Saturday, May 04, 2019

മോഹനം ഈ ജീവിതം

അടുത്തകാലത്തൊന്നും താഴത്തുവയ്ക്കാതെ ഇത്രമേല്‍ അത്യാര്‍ത്തിയോടെ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്ത പുസ്തകമില്ല. രണ്ടു ലക്കം മുമ്പ് കലാകൗമുദിയില്‍ ഒരദ്ധ്യായം വായിച്ചപ്പോള്‍ ഇഷ്ടം തോന്നിയാണ് ഓണ്‍ലൈനില്‍ വരുത്തിച്ച് ആക്രാന്തം പിടിച്ചു വായിച്ചുതീര്‍ത്തത്. കഴിഞ്ഞ ഓണപ്പതിപ്പുകളില്‍ ഒന്നില്‍ അഭിമുഖം വായിച്ചപ്പോഴും, ഗുഡ്‌നൈറ്റ് മോഹന്‍ എന്ന ഈ വലിയ മനുഷ്യനിപ്പോള്‍ എന്ത് എവിടെ എന്നു പലപ്പോഴും ആലോചിച്ചിരുന്നത് ഓര്‍ത്തു. മോഹനം എന്ന അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പ് കഥേതരവായനയില്‍ തീര്‍ച്ചയായും ഒരത്ഭുതം തന്നെയാണ് എന്നു മാത്രമേ പറയാനുള്ളൂ.
ഒപ്പം ഈ മനുഷ്യനെ നേരില്‍ അറിയില്ലെങ്കിലും ഈ മനുഷ്യനുമായി ഇടപെടേണ്ട സാഹചര്യം ഫോണിലെങ്കിലുമുണ്ടായ ചില സന്ദര്‍ഭങ്ങള്‍ സാന്ദര്‍ഭികമായി ഓര്‍ത്തുപോവുകയാണ്.  അതിലാദ്യത്തേത് എന്റെ യൗവനക്കാലത്ത് പ്രത്യേകിച്ചും ഡിഗ്രിക്കാലത്ത് ഗുഡ്‌നൈറ്റ് ഫിലിംസുമായുള്ള ബന്ധമാണ്. ഗുഡ്‌നൈറ്റ് എന്ന ബ്രാന്‍ഡ് സത്യത്തില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും സൂര്യ ഫിലിം സൊസൈറ്റിയിലൂടെയാണ്.സ സൂര്യയുടെ വാര്‍ഷിക സ്റ്റേജ് ആന്‍ഡ് മ്യൂസിക് ഫെസ്‌ററിവല്‍ തുടങ്ങുമ്പോള്‍ വഴുതയ്ക്കാട് മുതല്‍ ടാഗൂര്‍ തീയറ്റര്‍ വരെയും സെനറ്റ് ഹാള്‍ വളപ്പും മുഴുവന്‍ ഗുഡ്‌നൈറ്റ് പരസ്യബോര്‍ഡുകള്‍ കൊണ്ടു നിറയുമായിരുന്നു. അന്ന് അറിഞ്ഞുതുടങ്ങിയതാണ് ഗുഡ്‌നൈറ്റിനെ. പിന്നീട് ജീവിതത്തില്‍ ഒരു ഭാഗമായിത്തീരുന്നത് ഗുഡ്‌നൈറ്റ് ഫിലിംസ് രൂപവല്‍ക്കരിച്ച് അതിന്റെ തിരുവനന്തപുരം ഓഫീസ് തുറക്കുന്നതോടെയാണ്. പനവിള ജംക്ഷനില്‍ ഞാന്‍ ജനിച്ചുവളര്‍ന്ന് എന്റെ അമ്മ മരിക്കുന്നതുവരെയും ജീവിച്ച, എസ്പി ഗ്രാന്‍ഡ് ഡേയ്‌സ് ഹോട്ടലിനു നേരെതിര്‍വശത്തുള്ള ശ്രീകുമാരം എന്ന തറവാടിനോടു ചേര്‍ന്ന് ഇപ്പോള്‍ എം.ആര്‍.എഫിന്റെ ഷോറൂം ഇട്ടിരിക്കുന്ന സ്ഥലത്ത് അച്ഛന്‍ പെങ്ങളുടെ വക കൃഷ്ണ എന്ന വീട്ടില്‍ (ഇപ്പോഴത്തെ പനവിള ബേക്കറിയുടെ നേര്‍ എതിര്‍വശം) ആയിരുന്നു ഗുഡ്‌നൈറ്റ് റിലീസിന്റെ ഓഫീസ്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മോഹന്റെ സഹോദരന്‍ രാജു ആയിരുന്നു അവിടത്തെ ചുമതലക്കാരന്‍.സിനിമയോടു താല്‍പര്യവും കൈയെഴുത്തു മാസികമുതല്‍ അച്ചടി മാസിക വരെ സിനിമയില്‍ പുറത്തിറക്കിയിരുന്ന ഭ്രാന്തുമെടുത്ത കാലത്ത് സിനിമയുടെ ഫോട്ടോ കാര്‍ഡും സ്റ്റില്ലുകളും ബാനറുമൊക്കെ കൊണ്ടുവന്നു വയ്ക്കുന്ന ഓഫീസ് തന്നെ കൗതുകമുള്ള ഒരിടമായിരുന്നു. അവിടെ മോഹന്‍ വന്നിട്ടുണ്ടോ എന്നു പോലുമറിയില്ല.
രണ്ടാമത്തേത്, പഠന കാലത്തേതാണ്. ഇംഗ്‌ളീഷില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ് കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ജേര്‍ണലിസം എം.സി.ജെയ്ക്കു പഠിക്കുന്നകാലം. അപ്പോഴേക്ക് പ്രസിദ്ധീകരണം നിലച്ചുപോയ മനോരാജ്യം പബ്‌ളിക്കേഷന്‍സ് ഗുഡ്‌നൈറ്റ് ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു പോരുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് ബാലചന്ദ്രമേനോന്റെ പത്രാധിപത്യത്തില്‍ ഹലോ എന്നൊരു പ്രീമിയം പ്രസിദ്ധീകരണം കൂടി ഗുഡ്‌നൈറ്റ് തുടങ്ങാനിരിക്കുന്നു. മാതൃഭൂമിയിലുണ്ടായിരുന്ന ഇപ്പോള്‍ സകാല്‍ പേപ്പേഴ്‌സിന്റെ കേരള പ്രതിനിധിയായ ശ്രീ അജയകുമാര്‍ ചേട്ടനാണ് മുഖ്യ സഹായി. ഡിഗ്രിക്ക് എന്റെ സമകാലികനും ഞാന്‍ പി.ജിക്കു പോയ സമയം കൊണ്ട് കാര്യവട്ടത്ത് എന്റെ സൂപ്പര്‍ സീനിയറായിത്തീര്‍ന്നയാളുമായ ഇപ്പോഴത്തെ കൗമുദി ടിവിയുടെ പ്രോഗ്രാംസ് മേധാവിയും പില്‍ക്കാല സഹപ്രവര്‍ത്തകയായ മനോരമയിലെ വിനീത ഗോപിയുടെ ഭര്‍ത്താവുമായ എ.സി.റജി അപ്പോഴേക്ക് അവിടെ ലേഖകനായിക്കഴിഞ്ഞിരുന്നു. നേരത്തേ തന്നെ എന്നെ അറിയാമായിരുന്ന മേനോന്‍ സാര്‍ എന്നെ അഭിമുഖമൊക്കെ നടത്തി. പക്ഷേ എന്തുകൊണ്ടോ നിയമിച്ചില്ല. പക്ഷേ ഹലോ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്തുത മാസിക ആദ്യലക്കം പോലും ഇറങ്ങുകയുണ്ടായില്ല.
മറ്റൊരു ബന്ധം വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്ത് രാഷ്ട്രദീപിക സിനിമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരിക്കെയാണ്. ഒരു ദിവസം ഒരു ഫോണ്‍. ഗുഡ്‌നൈറ്റില്‍ നിന്നാണ്. ഗുഡ്‌നൈറ്റ് മോഹന്റെ മകളുടെ വിവാഹമാണ് ബോംബെയില്‍ വച്ച്. അതിലേക്ക് രാഷ്ട്രദീപികസിനിമാ വാരികയില്‍ നിന്ന് ആരൊക്കെ പോകുന്നുണ്ട് എന്നന്വേഷിച്ചാണു വിളി.പോകുന്നുവര്‍ക്ക് ഫ്‌ളൈറ്റ് ടിക്കറ്റും താമസവും സൈറ്റ് സീയിങുമടക്കം എല്ലാം സൗജന്യമാണ്. അത് ഏര്‍പ്പെടുത്താന്‍ വേണ്ടിയാണ് വിളിക്കുന്നത്. എന്റെ സബ് എഡിറ്ററായിരുന്ന ഇപ്പോഴത്തെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ബിജോ ജോ തോമസുമായി ഞാന്‍ ചര്‍ച്ച ചെയ്തു.കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഇങ്ങനെയൊന്നും ആരും ഇതേവരെ സിനിമാപത്രക്കാരെ ക്ഷണിച്ചിട്ടില്ല. സഭയുടെ കീഴില്‍ ചില മൂല്യങ്ങളൊക്കെ ഉയര്‍ത്തിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. നമുക്കങ്ങനെ ഒരാളെ സാമ്പത്തികമായി അത്രമേല്‍ ആശ്രയിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് കൊടുക്കേണ്ട എന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. പകരം വാര്‍ത്തയും ചിത്രങ്ങളും അയച്ചു തന്നാല്‍ മതി നന്നായി കൊടുക്കാമെന്നു പറഞ്ഞു വച്ചു.സിനിമാമംഗളത്തിന്റെ പത്രാധിപരായിരുന്ന ഗുരുതുല്യനായ ശ്രീ മധു വൈപന സാറിനോടും ചോദിച്ചു. അദ്ദേഹവും അതുതന്നെയാണുപദേശിച്ചത്. പിന്നീടു വിളിച്ചപ്പോള്‍ ഗുഡ്‌നൈറ്റുകാരോട് സ്‌നേഹപൂര്‍വം തീരുമാനം പറഞ്ഞ് ഒഴിവായി.
പിന്നത്തെ സംഭവം നേരിട്ട് അദ്ദേഹവുമായി ഫോണില്‍ സംസാരിക്കേണ്ടി വന്ന ഒന്നുതന്നെയാണ്. തൃശൂരില്‍ ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ടായിരുന്നു അത്. വിവാഹം കഴിഞ്ഞ് ബിഎഡ് പൂര്‍ത്തിയായി ഒരു ചെറിയ സ്‌കൂളില്‍ തീരെ ചെറിയ ശമ്പളത്തില്‍ ജോലിയെടുക്കുകയാണു ഭാര്യ. അപ്പോഴാണ് ധനലക്ഷ്മിബാങ്കില്‍ ജോലിക്കുള്ള അറിയിപ്പു വന്ന് അപേക്ഷിക്കുന്നത്. ഞാനന്ന് മനോരമയിലും. പിടുത്തം കഴിഞ്ഞ് 5300 രൂപയ്ക്കടുത്തു മാത്രമാണ് എന്റെ ശമ്പളം. അന്വേഷണത്തില്‍, ഗുഡ്‌നൈറ്റ് മോഹന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെന്നറിഞ്ഞു. അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള തിരുവനന്തപുരത്തെ ഒരേയൊരാള്‍ സൂര്യ കൃഷ്ണമൂര്‍ത്തിസാറാണ്. എനിക്കദ്ദേഹത്തെ നന്നായി അറിയാം. കുടുംബപരമായിത്തന്നെ പരിചയവുമുണ്ട്. (ഇടയ്‌ക്കൊന്നു പറഞ്ഞോട്ടെ, എപ്പോഴും തോന്നിയിട്ടുള്ളതാണ്. സൂര്യാ കൃഷ്ണമൂര്‍ത്തിസാറിനും ഗുഡ്‌നൈറ്റ് മോഹനും ഒരു സാമ്യമുണ്ട്. രണ്ടുപേരും സ്വന്തം കളങ്ങളില്‍ വിജയകളാണെന്നതിനുപുറമേ രണ്ടുപേര്‍ക്കും നിഷ്‌കളങ്കത തോന്നിക്കുന്ന നുണക്കുഴികളുണ്ട് മുഖത്ത്.ചിരിക്കുമ്പോള്‍ അതിനു പ്രത്യേക വശ്യതയും!) കാര്യം പറഞ്ഞ് മൂര്‍ത്തിസാറിനെ വിളിച്ചു. ആര്‍ക്കും സഹായം ചെയ്യാന്‍ സദാ തല്‍പരനാണ് മൂര്‍ത്തിസാര്‍. അദ്ദേഹം എന്റെ ആവശ്യം തഴഞ്ഞില്ല. ബോംബെയില്‍ വിളിച്ച് മോഹന്‍ സാറിനോടു സംസാരിച്ച ശേഷം എനിക്ക് അദ്ദേഹത്തിന്റെ നമ്പര്‍ തന്ന് നേരിട്ടു വിളിച്ചു സംസാരിക്കാന്‍ പറഞ്ഞു. പേടിച്ചു പേടിച്ചാണ് ഞാന്‍ വിളിച്ചത്. വളരെ ശാന്തമായ എന്നാല്‍ പ്രൗഢമായ ശബ്ദത്തില്‍ ഫോണെടുത്തു സംസാരിച്ചത് മോഹന്‍ സാര്‍ തന്നെയായിരുന്നു. കാര്യം കേട്ടുകഴിഞ്ഞ് അദ്ദേഹം പറഞ്ഞു- നോക്കട്ടെ. ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടെന്നതു ശരിതന്നെ. പക്ഷേ ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാനുള്ള സ്വാതന്ത്ര്യമെനിക്കില്ല. ഞാന്‍ ഒന്നു പറഞ്ഞു നോക്കാം. നിങ്ങളുടെ ഭാര്യക്ക് അര്‍ഹതയുണ്ടെങ്കില്‍ കിട്ടും.
അഭിമുഖവേളയില്‍ ബോര്‍ഡംഗങ്ങളൊക്കെ നന്നായിട്ടാണ് പെരുമാറിയതെങ്കിലും ആ ജോലി ഭാര്യയ്ക്കു ലഭിക്കുകയുണ്ടായില്ല എന്നത് ആന്റീ ക്‌ളൈമാക്‌സ്. പക്ഷേ അദ്ദേഹത്തോട് തെല്ലും പരിഭവം തോന്നിയില്ല. കാരണം ആദ്യ വിളിയില്‍ തന്നെ തന്റെ നിലപാട് അദ്ദേഹം സുവ്യക്തമാക്കിയതാണ്. അഭിമുഖം കഴിഞ്ഞിറങ്ങിയശേഷം ആ വിവരം അദ്ദേഹത്തെ വിളിച്ചു പറയുകയും ചെയ്തു.
പിന്നീട് കന്യകയുടെ പത്രാധിപരായിരിക്കുമ്പോഴും, കുറച്ചുകാലം സിനിമാമംഗളത്തിന്റെ സ്വതന്ത്ര ചുമതലക്കാരനായപ്പോഴുമെല്ലാം എങ്ങനെയെങ്കിലും ഗുഡ് നൈറ്റ് മോഹന്‍ എന്ന ഈ മനുഷ്യന്റെ ജീവിതം തുറന്നു പറയുന്ന ഒരഭിമുഖം സംഘടിപ്പിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, ഒരുപാട് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഒരുകാലത്ത് മലയാള സിനിമയിലെ മുടിചൂടാ മന്നനായിരുന്ന, കേരളം കണ്ട ഏറ്റവും വിജയിച്ച സംരംഭകരിലൊരാളായ ഒരാള്‍ ആരോരുമറിയാതെ ആര്‍ക്കും പിടികൊടുക്കാത്ത ഒരു മറയത്തായിരുന്നു അപ്പോഴൊക്കെയും. അങ്ങനിരിക്കെയാണ് വാര്‍ഷികപ്പതിപ്പിലെ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ജൈവകൃഷിയെയും പാല്‍ ഉല്‍പാദനത്തെയും പറ്റി വായിക്കുന്നത്. ലിറ്ററിന് നൂറ്റമ്പതു രൂപയ്ക്കുമേല്‍ വിലയുള്ള പാലും അരലിറ്ററിന് അഞ്ഞൂറു രൂപയോളം നെയ്യുമുണ്ടാക്കുന്ന സംരംഭം. കൗതുകങ്ങള്‍ അലകടലായി. അങ്ങനിരിക്കെയാണ് മോഹനം എന്ന പുസ്തകത്തെപ്പറ്റി വായിക്കുന്നതും അതു വരുത്തി വായിക്കുന്നതും. തീരുമാനമാണ് തിരുമാനമെടുക്കാനുള്ള ഇച്ഛാശക്തിയാണ് മനുഷ്യന്റെ വിജയമെന്നു തെളിയിക്കുന്ന അനുഭവങ്ങള്‍ ആ അനുഭവങ്ങളുടെ കലര്‍പ്പില്ലാത്ത ആഖ്യാനം. അതാണ് ഒരു കഥേതരപ്രസാധനത്തെ ഉദ്വേഗജനകമായൊരു വായനാനുഭവമാക്കിത്തീര്‍ക്കുന്നതെന്നു കൂടി പറയട്ടെ.

No comments: