Tuesday, December 11, 2018

അരികുവല്‍ക്കരിക്കപ്പെടുന്ന ആഗോളമനുഷ്യര്‍



Deshabhimani   12.1.20-2018
എ.ചന്ദ്രശേഖര്‍
വൈകാരികാവസ്ഥകളില്‍ മാത്രമല്ല, അവന്റെ സ്വത്വപ്രതിസന്ധികളിലും അവന്‍ നേരിടുന്ന പ്രശ്‌നപരിസരങ്ങളിലുമെല്ലാം ലോകത്തെവിടെയും മനുഷ്യാവസ്ഥകള്‍ക്കു സമാനതയാണുള്ളതെന്ന് അഥവാ സമാനതകളേയുള്ളൂവെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഇക്കഴിഞ്ഞ മാസം അവസാനിച്ച ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയിലും കേരളത്തിന്റെ 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട ലോകസിനിമകളിലധികവും.യുദ്ധവും കലാപങ്ങളുമെല്ലാമാണ് എപ്പോഴത്തെയും പോലെ ഇപ്പോഴും ലോകസിനിമയുടെ ഇഷ്ടപ്രമേയം. ലോകമഹായുദ്ധങ്ങളും ശീതയുദ്ധവും കമ്മ്യൂണസ്റ്റ് റഷ്യയുടെ തകര്‍ച്ചയും പലസ്തീന്‍, സിറിയന്‍
 ആഭ്യന്തരകലാപങ്ങളും തീവ്രവാദസംഘര്‍ഷ ങ്ങളുമെല്ലാം ദുരന്തമുഖങ്ങളിലെ മനുഷ്യന്റെ അതിജീവനപ്രതി സന്ധികളുടെ നേര്‍രേഖകളായി സിനിമ സ്വാംശീകരി ക്കുമ്പോഴും മാറിയ ലോകക്രമത്തില്‍ പുത്തന്‍ രാഷ്ട്രീയ/സമ്പദ് വ്യവസ്ഥകള്‍ ഉന്നയിക്കുന്ന പുതിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും കൂടി അഭീമുഖീകരിക്കുന്നതില്‍ ലോക സിനിമ ശ്രദ്ധവയ്ക്കുന്നുവെന്നതാണ് മേളച്ചിത്രങ്ങള്‍ നല്‍കുന്ന ശുഭപ്രതീക്ഷ. ആഗോളവല്‍കൃത ലോകത്ത് മാറിയ സമ്പദ്ഘടനയില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന സാധാരണക്കാരന്റെ/തൊഴിലാളിയുടെ ജീവിതസമസ്യകള്‍, നേരിടുന്ന വെല്ലുവിളികള്‍, പുതിയ ലോകക്രമം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകള്‍ തുടങ്ങി മാറിയ കോര്‍പറേറ്റ് മൂലധന/അധികാര ഭൂപടങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങളാണ് അധികവും അഭിസംബോധന ചെയ്യപ്പെടുന്നത്.
വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളിലെ തൊഴിലാളി ജീവിതം ചര്‍ച്ചചെയ്യുന്ന തോമസ് സ്റ്റബ്ബറിന്റെ ജര്‍മ്മന്‍ ചിത്രമായ ഇന്‍ ദ് ഐല്‍സ് , സ്വന്തം നാടിനെ മലിനീകരിച്ചു നടത്തിപ്പോരുന്ന വന്‍കിട അലൂമിനിയം കമ്പനിക്കെതിരേ സാധാരണക്കാരിയായൊരു മധ്യവയ്‌സ്‌ക സ്വന്തം നിലയ്ക്കു നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ ഐസ് ലന്‍ഡില്‍ നിന്നുള്ള ബെനഡിക്ട് എര്‍ലിങ്‌സന്റെ വുമന്‍ അറ്റ് വാര്‍, സമൂഹം അസ്പൃശ്യത കല്‍പിച്ച് അകറ്റിനിര്‍ത്തിയ കുഷ്ഠരോഗിയുടെ വേരുകള്‍ തേടിയുള്ള യാത്രയുടെ കഥപറഞ്ഞ അബു ബക്കര്‍ ഷാക്കിയുടെ ഈജിപ്ഷ്യന്‍ സിനിമ, യോമഡ്ഡൈന്‍, ക്രിസ്തുപ്രതിമാനിര്‍മാണത്തിനിടെ അപകടത്തില്‍പ്പെട്ട് മുഖം നഷ്ടമാകുന്ന യുവാവിന്റെ സാമൂഹികനിരാകരണത്തിന്റെ വ്യഥകള്‍ ചിത്രീകരിച്ച പോളിഷ് ചിത്രം മഗ്, സമൂഹം വാടകക്കൊലയാളികളാക്കിമാറ്റുന്നവരുടെ ദുരന്തജീവിതം പകര്‍ത്തിയ ബ്രസീലില്‍ നിന്നുള്ള ഹെന്റിക് ഗോള്‍ഡ്മാന്റെ 492, മൂലധന കേന്ദ്രീകൃത ലോകത്തെ തൊഴില്‍ മാത്സര്യം മാത്രമല്ല, വ്യക്തിസ്വകാര്യത്ക്കു പോലും എത്രമാത്രം പരുക്കേല്‍ക്കുന്നുവെന്നു വെളിപ്പെടുത്തുന്ന മര്‍വാന്‍ ഹമീദിന്റെ ഈജിപ്ഷ്യന്‍ ചിത്രം ദ ഓറിജിനല്‍സ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ മാറിയ ജീവിതപശ്ചാത്തലങ്ങളില്‍ കാലൂന്നി നിന്നുകൊണ്ട് ആധുനിക ലോകപ്രശ്‌നങ്ങളിലേക്കു ക്യാമറാക്കണ്ണുകള്‍ തുറന്നുവച്ച ചിത്രങ്ങളായിരുന്നു.അവയൊക്കെയും അഭിമുഖീകരിക്കുന്നത് സാങ്കേതികതയുടെയും മൂലധനതാല്‍ര്യങ്ങളുടെയും പകരം വയ്ക്കാനില്ലാത്തവണ്ണം വര്‍ദ്ധിക്കുന്ന സ്വാധീനങ്ങളില്‍പ്പെട്ടു നഷ്ടപ്പെടുന്ന, കൂടുതല്‍ കൂടുതല്‍ പ്രാന്തവല്‍ക്കരിക്കുന്ന, ഒരു പക്ഷേ സ്വയം അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ധര്‍മ്മസങ്കടങ്ങള്‍ തന്നെയാണ്.
കടുത്ത വിപണി മത്സരത്തിനിടെ, ഈജിപ്തിലെ മുന്‍നിര ബാങ്കുകളിലൊന്നിലെ ഉയര്‍ന്ന തസ്തികയില്‍ തൊഴില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ആളാണ് സമീര്‍ ദ ഒറിജിനല്‍സി(അല്‍ അസ്ലിയീന്‍) ലെ എലിവ. റിയാലിറ്റി സംഗീതപരിപാടിയില്‍ ഒരു ഗായകനായി തിരിച്ചറിയപ്പെടണമെന്ന സ്വകാര്യസ്വപ്‌നം മനസിലൊതുക്കി, കുടുംബത്തിനു വേണ്ടി ഇഷ്ടമില്ലാഞ്ഞിട്ടും യാന്ത്രികമായി തന്റെ ജോലി കൃത്യമായി ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭര്‍ത്താവും പിതാവുമാണയാള്‍. ഭാര്യയുടെ ഷോപ്പിങ്ഭ്രാന്തിനും മകന്റെയും മകളുടെയും പഠനത്തിനുമെല്ലാം ഒരു മുടക്കും വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നയാള്‍. പ്രവര്‍ത്തനമികവിന് തൊട്ടുമുന്‍വര്‍ഷവും മാനേജ്‌മെന്റിന്റെ അഭിനന്ദനം നേടിയ സമീറിനെ ഞെട്ടിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ അയാള്‍ക്കു ജോലി നഷ്ടപ്പെടുകയാണ്.കരാര്‍ പ്രകാരം ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കിക്കൊണ്ട് കാരണമൊന്നും കാണിക്കാതെ അയാളെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നു. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവരെ അറിയിക്കാതെ മറ്റൊരു ജോലിക്കു വേണ്ടി ശ്രമിക്കുന്ന സമീര്‍ സാധാരണമെന്നപോലെ എന്നും രാവിലെ ബാങ്കിലേക്കെന്ന മട്ടിലിറങ്ങുകയും നഗരത്തില്‍ ചുറ്റിക്കറങ്ങുകയുമാണ്. അതിനിടെയാണ് പുതുതായി തുടങ്ങിയ ഒരു മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് വിചിത്രമായൊരു തൊഴില്‍ വാഗ്ദാനം സമീറിനു ലഭിക്കുന്നത്.അതീവ രഹസ്യസ്വഭാവമുള്ളൊരു ജോലി.ലോകത്താരുടെയും മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്ത് അവരുടെ ചെയ്തികള്‍ തത്സമയം മള്‍ട്ടീ സ്‌ക്രീനുകളില്‍ കാണാനാവുന്ന വിധം സ്വകാര്യത ചോര്‍ത്തലാണ് ദൗത്യം. ദേശ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ രഹസ്യദൗത്യമെന്നാണ് ചുമതലപ്പെട്ടയാള്‍ ബോധ്യപ്പെടുത്തുന്നത്. കമ്പനിയുടെ അതീവ രഹസ്യസ്വഭാമുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീന്‍ പാനിലില്‍ അങ്ങനെ അന്യരുടെ സ്വകാര്യതകളിലേക്ക് അവരറിയാതെ കടന്നു കയറുകയാണയാള്‍. അതയാളുടെ ജീവിതമപ്പാടെ മാറ്റിമറിക്കുന്നു. സ്വന്തം ഭാര്യയുടെയും മക്കളുടെയും മനസില്‍ തനിക്കുള്ള സ്ഥാനമെന്തെന്നും അവരുടെ അസലെന്താണെന്നും അയാള്‍ തിരിച്ചറിയുന്നു. ഇതിനിടെ വിവരം ചോര്‍ത്തുന്നവരെ നേരില്‍ കാണരുതെന്ന കമ്പനി നിയമം ലംഘിച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ മുന്‍കാല കാമുകിയുടെ പ്രസംഗം കേള്‍ക്കാന്‍ ചെല്ലുന്ന സമീറിനെ കമ്പനി ശിക്ഷിക്കുന്നുണ്ട്. നിര്‍ബന്ധിതമായി ചാപ്പകുത്തുക(ടാറ്റൂയിങ്)യാണത്. ഭാര്യയില്‍ സംശയമുളവാക്കാന്‍ അതു ധാരാളവുമായിരുന്നു. സ്വന്തം ഉള്‍വലിവുകളില്‍ നിന്ന് കുതറി മാറി സമീര്‍ സ്വയം തിരിച്ചറിഞ്ഞ് മനുഷ്യത്വം നഷ്ടപ്പെട്ട നഗരമുഖങ്ങളോടു വിടപറഞ്ഞ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കായി ഒരിക്കലുപേക്ഷിച്ചു പോന്ന സ്വന്തം ഗ്രാമത്തിലേക്കു മടങ്ങി കൃഷിക്കാരനാവാന്‍ തീരുമാനിക്കുന്നിടത്താണ് ദ ഒറിജനില്‍സ് അവസാനിക്കുന്നത്. നഗരവല്‍ക്കരണം പ്രകൃതിക്കു നല്‍കുന്ന പാരിസ്ഥിതികാഘാതവും ആഗോളവല്‍ക്കരണം മനുഷ്യജീവിതങ്ങള്‍ക്കു നല്‍കുന്ന മാനസികാഘാതവും ഒരുപോലെ ചിത്രം വിശകലനം ചെയ്യുന്നു.ഒപ്പം വ്യവസായവും അധികാരവും ചേര്‍ന്ന് വിവരസാങ്കേതികവിദ്യയിലൂടെ വ്യക്തിയുടെ സ്വകാര്യതയ്ക്കു നല്‍കുന്ന ആഘാതത്തിന്റെ ഇനിയും വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത വ്യാപ്തിയിലേക്കുകൂടി ദ ഒറിജിനല്‍സ് പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നു. കുറ്റകരമായ സ്വകാര്യതാഭ്രംശത്തിന് ദേശീയതയുടെ മൂടുപടമണിയിക്കുന്ന വാസ്തവാനന്തര രാഷ്ട്രീയകാല സമസ്യകളെയും ചിത്രം വ്യക്തമായി അനാവരണം ചെയ്യുന്നു, നഗരവല്‍കൃത കുടുംബബന്ധങ്ങളിലെ പൊള്ളത്തരവും. കഷ്ടപ്പെട്ടു വളര്‍ത്തുന്ന മകന്‍ മയക്കുമരുന്നിനടിമയും മകള്‍ മൊബൈല്‍ ഫോണ്‍ സെക്‌സിലടക്കം സൊള്ളുന്നവളുമാണെന്ന തിരിച്ചറിവിലാണ് സമീര്‍ തന്റെ ഉള്ളിലെ യഥാര്‍ഥ തന്നെ തിരിച്ചറിയുകയും തനിക്കു വേണ്ടി, പ്രകൃതിക്കുവേണ്ടി, ഭൂമിക്കുവേണ്ടി, ഭാവിതലമുറയ്ക്കുവേണ്ടി കൂടി ജീവിക്കാന്‍ തീരുമാനിച്ചു നഗരം വിടുന്നതും.ആധുനിക സമൂഹത്തിലെ സ്വത്വപ്രതിസന്ധികളെല്ലാം ഏറെക്കുറേ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട് ഈ സിനിമ.
സമീറിന്റേതിനു തുല്യമാണ് ബര്‍ലിനില്‍ എക്യൂമനിക്കല്‍ ജൂറി പുരസ്‌കാരം നേടിയ തോമസ് സ്റ്റബറിന്റെ ജര്‍മ്മന്‍ ചിത്രമായ ഇന്‍ ദ് ഐല്‍സിലെ ക്രിസ്റ്റിയന്റെ സ്വത്വസമസ്യയും. സമീറിനെ അപേക്ഷിച്ച് സാമ്പത്തികമായി തീരേ സുരക്ഷിതത്വമില്ലാത്ത ചുറ്റുപാടില്‍ നിന്നാണ് ക്രിസ്റ്റ്യന്റെ വരവ്.നഗരത്തിന്റെ ഇരുട്ടില്‍ അലഞ്ഞു സ്വയം നഷ്ടപ്പെടുത്തിയ ഭൂതകാലമാണയാളുടേത്. നഗരത്തിന്റെ(അതോ ലോകത്തിന്റെ തന്നെയോ) പരിച്ഛേദം എന്നു വിശേഷിപ്പിക്കാവുന്ന വളരെ വലിയൊരു ഹോള്‍സെയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്റ്റ്യന്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നേരത്തേയുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിട്ടാണ് താരതമ്യേന യാന്ത്രികവും അതിലേറെ ജോലിസമയം കൂടിയതുമായ ഷോപ്പിലെ ജോലി അയാള്‍ ഏറ്റെടുക്കുന്നത്. സമീറിനെപ്പോലെ തന്നെ അന്തര്‍മുഖനാണ് കുറേക്കൂടി ചെറുപ്പക്കാരനായ ക്രിസ്റ്റ്യനും.
കടയില്‍, ബിവറേജ് വിഭാഗത്തില്‍ ബ്രൂണോ എന്ന മുരടനായ മധ്യവയസ്‌കനുമായി ക്രിസ്റ്റിയന്‍ ചങ്ങാത്തത്തിലാവുന്നു. വൈകാതെ ബ്രൂണോ അവന്റെ വഴികാട്ടിയും സംരക്ഷകനുമായിത്തീരുന്നു. അതിനിടെ, വിവാഹിതയും മിഠായി വിഭാഗത്തിലെ ജീവനക്കാരിയുമായ മരിയന്‍ എന്ന സുന്ദരിയുമായി നിര്‍വചിക്കാനാവാത്തൊരു ഹൃദയബന്ധവുമുടലെടുക്കുന്നുണ്ട് അയാളില്‍. എത്ര ശ്രമിച്ചിട്ടും മനസിലാക്കാനാവാത്ത, ഒരിക്കലും പിടികൊടുക്കാത്തൊരു പ്രഹേളികയായിരുന്നു അവളവന്. അതിരാവിലെ തുടങ്ങി, നഗരം ഉറങ്ങി പാതിരാത്രിക്ക് അവസാന ബസില്‍ മാത്രം താമസസ്ഥലങ്ങളിലേക്കു മടങ്ങാന്‍ വിധിക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികളുടെ ജീവിതം ഹൃദയാവര്‍ജകമായി അനാവരണം ചെയ്തിരിക്കുന്നു ചിത്രത്തില്‍. അവരെ സംബന്ധിച്ചിടത്തോളം ക്രിസ്മസും ന്യൂ ഇയറുമൊക്കെ ഒരുപോലെയാണ്. ലോകം ആഘോഷിച്ചുതിമിര്‍ക്കുമ്പോഴും അവര്‍ അടുത്ത ദിവസത്തേക്കുള്ള ചരക്കുകളൊരുക്കുന്ന തിരക്കിലായിരിക്കും. ഉത്സവങ്ങളും ആഘോഷങ്ങളും കഴിയുന്ന ദിവസങ്ങള്‍ താരതമ്യേന തിരക്കുകുറയുമെന്നു മാത്രം. യാന്ത്രിക ജീവിതത്തിന്റെ നേര്‍ച്ഛേദമായാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അപൂര്‍വം വാതില്‍പ്പുറദൃശ്യങ്ങളിലും ഫ്‌ളാറ്റ് വീട് പബ് ദൃശ്യങ്ങളിലുമൊഴികെ ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥലരാശിക്കുള്ളില്‍ത്തന്നെയാണ് ഭൂരിഭാഗം സിനിമയും ചിത്രീകരിച്ചിരിക്കുന്നത്. മരിയന്‍ എത്രത്തോളം ദുരൂഹമായാണോ അയാളില്‍ അവശേഷിക്കുന്നത് അത്ര തന്നെ ദുരൂഹത അവശേഷിപ്പിച്ചുകൊണ്ടുതന്നെ, അയാളെ സ്വന്തം വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിക്കുന്നത്ര ആത്മാര്‍ത്ഥമായി വളര്‍ന്നിട്ടുകൂടി സ്വന്തം ആത്മവ്യഥകള്‍ ആരോടും പങ്കുവയ്ക്കാതെ ഒരു മുഴം കയറില്‍ ഒരുദിവസം ബ്രൂണോ സ്വന്തം ജീവിതം അവസാനിപ്പിക്കുന്നത്. ബ്രൂണോ അവശേഷിപ്പിച്ചു പോയ ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററുടെ ഭാരിച്ച ഉത്തരവാദിത്തത്തിലേക്കു സ്ഥാനക്കയറ്റം ലഭിച്ച് മറ്റൊരു ബ്രൂണോയായി ക്രിസ്റ്റിയന്‍ അവരോധിതനാവുന്നിടത്താണ് ഇന്‍ ദ ഐല്‍സ് അവസാനിക്കുന്നത്. ആള്‍ക്കൂട്ടത്തിനുള്ളിലും അവനവനെന്ന പ്രഹേളികകളവശേഷിപ്പിച്ചുകൊണ്ട് ദുരൂഹജീവിതം നയിക്കുന്നവരെക്കൊണ്ടു നിറഞ്ഞ നഗരലോകത്തിന്റെ മാനസികവും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥാസവിശേഷതകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റെന്ന പ്രതീകത്തിലൂടെ ആവിഷ്‌കരിക്കുകയാണു സംവിധായകന്‍. ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന തൊഴില്‍ സമ്മര്‍ദ്ദങ്ങളെയും തൊഴിലില്ലായ്മ ഉയര്‍ത്തുന്ന അരക്ഷിതാവസ്ഥകളെയും ചിത്രം അഭിസംബോധന ചെയ്യുന്നുണ്ട്.മാറിയ സാമ്പത്തിക ക്രമത്തില്‍ ദുസ്സഹമാവുന്ന ജീവിതങ്ങളുടെ അതിജീവനപ്പോരാട്ടമാണ് ഇന്‍ ദ ഐല്‍സ് ദൃശ്യവല്‍ക്കരിക്കുന്നത്.
പരിസ്ഥിതിയ്ക്കും സമ്പദ്ക്രമത്തിനും ഒരു പോലെ ആഘാതമുണ്ടാക്കുന്ന വന്‍കിട വ്യവസായത്തിനെതിരേ സ്വന്തമെന്നതിനപ്പുറം മനുഷ്യകുലത്തിന്റെ തന്നെ നിലനില്‍പിനു വേണ്ടിക്കൂടിയാണ്, കാനില്‍ അഭിപ്രായം നേടുകയും ഓസ്‌കറിലെ വിദേശചിത്രവിഭാഗത്തിലേക്ക് ഇടമുറപ്പിക്കുകയും ചെയ്ത ബെനഡിക്ട് എര്‍ളിങ്‌സന്റെ ഐസ് ലന്‍ഡ്, ഫ്രഞ്ച്, ഇംഗ്‌ളീഷ്, യുക്രെയിന്‍ സംയുക്ത സംരംഭമായ വുമന്‍ അറ്റ് വാര്‍ (കോന ഫെര്‍ ഇ സ്ട്രിയോ) എന്ന ചിത്രത്തിലെ മധ്യവയസ്‌കയായ നായിക ഹല്ലയുടെ ഒറ്റയാള്‍ പോരാട്ടം. യോഗ അധ്യാപികയായ വാല്ലയുടെ ഇരട്ട സഹോദരിയാണ് സംഗീതജ്ഞയായ ഹല്ല. ജനഹിതം മറികടന്ന് ഐസ് ലാന്‍ഡിന്റെ പരിസ്ഥിതിക്കു ഹാനിവരുത്തിക്കൊണ്ടു സ്ഥാപിക്കപ്പെടുന്ന റിയോ ടിന്റോ അലൂമിനിയം പ്‌ളാന്റിനെതിരായ പോരാട്ടത്തില്‍ ഉള്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകയാണു ഹല്ല. മരുഭൂമിയില്‍, എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് ഫാക്ടറിയിലേക്കുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വിച്ഛേദിക്കാന്‍ ഹല്ലയ്ക്കാവുന്നു, ഒരിക്കലല്ല പലവട്ടം. ആളില്ലാ ക്യാമറാ യന്ത്രപ്പറവകളും ഹെലിക്കോപ്റ്റര്‍ സര്‍വൈലന്‍സും വരെ ഏര്‍പ്പെടുത്തപ്പെട്ടിട്ടും സ്വന്തം ജീവന്‍ തന്ന പണയപ്പെടുത്തിയും വീണ്ടും വീണ്ടും അതേ സാഹസത്തിനു മുതിരുകയാണവര്‍.  സാമൂഹിക പ്രതിബദ്ധതയുടെ ഇച്ഛാശക്തിയോടെയുള്ള മുന്നേറ്റത്തില്‍ അവര്‍ക്കുമുന്നില്‍ ഒരു വിലങ്ങുതടിയേയുള്ളൂ. അതാവട്ടെ തീര്‍ത്തും വൈകാരികമായുള്ള ഒന്നാവുകയുമാണ്. വര്‍ഷങ്ങള്‍ക്കു മുന്നേ യുക്രെയിനിലെ അനാഥാലയത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ നല്‍കിയഅപേക്ഷ അംഗീകരിച്ചുകൊണ്ടു ലഭിക്കുന്ന സന്ദേശമാണത്.അവളെ കൈപ്പറ്റാനുള്ള തീയതി അടുക്കുന്നതിനിടെയാണ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഹല്ല പൊലീസ് പിടിയിലാവുന്നതും ജയിലലടയ്ക്കപ്പെടുന്നതും. അനിയത്തിയുടെ യത്‌നത്തിനു പിന്നിലെ ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ് ജയിലില്‍ അവരെ സന്ദര്‍ശിക്കാനെത്തുന്ന വല്ല, സാമൂഹികമായി വലിയ അര്‍ത്ഥമൊന്നുമില്ലാത്ത സ്വന്തം ജീവിതം പകരം നല്‍കി, കുറച്ചുവര്‍ഷത്തെ ജയിശിക്ഷ അവര്‍ക്കു പകരം ഹല്ലയായി ഏറ്റുവാങ്ങികൊണ്ട് ആരുമറിയാതെ ഹല്ലയെ വിടുതല്‍ ചെയ്യിച്ച് കുട്ടിയെ ഏറ്റുവാങ്ങാന്‍ പുറത്തിറക്കുന്നിടത്താണ് വുമന്‍ അറ്റ് വാര്‍ അവസാനിക്കുന്നത്. ദ ഒറിജനല്‍സിലെ നായകനെപ്പോലെ തന്നെ ഹല്ലയും സംഗീതത്തെ സ്‌നേഹിക്കുന്നവളാണ്. അയാളുടേതില്‍ നിന്നു വ്യത്യസ്തമായി അവള്‍ സംഗീതം കൊണ്ടു മാത്രം ജീവിക്കുന്നവളാണ്. അതുകൊണ്ടുതന്നെ സ്ഥിരവരുമാനമില്ലാത്തവളും. അതുകൊണ്ടുകൂടിയാണ് കുട്ടിയെ ദത്തെടുക്കാനുള്ള ആദ്യാപേക്ഷ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ തീരുമാനമാവാതെ ഇത്രകാലം വൈകിയതും.
മനുഷ്യന് ജീവിക്കാനാവശ്യമായതിലുമധികം വേണ്ട സമ്പത്തിനെപ്പറ്റി അറിവില്ലാത്തവരാണ് ഹല്ല.അതുകൊണ്ടാണ് ജീവിക്കാനാവശ്യമുള്ള ഭൂമിയെയും പ്രകൃതിയെയും തകര്‍ത്തുകൊണ്ടുള്ള വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ അവര്‍ ഉള്‍പ്പെടുന്നത്. നാളയെ ഓര്‍ത്തു സമാധാനം നഷ്ടപ്പെടുന്നവരുടെ പ്രതിനിധി. വല്ലയാവട്ടെ, മാറിയ ലോകക്രമത്തില്‍ ആത്മസംഘര്‍ഷങ്ങളില്‍ പെടുന്നവര്‍ക്ക് സമാധാനം പകരാന്‍ ഗാന്ധിയന്‍ ആശയങ്ങളില്‍ ഉറച്ച് യോഗയും ധ്യാനവും പരിശീലിപ്പിക്കുന്നവരും. മാറുന്ന ലോകം വ്യക്തിസമാധാനം നശിപ്പിക്കുന്നതെങ്ങനെയൊക്കെയെന്നതിന്റെ് വിവിധതലങ്ങള്‍ ചിത്രം കാണിച്ചുതരുന്നു.
2028ലെ ഗോവ-തിരുവനന്തപുരം മേളകളിലെ മികച്ച ചിത്രങ്ങളിലൊന്ന് എന്ന പേരു നേടിയ ഈജിപ്ഷ്യന്‍ ചിത്രമായ അബു ബക്കര്‍ ഷാക്കിയുടെ യോമഡ്ഡൈനും കാന്‍ മേളയില്‍ നിന്ന് ഓസ്‌കറിലെ വിദേശവിഭാഗത്തിലേക്ക് ഇടം നേടിയ ചിത്രമാണ്. ഈജിപ്റ്റിലെ ഒരു കുഷ്ഠരോഗകേന്ദ്രത്തില്‍ കുഞ്ഞുന്നാളിലേ ഉപേക്ഷിക്കപ്പെടുന്നവനാണ് ബേഷായ്. വര്‍ഷങ്ങള്‍ക്കിപ്പുറം രോഗം പൂര്‍ണമായി ഭേദമായിട്ടും മുഖമടക്കം വികൃതമാക്കപ്പെടുകയും അംഗഹീനനാവുകയും ചെയ്ത ബേഷായിയെ സ്വീകരിക്കാന്‍ കുടുംബത്തില്‍ നിന്നാരും വന്നെത്തുന്നില്ല. കുഷ്ഠരോഗകേന്ദ്രത്തില്‍ നിന്നുതന്നെ ഒരുവളെ വിവാഹം കഴിച്ച് സമീപത്തെ നഗരമാലിന്യനിക്ഷേപകേന്ദ്രത്തിലേക്ക് ചവറു പെറുക്കിയെത്തിച്ചു വിറ്റ് ഉപജീവനം കഴിക്കുന്ന ബേഷായിക്കു കൂട്ടായി അനാഥനായ ഒബാമ എന്ന പയ്യന്‍ മാത്രമാണുള്ളത്.ഭാര്യയുടെ അകാലവിയോഗത്തെത്തുടര്‍ന്ന് ചില ഉള്‍വിളികള്‍ക്കു വശംവദനായി സ്വന്തം പൈതൃകം തേടി അങ്ങു ദൂരെ നൈല്‍ നദിക്കപ്പുറം ഖേനയിലെ ജന്മനാട്ടിലേക്ക് പൊട്ടിയ കുതിരവണ്ടിയില്‍ അയാള്‍ നടത്തുന്ന അതിസാഹസികയാത്രയുടെ കഥയാണ് യോമഡൈന്‍. യാത്രയില്‍ അയാളുടെ വിലക്കു കൂട്ടാക്കാതെ ഒബാമയും ഒപ്പം കൂടുന്നു. രോഗികളും മുഖം നഷ്ടപ്പെട്ടവരും അനാഥരും നഗരജീവിതങ്ങള്‍ക്ക് എത്രകണ്ട് അസ്പര്‍ശ്യരും അന്യരും അരികുവല്‍കൃതരുമായിത്തീരുമെന്ന് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ചിത്രം കാണിച്ചുതരുന്നു. സമൂഹത്തിന്റെ തത്വദീക്ഷയില്ലായ്മയും കാപട്യവും തുറന്നുകാട്ടുന്നു.ഏറെ അലഞ്ഞും കഷ്ടപ്പെട്ടും ഒടുവില്‍ സ്വന്തം ജന്മഗ്രഹം കണ്ടെത്തിയെത്തുമ്പോള്‍ അയാളെ ഒരു നോക്കു കാണാന്‍ പോലും വിസ്സമ്മതിക്കുകയാണ് സഹോദരന്‍. നാട്ടുകാരറിഞ്ഞാലുള്ള നാണക്കേടിനപ്പുറം ചെറുതെങ്കിലും പൈതൃകസിദ്ധമായ സ്വത്തു പങ്കിടേണ്ടിവരുമോ എന്ന ആധിയുമുണ്ട് അതിനുപിന്നില്‍.എന്നാല്‍ അയാളോടു ചെയ്തതില്‍ മനംനൊന്ത് കുറ്റസ്സമ്മതം നടത്തുകയാണ് പക്ഷാഘാതം വന്നു കിടപ്പിലായിപ്പോയ പിതാവ്. അതുമാത്രം മതിയായിരുന്നു ബേഷായിക്ക്. പൊള്ളയായ നഗരജീവിതത്തിന്റെ ആഴമില്ലായ്മയേക്കാള്‍ ആത്മാര്‍ത്ഥത താന്‍ പാര്‍ത്ത മരുഭൂമിയിലെ അരികുജീവിതങ്ങള്‍ക്കിടയിലുണ്ടെന്നു തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തിലേക്കു തിരികെ മടങ്ങുന്ന ബേഷായിയുടെ അവസാന ഫ്രെയിമില്‍, അയാള്‍ ആത്മവിശ്വാസത്തോടെ, സ്വന്തം മുഖവൈകൃതം മറയ്ക്കാന്‍ ഒബാമ ഉണ്ടാക്കിക്കൊടുത്ത മുഖംമറയ്ക്കുന്ന തൊപ്പി കാറ്റിലേക്കു വലിച്ചെറിയുന്നിടത്ത് തീയറ്ററുകളിലുയരുന്ന കയ്യടി മാത്രം മതി ചിത്രത്തിന്റെ സ്വീകാര്യത ബോധ്യപ്പെടാന്‍.
വിശ്വാസത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും കാപട്യങ്ങള്‍ക്കിടെ മുഖം നഷ്ടപ്പെടുന്നവന്റെ വേദനതന്നെയാണ് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജൂറിയുടെ ഗ്രാന്‍ഡ് പ്രീ സമ്മാനം നേടിയ മല്‍ഗോര്‍സത സുമോവ്‌സ്‌ക രചിച്ചു സംവിധാനം ചെയ്ത മഗ് എന്ന പോളിഷ് ചിത്രത്തിന്റെ പ്രമേയവും. കാതുപൊളിപ്പന്‍ റോക്ക് മെറ്റല്‍ സംഗീതവും നായ്കളുമാണ് യുവാവായ ജസെക്കിന്റെ ഇഷ്ടങ്ങള്‍. ജര്‍മ്മന്‍ അതിര്‍ത്തിയില്‍ പണിതുയര്‍ത്തപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ ജീസസ് ശില്‍പത്തിന്റെ പണിക്കാരില്‍ ഒരാളാണയാള്‍. കാമുകിയും നര്‍ത്തകയുമായ ഡാഗ്മരയുടെ ഹൃദയവും ശരീരവും കവര്‍ന്ന സുന്ദരന്‍.യാഥാസ്ഥിതികമായ കുടുംബപരിസരങ്ങളില്‍ ഒച്ചപ്പാടും ബഹളവുമായി ഒറ്റതിരിഞ്ഞുനില്‍ക്കുന്നയാള്‍. വീട്ടിലും നാട്ടിലും അയാളങ്ങനെ പ്രത്യേകതകള്‍ കൊണ്ട് ഒറ്റപ്പെട്ടവനാവുന്നു, സ്വീകാര്യനും. എല്ലാം മാറ്റിമറിക്കുന്നത് അപ്രതീക്ഷിതമായുണ്ടാവുന്ന ആ അപകടമാണ്. നിര്‍മാണശാലയിലുണ്ടാവുന്ന ഒരപടകത്തില്‍ ഉയരത്തില്‍ നിന്നു വീഴുന്ന ജസെക്കിന് സ്വന്തം മുഖം നഷ്ടമാവുന്നു. പ്‌ളാസ്റ്റിക് സര്‍ജറി ചെയ്ത പുതിയ മുഖവും വ്യക്തതിയില്ലാത്ത സംഭാഷണവും  ശാരിരികമായി അയാളെ മറ്റൊരാളാക്കുന്നു. സ്വന്തം കാമുകി പോലും അയാളെ സ്വീകരിക്കാന്‍ വിസ്സമ്മതിക്കുമ്പോള്‍ രാജ്യത്താദ്യമായി പ്‌ളാസ്റ്റിക് സര്‍ജറിയിലൂടെ ജീവിതത്തിലേക്കു മടങ്ങിയെത്തിയ അത്ഭുതജന്മമെന്ന നിലയില്‍ ഗ്രാമത്തിലും നഗരത്തിലും അയാള്‍ പ്രശസ്തനാവുന്നു.മാധ്യമങ്ങള്‍ക്ക് അയാള്‍ ഇഷ്ടവിഷയമാവുന്നു.കമ്പോളം അയാളെ ഏറ്റെടുക്കുന്നു. ആരോഗ്യഭക്ഷണത്തിനും ടിവിക്കുമടക്കം അയാള്‍ മോഡലാവുന്നു. പള്ളിയിലും പൊതുവിടങ്ങളിലും അയാളോടൊപ്പം നിന്നു ചിത്രമെടുക്കാന്‍ ആളുകള്‍ ഓടിക്കൂടുന്നു. അതേ സമയം വീട്ടില്‍, സ്വന്തം കൂടെപ്പിറപ്പുകള്‍ക്കും പ്രേമഭാജനത്തിനും അയാള്‍ അന്യനാവുന്നു.മറ്റൊരര്‍ത്ഥത്തില്‍ സെലിബ്രിട്ടിയാക്കി സമൂഹവും അയാളെ അന്യവല്‍ക്കരിക്കുകയാണ്, അതിന്റെ മറ്റൊരതിരിലേക്കു മാറ്റിനിര്‍ത്തുകയും.
നഗരം കുറ്റവാളികളാക്കി പ്രാന്തവല്ക്കരിക്കുന്ന നിരാലംബ ജീവിതങ്ങളെയാണ് ബ്രസീലില്‍ നിന്നുള്ള  പോര്‍ച്ച്യുഗീസ് സംയുക്ത നിര്‍മിതിയായ ഹെന്‍ റിക് ഗോള്‍ഡ്മാന്റെ 496( ഒ നോമെ ഡാ മോര്‍ട്ടെ)യും വരച്ചു കാട്ടിയത്. യഥാര്‍ത്ഥ സംഭവങ്ങളെ അധികരിച്ച് വിക്ടര്‍ ലിയെറ്റ് എഴുതിയ ലഘുനോവലാണ് ചിത്രത്തിന് ആധാരം. സംഗീതജ്ഞനാവാനാഗ്രഹിക്കുന്നവനാണ് നായകനായ യൂലിയ സന്താന. അയാളുടെ അച്ഛനാവട്ടെ നഗരത്തിലെ സ്വന്തം സഹോദരനെപ്പോലെ തന്റെ മകനുമൊരു പോലീസുകാരനാവണമെന്നാണ്. അതിനുവേണ്ടി ഇളയച്ഛനോടൊപ്പം നഗരത്തിലേക്കു തിരിക്കേണ്ടിവരികയാണ് യൂലിയോയ്ക്ക്. അവിടെയെത്തുമ്പോള്‍ മാത്രമാണ് രാജ്യാന്തര മയക്കുമരുന്നു മാഫിയയുടെ പിടിയില്‍ നിന്നു മെല്ലെ മോചിപ്പിക്കപ്പെട്ടുവെങ്കിലും, കാരണമെന്തെന്നറിയാതെ കിട്ടുന്ന കാശിന് ഇരകള്‍ക്കു നേരെ ഉന്നം തെറ്റാതെ വെടിവച്ചിടുന്ന സമകാലിക ബ്രസീലിലെ വാടകക്കൊലിയാളികളില്‍ ഒരാള്‍ മാത്രമാണ് ഇളയച്ഛനെന്ന് യൂലിയോ തിരിച്ചറിയുന്നത്. സ്വേച്ഛയ്ക്കു വിരുദ്ധമായി ഇളയച്ഛന്റെ തൊഴിലില്‍ പങ്കാളിയാവേണ്ടിവരുന്ന യൂലിയോ വൈകാതെ കറയറ്റൊരു കൊലയാളിയായിത്തീരുകയാണ്. ഇതിനിടെ, പരിചയപ്പെട്ട ഒരു യുവതിയുമായി പ്രണയത്തിലാവുകയും അവളില്‍ ഒരു മകനുണ്ടാവുകയും ചെയ്യുമ്പോഴും നഗരപ്രാന്തത്തില്‍ മറ്റൊരു വ്യക്തിത്വത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ സ്വന്തം വ്യക്തിത്വം അവള്‍ക്കുമുന്നില്‍പ്പോലും വെളിപ്പെടുത്തുന്നില്ലയാള്‍. പണത്തിനു വേണ്ടി 492 കൊലകള്‍ വിദഗ്ധമായി നിര്‍വഹിക്കുന്നതിനിടെ, മറ്റു കൊലയാളികളെപ്പോലെ തന്നെ എന്തിനുവേണ്ടിയായിരുന്നു അവ എന്ന് ഒരിക്കല്‍പ്പോലും അന്വേഷിക്കുന്നില്ല അയാള്‍. ഒടുവില്‍ കാരണമറിയാതെ കൊലയാളികളുടെ തോക്കിനിരയായി സ്വന്തം മകന്‍ കൊല്ലപ്പെടുന്നതിനെത്തുടര്‍ന്നു മാത്രമാണ് അയാളറിയുന്നത്, നാളിതുവരെ വിശ്വസ്തയായി ഒപ്പം ജീവിച്ചവളും മറ്റൊരു വാടകക്കൊലയാളിയാണെന്ന്!
വിവിധ കാരണങ്ങള്‍ കൊണ്ട് പ്രതിവര്‍ഷം അറുപത്തയ്യായിരത്തിലേറെ വാടകക്കൊലകള്‍ അരങ്ങേറുന്ന ബ്രസീലിന്റെ സമകാലിക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അവസ്ഥാവിശേഷമാണ് സംവിധായകന്‍ വരഞ്ഞിടുന്നത്. സമൂഹം കുറ്റവാളികളാക്കുന്നവന്റെ ജീവിതം ലോകസിനിമ പലവട്ടം പ്രമേയമാക്കിയിട്ടുണ്ടെങ്കിലും ഒരു നാടിന്റെ രാഷ്ട്രീയ അധികാര വ്യവസ്ഥ തന്നെ നേരിട്ടു പൗരനെ കുറ്റവാളിയാക്കുന്ന യുക്തിരാഹിത്യമാണ് 492 തുറന്നു കാട്ടുന്നത്. കൊല്ലപ്പെടുന്നവന്റെയും സ്വയമറിയാതെ കൊലയാളിയായി മാറ്റപ്പെടുന്നവന്റെയും മനുഷ്യാവകാശപ്രശ്‌നമാണ് ചിത്രം ചര്‍ച്ചയ്‌ക്കെടുക്കുന്നത്.
ഇവിടെ പരാമര്‍ശിക്കപ്പെട്ട ചിത്രങ്ങളിലൊക്കെയും നായിക/നായകന്മാര്‍ അവരുടെ സ്വന്തം താല്‍പര്യങ്ങളെ, ഇച്ഛകളെ, കാമനകളെ മറ്റുള്ളവര്‍ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി ഉള്ളിലൊതുക്കി ജീവിക്കാന്‍ വേണ്ടി മറ്റൊരു തൊഴിലിലേക്കു നിര്‍ബന്ധിക്കപ്പെടുന്നവരാണ്, അതില്‍ താരതമ്യേന മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നവരും. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ അവരറിയാതെ അവരെല്ലാം സമൂഹത്തിന്റെ ഏതെങ്കിലുമൊക്കെ അതിരുകളിലേക്ക് നീക്കിനിര്‍ത്തപ്പെടുന്നു. അധികാരവും മൂലധനവും നിര്‍ണയിക്കുന്ന ജീവിതസാഹചര്യങ്ങളില്‍ നിസ്സഹായരായി അന്ധാളിച്ചു നില്‍ക്കാനേ അവരിലേറെപ്പേര്‍ക്കും സാധിക്കുന്നുമുള്ളൂ. സ്വയമുള്ളിലേക്കു നോക്കി അവനവനെത്തന്നെ തിരിച്ചറിയാനാവുന്നവര്‍ക്കു മാത്രമാണ് അവസാനനിമിഷമെങ്കിലും സ്വയം രക്ഷപ്പെടാനാവുന്നുള്ളൂ. ലോകത്തെവിടെയും ആധുനിക മനുഷ്യന്‍ ആത്മാര്‍ത്ഥമായി കാംക്ഷിക്കുന്ന രക്ഷപ്പെടല്‍ തന്നെയാണത്. അരികുജീവികളായ സാധാരണക്കാരന്റെ/തൊഴിലാളിയുടെ/കലാകാരന്റെ/ ജീവനക്കാരന്റെ മനസുകളില്‍ പ്രഹേളികയായി അവശേഷിക്കുന്ന വിടുതല്‍ മോഹംതന്നെയാണത്. മനുഷ്യവ്യഥകളുടെ വൈവിദ്ധ്യമാര്‍ന്ന ആവിഷ്‌കാരത്തിലൂടെ സിനിമ ലോകത്തെ ഒരുമിപ്പിക്കുന്നതെങ്ങനെയെന്നതിന്റെ ദൃഷ്ടാന്തം കൂടിയായിത്തീരുന്നു ഈ സിനിമകള്‍.

No comments: