Thursday, January 28, 2016

റയില്‍വേയെ പറ്റി ചിലത്.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനവിരുദ്ധ നയം നടപ്പാക്കുന്ന സര്‍ക്കാര്‍ വകുപ്പ് ഏതായിരിക്കും എന്ന ചോദ്യത്തിന് മറുപടി ഒന്നേയുളളൂ. ഇന്ത്യന്‍ റയില്‍വേ. ഇന്ത്യയില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളൊഴികെ മറ്റെല്ലാ വകുപ്പുകള്‍ക്കും പൊതുജനങ്ങളോട് ഉത്തരവാദിത്തവും സുതാര്യതയുമുണ്ടെങ്കിലും ബ്രിട്ടീഷുകാരുടെ കാലത്തെന്നോണം കാറ്റുകടക്കാത്തത്ര രഹസ്യാത്മകതയില്‍ എന്തു താന്തോന്നിത്തവും ചെയ്യാനുള്ള ഒന്നായി റയില്‍വേ ബോര്‍ഡും മന്ത്രാലയും നിലനില്‍ക്കുകയാണ്. യാത്രക്കാരോട് ഭിക്ഷക്കാരോടെന്നോണം പെരുമാറുന്ന വരേണ്യ ഫ്യൂഡല്‍ പ്രഭുത്വ മനസ്ഥിതിയാണ് റയില്‍വേ ഉദ്യോഗസ്ഥര്‍ക്കും. റയില്‍വേയ്ക്ക് എതിരേ തെളിവുസഹിതം എന്തെങ്കിലും ഉന്നയിച്ചാലും ജനപ്രതിനിധികള്‍ക്കു പോലും ഒരു പരിധിക്കപ്പുറം ബോര്‍ഡിനെ ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. ജനപ്രതിനിധികളോടും ജനങ്ങളോടും ബാധ്യതയില്ലാത്തവണ്ണം പ്രവര്‍ത്തിക്കാന്‍ ഒരു ജനാധിപത്യത്തില്‍ കേവലമൊരു സര്‍ക്കാര്‍ വകുപ്പിന് അധികാരം നല്‍കുന്നതെന്തുതന്നെയായാലും അതു കാലോചിതം പരിഷ്‌കരിക്കേണ്ടതും എടുത്തുകളയേണ്ടതും തന്നെയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ റയില്‍വേ ബോര്‍ഡിന്റെ ജനവിരുദ്ധത മനസിലാക്കാവുന്നതേയുള്ളൂ. അതിനു വലിയ വൈദഗ്ധ്യവും ബുദ്ധിയുമൊന്നും ആവശ്യമല്ല.
ഒന്നുരണ്ടു കാര്യങ്ങള്‍ പറയട്ടെ.
1. നിങ്ങള്‍ ഏതെങ്കിലും ഒരു റയില്‍ വേ സ്റ്റേഷനില്‍ നി്‌ന്നൊരു ടിക്കറ്റെടുക്കുന്നു. തൊട്ടടുത്ത നിമിഷം തന്നെ ഒരത്യാവശ്യം വ്ന്ന് അതു ക്യാന്‍സല്‍ ചെയ്യുന്നു എന്നിരിക്കട്ടെ. ഇപ്പോഴത്തെ നിരക്കില്‍ നിങ്ങള്‍ക്കു ബാക്കി കിട്ടുന്നത് വെറും അഞ്ചോ ആറോ രൂപ മാത്രമായിരിക്കും. പലപ്പോഴും ഒന്നും തന്നെ മടക്കിക്കിട്ടിയില്ല എന്നും വരും.
2. കേന്ദ്രീകൃത കംപ്യൂട്ടര്‍ ശ്രംഖല വഴി ലോകത്തുള്ള ഇന്ത്യയില്‍ത്തന്നെയുള്ള മറ്റു പല വകുപ്പുകളും അവരുടെ എല്ലാ സേവനങ്ങളും എവിടെ നിന്നും എപ്പോഴും ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ റയില്‍വേ മാത്രം ഉള്ള സേവനങ്ങള്‍ ഒന്നൊന്നായി കുറച്ചുകൊണ്ടുവരുന്നു. കാരണം പറയുന്നത് ഇടത്തട്ടുകാരായ ഏജന്റുമാരും മറ്റും ദുരുപയോഗിക്കുന്നു എന്നതാണ്. ഫിഷിംഗ് പോലുള്ള സംഗതികളുളളതുകൊണ്ട് ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം ബാങ്കുകള്‍ പിന്‍വലിക്കുന്നു എന്നു പറയുന്നതുപോലെ വിഡ്ഢിത്തമാണിത്. 199 കിലോമീറ്റര്‍ വരെയുള്ള ഓപ്പണ്‍ ടിക്കറ്റിന് ഇനി മുതല്‍ 3 മണിക്കൂറിന്റെ വാലിഡിറ്റിയേ ഉണ്ടാവൂ എന്നും റിട്ടേണ്‍ ടിക്കറ്റ് കൊടുക്കില്ലെന്നുമാണ് റയില്‍ വേയുടെ ഏറ്റവും പുതിയ തീട്ടൂരം. ഇതെന്താ മുല്ലപ്പെരിയാര്‍ കരാറിലെ വര്‍ഷവ്യവസ്ഥപോലെ, ബാറ്റായുടെ ചെരിപ്പുവില പോലെ 199? കംപ്യൂട്ടര്‍ സംവിധാനമുളളപ്പോള്‍ യാതൊരു തരത്തിലും ന്യായീകരിക്കാനാവാത്ത വ്യവസ്ഥകളാണിതൊക്കെ. മാത്രമല്ല, ഏജന്റുമാരുടെ ചൂഷണത്തിനും ഈ 199 കിലോമീറ്റര്‍ എന്ന പരിധിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലതാനും. അപ്പോള്‍ ഈ പരിധി ഏറ്റവുമധികം ബാധിക്കുക ദിവസവും ട്രെയിനിനെ ആശ്രയിച്ചു ജീവിക്കുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു വലിയ ഭൂരിപക്ഷത്തെ മാത്രമാണ്.
3. കഴിഞ്ഞ രണ്ടാഴ്ചയായി തിരുവനന്തപുരത്തേക്കുള്ള തീവണ്ടികളില്‍ പലതും 5-6 മണിക്കൂര്‍ വൈകിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളം മുതല്‍ കായംകുളം വരെ മാത്രം 4 മണിക്കൂര്‍ വരെ എടുക്കുന്നുണ്ട്. ഇതില്‍ ദീര്‍ഘദൂര വണ്ടികളില്‍ മാസങ്ങള്‍ക്കു മുമ്പ് റിസര്‍വ് ചെയ്തവരുണ്ട് അപ്പോള്‍ ടിക്കറ്റെടുത്ത യാത്രക്കാരുമുണ്ട്. ഇവര്‍ക്കുണ്ടാവുന്ന നഷ്ടം മടക്കിക്കൊടുക്കാന്‍ റയില്‍വേക്ക് ഉത്തരവാദിത്തമില്ലേ? പരശുറാം എക്‌സ്പ്രസില്‍ റിസര്‍വ് ചെയ്ത് എസി കോച്ചില്‍ കയറിയ ഒരു വിദേശി തിരുവല്ലയില്‍ 2 മണിക്കൂര്‍ വൈകിയപ്പോള്‍ ടിടിയോട് കെറുവിച്ച് ഇന്ത്യന്‍ ചുവപ്പുനാടയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് 'യുവര്‍ ആറ്റിറ്റിയൂഡ് ഈസ് യുവര്‍ പ്രോബ്‌ളം, യു വില്‍ നെവര്‍ എവര്‍ ഡെലവപ്പ്' എന്നാക്രോശിച്ച് ചാടിത്തുള്ളി ഇറങ്ങിപ്പോയത് ആടുത്തിടെ കണ്ട കാഴ്ചയാണ്. പോകുന്ന പോക്കില്‍ സായിപ്പു വിളിച്ചുപറഞ്ഞത് ഒരു വലിയ കാര്യമായിരുന്നു. ' വണ്ടി വൈകുന്നതോ റദ്ദാക്കുന്നതോ തലേന്നു മാത്രം ജനങ്ങളെ അറിയിച്ചതു കൊണ്ട് ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്ഥാപനത്തിന് ജനങ്ങളോടും യാത്രക്കാരോടുമുള്ള ഉത്തരവാദിത്തം തീരുന്നുവോ? അത്യാഹിത സാഹചര്യത്തില്‍ പോലും അങ്ങനെ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ കാശു മുഴുവന്‍ തിരികെ കൊടുക്കാനോ യാത്ര തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പകരം റോഡു വഴി അതു തുടരാനോ ഉള്ള ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരു ജനകീയ സ്ഥാപനത്തിനു മിനിമം ഉത്തരവാദിത്തമില്ലേ?' സത്യത്തില്‍ സായിപ്പു ചോദിച്ചതു കേട്ട് ചൂളിയത് ഒരക്ഷരം മിണ്ടാതിരുന്ന സഹയാത്രികരാണ്. പക്ഷേ സായിപ്പിനറിയില്ലല്ലോ അങ്ങനെ യാത്രയവസാനിപ്പിക്കാന്‍ തീരുമാനിച്ച് കൗണ്ടറില്‍ ചെന്നു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലും കിട്ടാന്‍ പോകുന്നത്, പുതിയ തീട്ടൂരമനുസരിച്ച് കേവലം അഞ്ചോ ഏറിയാല്‍ പതിനഞ്ചോ രൂപ മാത്രമാണെന്ന്. സഭ്യമായ ഭാഷയില്‍ ഇതു തീവട്ടി കൊള്ളയല്ലെങ്കില്‍ എന്താണ്?
ഇനി, രണ്ടാഴ്ച മുമ്പേ പ്രഖ്യാപിച്ച് റയില്‍ വേ നടപ്പാക്കിയ ഒരു ഷെഡ്യൂള്‍ മാറ്റത്തിന്റെ യുക്തിയെപ്പറ്റി കൂടി. തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദിലേക്കുളള പ്രതിദിന ശബരി എക്‌സ്പ്രസ് 10-12 ദിവസത്തേക്ക് കൊച്ചുവേൡയില്‍ നിന്നാക്കി മാറ്റിയിരുന്നു. ദോഷം പറയരുതല്ലോ പത്രദ്വാരാ മുന്‍കൂട്ടി അറിയിക്കുകയും ചെയ്‌തെന്നുമാത്രമല്ല. തിരുവനന്തപുരത്തു നിന്നു കൊച്ചുവേളിയിലേക്ക് പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസും ഏര്‍പ്പെടുത്തിയിരുന്നു. (ബസിന് വേറെ ടിക്കറ്റെടുക്കണം, അതു കാര്യം വേറെ. അല്ലാതെ റയില്‍വേ ഏര്‍പ്പെടുത്തിയ ബദല്‍ സൗജന്യം എന്നൊന്നും ആരും കരുതണ്ട) പക്ഷേ സംശയമതല്ല. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഈ വണ്ടി പുറപ്പെട്ടിരുന്ന സമയം 7.15. പക്ഷേ കൊച്ചുവേളിയില്‍ നിന്നാക്കിയപ്പോഴും അതിന്റെ സമയം 7.15. അതെന്താ അങ്ങനെ? തിരുവനന്തപുരത്തുനിന്ന് റയില്‍മാര്‍ഗം കൊച്ചുവേളിക്കു നിര്‍ത്താതെ പോയാല്‍ 15 മിനിറ്റ്. കെ.എസ്.ആര്‍.ടി.സിയുടെ ബസിലാണെങ്കില്‍ ഒരു മണിക്കൂര്‍. അപ്പോള്‍ ഈ ഷെഡ്യൂള്‍ മാറിയ ദിവസമത്രയും കൊച്ചുവേളിയില്‍ നേരത്തേ എത്താന്‍ പാകത്തിന് പാവം യാത്രക്കാരന്‍ അതിരാവിലെ എത്തിക്കൊള്ളണം. ഇനി വേറൊരു സംശയം, അങഅങ്ങനെ കൊച്ചുവേളിയില്‍ നിന്നാക്കിയപ്പോള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് തിരുവനന്തപുരം-കൊച്ചുവേളി യാത്രാക്കൂലി മടക്കിക്കൊടുത്തുവോ റയില്‍വേ? ഉവ്വേ പുളിക്കും. വയ് രാജാ വയ്യ്. അടിച്ചില്ലെങ്കില്‍ തുക കമ്പനിക്ക് എന്ന ആടുമയിലൊട്ടകക്കാരന്റെ വായ്ത്താരി കേട്ടിട്ടില്ലേ യാത്രക്കാരാ. കാശ് ഒരിക്കലടച്ചാല്‍ റയില്‍വേ യാതൊരു കാരണവശാലും മടക്കിത്തരുന്നതല്ല കോയാ.
4. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് അടക്കം പല സ്ഥാപനങ്ങളും ഓണ്‍ലൈനില്‍ ബില്ലടച്ചാല്‍ ചെറിയൊരു ശതമാനം തുക കുറവു നല്‍കും. കാരണം അത്രയും സ്‌റ്റേഷനറി, ജീവനക്കാരുടെ ജോലിഭാരം എന്നിവ കുറയ്ക്കുന്നതാണല്ലോ ഉപഭോക്താവിന്റെ ഓണ്‍ലൈന്‍ ഇടപാടിലൂടെ സാധ്യമാവുന്നത്. പക്ഷേ റയില്‍വേയില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡിലൂടെ ബുക്ക് ചെയ്യുമ്പോള്‍ സര്‍വീസ് ചാര്‍ജ് അങ്ങോട്ടു കൊടുക്കണം. ബുക്കിങ് ചാര്‍ജ് വേറെയും. സാമാന്യയുക്തിക്ക് ചിലതു ചോദിച്ചോട്ടെ. മുന്‍കൂട്ടി ബുക്കു ചെയ്യുക എന്നുവച്ചാല്‍ വണ്ടി പുറപ്പെുടും മുമ്പേ സീറ്റെല്ലാം വിറ്റുപോവുക എന്നാണല്ലോ? ബിസിനസ് ഭാഷയില്‍ പറഞ്ഞാല്‍ ടേബിള്‍ പ്രോഫിറ്റ് അഥവാ ബ്രേക്ക് ഈവന്‍ ബിഫോര്‍ ലോഞ്ച്. അച്ചടി മാധ്യമത്തിന്റെ ഭാഷയില്‍ പ്രീ പബഌക്കേഷന്‍ വ്യവസ്ഥ. അപ്പോള്‍ അതിന് തുകയില്‍ അല്‍പം ഇളവല്ലേ നല്‍കേണ്ടത്?  മുന്‍കാലങ്ങളില്‍ ബുക്കിംഗ് നിരക്ക് ഈടാക്കിയിരുന്നതിനു കാരണമുണ്ട്. ബുക്ക് ചെയ്യാന്‍ ജീവനക്കാരുടെ സഹായം വേണം. പിന്നെ അതിന്റെ ലിസ്റ്റ് തയാറാക്കുക അങ്ങനെ കുറേ കഌറിക്കല്‍ പണികള്‍. ഇപ്പോള്‍ അതെല്ലാം കംപ്യൂട്ടറാണ്. എല്ലാറ്റിനുമുപരി, തത്സമയ ബുക്കിംഗിനാണ് വില കൂട്ടേണ്ടത് എന്ന ബോധ്യത്തില്‍ നിന്നാണല്ലോ തത്കാലും പ്രീമിയം തത്കാലും പോളുള്ള സംവിധാനങ്ങള്‍ റയില്‍വേ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് അവര്‍ തന്നെ സമ്മതിക്കുന്നു കാലേകൂട്ടി ബുക്ക് ചെയ്യുന്നതാണ് അഭികാമ്യം വൈകി ചെയ്യുന്നവരില്‍ നിന്നാണ് അധിക തുക ഈടാക്കേണ്ടത് എന്ന്. സനിമാതീയറ്ററില്‍ ബഌക്കു കച്ചവടക്കാരന്റെ യുക്തി. അപ്പോഴാണ് പഴയ യുക്തി തികട്ടി വരുന്നത്. അപ്പോള്‍ പിന്നെ കാലേകൂട്ടി ബുക്കുചെയ്യുന്നവരെന്തിനാണ് അധികനിരക്കു നല്‍കുന്നത് സാമീ....?
5.ഇന്ത്യയൊട്ടാകെ നിര്‍ത്തി എന്നു തെറ്റിദ്ധരിപ്പിച്ച് തീവണ്ടികളിലെ ഫസ്റ്റ് കഌസ് കോച്ച് റയില്‍ വേ നിര്‍ത്തലാക്കി. വന്‍ ഇടപെടുലുകളുണ്ടായിട്ടും അതു ബോര്‍ഡിന്റെ തീരുമാനമാണെന്നു പറഞ്ഞ് റയില്‍ വേ കൈ കഴുകി. അപ്പോഴും, നിര്‍ത്തിയത് ചില വണ്ടികളിലേതു മാത്രമാണെന്നും ഉത്തരേന്ത്യയിലെ പല വണ്ടികളിലും അവ ഇപ്പോഴുമുണ്ടെന്നും കേരളത്തില്‍ തന്നെ മെമു വണ്ടികളില്‍ ഫസ്റ്റ് കഌസുണ്ടന്നും അവര്‍ സൗകര്യപൂര്‍വം മറച്ചുവച്ചു. മെമുവിലുള്ളതുപോലെ സൗകര്യം മറ്റുവണ്ടികളിലും നല്‍കാന്‍ തയാറാവാത്ത റയില്‍വേ പറഞ്ഞ ന്യായം സാധാരണ കോച്ച് ഫസ്റ്റ് കഌസായി ഓടിച്ചാല്‍ അതു നിയമപരമായ പ്രശ്‌നങ്ങളുണ്ടാക്കും എന്നാണ്. ഇതേ റയില്‍വേ മെമുവില്‍ സാധാരണ കോച്ചിന്റെ ഒരു ഭാഗം മാത്രം വര്‍ണവര കൊണ്ടടയാളപ്പെടുത്തി ഫസ്റ്റ് കഌസ് എന്നെഴുതിവച്ച് ഓടിക്കുന്നു.അതിന് കൗണ്ടറില്‍ നിന്നു ഫസ്റ്റ് കഌസ് നിരക്കില്‍ (സാധാരണയില്‍ നിന്നു മൂന്നിരട്ടി തുക) ടിക്കറ്റും നല്‍കുന്നു! പല തീവണ്ടികളിലും എ.സി ചെയര്‍ കാറിനു പകരം എ.സി. സഌപ്പര്‍ കോച്ചിട്ട് ചെയര്‍കാര്‍ ടിക്കറ്റുകാരെ യാത്രചെയ്യാനനുവദിക്കുന്നു. ഇതൊന്നും ആരും, ഒരു കോടതിയും കണ്ടെന്നു നടിക്കുന്നില്ല. ഇനി നടിച്ചാലും റയില്‍വേയുടെ കൃത്യാന്തരബാഹുല്യം എന്ന മഹാകാരണത്താല്‍ ഇളവനുവദിക്കുന്നു. ഇതൊരുമാതിരി കുറ്റപത്രം സമര്‍പ്പിച്ചാലും മനസാക്ഷിയുടെ കോടതിയില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടെടുക്കുന്ന ചില മൂന്നാം കിട രാഷ്ട്രീയക്കാരുടെ നിലപാടു പോലെയാണ്.
6.കേരളത്തിലോടുന്ന തീവണ്ടികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും കോച്ചുകളുടെ പരിതാപാവസ്ഥയ്ക്ക് ആരു സമാധാനം പറയും. പലതിലും നേരെ ചൊവ്വേ സീറ്റു പോലുമില്ല. കണ്ടം ചെയ്യാറായി പലകുറി പൊളിച്ചുപണിത പീറ കോച്ചുകളാണവ. മരം പോലത്തെ സീറ്‌റുകളാണു മിക്കതും. ആളെ വടിയാക്കാന്‍ പഴയ പലക സീററില്‍ വെറും ഉള്ളിത്തൊലി കനത്തിലുള്ള ഫോമോ ചകരിയോ ഒട്ടിച്ച് താഴത്തെ ഇരുമ്പു ചട്ടം കൂടി ചേര്‍ത്തു റക്‌സിന്‍ പൊതിഞ്ഞു കനപ്പെടുത്തിയതാണ് മിക്ക സീറ്റും. ഒറ്റനോട്ടത്തില്‍ നല്ല കട്ടിയുള്ള കുഷ്യന്‍ സീറ്റ്. ഇരുന്നുനോക്കുമ്പോഴറിയാം തട്ടിപ്പ്. കണ്ണില്‍ പൊടിയിടുന്ന ഇത്തരം തട്ടിപ്പുകള്‍ റീ രജിസ്‌ട്രേഷനു കൊണ്ടുപോകുന്ന സ്വകാര്യ ബസുകളും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും പോലും ചെയ്യുമെന്നു തോന്നുന്നില്ല.
7. ഓണ്‍ ബോര്‍ഡ് ഹൗസ് കീപ്പിങ് സൗകര്യമുളള തീവണ്ടികളില്‍ ഒ്ന്നാണ് ശബരി എക്‌സ്പ്രസ്. ഇക്കഴിഞ്ഞ ശബരിമല സീസണില്‍ ഒറ്റ ദിവസം പോലും എറണാകുളം തിരുവനന്തപുരം സെക്ടറില്‍ ഒരു ജീവനക്കാരന്‍ പോലും ഒരൊറ്റ കോച്ചും 6-6 വരെയുള്ള സമയത്തു വന്നു വൃത്തിയാക്കിയതായി അറിയില്ല. പകരം ഹൗസ് കീപ്പിംഗ് സ്റ്റാഫ് സ്വാമിമാരോടൊപ്പമിരുന്നു ചീട്ടുകളിക്കുന്നതും കണ്ടു.
അവസാനമായി. ആരാണീ റയില്‍വേ ബോര്‍ഡ്? അവര്‍ ഭരണഘടനയ്ക്കു മുകളിലാണോ? ജനങ്ങള്‍ക്ക് അപ്രാപ്യരാണോ?  ജനങ്ങളോടു മറുപടി പറയാന്‍ ബാധ്യസ്ഥരല്ലേ? ഇനി ഇതിനെല്ലാം ഉത്തരം അതേ എന്നാണെങ്കില്‍ അവസാനത്തെ ചോദ്യം. അങ്ങനെയെങ്കില്‍ അവരെ ജനാധിപത്യത്തിന്‍ കീഴില്‍ ജനത്തോടുത്തരവാദിത്തമുള്ള അവരോടു മറുപടി പറയേണ്ടവരാക്കി തീര്‍ക്കാന്‍ നിയമവും ചട്ടവുമുണ്ടാക്കാന്‍ ജനപ്രതിനിധികള്‍ക്കു ബാധ്യതയില്ലേ?

Friday, January 22, 2016

ഒലീവ് പോസ്റ്റ്



ഒലീവ് പോസ്റ്റ് മാസികയില്‍ പുനഃപ്രസിദ്ധീകരിച് എന്റെ പുസതകത്തിന്റെ ആമുഖം 
മുന്നുര
എന്റെ ഏറ്റവും വലിയ ബലഹീനതയെന്താണെന്നു ചോദിച്ചാല്‍ നിശ്ചയമായും എനിക്കൊറ്റ ഉത്തരമേ ഉള്ളൂ. സിനിമ. എപ്പോഴാണതു തുടങ്ങിയതെന്നു ചോദിച്ചാല്‍ അറിയില്ല, ഓര്‍മ്മവച്ച കാലം തൊട്ടെ തീയറ്ററില്‍ കൂട്ടിക്കൊണ്ടു പോയി സിനിമ കാണിക്കുമായിരുന്ന അച്ഛനും അമ്മയ്ക്കും അതിനവരെ പ്രേരിപ്പിക്കുമായിരുന്ന പത്തുവയസിനു മൂപ്പുള്ള ഒരേയൊരു ചേച്ചിക്കും നന്ദി മാത്രം പറയട്ടെ. വളര്‍ന്നപ്പോള്‍, സൗഹൃദങ്ങളുണ്ടായതും സിനിമ വഴിക്കു തന്നെയാണ്. ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായ സഹാനിയുമായും വിനോദുമായുമെല്ലാം കേവലസൗഹൃദത്തിനപ്പുറമൊരു ബന്ധമുണ്ടായതും സിനിമാചര്‍ച്ചകളിലൂടെയും തര്‍ക്കങ്ങളിലൂടെയും തന്നെ. പത്രപ്രവര്‍ത്തകനാവണമെന്ന ചെറുപ്പം മുതല്‍ക്കേയുള്ള ആശയ്ക്കും മനസിന്റെ അടിത്തട്ടില്‍, സിനിമയെക്കുറിച്ചെഴുതാമല്ലോ, സിനിമാക്കാരെ നേരിട്ടു കണ്ട് അഭിമുഖങ്ങളും മറ്റും നടത്താമല്ലോ എന്ന ഉദ്ദേശ്യം തന്നെയായിരുന്നിരിക്കണം.
സിനിമയ്ക്ക് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുത്താനാവുമെങ്കില്‍, അങ്ങനെ രൂപപ്പെട്ടൊരു വ്യക്തിത്വമാണ് എന്റേത്. സ്‌കൂളില്‍ പഠിക്കുന്നതു മുതല്‍, കളിക്കളത്തോട് യാതൊരു മമതയുമില്ലാതിരുന്ന എനിക്ക് സ്വന്തമായി ചലച്ചിത്ര മാസിക വരച്ചെഴുതിയുണ്ടാക്കുകയായിരുന്നു ഒഴിവുവേളയിലെ വിനോദം. ഞാന്‍ തന്നെ ലേഖകന്‍, ഞാന്‍ തന്നെ പത്രാധിപര്‍ ഞാന്‍ തന്നെ ഫോട്ടോഗ്രാഫര്‍ ഞാന്‍ തന്നെ ലേ ഔട്ട് ആര്‍ട്ടിസ്റ്റ്, ഞാന്‍ തന്നെ വായനക്കാരന്‍. പിന്നീട് അടുത്ത ചില കൂട്ടുകാര്‍ കൂടി അതു വായിച്ചു തുടങ്ങിയപ്പോഴാണ് സത്യത്തില്‍ ഞാനതു തിരിച്ചറിഞ്ഞത്; എന്റെ മേഖല സിനിമയെപ്പറ്റി എഴുത്താണെന്ന്. എനിക്കു പറ്റിയ തൊഴില്‍ പത്രപ്രവര്‍ത്തനവുമാണെന്ന് തോന്നിത്തുടങ്ങിയതും അതിനെത്തുടര്‍ന്നാണ്. 49ലക്കം കൈകൊണ്ട് വരച്ചെഴുതിയുണ്ടാക്കിയ ചലച്ചിത്രമാസിക, പിന്നീട് ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് സഹാനിയും വിനോദും ചേര്‍ന്ന് അച്ചടിച്ചു പുറത്തിറക്കിത്തുടങ്ങിയതോടെയാണ് സത്യത്തില്‍ ആദ്യമായി ഞാന്‍ മാധ്യമരംഗത്തെത്തുന്നത്. അപ്പോഴേക്ക് സൂര്യ, ചലച്ചിത്ര, തലസ്ഥാനത്തു നടന്ന ഫിലിമോത്സവ് 88 തുടങ്ങിയവ സമ്മാനിച്ച കാഴ്ചപ്പകര്‍ച്ചകളും വിജയകൃഷ്ണന്‍ സാറിന്റെയും എം.എഫ് തോമസ് സാറിന്റെയും മണര്‍കാട് മാത്യു സാറിന്റെയും വി രാജകൃഷ്ണന്‍ സാറിന്റെയും വി.കെ.ജോസഫ് സാറിന്റെയും ഡോ. അരവിന്ദന്‍ വല്ലച്ചിറയുടെയുമൊക്കെ പുസ്തകങ്ങള്‍  സമ്മാനിച്ച കാഴ്ചപ്പാടുകളുമായി സിനിമയെ ഒട്ടൊക്കെ ഗൗരവമായി കണ്ടാല്‍ തിരിച്ചറിയാവുന്ന അവസ്ഥയായിരുന്നു.
പിന്നീട് മലയാള മനോരമയിലൂടെ സജീവ പത്രപ്രവര്‍ത്തകനായശേഷമാണ് രാജ്യാന്തര ചലച്ചിത്രമേളകള്‍ തുടര്‍ച്ചയായി റിപ്പോര്‍്ട്ട് ചെയ്യുന്നതും ആ അനുഭവങ്ങളില്‍ നിന്ന് കണ്ട സിനിമകളില്‍ നിന്നും ഗൗരവങ്ങളായ ചില പഠനങ്ങള്‍ എഴുതിത്തുടങ്ങുന്നത്. ഭാഷാപോഷിണിയുടെ ആദ്യ വാര്‍ഷികപ്പതിപ്പില്‍ ഡോ. കെ.എം.വേണുഗോപാലിന്റെ മുന്‍കൈയില്‍ മഖ്മല്‍ബഫ് സിനിമകളെക്കുറിച്ച് പ്രസിദ്ധീകരിച്ച കുറിപ്പാണ് പിന്നീട് ആദ്യ പുസ്തകമായ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവരിലേക്കെത്തിക്കുന്നത്. കോട്ടയം പ്രസ് കഌബില്‍ വച്ച് ഗുരുസ്ഥാനീയന്‍ ശ്രീ എം.എഫ് തോമസ് സാറിന്റെയും ശ്രീ. തോമസ് ജേക്കബ്, ജോസ് പനച്ചിപ്പുറം എന്നിവരുടെ സാന്നിദ്ധ്യത്തില്‍അതു പ്രകാശിപ്പിക്കുന്ന വേളയില്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ഒരു കാര്യമേ ആശംസാരൂപേണ ആവശ്യപ്പെട്ടുള്ളൂ. സിനിമയെക്കുറിച്ച് എഴുതിത്തുടങ്ങി പിന്നീട് മൂന്നാംകിട സീരിയലുകളും സിനിമകളും സംവിധാനം ചെയ്യുന്ന നിലയ്‌ക്കെത്താതെ, സിനിമയെ ഗൗരവപൂര്‍വം കാണുന്ന ഒരാളായിത്തന്നെ എക്കാലത്തും നിലനില്‍ക്കാനാവട്ടെ. കൃതാര്‍ത്ഥതയോടെ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ നാളിതുവരെയും പാലിക്കാനായി എന്നോര്‍ക്കട്ടെ. കാരണം, എനിക്കിഷ്ടം സിനിമയുടെ പിന്നാമ്പുറമല്ല, തിരക്കാഴ്ചകള്‍ തന്നെയാണ്. സ്രഷ്ടാവ് കാണാതെ പോയൊരു അര്‍ത്ഥവ്യാപ്തി അതില്‍ കണ്ടെത്താനായെങ്കില്‍ അതിലാണ് എനിക്ക് സന്തോഷം.
സിനിമ എഴുത്തില്‍ പിന്നീടെനിക്ക് അവസരങ്ങളിലൂടെ ദിശാബോധം നല്‍കിയത് ചിത്രഭൂമിയുടെ പത്രാധിപരായിരുന്ന എ.സഹദേവന്‍ ആയിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായും ഐ.എഫ്.എഫ്.കെ.യുമായും അവാര്‍ഡ് കമ്മിറ്റികളുമായുമെല്ലാം പ്രവര്‍ത്തിക്കാനിട വന്നത് ശ്രീ.എ. മീരാസാഹിബിലൂടെയാണ്. ശ്രീ. ഷാജി എന്‍.കരുണിന്റെ കാലത്ത് അദ്ദേഹമാണെന്നെ ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ബുക്കിന്റെ ചുമതലക്കാരനാക്കുന്നത്. പിന്നീട്, അടൂര്‍ സാര്‍ ചെയര്‍മാനായപ്പോള്‍, എന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ശ്രീ കെ.വി.മോഹന്‍കുമാറിന്റെ താല്‍പര്യപ്രകാരം മേളയുടെ മീഡിയ വിഭാഗം കൈകാര്യം ചെയ്തു. ഈ അനുഭവങ്ങളെല്ലാം പിന്നീട് എന്റെ സിനിമഎഴുത്തില്‍ വലിയ സ്വാധീനങ്ങളായി. പി.എന്‍.മേനോനെക്കുറിച്ചുള്ള അക്കാദമിയുടെ ഓര്‍മ്മപ്പുസ്തകമാണ് രണ്ടാമതിറങ്ങിയത്. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് ലഭിച്ച അഞ്ചുപേരില്‍ ഒരാളായി സമര്‍പ്പിച്ച വിഷയമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ മൂന്നാമത്തെ പുസ്തകമായത്. മികച്ച ചലച്ചിത്ര പുസ്തകത്തിന് സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ 25-ാം വര്‍ഷം, അതേര്‍പ്പെടുത്തിയ വര്‍ഷം നേടിയ വിജയകൃഷ്ണന്‍ സാര്‍ അധ്യക്ഷനായ ജൂറിയില്‍ നിന്നു ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന ആ പുസ്തകത്തിന് തന്നെ അവാര്‍ഡ് വാങ്ങാനായതും സുകൃതം.
അതിനുശേഷമാണ് ഞാനെഴുതിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രതികള്‍ വിറ്റ മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകം സംഭവിക്കുന്നത്. അതിലേക്ക് വഴിനടത്തുന്നതോ, പഴയകാല സഹപാഠിയും ചിന്തയുടെ മാര്‍ക്കറ്റിംഗ് മാനേജറുമായ ഗോപി നാരായണനും മാധ്യമപ്രവര്‍ത്തക ആര്‍.പാര്‍വതിദേവിയും. അതു സാര്‍ത്ഥകമാക്കാന്‍ സഹോദരസ്ഥാനത്തു നിന്നു പിന്തണച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീ എം.ബി.സനില്‍കുമാര്‍, അതിന്റെ പ്രകാശനം നിര്‍വഹിച്ച പത്മശ്രീ മോഹന്‍ലാല്‍ എന്നിവര്‍ക്കും എന്റെ നന്ദി.
ഇതുവരെ സ്മരിച്ച വ്യക്തികള്‍ക്കുപുറമെ എന്റെ സിനിമ എഴുത്തിനെ പ്രോത്സാഹിപ്പിച്ചവര്‍ ഒരുപാടുണ്ട്. പലപ്പോഴും ഒരു എഡിറ്ററുടെ റോളില്‍ വഴിനയിക്കാറുള്ള ഡോ.രാധിക സി.നായര്‍, ശ്രീ മധു ഇറവങ്കര, വിമര്‍ശനബുധ്യേ കൈയെഴുത്തുപ്രതി വായിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കാറുള്ള ശിഷ്യന്‍ കൂടിയായ ബി.ഗിരീഷ് കൂമാര്‍, മംഗളം ദിനപ്പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും ഡയറക്ടറുമായ ശ്രീ ബിജു വര്‍ഗീസ്, കന്യക മാനേജിംഗ് എഡിറ്റര്‍ ശ്രീമതി റ്റോഷ്മ ബിജു വര്‍ഗീസ്, പത്രസ്ഥലം തന്നു പിന്തുണച്ചിട്ടുള്ള കലാകൗമുദി ഡപ്യൂട്ടി എഡിറ്റര്‍ ഡി.ശെല്‍വരാജ്, സമകാലികമലയാളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് സജി ജെയിംസ്, ന്യൂ ഇന്ത്യന്‍ എക്പ്രസിലെ ടി.പി.ജയിംസ്, കലാപൂര്‍ണ എഡിറ്റര്‍ ശ്രീ ജെ.ആര്‍ പ്രസാദ്, മാധ്യമം പത്രാധിപസമിതിയംഗം ശ്രീ എന്‍.പി.സജീഷ്, സിനിമാമംഗളം എഡിറ്ററായിന്ന ശ്രീ മധു വൈപ്പന, പ്രഫ. ശ്രീവരാഹം ബാലകൃഷ്ണന്‍, പ്രഫ.ജോര്‍ജ് ഓണക്കൂര്‍, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി അന്തരിച്ച ശ്രീ മണ്ണാറക്കയം ബേബി, പ്രസിഡന്റ് ശ്രീ തേക്കിന്‍കാട് ജോസഫ്, കൈരളി ടിവിയിലെ പി.ഒ മോഹന്‍, ജയ്ഹിന്ദിലെ ന്യൂസ് എഡിറ്റര്‍ രാജ്‌മോഹന്‍, മാതൃഭൂമിയിലെ ഡോ.പി.കെ.രാജശേഖരന്‍, പ്രേംചന്ദ്, അനില്‍ വേഗ, അര്‍ഷാദ് ബത്തേരി, ഡോ.പോള്‍ മണലില്‍, അന്തരിച്ച പ്രസാധകന്‍ ശ്രീ എന്‍.രാജേഷ്‌കുമാര്‍, എസ്.കെ.ഗിരീശന്‍ തുടങ്ങി അവര്‍ക്കെല്ലാമുള്ള നന്ദിയോതാതെ ഒരു പുതിയ പുസ്തകവും ആലോചിക്കാനാവില്ലെന്നതുകൊണ്ടു മാത്രമാണ് മുഖവുര എഴുതാനുള്ള വലിപമുണ്ടെന്നു സ്വയം വിശ്വസിക്കാത്ത ഞാന്‍ ആദ്യമായി ഇതിനു മുതിരുന്നത്. ഓരോരുത്തരെയും ഓര്‍ത്തെടുത്തു നന്ദിയോതുമ്പോള്‍ അവര്‍ ബന്ധപ്പെട്ട സംഭവങ്ങള്‍ ആത്മപ്രശംസയായി തോന്നുന്നങ്കില്‍ സദയം പൊറുക്കുക.
ചലച്ചിത്രകാരനും പൂര്‍വകാല സഹപ്രവര്‍ത്തകനുമായ ശ്രീ ശ്യാമപ്രസാദ്, അന്തരിച്ച സംവിധായകന്‍ ശ്രീ ലോഹിതദാസ്, കവിയും മാധ്യമപ്രവര്‍ത്തകനുമായ ശ്രീ നീലന്‍, സംവിധായകനും നടനുമായ ശ്രീ മധുപാല്‍, തിരക്കഥാകൃത്ത് ശ്രീ ജോണ്‍പോള്‍, ഛായാഗ്രാഹകന്‍ ശ്രീ സണ്ണി ജോസഫ്, കഥാകൃത്ത് ബി മുരളി ശ്രീ ജോര്‍ജ് മാത്യു തുടങ്ങിയവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
എന്റെ ഏഴാമത്തെ പുസ്തകമാണിത്. ഇതിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്ത കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷന്‍ ഡോ. എ.ആര്‍.തമ്പാന്‍, പത്രാധിപസമിതിയംഗം ശ്രീ ആരോമല്‍ എന്നിവരോടുള്ള എന്റെ കടപ്പാട് അക്ഷരത്തിലൊതുങ്ങില്ല. ഒപ്പം, എന്റെ സമയം മുഴുവന്‍ എനിക്കു മാത്രമായി തന്ന് സിനിമ കാണാനും എഴുതാനുമായി സ്വസ്ഥമായി വിട്ട ഭാര്യ അമ്പിളിക്കും, മകള്‍ അപര്‍ണയ്ക്കും കൂടി മനസു കൊണ്ട് ഒരു നമസ്‌കാരം.
അവകാശവാദങ്ങളൊന്നുമില്ല. സിനിമകളില്‍ ഞാന്‍ കണ്ടത് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്. സദയം സ്വീകരിക്കുക, അനുഗ്രഹിക്കുക.
 



Friday, January 01, 2016

2015ലെ മലയാള സിനിമ, നിരൂപകരുടെ കണ്ണിലൂടെ..

2015ലെ മലയാള സിനിമ, നിരൂപകരുടെ കണ്ണിലൂടെ..

Read more at: http://www.asianetnews.tv/entertainment-news/special/Critiques-speaks-about-malayalam-films-in-2015-41829
2015ലെ മലയാള സിനിമ, നിരൂപകരുടെ കണ്ണിലൂടെ..

Read more at: http://www.asianetnews.tv/entertainment-news/special/Critiques-speaks-about-malayalam-films-in-2015-41829
2015ലെ മലയാള സിനിമ, നിരൂപകരുടെ കണ്ണിലൂടെ..

Read more at: http://www.asianetnews.tv/entertainment-news/special/Critiques-speaks-about-malayalam-films-in-2015-41829
 ഏഷ്യാനെറ്റ് ന്യൂസ് വര്‍ഷാന്ത്യ റൗണ്ടപ്പ്‌
2015ലെ മലയാള സിനിമ, നിരൂപകരുടെ കണ്ണിലൂടെ..

Read more at: http://www.asianetnews.tv/entertainment-news/special/Critiques-speaks-about-malayalam-films-in-2015-41829
2015ലെ മലയാള സിനിമ, നിരൂപകരുടെ കണ്ണിലൂടെ..

Read more at: http://www.asianetnews.tv/entertainment-news/special/Critiques-speaks-about-malayalam-films-in-2015-41829
2015ലെ മലയാള സിനിമ, നിരൂപകരുടെ കണ്ണിലൂടെ..

Read more at: http://www.asianetnews.tv/entertainment-news/special/Critiques-speaks-about-malayalam-films-in-2015-41829
2015ലെ മലയാള സിനിമ, നിരൂപകരുടെ കണ്ണിലൂടെ..

Read more at: http://www.asianetnews.tv/entertainment-news/special/Critiques-speaks-about-malayalam-films-in-2015-41829
http://www.asianetnews.tv/entertainment-news/special/Critiques-speaks-about-malayalam-films-in-2015-41829