Friday, June 28, 2019

അംഗീകാരങ്ങള്‍ക്ക് മറുപടി

നമ്മളുള്‍പ്പെടുന്ന സമൂഹത്തില്‍ നിന്ന് അഥവാ തൊഴി ല്‍മേഖലയില്‍ നിന്നൊരാള്‍ നമ്മുടെ പ്രവൃത്തിയെ പ്പറ്റി പറയുന്ന നല്ല വാക്ക്. ലോകത്തെവിടെ നിന്ന് ഏതൊക്കെ അവാര്‍ഡുകളും ബഹുമതികളും ലഭിച്ചാലും അതിനേക്കാ ളൊക്കെ കലാകാരന്, എഴുത്തുകാരന് കൂടുതല്‍ വിലമതിപ്പുണ്ടാക്കുക അതാണ്. കുറഞ്ഞപക്ഷം എന്നെപ്പോലെ, കരുതിക്കൂട്ടി, കഠിനാധ്വാം ചെയ്ത് എഴുത്തുകാരനായ (ആ പ്രായോഗം അപക്വമെങ്കില്‍ ക്ഷമിക്കുക, സിനിമാനിരൂപകന്‍/ആസ്വാദകന്‍ എന്നു പറഞ്ഞാലും മതി) ഒരാളെ സംബന്ധിച്ചെങ്കിലും അതങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് എഴുത്തുവഴിയില്‍ വന്നു ചേരുന്ന ഓരോ അംഗീകാരവും വളരെ വലുതായി കണക്കാക്കുന്നതും.
സ്വന്തം പുസ്തകങ്ങള്‍ക്ക് സൗഹൃദം കൊണ്ടും വാത്സല്യം കൊണ്ടും അവതാരികയെഴുതി അനുഗ്രഹിച്ച സര്‍വശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍, എം.എഫ്. തോമസ് സാര്‍, മധു ഇറവങ്കര സാര്‍, കെ.ജയകുമാര്‍ സാര്‍, ജോയ് മാത്യൂ ജി തുടങ്ങിയവര്‍ തൊട്ട് അവ പലപ്പോഴായി നിരൂപണം ചെയ്ത പല പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച സര്‍വശ്രീ എസ്.അനില്‍കുമാര്‍, ബി.ടി.അനില്‍കുമാര്‍, ഡോ.ടി.കെ.സന്തോഷ് കുമാര്‍,ഒ.കെ.ജോണി, ബൈജുചന്ദ്രന്‍ ചേട്ടന്‍, വി.ജയദേവ്, പ്രദീപ് പനങ്ങാട,് പ്രസാദ് നാരായണന്‍, ഡോ രാധിക സി.നായര്‍, വി.ജി.നകുല്‍, മണമ്പൂര്‍ രാജന്‍ബാബു, സതീഷ് ബാബു പയ്യന്നൂര്‍, പ്രദീപ് പിള്ള, ശ്രീജന്‍, അരുണ്‍ ലക്ഷ്മണ്‍, രാജഗോപാല്‍ തുടങ്ങിയവര്‍ സദയം നല്‍കിയ പ്രോത്സാഹനത്തിന്റെ നല്ല വാക്കുകള്‍ നന്ദിയോടെ മാതൃമേ അനുസ്മരിക്കാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ നവമാധ്യമങ്ങളില്‍ നമ്മള്‍ പറയാതെ നമ്മുടെ പുസ്തകമോ എഴുത്തോ വായിച്ചിട്ട് സ്വതന്ത്രമായ അഭിപ്രായം പങ്കുവയ്ക്കുകയും അവയില്‍ പലതും തീര്‍ത്തും അവിചാരിതവും അപ്രതീക്ഷിതവുമായി കണ്ട് അത്ഭുതപ്പെടേണ്ടിയും ഷെയര്‍ ചെയ്യേണ്ടിയും വന്ന അനുഭവങ്ങള്‍ സൈബര്‍ കാല എഴുത്തുകാരനെന്ന നിലയില്‍ ഏറെ ഹര്‍ഷാതിരേകമുണ്ടാക്കിയെന്ന് പറയാതെ തരമില്ല.നമ്മള്‍ പ്രതീക്ഷിക്കാതെ നമുക്കു വന്നു ചേരുന്ന അംഗീകാരങ്ങളാണവ. ഓര്‍മ്മയില്‍ അങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ഒരു സൈബറെഴുത്ത് അനുജനായിത്തന്നെ ഞാന്‍ കണക്കാക്കുന്ന എന്റെ പൂര്‍വകാല സഹപ്രവര്‍ത്തകന്‍ കൂടിയായ ഇപ്പോള്‍ വനിതയില്‍ ജോലി ചെയ്യുന്ന ശ്രീ വി.ജി.നകുല്‍ എന്റെ പുസ്തകങ്ങളെപ്പറ്റിയെഴുതിയ കുറിപ്പാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അത്. എന്റെ ഹൃദയത്തെ ഏറെ സന്തോഷിപ്പിച്ച ആത്മാര്‍ത്ഥതയില്‍ ചാലിച്ച ഒരു കുറിപ്പ്. അതു കഴിഞ്ഞ് ഞെട്ടിച്ചത് ജ്യേഷഠസ്ഥാനത്തുള്ള മുന്‍കാല സഹപ്രവര്‍ത്തകന്‍ തന്നെയായ ശ്രീ വി.ജയദേവ് എഴുതിയതാണ്. തനത് ഹാസ്യത്തില്‍ പൊതിഞ്ഞ ഒരെഴുത്ത്. പക്ഷേ അതില്‍ അനുജനോടുള്ള സ്‌നേഹത്തേക്കാള്‍ എന്റെ എഴുത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒരാളുടെ മനസുകൂടിയുണ്ടായിരുന്നു. അതുപോലെ പ്രധാനമാണ് ഗുരുതുല്യം ഞാന്‍ കണക്കാക്കുന്ന ശ്രീ എ.മീര സാഹിബ് സാര്‍ എന്റെ രണ്ടു പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍. വാത്സല്യത്തോടൊപ്പം മീര സാറിന്റെ എഴുത്തിലും നിഷ്പക്ഷമായി എന്റെ വര്‍ക്കിന്റെ വിലയിരുത്തലുകളുണ്ടായിരുന്നു. ഈ മൂന്നുപേര്‍ക്കും ഞാന്‍ പുസ്തകം അയച്ചുകൊടുത്തതാണ് എന്നു പറയാം. എന്നാല്‍ എല്ലാറ്റിലുമുപരി എന്നെ ഞെട്ടിച്ചത് സഹപ്രവര്‍ത്തകനായ മംഗളത്തിന്റെ ചീഫ് ന്യൂസ് എഡിറ്റര്‍ ശ്രീ ഇ.പി.ഷാജുദ്ദീന്റെ പോസ്റ്റായിരുന്നു. അതും തീര്‍ത്തും ജേര്‍ണലിസ്റ്റിക് ആയി ഞാന്‍ ചെയ്ത മോഹനരാഗങ്ങള്‍ എന്ന പുസ്തകത്തെപ്പറ്റി. ഹൃദയത്തില്‍ നിന്നുള്ള വാചകങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ആ അക്ഷരഹാരം ഞാന്‍ മണം പോലും മാറാനനുവദിക്കാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ടിപ്പോഴും. അതുപോലെ തന്നെയാണ് സംവിധായകന്‍ കൂടിയായ ശ്രീ ജോഷി മാത്യൂ എന്റെ പുസതകത്തെപ്പറ്റി തന്റെ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ്.
ഇതൊക്കെ ഇപ്പോഴിവിടെ ഓര്‍ക്കാന്‍ കാരണം, വി.ജി.നകുല്‍ വഴി ഞാന്‍ പരിചയപ്പെട്ട, ഇപ്പോഴും അത്ര അടുത്തു പരിചയം എന്നു പറയാനാവാത്ത പരിചയം മാത്രമുള്ള ശ്രീ സുനില്‍ സി.ഇ.യുടെ മലയാള സിനിമയുടെ ഭാവുകത്വം എന്ന പുസ്തകം കണ്ടതാണ്. സ്വന്തം സമൂഹത്തിലുളളവരെ കഴിവതും കണ്ടില്ലെുന്നു നടിക്കുക, തന്നോളം പോന്നവരുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുക, പറ്റുമെങ്കില്‍ തനിക്കു ശേഷം വരുന്നവരോട് പരപുച്ഛം പ്രകടിപ്പിക്കുക ഇത്യാദി മനോനിലകള്‍ വച്ചുപുലര്‍ത്തുന്നവരെയാണ് ഞാനെന്റെ മാധ്യമജീവിതത്തില്‍ ഏറെയും കണ്ടുമുട്ടിയിട്ടുളളത്. അതിനിടെയിലാണ് സുനില്‍ ഈ പുസ്തകത്തിലെ ചില അധ്യായങ്ങളില്‍ തനിക്കു സമശീര്‍ഷ്യരാവരും ശേഷം വന്നവരുമായ പവരെപ്പറ്റിയും കലവറയില്ലാതെ എഴുതിയിട്ടുള്ളത്. സുനില്‍ എഴുതിയ കാലത്ത് പ്രസ്തുത പ്രസിദ്ധീകരണങ്ങളൊന്നും വായിച്ചില്ലല്ലോ എന്നതില്‍ നിരാശയും തോന്നി. ഒരു പക്ഷേ കപൂച്ചിയന്‍ സന്യസ്ത സഭാംഗമായതുകൊണ്ടാവാം ഈ പരജീവിസ്‌നേഹം എന്നെനിക്കു തോന്നുന്നു.
പ്രധാനമായും സമകാലിക സിനിമാസാഹിത്യത്തില്‍ പിന്‍നിര താരങ്ങളുടെ സ്വത്വം ചാലിച്ച എഴുത്തുകുത്തുകളെപ്പറ്റിയുള്ള അധ്യായമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഭാവുകത്വ പരിണാമകാലത്തെ സിനിമാ പുസ്തകങ്ങള്‍ എന്ന ഈ അധ്യായത്തില്‍ സുനില്‍ നല്ല വാക്കുകളാല്‍ അനുഗ്രഹിക്കുന്ന മൂന്നു പുസ്തകങ്ങളില്‍ രണ്ടെണ്ണവും എന്റെ മുന്‍കയ്യില്‍ തയാറാക്കപ്പെട്ടതാണ് എന്നതിലാണ് എനിക്ക് ചാരിതാര്‍ത്ഥ്യം. അതുപക്ഷേ, സുനില്‍ അറിഞ്ഞിരിക്കാനുമിടയില്ല. കാരണം, ടിനിടോമിന്റെ ആത്മകഥാക്കുറിപ്പായ എന്നെയും സിനിമയിലെടുത്തു (ചിരി ത()െന്ന ജീവിതം), മിമിക്രികലാകാരന്മാരുടെ ജീവിതം അനാവൃതം ചെയ്ത ലക്ഷ്മി ബിനീഷിന്റെ കണ്ണീരുപ്പുള്ള ചിരി എന്നിവ കന്യക ദ്വൈവാരികയ്ക്കു വേണ്ടി ഞാന്‍ ആസൂത്രണം ചെയ്തു പ്രസിദ്ധീകരിച്ച പരമ്പരകളായിരുന്നു. അവയ്ക്ക് പുസ്തക രൂപാന്തരം നല്‍കാനും ഞാന്‍ തന്നെയാണ് മുന്‍കൈ എടുത്തത്. ലക്ഷ്മി ബിനീഷിനെപ്പോലെ ഒരു തുടക്കക്കാരിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് കവിമൊഴി മാസികയില്‍ 2018 ജനുവരിയില്‍ എഴുതുകയും പിന്നീട് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഈ കുറിപ്പ്. ''ഇത്തരം ഹാസ്യശരീരങ്ങളെ ലക്ഷ്മിയെപ്പോലെ ഒരു ഫിലിം ജേര്‍ണലിസ്റ്റിനു മാത്രമേ മുഖ്യധാരയില്‍ കൊണ്ടുവരാനാവൂ'' എന്നു പോലും എഴുതിയിട്ടുണ്ട് സുനില്‍.
ഒലീവ് പ്രസിദ്ധീകരിച്ച പുസ്തകം വായിച്ച് അവസാനമെത്തിയപ്പോഴുണ്ട് ശ്രീ സുനില്‍ സി.ഇയെ കവിമൊഴിക്കു വേണ്ടി വി.എസ് ജയകുമാര്‍ സംസാരിച്ചു തയാറാക്കിയ ചലച്ചിത്രനിരൂപണം പ്രഹസനമാകുമ്പോള്‍ എന്നരൊ അഭിമുഖം കാണുന്നു. അതിലെ സിനിമാനിരൂപണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ തന്നെ സര്‍വശ്രീ വിജയകൃഷ്ണന്‍ സാര്‍, സി.എസ് വെങ്കിടേശ്വരന്‍, ജി.പി.രാമചന്ദ്രന്‍, ശ്രീ.വി.കെ ജോസഫ് എന്നിവരുടെ സംഭാവനകള്‍ വിലയിരുത്തിയതിനു ശേഷം സുനില്‍ പറയുന്നതിങ്ങനെ:'ഓരോ സിനിമകളുടെയും സമകാലിക ഇടപെടലുകളെ കുറിച്ചൊക്കെ വളരെ പരിമിതമായേ എഴുതിക്കാണാറുള്ളൂ.എ.ചന്ദ്രശേഖറിനെപ്പോലുള്ളവര്‍ സിനിമയിലെ ചില പ്രത്യേകവിഷയങ്ങളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്'
നമുക്കു ശേഷം നമ്മുടെ വഴിയില്‍ വരുന്നവര്‍ നമ്മെ ഗൗരവത്തോടെ പിന്തുടരുന്നുണ്ട് എന്ന തിരിച്ചറിവ് നമ്മുടെ ഉത്തരവാദിത്തം കൂട്ടുന്നു. അതിലേറെ നമുക്ക് ആത്മസംതൃപ്തിയും നല്‍കുന്നു. ലോകത്തെവിടെയോ നമ്മളെഴുതുന്നത് വായിക്കാന്‍ കാത്തിരിക്കുന്ന (കുറഞ്ഞപക്ഷം കണ്ടാല്‍ വായിക്കാന്‍ മെനക്കെടുന്ന) ആ ഒരാള്‍ക്കു വേണ്ടിത്തന്നെയാണ് ഞാനും എഴുതുന്നത് എന്നിരിക്കെ ഇത്തരം പ്രസ്താവനകള്‍ അംഗീകാരങ്ങള്‍ തന്നെയാണ്. 2017ല്‍ ശ്രീ സുനില്‍ പറഞ്ഞത് വായിക്കാനിടയായത് ഇപ്പോഴാണെങ്കിലും സന്തോഷം സന്തോഷം തന്നെയാണല്ലോ. നന്ദി സുനില്‍.

No comments: