Sunday, February 25, 2024

സമാന്തരസിനിമയുടെ കാതല്‍

 Deshabhimani daiy 26 Feb 2024

അതുവരെയുള്ള കാഴ്ച ശീലങ്ങളെയും പതിവുകളെയും നിരാകരിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ ലര്‍ക്കാന സ്വദേശിയായ 1972ല്‍ കുമാര്‍ സഹാനി എന്ന പേര് ഇന്ത്യന്‍ സിനിമയില്‍ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെടുന്നത്.ബോംബെ സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിക്കഴിഞ്ഞ് ഫിലിം ആന്‍ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫി ഇന്ത്യയില്‍ തിരക്കഥയും സംവിധാനവും പഠിച്ചിറങ്ങിയ കുമാറിന് സിനിമ തന്നെ രാഷ്ട്രീയമായതില്‍ അദ്ഭുതമില്ല. രാഷ്ട്രീയമില്ലാത്ത സിനിമയും അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായില്ല. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതിഹാസമായിരുന്ന ഋത്വിക് ഘട്ടക്കിന്റെ ശിഷ്യത്വം സ്വീകരിച്ച് സ്‌കോളര്‍ഷിപ്പോടെ ഫ്രാന്‍സിലെത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ദെ ഹൗട്ടെ എറ്റിയൂഡ് സിനിമറ്റോഗ്രഫിക്ക്‌സില്‍ സിനിമയില്‍ ഉന്നത പഠനം  പൂര്‍ത്തിയാക്കി വിഖ്യാതനായ റോബര്‍ട്ട് ബ്രസന്റെ എ ജന്റില്‍ വുമന്‍ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായ കുമാര്‍ സഹാനിയില്‍ നിന്ന് കേവലമൊരു റൊമാന്റിക് സിനിമയുണ്ടായാലായിരുന്നു അദ്ഭുതം. എന്നാല്‍ മായാദര്‍പ്പണ്‍, ഇന്ത്യന്‍ പ്രേക്ഷകന് ഷോക്ക് ചികിത്സയായിരുന്നു. സിനിമയെന്നാല്‍ സകലകലകളുടെയും സമന്വയമെന്ന ധാരണയില്‍ നിന്ന് റേയിലൂടെ, അടൂരിലൂടെയൊക്കെ ഇന്ത്യന്‍ സിനിമ അതിന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനിടെ, ഘടനാപരമായ പരീക്ഷണമെന്ന നിലയ്ക്കാണ് നവതരംഗ ഇന്ത്യന്‍ സിനിമയില്‍ മായാദര്‍പ്പണ്‍ ശ്രദ്ധേയായത്. അതിനു മുമ്പേ മന്മദ് പാസഞ്ചര്‍, റെയല്‍സ് ഫോര്‍ ദ് വേള്‍ഡ്, ഒബ്ജക്ട് പോലുള്ള ഹ്രസ്വചിത്രങ്ങളെടുത്തിരുന്ന കുമാറിന്റെ ആദ്യ കഥാസിനിമ, നിര്‍മ്മല്‍ വര്‍മ്മയുടെ കഥയെ ആസ്പദമാക്കിയ മായാദര്‍പ്പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും നേടി.

സിനിമ കുമാറിന് കഥ പറയാനുള്ള ഉപാധി മാത്രമായിരുന്നില്ല. കാലത്തെയും ചരിത്രത്തെയും തന്നെ കൊത്തിവയ്ക്കാനുള്ള തട്ടകമായിരുന്നു. സിനിമയിലെ വെളിച്ചത്തിന്റെ വിനിയോഗത്തെപ്പറ്റി ഒരിക്കല്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഇന്ത്യയിലെ പച്ചയല്ല വിദേശങ്ങളിലെ പച്ച. ഇന്ത്യയിലെ കാറ്റല്ല വിദേശങ്ങളിലെ കാറ്റ്.അതുകൊണ്ടുതന്നെ എനിക്ക് സിനിമയുടെ സ്ഥലകാലങ്ങള്‍ അത്രമേല്‍ പ്രധാനപ്പെട്ടതാണ്.കണ്ണുകളെ വഞ്ചിക്കാനുള്ളതല്ല എനിക്കു സിനിമ, മനുഷ്യ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതും അവന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നതുമാവണം സിനിമ. കുമാര്‍ സഹാനിയുടെ സിനിമാ സങ്കല്‍പമെന്തായിരുന്നു എന്നതിന് ഇതിലപ്പുറമൊരു വിശദീകരണം ആവശ്യമില്ല.

കഥാ-കഥേതരസിനിമകളെ ഒരുപോലെ പ്രണയിച്ച കുമാര്‍സഹാനി കഥാചിത്രങ്ങള്‍ക്കിടയിലുള്ള ഇടവേളകളില്‍ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമെടുത്തു. 1972 2004 വരെയുള്ള സര്‍ഗവര്‍ഷങ്ങളില്‍ വെറും അഞ്ച് കഥാസിനിമകള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. അതില്‍ ണോല്‍ പാലേക്കര്‍, സ്മിത പാട്ടില്‍ ഓം പുരി, ഗിരീഷ് കര്‍ണാട് എന്നിവരഭിനയിച്ച തരംഗ് (1984) ദേശീയ ജൂറിയുടെ പ്രത്യേക പുരസ്‌കാരവും, രജത് കപൂറും മിത വശിഷ്ഠും അഭിനയിച്ച ഖായല്‍ ഗാഥ (1989) റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഫിപ്രസി അവാര്‍ഡും, എം.കെ.റെയ്‌ന, ശത്രുഘ്‌നന്‍ സിന്‍ഹ, രഘുബീര്‍ യാദവ്, മിത വശിഷ്ഠ് എന്നിവരഭിനയിച്ച കസ്ബ (1991) ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. 1991ല്‍ കേളൂചരന്‍ മഹാപാത്രയെപ്പറ്റി നിര്‍മ്മിച്ച ഒറിയ ഡോക്യൂമെന്ററി ഭാവന്തരണ മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും നേടി.

എഴുപതുകളില്‍ ഉദയം കൊണ്ട് എണ്‍പതുകളില്‍ കരുത്തുപ്രാപിച്ച ഇന്ത്യന്‍ സമാന്തര സിനിമാധാരയുടെ നട്ടെല്ലിന്റെ കശേരുക്കളിലൊന്നായിരുന്നു കുമാര്‍ സഹാനി. സ്വതവേ ഉള്ള മിതഭാഷിത്തം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളും. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു ജീവിതത്തിലെന്നോണം സിനിമകളിലും അദ്ദേഹം വച്ചുപുലര്‍ത്തിയത്. 2019ല്‍ കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരിക്കെ, മികച്ച ചിത്രത്തിന്റെ സംവിധായകന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കാത്തതില്‍ തന്റെ പ്രതിഷേധം തുറന്നു പറയാന്‍ മടിക്കാത്ത കുമാര്‍ അവാര്‍ഡ നിശയില്‍ നിന്നു വരെ വിട്ടുനില്‍ക്കാന്‍ മടിച്ചില്ല. തന്റെ ശരിക്കു വേണ്ടി അവസാനം വരെ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് മറുത്തൊന്നു ചിന്തിക്കേണ്ടി വന്നില്ല.വ്യവസ്ഥാപിത സിനിമയോടു മാത്രമല്ല അദ്ദേഹം കലഹിച്ചത്.സ്വയം കലഹിച്ചുകൊണ്ട്, തന്നെ തന്നെ ആവര്‍ത്തിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച പ്രതിഭാധനനായിരുന്നു കുമാര്‍ സഹാനി.


Sunday, February 18, 2024

ഭ്രമയുഗം എന്റെ കണ്ണില്‍

ഹൊറര്‍ മോഡില്‍ ഉഗ്രമൂര്‍ത്തിയായ ചാത്തനെയും കൊടുമണ്‍ പോറ്റിയേയും യക്ഷിയേയും ഒക്കെ ചുവടുപിടിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ കഥ പറഞ്ഞ രാഹുല്‍ സദാശിവന്‍ പുതുതലമുറ ചലച്ചിത്രകാരന്മാരില്‍ ഭാവനകൊണ്ടും സാങ്കേതികവൈദഗ്ധ്യം കൊണ്ടും മികച്ച സംവിധായകനാണ്, തിരക്കഥാകൃത്തും. യക്ഷിയും യക്ഷി പിടിക്കുന്ന മണികണ്ഠന്‍ ആശാരിയുമടക്കം അഞ്ചേയഞ്ചു കഥാപാത്രങ്ങളെ വച്ച് ഒരൊറ്റ ലൊക്കേഷനില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ രാഹുല്‍ കൈകാര്യം ചെയ്ത മാധ്യമം അദ്ദേഹത്തിന്റെ ഉള്ളംകയ്യിലെന്നോണം സുരക്ഷിതമായിട്ടുണ്ട്. മമ്മൂട്ടിയുടേയും അര്‍ജ്ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയുമൊക്കെ പ്രകടനവും നന്നായി. പക്ഷേ എനിക്കീ സിനിമ മറ്റൊരു തലത്തിലാണ് അനുഭവവേദ്യമായത്. കെട്ടുകഥയ്ക്കും മിഥ്യയ്ക്കുമപ്പുറം വളരെയേറെ രാഷ്ട്രീയപരമാണീ സിനിമ എന്നാണ് എന്റെ അഭിപ്രായം.വളരെ ഗൗരവമുള്ള രാഷ്ട്രീയ വായന ഈ സിനിമ അര്‍ഹിക്കുന്നുണ്ട്. ചിത്രത്തില്‍, പകിട കളിച്ച് മമ്മൂട്ടിയുടെ പ്രധാന കഥാപാത്രത്തെ (അതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഒരു രസംകൊല്ലിയാവുന്നില്ല ഞാന്‍),രണ്ടാമതും തോല്‍പിച്ച് മന വിട്ടുപോകാന്‍ അനുമതി തേടുന്ന അര്‍ജുനന്റെ പാണനോട് പറയുന്നൊരു ഡയലോഗുണ്ട്. നിനക്ക് ഇവിടം വിട്ടു പോകാന്‍ രണ്ടാമതൊരു അവസരമില്ല. (ആദ്യാവസരത്തില്‍ പന്ത്രണ്ടു വീണാല്‍ തോല്‍ക്കുമെന്നുള്ളപ്പോള്‍ പതിനൊന്നു വീഴ്ത്തിയ പകിട കണ്‍കെട്ടിലൂടെ പന്ത്രണ്ടാക്കി മാറ്റിയാണ് പോറ്റി തോല്‍പ്പിക്കുന്നതു തന്നെ) വോട്ടെടുപ്പിലെ സംഖ്യകളുമായി ഇതിനെ ചേർത്തൊന്നു വായിച്ചു നോക്കുക. എത്ര സമർത്ഥമായാണയാൾ ബാലറ്റ് തിരുത്തുന്നത്! അധികാരവും അധികാര ചിഹ്നങ്ങളായ മോതിരവും അധികാരത്തിന്റെ സുഖലോലുപതകളും (പെണ്ണും -യക്ഷി, മദ്യവും) എല്ലാം ആവോളം നുകരുന്ന, തനിക്കെതിരേ നില്‍ക്കുന്ന ആരെയും നിര്‍ദ്ദയം കൊന്നുവീഴ്ത്തുന്ന ഫാസിസ്റ്റ് ഏകാധിപതിയാണ് പോറ്റി. ജനാധിപത്യത്തെ മച്ചിൽ ചങ്ങലയിട്ട് പൂട്ടിക്കൊണ്ടാണ് അയാളുടെ മർദ്ദിത ഭരണം.1920ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ എക്‌സ്പ്രഷനിസ്റ്റ് സിനിമയായ ദ ക്യാബിനെറ്റ് ഓഫ് ഡോ കാലിഗരിയുടെ ഓര്‍മ്മകളാണ് ഭ്രമയുഗം കണ്ടപ്പോള്‍ തികട്ടിവന്നത്. നിഷ്ഠുരമായ ഏകാധിപത്യത്തിന്റെ പ്രതിബിംബമായി കാലിഗരിയെ അവതരിപ്പിച്ചതുപോലെയാണ് പോറ്റിയെ ഭ്രമയുഗത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമായി അധികാരമാണ് അയാളെ മേളാളനാക്കുന്നതും മറ്റുള്ളവരെ കീഴാളരും ആശ്രിതരുമാക്കുന്നത്. അതാവട്ടെ അവരുടെ ഗതികേടുകൊണ്ടു സംഭവിക്കുന്നതുമാണ്. ആ ഗതികേടാവട്ടെ, അധികാരം അവരില്‍ മനഃപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതുമാണ്. രക്ഷപ്പെടാന്‍ അവര്‍ക്കുമുന്നില്‍ മാര്‍ഗ്ഗങ്ങള്‍ വേറെയില്ല. രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട പാണന്‍ പരിഭവം പറയുമ്പോള്‍ പാചക്കാരന്‍ പറയുന്നൊരു ഡയലോഗുണ്ട്. അതിന് ആരും നിന്നെ ഇങ്ങോട്ടു ക്ഷണിച്ചിട്ടു വന്നതല്ലല്ലോ. നീ സ്വയം കയറിവന്നതല്ലേ? ഏകാധിപത്യ ഫാസിസ്റ്റുകളെ തെരഞ്ഞെടുക്കുന്ന സാധാരണക്കാരന്‍ അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. പക്ഷേ പുറത്തുകടക്കാന്‍ പഴുതില്ലാത്തൊരു അധികാരദുര്‍ഗത്തിലേക്കാണ് അതവനെ കൊണ്ടെത്തിക്കുന്നത്. അടൂരിന്റെ വിധേയനിലെ തൊമ്മിയും പട്ടേലരും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണത പാചകക്കാരനും പാണനും പോറ്റിയുമായുള്ള ബന്ധത്തിലുണ്ട്‌. പോറ്റിയെ വീഴ്ത്താന്‍ കച്ചകെട്ടി ഇറങ്ങുന്ന പ്രതികാര ദാഹിയായ പാചകക്കാരന്‍ പാണനു നല്‍കുന്ന മുന്നറിയിപ്പിങ്ങനെ: അയാള്‍ പറയുന്നതൊന്നും നീ വിശ്വസിക്കരുത്.പച്ചക്കളളമാണ് അയാള്‍ പറയുക. അതില്‍ വീണുപോയാല്‍ പിന്നെ നിന്നെ രക്ഷിക്കാനെനിക്കാവില്ല. വാസ്തവാനന്തരകാലത്തെ വ്യാജവാര്‍ത്തകളുടെ വ്യാപനം മുന്‍നിര്‍ത്തി ആഴത്തിലൊരു വായനയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട് ഭ്രമയുഗം. എന്നാല്‍ ചിത്രത്തിന്റെ പോരായ്മയായി തോന്നിയത് ടിഡി രാമകൃഷ്ണന്റെ സംഭാഷണങ്ങളില്‍ തീരേ കാലികമായ ചിലത് ആധുനിക പ്രേക്ഷകന്, മന്ത്രതന്ത്രങ്ങളോ പതിനേഴാം നൂറ്റാണ്ടിലെ കേരളീയ ജീവിതമോ അറിയാത്തവര്‍ക്ക് തലയ്ക്കു മുകളിലൂടെ പോകുന്നതായി എന്നതാണ്. ഇനിയൊന്ന് പാചകപ്പുരയില്‍ സിദ്ധാര്‍ത്ഥ ഭരതന്റെ കഥാപാത്രം ഉണ്ടാക്കുന്ന പലതും എന്താണെന്നോ അതിന്റെ പ്രസക്തിയെന്തെന്നോ, വിശേഷിച്ച് കറുപ്പിലും വെളുപ്പിലും തിരിച്ചറിയാനാവാതെ പോയി. ഒരു പക്ഷേ ഒടിടിയില്‍ ഉപശീര്‍ഷകമുണ്ടായാല്‍ മനസിലാകുമായിരിക്കും. പക്ഷേ പച്ചമലയാളിക്ക് ഇവ കുറച്ച് അന്യമായി പോയി. #bhramayugam