Sunday, May 03, 2020

ഞായറാഴ്ചപ്പതിപ്പുകളിലെ ഒറ്റയാന്മാര്‍

ജേര്‍ണലിസം സ്‌ട്രോക്‌സ്-4
മലയാളത്തിലെ ഞായറാഴ്ചപ്പതിപ്പുകളില്‍ മാസികാരൂപത്തിലെ ആദ്യത്തേത് ഏത്? സ്‌പ്രെഡ് ഷീറ്റ് (ദിനപത്രങ്ങളുടെ വലിപ്പത്തില്‍) ഞായറാഴ്ച പതിപ്പുകളില്‍ നിന്നു വിഭിന്നമായി വാരികയോ മാസികയോ പോലെ കുത്തിക്കെട്ടോടെ എല്ലാ ഞായറാഴ്ചയും പത്രത്തോടൊപ്പം സണ്‍ഡേ സപ്‌ളിമെന്റ് അവതരിപ്പിക്കുന്നത് മംഗളം ആണ്. പത്രം തുടങ്ങിയ കാലത്താണത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും നിലവാരമുളള, ഉള്ളടക്കത്തിലും രൂപകല്‍പനയിലും മികച്ച ഞായറാഴ്ചപ്പതിപ്പ് കേരളകൗമുദിയുടേതായിരുന്നു. ആ സമയത്താണ് മംഗളം മള്‍ട്ടീകളറില്‍ (കറുപ്പിനു പുറമേ ഒരു വര്‍ണം കൂടി) വാരിക സൈസില്‍ സമ്പൂര്‍ണ മാസികയുടെ രൂപഭാവങ്ങളില്‍ തന്നെ വാരാന്ത്യപ്പതിപ്പ് അവതരിപ്പിക്കുന്നത്. വാരികയുടെ വിജയത്തില്‍ നിന്നു ദിനപത്രമാരംഭിച്ച മലയാളത്തിലെ ആദ്യത്തെ പ്രസാധകരായതുകൊണ്ടു തന്നെ വൃത്താന്തപത്രത്തേക്കാള്‍ എളുപ്പത്തില്‍ അവര്‍ക്കു സാധിക്കുന്നതായിരുന്നു മാഗസിന്‍ ജേര്‍ണലിസം. വിപണിയിലും അന്ന് ഈ പ്രത്യേകത ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞായറാഴ്ചപ്പതിപ്പിനോ പത്രത്തിനോ അധികവില ഈടാക്കുന്ന പതിവും അന്നു നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. അക്കാദമിക് തലത്തില്‍ പോലും ഈ പുതുമ പഠനവിഷയമായിട്ടുള്ളതായിട്ടറിയാം.തുടക്കത്തില്‍ ഞായറാഴ്ച മാത്രം മംഗളം പത്രം വരുത്തുന്നവരുണ്ടായിരുന്നെങ്കിലും വിതരണത്തിലെ അപര്യാപ്തതകള്‍ കൊണ്ടോ, സ്ഥാപനത്തിന്റെ സ്ഥായിയായ അലസതകൊണ്ടോ ഈ സണ്‍ഡേ മാഗസിന് ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസേയുണ്ടായുള്ളൂ. ദ് ഹിന്ദു കുറച്ചു കാലത്തേക്കു മാത്രമായി മാസത്തിലൊന്നു വീതം ഫോളിയോ എന്ന പേരില്‍ തെരഞ്ഞെടുത്ത സാംസ്‌കാരികവിഷയങ്ങളില്‍ ആധികാരികമായ മാസികകള്‍ ഞായറാഴ്ചപ്പതിപ്പിനൊപ്പം വിതരണം ചെയ്തിരുന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. പക്ഷേ 52 എണ്ണമോ മറ്റോ മാത്രമായിരുന്നു അത് ആസൂത്രണം ചെയ്തിരുന്നതു തന്നെ.
വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ വീണ്ടും ഒരു ഞായറാഴ്ച മാസിക പുറത്തിറങ്ങുന്നത് മലയാള മനോരമയില്‍ നിന്നാണ്. തൊണ്ണൂറുകളുടെ അവസാനമാണത്. ഞായറാഴ്ച പതിപ്പിന് പുതിയൊരു മാനവും ആഴവും കൊടുക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച എന്ന പേരില്‍ സാധാരണരൂപത്തില്‍ നാലു പേജും കൂടെ ശ്രീ എന്ന പേരില്‍ മാസിക വലിപ്പത്തില്‍ മറ്റൊന്നും. വിദേശപത്രങ്ങളുടെ മാതൃകയില്‍ വാരാന്ത്യ വായന കൊഴുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്ത് കേരളശബ്ദത്തിന്റെയും നാനയുടെയുമൊക്കെ പത്രാധിപരായിരുന്ന കെ.വി.എസ് ഇളയതും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ കൂടി ചേര്‍ന്ന് ആരംഭിച്ച പ്രസിദ്ധീകരണങ്ങളില്‍ ഒന്നായിരുന്നു ഞായറാഴ്ച എന്നാണോര്‍മ്മ. നായിക എന്നൊരു ചലച്ചിത്രപ്രസിദ്ധീകരണവും അവര്‍ക്കുണ്ടായിരുന്നു. കുറച്ച് ആഴ്ചകളിറങ്ങി. പിന്നീട് നിലച്ചു. ആ ടൈറ്റിലാണ് മനോരമ സ്വന്തമാക്കിയത്. കോട്ടയത്തെ ടു ക്രിയേറ്റീവ് മൈന്‍ഡ്‌സ് എന്ന സ്ഥാപനം നടത്തുന്ന രാധാകൃഷ്ണനും സുഹൃത്തുമായിരുന്നു ഡിസൈനര്‍മാര്‍. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ പത്രങ്ങള്‍ ഞായറാഴ്ച മാത്രം സാധാരണ വിലയില്‍ നിന്ന് ഒരു രൂപ അധികം ഈടാക്കിത്തുടങ്ങിയതെന്നും ഓര്‍ക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ തന്നെ ഈ പതിവു തുടര്‍ന്നെങ്കിലും ശ്രീ പ്രചാരത്തിന്റെ കാര്യത്തില്‍ കാര്യമായ ഗുണമൊന്നുമുണ്ടാക്കാത്തതുകൊണ്ടാ, ഞായറാഴ്ച പത്രത്തിന് വിലകൂട്ടിയിട്ടും കാര്യമായ ഇടിവില്ല എന്നു ബോധ്യമായതുകൊണ്ടോ, മനോരമ അതു നിര്‍ത്തുകയും ഞായറാഴ്ച മാത്രം നിലനിര്‍ത്തുകയും ചെയ്തു.
കേരള കൗമുദി വീക്കെൻഡ് മാഗസിനും കുറേക്കാലം മാഗസിൻ ഫോർമാറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്. ഭാസുര ചന്ദ്രനായിരുന്നു പത്രാധിപർ. ഇതാണ് പിന്നീട് കേരള കൗമുദി ആഴ്ചപതിപ്പായി മറിയത് എന്ന് ചങ്ങാതിയും സഹപ്രവർത്തകനുമായ എം.ബി. സന്തോഷ് അറിയിച്ചതു കൂടി ഇതോടൊപ്പം ചേർക്കുന്നു. ഒപ്പം ഒരു വരി കൂടി. അല്ലെങ്കിലും പുതുമകൾ പലതും കേരള കൗമുദിയാണ് മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. അത്.എം എസ് മണി സാർ മരിച്ചപ്പോൾ ഞാൻ കുറിച്ചിരുന്നു



No comments: