Tuesday, April 30, 2019

വെജിറ്റേറിയന്റെ ക്യാന്റീന്‍ അനുഭവങ്ങള്‍

സസ്യേതര ക്യാന്റീനിനെ ആശ്രയിക്കുന്ന സസ്യഭുക്കിന്റെ ജീവിതം
പലകുറി എഴുതണമെന്നു വച്ചതാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ദിവസേന ക്യാന്റീനുകളെയും ഹോട്ടലുകളെയും ആശ്രയിച്ചു ഭക്ഷണം കഴിക്കുന്ന ആളാണ് ഞാന്‍. പത്താം ക്‌ളാസു കഴിഞ്ഞ് നാളിതുവരെ മത്സ്യമാംസാദികള്‍ കഴിച്ചിട്ടില്ലാത്ത സസ്യഭുക്കാണ്. (വിശ്വാസമോ രാഷ്ട്രീയമോ ആയ യാതൊരു ഹാങോവറും ഇതുമായി ബന്ധപ്പെട്ടില്ല എന്ന് അടിവരയിടുന്നു. വേണമെന്നു തോന്നിയില്ല, കഴിച്ചില്ല. കഴിക്കുന്നവര്‍ക്കൊപ്പമിരുന്നു കഴിക്കാനോ മറ്റോ യാതൊരു തടസവുമില്ലെന്നു മാത്രമല്ല സസ്യേതരമാണ് ലോകത്ത് എവിടെച്ചെന്നാലും രക്ഷപ്പെട്ടുപോകാന്‍ നല്ലത് എന്ന് കോഴിക്കോടന്‍ കണ്ണൂര്‍ തൊഴില്‍കാലയളവിലൂടെയും അമേരിക്കന്‍ യാത്രയിലൂടെയുമുള്ള  സ്വാനുഭവത്താല്‍ ഉത്തമ ബോധ്യമുള്ള ആളുമാണ്)
സസ്യഭുക്കുകള്‍ക്ക് ക്യാന്റീനിലും സസ്യേതരഹോട്ടലുകളിലും നിന്ന് ഉച്ചയൂണ് കഴിക്കുന്നതാണ് ഏറ്റവും പ്രയാസം.കാരണം സസ്യേതര ഉച്ചഭക്ഷണത്തിന് സാധാരണ പച്ചക്കറി കൂട്ടാനുകള്‍ പേരിന് ഒരു അവിയല്‍/എരിശ്ശേരി/കൂട്ടുകറി, ഒരു മെഴുക്കുപുരട്ടി/തോരന്‍, ഒരു പച്ചടി/കിച്ചടി, അച്ചാര്‍. ഇത്രയുമാണ് സാധാരണ പതിവ്. ഇതാകട്ടെ ഓര്‍ഡര്‍ ചെയ്താല്‍ കൊണ്ടുവയ്ക്കുന്ന പാത്രത്തിലെ ഡിഫോള്‍്ട്ട് വിളിമ്പില്‍ തൊട്ടു കൂട്ടാന്‍ മാത്രം വിളമ്പുകയാണു പതിവ്. ചിത്രകാരന്മാര്‍ ഉപയോഗിക്കുന്ന കളര്‍ മിക്‌സിങ് പെലറ്റ് ആണ് പലപ്പോഴും ഈ പാത്രത്തില്‍ വിളമ്പി കൊണ്ടുവന്നു വയ്ക്കുന്ന കറികള്‍ കാണുമ്പോള്‍ മനസില്‍ തെളിയുക. വര്‍ണം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന പെലറ്റിലെ കുഴികളില്‍ പേസ്റ്റില്‍ നിന്ന് കളര്‍ പിഴിഞ്ഞു തേച്ചു വയ്ക്കുന്നതിനു സമാനമായി സ്പൂണില്‍ തൊട്ടു ചാലിച്ചിരിക്കും. അച്ചാറൊക്കെ മിക്കവാറും ചുവന്ന കളറില്‍ ദ്രാവകം മാത്രമേ കാണുകയുമുള്ളൂ. സൈഡ് ഡിഷ് ആയി മീനോ ഇറച്ചിയോ ഒക്കെ വാങ്ങുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നതുകൊണ്ട് ഈ കറി ചാലിക്കല്‍ നോണ്‍ വെജ് ഉപഭോക്താക്കള്‍ക്ക് പ്രശ്‌നമാവുകയേ ഇല്ല. കാരണം അവരെ സംബന്ധിച്ച് ഒഴിക്കാന്‍ അല്‍പം മീന്‍ചാറും കുറഞ്ഞപക്ഷം സാമ്പാറും പിന്നെ മീന്‍ കറി/പെരട്ട്/വറ, ചിക്കന്‍ ഫ്രൈ, ബീഫ് ഉലര്‍ത്തിയത്/മസാല/കറി എന്നിവയിലേതെങ്കിലുമുണ്ടെങ്കില്‍ ഊണ് ഉഷാറാവും. അതിനിടെ ഇടയ്‌ക്കൊരു രസത്തിനാണ് അല്‍പം അച്ചാറോ, തോരനോ അവിയലോ തൊട്ടു വായില്‍വയ്ക്കുക. ക്യാന്റീനില്‍ നോണ്‍വെജ് ആയ ഒരാള്‍ ഊണു കഴിച്ചു പോയ പാത്രം നോക്കിയാല്‍ മനസിലാവും ഇക്കാര്യം. കാരണം ആദ്യം വിളമ്പിയ തൊടുകറികള്‍ പോലും നല്ലൊരു ശതമാനം ബാക്കിയിരിക്കുന്നുണ്ടാവും. അതേസമയം മീനിന്റെ മുളളും ഇറച്ചിയുടെ എല്ലുമല്ലാതെ യാതൊന്നും ശേഷിക്കുകയുമില്ല.
എന്നാല്‍, സസ്യഭുക്കിന്റെ കാര്യം അങ്ങനല്ല. രണ്ടാമതു ചോറു വിളിമ്പിക്കാത്ത ആളാണു ഞാന്‍. വളരെ കുറച്ചു മാത്രം ചോറു കഴിക്കുന്ന, ലേശം ലാവിഷായി കറികള്‍ കൂട്ടുന്ന ആള്‍.ഇനി അങ്ങനല്ലെങ്കില്‍ക്കൂടി ഹോട്ടലുകളിലെയും ക്യാന്റീനുകളിലെയും ഡിഫോള്‍ട്ട് വിളമ്പിലെ കറികള്‍ പോരാ ചോറുണ്ടുതീര്‍ക്കാന്‍. കാരണം പെരുവിരലും ചൂണ്ടുവിരലും മാത്രം കൂട്ടി ബലിതര്‍പ്പണത്തിന് എള്ളും പൂവും എടുക്കുന്നതുപോലെ എടുത്താല്‍ക്കൂടിയും ആദ്യം വിളമ്പിയ ചോറിന്റെ പകുതി കൂടി കഴിക്കാനൊക്കില്ല. സ്വാഭാവികമായും എന്നേപ്പോലുള്ളവര്‍ കറികള്‍ റീഫില്ലു ചെയ്യാന്‍ ആവശ്യപ്പെടും. അവിടെയാണ് പ്രശ്‌നം!
ആദ്യം വിളമ്പിയ കറികള്‍ പാലറ്റില്‍ ചാലിച്ചതുപോലെയാണെന്നൊന്നും കണക്കിലെടുക്കാതെയാണ് വിളമ്പുകാര്‍ കറിത്തൂക്കു കൊണ്ടുവന്ന് പാത്രത്തില്‍ രണ്ടാം സര്‍വീസ് നടത്തുന്നത്.എന്തോ ഔദാര്യം ചെയ്യുന്ന ഭാവമായിരിക്കും മുഖത്ത്. (ഇവെന്തോ കയ്യില്‍ കാശില്ലാത്തതുകൊണ്ട് നോണ്‍വെജ് സൈഡ് ഡിഷൊന്നും വാങ്ങാതെ മെനക്കെടുത്താനിറങ്ങിയിരിക്കുന്നു എന്നും വ്യാഖ്യാനിക്കാം ആ ഭാവത്തെ.)നാലു കുഴിപാത്രത്തില്‍ ഒറ്റ പിടി ഘടിപ്പിച്ച് നാലു കൂട്ടം വിളമ്പാനും ഒരൊറ്റ സ്പൂണുമായിട്ടാവും വരവ് (തവി എന്നൊന്ന് കണ്ടുപിടിച്ചകാര്യം ഈ ഊണുകറി വിളമ്പലില്‍ മാത്രം അറിഞ്ഞ ഭാവം കാണില്ല ക്യാന്റീനിലും ഹോട്ടലിലും. ഇവിടെ സ്പൂണ്‍ മാത്രം) എന്നിട്ട് മദം പൊട്ടി വരുന്ന ആനയില്‍ നിന്നു രക്ഷപ്പെടാന്‍ മുന്നില്‍പ്പെട്ട പാപ്പാന്‍ ഓടിത്തള്ളുന്ന വേഗത്തില്‍ നാലു പാത്രങ്ങളിലും ഒരേ സ്പൂണിട്ട് നാലു കോരു കോരി നമ്മുടെ പാത്രത്തിലെ കള്ളികള്‍ നിറയ്ക്കും. ഓരോന്നിലും രണ്ടു തവണ കോരിയെന്നു ബോധിപ്പിക്കുകയും ചെയ്യും. രണ്ടാമത്തെ കോരില്‍ സ്പൂണ്‍ പാത്രത്തിലെ കറിയില്‍ മുട്ടാറുപോലുമില്ലെന്നത് വേറെ കാര്യം. കുറച്ചു കൂടി കറി വേണമെന്നെങ്ങാനും ആവശ്യപ്പെട്ടുപോയാല്‍ വിളമ്പുകാരന്റെ മട്ടുമാറും.
ഒരിക്കല്‍ കൂടി പാത്രത്തില്‍ സ്പൂണൊന്നു കാണിച്ച് രണ്ടു പറ്റ് കൂടി നമ്മുടെ പാത്രത്തിലേക്കിട്ടുതരും. (ഇയാള്‍ക്കു മാത്രം വിളമ്പിയാല്‍ മതിയോ ഞങ്ങള്‍ക്ക് എന്നാവും ഭാവം)
ഇനിയാണു ക്‌ളൈമാക്‌സ്.
ഇങ്ങനെ ഹോമം നടത്തുന്ന പൂജാരിയുടെ കൈയൊതുക്കം കാട്ടുന്ന വിളമ്പ് എന്ന കണ്‍കെട്ടിനിടെയിലും വിളമ്പുകാരന്റെ അസാമാന്യ കൈവേഗത്തിനിടെ നമ്മുടെ പാത്രത്തിനു പുറത്ത് മേശയിലും തറയിലുമായി തെറിച്ചു വീണു പാഴാവുന്ന കറിയംശങ്ങള്‍ കണ്ട് എത്രയോ തവണ കൊതിയോടെ അതിലേറെ നിരാശയോടെ നോക്കിയിരിക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. കഴിയുന്നത്ര വിളമ്പുന്ന ഭക്ഷ്യവിഭവങ്ങള്‍ പൂര്‍ണമായും കഴിച്ചു തീര്‍ക്കാന്‍ അച്ഛന്‍ കാണിച്ചു തന്ന മാതൃക പിന്തുടരുന്നയാളാണു ഞാന്‍. വേണ്ടത്രയേ വിളമ്പിക്കൂ. വിളമ്പിയതത്രയും കഴിക്കുകയും ചെയ്യും. ഞാന്‍ കഴിച്ച പാത്രത്തിലും ഇലയിലും സാധാരണ കറിവേപ്പില, മുരിങ്ങത്തണ്ട്, മുളക് എന്നിവയേ ബാക്കിയുണ്ടാവൂ. അപ്പോഴാണ് എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമായി വിളയിച്ചെടുത്ത പച്ചക്കറിയും തേങ്ങയും മസാലയുമടക്കമുള്ളവ അലക്ഷ്യമായ വിളമ്പലിലൂടെ നിലത്തും മേശമേലുമായി തൂകിത്തെറിപ്പിച്ചു പാഴാക്കുന്നത്! ദേഷ്യം വരാതെന്തു ചെയ്യും? ഒരു ദിവസം ഇങ്ങനെ തൂകിത്തെറിക്കുന്ന കറിയുണ്ടെങ്കില്‍ ഒരു ക്യാന്റീനില്‍ കുറഞ്ഞത് രണ്ടുപേര്‍ക്കെങ്കിലും സുഖമായി ഊണുകഴിക്കാനുള്ളതു വരുമെന്നാണ് എന്റെയൊരു നിരീക്ഷണം. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?


Saturday, April 27, 2019

പറന്ന് പറന്ന് പറന്ന്!


ചില സിനിമകള്‍ കണ്ടാല്‍ അതേപ്പറ്റി പറയാതിരി ക്കാന്‍ ആവാതെ വരും. അസ്ഥിയില്‍ പിടിക്കുന്ന തരം സിനിമകള്‍. തീര്‍ച്ചയായും തീയറ്ററില്‍ വിട്ടു പോരാവുന്ന സിനിമകളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നല്ല മനു അശോകന്റെ ഉയരെ.അതൊരു മഹത്തായ ചലച്ചിത്രസൃഷ്ടിയൊന്നുമല്ല. പക്ഷേ ദിവസങ്ങളോളം കാണിയുടെ മനസില്‍ തങ്ങിനില്‍ക്കുന്ന സിനിമ തന്നെയാണ്.
ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വൈരൂപ്യങ്ങള്‍ക്കു മുന്നില്‍ അന്തം വിട്ടു നില്‍ക്കാതെ അതിനെ സുന്ദരമായൊരു ജീവിതശില്‍പമാക്കിമാറ്റുന്നുവരെക്കുറിച്ചെഴുതുന്നതില്‍ മിടുക്കരാണ് ബോബി-സഞ്ജയ്മാര്‍. അതവര്‍ എന്റെ വീട് അപ്പൂന്റേയും മുതല്‍ കാണിച്ചു തരുന്നതുമാണ്. ട്രാഫിക് ഇറങ്ങിയപ്പോഴും ഞാന്‍ എന്റെ ബ്ലോഗിലും പിന്നീട് പുസ്തകത്തിലും അവരുടെ ക്രാഫ്റ്റിന്റെ മികവിനെയും തികവിനെയും കുറിച്ച് വിലയിരുത്തിയി ട്ടുള്ളതാണ്. മുഹമ്മദ് റാഫിയുടെ കരുത്ത് മെലഡിയാണെന്നു പറയുന്നതുപോലെയാണത്. തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്ക് കിഷോര്‍ദായായിരുന്നു ഒരു പടി മുന്നില്‍. അതുപോലെ ചില ശക്തീസവിശേഷതകള്‍ ഗായകര്‍ക്കുണ്ട്. സഞ്ജയ് ബോബിമാരുടെ കരുത്ത് കാസനോവയോ കായംകുളം കൊച്ചുണ്ണിയോ എഴുതുന്നതിലല്ല. അതെഴുതാന്‍ മറ്റുപലരുമുണ്ട്.ആരുമില്ലെങ്കില്‍ എഴുതിയില്ല എന്നേയുള്ളൂ എന്നുമുണ്ട്. പക്ഷേ ഉയരെ എഴുതാന്‍, നിര്‍ണായകം എഴുതാന്‍, നോട്ട് ബുക്ക് എഴുതാന്‍, മുംബൈ പൊലീസ് എഴുതാന്‍, ഹൗ ഓള്‍ഡ് ആര്‍ യൂ എഴുതാന്‍ നിങ്ങളേ ഉള്ളൂ. നിങ്ങളുടെ ശക്തി നിങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
പാര്‍വതി തെരുവോത്തിനെപ്പറ്റി എന്ന്‌ സ്വന്തം മൊയ്തീന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ എഴുതിയതാണ്. ആ വര്‍ഷം ദേശീയ അവാര്‍ഡ് നേടേണ്ടിയിരുന്നത് പാര്‍വതി തന്നെയാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കങ്കണയേക്കാള്‍ ആ വര്‍ഷം മികച്ച അഭിനയം കാഴ്ചവച്ചത് പാര്‍വതി തന്നെയാണ്. അന്നു നഷ്ടപ്പെട്ട ഭാഗ്യമാണ് പിന്നീട് ടേക്കോഫിലൂടെ അവര്‍ക്ക് ഐ എഫ് എഫ് ഐയില്‍ വരെ വന്നു ചേര്‍ന്നത്. അവാര്‍ഡ് ദാതാക്കളുടെ വക പ്രായശ്ചിത്തമായാണ് ഞാനതിനെ കാണുന്നതും. കരീബ് കരീബ് സിംഗ്ള്‍ എന്ന ഹിന്ദി ചിത്രത്തിലടക്കം അസൂയാവഹമായ പ്രകടനം കാഴ്ചവച്ച പാര്‍വതി, മലയാളത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാറാക്കി അവരോധിക്കാന്‍ ആരാധക മാധ്യമങ്ങള്‍ മത്സരിക്കുന്ന നടിയേക്കാള്‍ എത്രയോ ഉയരെയാണ്. ഉയരെയിലെ പല്ലവി ഒരു പക്ഷേ പാര്‍വതിയുടെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കില്ല. പക്ഷേ അത് മറ്റു പല സമകാലികരുടേതിനേക്കാള്‍ ഉയരെത്തന്നെയാണ്.പല മാമൂലുകളും സിനിമ തച്ചുടയ്ക്കുന്നുണ്ട്. അതിലൊന്നാണ് ആസിഫിന്റെ കഥാപാത്രം. ഇനിയൊന്ന് ടൊവിനോയുടേതാണ്. ഇടയ്ക്ക് ചില ഏകതാനവേഷങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുകയോ പ്രസക്തി നഷ്ടപ്പെടുകയോ ചെയ്ത നടനാണ് ടൊവിനോ. അദ്ദേഹത്തിന്റെ വീണ്ടെടുപ്പു കൂടിയാണ് ഉയരെ.
ഒറ്റ കാര്യത്തിലേ വിഷമമുള്ളൂ. അത് കഥയുടെ മര്‍മ്മമറിയാതെ സംഗീതം വാരിത്തൂറ്റുന്ന (സംഗീത വയറിളക്കം എന്നതാവും കൂടുതല്‍ ഉചിതം) ഗോപി സുന്ദറിന്റെ സംഭാവന. അത് ഈ ചിത്രത്തിന് യോജിച്ചതാണോ എന്ന് ആത്മപരിശോധന നടത്തേണ്ടത് സംവിധായകനാണ്. ഉറപ്പായും കാണേണ്ട, എന്നെപ്പോലെ പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ അവരുടെ മക്കളെ നിര്‍ബന്ധമായും കാണിച്ചിരിക്കേണ്ട സിനിമയാണിത്. കുടുംബസമേതം എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന ഒന്ന്.
(വ്യക്തിപരമായി ഒരു വലിയ കടപ്പാടു കൂടുയുള്ളത് രേഖപ്പെടുത്താതെ പോയ്ക്കൂടാ എനിക്കീ സിനിമയുടെ അണിയറപ്രവര്‍ത്തകരോട്. അതെന്താണെന്നു വച്ചാല്‍, റിലീസിന്റെ രണ്ടാം ദിവസം അഭിപ്രായങ്ങള്‍ കേട്ട് തീയറ്ററില്‍ ബുക്ക് ചെയ്തു പോയി കണ്ട ഷാജിമാരുടെ സിനിമ നല്‍കിയ തലവേദനയും ശരീരവേദനയും മാനനഷ്ടവും ധനഹാനിയും അതുമൂലമുണ്ടായ കടുത്ത വിഷാദരോഗവും മാറ്റി തന്നു റിലീസിന്റെ രണ്ടാം ദിവസം അതേ തീയറ്ററില്‍ ബുക്ക് ചെയ്തു പോയി കണ്ട ഉയരെ! തീര്‍ത്താല്‍ തീര്‍ത്ത കടപ്പാടുണ്ട് മലയാളത്തിലെ പുത്തന്‍ സിനിമയില്‍ ഇനിയും പ്രതീക്ഷയ്ക്കു വക ബാക്കിയാക്കിയതിന്)


Monday, April 22, 2019

ജിജോ വിജയം, ചന്ദ്രശേഖര്‍ സാക്ഷി!



രാവിലെ വോട്ട് ചെയ്യാന്‍ മുടവന്‍മുഗള്‍ എല്‍പി എസിലെ 34-ാം ബൂ ത്തില്‍ എത്തിയ പ്പോഴുണ്ട് ഒബിവാനും ബഹളവും. അതേ കെട്ടിട ത്തിലെ തൊട്ടടുത്ത ബൂത്തി ലാണ് മോഹന്‍ലാല്‍ വോട്ടുകു ത്താനെ ത്തുന്നത്. അതിന്റെ തിരക്കാണ്. ഞാനും ഭാര്യയും വോട്ടെടുപ്പു തുടങ്ങി രണ്ടാമതും അഞ്ചാ മതുമായി പുറത്തി റങ്ങുമ്പോഴും പ്രസ്തുത ബൂത്തില്‍ വോട്ടെടുപ്പാരംഭിച്ചിട്ടില്ല. കാരണം യന്ത്രത്തകരാര്‍. പുറത്തിറങ്ങി വണ്ടിയെടുക്കാനാഞ്ഞപ്പോള്‍ മഞ്ഞ ബെന്‍സില്‍ ലാലേട്ടന്‍ വരുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ പരിചയത്തിനൊരു കൈവീശല്‍. 

അതുകണ്ടപ്പോഴാണോര്‍ത്തത്, മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവാന്‍ തീരുമാനിച്ച വാര്‍ത്ത പുറപ്പെടുമ്പോള്‍ ഞാന്‍ ഹൈദരാബാദില്‍ ഒരു യാത്രയിലായിരുന്നു.അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ബറോസ് ചിത്രപദ്ധതിയെപ്പറ്റി വേറിട്ടൊരു കാര്യം എഴുതണമെന്നു വിചാരിച്ചിട്ടു സാധിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ഈ നിമിത്തം അതു സാധ്യമാക്കുന്നു.
പലരും ചരിത്രം ചികഞ്ഞ് ബറോസിന്റെ കഥാകൃത്ത് ജിജോ പുന്നൂസിനെപ്പറ്റി ഫെയ്‌സ്ബുക്കിലും മറ്റും പ്രബന്ധങ്ങളെഴുതിക്കഴിഞ്ഞു.

 എനിക്കെഴുതാനുള്ളത് അദ്ദേഹം ആരാണെന്നു മാത്രമല്ല, എന്താണെന്നു കൂടിയാണ്. ഫാസില്‍, മോഹന്‍ലാല്‍, ശങ്കര്‍, പൂര്‍ണിമാ ജയറാം, ആശാജയറാം, ഗീതു മോഹന്‍ദാസ്, രഘുനാഥ് പലേരി, ടി.കെ.രാജീവ്കുമാര്‍...ഇത്രയും പേരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച, തീര്‍ത്തും ഇന്‍ട്രോവെര്‍ട്ട് ആയ ഒരതുല്യ ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകനാണ്, നവോദയ അപ്പച്ചന്റെ മൂത്ത മകന്‍ ജിജോ പുന്നൂസ്. ഒരു പക്ഷേ തലവര മറ്റൊന്നായിരുന്നെങ്കില്‍ തെന്നിന്ത്യന്‍ സിനിമയില്‍ മണിരത്‌നം ആകേണ്ടിയിരുന്ന ആള്‍. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ സെവന്റീ എംഎം സിക്‌സ് ട്രാക്ക് സ്റ്റീരിയോഫോണിക്, ത്രീഡി സിനിമകളുടെ തലതൊട്ടപ്പന്‍. മലയാളത്തിന്റെ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ്. 

അദ്ദേഹത്തെ ആദ്യം കാണുന്നത് 1997ലാണ്. ലൂക്കാസ് സ്പില്‍ബര്‍ഗ്മാരുടെ സ്റ്റാര്‍ വാര്‍സ് ഡിജിറ്റലൈസ് ചെയ്ത് പുതിയ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയതുപോലെ, മലയാളത്തിലെ ആദ്യ ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കാലോചിതം പരിഷ്‌കരിച്ച് ഡിജിറ്റല്‍ അനിമേഷനുമൊക്കെയായി 12 വര്‍ഷത്തിനു ശേഷം പുറത്തിറക്കുകയായിരുന്നു നവോദയ. അതേപ്പറ്റി മലയാള മനോരമ ഞായറാഴ്ചയില്‍ ഒരു അഭിമുഖം തയാറാക്കി കൊടുത്താല്‍ നന്നായിരിക്കുമെന്നോര്‍ത്ത് അതിന്റെ ചുമതലയുള്ള സീനിയര്‍ ന്യൂസ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറത്തിന് ഒരു കുറിപ്പിട്ടു. പിറ്റേന്നുതന്നെ അതു ചെയ്തുകൊള്ളാന്‍ ജോസ് സാറിന്റെ അനുമതിയും കിട്ടി. 

എങ്ങനെ ബന്ധപ്പെടുമെന്നത് ഒരു പ്രശ്‌നം തന്നെയായിരുന്നു. കാരണം സിനിമവാവട്ടങ്ങളില്‍ തന്നെ അത്രയേറെ അപ്രോച്ചബിളായിരുന്നില്ല ജിജോ. മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്ത കാലമാണ്. ഒടുവില്‍ കൊച്ചിയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എം.കെ.കുര്യാക്കോസ് വഴിയാണെന്നു തോന്നുന്നു നവോദയയുടെ നമ്പര്‍ തരപ്പെടുത്തി വിളിച്ചു. ഫോണെടുത്തത് സാക്ഷാല്‍ അപ്പച്ചന്‍ സാര്‍! കാര്യമവതരിപ്പിച്ചപ്പോള്‍ പറഞ്ഞു: "അവന്‍ സംസാരിക്കുമോ എന്നറിയില്ല. ഏതായാലും കൊടുക്കാം. ഇതാ സംസാരിച്ചുകൊള്ളൂ!"
അപ്പുറത്ത് കേട്ട പതിഞ്ഞ ശബ്ദത്തോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. 

ആദ്യകാല മോഹന്‍ലാലിന്റെ പ്രതികരണം പോലെ ഒരൊഴിഞ്ഞുമാറ്റമായിരുന്നു തുടക്കത്തില്‍. "ഞാനതിനെന്താ ഇപ്പോള്‍ പറയുക? ഞാനങ്ങനെ വലിയ സംവിധായകനൊന്നുമല്ല. എനിക്കങ്ങനെ മാധ്യമങ്ങളോടു സംസാരിക്കാനൊന്നുമറിയില്ല..." എന്നൊക്കെ. അതൊന്നുമറിയേണ്ടെന്നും ഞാന്‍ ചോദിക്കുന്നതിനു മറുപടി മാത്രം തന്നാല്‍ മതിയെന്നും, മലയാള സിനിമയില്‍ ചരിത്രമാകുന്ന ഒരു സംരംഭത്തിന്റെ പിന്നിലുള്ള ആള്‍ വലിയ ആളാണോ അല്ലെയോ എന്നതൊക്കെ കാലം തെളിയിക്കേണ്ടതാണെന്നും വിവാദങ്ങള്‍ക്കൊന്നും ഇടനല്‍കില്ലെന്നും അത് എന്റെ ശൈലിയല്ലെന്നും പ്രസിദ്ധീകരിക്കും മുമ്പേ വേണമെങ്കില്‍ സ്‌ക്രിപ്റ്റ് കാണിക്കാമെന്നുമൊക്കെ പറഞ്ഞപ്പോള്‍, പ്രലോഭനത്തില്‍ വീണതുകൊണ്ടല്ല, എന്റെ ആത്മാര്‍ത്ഥത കണ്ടിട്ടാവണം ജിജോ സമ്മതിച്ചു. "പപ്പയോടു ചോദിച്ചിട്ടറിയിക്കാം." എന്നു പറഞ്ഞു വച്ചു.വൈകിട്ട് ഓഫീസിലേക്കാണ് വിളിച്ചു പറഞ്ഞത്, ഇത്രാം തീയതി ഇത്ര മണിക്ക് നവോദയയുടെ കൊച്ചി വൈ.എം.സി.എ റോഡിലുള്ള ഓഫീസില്‍ വച്ചു കാണാമെന്ന്.

പറഞ്ഞ സമയത്തിന് കൃത്യം മൂന്നു മിനിറ്റ് മുമ്പ് പതിവുപോലെ ഞാന്‍ ഹാജര്‍. ചെറിയ സ്വീകരണമുറിയിലെ കസേരയിലിരിക്കെ കതകു തുറന്ന് അപ്പച്ചന്‍ സാര്‍ വന്നു കൈപിടിച്ചു പറഞ്ഞു, "ഇരിക്ക് മോനിപ്പം വരും." അതുകഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ തൂവെള്ള ഷര്‍ട്ടും മുണ്ടുമുടുത്ത് പൊക്കം കുറഞ്ഞ് കുറുകിയ കഴുത്തുള്ള സുമുഖനായ ജിജോ മുന്നിലെത്തി. അകത്തെ മുറിയിലായിരുന്നു ഇന്റര്‍വ്യൂ. ആദ്യത്തെ അപരിചിതത്വം നീങ്ങി, എന്റെ ചോദ്യങ്ങളിലെ ഗൃഹപാഠം തിരിച്ചറിഞ്ഞതുകൊണ്ടാണോയെന്തോ, പിന്നീട് സംഭാഷണം വളരെ തുറന്നതായി. ലോകസിനിമയിലെ നേരിയ ചലനങ്ങളും സിനിമയുടെ സാങ്കേതികക്കുതിപ്പുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകളുമുള്ള, അതേപ്പറ്റിയൊന്നും അവകാശവാദങ്ങളേയില്ലാത്തമട്ടിലിരിക്കുന്ന ഒരാള്‍! 

"അടിച്ചു വരുമ്പോള്‍ പറയണേ മോനെ" എന്ന അപ്പച്ചന്‍ സാറിന്റെ വാക്കുകള്‍ കേട്ട്  ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞു യാത്രപറഞ്ഞിറങ്ങുമ്പോള്‍ അദ്ഭുതം മഹാത്ഭുതമായി മാറുകയായിരുന്നു!

ചിത്രമെടുക്കാനുമുണ്ടായി പ്രശ്‌നം. ക്യാമറയ്ക്കു പിന്നിലല്ലാതെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മടിയാണു ജിജോയ്ക്ക്. വര്‍ക്കിങ് സ്റ്റില്ലിലും മറ്റുമല്ലാതെ ജിജോയുടെ മുഖം അച്ചടിച്ചു കണ്ടിട്ടില്ല, അധികമൊന്നും. മനോരമയുടെ കണ്ണൂര്‍ ആത്മാവും പരമാത്മാവുമായിരുന്ന പി.ഗോപിയേട്ടന്റെ മകന്‍ മുരളി ഗോപി ഡാര്‍ക്ക് റൂം അസിസ്റ്റന്റായി കൊച്ചിയിലുണ്ട്. കൊച്ചി ന്യൂസ് എഡിറ്റര്‍ മുരളിയെയാണ് ജിജോയുടെ പടമെടുക്കാന്‍ ഏര്‍പ്പാടാക്കിയത്. "പടത്തിനു പോസ് ചെയ്‌തൊന്നും പരിചയമില്ലെന്ന" ഒഴികഴിവാണ് ജിജോ മുരളിക്കു മുന്നില്‍ പരിചയാക്കിയത്. ഒടുവില്‍ ഓഫീസ് ടേബിളില്‍ ഫോണ്‍ വിളിക്കുന്ന ഒരു പടമാണ് മുരളി ക്‌ളിക്കിയത്.

1997 മെയ് 11 ലെ ഞായറാഴ്ചയിലാണ് ത്രിമാനവിജയം, കുട്ടിച്ചാത്തന്‍ സാക്ഷി (ശീര്‍ഷകം ജോസ് പനച്ചിപ്പുറത്തിന്റേത്) അച്ചടിച്ചു വന്നത്. അന്നു വൈകിട്ട് രാത്രി ഡ്യൂട്ടിക്കിറങ്ങാന്‍ തയാറെടുക്കെ വീട്ടിലെ ലാന്‍ഡ് ലൈനിലേക്ക് ഒരു ഫോണ്‍. "ഞാന്‍ അപ്പച്ചനാണ്!" പെട്ടെന്നു പിടികിട്ടിയില്ല. (നവോദയ അപ്പച്ചന്‍ എന്റെ വീട്ടു നമ്പര്‍ തപ്പിപ്പിടിച്ച് വിളിക്കുമെന്നു വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയല്ലല്ലോ ഞാന്‍) "കോട്ടയം മനോരമയില്‍ വിളിച്ചിട്ടാ നമ്പര്‍ എടുത്ത്. ജിജോമോനെ പറ്റിയുള്ള ഐറ്റം വായിച്ചു. നന്നായിരിക്കുന്നു കേട്ടോ. ഒരു താങ്ക്‌സ് പറയാന്‍ വിളിച്ചതാണ്!"

സത്യത്തില്‍ ഞെട്ടിപ്പോയി! പണ്ട് ഉദയായുടെയും മെറിലാന്‍ഡിന്റെയും പ്രേം നസീറിന്റെയും സത്യന്റെയും കാലഘട്ടത്തില്‍ പത്രക്കാരോട് സിനിമാക്കാര്‍ വച്ചുപുലര്‍ത്തിയിരുന്ന പാരസ്പര്യം എന്തായിരുന്നെന്ന് ശരിക്കും തിരിച്ചറിയാനായി. (പിന്നീട് രാഷ്ട്രദീപിക സിനിമയുടെ പത്രാധിപരായിരിക്കെ നടി ഷീലയുടെ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴുമുണ്ടായി സമാനാനുഭവം. പ്രസിദ്ധീകരിച്ചപ്പോള്‍ വിളിച്ചു നന്ദി പറഞ്ഞെന്നു മാത്രമല്ല ആ തസ്തികയും നമ്പറും കൈവിടും വരെ എല്ലാ ക്രിസ്മസിനും ഷീലച്ചേച്ചിയുടെ വക ഒരാശംസാ ഫോണ്‍ വിളിയെത്തുമായിരുന്നു. ഇന്ന് ഫോണ്‍ പോയിട്ട് അവരെപ്പറ്റി എന്തെങ്കിലും പ്രസിദ്ധീകരിക്കാന്‍ വേണ്ടി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്തവരാണ് ചെറുപ്പക്കാരിലധികം താരങ്ങളും. പത്രപ്രവര്‍ത്തകജീവിതത്തില്‍ അതും കാണേണ്ടിവന്നു)

ഇത്രയുമെഴുതിയത്, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയെഴുതുന്നത് ജിജോ ആണെന്നു കേട്ടതുകൊണ്ടാണ്. മാസങ്ങള്‍ക്കു മുമ്പാണ് വാസ്തവത്തില്‍ ജിജോയെപ്പറ്റി വീണ്ടും കേട്ടത്. അത് അദ്ദേഹം നവോദയ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു. ജീവന്‍ ടിവിയുടെ തുടക്കകാലത്ത് ബഹുകോടികള്‍ ചെലവിട്ട് ടി.കെ.രാജീവ്കുമാറിനെയും മറ്റും കൊണ്ടു നിര്‍മിച്ചു തുടങ്ങിയ ബൈബിള്‍ പരമ്പരയുടെ തകര്‍ച്ചയെത്തുടര്‍ന്ന് സങ്കീര്‍ണപ്രതിസന്ധികളില്‍പ്പെട്ട നവോദയ ഏറെക്കുറേ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ചെന്നൈയിലെ കിഷ്‌ക്കിന്ധ തീം പാര്‍ക്കും, നവോദയ സ്റ്റുഡിയോ/ ഔട്ട് ഡോര്‍ സര്‍വീസുമൊക്കെയായി ദീര്‍ഘകാല മൗനത്തിനു ശേഷം ഒന്നു രണ്ടു വന്‍ പദ്ധതികളുമായി ജിജോ വീണ്ടും സിനിമയില്‍ സജീവമാകുന്നു.
അതിലൊന്ന് ഫഹദ് ഫാസിലിനെവച്ച് കടല്‍ത്തീരവും കപ്പലുമൊക്കെയായി ബന്ധപ്പെട്ടൊരു ത്രീഡി സംരംഭം. അങ്ങനെയെല്ലാം. 

അതില്‍പ്പിന്നെ കേട്ടത് ശുഭവാര്‍ത്തയല്ല. ഒരു മാസീവ് ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാണദ്ദേഹം എന്നാണ്. ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നു, മോഹന്‍ലാലിനെ അവതരിപ്പിച്ചയാള്‍തന്നെ അദ്ദേഹത്തെ സംവിധായകനാക്കുന്ന കഥയെഴുതുന്നുവെന്ന്!
സന്തോഷം തോന്നുന്നത്, അതുകൊണ്ടു മാത്രമല്ല. സിനിമയെന്ന സാങ്കേതികതയുടെ അരികും മൂലയും വരെ അത്രയേറെ അരച്ചുകലക്കിക്കുടിച്ചൊരാള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നുവെന്നോര്‍ത്താണ്. 

"ഇതാണോ ത്രീഡി ഞങ്ങള്‍ കാണിച്ചു തരാം യഥാര്‍ത്ഥ ത്രീ ഡി എന്താണെന്ന്" എന്ന് ആക്ഷേപിച്ച് ഷോലെയുടെ ജീവനാഡിയായ ജി.പി.സിപ്പി തന്നെ ശിവാ കാ ഇന്‍സാഫിലൂടെ പരീക്ഷിച്ചിട്ടും വിജയിക്കാത്ത സ്ഥാനത്താണ് മൈഡിയര്‍ കുട്ടിച്ചാത്തന്റെ ആദ്യപതിപ്പും 12 വര്‍ഷം കഴിഞ്ഞിറങ്ങിയ രണ്ടാം പതിപ്പും, അതിനു ശേഷം അതിന്റെ ഒരു മൂന്നാം പതിപ്പും പുറത്തിറക്കി വിജയത്തിനു മേല്‍ വിജയമാവര്‍ത്തിച്ചിട്ടും യാതൊരുവിധ അവകാശവാദങ്ങളുമുന്നയിക്കാതെ ജിജോയും നവോദയയും ചരിത്രത്തിന്റെ പിന്നാമ്പുറത്തൊതുങ്ങിയത്. അത്തരമൊരാളുടെ മുന്നോട്ടുവരല്‍ ആഘോഷിക്കപ്പെടേണ്ടതാണ്, പ്രത്യേകിച്ചും ജിജോയുടെ ആറിലൊന്നു പ്രതിഭയില്ലാത്തവര്‍ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത്!ജിജോയെ അഭിമുഖം ചെയ്ത അപൂര്‍വം പത്രപ്രവര്‍ത്തകരിലൊരാള്‍ കൂടിയെന്ന സന്തോഷം അതിലേറെ.