Thursday, September 21, 2017

ഓര്‍മകള്‍ക്കെന്തു സുഗന്ധം

രണ്ടാഴ്ച മുമ്പാണ്. കൃത്യം പറഞ്ഞാല്‍ 11ന്. ഫെയ്‌സ്ബുക്ക് മെസെഞ്ചറിന്റെ ഇന്‍ബോക്‌സില്‍ ഒരു ചന്ദു ജഗന്നാഥ് വന്ന് ഈ പടം പോസ്റ്റ് ചെയ്യുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള പടമാണ്. ഞാനന്ന് എം.എ.ഒന്നാംവര്‍ഷം പഠിക്കന്നു. അതോ ഡിഗ്രി അവസാനവര്‍ഷമാണോ എന്നോര്‍ക്കുന്നില്ല. കൂട്ടുകാര്‍ വിനോദും (വിനോദ് ഗോപിനാഥ്) ആനന്ദ്കുമാറുമൊത്ത്, സഹാനിയും ചേര്‍ന്നു നടത്തുന്ന സിനിമാപ്രസിദ്ധീകരണത്തിന്റെ അഭിമുഖത്തിനായി പൂജപ്പുരയില്‍ നടന്‍ ജഗന്നാഥന്‍ സാറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ എടുത്ത ചിത്രമാണ്. ഒരുനിമിഷം ആലോചിച്ചപ്പോഴാണ് ഓര്‍മ കിട്ടിയത്. ജഗന്നാഥന്‍ സാറിന്റെ മകന്റെ പേര് ചന്ദ്രശേഖരന്‍ എന്നാണ്. എന്റെ തന്നെ പേര്. അപ്പോള്‍ ഈ ചന്തു ജഗന്നാഥനെ പിടികിട്ടി. തുടര്‍ന്ന് അദ്ദേഹം വിളിച്ചു.ഏറെ നേരം സംസാരിച്ചു. ഏതാണ്ട് 28-30 വര്‍ഷം മുമ്പത്തെ കാര്യങ്ങളാണ്. അന്ന് പ്രീ ഡിഗ്രിക്കു പഠിച്ചിരുന്ന ചന്തു പിന്നീട് ഡിഗ്രിയൊക്കെ കഴിഞ്ഞ് ഗള്‍ഫില്‍ പോയ വിവരം വരെ മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. ഇപ്പോള്‍ സംസാരിച്ചപ്പോഴാണറിഞ്ഞത് ചന്തു കണ്ണൂരിലുണ്ട്. സ്വകാര്യ റേഡിയോയില്‍. ഭയങ്കര സന്തോശഷം തോന്നി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ചന്തുവിനോടു സംസാരിച്ചപ്പോള്‍. തലശ്ശേരിയില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വാങ്ങി മടങ്ങുകയായിരുന്നു ഞാനും ഭാര്യയും. ട്രെയിനില്‍ വച്ചാണ് ചന്തുവിന്റെ മെസേജ് കണ്ടതും സംസാരിച്ചതുമെല്ലാം. പഴയ കഥകള്‍ പറഞ്ഞപ്പോള്‍ ഭാര്യയ്ക്ക് അദ്ഭുതം.
അരവിന്ദന്റെ ഒരിടത്തിലെ കാന്താ തൂകുന്നു തൂമണം ഇതെങ്ങു നിന്ന് പണ്ടിതുപോലിമ്പമേഴും ഗന്ധം ഗന്ധപ്പതുണ്ടോ കിം കിം കിം കിം കിം കിം? പാടിയഭിനയിച്ച ജഗന്നാഥന്‍ സാറിനെ എങ്ങനെ മറക്കും? അവനവന്‍ കടമ്പ അടക്കം എത്രയോ നാടകങ്ങള്‍. സത്യന്‍അന്തിക്കാടിന്റേതടക്കം എത്രയോ സിനിമകള്‍. ഉയരവും വണ്ണവും കുറവാണെങ്കിലും നല്ല ഉറച്ച ശരീരം. ചെറിയൊരു ലൂണയില്‍ അതോ ടിവിഎസ്സോ, സഫാരി സ്യൂട്ടും കാലില്‍ ചരടുപിടിപ്പിച്ച മുഖക്കണ്ണടയും തോളില്‍ കുറുക്കേയിട്ട ചെറിയൊരു ലെതര്‍ ബാഗുമായി മിക്കദിവസവും റോഡില്‍ കണ്ടുമുട്ടുന്ന ജഗന്നാഥന്‍ സാര്‍. തൊഴില്‍ കൊണ്ട് അദ്ദേഹമൊരു സ്‌പോര്‍ട്‌സ്മാനായിരുന്നു. തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍. കടുത്ത ആരാധനയോടെയാണ് അന്നദ്ദേഹത്തെ കാണാന്‍ പോയത്. പിള്ളേരെന്ന പരിഗണനയായിരുന്നില്ല അദ്ദേഹം തന്നത്. ഉമ്മുറത്തു സ്വീകരിച്ചിരുത്തി. കാര്യമായി സംസാരിച്ചു. ചായ തന്നു. ചന്തുവിന്റെ അമ്മയേയും സഹോദരിയേയും പരിചയപ്പെടുത്തിത്തന്നു. പിന്നീടും എത്രയോ വട്ടം പല ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തെ കാണാന്‍ ആ വീട്ടില്‍ പോയിരിക്കുന്നു, ആകാശവാണിയുടെ പ്രഭാതഭേരിക്ക് സൗണ്ട് ബൈറ്റെടുക്കാനുള്‍പ്പെടെ. മാസികയുടെ ഓണപ്പതിപ്പിന് ഒരു കവിതയെഴുതിത്തന്നതും ഓര്‍ക്കുന്നു.
അതൊക്കെ ഓരോ കാലം! നിറഞ്ഞ ഓര്‍മ്മകള്‍. ഒ്പ്പം ജഗന്നാഥന്‍ സാറില്ലല്ലോ എന്ന നിരാശ മാത്രം. കറുപ്പിലും വെളുപ്പിലും ഈ
ഓര്‍മയെ ക്യാമറയില്‍ പതിപ്പിച്ചത് സഹാനിയായിരുന്നോ അതോ  ഗായകന്‍ കെ.എസ്.ജോര്‍ജ്ജിന്റെ മകനും ഫോട്ടോഗ്രാഫറുമായ ലാലനായിരുന്നോ? ഓര്‍മ്മയില്ല!

No comments: