സാമൂഹിക പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന വിഷയങ്ങള്‍ പ്രമേയമാക്കുമ്പോള്‍ കലാകാരന്‍ പുലര്‍ത്തേണ്ടുന്ന ജാഗ്രത എന്നൊന്നുണ്ട്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 എ അനുച്ഛേദം നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരികല്‍പനയില്‍ ഒരുപാടു പരിമിതികളും നിബന്ധനകളും ഭരണഘടനാശില്‍പികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. സര്‍ഗാത്മകസ്വാതന്ത്ര്യത്തിന്റെ പേരില്‍ വെള്ളം ചേര്‍ക്കാനുള്ളതാണോ ആ അനുച്ഛേദം എന്നാണവര്‍ ആത്മപരിശോധന നടത്തേണ്ടത്. കേരളത്തില്‍ നടന്ന ഒരൊറ്റപ്പെട്ട സംഭവത്തെ സാമാന്യവല്‍ക്കരിച്ചു, കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നു കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്ന ഉത്തരേന്ത്യക്കാരന്‍ തന്നെ പരസ്യമായി സാക്ഷ്യം പറഞ്ഞ ലവ് ജിഹാദിനെ 'അടിസ്ഥാന'മാക്കി, മലയാളിയല്ലാത്തൊരു അന്യസംസ്ഥാനക്കാരന്‍ ദ് കേരള സ്റ്റോറി എന്ന പേരില്‍ സിനിമയുണ്ടാക്കി അതു ദേശീയതലത്തില്‍ത്തന്നെ രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രചാരണാര്‍ത്ഥം വിനിയോഗിച്ചതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയും ചെയ്ത ബൗദ്ധികസമൂഹമാണു കേരളത്തിലേത്. എന്നാല്‍, സത്യത്തെ പര്‍വതീകരിച്ചും സാമാന്യവല്‍ക്കരിച്ചുംകൊണ്ട്, സംസ്ഥാനത്തു വ്യാപകമെന്നും സര്‍വസാധാരണമെന്നുമൊക്കെ വ്യാഖ്യാനിക്കത്തക്കവിധമാണു പുഴു, ഭാരത സര്‍ക്കസ് എന്നിവ കേരളത്തിലെ ബുദ്ധിജീവികള്‍ കണ്ട കോളില്ല. .
ആധുനിക കേരളത്തില്‍ ഒരിടത്തും ഒരുകാലത്തും പുഴുവില്‍ പ്രതിപാദിക്കുന്നപോലെ ഒരു ദുരഭിമാനക്കൊല സംഭവിച്ചതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകളില്ല. ദ് കേരള സ്‌റ്റോറിക്കു പോലും ചൂണ്ടിക്കാണിക്കാന്‍, കേരള ക്രൈം റെക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്തിയിട്ടുളള നിമിഷ ഫാത്തിമയെക്കുറിച്ചുള്ള കേസുണ്ട്. പുഴുവിന് അത്തരമൊരു സംഭവവും ചൂണ്ടിക്കാട്ടാനില്ല. പിന്നുള്ളത്, ദേശീയതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ജാതീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയധാരയാണ്. തീര്‍ച്ചയായും ഇന്ത്യയുടെ ഭാഗമായൊരു സംസ്ഥാനത്തെ സമൂഹമെന്ന നിലയ്ക്കു വലതുപക്ഷരാഷ്ട്രീയത്തിണലില്‍ കേരളത്തിലും ഇത്തരം ചിന്താഗതികള്‍ മുമ്പെന്നത്തേയുംകാള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെന്നത് അനിഷേധ്യ വസ്തുതതന്നെയാണ്. എന്നാലതിനര്‍ത്ഥം, കേരളം ഉത്തരേന്ത്യയേക്കാള്‍, തമിഴ്‌നാടിനേക്കാള്‍ ജാതിവിവേചനവും അതിന്റെ തീവ്രമായ സാമൂഹികദുരന്തങ്ങളും നിലനില്‍ക്കുന്ന സമൂഹമാണെന്നല്ല. പുഴുവും ഭാരത സര്‍ക്കസും കളയുമൊക്കെ പരോക്ഷമായും പ്രത്യക്ഷമായും പ്രചരിപ്പിക്കുന്ന ധാരണയും, മുന്നോട്ടുവയ്ക്കുന്ന പൊതുബോധവും അത്തരത്തില്‍പ്പെട്ടതാണ്. സാമൂഹികമായും സാംസ്‌കാരികമായും ഇതര സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിട്ടുനില്‍ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയ്ക്ക് ഇത്തരം നറേറ്റീവുകള്‍ സൃഷ്ടിക്കുന്ന പ്രതിച്ഛായയും കാഴ്ചപ്പാടും വിമര്‍ശനബുധ്യാ പരിശോധിക്കപ്പെടേണ്ടതുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനുമൊത്തു നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് പുഴുവിലെ നമ്പൂതിരിയായ കുട്ടന്‍ (മമ്മൂട്ടി). ജ്യേഷ്ഠനോടൊത്തു കുടുംബ വസ്തുക്കളില്‍ സ്വജാതിയില്‍പ്പെട്ടവര്‍ക്കു മാത്രമായി ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണയാള്‍ നടത്തുന്നത്. ഭാര്യ മരിച്ചശേഷം മകന്‍ മാത്രമാണയാളുടെ ലോകം. ഒസിഡി കാരണമുള്ള തന്റെ ശീലങ്ങള്‍ മകനിലടിച്ചേല്‍പ്പിക്കുകയാണയാള്‍. കുലമഹിമയില്‍ അയാള്‍ക്കു തീവ്രാഹന്തയുണ്ട്. മകന്‍ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എന്തു കഴിക്കണം, എങ്ങനെ പല്ലു തേക്കണം എന്നുവരെ തീരുമാനിക്കുന്നതയാളാണ്. അസഹനീയ സവര്‍ണ മനോഭാവവും ജാതിചിന്തയും മനസിനെയും മനുഷ്യത്വത്തെയും കളങ്കപ്പെടുത്തിയ ഒരാള്‍. മകന്‍ സഹപാഠിയുമായി ഭക്ഷണം പങ്കിടുന്നതോ കളി ക്കുന്നതോ പോലും ജാതിയുടെ അളവുകോല്‍വച്ചാണയാള്‍ അളക്കുന്നത്. ''നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല, പക്ഷേ അവര്‍ തരുന്നതു നമുക്കാവശ്യമില്ലല്ലോ?'എന്ന ചോദ്യം പോലും അയാളില്‍ ഉറച്ച സവര്‍ണബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ചില ഭീതികളുടെയും സംഘര്‍ഷങ്ങ ളുടെയും നിഴലിലാണയാള്‍. തന്നെ കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് വിചാരിക്കുന്ന കുട്ടന് അതുകൊണ്ടുതന്നെ എല്ലാവരെയും സംശയമാണ്.
താഴ്ന്ന ജാതിക്കാരനുമായി ഒളിച്ചോടിയ അനുജത്തി ഭാരതി (പാര്‍വതി തെരുവോത്ത്), നാടകപ്രവര്‍ത്തകനായ ഭര്‍ത്താവ് കുട്ടപ്പ നോടൊപ്പം താഴത്തെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ വരുമ്പോള്‍ നായകന്റെ ചിത്തഭ്രമം വര്‍ദ്ധിക്കുന്നു. സമുദായത്തെ ധിക്കരിച്ചിറങ്ങിപ്പോയ സഹോദരിയുമായി നല്ല ബന്ധമല്ല അയാളുടേത്. അവളോട് ക്ഷമിക്കാനോ കുട്ടപ്പനെ സ്വീകരിക്കാനോ അയാളുടെ മനസ്സനുവദിക്കുന്നില്ല. സമുദായത്തില്‍ തങ്ങള്‍ക്കുണ്ടായ മാനഹാനി പൊറുക്കാനും അയാള്‍ക്കാവുന്നില്ല. ഒരസന്ദിഗ്ധഘട്ടത്തില്‍ സഹോദരിയേയും കാമുകനെയും കൊലപ്പെടുത്താന്‍ അയാളിലെ മതാന്ധന്‍ മടിക്കുന്നില്ല. ജാതിവെറിയെന്ന തക്ഷകന്‍, വിദ്യാഭ്യാസത്തിലും സംസ്‌കാരബോധത്തിലും എത്ര ഉന്നതിയിലെത്തിയാലും പരീക്ഷിത്തുമാരെ ദംശിക്കുമെന്ന നിലയ്ക്കാണ് പുഴു എന്ന ബിംബം ചിത്രശീര്‍ഷകം മുതല്‍ വിനിയോഗിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിലോ തമിഴ്‌നാട്ടിലോ ആണ് ഇതുമാതിരി ഒരു മേല്‍ജാതി നായകനെ അവതരിപ്പിച്ചിരുന്നതെങ്കില്‍ വിശ്വസനീയമായേനെ. കാരണം മധുരയും തിരുനെല്‍വേലിയുമടക്കമുള്ള ജില്ലകളില്‍ ഇന്നും ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജാതി സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും തലമുറ തലമുറകളായി പിന്തുടര്‍ന്നു വരുന്നുമുണ്ട്. എന്നാല്‍, കേരളത്തില്‍, ഇത്തരത്തില്‍ ആഴത്തില്‍ വേരോടിയ ജാതിസങ്കല്‍പമോ അസ്പര്‍ശതയോ യഥാര്‍ത്ഥത്തില്‍ നിലവിലില്ല എന്നതു നിസ്തകര്‍ക്ക വസ്തുതയാണ്. പുഴുവില്‍ പരാമര്‍ശിക്കുന്ന സമുദായത്തില്‍നിന്നൊരാള്‍, കേരളത്തില്‍, അത്തരമൊരു ദുരഭിമാനക്കൊലയില്‍ നാളിതുവരെ പ്രതിയാക്കപ്പെട്ടിട്ടില്ല. ദുരഭിമാനക്കൊലപാതകങ്ങള്‍ ഉത്തരേന്ത്യയിലും മറ്റുമുള്ളതുപോലെ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാകാതെ നിശബ്ദമാക്കപ്പെടുന്നുമില്ല. മാധ്യമജാഗ്രതയില്‍ നമ്മുടെ സംസ്ഥാനം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അഴിമതിക്കാരെയും ഒരുപോലെ ശത്രുക്കളാക്കിക്കൊണ്ടു ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അവരുടെ റഡാറില്‍ നിന്നു രക്ഷപ്പെട്ടൊരു ജാതിക്കളി അസംഭവ്യമാണ്. പൊതുവേ മനോരോഗിയായൊരാള്‍ എന്ന നിലയ്ക്കു കുട്ടനില്‍ ജാതിസ്പര്‍ദ്ധ ഒരു ന്യൂനതയായി ആരോപിക്കപ്പെട്ടിരുന്നെങ്കില്‍ പുഴുവിലെ നായകകര്‍തൃത്വം കൂടുതല്‍ വിശ്വസനീയവും സത്യസന്ധവുമായേനെ. എന്നാല്‍, പുഴുവിന്റെ രചയിതാക്കള്‍ നായകനെ വിഭാവന ചെയ്തിട്ടുള്ളത് മനോരോഗിയായി മാത്രമല്ല, ജാതിവെറിയുടെ ആള്‍രൂപമായിത്തന്നെയാണ്.
പുഴു എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്ന കൃത്രിമവും കെട്ടിച്ചമച്ചതുമായ ജാതിവെറിയെന്ന പരികല്‍പന ഉത്തരാധുനികതയുടെ വെളിപ്പെടുത്തലായി സ്വീകരിക്കാമെങ്കില്‍, അതേ അളവുകോല്‍ വച്ചു ലവ് ജിഹാദും വാസ്തവമെന്ന് അംഗീകരിക്കാന്‍ പൊതുസമൂഹത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്നാണ് ഓര്‍ക്കേണ്ടത്. രണ്ടും അവാസ്തവ/സാങ്കല്‍പിക ആയ പരികല്‍പനകളാണെന്നാണു കലാകാരന്മാരും ബുദ്ധിജീവികളും മറക്കാതിരിക്കേണ്ടതും. സത്യാനന്തരകാലത്തു സിനിമ പലപ്പോഴും വ്യാജമായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്.
ഉറ്റവരില്‍ പരാമര്‍ശിക്കപ്പെട്ട കെവിന്‍ വധക്കേസിന്റെ മറ്റൊരു വീക്ഷണകോണിലൂടെയുള്ള ദൃശ്യപരിചരണോദ്യമാണ് വന്‍ പ്രദര്‍ശനവിജയം കൊയ്ത തരുണ്‍മൂര്‍ത്തിയുടെ മോഹന്‍ലാല്‍ ചിത്രമായ തുടരും. ഉന്നതകുലജാതയായ പൊലീസുദ്യോഗസ്ഥന്റെ മകളെ പ്രണയിക്കുന്ന സാമ്പത്തികവും സാമൂഹികവും ജാതീയുവമായി കീഴ്‌ശ്രേണിയില്‍ നിന്നുളള യുവാവിനെ നിഷ്ഠുരം കൊന്ന് ആ കൊലയുടെ ഉത്തരവാദിത്തം അയാളുടെ വളര്‍ത്തച്ഛനുമേല്‍ ആരോപിക്കാന്‍ സംസ്ഥാന പൊലീസ് സംവിധാനവും അധികാരവ്യവസ്ഥയും ഒറ്റക്കെട്ടായി അണിനിരക്കുന്നതും അതിനെതിരേ ആ വളര്‍ത്തച്ഛന്‍ ഒറ്റയ്ക്കു നടത്തുന്ന പോരാട്ടവുമാണ് ഇതിവൃത്തം. ഇവിടെ, ജാതീയമായല്ല സാമ്പത്തികമായ വേര്‍തിരിവാണ് അഭിമാനക്കൊലയ്ക്കു പ്രേരണയെന്ന ആഖ്യാനത്തില്‍ സിനിമ വാസ്തവത്തോട് കുറേക്കൂടി സത്യസന്ധത പുലര്‍ത്തുന്നുണ്ട്. അതേ സമയം, കൊല്ലപ്പെടുന്ന യുവാവിനെ നായകന്റെ വളര്‍ത്തുമകനാക്കുന്നതിലൂടെയും അയാളുടെ പ്രതികാരം വൈയക്തികമാക്കുന്നതിലൂടെയും ആ പ്രതിരോധത്തിന്റെ രാഷ്ട്രീയമാനത്തെ ലഘൂകരിക്കുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. കുറേക്കൂടി വിശാലമായ സാമൂഹികമാനമാണ് ഇതിലൂടെ അപ്രസക്തമായിത്തീരുന്നത്. ഒരുപക്ഷേ, ഒരുകുപ്രസിദ്ധ പയ്യനില്‍ റ്റൊവിനോ തോമസിനും റോന്തില്‍ റോഷനും ദിലീഷ് പോത്തനും താരങ്ങളെന്ന നിലയ്ക്ക് നേിരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിച്ഛായയുടെ വെല്ലുവിളി തുടരുമില്‍ മോഹന്‍ലാല്‍ എന്ന താരത്തിനു നേരിടേണ്ടി വന്നതുകൊണ്ടാവാം അത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.ഉറ്റവരില്‍ പിന്നെ അറിയപ്പെടുന്ന താരങ്ങളേ ഉണ്ടായിരുന്നില്ല എന്നത് അതിന്റെ സ്രഷ്ടാക്കള്‍ക്കു നല്‍കിയ സ്വാതന്ത്ര്യം വളരെ വലുതായിരുന്നു.
റോന്തിന്റെ ശക്തി തിരക്കഥയാണ്. രണ്ട് പോലീസുകാരുടെ ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്. ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും റോന്തിലെ യോഹന്നാനും ദിന്‍നാഥും. അമാനുഷിക കഥാപാത്രങ്ങളല്ല അവര്‍. ദുര്‍ബലരും സഹാനുഭൂതിയുള്ളവരുമായ രണ്ടു കേവല മനുഷ്യര്‍. അവരുടെ ഔദ്യോഗികജീവിതത്തില്‍ ഒരു രാത്രിയിലെ പട്രോളിങ് ഡ്യൂട്ടി അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതെങ്ങനെയെന്നാണ് ചിത്രം കാണിച്ചുതരുന്നത്. വിവിധങ്ങളായ മനുഷ്യജീവിതപ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ആ റോന്തിനിടെ അവര്‍ക്ക് നേരിടേണ്ടിവരുന്നു. അതിനിടെയാണ് ബൈക്കില്‍ ഒളിച്ചോടുന്ന കമിതാക്കളും അവരിലേക്കെത്തിച്ചേരുന്നത്. നാട്ടിലെ അതിസമ്പന്നവും അധികാരസ്വാധീനവുമുള്ളൊരു കുടുംബത്തിലെ യുവതിയും, കോളനിയിലെ ദിവസവേതനക്കാരനായ യുവാവുമാണ് ഒളിച്ചോടാന്‍ മുതിരുന്നത്. അവരെ സഹായിക്കാന്‍ ഇടനിലനില്‍ക്കുന്ന യുവാവാണ് യുവതിയുടെ സഹോദരന്മാരുടെ ക്രൂരതയ്ക്കിരയായി അബദ്ധത്തില്‍ കൊല്ലപ്പെടുന്നത്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസിലെ ഉന്നതര്‍ തന്നെയിടപെട്ട്, ആത്മാര്‍ത്ഥമായി ഡ്യൂട്ടി നിര്‍വഹിച്ച യോഹന്നാനെയും ദിന്‍നാഥിനെയും കൂട്ടുപ്രതികളാക്കുന്നിടത്താണ് ചിത്രത്തിന്റെ നിര്‍ണായക വഴിത്തിരിവ്. നേരത്തേ, മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട് (2021) എന്ന ചിത്രത്തില്‍ അധികാരികള്‍ക്കു വേണ്ടി സ്വന്തം കൂട്ടത്തെ ഒറ്റുന്ന പൊലീസിന്റെ മനുഷ്യത്വരാഹിത്യം സിനിമയ്ക്കു വിഷയമായിട്ടുണ്ടെങ്കിലും അവിടെ ദുരഭിമാനക്കൊല എന്ന ഘടകം കടന്നുവന്നിട്ടില്ല. റോന്തിലാവട്ടെ, ദുരഭിമാനക്കൊല പശ്ചാത്തലത്തിലല്ല പ്രത്യക്ഷത്തില്‍ തന്നെ മുഖ്യപ്രമേയമായി നിലനിര്‍ത്തപ്പെടുന്നുണ്ട്.
കേരളത്തില്‍ ഒരു ദുരഭിമാന കൊല സമീപകാലത്തു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2018ല്‍ തെന്മലയില്‍ നീനു ചാക്കോയെ പ്രണിയിച്ച ദലിത് ക്രൈസ്തവനായ കെവിന്‍ പി ജോസഫിന്റേതാണ്. കെവിനെ തെന്മല പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീനുവിന്റെ പിതാവും കൂട്ടാളികളും ചേര്‍ന്നു തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു പൊലീസ് കേസ്. സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച നീനു കെവിന്റെ കുടുംബത്തോടൊപ്പം അവരുടെ മരുമകളായി തുടരുകയായിരുന്നു. 2018 മേയില്‍ തന്നെയായിരുന്നു അടുത്ത കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഞ്ചേരിയിലെ അരീക്കോട്ട് തിയ്യ കുടുംബാംഗമായ ആതിരയെ പിതാവു പൂവത്തിക്കണ്ടി രാജന്‍ തലയ്ക്കടിച്ചു കൊന്നതാണ്. പിന്നാക്ക സമൂദായാംഗമായ ബ്രിജേഷിനെ പ്രണയിച്ചതായിരുന്നു വിവാഹത്തലേന്നു മകളെ കൊല്ലാന്‍ അയാള്‍ക്ക് പ്രേരണയായത്. ഈ രണ്ടു കേസും പെട്ടെന്നു തന്നെ മാധ്യമങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരികയും കൃത്യമായി പുന്തുടരുകയും തുടര്‍ന്ന് നിയമനടപടികള്‍ക്കു വിധേയമാകുകയുമായിരുന്നു. എന്നാല്‍ ഈ വിഷയം പ്രമേയമാക്കിയ സിനിമകളില്‍ ഉറ്റവര്‍ ഒഴികെയുള്ള ഒരു സിനിമയും റോന്തുമൊഴികെ വസ്തുനിഷ്ഠതയോട് കൂറു പുലര്‍ത്തിയില്ല. ജിനു വി ഏബ്രഹാമെഴുതി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനമായ അന്വേഷിപ്പിന്‍ കണ്ടെത്തും(2024) എന്ന ചിത്രത്തെയും വസ്തുതകളെ സത്യസന്ധമായി ആവിഷ്‌കരിച്ചതിന്റെ പേരില്‍ മാറ്റിനിര്‍ത്താം.
പോലീസും, രാഷ്ട്രീയവും, മതവും ജാതിവെറിയും ആധുനിക കേരളത്തിന്റെ ഏറ്റവും വലിയ സാമൂഹിക ആകുലതകളിലൊന്നാണ്.സമ്പ്രദായാധിപത്യം, നിയമ വ്യവസ്ഥയുടെ പരാജയം, സമൂഹവും നിയമവും തമ്മിലുള്ള ഭിന്നത എന്നിവയഥാതഥ ശൈലിയില്‍ ആധികാരികമെന്നോണം ആവിഷ്‌കരിക്കാനാണ് നവതലമുറ ചലച്ചിത്രകാരന്മാര്‍ ശ്രദ്ധിച്ചുകാണുന്നത്. പൊലീസ് സ്റ്റേഷന്‍ നടപടിക്രമങ്ങളെയും കോടതിവിചാരണകളെയും മറ്റും അത്രയധികം സ്വാഭാവികമായ വിശദാംശങ്ങള്‍ സഹിതമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. സമൂഹത്തില്‍ ഏറെ പ്രബലമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിശകലനത്തിന് വഴിവയ്ക്കുകയും ചെയ്യുന്നുണ്ടീ സിനിമകള്‍.മനുഷ്യാവകാശ സുരക്ഷയും പൗരസ്വാതന്ത്ര്യവും പോലുള്ള വിഷയങ്ങളില്‍ തുറന്ന സംവാദത്തിനും നിയമ-നീതി വ്യവസ്ഥയിലേക്കുള്ള പുതിയ വീക്ഷണവിഷയങ്ങളിലേക്കുമാണ് ഇതു വളരുന്നത്. ഈ സിനിമകള്‍ സാംസ്‌കാരികവും രാഷ്ട്രീയവുമായി ഭാവി മലയാള സമൂഹത്തെയും പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട് എന്നതിലാണ് അവയുടെ പ്രസക്തി.