Friday, January 23, 2026

ഘട്ടക്ക്: മധുമതിയെ സൃഷ്ടിച്ച സുവര്‍ണതാരം

Article published in Ritwick Ghatak Memoir published by Centre for Arts and Cultural Studies Trivandrum 2025.

എ.ചന്ദ്രശേഖര്‍

ജോണ്‍ ഏബ്രഹാമിനും അടൂര്‍ ഗോപാലകൃഷ്ണനും ഗുരുവായിരുന്ന, ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേയ്‌ക്കൊപ്പം പലപ്പോഴും നിരൂപകര്‍ പ്രതിഷ്ഠിക്കുന്ന സമകാലികനും സമശീര്‍ഷ്യനും എന്നതിലുപരി, ഇന്ത്യയിലെ ആദ്യകാല സൂപ്പര്‍ ഹിറ്റുകളിലൊന്നും, ഇന്ത്യന്‍ ഹൊറര്‍/പുനര്‍ജന്മ സിനിമാജനുസിന്റെ തന്നെ തുടക്കംകുറിച്ചതുമായ മധുമതിയുടെ തിരക്കഥാകൃത്ത് എന്ന നിലയ്ക്കാണ് ഋത്വിക് ഘട്ടക്ക് എന്ന മാസ്റ്റര്‍ ഫിലിം മേക്കറെ, വ്യക്തിപരമായി എനിക്കിഷ്ടം. സുവര്‍ണരേഖയും മേഘ ധാക്ക താരയും ഒന്നും അംഗീകരിക്കുന്നില്ല എന്നല്ല അതിനര്‍ത്ഥം. അതൊക്കെ ക്‌ളാസിക്കുകള്‍ മാത്രമല്ല, ആധുനിക ഇന്ത്യന് സിനിമയിലെ വഴിത്തിരിവുകള്‍ തന്നെയായിരുന്നു. പക്ഷേ മധുമതി (1958) ഇന്ത്യന്‍ കമ്പോള മുഖ്യധാരാസിനിമയില്‍ നടത്തിയ ഇടപെടലും ഇതിവൃത്തപരമായ സ്വാധീനവും ആഖ്യാനശൈലിയില്‍ കാഴ്ചവച്ച ഭാവുകത്വമാറ്റവും സമാനതകളില്ലാത്തതാണ്. മാത്രമല്ല, ഇന്ത്യന്‍ സമാന്തര സിനിമയുടെ, കലാമൂല്യം കൊണ്ടു മാത്രം മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന കലാസിനിമയുടെ പ്രയോക്താവ് എന്നതിലുപരി ഘട്ടക് എന്ന ചരിത്രപുരുഷനെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഐക്കോണിക്ക് ഹിറ്റ് സിനിമകളിലൊന്നിന്റെ തിരക്കഥാകൃത്തെന്ന നിലയ്ക്ക് അടയാളപ്പെടുത്തിയതുകൊണ്ടുതന്നെ മധുമതിക്ക് സിനിമാചരിത്രത്തില്‍ വേറിട്ടൊരു സ്ഥാനമുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമയിലെ പ്രേത/പുനര്‍ജന്മ സിനിമകള്‍ക്ക് ഒരു ക്‌ളാസിക്ക് മാതൃക ചമയ്ക്കാനായി എന്നതില്‍.

ഇന്ത്യന്‍ സിനിമയെ കൗമാരത്തിലേക്കു കൈപിടിച്ചു നടത്തിയ ബിമല്‍ റോയ് നിര്‍മ്മിച്ചു സംവിധാനം ചെയ്ത സിനിമയാണ് മധുമതി. ഋത്വിക് ഘട്ടക്കിന്റെ കഥയ്ക്ക് ഘട്ടക്കും രജീന്ദര്‍ സിങ് ബേദിയും ചേര്‍ന്നാണ് തിരക്കഥ ചമച്ചത്. ദിലീപ് കുമാറിനെ താരനിരയിലേക്കുയര്‍ത്തുകയും പ്രാണിനെ ഹിന്ദിസിനിമയിലെ എക്കാലത്തെയും മികച്ച പ്രതിനായകസ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്ത സിനിമ. വൈജയന്തി മാലാ ബാലിയെ ബോളിവുഡ്ഡിലെ താരസുന്ദരിയാക്കിത്തീര്‍ത്ത ചിത്രം. സലില്‍ ചൗധരിയുടെ മാസ്മര ഈണത്തില്‍ പിറന്ന നിത്യനൂതന ഗാനങ്ങളവതരിപ്പിച്ച ദൃശ്യഖണ്ഡങ്ങള്‍. ഋഷികേശ് മുഖര്‍ജിയുടെ മാധ്യമബോധം വെളിവാക്കിയ ചിത്രസന്നിവേശം. ദിലീപ് ഗുപ്തയുടെ മനോഹരമായ ഛായാഗ്രഹണം. 1958 സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങിയ മധുമതി ഹോളിവുഡ്ഡിലടക്കം പുനര്‍ജന്മ സിനിമകള്‍ക്ക് പ്രചോദനമായി എന്നത് അനിഷേധ്യമായ സത്യം. മിലന്‍ (1967) മുതല്‍ ഓം ശാന്തി ഓം (2007) വരെയുള്ള പുനര്‍ജന്മ സിനിമകളുടെ ആദിരൂപമായിട്ടാണ് ചലച്ചിത്ര നിരൂപകര്‍ മധുമതിയെ വിവക്ഷിക്കുന്നത്. ഇന്‍ഡോളജിസ്റ്റും ഗവേഷകയുമായ വെന്‍ഡി ഡോണിഗറുടെ അഭിപ്രായത്തില്‍, ദ് റീ ഇന്‍കാര്‍നേഷന്‍ ഓഫ് പീറ്റര്‍ പ്രൗഡ് (1975) എന്ന ഹോളിവുഡ് സിനിമയ്ക്കു പോലും പ്രചോദനമായത് മധുമതിയാണ്. ഈ ചിത്രത്തില്‍ നിന്നാണ് പിന്നീട് സൂപ്പര്‍ ഹിറ്റായ ഹിന്ദി ചിത്രം കര്‍സ് (1980) നിര്‍മ്മിക്കപ്പെട്ടത്. (കര്‍സിന്റെ സ്വതന്ത്ര പുനര്‍നിര്‍മ്മിതിയായിരുന്നു ഓം ശാന്തി ഓം). മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ കഥയും തിരക്കഥയുമൊരുക്കി എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം (1964) എന്ന സിനിമയ്ക്കു പോലും മധുമതിയോടുള്ള വിദൂരഛായയും ചാര്‍ച്ചയും തള്ളിക്കളയാനാവുന്നതല്ല. പ്രണയവും പ്രേതാത്മാവും പ്രതികാരവും എന്ന പ്രമേയപരികല്‍പന തന്നെയായിരുന്നല്ലോ രണ്ടു സിനിമകളുടെയും കാതല്‍. ആമൂന്നു പ്ര കളുടെയും പ്രയോക്താവാകട്ടെ സാക്ഷാല്‍ ഋത്വിക് ഘട്ടക്കും. മലയാളത്തില്‍ 1976ല്‍ യൂസഫലി കേച്ചേരി മധുമതിക്ക് വനദേവത എന്ന പേരില്‍ ഒരു മലയാളം ഭാഷ്യം നല്‍കിയതും പരാമര്‍ശിക്കേണ്ടതു തന്നെ. ശരത്ചന്ദ്ര ഛതോപാദ്ധ്യായയുടെ ദേവദാസ് എന്ന കൃതിക്ക് ഇന്ത്യന്‍ സിനിമയില്‍ കല്‍പ്പിക്കപ്പെട്ടതും ലഭിച്ചതുമായ ക്‌ളാസിക്ക് മാനത്തിനും ഭാഷ-ദേശാന്തര സ്വീകാര്യതയ്ക്കും സമാനമാണ് മധുമതിക്കും നേടാനായത്. (ദേവദാസ് ആദ്യം ചലച്ചിത്രമാക്കിയും ബിമല്‍ റോയ് ആയിരുന്നു എന്ന കാര്യം സ്മരണീയമേ്രത)

യഥാര്‍ത്ഥത്തില്‍ മാധ്യമബോധവും സൗന്ദര്യബോധവും ലാവണ്യബോധവും ഒരുപോലെ സ്വന്തമായുള്ളൊരു അസാമാന്യ കഥാകൃത്തിന്റെ/തിരക്കഥാകാരന്റെ കരവിരുതാണ് മധുമതിയുടെ വിജയത്തിനു പിന്നില്‍.ഋത്വിക് ഘട്ടക്  എന്ന ദീര്‍ഘവീക്ഷണവും വിശാലവീക്ഷണവുമുള്ള ചലച്ചിത്രകാരന്റെ പ്രതിഭ തിരിച്ചറിയുന്നത്, തിരിച്ചറിയപ്പെടേണ്ടത് അങ്ങനെയാണ്.വെന്‍ഡി ഡോണിഗര്‍ ദ് വുമണ്‍ ഹൂ പ്രിറ്റന്‍ഡ് ടു ബി ഹൂ ഷീ വാസ്-മിത്ത്‌സ് ഓഫ് സെല്‍ഫ് ഇമിറ്റേഷന്‍ എന്ന പുസ്തകത്തില്‍, നായകന് തന്റെ പൂര്‍വജന്മത്തിലേക്കെന്നോണം ചില ദിവാസ്വപ്‌നദൃശ്യമുണ്ടാകുന്നതും അതുവഴി ഫ്‌ളാഷ്ബാക്കിലൂടെ പൂര്‍വജന്മകഥ വെളിവാകുന്നതുമായ ആവിഷ്‌കാരശൈലിയുടെ തുടക്കം മധുമിതിയിലാണെന്നു രേഖപ്പെടുത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തിലെ നവഭാവുകത്വ സിനിമയായ ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര യിലെ നീലിയില്‍ വരെ മധുമതിയുടെ ഛായയും നിഴലും സ്പഷ്ടമാകുന്നുവെങ്കില്‍ ആ കഥാപാത്രത്തെയും കഥാനിര്‍വഹണത്തെയും ആദ്യം സങ്കല്‍പ്പിച്ച ഘട്ടക് എന്ന പ്രതിഭയുടെ മഹാവീക്ഷണത്തിനു മുന്നില്‍ നമുക്കു ശിരസുനമിക്കാതെ വയ്യ.

അമേരിക്കയിലെ ലോവ സര്‍വകലാശാലയിലെ ഹിന്ദി വിദഗ്ധനും ദക്ഷിണേഷ്യന്‍ ഗവേഷകനുമായ ഫിലിപ്പ് ലല്‍ജന്‍ഡോര്‍ഫ് അഭിപ്രായപ്പെട്ടതുപോലെ മധുമതിയുടെ കഥാനിര്‍വഹണത്തിന് തിരക്കഥാകൃത്ത് സ്വീകരിച്ചിട്ടുള്ള ഫ്‌ളാഷ്ബാക്കിനുള്ളിലെ ഫ്‌ളാഷ്ബാക്ക് എന്ന അതിസങ്കീര്‍ണമായ ആഖ്യാനശൈലി ആല്‍ഫ്രഡ് ഹിച്ച് കോക്കിന്റെ റബേക്കയിലേതിനും വെര്‍ട്ടിഗോയിലേതിനും സമാനമാണ്.

2003-ല്‍ ബോളിവുഡ് സിനിമകളില്‍ ഏറ്റവും മികച്ചവ കണ്ടെത്താന്‍ ഔട്ട്ലുക്ക് മാസിക 25 പ്രമുഖ ഇന്ത്യന്‍ സംവിധായകരോട് ആവശ്യപ്പെട്ടപ്പോള്‍ അവരിധികം പേരും വോട്ട് ചെയ്ത്  11-ാം സ്ഥാനത്തു പ്രതിഷ്ഠിച്ചത് മധുമതിയെയാണ്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും, മികച്ച സിനിമ മികച്ച സംവിധായകന്‍, മികച്ച ഗായിക, എന്നിങ്ങനെ ഒന്‍പതു ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും നേടി ഇതിഹാസം സൃഷ്ടിക്കുകയായിരുന്നു മധുമതി.

പില്‍ക്കാല പ്രേതസിനിമകളുടെയെല്ലാം ആഖ്യാന-ആഖ്യാനക രൂപഘടനയുടെ ആദിരൂപമെന്നോണം,

 മലമുകളിലെ ഒരു മാളികയില്‍ അവിചാരിതമായി എത്തപ്പെടുന്ന നായകന് നേരിടേണ്ടിവരുന്ന അതീന്ദ്രിയ-അതിഭൗതിക അനുഭവങ്ങളാണ് മധുമതിയുടെ പ്രമേയം.

കൊടുങ്കാറ്റുള്ള ഒരു രാത്രിയില്‍, ദേവീന്ദര്‍ എന്ന എന്‍ജിനിയീര്‍ സുഹൃത്തിനൊപ്പം റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭാര്യയെയും കുട്ടിയെയും കൊണ്ടുവരാന്‍ ഒരു കുന്നിന്‍ റോഡിലൂടെ ഓടുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അവര്‍ ഒരു പഴയ മാളികയില്‍ അഭയം തേടുന്നു. അവിടെ ദേവീന്ദറിന് ചില പഴയ ഓര്‍മ്മകള്‍ തികട്ടിവരികയാണ്. ജീവിതത്തിലാദ്യമായി എത്തപ്പെടുന്ന ആ ഹവേലി അയാള്‍ക്ക് ചിരപരിചിതമെന്നോണം അനുഭവപ്പെടുന്നു. മുന്‍വശത്തെ വലിയ മുറിയില്‍, വച്ച പഴയ ഛായാചിത്രം അയാള്‍ തിരിച്ചറിയുന്നു.അതയാളെ പൂര്‍വജന്മസ്മൃതികളിലേക്ക് പുനരാനയിക്കുന്നു.

ശ്യാംനഗര്‍ എസ്റ്റേറ്റിന്റെ മാനേജരായിരുന്ന കലാകാരനായ ആനന്ദ് മധുമതി എന്ന കാടിന്റെ മകളുമായി പ്രണയത്തിലായി, പാട്ടുകള്‍ അവനെ ദൂരെ നിന്ന് വേട്ടയാടി. മനുഷ്യത്വം തൊട്ടുതീണ്ടാത്ത എസ്റ്റേറ്റുടമ രാജ ഉഗ്രനരേന് തന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ആനന്ദിനോട് ഉള്ളില്‍ പകയായിരുന്നു. ആനന്ദിന് സ്വന്തം പണിക്കാര്‍ക്കിടയില്‍ തന്നെ ശത്രുക്കളുണ്ട്.ഒരിക്കല്‍ ദൂരെ ഒരു ജോലിക്കായി ആനന്ദിനെ രാജ പറഞ്ഞുവിടുന്നു. മടങ്ങിയെത്തിയ ആനന്ദ് മധുമതിയെ കാണാതായ വിവരം ഞെട്ടലോടെ തിരിച്ചറിയുന്നു. അവളെ ഉഗ്ര നരേന്‍ പിടിച്ചു കൊണ്ടുപോയതു മനസ്സിലാക്കി ആനന്ദ അയാളുമായി ഏറ്റുമുട്ടലിലെത്തുന്നുവെങ്കിലും, ഉഗ്രനരേന്റെ ആളുകള്‍ അവനെ മര്‍ദ്ദിച്ചവശനാക്കു്‌നനു. ആളുകള്‍ ആനന്ദിനെ കൊട്ടാരത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍, മധുമതിയുടെ പിതാവ് അവരോട് ഏറ്റുമുട്ടുന്നു. അവരെ കീഴ്‌പ്പെടുത്തുന്നതില്‍ വിജയിക്കുന്നെങ്കിലും അയാളും മരിക്കുന്നു. ഇതിനിടെ, അവശനായ ആനന്ദിനെ ചരണ്‍ ദാസ് രഹസ്യമായി  ആശുപത്രിയിലെത്തിക്കുന്നു

ആനന്ദിനു ജീവന്‍ തിരികെക്കിട്ടുന്നെങ്കിലും മനസ്സ് കൈവിട്ട അവസ്ഥയിലായി. അലക്ഷ്യമായി മലകളിലൂടെ അലയുന്നൊരുഒരു ദിവസം, അയാള്‍ മധുമതിയെ പോലെ  ഒരു പെണ്ണിനെ കാണുന്നു. മാധവി എന്നു പരിചയപ്പെടുത്തിയ  അവളെ മധുമതിയെന്നു കരുതി പെരുമാറാന്‍ ശ്രമിക്കുന്ന അയാളെ അവളുടെ കൂട്ടത്തിലുള്ളവര്‍ തല്ലുന്നു. എന്നാല്‍, മാധവി ആനന്ദ് വരച്ച മധുമതിയുടെ രേഖാചിത്രം കണ്ടെത്തുന്നതോടെ അയാള്‍ പറയുന്നത് സത്യമാണ് എന്നു തിരിച്ചറിയുകയാണ്. ഉഗ്ര നരെയ്ന്റെ മുന്നില്‍ മധുമതിയായി അഭിനയിച്ച് അയാളെക്കൊണ്ട് അവളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റുപറയിക്കാനും ആനന്ദ് മാധവിയുടെ സഹായം തേടുന്നു.

ഉഗ്ര നരേന്റെ കൊട്ടാരത്തിലേക്ക് മടങ്ങിയ ആനന്ദ്, അടുത്ത ദിവസം അദ്ദേഹത്തിന്റെ ഛായാചിത്രം വരയ്ക്കാന്‍ അനുവാദം ചോദിക്കുന്നു. തുടര്‍ന്ന് നാടകീയമായ രീതിയില്‍ അയാള്‍ക്കു മുന്നില്‍ പ്രത്യക്ഷമാവുന്ന മധുമതിയായ മാധവിയെ കാണുന്ന ഉഗ്ര നരെയ്ന്‍ ആടിയുലയുന്നു. ഭയത്താല്‍ തന്റെ കുറ്റം അയാള്‍ ഏറ്റുപറയുന്നതിനെത്തുടര്‍ന്ന് ആനന്ദ് പറഞ്ഞിട്ട് മുറിക്ക് പുറത്ത് കാത്തുനിന്ന പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. എന്നാല്‍, ഉഗ്ര നരെയ്നിനോട് മധുമതിയെന്ന നിലയ്ക്ക് മാധവി ചോദിച്ച ചോദ്യങ്ങള്‍ മാധവിക്ക് അറിയാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് ആനന്ദ് ഞെട്ടലോടെ തിരിച്ചറിയുന്നു; മാധവി പുഞ്ചിരിച്ചുകൊണ്ട് പടികള്‍ ലക്ഷ്യമാക്കി നീങ്ങി. ആ സമയം മധുമതിയായി വേഷം ധരിച്ച യഥാര്‍ത്ഥ മാധവി, തിരക്കിട്ടവിടെയെത്തുന്നു. വഴിയില്‍  കാര്‍ കേടായതിനാല്‍ അവള്‍ വൈകിയ വിവരം അവള്‍ ആനന്ദിനെ ധരിപ്പിക്കുന്നു. മധുമതിയുടെ വേഷമിട്ട മാധവിയായി അത്രനേരം തങ്ങളോടൊപ്പമുണ്ടായത്  മധുമതിയുടെ ആത്മാവാണെനന്ന് ആനന്ദ് തിരിച്ചറിയുന്നു. അയാള്‍ ടെറസിലേക്ക് ഓടുന്നു, അവിടെ മധുമതിയുടെ ആത്മാവ് അവനെ വിളിക്കുന്നു. ഉഗ്ര നരേനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മധുമതി താഴേക്കു വീണ അതേ മട്ടുപ്പാവില്‍ നിന്ന് ആനന്ദുമൊത്ത് അവളുടെ ആത്മാവും താഴേക്കു വീഴുകയും ആനന്ദ് മരിക്കുകയും ചെയ്യുന്നു.

ആനന്ദിന്റെയും മധുമതിയുടെയും കഥ കേട്ട, ദേവീന്ദറിനെ കാത്തിരിക്കുന്നത് ഭാര്യ സഞ്ചരിച്ച സൂഹൃത്തുമായി സാഹസികമായി സ്റ്റേഷനിലെത്തുന്ന ദേവീന്ദര്‍ കാണുന്നത് പരിക്കേല്‍ക്കാതെ പുറത്തുവരുന്ന ഭാര്യ രാധയെയാണ്. പക്ഷേ രാധ മധുമതിയാണെന്ന് അയാള്‍ തിരിച്ചറിയുന്നു. താന്‍ ആനന്ദിന്റെ പുനര്‍ജന്മവും. കഥയ്ക്കുള്ളിലെ കഥ എന്ന സങ്കേതം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് ഘട്ടക്ക് മധുമതിയുടെ ആഖ്യാനം നിര്‍വഹിച്ചിട്ടുള്ളത്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സ്വയം വഴിവെട്ടി മുന്നേറുന്നവരെയാണ് നാം മൗലികപ്രതിഭകളെന്ന് വാഴ്ത്തുക. മധുമതിയിലൂടെ ഇന്ത്യന്‍ കമ്പോള സിനിമയിലെ അപസര്‍പക ജനുസിന് തനതായ സ്വത്വം സമ്മാനിച്ച ഋത്വിക് ഘട്ടക്കിന്റെ മൗലികത പക്ഷേ, സമാന്തരസിനിമകളിലും ്അതിനേക്കാള്‍ തീവ്രതയോടെ നമുക്കു 

ഇന്ത്യന്‍ മിത്തുകളെകൂട്ടുപിടിച്ചാണ് ഘട്ടക് ഈ അനശ്വര പ്രണയ-പ്രേത-പുനര്‍ജന്മ ഇതിഹാസത്തിന്റെ കഥക്കൂട്ടുണ്ടാക്കിയിട്ടുള്ളത്. നാടോടിക്കഥകളുടെയും നാടന്‍ പാട്ടുകളുടെയും മറ്റും പൈതൃകങ്ങളെ അദ്ദേഹമതില്‍ സ്വാംശീകരിച്ചു.കുമയൂണ്‍ മലനിരകളില്‍ നടക്കുന്നതായി സങ്കല്‍പിക്കപ്പെട്ട കഥയ്ക്ക് നാടോടി സംഗീതത്തിന്റെ പിന്‍ബലവും ചാര്‍ത്തപ്പെട്ടു. അക്കാലത്തെ ഹിന്ദി സിനിമയുടെ മാതൃക പിന്തുടര്‍ന്ന് 11 ഗാനങ്ങളായിരുന്നു മധുമതിയില്‍ ഉള്‍പ്പെടുത്തിയത്. അവയില്‍ അസമിലെ ആദിവാസി നാടന്‍ പാട്ടിന്റെ ഈണം മുതല്‍ ജഗ്താ രഹോ എന്ന ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലസംഗീതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈണം വരെയുള്‍ക്കൊള്ളുന്നു.. ദില്‍ തടപ് തടപ്, ആജാ രേ പരദേശി, സുഹാന സഫര്‍ തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തെയും മികച്ച അനശ്വര ചലച്ചിത്ര ഗാനങ്ങളായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.

വിഖ്യാതമായ കാര്‍ലോവി വാരി രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയായിരുന്നു മധുമതി. ഹിന്ദിയില്‍ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായി കവിയും തിരക്കഥാകൃത്തുമായ ജാവേദ് അഖ്തര്‍ മധുമതിയെ വിശേഷിപ്പിച്ചിട്ടുണ്ട്. അതുവരെ സാമൂഹികപ്രാധാന്യമുള്ള കഥകള്‍ മാത്രമൊരുക്കിയ ബിമല്‍ റോയി സാങ്കല്‍പിക പ്രേത-പ്രതികാര കഥയിലേക്കു കളം മാറ്റിയപ്പോള്‍ നേടിയത് സമാനതകളില്ലാത്ത വിജയമായിരുന്നു.

അതേസമയം, ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ മധുമതിക്കു ജന്മം നല്‍കിയ ഘട്ടക്കിലെ ചലച്ചിത്രകാരന്‍ അതിന്റെ ചരിത്രവിജയത്തില്‍ ഒട്ടുമേ തൃപ്തനായിരുന്നില്ല എന്നതാണ് വൈചിത്ര്യം. മധുമതിയെപ്പറ്റി നിഷേധാത്മകമായൊന്നും സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെങ്കിലും തന്റെ സിനിമാ തട്ടകം ബോളിവുഡ്ഡിന്റേതല്ല എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ഉറപ്പിച്ചു പറയുകയും ചെയ്തു. മധുമതിയുടെ വിജയാഘോഷങ്ങള്‍ക്കു പോലും നില്‍ക്കാതെ, മുംബൈയിലെ സിനിമയല്ല തന്റെ സിനിമ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, സങ്കല്‍പത്തിലെ സിനിമ സാര്‍ത്ഥകമാക്കുന്ന സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. അതുപക്ഷേ, പില്‍ക്കാല ഇന്ത്യന്‍ സിനിമയ്ക്ക് ഈടുറ്റ ഒരു പിടി സുവര്‍ണസിനിമകള്‍ക്കുള്ള തുടക്കമായി മാറിയെന്നതും ചരിത്രം.


No comments: