Friday, May 31, 2019

വിജയസാഗരങ്ങളുടെ വന്‍കരകള്‍

സിനിമയുടെ ചരിത്രം മലയാളത്തില്‍ പലര്‍ പലകുറി എഴുതിയിട്ടുള്ളതാണ്. എത്രയോ വേര്‍ഷന്‍ ഞാനടക്കം സിനിമാതല്‍പരര്‍ വായിച്ചിട്ടുള്ളതുമാണ്. ഇന്റര്‍നെറ്റോ വിവരസാങ്കേതികവിദ്യയോ എന്തിന് പത്രപ്രസാധനം തന്നെ അത്രയ്ക്ക് വികസിച്ചിട്ടില്ലാത്ത കാലത്ത് നമ്മുടെ ചലച്ചിത്ര ചരിത്രകാരന്മാര്‍ ലോകസിനിമയുടെ ചരിത്രം എഴുതിയിട്ടുണ്ട്. നാദിര്‍ഷാ മുതല്‍ എം.എഫ്.തോമസ് സാറും, മണര്‍ക്കാട് മാത്യു സാറും വിജയകൃഷ്ണന്‍ സാറുമൊക്കെ ഇത്തരത്തില്‍ ലോകസിനിമാചരിത്രം പലതരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതലമുറയില്‍ സാജന്‍ തെരവപ്പുഴയാകട്ടെ രാജ്യം തിരിച്ചുവരെ ചരിത്രമെഴുതിയിട്ടുമുണ്ട്. എന്നേപ്പോലുള്ളവര്‍ വായിച്ചു തുടങ്ങിയത് വിജയകൃഷ്ണന്‍ സാറിന്റെയും തോമസ് സാറിന്റെയും മറ്റും ചരിത്രങ്ങളാണ്. അങ്ങനെ വായിച്ച് ഹൃദിസ്ഥമാക്കിയ സിനിമാ ചരിത്രം ഇന്നത്തെ കുട്ടികള്‍ക്ക് ഉള്ളം കൈയിലെ നെല്ലിക്ക പോലെ ഗൂഗിളില്‍ ലഭ്യമാണ്. ഇങ്ങനൊരു കാലത്ത് വീണ്ടുമൊരു സിനിമാ ചരിത്രരചനയ്ക്ക്, അതും അച്ചടി രൂപത്തില്‍ എന്തു പ്രസക്തിയാണുള്ളത്? ചലച്ചിത്രചരിത്രകാരനായ ശ്രീ വിജയകൃഷ്ണന്‍ സാര്‍ കലാകൗമുദിയില്‍ ആരംഭിച്ച സാഗരങ്ങളും വന്‍കരകളും എന്ന ലോകസിനിമാചരിത്രപരമ്പരയുടെ പരസ്യം കണ്ടപ്പോള്‍ സ്വാഭാവികമായി തോന്നിയ സന്ദേഹമാണിത്. എന്നാല്‍ വായിച്ചുതുടങ്ങിയപ്പോഴേ ആ ആശങ്ക അസ്ഥാനത്തായെന്നു തെളിഞ്ഞു. കേവലമൊരു ചരിത്രരചനയല്ലിത്. സിനിമയെ അറിയുന്ന, സിനിമയെടുക്കാനറിയുന്ന, അതിന്റെ പശ്ചാത്തലമറിയുന്ന ഒരാള്‍ നേരിട്ടെഴുതുന്ന ചരിത്രത്തിന് ചില വൈവിദ്ധ്യങ്ങളുണ്ടാവും. അതിന് കേവലചരിത്രത്തിനപ്പുറം കാഴ്ചപ്പാടിന്റെ പിന്‍ബലമുണ്ടാവും. അതുമാത്രമല്ല സാഗരങ്ങളും വന്‍കരകളുമിന്റെ സവിശേഷത. അതു ചരിത്രത്തിന്റെ പുനര്‍വായനയോ പിന്‍വായനയോ കൂടിയായി ഒരു വിശകലനത്തിന്റെ തലം തേടുന്നുണ്ട്. അതുകൊണ്ടു തന്നെ പല ചരിത്രങ്ങളുടെ അഥവാ ചരിത്രത്തിന്റെ പല പരിപ്രേക്ഷ്യങ്ങളുടെ വിശകലനത്തിലൂന്നിയ പുതിയൊരു വീക്ഷണകോണ്‍ അവതരിപ്പിക്കാന്‍ വിജയകൃഷ്ണന്‍ സാറിനു സാധിക്കുന്നു. നിഷ്പക്ഷത എന്നതിനപ്പുറം ഉണ്മ തേടുന്നതിനുള്ള യൂക്തികളാണ് അതിന്റെ ഉപാധികളാവുന്നത്. ഇന്റര്‍നെറ്റ് കാലത്ത് വായനയെ മടക്കിക്കൊണ്ടുവരാന്‍ ഇത്തരം സമീപനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും മാത്രമേ സാധിക്കൂ. ഭൂരിപക്ഷം സമകാലിക ചരിത്രമെഴുത്തും വായനയും ഇന്റര്‍നെറ്റിലെ വിവരശേഖരണങ്ങളുടെ തര്‍ജ്ജമ മാത്രമാകുന്ന കാലത്ത് വസ്തുതകളെ ഇഴപിരിച്ചു പുനഃപരിശോധിച്ച് പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയെന്നത് സാഹസമാണ്. ആ സാഹസമാണ് വിജയകൃഷ്ണന്‍ സാറിന്റെ പരമ്പര.

Tuesday, May 14, 2019

വാഹ്! രേ വാഹ്!





രണ്ടു ചങ്ങാതിമാര്‍. രണ്ടാളും രണ്ടു പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട രണ്ടു പംക്തികളുമായി നീണ്ട മൗനം ഭഞ്ജിക്കുന്നു. രണ്ടുപേരുടെ എഴുത്തും ഹൃദയത്തില്‍ കോരിയിടുന്നതോ രോമാഞ്ചത്തിന്റെ ഹര്‍ഷാതിരേകങ്ങള്‍. പറഞ്ഞുവരുന്നത് കേരളത്തില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരിക്കാവുന്ന നിരൂപകന്‍ ഡോ.പി.കെ.രാജശേഖരനെയും, അന്തരിച്ച അതുല്യപ്രതിഭ പി.പത്മരാജന്റെ മകനും എഴുത്തുകാരനും തിരക്കഥാകൃത്തും എന്റെ മുന്‍ സഹപ്രവര്‍ത്തകനുമായ അനന്തപത്മനാഭനെയും പറ്റിയാണ്. പി.കെ.ആര്‍. എഴുതുന്നത് ഡിസിബുക്‌സിന്റെ പച്ചക്കുതിരയിലാണ്. ഇരുള്‍സഞ്ചാരങ്ങള്‍. തുടക്കത്തില്‍ ഓ, രാജശേഖരന്റെ കടുകട്ടി സാഹിത്യം എന്ന തോന്നലുളവാക്കിയ പംക്തിയാണ്. പക്ഷേ പോകെപ്പോകെ, ഇതാ ഇപ്പോള്‍ പച്ചക്കുതിര മാസികയല്ല, വാരികയായെങ്കില്‍ എന്നാശിച്ചുപോകുന്നത്ര പാരായണക്ഷമമായ പംക്തിയായിത്തീര്‍ന്നിരിക്കുന്നു. വിദേശയാത്രയും മറ്റു തിരക്കുകളും പിന്നെ പി.കെ.യുടെ സ്വതസിദ്ധമായ ചില പിടിവാശികളുമൊക്കെയായി ഇരുള്‍സഞ്ചാരങ്ങള്‍ ഇടിച്ചു നില്‍ക്കാതിരുന്നാല്‍ മതിയായിരുന്നു. ലോകത്തെ പരമവിശിഷ്ട സാഹിത്യത്തെപ്പറ്റിയൊന്നുമല്ല, മറിച്ച് ജനപ്രിയമായ മുഖ്യധാരാ സാഹിത്യത്തിലെ ഗൂഢാലോചനാസിദ്ധാന്തത്തിന്റെയും അപസര്‍പകത്വത്തിന്റെയും അടിവേരുകള്‍ തേടി പരിചയപ്പെടുത്തുന്ന എഴുത്ത്. ഇന്റര്‍നെറ്റ് കാല സാഹിത്യനിരൂപണം വിക്കീപീഡിയയുടെ വിവര്‍ത്തനമായിത്തീരുന്ന വിരസകാലത്തും വായനക്കാരെ പിടിച്ചിരുത്താനുള്ള മാജിക്ക് രാജശേഖരനറിയാം. അതാണ് ഈ പംക്തിയുടെ വിജയം.
ജീവിതത്തില്‍ ആദ്യമായി ഒരു ജോലിക്ക്, അതും ഇഷ്ടപ്പെട്ട ജോലിക്ക് അഭിമുഖത്തിനു പോയപ്പോള്‍ അവിടെ വച്ചു പരിചയപ്പെട്ടതാണ് ഡോ.പി.കെ.രാജശേഖരനെ. ഡിഗ്രിക്കാലത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ സൂപ്പര്‍ സീനിയറായിരുന്ന ആളാണെങ്കില്‍ക്കൂടി, വ്യക്തിപരമായ കാരണങ്ങളാല്‍ (ഞാന്‍ പഠിച്ച രസതന്ത്രം ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്റെ തന്നെ അധ്യാപകനായിരുന്നു എന്നേക്കാള്‍ 20 വയസിനു മുതിര്‍ന്ന, എന്റെ ഏക അളിയന്‍. രാവിലെ ഒരേ വീട്ടില്‍ നിന്ന് രണ്ടു സ്‌കൂട്ടറുകളില്‍ കോളജില്‍ പോകുകയും അദ്ദേഹത്തിന്റെ അളിയന്‍ എന്ന ലേബലില്‍ മറ്റധ്യാപകരുടെ കൂടി നോട്ടപ്പുള്ളിയായി കഴിയുകയും ചെയ്യുന്ന ഒരാള്‍ക്ക് ക്യാംപസ് ജീവിതം എങ്ങനെ ആസ്വാദ്യമാകും? കഴിയുന്നത്ര ക്യാംപസിനു പുറത്തു ജീവിക്കാനാണ് ഞാനന്നു ശ്രമിച്ചത്. സുഹൃത്തുക്കളായ സഹാനിയും വിനോദും ആനന്ദ്കുമാറുമൊക്കെയായി സ്വന്തമായി നടത്തിപ്പോന്ന ചലച്ചിത്രപ്രസിദ്ധീകരണത്തിന്റെ കാര്യവും നോക്കി നടന്നതുകൊണ്ട് ഇപ്പറഞ്ഞ കലാലയകാലം ഒട്ടുമേ പുഷ്‌കരമായിരുന്നില്ല എന്റെ ജീവിതത്തില്‍.)സ്വയം അന്യനായിരുന്ന ഞാന്‍ പി.കെ.യെ എന്നല്ല അക്കാലത്ത് കോളജില്‍ സമകാലികരായ പലരുമായും പിന്നീടാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് 1991ല്‍ കേരളകൗമുദിയില്‍ പത്രപ്രവര്‍ത്തക ട്രെയിനിക്കുളള ഉദ്യോഗാര്‍ത്ഥികളായി ഞങ്ങള്‍ മൂന്നുപേര്‍ പേട്ടയിലെ കൗമുദിയുടെ സ്വീകരണമുറിയില്‍ ഒന്നിച്ചൊരുനാള്‍ എത്തുന്നത്. അതില്‍ പി.കെ.രാജശേഖരനും ജി.എ.ലാലിനും വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. അവര്‍ യൂണിവേഴ്‌സിറ്റി കോളജ് കാല ചങ്ങാതികളാണ്. ലാലിനെ പക്ഷേ എനിക്കുമറിയാം.കാരണം, ഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരത്തെ ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം ഡിപ്‌ളോമയ്ക്കു പഠിക്കുമ്പോള്‍ സഹപാഠിയാണ് ചിത്രകാരനായ ലാല്‍. രാജശേഖരനാവട്ടെ അപ്പോഴേക്ക് രാധികയുടെ ഭര്‍ത്താവാണ്. ക്രിക്കറ്റിനെപ്പറ്റി ഒരു പുസ്തകമെഴുതിക്കഴിഞ്ഞിരിക്കുന്നു (ആഴ്ചകള്‍ക്കു ശേഷമാണ് അതു പുറത്തിറങ്ങിയത്) ഇന്റര്‍വ്യൂവില്‍ ഞങ്ങള്‍ മൂന്നാള്‍ക്കും സെലക്ഷന്‍ കിട്ടി. മാസം 550 രൂപയാണ് സ്‌റ്റൈപ്പന്റ്. ലാലൊഴികെ പി.കെ.യും ഞാനും ചേര്‍ന്നില്ല. എനിക്കപ്പോഴേക്ക് കാര്യവട്ടം യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ എം.സി.ജെക്ക് പ്രവേശനം കിട്ടി. (എം.എ.ഇംഗ്‌ളീഷ് കഴിഞ്ഞിട്ടാണെന്നോര്‍ക്കണം). രാജശേഖരന് മറ്റെന്തോ പരിപാടികളുണ്ടായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞാണ് രാജശേഖരന്‍ മാതൃഭൂമിയില്‍ ചേരുന്നത്. ലാല്‍ മാത്രം ചേര്‍ന്നു. വെള്ളിനക്ഷത്രത്തിലായിരുന്നു നിയമനം. തിരക്കഥാ സ്വപ്‌നങ്ങള്‍ അന്നേയുള്ള ലാലിന്റെ ഹിറ്റുകളുടെ കഥ എന്ന പരമ്പര വമ്പന്‍ ഹിറ്റായിത്തീരുകയും ചെയ്തു. തിരക്കഥാ തിരുത്തല്‍ വാദി (ലാലിന്റെ തന്നെ പ്രയോഗം) ആയി കടന്നു വന്ന്, മധുപാലിന്റെയും മറ്റും പരമ്പരകളിലൂടെ ശ്രദ്ധേയനായ ലാല്‍ പക്ഷേ അകാലത്തില്‍ ഒരു തീവണ്ടിയപകടത്തില്‍ ഓര്‍മ്മയായിത്തീര്‍ന്നു.
ആമുഖത്തില്‍ പറഞ്ഞ രണ്ടാമത്തെ ആളെയും ഞാന്‍ ആദ്യം കാണുന്നത് യൂണിവേഴ്‌സിറ്റി കോളജില്‍ വച്ചു തന്നെയാണ്. ഞങ്ങളുടെ തൊട്ടു താഴത്തെ ഡിഗ്രി ബാച്ചിലായിരുന്നു അനന്തപത്മനാഭനും നര്‍ത്തകി നീനാ കുറുപ്പുമൊക്കെ അടങ്ങുന്ന സംഘം. മൂന്നാലഞ്ചു വട്ടം ക്യാംപസില്‍ വച്ചു കണ്ടിട്ടുണ്ടെങ്കിലും അടുത്ത പരിചയമൊന്നുമില്ലായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളത് പപ്പന് ഓര്‍മ്മകൂടി കാണണമെന്നുമില്ല. പക്ഷേ പപ്പനെ പിന്നീട് അടുത്തു കാണുന്നതും ഇടപഴകുന്നതും ഞാന്‍ അമൃതടിവിയില്‍ സീനിയര്‍ന്യൂസ് എഡിറ്ററാവുമ്പോഴാണ്. എന്റെ ചുമതലയിലുള്ള കറന്റ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഡ്യൂസറായിരുന്നു പപ്പന്‍. അര്‍ത്ഥവത്തായ രണ്ടുമൂന്നു പരിപാടികളുടെ സ്രഷ്ടാവ്. ഞാന്‍ ഭാഗഭാക്കേ ആവാത്ത ഒരു സംഭവത്തില്‍ എന്നെ പ്രതി ഉണ്ടായ ഒരു തെറ്റിദ്ധാരണയിലൂടെയാണെന്നു തോന്നുന്നു, സ്ഥാപനം വിട്ടു പോന്ന ശേഷം മാത്രം ഞാനും പപ്പനും തമ്മില്‍ കുറച്ചുകൂടി പരസ്പരബഹുമാനത്തിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. അതിനു കാരണക്കാരനായതോ, അമൃതയില്‍ റിപ്പോര്‍ട്ടറായിരുന്ന ഇപ്പോള്‍ മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടറായ ഡോ.ജി.പ്രസാദ്കുമാറും. പപ്പന്‍ തിരക്കഥയെഴുതിയ ചിത്രത്തെക്കുറിച്ച് ഞാനെഴുതിയതു വായിച്ച് പപ്പന്‍ എന്നെ വിളിച്ചിട്ടുണ്ട്. പപ്പനെഴുതുന്നതെന്തും ഞാന്‍ താല്‍പര്യത്തോടെ വായിക്കാറുമുണ്ട്. പ്ത്മരാജന്‍ എന്ന ഔറയില്ലാതെ തന്നെ ഞാന്‍ ബഹുമാനിക്കുന്ന ആളാണ് അനന്തപത്മനാഭന്‍. പപ്പന്‍ മാതൃഭൂമിയിലെഴുതുന്ന പിതാവിനെക്കുറിച്ചുള്ള കുറിപ്പുകള്‍ സത്യത്തില്‍ ഒരുതരം ആവേശത്തോടെയാണ് വായിക്കുന്നത്. ഇങ്ങനെയും ഹൃദയം കൊണ്ടെഴുതാമല്ലോ എന്നോര്‍ത്ത് അസൂയപ്പെടാറുണ്ട്, അതിലേറെ അത്ഭുതപ്പെടാറുമുണ്ട്. ഇക്കഴിഞ്ഞ പത്മരാജന്‍ ഫൗണ്ടേഷന്‍ മീറ്റിങ്ങില്‍ ഇക്കാര്യം പപ്പന്റെ അമ്മയോടു പരസ്യമായി പറയുകയും ചെയ്തതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടുത്തകാലത്തു വന്ന ഏറ്റവും ജനപ്രിയമായതും ശ്രദ്ധിക്കപ്പെടുന്നതുമായ വായനാവിഭവം തന്നെയാണ് മകന്‍ എഴുതിയ പത്മരാജന്‍. ഏറെ തിരുത്തലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും ശേഷമാണ് മാതൃഭൂമയില്‍ അതു വരുന്നതെന്നാണു മനസിലാക്കുന്നത്. പുസ്തകരൂപത്തില്‍ പപ്പന്റെ ഒറിജിനല്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് കേട്ടത്. അങ്ങനെയെങ്കില്‍ അതു മറ്റൊരു വായനാനുഭവമാകുമെന്ന സന്തോഷത്തിലാണു ഞാന്‍. നമ്മുടെ സുഹൃത്തുക്കള്‍ എഴുതുന്നതും ചെയ്യുന്നതും കാണാനും കേള്‍ക്കാനും സാധിക്കുക എന്നത് ധന്യതയാണ്. ആ ധന്യത അപൂര്‍വതയുമാണ്. ആ അപൂര്‍വധന്യതയിലാണു ഞാന്‍.


Saturday, May 04, 2019

മോഹനം ഈ ജീവിതം

അടുത്തകാലത്തൊന്നും താഴത്തുവയ്ക്കാതെ ഇത്രമേല്‍ അത്യാര്‍ത്തിയോടെ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്ത പുസ്തകമില്ല. രണ്ടു ലക്കം മുമ്പ് കലാകൗമുദിയില്‍ ഒരദ്ധ്യായം വായിച്ചപ്പോള്‍ ഇഷ്ടം തോന്നിയാണ് ഓണ്‍ലൈനില്‍ വരുത്തിച്ച് ആക്രാന്തം പിടിച്ചു വായിച്ചുതീര്‍ത്തത്. കഴിഞ്ഞ ഓണപ്പതിപ്പുകളില്‍ ഒന്നില്‍ അഭിമുഖം വായിച്ചപ്പോഴും, ഗുഡ്‌നൈറ്റ് മോഹന്‍ എന്ന ഈ വലിയ മനുഷ്യനിപ്പോള്‍ എന്ത് എവിടെ എന്നു പലപ്പോഴും ആലോചിച്ചിരുന്നത് ഓര്‍ത്തു. മോഹനം എന്ന അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പ് കഥേതരവായനയില്‍ തീര്‍ച്ചയായും ഒരത്ഭുതം തന്നെയാണ് എന്നു മാത്രമേ പറയാനുള്ളൂ.
ഒപ്പം ഈ മനുഷ്യനെ നേരില്‍ അറിയില്ലെങ്കിലും ഈ മനുഷ്യനുമായി ഇടപെടേണ്ട സാഹചര്യം ഫോണിലെങ്കിലുമുണ്ടായ ചില സന്ദര്‍ഭങ്ങള്‍ സാന്ദര്‍ഭികമായി ഓര്‍ത്തുപോവുകയാണ്.  അതിലാദ്യത്തേത് എന്റെ യൗവനക്കാലത്ത് പ്രത്യേകിച്ചും ഡിഗ്രിക്കാലത്ത് ഗുഡ്‌നൈറ്റ് ഫിലിംസുമായുള്ള ബന്ധമാണ്. ഗുഡ്‌നൈറ്റ് എന്ന ബ്രാന്‍ഡ് സത്യത്തില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും സൂര്യ ഫിലിം സൊസൈറ്റിയിലൂടെയാണ്.സ സൂര്യയുടെ വാര്‍ഷിക സ്റ്റേജ് ആന്‍ഡ് മ്യൂസിക് ഫെസ്‌ററിവല്‍ തുടങ്ങുമ്പോള്‍ വഴുതയ്ക്കാട് മുതല്‍ ടാഗൂര്‍ തീയറ്റര്‍ വരെയും സെനറ്റ് ഹാള്‍ വളപ്പും മുഴുവന്‍ ഗുഡ്‌നൈറ്റ് പരസ്യബോര്‍ഡുകള്‍ കൊണ്ടു നിറയുമായിരുന്നു. അന്ന് അറിഞ്ഞുതുടങ്ങിയതാണ് ഗുഡ്‌നൈറ്റിനെ. പിന്നീട് ജീവിതത്തില്‍ ഒരു ഭാഗമായിത്തീരുന്നത് ഗുഡ്‌നൈറ്റ് ഫിലിംസ് രൂപവല്‍ക്കരിച്ച് അതിന്റെ തിരുവനന്തപുരം ഓഫീസ് തുറക്കുന്നതോടെയാണ്. പനവിള ജംക്ഷനില്‍ ഞാന്‍ ജനിച്ചുവളര്‍ന്ന് എന്റെ അമ്മ മരിക്കുന്നതുവരെയും ജീവിച്ച, എസ്പി ഗ്രാന്‍ഡ് ഡേയ്‌സ് ഹോട്ടലിനു നേരെതിര്‍വശത്തുള്ള ശ്രീകുമാരം എന്ന തറവാടിനോടു ചേര്‍ന്ന് ഇപ്പോള്‍ എം.ആര്‍.എഫിന്റെ ഷോറൂം ഇട്ടിരിക്കുന്ന സ്ഥലത്ത് അച്ഛന്‍ പെങ്ങളുടെ വക കൃഷ്ണ എന്ന വീട്ടില്‍ (ഇപ്പോഴത്തെ പനവിള ബേക്കറിയുടെ നേര്‍ എതിര്‍വശം) ആയിരുന്നു ഗുഡ്‌നൈറ്റ് റിലീസിന്റെ ഓഫീസ്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മോഹന്റെ സഹോദരന്‍ രാജു ആയിരുന്നു അവിടത്തെ ചുമതലക്കാരന്‍.സിനിമയോടു താല്‍പര്യവും കൈയെഴുത്തു മാസികമുതല്‍ അച്ചടി മാസിക വരെ സിനിമയില്‍ പുറത്തിറക്കിയിരുന്ന ഭ്രാന്തുമെടുത്ത കാലത്ത് സിനിമയുടെ ഫോട്ടോ കാര്‍ഡും സ്റ്റില്ലുകളും ബാനറുമൊക്കെ കൊണ്ടുവന്നു വയ്ക്കുന്ന ഓഫീസ് തന്നെ കൗതുകമുള്ള ഒരിടമായിരുന്നു. അവിടെ മോഹന്‍ വന്നിട്ടുണ്ടോ എന്നു പോലുമറിയില്ല.
രണ്ടാമത്തേത്, പഠന കാലത്തേതാണ്. ഇംഗ്‌ളീഷില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ് കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ജേര്‍ണലിസം എം.സി.ജെയ്ക്കു പഠിക്കുന്നകാലം. അപ്പോഴേക്ക് പ്രസിദ്ധീകരണം നിലച്ചുപോയ മനോരാജ്യം പബ്‌ളിക്കേഷന്‍സ് ഗുഡ്‌നൈറ്റ് ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു പോരുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് ബാലചന്ദ്രമേനോന്റെ പത്രാധിപത്യത്തില്‍ ഹലോ എന്നൊരു പ്രീമിയം പ്രസിദ്ധീകരണം കൂടി ഗുഡ്‌നൈറ്റ് തുടങ്ങാനിരിക്കുന്നു. മാതൃഭൂമിയിലുണ്ടായിരുന്ന ഇപ്പോള്‍ സകാല്‍ പേപ്പേഴ്‌സിന്റെ കേരള പ്രതിനിധിയായ ശ്രീ അജയകുമാര്‍ ചേട്ടനാണ് മുഖ്യ സഹായി. ഡിഗ്രിക്ക് എന്റെ സമകാലികനും ഞാന്‍ പി.ജിക്കു പോയ സമയം കൊണ്ട് കാര്യവട്ടത്ത് എന്റെ സൂപ്പര്‍ സീനിയറായിത്തീര്‍ന്നയാളുമായ ഇപ്പോഴത്തെ കൗമുദി ടിവിയുടെ പ്രോഗ്രാംസ് മേധാവിയും പില്‍ക്കാല സഹപ്രവര്‍ത്തകയായ മനോരമയിലെ വിനീത ഗോപിയുടെ ഭര്‍ത്താവുമായ എ.സി.റജി അപ്പോഴേക്ക് അവിടെ ലേഖകനായിക്കഴിഞ്ഞിരുന്നു. നേരത്തേ തന്നെ എന്നെ അറിയാമായിരുന്ന മേനോന്‍ സാര്‍ എന്നെ അഭിമുഖമൊക്കെ നടത്തി. പക്ഷേ എന്തുകൊണ്ടോ നിയമിച്ചില്ല. പക്ഷേ ഹലോ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്തുത മാസിക ആദ്യലക്കം പോലും ഇറങ്ങുകയുണ്ടായില്ല.
മറ്റൊരു ബന്ധം വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്ത് രാഷ്ട്രദീപിക സിനിമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരിക്കെയാണ്. ഒരു ദിവസം ഒരു ഫോണ്‍. ഗുഡ്‌നൈറ്റില്‍ നിന്നാണ്. ഗുഡ്‌നൈറ്റ് മോഹന്റെ മകളുടെ വിവാഹമാണ് ബോംബെയില്‍ വച്ച്. അതിലേക്ക് രാഷ്ട്രദീപികസിനിമാ വാരികയില്‍ നിന്ന് ആരൊക്കെ പോകുന്നുണ്ട് എന്നന്വേഷിച്ചാണു വിളി.പോകുന്നുവര്‍ക്ക് ഫ്‌ളൈറ്റ് ടിക്കറ്റും താമസവും സൈറ്റ് സീയിങുമടക്കം എല്ലാം സൗജന്യമാണ്. അത് ഏര്‍പ്പെടുത്താന്‍ വേണ്ടിയാണ് വിളിക്കുന്നത്. എന്റെ സബ് എഡിറ്ററായിരുന്ന ഇപ്പോഴത്തെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ബിജോ ജോ തോമസുമായി ഞാന്‍ ചര്‍ച്ച ചെയ്തു.കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഇങ്ങനെയൊന്നും ആരും ഇതേവരെ സിനിമാപത്രക്കാരെ ക്ഷണിച്ചിട്ടില്ല. സഭയുടെ കീഴില്‍ ചില മൂല്യങ്ങളൊക്കെ ഉയര്‍ത്തിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. നമുക്കങ്ങനെ ഒരാളെ സാമ്പത്തികമായി അത്രമേല്‍ ആശ്രയിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് കൊടുക്കേണ്ട എന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. പകരം വാര്‍ത്തയും ചിത്രങ്ങളും അയച്ചു തന്നാല്‍ മതി നന്നായി കൊടുക്കാമെന്നു പറഞ്ഞു വച്ചു.സിനിമാമംഗളത്തിന്റെ പത്രാധിപരായിരുന്ന ഗുരുതുല്യനായ ശ്രീ മധു വൈപന സാറിനോടും ചോദിച്ചു. അദ്ദേഹവും അതുതന്നെയാണുപദേശിച്ചത്. പിന്നീടു വിളിച്ചപ്പോള്‍ ഗുഡ്‌നൈറ്റുകാരോട് സ്‌നേഹപൂര്‍വം തീരുമാനം പറഞ്ഞ് ഒഴിവായി.
പിന്നത്തെ സംഭവം നേരിട്ട് അദ്ദേഹവുമായി ഫോണില്‍ സംസാരിക്കേണ്ടി വന്ന ഒന്നുതന്നെയാണ്. തൃശൂരില്‍ ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ടായിരുന്നു അത്. വിവാഹം കഴിഞ്ഞ് ബിഎഡ് പൂര്‍ത്തിയായി ഒരു ചെറിയ സ്‌കൂളില്‍ തീരെ ചെറിയ ശമ്പളത്തില്‍ ജോലിയെടുക്കുകയാണു ഭാര്യ. അപ്പോഴാണ് ധനലക്ഷ്മിബാങ്കില്‍ ജോലിക്കുള്ള അറിയിപ്പു വന്ന് അപേക്ഷിക്കുന്നത്. ഞാനന്ന് മനോരമയിലും. പിടുത്തം കഴിഞ്ഞ് 5300 രൂപയ്ക്കടുത്തു മാത്രമാണ് എന്റെ ശമ്പളം. അന്വേഷണത്തില്‍, ഗുഡ്‌നൈറ്റ് മോഹന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെന്നറിഞ്ഞു. അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള തിരുവനന്തപുരത്തെ ഒരേയൊരാള്‍ സൂര്യ കൃഷ്ണമൂര്‍ത്തിസാറാണ്. എനിക്കദ്ദേഹത്തെ നന്നായി അറിയാം. കുടുംബപരമായിത്തന്നെ പരിചയവുമുണ്ട്. (ഇടയ്‌ക്കൊന്നു പറഞ്ഞോട്ടെ, എപ്പോഴും തോന്നിയിട്ടുള്ളതാണ്. സൂര്യാ കൃഷ്ണമൂര്‍ത്തിസാറിനും ഗുഡ്‌നൈറ്റ് മോഹനും ഒരു സാമ്യമുണ്ട്. രണ്ടുപേരും സ്വന്തം കളങ്ങളില്‍ വിജയകളാണെന്നതിനുപുറമേ രണ്ടുപേര്‍ക്കും നിഷ്‌കളങ്കത തോന്നിക്കുന്ന നുണക്കുഴികളുണ്ട് മുഖത്ത്.ചിരിക്കുമ്പോള്‍ അതിനു പ്രത്യേക വശ്യതയും!) കാര്യം പറഞ്ഞ് മൂര്‍ത്തിസാറിനെ വിളിച്ചു. ആര്‍ക്കും സഹായം ചെയ്യാന്‍ സദാ തല്‍പരനാണ് മൂര്‍ത്തിസാര്‍. അദ്ദേഹം എന്റെ ആവശ്യം തഴഞ്ഞില്ല. ബോംബെയില്‍ വിളിച്ച് മോഹന്‍ സാറിനോടു സംസാരിച്ച ശേഷം എനിക്ക് അദ്ദേഹത്തിന്റെ നമ്പര്‍ തന്ന് നേരിട്ടു വിളിച്ചു സംസാരിക്കാന്‍ പറഞ്ഞു. പേടിച്ചു പേടിച്ചാണ് ഞാന്‍ വിളിച്ചത്. വളരെ ശാന്തമായ എന്നാല്‍ പ്രൗഢമായ ശബ്ദത്തില്‍ ഫോണെടുത്തു സംസാരിച്ചത് മോഹന്‍ സാര്‍ തന്നെയായിരുന്നു. കാര്യം കേട്ടുകഴിഞ്ഞ് അദ്ദേഹം പറഞ്ഞു- നോക്കട്ടെ. ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടെന്നതു ശരിതന്നെ. പക്ഷേ ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാനുള്ള സ്വാതന്ത്ര്യമെനിക്കില്ല. ഞാന്‍ ഒന്നു പറഞ്ഞു നോക്കാം. നിങ്ങളുടെ ഭാര്യക്ക് അര്‍ഹതയുണ്ടെങ്കില്‍ കിട്ടും.
അഭിമുഖവേളയില്‍ ബോര്‍ഡംഗങ്ങളൊക്കെ നന്നായിട്ടാണ് പെരുമാറിയതെങ്കിലും ആ ജോലി ഭാര്യയ്ക്കു ലഭിക്കുകയുണ്ടായില്ല എന്നത് ആന്റീ ക്‌ളൈമാക്‌സ്. പക്ഷേ അദ്ദേഹത്തോട് തെല്ലും പരിഭവം തോന്നിയില്ല. കാരണം ആദ്യ വിളിയില്‍ തന്നെ തന്റെ നിലപാട് അദ്ദേഹം സുവ്യക്തമാക്കിയതാണ്. അഭിമുഖം കഴിഞ്ഞിറങ്ങിയശേഷം ആ വിവരം അദ്ദേഹത്തെ വിളിച്ചു പറയുകയും ചെയ്തു.
പിന്നീട് കന്യകയുടെ പത്രാധിപരായിരിക്കുമ്പോഴും, കുറച്ചുകാലം സിനിമാമംഗളത്തിന്റെ സ്വതന്ത്ര ചുമതലക്കാരനായപ്പോഴുമെല്ലാം എങ്ങനെയെങ്കിലും ഗുഡ് നൈറ്റ് മോഹന്‍ എന്ന ഈ മനുഷ്യന്റെ ജീവിതം തുറന്നു പറയുന്ന ഒരഭിമുഖം സംഘടിപ്പിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, ഒരുപാട് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഒരുകാലത്ത് മലയാള സിനിമയിലെ മുടിചൂടാ മന്നനായിരുന്ന, കേരളം കണ്ട ഏറ്റവും വിജയിച്ച സംരംഭകരിലൊരാളായ ഒരാള്‍ ആരോരുമറിയാതെ ആര്‍ക്കും പിടികൊടുക്കാത്ത ഒരു മറയത്തായിരുന്നു അപ്പോഴൊക്കെയും. അങ്ങനിരിക്കെയാണ് വാര്‍ഷികപ്പതിപ്പിലെ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ജൈവകൃഷിയെയും പാല്‍ ഉല്‍പാദനത്തെയും പറ്റി വായിക്കുന്നത്. ലിറ്ററിന് നൂറ്റമ്പതു രൂപയ്ക്കുമേല്‍ വിലയുള്ള പാലും അരലിറ്ററിന് അഞ്ഞൂറു രൂപയോളം നെയ്യുമുണ്ടാക്കുന്ന സംരംഭം. കൗതുകങ്ങള്‍ അലകടലായി. അങ്ങനിരിക്കെയാണ് മോഹനം എന്ന പുസ്തകത്തെപ്പറ്റി വായിക്കുന്നതും അതു വരുത്തി വായിക്കുന്നതും. തീരുമാനമാണ് തിരുമാനമെടുക്കാനുള്ള ഇച്ഛാശക്തിയാണ് മനുഷ്യന്റെ വിജയമെന്നു തെളിയിക്കുന്ന അനുഭവങ്ങള്‍ ആ അനുഭവങ്ങളുടെ കലര്‍പ്പില്ലാത്ത ആഖ്യാനം. അതാണ് ഒരു കഥേതരപ്രസാധനത്തെ ഉദ്വേഗജനകമായൊരു വായനാനുഭവമാക്കിത്തീര്‍ക്കുന്നതെന്നു കൂടി പറയട്ടെ.