Wednesday, January 20, 2021

മല്ലികാ സുകുമാരനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും പിന്നെ മലയാള സിനിമയിലെ അടുക്കളയും...ASIANETNEWS.COM

 മല്ലികാ സുകുമാരനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും  പിന്നെ മലയാള സിനിമയിലെ അടുക്കളയും | book review A chandrasekhars malayala cinemayile adukkala by KV madhu (asianetnews.com)


പുസ്തകപ്പുഴയില്‍ ഇന്ന് ഒരു പുസ്തകക്കുറിപ്പ്. എ ചന്ദ്രശേഖര്‍ എഴുതിയ 'മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകത്തിന്റെ വായന. കെവി മധു എഴുതുന്നു...

ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സാമൂഹ്യസദാചാരത്തിന്റെയും തുടര്‍ച്ചയായി നാം കൊണ്ടാടുന്ന കാഴ്ചപ്പാടുകളിലെ മനുഷ്യവിരുദ്ധത ഇഴകീറിപ്പരിശോധിക്കുകയാണ് ചന്ദ്രശേഖരന്റെ പുസ്തകത്തിലും. ഒരു പക്ഷേ പുരുഷാധിപത്യസമൂഹത്തിന്റെ സകല ചെയ്തികളും ഉള്‍ക്കൊള്ളിച്ചുണ്ടാക്കിയ ഒരു വിപരീതമൂല്യത്തിന്റെ സംസ്ഥാപനമാണ് നമ്മുടെ അടുക്കളകളില്‍ സംഭവിച്ചത്. അവിടെ മനുഷ്യ തുല്യത ഒരു ഉട്ടോപ്യന്‍ ആശയമാണ്. കേവലമായ വര്‍ത്തമാനങ്ങള്‍ക്കപ്പുറത്ത് മലയാളിയുടെ മാനുഷികതകള്‍ അടുക്കളപ്പടിക്കപ്പുറത്ത് ചെരുപ്പഴിച്ചുവയ്ക്കുന്നു.


വ്യവസ്ഥയോട് പടവെട്ടി മുന്നേറിയാണ് കാലം പുരോഗതിയിലേക്ക് കുതിക്കുക എന്നാണ് ചൊല്ല്. എന്നാല്‍ നമ്മുടെ പുരോഗതി പരിശോധിച്ചനോക്കിയാല്‍ ഒരു കേരളീയനെ സംബന്ധിച്ച് അത് എത്രമാത്രം ശരിയാണ് എന്ന സംശയം ആദ്യം തന്നെ ഉയരും. ഒരുകാലത്ത് നമ്മള്‍ മുന്നോട്ട് കുതിക്കുകയും തൊട്ടുപിന്നാലെയെത്തുന്ന സങ്കുചിതതാല്‍പര്യങ്ങളുടെ മേല്‍ക്കൂര നമ്മളെ മര്‍ദ്ദിച്ചിരുത്തുകുയും പിന്നെ കുറേക്കാലം നാം പുറ്റുപിടിച്ച കാലത്തോട് നിശ്ശബ്ദമായി പടവെട്ടുകയും ചെയ്യും. അതിനിടയിലെപ്പോഴെങ്കിലും കിളിര്‍ക്കുന്ന ചിന്തയുടെ പുത്തന്‍ നാമ്പുകള്‍ വീണ്ടും നമ്മെ മുന്നോട്ട് നയിക്കും. പിന്നീട് പതിവ് പോലെ പിറകോട്ട് നടത്തം. ഇത് സാമൂഹ്യസാഹചര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പുരോഗതിയുടെ അന്തര്‍ധാരയായി നില്‍ക്കുന്ന കലാസൃഷ്ടികളുടെ കാര്യത്തിലും ശരിയാണ്. സാഹിത്യം, സിനിമ മറ്റുകലാരൂപങ്ങള്‍ തുടങ്ങി ഏത് തലത്തില്‍ നടത്തുന്ന പരിശോധനകളുടെയും ഫലം അതുതന്നെയായിരിക്കും.പരിഷ്‌കൃതരാണോ എന്ന് അറിയാന്‍ നമ്മുടെ അടുക്കള ജീവിതം മാത്രം പരിശോധിച്ചാല്‍ മതിയാകും. അവിടെ നാം കുട്ടികളോടും വയോജനങ്ങളോടും സര്‍വ്വോപരി സ്ത്രീകളോടും കാണിക്കുന്ന സമീപനത്തിന്റെ നേര്‍ച്ചിത്രം കണ്ടെത്താം. ഒരു പക്ഷേ സ്ത്രീവാദത്തിന്റെ സകലസത്തയും പൊളിഞ്ഞുവീഴാന്‍ തക്ക ഫലം ആ പരിശോധനയില്‍ കണ്ടെത്താനാകും. അത്തരമൊരു പരിശോധനയുടെ വിപ്ലവകരമായ ഫലമാണ് ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ. എന്നാല്‍ സിനിമയെ കുറിച്ചല്ല പറയാനുദ്ദേശിക്കുന്നത്. എ ചന്ദ്രശേഖര്‍ എഴുതിയ 'മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകത്തെ കുറിച്ചാണ്. എന്താണ് മലയാള സിനിമയിലെ അടുക്കള ചരിത്രം എന്ന് സൂക്ഷ്മമായ വിശകലനത്തിലൂടെ എ ചന്ദ്രശേഖര്‍ കണ്ടെത്തുന്നു.

സിനിമയിലെ അടുക്കള

'മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകം അന്വേഷിക്കുന്നത് നാം കണ്ട സിനിമകളില്‍ പ്രത്യക്ഷപ്പെട്ട അടുക്കളകളുടെ ചരിത്രമാണ്. ആ അടുക്കളകള്‍ക്ക് പിന്നിലെ സാമൂഹ്യസാഹചര്യം മാത്രമല്ല സിനിമയെന്ന കല എങ്ങനെയാണ അടുക്കള എന്ന സ്ഥലത്തെ അഭിമുഖീകരിച്ചത് എന്ന് കൂടിയാണ ചന്ദ്രശേഖര്‍ അന്വേഷിക്കുന്നത്. അടിമത്തത്തിന്റെയും പിന്നീട് തരംതാണ ഹാസ്യത്തിന്റെയും അവിഹിതസഞ്ചാരങ്ങുടെയും ലൈംഗിക കേളികളുടെയും ശൃംഗാരത്തിന്റെയും ഒക്കെ മാത്രമായ ഇടമായി എന്തുകൊണ്ടാണ് മലയാള സിനിമ ഒരുകാലത്ത് അടുക്കളെയെ കൊണ്ടാടിയത് എന്ന് സിനിമാദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ചന്ദ്രശേഖര്‍ അന്വേഷിക്കുന്നു.

മല്ലികാസുകുമാരന്റെ അടുക്കള

'എന്റെ അമ്മയ്ക്ക് മരിക്കും വരെ കല്‍ച്ചട്ടിയില്‍ കറിവയ്ക്കണമെന്ന് നിര്‍ബന്ധമായിരുന്നു. മിക്സിയോ കുക്കറോ ഉപയോഗിക്കില്ലായിരുന്നു. സുകുവേട്ടനൊപ്പം ഇടപ്പാളിലെ വീട്ടിലേക്ക് പോകുമ്പോള്‍ അമ്മയെന്നോട് പറഞ്ഞു: 'വടക്കോട്ടൊക്കെ ഒരു കറിയുണ്ട്. മൊളകോഷ്യം. ചെറുപയറും കായുമൊക്കെയിട്ട് തേങ്ങയരയ്ക്കാതെ വയ്ക്കുന്ന കറി. ഇത് നമ്മളധികം വയ്ക്കാത്ത കറിയാണ്. നീ അതുണ്ടാക്കാന്‍ പഠിക്കണം.'അമ്മ എനിക്കത് വയ്ക്കാന്‍ പഠിപ്പിച്ചുതന്നു. 'സുകുമാരന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ഇതിഷ്ടമാണെങ്കില്‍ എനിക്കിതുണ്ടാക്കാനറിയാം' എന്ന് പറഞ്ഞ് നീയിതുമുണ്ടാക്കിക്കൊടുക്കണം.പന്നീട് സുകുമാരന്റെ വീട്ടില്‍ പോയി ജീവിതമാരംഭിച്ചപ്പോള്‍ തിരക്കുള്ള നടിയായിരുന്ന കാലത്തും വീട്ടിലെത്തിയാല്‍ അടുക്കള പണികള്‍ മുഴുവന്‍ ചെയ്യുന്ന കഥയും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്.ഇത് നമ്മുടെ സമൂഹത്തിന്റെ അടുക്കളയാണ്. അവിടെ നിന്നാണ് മലയാള സിനിമയിലെ അടുക്കളയിലേക്ക് ചന്ദ്രശേഖരന്‍ എത്തുന്നത്. ഒരു പക്ഷേ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയുടെ കഥാംശവും ഈ സാഹചര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സാമൂഹ്യസദാചാരത്തിന്റെയും തുടര്‍ച്ചയായി നാം കൊണ്ടാടുന്ന കാഴ്ചപ്പാടുകളിലെ മനുഷ്യവിരുദ്ധത ഇഴകീറിപ്പരിശോധിക്കുകയാണ് ചന്ദ്രശേഖരന്റെ പുസ്തകത്തിലും. ഒരു പക്ഷേ പുരുഷാധിപത്യസമൂഹത്തിന്റെ സകല ചെയ്തികളും ഉള്‍ക്കൊള്ളിച്ചുണ്ടാക്കിയ ഒരു വിപരീതമൂല്യത്തിന്റെ സംസ്ഥാപനമാണ് നമ്മുടെ അടുക്കളകളില്‍ സംഭവിച്ചത്. അവിടെ മനുഷ്യ തുല്യത ഒരു ഉട്ടോപ്യന്‍ ആശയമാണ്. കേവലമായ വര്‍ത്തമാനങ്ങള്‍ക്കപ്പുറത്ത് മലയാളിയുടെ മാനുഷികതകള്‍ അടുക്കളപ്പടിക്കപ്പുറത്ത് ചെരുപ്പഴിച്ചുവയ്ക്കുന്നു

മലയാളിയുടെ അടുക്കള ബോധം

അടുക്കളയെന്നത് മലയാളി പുരുഷന്റെ സ്ത്രീപക്ഷഗീര്‍വാണങ്ങളുടെ കേവലസ്ഥലിയാണ്. സൗഹൃദസദസ്സിലോ പ്രസംഗങ്ങളിലോ പുരോഗമനനാട്യങ്ങളിലോ ഒക്കെ എടുത്തുപയോഗിക്കാവുന്ന മൂല്യബോധം മാത്രം. മലയാള സിനിമയിലും അതുതന്നെ അവസ്ഥ. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കഥകള്‍ നിരന്തരം പറയുമ്പോഴും അടുക്കളയെ മലയാള സിനിമ കണ്ടില്ലെന്ന് നടിച്ചു. ഒരു റിക്ഷാക്കാരന്റെ അരികുജീവിതം 1965ല്‍ തന്നെ 'ഓടയില്‍ നിന്നി'ലൂടെ മലയാള സിനിമ പറഞ്ഞു. എന്നാല്‍ ഒരു അടുക്കളക്കാരി മുഖ്യകഥാപാത്രമാകാന്‍ 'അടിമകള്‍' വരെ പിന്നെയും അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്തുകൊണ്ടാണ് ഈ അവഗണന സംഭവിച്ചത്, ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അത്യന്തികമായി എ ചന്ദ്രശേഖര്‍ പരിശോധിക്കുന്നത്. അടുക്കളപ്രശ്നങ്ങളിലേക്ക് കടന്നുചെല്ലുന്ന നിരവധി സിനിമകള്‍ പരിശോധനാവിധേയമാക്കുന്നു. നീലത്താമരയും ഇളക്കങ്ങളും നഖക്ഷതങ്ങളും സല്ലാപവും നന്ദനവും ഒക്കെ പഠനവിധേയമാക്കപ്പെടുന്നു. മലയാളിയുടെ അടുക്കള ബോധം പുരുഷാധിപത്യമൂല്യത്താല്‍ നിര്‍മിതമാണെന്ന നിരീക്ഷണമാണ് പുസ്തകം നടത്തുന്നത്.ഫാസില്‍ സിനിമയായ 'ഹരികൃഷ്ണന്‍സി'ലെ ഹരി, കൃഷ്ണന്‍ എന്നീകഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ചന്ദ്രശേഖരന്‍ ആ കാഴ്ചപ്പാടിനെ പുസ്തകത്തില്‍ വിചാരണ ചെയ്യുന്നുണ്ട്. നായികയുടെ വീട്ടില്‍ പോയി രണ്ടുപേരും പാചകത്തെ കുറിച്ച് പറയുന്ന ഗീര്‍വ്വാണങ്ങള്‍ അതിന്റെ ഉത്തമ ഉദാഹരണമാണ്.നമ്മള്‍ അടുക്കളയില്‍ സ്ത്രീകളെ സഹായിക്കണം എന്ന അഭിപ്രായമാണ് ഇരുവര്‍ക്കും. മാത്രമല്ല സ്ത്രീകള്‍ അവിടെ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് എന്നും ചെറിയ ചില സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിലൂടെ നമ്മുടെ ഉത്തരവാദിത്തം തീര്‍ന്നു എന്നമുള്ള കാഴ്ചപ്പാടാണ് അവതരിപ്പിക്കപ്പെടുന്നത്.എന്നാല്‍ അടുക്കളയെന്നത് പുരുഷന്‍ സ്ത്രീക്ക് സഹായം നല്‍കേണ്ട ഇടമാണ് എന്ന സാമൂഹ്യവിരുദ്ധമായ കാഴ്ചപ്പാടാണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന മൂല്യബോധമെന്ന നിരീക്ഷണം എഴുത്തുകാരന്‍ നടത്തുന്നുണ്ട്. ഒരു പക്ഷേ കാലികപ്രസക്തിയുള്ളതും മലയാളിയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട് അവതരിപ്പിച്ചതുമായ സംഭാഷണങ്ങളാണ് ഈ രംഗത്ത് ഹരിയും കൃഷ്ണനും മുന്നോട്ട് വയ്ക്കുന്നത്.

അടുക്കളയെന്ന പേര് പോലും പറ്റാത്ത കാലം

അടുക്കള ആണ്‍ കാഴചയിലെ രണ്ടാംതരം വികാരങ്ങളുടെ മാത്രം ഇടമായിരുന്നു. അവിടേക്കാണ് ചില ടോര്‍ച്ച് വെളിച്ചങ്ങള്‍ പോലെ സിനിമയില്‍ നിന്ന് അപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളത്. മുഖ്യധാരാസിനിമയ്ക്ക് അടുക്കള മാന്യമായ ഒരു വിഷയം പറയാന്‍ പറ്റുന്ന ഇടമേയായിരുന്നില്ല. പണ്ടൊരിക്കല്‍ (1986ല്‍) അടുക്കള എന്ന പേരില്‍ രവി ആലൂമ്മൂട് (എം സുകുമാരന്റെ ശേഷക്രിയ സംവിധാനം ചെയ്ത രവി അലുമ്മൂട്) ഒരു സിനിമ സംവിധാനംചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടു.. അപൂര്‍വ്വമായൊരു അമ്മ മകന്‍ ബന്ധത്തിന്റെ കഥപറയുന്ന മനശ്ശാസ്ത്ര പശ്ചാലത്തലത്തിലുള്ള സിനിമ. എന്നാല്‍ മലയാളി അടുക്കളയെന്ന പേരിനോട് പോലും പുലര്‍ത്തിയ അസഹിഷ്ണുത ആ സിനിമയുടെ കാര്യത്തിലും ഉണ്ടായതായി എ ചന്ദ്രശേഖരന്‍ പറയുന്നു.വിവിധ കോണുകളില്‍ നിന്ന് പരിഹാസങ്ങളുയര്‍ന്നു. ഒടുക്കം 'നിലവിളക്ക്' എന്നാക്കി സിനിമയുടെ പേരും മാറ്റി. എല്ലാം കഴിഞ്ഞ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയതോടെ സിനിമ പ്രതിസന്ധിയിലായി. ആ സിനിമ പുറത്തിറങ്ങിയതേയില്ല. പിന്നീടൊരിക്കല്‍ 'അടുക്കള' എന്ന പേര് സിനിമയ്ക്ക കാണുന്നത് ഇപ്പോഴാണ്.ഒരു സാമൂഹ്യമായ അനീതിയെ കുറിച്ച് ആവുമ്പോലെ മിണ്ടാതിരുക്കുകയായിരുന്നു മലയാള സിനിമ. ഒറ്റപ്പെട്ട ചില ഇടപെടലുകള്‍ ഉണ്ടായത് മറക്കുന്നുമില്ല. എംടിയും കെജി ജോര്‍ജും ടിവി ചന്ദ്രനുമൊക്കെ ആഴത്തിലന്വേഷിച്ച ഒരുപ്രശ്‌നമാണ് അടുക്കളയെന്നത്. ആഷിഖ് അബുവിലും ശ്യാംപുഷ്‌കരനിലുമൊക്കെ സജീവമായിത്തുടങ്ങിയ ഒരു വിഷയം. എന്നാല്‍ അര്‍ഹമായ നിലയിലുള്ള വിശകലനമോ സിനിമാന്വേഷണമോ അടുക്കളയെ കുറിച്ചുണ്ടായില്ല..

മാത്തനോട് വെച്ചുവിളമ്പിത്തരാന്‍ പറഞ്ഞ അപര്‍ണ

ചുരുക്കത്തില്‍, സിനിമ പൂര്‍ണായും പിന്തുണച്ച -ഒരു പക്ഷേ മലയാള സിനിമ മുഖം തിരിഞ്ഞുനിന്ന -സാമൂഹികമായ ഒരു ദുരാചാരത്തിന് നേരെ തുറന്നു്വെച്ച കണ്ണാടിയാണ് ഈ പുസ്തകം. വിശാലാര്‍ത്ഥത്തില്‍ അത് അടുക്കളയുടെ പ്രതീകാത്മകതയിലൂടെ സ്ത്രീയുടെ ദുരിതങ്ങളിലേക്കുളള ചൂട്ടുവെളിച്ചം കൂടിയാണ്. ആണിലും പെണ്ണിലും കുഞ്ഞുങ്ങളിലും സന്നിവേശിപ്പിക്കപ്പെട്ട ആണ്‍കോയ്മാബോധത്തിനെതിരായ ഒരു കലാപം. ആ അന്വേഷണം ചന്ദ്രശേഖര്‍ അവസാനിപ്പിക്കുന്നത് ശുഭപ്രതീക്ഷയോടെയാണ്. മലയാളസിനിമയില്‍ സമീപകാലത്ത് കണ്ട ഒരുശുഭസൂചനയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്.പിന്തിരിപ്പന്‍ പുരുഷാധിപത്യ ബോധത്തില്‍ നിന്ന് നാം പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെന്ന് ചന്ദ്രശേഖര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനുദാഹരണമായി പുതുതലമുറ പ്രതിഭകളുടെ സിനിമകള്‍ വിശകലനം ചെയ്യുന്നു. ആഷിഖ് അബുവും ശ്യംപുഷ്‌കരനുമൊക്കെ അടങ്ങുന്ന പുതുതലമുറ പാരമ്പര്യവാദികള്‍ക്കുള്ള മറുപടിയായി മാറുന്നതെങ്ങനെയെന്ന് പുസ്തകത്തില്‍ പരിശോധിക്കുന്നു. 'സാള്‍ട്ട് ആന്റ് പെപ്പറും' 'മായാനദി'യുമൊക്കെ ഇക്കാര്യത്തില്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും പരിശോധിക്കുന്നുണ്ട്. മായാനദിയെന്ന സിനിമയില്‍ അപര്‍ണയ്ക്ക് വച്ചുവിളമ്പുന്ന മാത്തനെ കണ്ട് നെറ്റിചുളിച്ചവര്‍ക്ക് മഹത്തായ ഇന്ത്യന്‍ അടുക്കള കണ്ടാല്‍ ഇരിക്കപ്പൊറുതിയുണ്ടാകില്ലെന്നുറപ്പിച്ചുപറയാനാകും.ചുരുക്കത്തില്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്തുകൊണ്ടുണ്ടായി എന്നതിനുള്ള ഉത്തരം മലയാള സിനിമയിലെ അടുക്കള ഈ പുസ്തകത്തിലുണ്ട്. മലയാള സിനിമ ഇത്രയും കാലം എന്താണ് അടുക്കളയോട് ചെയ്തത് എന്നതിനുള്ള ഉത്തരം.



No comments: