Sunday, May 22, 2011

ശബ്ദായമായ ചില ശുപാര്‍ശകള്‍

ചില ജ്യൂറി അംഗങ്ങളുടെ രാജിയ്ക്കും അക്കാദമി അധ്യക്ഷന്റെയും ഉപാധ്യക്ഷന്റെ തന്നെ രാജിയ്ക്കും ഒടുവില്‍ സിനിമാക്കാരനായ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ കേരളത്തിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രത്യക്ഷത്തില്‍ അക്ഷേപമൊന്നും കണ്ടെത്താനാവാത്ത അവാര്‍ഡ് നിര്‍ണയം. ബുദ്ധദേവ് കാര്യങ്ങള്‍ ബുദ്ധിപൂര്‍വം നീക്കി എന്നു തന്നെ കരുതണം. പക്ഷേ ജൂറിയുടെ ശുപാര്‍ശകളിലൊന്നാണ്, സാധാരണ ചലച്ചിത്രാസ്വാദകന്‍ എന്ന നിലയില്‍ എന്നെ അമ്പരപ്പിക്കുന്നു. അത് ഡബ്ബിംഗിനെപ്പറ്റിയുള്ള ജൂറിയുടെ ഒരു പരാമര്‍ശമാണ്.

സ്വന്തം ശബ്ദത്തിലല്ലാതെ, കടം കൊണ്ട ശബ്ദത്തില്‍ ഡബ്ബുചെയ്ത് അഭിനയിക്കുന്നവരെ ഇനി മികച്ച അഭിനേതാക്കള്‍ക്കുള്ള അവാര്‍ഡിനു പരിഗണിക്കരുത് എന്നാണ് ജൂറിയുടെ ശുപാര്‍ശ. തീര്‍ച്ചയായും കാമ്പുള്ള നിരീക്ഷണം തന്നെയാണിത്. ലോകത്ത് മറ്റൊരു രാജ്യത്തും കേട്ടുകേള്‍വിയില്ലാത്ത സമ്പ്രദായം. ആംഗികം മാത്രമല്ല, വാചികം കൂടിയാകുമ്പോഴേ നടനം പൂര്‍ണമാവൂ എന്നു വിധിക്കാത്ത നാട്യശാസ്ത്രങ്ങളുമില്ല. എന്നിരിക്കിലും, മലയാളത്തില്‍ മാത്രം ഡബ്ബു ചെയ്ത ശബ്ദത്തോടെ ശാരദ മുതല്‍ പ്രിയാമണി വരെ അവാര്‍ഡുകള്‍ നേടി. എന്തിന്, ഒടുവില്‍ മികച്ച ഡബ്ബിംഗിനായിത്തന്നെ ഒരു വിഭാഗം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. എലിയെ ചുടാന്‍ ഇല്ലം തന്നെ ചുടണം!

ശബ്ദദാനം കലയാണോ അല്ലെയോ എന്നുള്ള വാദം അവിടെ നില്‍ക്കട്ടെ. പണ്ട്, സ്വയം ഡബ്ബു ചെയ്യുന്ന നടിക്കു തന്നെ അവാര്‍ഡ് നല്‍കണമെന്നൊന്നു പറഞ്ഞുപോയ ജൂറിയംഗമായിരുന്ന, സ്വന്തം ശബ്ദത്തില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടി ജയഭാരതിക്കു നേരിടേണ്ടിവന്ന എതിര്‍പ്പിന്റെ ശക്തി ജയഭാരതി മറന്നാലും, അതുന്നയിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാരായ ആനന്ദവല്ലിയും ഭാഗ്യലക്ഷ്മിയുമൊന്നും മറന്നിരിക്കില്ല, തീര്‍ച്ച. ബുദ്ധദേവ് ദാസ്ഗുപ്ത ജൂറിയുടെ നിരീക്ഷണശുപാര്‍ശയുടെ പേരില്‍ ഇവര്‍ക്കൊക്കെ എന്താവുമോ പറയാനുള്ളത്? സത്യത്തില്‍ എന്താണ് ജൂറി പറഞ്ഞുവച്ചത്, അതിന്റെ ആഴമെന്ത് എന്ന് അവര്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയം.

ഡബ്ബ് ചെയ്ത അഭിനേതാവിനെ പരിഗണിക്കാതെ വന്നാല്‍ പിന്നെ ഡബ്ബിംഗിന് എങ്ങനെ അവാര്‍ഡ് കൊടുക്കും? മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാവ്യാമാധവന്, നല്ല നടിക്കുള്ള അവാര്‍ഡിനു പരിഗണിക്കപ്പെടാന്‍ ശ്രീജയുടെയോ ഭാഗ്യലക്ഷ്മിയുടെയോ ശബ്ദമാണു പാര എന്നു വന്നാല്‍ കാവ്യ എന്തു ചെയ്യും- മത്സരിക്കില്ലെന്നു വയ്ക്കുമോ, ശബ്ദം കടമെടുക്കേണ്ട എന്നു വയ്ക്കുമോ? മോശമാണെങ്കിലും സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കാനാവില്ലേ അഭിനേതാവിന്റെ ശ്രമം. അന്യഭാഷാ നടികളില്‍ എത്രയോ പേര്‍ നന്നായി ഡബ്ബു ചെയ്ത ചരിത്രമുണ്ട് മലയാളത്തില്‍. അന്തരിച്ച നടി ശ്രീവിദ്യയുടെ മലയാളം, മലയാളികളായ നടിമാരുടേതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു!

അങ്ങനെ അഭിനേതാക്കള്‍ സ്വന്തം ശബ്ദം ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്നെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്തു പ്രസക്തി. അങ്ങനെ വന്നാല്‍പ്പിന്നെ ആ കാറ്റഗറിയില്‍ അവാര്‍ഡ് നിലനിര്‍ത്തുന്നതെങ്ങനെ? മികച്ച വിദേശഭാഷാചിത്രത്തിന് ഓസ്‌കര്‍ നല്‍കുന്നതുപോലെ, മികച്ച ഡബ്ബിംഗ് സിനിമയ്ക്കു വേണമെങ്കില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി, സര്‍ക്കാരിന് തലയൂരാവുന്നതാണ്. അല്ലെങ്കില്‍ ഒച്ചപ്പാട് ഉറപ്പ്-ഡബ്ബിംഗ് കലാകാരന്മാരുടെ വക.

വാല്‍ക്കഷണം- ന്യായമായ പലതും വിവേകപൂര്‍ണം ശുപാര്‍ശ ചെയ്ത ജൂറിയും പക്ഷേ, മുമ്പത്തെ ഏതോ ഒരു ജൂറി ഛര്‍ദ്ദിച്ചു വച്ചു പോയ വിഡ്ഢിത്തത്തിന്റെ ഉച്ചിഷ്ടം ചവച്ചിറക്കിയതെന്തിന് എന്നു മാത്രം പിടികിട്ടുന്നില്ല. സിനിമയിലെ സംഗീതം തന്നെ ഭാവപരമായിരിക്കുന്ന സാഹചര്യത്തില്‍ മികച്ച ശാസ്ത്രീയ സംഗീതജ്ഞന്‍ എന്ന പേരില്‍ ചലച്ചിത്രരംഗത്ത് ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതോ ഇനി, മലയാളത്തിലുണ്ടാവുന്ന സിനിമകളില്‍ നിര്‍ബന്ധമായും ഒരു ശാസ്ത്രീയഗാനമെങ്കിലും ഉള്‍പ്പെടുത്താനുദ്ദേശിച്ചിട്ടുള്ള ഒരു സോദ്ദേശ്യ സാംസ്‌കാരിക ഉദ്യമമായിരിക്കുമോ ഈ അവാര്‍ഡ്? ഇനി വരാനിരിക്കുന്ന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലെങ്കിലും ഇത്തരം പമ്പരവിഡ്ഢിത്തങ്ങളെ പുനരവലോകനം ചെയ്യുമെന്നു പ്രതീക്ഷിക്കാം; കുറഞ്ഞപക്ഷം സിനിമാക്കാര്യങ്ങളില്‍ അല്‍പസ്വല്‍പം വിവരമുള്ള മന്ത്രി ഗണേശനെങ്കിലും!

പുളിപ്പുള്ള മുന്തിരിയുടെ ചാതുര്‍വര്‍ണ്യം

ദേശീയ അവാര്‍ഡിനു പിന്നാലെ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവും പുറത്തായിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമയും നടനും ഈ രണ്ടു തലങ്ങളിലും ഒന്നാമതെത്തി റെക്കോര്‍ഡിട്ടതിന്റെ സന്തോഷത്തേക്കാള്‍, ആടിന്റെ അകിട്ടിലും ചോരചികയുന്ന മലയാളി സിനിക്കുകള്‍ക്ക് സലീം കുമാറിനെയും ആദാമിന്റെ മകന്‍ അബുവിന്റെ സ്രഷ്ടാവ് സലീം അഹമ്മദിനെയും ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികം. അതിന് അവരുടെ പ്രതികരണങ്ങള്‍ ബഹുസ്വരത്തിന്റെ ബഹുരസങ്ങള്‍ തന്നെയായി. സന്തോഷമോ സങ്കടമോ ഇല്ലാതെ അവാര്‍ഡ് തീരുമാനങ്ങളെ സ്വീകരിച്ചുകൊണ്ടാണ്, അവാര്‍ഡുകളില്‍ ഒന്നിന് അര്‍ഹനായ ലബ്ധപ്രതിഷ്ഠനായൊരു ചലച്ചിത്രകാരന്‍ പ്രതികരിച്ചതെങ്കില്‍, സലീം കുമാറിന്റെ സിനിമ താന്‍ കണ്ടിട്ടില്ലെന്ന മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെത്തന്നെ, തന്റെ അഭിപ്രായത്തില്‍ കഴിഞ്ഞവര്‍ഷം കണ്ട സിനിമകളിലെ ഏറ്റവും മികച്ച നടനം പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടേതായിരുന്നെന്നാണ് അതിന്റെ സംവിധായകന്‍ പ്രതികരിച്ചത്. ശരീരഭാഷയിലും ഭാവാഭിനയത്തിലും അസാമാന്യമായ പകര്‍ന്നാട്ടം നടത്തുന്നതിനെയാണോ, കഥായുടെ കരുത്തില്‍ അനുതാപമുയര്‍ത്തുന്ന കഥാപാത്രത്തിന്റെ സ്‌നിഗ്ധതയെയാണോ അഭിനയമികവായി അംഗീകരിക്കുന്നതെന്നൊരു ചോദ്യത്തിനും തടുക്കമിടുകയായിരുന്നു രഞ്ജിത്, തന്റെ ചാനല്‍ പ്രതികരണങ്ങളിലൂടെ.

ഇവിടെ, ഒരു ചോദ്യം പ്രസക്തമാവുന്നു. പ്രമേയതലത്തില്‍, പ്രേക്ഷക അനുതാപത്തിന് ഏറെ അര്‍ഹമാവുന്ന കഥാപാത്രസൃഷ്ടിയാണ് എന്നുവരികിലും, ആദാമിന്റെ മകന്‍ അബുവിലെ സലീംകുമാറിന്റെ അഭിനയം, ശരീരഭാഷയുടെയും ഭാവദീപ്തിയുടെയും പകര്‍ന്നാട്ടത്തില്‍ മികവുള്ളതായിരിക്കാന്‍ വഴിയില്ലെന്നൊരു മുന്‍വിധി രഞ്ജിത്തിനെപ്പോലൊരു ചലച്ചിത്രകാരനുണ്ടായതെന്തുകൊണ്ട്? ചിത്രവും സലീമിന്റെ പ്രകടനവും കണ്ടിട്ടില്ല എന്ന മുന്‍കൂര്‍ ജാമ്യം അവിടെ നില്‍ക്കട്ടെ. പക്ഷേ, താന്‍ കണ്ടതില്‍ വച്ചേറ്റവും മികച്ച പ്രകടനം മമ്മൂട്ടിയുടേതാണെന്നു തന്നെയാണ് തന്റെ ഉത്തമവിശ്വാസമെന്ന്് ആത്മവിശ്വാസത്തോടെ അദ്ദേഹം ആവര്‍ത്തിച്ചുകേട്ടപ്പോഴാണ്, ഇങ്ങനെയൊരു മുന്‍വിധി അദ്ദേഹത്തിന് സലീമിനെയും മമ്മൂട്ടിയെയും പറ്റി ഉണ്ടല്ലോ എന്നു തോന്നിപ്പോവുന്നത്. സലീം മൂത്താലും മമ്മൂട്ടിയാവുമോ എന്നൊരു പരിഹാസമില്ലേ ഈ വാചകങ്ങളില്‍ എന്നാരെങ്കിലും സന്ദേഹം കൊണ്ടാല്‍, രഞ്ജിത് ക്ഷമിക്കുക.
മറ്റൊരു സംശയം, ഇതേ വാദഗതിവച്ചളക്കുമ്പോള്‍ ഗദ്ദാമയ്ക്കു കാവ്യമാധവനു ലഭിച്ചതും കഥാഗതിക്കനുസരിച്ച് കഥാപാത്രം നേടിയ അനുതാപത്തിന്റെ മെച്ചമല്ലേ എന്നുള്ളതാണ്. കഥയ്ക്കിടയില്‍ ചോദ്യവും ചോദ്യത്തിനിടയില്‍ ഉത്തരവും പാടില്ലല്ലോ.

സത്യജിത് റേയുടെ സിനിമയായാലും ശരി, ഒരു ബംഗാളിക്ക് ആസ്വദിക്കാനാവുന്നത്ര ആഴത്തില്‍ മറ്റുള്ളവര്‍ക്ക് ആസ്വാദ്യമാവില്ലെന്നും ആയതിനാല്‍ മലയാളിയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തിലിക്കുറി മലയാളത്തിന് ഇത്രയേറെ അംഗീകാരങ്ങള്‍ കിട്ടിയതെന്ന വാദത്തില്‍ കഴമ്പില്ലെന്നുമാണ് മറ്റൊരു ചാനലില്‍ ചര്‍ച്ചയ്‌ക്കെത്തിയ നടനും നിരൂപകനുമായ കെ.ബി.വേണു പറഞ്ഞത്. എന്തിന്, മലയാളികളാരുമില്ലാത്തതുകൊണ്ടാണ് തങ്ങളുടെ ചിത്രങ്ങള്‍ പരിഗണിക്കപ്പെടാതെ പോയതെന്നാണ് കമലുള്‍പ്പെടെയുളള അവാര്‍ഡുനേടാത്ത മറ്റു ചലച്ചിത്രകാരന്മാര്‍ പറയുന്നതെന്ന് സംവിധായകന്‍ ഹരികുമാറും പറഞ്ഞു.തന്റെ സദ്ഗമയയ്ക്ക് സബ് ടൈറ്റിലില്ലാത്തതിനാല്‍ ഒരു ദ്വിഭാഷിയെ ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചെന്നുകൂടി ഹരികുമാര്‍ പറഞ്ഞപ്പോള്‍, സിനിമയുടെ ഭാഷയെക്കുറിച്ചു തന്നെ സന്ദേഹം തോന്നിപ്പോയാല്‍, പ്രേക്ഷകരെ കുറ്റം പറയരുത്.കാരണം, പൊതുവില്‍ ചലച്ചിത്രത്തെക്കുറിച്ച് വായിച്ചും പറഞ്ഞും കേട്ടിട്ടുള്ളത്, ദൃശ്യങ്ങളുടേതുമാത്രമായ, കാഴ്ചയുടേതുമാത്രമായ ഭാഷയും വ്യാകരണവുമാണ് അതിന്റേതെന്നാണ്. അവിടെ സംസാരഭാഷയ്ക്ക് എന്തുകാര്യം എന്നാണെങ്കില്‍, ചോദിക്കുന്നവര്‍ ക്ഷമിക്കുക.

കിട്ടാത്ത മുന്തിരി പുളിക്കും എന്നത് മലയാളിയെസംബന്ധിച്ച് യാതൊരു നാണക്കേടും കൂടാതെ വെളിപ്പെടുന്ന സ്വഭാവവൈചിത്ര്യമാണ്. അത് നമ്മുടെ മുഖമുദ്ര തന്നെയായിരിക്കുന്നിടത്തോളം, അംഗീകാരം കിട്ടുന്നവരെ അല്‍പമൊന്ന് ഇടിച്ചു താഴ്ത്തുകയും, തനിക്കു കിട്ടാത്ത അവാര്‍ഡ് തട്ടിപ്പാണെന്ന് ഇകഴ്ത്തുകയും, തനിക്കു കിട്ടായാല്‍ അവാര്‍ഡ് ഓസ്‌കറാണെന്നു പുകഴ്ത്തുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം.പ്രത്യേകിച്ച്, മുന്‍നിരയില്‍പ്പെടാത്ത ഒരാള്‍ക്ക് ബഹുമതി കിട്ടിയാല്‍, അയാളെ അപമാനിക്കുക എന്നതും നമുക്ക് ഒഴിച്ചുകൂടാനാവാത്ത ശീലങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഉപ്പിലോളം വരുമോ ഉപ്പിലിട്ടത് എന്ന മട്ടില്‍ കലാഭവന്‍ മണിയേയും സലീം കുമാറിനെയും കാണുന്നതിന്റെ മനഃശാസ്ത്രവും ഇതുതന്നെയാവണം. സമൂഹത്തിലെ

ജാതിവ്യവസ്ഥയോളം പ്രാകൃതമായ ഈ മുന്‍വിധികള്‍ക്കിടയില്‍ നിഷ്പക്ഷമായ വിധിനിര്‍ണയങ്ങള്‍ക്ക് പുറത്തുനിന്ന് ആളുവരേണ്ട ഗതികേട് മലയാളിയുടെ മാത്രം തലവിധി.
ജാത്യാലുള്ളതു തൂത്താല്‍ പോവില്ല. മലയാളിയുടെ മനസ്സില്‍ ആഴത്തിലുള്ള വൃത്തികെട്ട ഈ അയിത്തചിന്തയും മാറില്ല. അതുകൊണ്ട്, മിസ്റ്റര്‍ സലീം കുമാര്‍. നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോവുക. ആത്മാര്‍ഥതയ്ക്കുള്ള അംഗീകാരം ഇവിടുന്നല്ലെങ്കില്‍ പുറത്തുനിന്നോ, ഇവിടുന്നാണെങ്കില്‍ പുറത്തുനിന്നുള്ളവരില്‍ നിന്നോ തീര്‍ച്ചയായും കിട്ടും. വെല്‍ഡണ്‍, കീപ്പിറ്റ് അപ്പ്.

Thursday, May 19, 2011

മുര്‍ദ്ദേശ്വര്‍: സാഗരമുനമ്പിലെ ശൈവതീരം


ഹിന്ദുപുരാണത്തിലെ വലിയൊരു ചതിയുടെ കഥയില്‍ത്തുടങ്ങാം. ദേവന്മാരുടെ അമരത്വത്തിന്റെ രഹസ്യമായിരുന്ന ആത്മലിംഗം സ്വന്തമാക്കാന്‍ ശിവനെ കൊടുംതപം ചെയ്ത ശിവഭക്തനായ രാവണന് നല്‍കിയ മഹേശ്വരവരം ഫലിക്കാതിരിക്കാന്‍ നാരദനും വിഷ്ണുവും ചേര്‍ന്ന് രാവണനെ തെറ്റിദ്ധരിപ്പിക്കുന്നു. വിഷ്ണുവിന്റെ ഇടപെടല്‍ മൂലം, തനിക്കുമുന്നില്‍ പ്രത്യക്ഷനായ മഹേശ്വരനോട് ആത്മലിംഗത്തിനു പകരം രാവണന്‍ നാവുദോഷത്താല്‍ ആവശ്യപ്പെടുന്നത് പാര്‍വതിയെയാണ്.

ഭക്തന് സ്വന്തം പത്നിയെ വരദാനമായി നല്‍കിയ ശിവന്‍ അദ്ദേഹത്തിനു കൊടുത്തതു മായാ പാര്‍വതിയെയാണെന്നും യഥാര്‍ഥ ശക്തിയെ പാതാളത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും രാവണനെ പറഞ്ഞു ധരിപ്പിക്കുന്നതു വഴി നാരദന്‍, രാവണനെ വഴിതെററിക്കുന്നു. പാതാളത്തിലെത്തിയ രാവണന്‍ പാതാളരാജകുമാരിയെ പാര്‍വതി എന്നു കരുതി വരണമാല്യമണിയിക്കുകയും ചെയ്യുന്നു. അവളുമായി ലങ്കയിലെത്തുന്ന രാവണനോട് മാതാവ് ആത്മലിംഗത്തിനായി ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ദശമുഖന്‍, തനിക്കു പിണഞ്ഞ അമളിയും അതിനുപിന്നിലെ ചതിയുടെയും യാഥാര്‍ഥ്യത്തിലേക്കു തിരിച്ചെത്തുന്നത്.

വിഷ്ണുശാപത്താല്‍ മൊഴിതെറ്റിയതാണെങ്കിലും ശിവനോട് സമസ്താപരാധം പറഞ്ഞ് വീണ്ടും ആത്മലിംഗത്തിനായി മനസ്സും ശരീരവും അര്‍പ്പിച്ച് ആത്മതപസ്സനുഷ്ഠിച്ച രാവണനു മുന്നില്‍ സംപ്രീതനായ മഹേശ്വരന്‍ പ്രത്യക്ഷനാവുകയും ആത്മലിംഗം സമ്മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യാതൊരു കാരണവശാലും ആത്മലിംഗം ഭൂമിയില്‍ വയ്ക്കരുതെന്നും അങ്ങനെ വന്നാല്‍ ആത്മലിംഗത്തിന്റെ എല്ലാ ശക്തിയും തന്നിലേക്കു തന്നെ മടങ്ങുമെന്നുമുള്ള ഉപാധിയോടെയാണ് സദാശിവന്‍ ഭക്തന് വരസിദ്ധി നല്‍കിയത്. ആഗ്രഹിച്ചതു സ്വന്തമാക്കിയ സംതൃപ്തിയോടെ ദശമുഖന്‍ ലങ്കയിലേക്കു യാത്രയുമായി.അസുരരാജനായ രാവണന് അമരത്വം സിദ്ധിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളറിയാവുന്ന നാരദന്‍, ഗണേശനെ സമീപിച്ച്, രാവണനോടൊപ്പം ആത്മലിംഗം ലങ്കയിലെത്തുന്നത് തടയണമെന്നു പ്രാര്‍ഥിക്കുന്നു. പുലരിയിലും സായന്തനത്തിലും പ്രാര്‍ഥനാനുഷ്ഠാനങ്ങളില്‍ അണുവിട താമസം വരുത്താത്ത രാവണനിഷ്ഠ നന്നായി അറിയുന്ന വിഘ്നേശ്വരന്‍, രാവണനെ കുടുക്കാന്‍ തന്ത്രം മെനയുന്നു. വഴിമധ്യേ, രാവണന്‍ ഗോകര്‍ണത്തെത്തിയപ്പോള്‍ത്തന്നെ, ആദിത്യമുഖം സ്വന്തം രൂപം കൊണ്ടു മറച്ച് വിഷ്ണു അസ്തമയപ്രഭാവം സൃഷ്ടിക്കുന്നു. സന്ധ്യാപ്രാര്‍ഥനയ്ക്കു സമയമായി എന്നു വിശ്വസിക്കുന്ന ദശമുഖന്, കൈയിലെ ആത്മലിംഗം മൂലം അനുഷ്ഠാനങ്ങള്‍ക്കാവുന്നുമില്ല. വിഷണനായ രാവണനു മുന്നില്‍ ഗണപതി ബ്രാഹ്മണബാലനായി അവതരിക്കുന്നു. സന്ധ്യാവന്ദനം കഴിഞ്ഞു വരുംവരെ ആത്മലിംഗം ബാലന്‍ കൈയിലലേന്തിക്കൊള്ളാം എന്നു സമ്മിതിക്കുന്നു. പക്ഷേ, ഒരു ഉപാധി മാത്രം. മൂന്നു തവണ വിളിച്ചിട്ടും രാവണന്‍ തിരികെ വന്നില്ലെങ്കില്‍ ബാലന്‍ ആത്മലിംഗം താഴെ വയ്ക്കും!ചതിയുടെ ദേവേച്ഛയില്‍ മാറ്റമുണ്ടായില്ല. രാവണന്‍ സാന്ധ്യവന്ദനം കഴിഞ്ഞു വന്നപ്പോള്‍ ആത്മലിംഗം താഴെ. എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് വിദ്വേഷിയായ രാവണന്‍ ആത്മലിംഗം ഇളക്കാന്‍ വൃഥാ പണിപ്പെടുന്നു. അതിനിടെ, ലിംഗം ഇരുന്ന പെട്ടിയും ലിംഗവും ഛിഹ്നഭിന്നമാകുന്നു. ലിംഗ ശിരസ്സിലൊരു ഭാഗം സൂരത്കലിലും, പെട്ടിയുടെ ഒരു ഭാഗം സജ്ജേശ്വരയിലും, മറ്റൊരു ഭാഗം ഗുണേശ്വരയിലും ചെന്നു വീണു. ലിംഗം ആവരണം ചെയ്തിരുന്ന തുണി പറന്നു ചെന്നു പതിച്ചത് കണ്ഡുകഗിരി കുന്നിലെ മൃദേശ്വര എന്ന പാറപ്പുറത്താണ്. ഈ മൃദേശ്വരം പിന്നീട് പ്രമുഖമായ ശൈവതീര്‍ഥാനകേന്ദ്രമായി മാറുകയായിരുന്നു.മൃദേശ്വരം എന്ന മുര്‍ദ്ദേശ്വര്‍ശൈവചൈതന്യം ആവരണരൂപത്തില്‍ വന്നു വീണ പുണ്യഭൂമിയാണ് കര്‍ണാടകത്തിലെ മൃദേശ്വരം. ഈ മൃദേശ്വരമാണ് ഇന്ന് തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന മുര്‍ദ്ദേശ്വര്‍ .

മംഗലാപുരത്തു നിന്ന് 165 കിലോമീറ്റര്‍ അകലെ, ഉത്തര കര്‍ണാടകത്തിലാണ് മുര്‍ദ്ദേശ്വര്‍ എന്ന തീരദേശ സഞ്ചാരകേന്ദ്രം. മൂകാംബികയില്‍ നിന്ന് ഏതാണ് ഒന്നരമണിക്കൂര്‍ യാത്ര വരും മുര്‍ദ്ദേശ്വറിലേക്ക്. ബംഗളുരുവില്‍ നിന്നാണെങ്കില്‍ 455 കിലോമീറ്റര്‍. കൊങ്കണ്‍ പാതയില്‍ മുര്‍ദ്ദേശ്വറില്‍ റയില്‍വേ സ്റേഷനുണ്ട്. ഇതുവഴിയുള്ള ചില തീവണ്ടികള്‍ക്ക് ഇവിടെ സ്റോപ്പുമുണ്ട്. മൂകാംബികാ തീര്‍ഥാനത്തിനൊടൊപ്പം വേണമെങ്കില്‍ ഒരു ദിവസം കൊണ്ട് മുര്‍ദ്ദേശ്വറിലെത്തി തൊഴുത്, സൂര്യാസ്തമയവും കണ്ടു മടങ്ങാവുന്നതേയുള്ളൂ. എന്നാല്‍, ബംഗളുരുവില്‍ നിന്നു വരുന്നവര്‍, ഭട്കല്‍ സ്റേഷനിലിറങ്ങിയാല്‍ എളുപ്പത്തില്‍ മുര്‍ദ്ദേശ്വറിലെത്താം. വ്യോമമാര്‍ഗത്തിലെത്താന്‍ എറ്റവുമെളുപ്പം 65 കിലോമീറ്റര്‍ അകലെമാത്രമുള്ള മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തുകയാണ്. അതല്ല, ഗോവ വഴിയൊരു വിനോദസഞ്ചാരമാണ് ലക്ഷ്യമെങ്കില്‍, പനാജി വഴിയുമെത്താം.കന്യാകുമാരിയിലേതിനു സമാനമായ സാഗരക്കാഴ്ചയാണ് മുര്‍ദ്ദേശ്വര്‍ സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കടലിലേക്കു തള്ളിനില്‍ക്കുന്ന പാറമുനമ്പും, പാപനാശത്തിലേതിനു സമാനമായ ഭൂപ്രകൃതിയുമെല്ലാമായി മനോഹരമായ സ്ഥലമാണ് മുര്‍ദ്ദേശ്വര്‍. കന്യാകുമാരിയും വര്‍ക്കലയും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു തീര്‍ഥാടന-സഞ്ചാര കേന്ദ്രം.

പ്രകൃതിനിര്‍മിതമായ സവിശേഷതകള്‍ക്കു പുറമേ, കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമയ്ക്കു സമാനമായ ഒരു അത്ഭുതക്കാഴ്ചയും ഇവിടെ പാറപ്പുറത്തുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണത്. 123 അടി ഉയരത്തില്‍ ധ്യാനാവസ്ഥയിലുള്ള ഈ ശിവരൂപം കിലോമീറ്ററുകള്‍ അകലെവച്ചേ സന്ദര്‍ശകദൃഷ്ടികളില്‍ പെടും. ശിവമോഗഗയിലെ കാശിനാഥന്‍ എന്ന ശില്‍പിയും അനേകം ശിഷ്യരും രണ്ടു വര്‍ഷം കൊണ്ടു നിര്‍മിച്ചതാണ് ഈ പ്രതിമ. കന്യാകുമാരിയിലെ തിരുവള്ളുവര്‍ക്കും, സെക്കന്തരാബാദിലെ ബുദ്ധനുമുള്ള തനിമ-പരിപൂര്‍ണമായി സ്വാഭാവിക കരിങ്കല്ലില്‍ നിര്‍മിച്ചത് എന്ന സവിശേഷതയും പരിശുദ്ധിയും- അവകാശപ്പെടാനില്ലെങ്കിലും, കമ്പിയും സിമന്റുമുപയോഗിച്ചു നിര്‍മിച്ച ഈ ശിവശില്‍പത്തിന് മറ്റൊരു സവിശേഷതയുള്ളത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സൂര്യപ്രകാശം നേരിട്ടു വീഴുന്ന തരത്തില്‍ നിര്‍മിച്ചിട്ടുള്ളതുകൊണ്ടുതന്നെ പ്രകാശമാനമാണ് എപ്പോഴും ഈ പ്രതിമ. മാത്രമല്ല, കൈലാസത്തിലും മറ്റും സൂര്യാംശുവേറ്റുണ്ടാവുന്ന വര്‍ണാവസ്ഥാഭേദങ്ങള്‍ക്കു സമാനമായി ത്രികാലങ്ങളില്‍ പ്രകാശവിതാനത്തിന്റെ ഭാവഭേദങ്ങള്‍ക്കനുസരിച്ച് നിറഭേദങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ശേഷിയുണ്ട് ഈ ഭീമാകരശില്‍പത്തിന്.

ശില്‍പം ഇരിക്കുന്നത് ഒരു കൃത്രിമ പാറപീഠത്തിലാണ്. ഈ പീഠം ഒരു ഗുഹാക്ഷേത്രമായി സജ്ജീകരിച്ചിരിക്കുന്നു. ഫാന്റസി പാര്‍ക്കുകളിലും മറ്റും നാം കണ്ടിട്ടുള്ള കൃത്രിമ ഗുഹാമ്യൂസിയങ്ങള്‍ക്കു സമമായി ക്രമപ്പെടുത്തിയിട്ടുള്ള ഒരു ചെറിയ വിസ്മയഗുഹയാണിത്. ഇതിനുള്ളില്‍ ആത്മീയതയുടെ പ്രാസാദമായി ഒരു ദേവപ്രതിഷ്ഠയും. ക്യൂ നിന്നു വേണം ഈ ഗുഹയിലൂടെ കയറിയിറങ്ങാന്‍.ശിവ പ്രതിമ നില്‍ക്കുന്ന പാറപ്പുറത്ത് സൃഷ്ടിച്ചിട്ടുള്ള കൃത്രിമോദ്യാനത്തില്‍ ഗീതോപദേശത്തിന്റേതടക്കം നിരവധി ശില്‍പങ്ങളും നിര്‍മിച്ചിട്ടുണ്ട്.ആധുനികതയുടെ സമന്വയംപാരമ്പര്യവും ആധുനികതയും കൈകോര്‍ത്ത പുണ്യഭൂമിയാണ് മുര്‍ദ്ദേശ്വര്‍.

കടല്‍മുനമ്പിനോടു ചേര്‍ന്ന് ഇവിടെ കാണാവുന്ന പുരാതനമായ കോട്ട ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അദ്ദേഹം പുതുക്കിപ്പണിതതാണെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഈ കോട്ടയേക്കാള്‍ സഞ്ചാരശ്രദ്ധയാകര്‍ഷിക്കുന്നത് ഇവിടത്തെ ശിവക്ഷേത്രമാണ്. അതാകട്ടെ, പുരാണപ്രസിദ്ധമാണെങ്കിലും ആധുനിക തച്ചുശാസ്ത്രത്തിന്റെ നിര്‍മാണ വൈദഗ്ധ്യം പ്രകടമാക്കുന്നതാണുതാനും. പല്ലവ വാസ്തുശൈലിയില്‍, ശുചീന്ദ്രം-മധുര-തിരുച്ചന്തൂര്‍ മാതൃകയില്‍ 249 അടി ഉയരത്തില്‍ 20 നിലകളുള്ള ഗോപുരത്തോടെയാണ് ഈ ക്ഷേത്രം. രസമെന്തെന്നാല്‍ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രഗോപുരമടക്കം ഈ ശൈലിയിലുള്ള ക്ഷേത്രഗോപുരങ്ങളും ശ്രീകോവിലുകളുമെല്ലാം നിര്‍മിച്ചിട്ടുള്ളത് തഞ്ചാവൂര്‍ കരിങ്കല്ലുകള്‍ കൊണ്ടാണെങ്കില്‍, മുര്‍ദ്ദേശ്വറില്‍ അത് സിമന്റും കമ്പിയും ഇഷ്ടികയും കൊണ്ടാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരമാണ് മുര്‍ദ്ദേശ്വറിലെ രാജഗോപുരമെന്നാണ് ക്ഷേത്രഭാരവാഹികളുടെ അവകാശവാദം.

ആധുനികത സമന്വയിച്ച രീതിയില്‍ തന്നെയാണ് ക്ഷേത്രസമുചയത്തിന്റെയും നിര്‍മ്മാണം. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേതിനു സമാനമായ ശാന്തതയാണ് ഈ സമുച്ചയത്തിനുള്ളിലെ പ്രത്യേകത. ശ്രീകോവിലിനു തൊട്ടരികില്‍ വരെ ചെന്നു ദേവനമസ്കാരം ചെയ്യാനാവുന്ന കര്‍ണാടകമാതൃക, പൂജാരരികള്‍ക്കുമാത്രം പ്രവേശനമുള്ള ശ്രീകോവിലുകള്‍ മാത്രം ശീലിച്ച മലയാളികള്‍ക്ക് കൌതുകമാവും.ഷെട്ടി സാമ്രാജ്യംഇടപ്രഭുവും വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ ആര്‍. എന്‍. ഷെട്ടിയോട് ആധുനിക മുര്‍ദ്ദേശ്വര്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ഇവിടെ വന്നുമടങ്ങുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടും. മംഗലാപുരത്തു നിന്ന് കരമാര്‍ഗം മുര്‍ദ്ദേശ്വറിലെത്തുന്ന വഴിക്കു തന്നെ കിലോമീറ്ററുകളോളം ഇരുവശത്തുമായി പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ് ആര്‍.എന്‍.ഷെട്ടിയുടെ സാമ്രാജ്യം. ഒരുപക്ഷേ, പൊലീസ് സ്റേഷനും പോസ്റ് ഓഫിസും, ജല-വൈദ്യുതി ബോര്‍ഡുകളുടെ കാര്യാലയങ്ങളും, ഒരു ചെറിയ ഗസ്റ്ഹൌസും ഒഴിച്ചാല്‍ മുര്‍ദ്ദേശ്വറിലും ചുറ്റുമുള്ള ഏതാണ്ട് എല്ലാ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഷെട്ടിവകയാണ്. കോളജ്, സ്കൂള്‍, സര്‍വകലാശാല, ആശുപത്രി, എന്‍ജിനിയറിംഗ് കോളജ്, മെഡിക്കല്‍കോളജ് എന്നുവേണ്ട ഷെട്ടിയുടെ പേരിലല്ലാത്ത മണല്‍ത്തരിപോലുമില്ല ഇവിടെങ്ങും.

മുര്‍ദ്ദേശ്വറിനെ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചെടുത്തതും ഷെട്ടിയുടെ വാണിജ്യതാല്‍പര്യം തന്നെയാണെന്നു വിശ്വസിക്കാനാണ് എളുപ്പം. കാരണം കടല്‍ത്തീര സഞ്ചാരകേന്ദ്രങ്ങളില്‍ മഹാഭൂരിപക്ഷവും ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ്. കടലോരകേന്ദ്രത്തിലെ പഞ്ചനക്ഷത്ര-ത്രിനക്ഷത്ര ഹോട്ടലുകള്‍ പലപേരുകളിലാണെങ്കിലും, ഒക്കെ ഷെട്ടിയുടേതാണ്. കടല്‍ത്തീരത്ത്, കടലിലോട്ടു തള്ളി ഹെക്സഗണ്‍ ആകൃതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ബഹുനില ഭക്ഷണശാലയുടെ ഉടമയും മറ്റാരുമല്ല. തീര്‍ന്നില്ല. കോവളം തീരത്തിനു സമാനമായ കടപ്പുറമാണ് മുര്‍ദ്ദേശ്വറിലേത്. ഇവിടെ അമ്പതുപേര്‍ക്കിരിക്കാവുന്ന ബോട്ടിംഗ് സര്‍വീസും ചെറിയ റാഫ്റ്റുകളും ഹോവര്‍ക്രാഫ്റ്റുകളുമെല്ലാമുണ്ട്. ഈ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും സാക്ഷാല്‍ ഷെട്ടിതന്നെ.

സുരക്ഷിതമായ ജലകേളികള്‍ക്കും വാട്ടര്‍ സ്കീയിങ്ങിനുമൊക്കെ ഇണങ്ങുന്ന കാലാവസ്ഥയും തിരകളുമാണ് ഈ കടല്‍ത്തീരത്തെ സവിശേഷമാക്കുന്നത്. വൃത്തിയുടെ കാര്യത്തില്‍ കൂടി ഒരല്‍പം ശ്രദ്ധിച്ചിരുന്നെങ്കില്‍ മുര്‍ദ്ദേശ്വരം കോവളത്തിനോടൊ, വര്‍ക്കലയോടോ തോളൊപ്പമെത്തുന്ന തീരസഞ്ചാരകേന്ദ്രമായി മാറുമെന്നതില്‍ സംശയം വേണ്ട.ഹെറിറ്റേജ് ടൂറിസത്തിന്റെ തദ്ദേശീയ മാതൃക എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന മുര്‍ദ്ദേശ്വറില്‍ ഭീമാകാരമായ രാജഗോപുരവും ശിവശില്‍പവും നിര്‍മിച്ച് ഇതിനെ ഒരു സഞ്ചാര കേന്ദ്രമാക്കി മാറ്റിയതിനു പിന്നിലും ആര്‍.എന്‍.ഷെട്ടിയുടെ വാണിജ്യബുദ്ധിയാണ്. ഇവയുടെ നിര്‍മാണത്തിനും ക്ഷേത്രപുനരുദ്ധാരണത്തിനുമായി ഷെട്ടി മുടക്കിയത് എത്ര രൂപയാണെന്നോ-ഏകദേശം 50 കോടി!http://swapnayathra.indulekha.com/2011/04/10/murudeshwar/