Saturday, April 25, 2020

സൗമ്യതയുടെ ചിരി


സൗമ്യതയുടെ ചിരി

Ie malayalamല്‍ 
എഴുതിയ 
ഓര്‍മ്മക്കുറിപ്പ്‌


രവിയേട്ടനെ (രവി വള്ളത്തോള്‍) ഞാന്‍ ആദ്യം പരിചയപ്പെടുന്നത് എപ്പോഴാണ്? നേരില്‍ കാണുന്നതെപ്പോഴാണ് എന്നു ചോദിച്ചാല്‍,മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകട്രെയിനിയായിരിക്കെ 1993ലാണ്. അദ്ദേഹത്തിന്റെ വഴുതയ്ക്കാട്ടെ വീട്ടില്‍ വച്ച്. എ.സി.എസ് എന്ന പേരില്‍ മലയാള മനോരമദിനപത്രത്തിന്റെ വാരാന്ത്യ ടിവി പേജില്‍ ഞാന്‍ കൈകാര്യം ചെയ്ത മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ എന്ന പംക്തിയിലെ ആദ്യ സെലിബ്രിറ്റിയായിരുന്നു രവിയേട്ടന്‍.
പക്ഷേ, ജീവിതത്തില്‍ ഞാനാദ്യം രവിയേട്ടനെ പരിചയപ്പെടുന്നത് അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ പ്രീഡിഗ്രി കാലത്തായിരിക്കണം. അപ്പോഴേക്ക് തിരുവനന്തപുരം ദൂരദര്‍ശനിലെ ടെലി ഫിലിമുകളിലൂടെയും പരമ്പരകളിലൂടെയും മറ്റും ഗൃഹസദസുകളിലെ സൂപ്പര്‍ താരമായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ടി.എന്റെ കഥയെ ആസ്പദമാക്കി പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യകാല പരമ്പരകളിലൊന്നായ വൈതരിണി, പിന്നീട് ശ്യാമപ്രസാദിന്റെ മണല്‍നഗരം തുടങ്ങിയ പരമ്പരകളിലും ടിവി ചിത്രങ്ങളിലുമായി മിനിസ്‌ക്രീനിലെ ആദ്യകാല സൂപ്പര്‍താരങ്ങളിലൊരാളായി മാറി അദ്ദേഹം. അദ്ദേഹത്തിന്റെ ടെലിഫിലിമുകളില്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്ന് ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഭാവനകളുടെ കൂട്ടത്തില്‍ ഒരുപക്ഷേ അധികമാരും പറഞ്ഞുകേള്‍ക്കാന്‍ തന്നെയിടയില്ലാത്ത പണക്കിഴി എന്ന ടെലിഫിലിമാണ്. മോളിയറുടെ മൈസര്‍ എന്ന ഫ്രഞ്ച് നാടകത്തിന്റെ മലയാള രൂപാന്തരമായിരുന്നു എന്നാണോര്‍മ്മ. അനശ്വരനായ തിക്കുറിശ്ശിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അതില്‍ അദ്ദേഹത്തെ തട്ടിക്കാന്‍ വരുന്ന മൂന്നു പിരിവുകാരില്‍ ഒരാളായിരുന്നു രവിയേട്ടന്‍. ഒരുപക്ഷേ, രവി വള്ളത്തോള്‍ എന്ന പേരിനോട് മലയാളി ചേര്‍ത്തുവയ്ക്കാന്‍ ശങ്കിക്കുന്ന ഹാസ്യമായിരുന്നു അയത്‌നലളിതമായി അദ്ദേഹം കൈകാര്യം ചെയ്തത്. ഒപ്പം ചങ്ങാതികളായി വന്നതോ, നടന്‍ പ്രേംകുമാറും, പിന്നീട് തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമൊക്കെയായിത്തീര്‍ന്ന രഞ്ജിത്തും! അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, ഒരു പെണ്ണും രണ്ടാണും, നാലുപെണ്ണുങ്ങള്‍,നിഴല്‍ക്കുത്ത്..അങ്ങനെ കുറേ സിനിമകളില്‍ രവിയേട്ടനെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്നും ഒരേയൊരു പരാതിമാത്രമേ തോന്നിയിട്ടുള്ളൂ. എല്ലായ്‌പ്പോഴും സംവിധായകര്‍ അദ്ദേഹത്തിനായി മാറ്റിവച്ചിരുന്നത് ശാന്തനായ, സാത്വികനായ കഥാപാത്രങ്ങളായിരുന്നു. വളരെയേറെ സാധ്യതകളുണ്ടായിരുന്ന വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയ ഒരു അഭിനേതാവ് എന്ന നിലയ്ക്കാണ് ഞാന്‍ രവി വള്ളത്തോള്‍ എന്ന നടനെ നോക്കിക്കാണുന്നത്.
പറഞ്ഞുവന്നത് ഇനിയും പൂര്‍ത്തിയാക്കിയില്ല. രവിയേട്ടനെ ഞാനാദ്യം പരിചയപ്പെടുന്നത്, ആരാധനയോടെ നോക്കിക്കാണാന്‍ ആരംഭിക്കുന്നത് തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നു പ്രക്ഷേപണം ചെയ്യുന്ന കഥകളിലൂടെയും റേഡിയോ നാടകങ്ങളിലും കൂടെയാണ്. എന്റെയൊക്കെ ചെറുപ്പം റേഡിയോയ്‌ക്കൊപ്പമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് മൊബൈല്‍ ഫോണ്‍ എന്തോ, അതായിരുന്നു എന്റെ ബാലകൗമാരങ്ങളില്‍ ട്രാന്‍സിസ്റ്റര്‍. അതിലൂടെ കേള്‍ക്കുന്ന ശബ്ദമായിട്ടാണ് പലരെയും വേണു നാഗവള്ളി, നെടമുടി വേണു, പത്മരാജന്‍, ജഗദീഷ്...അങ്ങനെ പലരെയും ഞങ്ങള്‍ തിരിച്ചറിഞ്ഞതും ആരാധിച്ചതും. ആകാശവാണിയിലെ ചില നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയുമാണ് രവി വള്ളത്തോള്‍ എന്ന പേരും എന്റെ മനസിലേക്കു കയറിക്കൂടിയത്. സ്വാഭാവികമായി വള്ളത്തോള്‍ എന്ന രണ്ടാം പേരായിരിക്കണം അങ്ങനെയൊരു ശ്രദ്ധ ആ പേരിലുളവാക്കിയത്. പരിചയപ്പെട്ട് അടുത്തതില്‍ പിന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്, ആ മാതൃകവും, പിന്നെ അച്ഛന്‍,സംപ്രേഷണകലയുടെ കുലപതികളിലൊരാളായ നാടകാചാര്യന്‍ ടി.എന്‍.ഗോപിനാഥന്‍ നായരുടെ പൈതൃകവും സത്യത്തില്‍ രവീന്ദ്രനാഥന്‍ നായര്‍ എന്ന രവി വള്ളത്തോളിലെ എഴുത്തുകാരന് വളരാന്‍ ബാധ്യതയേ ആയിട്ടുള്ളൂ എന്ന്. വവളരെയേറെ ഉയരങ്ങളിലെത്താന്‍ സാധ്യതയുണ്ടായിരുന്ന എഴുത്തുകാരനായിട്ടാണ് രവിയേട്ടനെ ഞാന്‍ മനസിലേറ്റുന്നത്. എഴുത്തുവഴിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ രഘുനാഥ് പലേരിയുടെയൊക്കെ തലത്തിലേക്കുയരാന്‍ കഴിയുമായിരുന്ന ആള്‍. വളരെ റൊമാന്റിക് ആയ ഭാഷയില്‍ ഹൃദയാവര്‍ജ്ജകമായി എഴുതിയിരുന്ന ആള്‍. റേഡിയോയില്‍ അത് കാതുകളിലേക്കല്ല, ഹൃദയങ്ങളിലേക്ക് സ്വന്തം ശബ്ദം കൊണ്ട് വിന്യസിക്കുമായിരുന്ന ശബ്ദകലാകാരന്‍. രവിയേട്ടന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സത്യന്‍ അന്തിക്കാട് പ്രമുഖ തെന്നിന്ത്യന്‍ നടി രാധയെ നായികയാക്കി ഭരത്‌ഗോപിയെയും മോഹന്‍ലാലിനെയും ഒക്കെ വച്ച് രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമ നിര്‍മ്മിച്ചത് എന്ന് ഓര്‍ക്കുന്നവര്‍ കുറയും. അച്ഛനെ പോലെ തന്നെ അദ്ദേഹം എഴുതിയതില്‍ പലതും റേഡിയോയ്ക്കുവേണ്ടിയായിരുന്നു. അങ്ങനെ അവതരിപ്പിച്ച റേഡിയോ നാടകമായിരുന്നുകഥയാണ് രേവതിക്കൊരു പാവക്കുട്ടി. അദ്ദേഹവും ജോണ്‍ പോളും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ഇന്നും നടന്‍ എന്നതിലുപരി രവി വള്ളത്തോള്‍ എന്ന എഴുത്തുകാരനെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം ആരായിരുന്നു എനിക്ക് എന്നാണെങ്കില്‍, മനോരമയ്ക്കു വേണ്ടി കണ്ട നിമിഷം മുതല്‍ എന്നെ ഒരനുജനായി തന്നെ കണക്കാക്കിപ്പോന്നിരുന്നു രവിയേട്ടന്‍. എന്താവശ്യമുണ്ടെങ്കിലും ഒരു മടിയും കൂടാതെ ''മോനെ'' എന്നു വിളിച്ച് ഫോണ്‍ ചെയ്യും. ചില കഥകളോ ലഘു നോവലുകളോ എഴുതുമ്പോള്‍ അത് ഞാന്‍ പത്രാധിപരായ പ്രസിദ്ധീകരണത്തിന് യോജിച്ചതാണെന്നു തോന്നിയാല്‍ എന്നെ വിളിക്കും. കന്യകയില്‍ പത്രാധിപരായിരിക്കെ അദ്ദേഹത്തിന്റെ രണ്ടു നോവലെറ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമേയുള്ളൂ എനിക്ക്. അതിലൊന്ന് ഓണപ്പതിപ്പില്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ബാന്ദ്രയിലെ വീട് ആയിരുന്നു. സൗമ്യയായ ഒരു പ്രേതത്തിന്റെ നനുത്ത പ്രണയകഥ. കേരളത്തിലെ ജനപ്രിയ നോവല്‍ പ്രസാധനരംഗത്തെ സൂപ്പര്‍ ചിത്രകാരന്മാരിലൊരാളായ ആര്‍ട്ടിസ്റ്റ് സുരേഷ് ആണ് അതിനു വേണ്ടി ചിത്രം വരഞ്ഞത്. വായിച്ചപ്പോള്‍ തന്നെ, സുരേഷിന് ആവേശമായി. അത്രയ്ക്ക് സവിശേഷമായ ഒരു നോവലെറ്റായിരുന്നു അത്. പിന്നീടതു പുസ്തകമാക്കിയപ്പോള്‍ എന്നോട് വിളിച്ചു പറയുകയും അതിന്റെ പ്രകാശനത്തിനു ക്ഷണിക്കുകയുമൊക്കെ ചെയ്തു. എത്രയോ പരിപാടികള്‍ക്കായി മുഖ്യാതിഥിയായി ഞാനും അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുപോയിരിക്കുന്നു. ഒരിക്കല്‍, അദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം ചേര്‍ന്ന് കോവളത്ത് ഒരു കുടുംബയോഗം കൂടുന്ന ദിവസം പോലും ഞാന്‍ വിളിച്ചു എന്നതുകൊണ്ടു മാത്രം എന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എന്നോടൊപ്പം വന്നു, ഒന്നരമണിക്കൂര്‍ എന്ന ഉറപ്പിന്‍മേല്‍.
സൗമ്യതയുടെ ആള്‍രൂപമായിട്ടാണ് ഓരോ കൂടിക്കാഴ്ചയ്ക്കുശേഷവും രവിയേട്ടനെപ്പറ്റി തോന്നിയിട്ടുള്ളത്. മുഖത്തെ പ്രസാദാത്മകതയും നൈര്‍മല്യവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആള്‍.
കഴിഞ്ഞദിവസം കോവിഡ് ബോറഡിക്കിടെ ഭാര്യയുമൊത്ത് ഞങ്ങളുടെ വിവാഹ ആല്‍ബം വീണ്ടും കാണ്‍കെ അതില്‍ രവിയേട്ടന്റെ ചിത്രം കണ്ടപ്പോള്‍ ഭാര്യയോട് ഞാന്‍ പറഞ്ഞതേയുള്ളൂ,''പാവം കിടപ്പിലാണ് കുറേക്കാലമായി, ആരെയും കാണാനനുവദിക്കുന്നില്ല' എന്ന്. ഇന്നിപ്പോള്‍ കേള്‍ക്കുന്നു രവിയേട്ടനും പോയി എന്ന്!
രവിയേട്ടനുമായി ബന്ധപ്പെട്ട നേരില്‍ ബന്ധമില്ലാത്ത ഒരു കാര്യം കൂടി പറഞ്ഞുകൊണ്ടവസാനിപ്പിക്കട്ടെ. അകാലത്തില്‍ മരിച്ച സഹപാഠിയും സുഹൃത്തുമായ ജി.എ.ലാല്‍ തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത് ദിലീപും ദിവ്യ ഉണ്ണിയും നായികാനായകന്മാരായി അഭിനയിച്ച നീ വരുവോളം (ആദ്യത്തെ പേര് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നായിരുന്നു. അതു പോരാ എന്ന എന്റെ കൂടി അഭിപ്രായം മാനിച്ചാണ് പേരു മാറ്റിയത്. ആ പേര് പിന്നീട് അന്തരിച്ച രാജേഷ് പിള്ള തന്റെ ആദ്യ ചിത്രത്തിനു സ്വീകരിച്ചു. വൈരുദ്ധ്യമെന്നോണം രണ്ടും പരാജയമായി) സിനിമയില്‍ വളരെ ശാന്തസ്വഭാവിയായ ഒരു അധ്യാപകന്റെ വേഷമുണ്ട്. രവിയേട്ടനാണ് അതവതരിപ്പിക്കുന്നത്. കുമാരനല്ലൂരില്‍ അന്നു ഞാന്‍ താമസിക്കുന്ന എന്റെ ഭാര്യവീട്ടിനു തൊടുത്തു ചിത്രീകരണം നടക്കുന്നതിനിടെ ഒരിക്കല്‍ വീട്ടില്‍ ഉച്ചയൂണിനു വന്ന ലാല്‍ പറഞ്ഞു: 'ചന്ദ്ര, നിന്നോട് പറയാതെ ഞാനൊരു കാര്യം ചെയ്തിട്ടുണ്ട്. രവിയേട്ടനവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഞാന്‍ നിന്റെ പേരാണ് കൊടുത്തിട്ടുള്ളത്.'
തുടര്‍ന്ന് അതിനൊരു വിശദീകരണം കൂടി തന്നു, ലാല്‍:'അതേയ്, രവിയേട്ടന്റെ പല ചലനങ്ങളും കാണുമ്പോള്‍ എനിക്ക് നിന്നെ ഓര്‍മ്മവരും അതുകൊണ്ടാ എഴുതി വന്നപ്പോള്‍ നിന്റെ പേരു ഞാനിട്ടത്!'
കാലം എത്ര ക്രൂരനാണ്. ലാല്‍ നേരത്തേ പോയി. ഇപ്പോഴിതാ രവിയേട്ടനും!

Thursday, April 23, 2020

മലയാളത്തിലെ ആദ്യത്തെ ഓഡിയോ ബുക്ക്‌


ലോക പുസ്തദിന കുത്തിപ്പൊക്കുകളുടെ കൂടെ ഇന്നലെ പോസ്റ്റണം എന്നിരുന്നതാണ്. സിറ്റി ഓഫ് ഡ്രീംസ് വെബ് സീരീസ് കണ്ടുതീര്‍ക്കുന്ന തിരക്കില്‍ വിട്ടുപോയി. അതുകൊണ്ട് ഒരു ദിവസം വൈകി ഇന്നു പോസറ്റുന്നു. (ദിനം മിസായി എന്നു വച്ച് വായന മിസാവില്ലല്ലോ)
പ്രസാധനരംഗത്ത് പല പുതുമുകള്‍ക്കും പരീക്ഷണത്തട്ടകമൊരുക്കിയ സംസ്ഥാനമാണ് കേരളം. ലോകത്ത് ആദ്യമായി സാഹിത്യകാരന്മാര്‍ക്ക് ഒരു സഹകരണസംഘമുണ്ടാക്കുകയും എഴുത്തുകാര്‍ അംഗങ്ങളായ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം എന്ന പ്രസാധനശാലയും നാഷനല്‍ ബുക് സ്റ്റാള്‍ എന്ന വിപണനശൃംഖലയും ഇന്ത്യ പ്രസ് എന്ന മുദ്രണശാലയും സ്ഥാപിച്ച കേരളം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി.ബുക്‌സിന്റെ ആസ്ഥാനം. ഇതൊക്കെയുണ്ടെങ്കിലും മലയാള പുസ്തകരൂപകല്‍പനയില്‍ കാര്യമായ ചില സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും വെറുതേ അച്ചടിച്ചു കുത്തിക്കെട്ടുകയല്ല പ്രസാധനം എന്നു മലയാളി വായനക്കാരനെ ബോധിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ട് നിന്ന് എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച മലയാളം എന്ന പ്രസാധനശാലയും ജോയ് മാത്യുവിന്റെ ബോധിയും പിന്നീട് അകാലത്തില്‍ ജീവന്‍ സ്വയം കവര്‍ന്ന ഷെല്‍വിയുടെ മള്‍ബറി പബ്‌ളിക്കേഷന്‍സുമായിരുന്നു. ബുക് ഡിസൈന്‍ എന്ന സങ്കല്‍പം അവതരിപ്പിക്കുന്നതും, ഫീച്ചറിനും സാഹിത്യത്തിനുമിടയ്ക്ക് ചില അനുഭവക്കുറിപ്പുകള്‍ക്ക് വായനാസാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്നതും മള്‍ബറിയാണ്. ഓര്‍മ്മ എന്ന രണ്ടു വോള്യം സമാഹാരം മാത്രം മതി ഷെല്‍വിയുടെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം വ്യക്തമാകാന്‍.
ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഡിസിയടക്കമുള്ള മുന്‍നിര മുഖ്യധാര ബുക് ഡിസൈന് ഏറെ പ്രാധാന്യം നല്‍കിത്തുടങ്ങി. ഒരു പുസ്തകത്തിന് വ്യത്യസ്തമായ പത്തു മുഖചിത്രങ്ങള്‍, ആദ്യത്തെ നൂറു പുസ്തകങ്ങള്‍ക്ക് കലാകാരന്‍ നേരിട്ടു വരച്ച പുറംചട്ട, ചെമ്പു പ്‌ളേറ്റില്‍ റിലീഫുണ്ടാക്കി പതിപ്പിച്ച പുറംചട്ടയോടുകൂടിയ പുസ്തകം, എഴുത്തുകാരന്റെ കയ്യൊപ്പോടെയുള്ള പുസ്തകം എന്നിങ്ങനെ പല പല പരീക്ഷണങ്ങള്‍. ഇലക്ട്രോണിക് മാധ്യമങ്ങളുടെ മുന്നേറ്റത്തിനൊപ്പം വായനയെ പിടിച്ചുനിര്‍ത്താനുള്ള പല പല സാഹസങ്ങള്‍. അതിനിടെയാണ് പോഡ്കാസ്റ്റിങ് എന്നൊക്കെ ഇന്ത്യ കേട്ടുതുടങ്ങുന്നതിനു മുമ്പ 2001ല്‍ ഡിസി ബുക്‌സില്‍ നിന്ന് ഓഡിയോ ബുക്ക് എന്നൊരാശയം മുളയിട്ടുദിക്കുന്നത്.
സഖറിയയുടെ ഇതാണെന്റെ പേര് എന്ന ലഘു നോവലാണ് മലയാളത്തിലിറങ്ങുന്ന ആദ്യത്തെ ഓഡിയോ ബുക്ക്. പുസ്തകത്തിന്റെ അച്ചടിപ്പതിപ്പിനൊപ്പം നേര്‍ത്ത സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത ഓഡിയോ കസെറ്റുകൂടി ചേര്‍ത്ത് ഒരു പ്രത്യേക വിലയ്ക്കാണ് വിപണിയിലെത്തിയത്. വിധേയനിലൂടെ ശ്രദ്ധേയനായ നടന്‍ എം.ആര്‍.ഗോപകുമാറായിരുന്നു നോവലിന് ശബ്ദം നല്‍കിയത്.
എന്നാല്‍ കേള്‍ക്കാന്‍ ഓഡിയോ കസെറ്റ് പ്‌ളേയര്‍ സ്വന്തമായി വേണമെന്നുള്ളതുകൊണ്ടും ഡിജിറ്റല്‍ കണ്‍വേര്‍ജന്‍സിലൂടെ മൊബൈല്‍ ഫോണ്‍ സര്‍വവ്യാപിയായ വിനിമയോപാധിയായിത്തീര്‍ന്നിട്ടില്ലാത്തതുകൊണ്ടുമായിരിക്കാം പരസ്യശ്രദ്ധകിട്ടി എന്നതില്‍ കവിഞ്ഞ് ആ സംരംഭത്തിന് വലിയ മൈലേജ് കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഡിസി തുടര്‍ന്നും ആ രീതി പിന്തുടര്‍ന്നേനെ. (ഇന്നും ഡിസിയുടെ പല പുസ്തകങ്ങള്‍ക്കും ഓഡിയോ രൂപാന്തരം നിര്‍മിക്കുന്നുണ്ട്. അതുപക്ഷേ ഓണ്‍ലൈനിലൂടെ ലോകമെമ്പാടും ലഭ്യമാക്കാന്‍ വേണ്ടിയാണ്.) എങ്കിലും ഈ പരീക്ഷണം വേറിട്ട ഒന്നു തന്നെയായിരുന്നു.മലയാള പ്രസിദ്ധീകരണങ്ങള്‍ അവയില്‍ വരുന്ന കഥകളും കവിതകളുമൊക്കെ രചിയാതാക്കളുടെ ശബ്ദത്തില്‍ ആലേഖനം ചെയിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മൊബൈലില്‍ കേള്‍പ്പിക്കുന്ന സംവിധാനമൊക്കെ മലയാളി ആലോചിച്ചു തുടങ്ങുംമുമ്പേയായിരുന്നു ആ ചിന്ത എന്നോര്‍ക്കണം. മലയാളത്തില്‍ ഇങ്ങനെയും പുസ്തകമിറങ്ങിയിട്ടുണ്ട് എന്ന് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്കറിയാമെന്ന് അറിയില്ല.
ഇതാണെന്റെ പേരിനെ പറ്റി ഒരു വാല്‍ക്കുറിയോടെ അവസാനിപ്പിക്കാം. ഇതാണെന്റേ പേര് പുറത്തിറങ്ങി ഏറെ കഴിയും മുമ്പ് അതിനെ മിമിക് ചെയ്ത് എന്റെ മുന്‍കാല സഹപ്രവര്‍ത്തകനും മലയാള മനോരമയിലും ദ് വീക്കിലും അസിസ്റ്റന്റ് എഡിറ്ററും ജന്മഭൂമിയില്‍ ചീഫ് എഡിറ്ററുമായിരുന്ന രാമചന്ദ്രന്‍ ഒരു കഥയെഴുതി-ഇതാണെന്റെ വേര്! രാമചന്ദ്രന്റെ പേര് മലയാള കഥാസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടും വിധം എഴുതിച്ചേര്‍ത്തത് ആ കഥയായിരുന്നു.

Wednesday, April 22, 2020

ഓര്‍മ്മകളിലെ ഇ-ജങ്ക്!

എനിക്കു മുന്‍പും ശേഷവുമുള്ള തലമുറകളില്‍ നിന്നു വ്യത്യസ്തമായി എന്റെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമോ ദൗത്യമോ ആണ് അനലോഗില്‍നിന്ന് ഇന്റര്‍നെറ്റിലേക്കുള്ള സാങ്കേതികവിദ്യാമാറ്റം. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ യഥേഷ്ടം സൈരവിഹാരം നടത്തുന്ന എനിക്കു മുന്‍പുള്ള തലമുറയുടെ കാര്യം ചോദിക്കാം. പക്ഷേ അവരിലധികവും സൈബര്‍ നവസാക്ഷരരാണ്. സൈബര്‍ വിസ്‌ഫോടനാന്തര പ്രയോക്താക്കള്‍. എനിക്കു ശേഷമുള്ളവരും അങ്ങനെ തന്നെ. ആദ്യത്തെ വിഭാഗത്തില്‍ പെട്ടവര്‍ ഏറെ വൈകി, ഏറെക്കുറെ ലക്ഷണയുക്തമായി രൂപപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ചു ശീലിച്ചവരായപ്പോള്‍ രണ്ടാമത്തെക്കൂട്ടര്‍ ജനിക്കുമ്പോഴേ അതുമായി ഇടപെട്ടവരായി. ഇതിനിടെ ഞങ്ങളുടെ തലമുറയാണ് ടൈപ് റൈറ്റിങ് പഠിച്ച് പിന്നീട് കംപ്യൂട്ടര്‍ കീ ബോര്‍ഡിലേക്ക് മാറേണ്ടിവന്നവര്‍. സാധാരണ വാച്ചിനു പുറമേ ഇലക്ട്രോണിക് വാച്ച് ആദ്യമായി ഉപയോഗിച്ചവര്‍. ലാന്‍ഡ്‌ഫോണില്‍ നിന്ന് പേജര്‍ വഴി മൊബൈലിലേക്കു മാറേണ്ടിവന്നവര്‍. പിക്ചര്‍ ട്യൂബ് കണ്ടിട്ട് എല്‍സിഡിയും പ്‌ളാസ്മയും വഴി എല്‍.ഇ.ഡിയിലേക്കു മാറിയവര്‍....ആ പരിവര്‍ത്തനകാലത്ത് അതിനൊപ്പം നില്‍ക്കുകയും അതിന്റെ വളര്‍ച്ച കണ്മുന്നില്‍ കാണുകയും അതിന്റെ സാങ്കേതികത പഠിച്ചെടുത്ത് അതില്‍ പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്തവര്‍. ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോഴേ നാട്ടില്‍ ഇലക്ട്രോണിക് ടൈപ്‌റൈറ്ററും മറ്റും വന്നുകഴിഞ്ഞിരുന്നു. പക്ഷേ പി.ജിക്കു പഠിക്കുമ്പോള്‍ മാത്രമാണ് ഡിടിപി വ്യാപകമാവുന്നത്. തിരുവനന്തപുരത്ത് ബ്രഹ്മ സോഫ്ട് ടെക് ആയിരുന്നു ആദ്യത്തെ ഡിടിപിക്കാര്‍. പിന്നീട് ടാന്‍ഡം വന്നു. അതിനൊപ്പം ആദ്യകാലത്തു തന്നെ തിരുവനന്തപുരത്ത് പുഷ്‌കലിച്ച ടെക്‌നോഗ്രാഫ് എന്ന ഡിടിപി കേന്ദ്രം ഞാന്‍ കൂടി പങ്കാളിയായി ചങ്ങാതികളായ സഹാനിയും വിനോദും ചേര്‍ന്ന് എന്റെ വീട്ടില്‍ തുടങ്ങുകയും പിന്നീട് വഴുതയ്ക്കാട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ക്രമേണ പങ്കാളികള്‍ക്കെല്ലാം മറ്റു ജോലികളായപ്പോള്‍ അവസാനിപ്പിക്കുകയും ചെയ്ത സ്ഥാപനം.
പറഞ്ഞുവന്നത് അതല്ല. ആദ്യമായി ഒരു സെല്‍ ഫോണ്‍ കാണുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും മലയാള മനോരമയില്‍ സബ് എഡിറ്ററായിരിക്കെയാണ്. നോക്കിയയുടെ ഗ്രേ/ബ്‌ളൂ നിറങ്ങളിലുള്ള ബെയ്‌സ് സെറ്റ്. ഒരു എല്‍.സി.ഡിസ്പ്‌ളേ. ഫോണും എസ് എം എസും മാത്രമേ സംവിധാനമുള്ളു. പിന്നെ സമയവും തീയതിയുമറിയാം. കാല്‍ക്കുലേറ്റും ചെയ്യാം. മെസേജയയ്ക്കാന്‍ പോലും പരിമിത കീ ബോര്‍ഡായതുകൊണ്ട് വളരെ ശ്രമകരമായിരുന്നു. മനോരമയില്‍ ഹാന്‍ഡ്‌സെറ്റുകള്‍ വരുന്നത് ഡസ്‌ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്. ന്യൂസ് എഡിറ്റര്‍ തൊട്ടു മുകളിലോട്ടുള്ളവര്‍ക്കു കൂടാതെ പൊതു ആവശ്യങ്ങള്‍ക്ക് നാലോ അഞ്ചോ ഹാന്‍ഡ്‌സെറ്റുകള്‍. അന്നൊക്കെ എന്തോ ദിവ്യ സംഗതി കാണുന്നതുപോലെയായിരുന്നു അതിനോടുള്ള ഭയഭക്തി ബഹുമാനം. സ്‌പോര്‍ട്‌സ് ഡസ്‌ക്, ചരമഡസ്‌ക് ലോക്കല്‍ ഡസ്‌ക് ചീഫ് എന്നിവര്‍ക്കു പുറമേ ഓരോ യൂണിറ്റിന്റെയും പേജുകള്‍ ചെയ്യുന്ന ഡസ്‌ക് ചീഫ്മാര്‍ക്ക് ഓരോന്ന്. അത് ഡസ്‌കിന്റെ പൊതു സ്വത്താണ്. കോട്ടയത്തു നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ പ്രധാന യൂണിറ്റുകള്‍ക്ക് നേരത്തേ ഉണ്ടായിരുന്ന റിസീവര്‍ ലിഫ്റ്റ് ചെയ്താല്‍ നേരിട്ടു സംസാരിക്കാന്‍ സംവിധാനമുള്ള ഡെഡിക്കേറ്റഡ് ഹോട്ട്‌ലൈന്‍ ലാന്‍ഡ്‌ഫോണിനു പുറമേയായിരുന്നു ഈ ഹാന്‍ഡ് സെറ്റ്. നേരിട്ട് കോ ഓര്‍ഡിനേറ്ററേയോ ന്യൂസ് എഡിറ്ററെയോ ന്യൂസ് കോഓര്‍ഡിനേറ്ററെയോ റിപ്പോര്‍ട്ടര്‍മാരെയോ പോലും വേണമെങ്കില്‍ വിളിക്കാം എന്നതായിരുന്നു പ്രത്യേകത. പക്ഷേ, പുറത്തേക്ക് മറ്റൊരു നമ്പരിലേക്കും വിളിക്കാനാവില്ല. ക്‌ളോസ്ഡ് യൂസേഴ്‌സ് ഗ്രൂപ്പിനുള്ളില്‍ മാത്രം എത്രവേണെങ്കിലും വിളിക്കാം. ഡ്യൂട്ടിയനുസരിച്ച് ഡസ്‌ക് ചീഫ് ആവുമ്പോള്‍ ഒരു ചെങ്കോല്‍ തന്നെയായിരുന്നു ഈ ഹാന്‍ഡ്‌സെറ്റ്.
സ്വന്തമായി അതുപോലൊന്ന് കരസ്ഥമാക്കുന്നത് മനോരമ വിട്ട് 2000 നവംബറില്‍ തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ (മലയാളം വെബ്ദുനിയ) ചേര്‍ന്നപ്പോഴാണ്. അന്ന് ജയിംസ് ബോണ്ട് സിനിമയിലൂടെ തരംഗമായിക്കഴിഞ്ഞിരുന്ന എറിക്‌സണ്‍ ഹാന്‍ഡ്‌സെറ്റ്. ഒരു ചെറിയ വാക്കിടോക്കിയുടെ വലിപ്പം. ഒരു ഫൗണ്ടന്‍പേനയുടെ വലിപ്പമുള്ള ആന്റിന. പിയേഴ്‌സ് ബ്രോസ്‌നന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന എറിക്‌സണെ അന്ന് സോണി ഏറ്റെടുത്തിരുന്നില്ല. എസ്സാര്‍ ഗ്രൂപ്പിന്റെ എസ്‌കോട്ടലും രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്ലുമായിരുന്നു കേരളത്തിലെ അന്നത്തെ സേവനദാതാക്കള്‍. കവറേജൊക്കെ കണക്കാണ്. തിരുവനന്തപുരം വിട്ടാല്‍ കൊല്ലം പോലും റെയ്ഞ്ചില്ല. കൊച്ചിയില്‍ ചെന്നാല്‍ കിട്ടും. ടവറുകളുടെ കുറവു തന്നെ കാരണം. താരീഫിന്റെ കാര്യമാണ് വിചിത്രം. നിശ്ചിത തുക 750 രൂപയോ മറ്റോ പ്രതിമാസം. 25 കോളും 50 മേസേജും എന്തോ സൗജന്യം. ഒരു ഔട്ട്‌ഗോയിങ് കാളിന് 12 രൂപ. ഇന്‍കമിങിന് 6 രൂപ. (ആരെങ്കിലും ഇങ്ങോട്ടുവിളിച്ച് ഫോണെടുത്താല്‍ 6 രൂപ എടുക്കുന്നയാള്‍ കൊടുക്കണം.) മൂന്നു മിനിറ്റിനാണ് ഈ റേറ്റ്. സംസാരം നീണ്ടാല്‍ മിനിറ്റിന് 3 രൂപവച്ച് വീണ്ടും കൊടുക്കണം. ലാന്‍ഡ് ലൈനിലേക്കാണെങ്കില്‍ റേറ്റ് വീണ്ടും കൂടും. ആ സമയത്താണെന്നു തോന്നുന്നു മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം ഞാനും ലോകത്തൊരുപക്ഷേ ഇന്ത്യയില്‍ മാത്രം നിലവിലുണ്ടായ മിസ്ഡ് കാള്‍ എന്ന സങ്കേതം കണ്ടെത്തുന്നത്. വീട്ടില്‍ കാളര്‍ ഐഡിയുള്ള ഫോണ്‍ വാങ്ങി വച്ചു. മോള്‍ അന്ന് എന്നോടൊപ്പം തിരുവനന്തപുരത്താണ്. ആവശ്യമുള്ളപ്പോള്‍ ലാന്‍ഡ്‌ലൈനിലേക്ക് മിസ്ഡ് കോള്‍ കൊടുക്കും. ഒന്നോ രണ്ടോ റിങ് കഴിഞ്ഞ് വയ്ക്കും. അച്ഛനോ അമ്മയോ അതു കണ്ട് തിരികെ വിളിക്കും. അപ്പോള്‍ 16 രൂപയുടെ സ്ഥാനത്ത് എട്ടു രൂപ മതിയാവും. പിന്നീട് അതും മാറി, ലാന്‍ഡ് ലൈനില്‍ നിന്ന് അച്ഛനുമമ്മയും എന്റെ ഓഫീസ് ലാന്‍ഡ് ലൈനിലേക്കു വിളിക്കും. അപ്പോള്‍ സാധാരണ ടെലികോം നിരക്കുകള്‍ മാത്രം കൊടുത്താല്‍ മതി. (അന്ന് ബിഎസ് എന്‍എല്‍ വിഎസ്എന്‍എല്‍ എന്നൊന്നും വഭജിച്ചിട്ടില്ല. ഇന്ത്യന്‍ ടെലിഫോണ്‍സ് എന്നേയുളളൂ) തൂങ്ങി വീഴുംവിധം മാണ്ടന്‍ ഹാന്‍ഡ്‌സെറ്റ് പോക്കറ്റില്‍ വച്ചുകൊണ്ടുപോകുന്നത് ഒരു ഗമയായിരുന്നു അന്നൊക്കെ.
ആദ്യം സ്വന്തമാക്കിയ ഹാന്‍ഡ്‌സെറ്റിന് വില 16000 രൂപയോ മറ്റോ ആയിരുന്നു. 9846099002 ആയിരുന്നു എന്റെ നമ്പര്‍. നല്ല ഭാരമായിരുന്നു. മൂന്നുനാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അതിന്റെ ഗ്യാസൗട്ട് ആയി. അപ്പോഴേക്ക് അനില്‍ അമ്പാനിയുടെ റിലയന്‍സ് സിഡിഎംഎ സാങ്കേതികവിദ്യയില്‍ എല്‍ജിയുടെ സ്‌ളീക്ക് ഹാന്‍ഡ്‌സെറ്റുമായി കളത്തിലെത്തിയിരുന്നു. പോളിഫോണിക് റിങ് ടോണും ബ്‌ളൂ ഡൈനാമിക് ഡിസ്പ്‌ളേയുമായിരുന്നു സവിശേഷതകള്‍. പക്ഷേ വില വളരെ കൂടുതലായിരുന്നു. എന്നാല്‍ മാസവരി കുറവും. രണ്ടാമത്തെ കണക്ഷനായി അതിലും ഒന്നു സ്വന്തമാക്കി. അച്ഛനടക്കം ഉപയോഗിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് അതിന്റെ അസ്ഥിപഞ്ചരം വരെ വന്നശേഷമാണ് ഉപേക്ഷിച്ചത്. അപ്പോഴേക്ക് വോഡഫോണും എയര്‍ടെല്ലും ഐഡിയയും അടക്കം എത്രയോ കമ്പനികള്‍ വരികയും പലതിനെയും വിഴുങ്ങുകയുമൊക്കെ ചെയ്ത് നിരക്കുകള്‍ ജനകീയമാക്കിക്കഴിഞ്ഞിരുന്നു. ഞാനും പല കമ്പനികള്‍ മാറി കന്യകയുടെ പത്രാധിപരായെത്തി. അപ്പോഴെനിക്കുണ്ടായിരുന്നത് പഴയ ഹാന്‍ഡ്‌സെറ്റ് ആയിരുന്നു. ആയിടയ്ക്കാണ് സുഹൃത്തും കന്യകയ്ക്കു വേണ്ടി ഗള്‍ഫില്‍ നിന്ന് പലതും എഴുതിയയ്ക്കുന്ന എഴുത്തുകാരിയുമായ സപ്‌ന അനു നാട്ടിലേക്കു വരുന്നു എന്തെങ്കിലും ആവശ്യമുണ്ടോ എന്നന്വേഷിക്കുന്നത്. പൈസ വാങ്ങുമെങ്കില്‍ മാത്രം നല്ല ഒരു ഹാന്‍ഡ്‌സെറ്റ് കൊണ്ടുവരാമോ എന്നു ചോദിച്ചു. ആ നിബന്ധനയോടെ സപ്ന കൊണ്ടുവന്ന സാംസങിന്റെ ആദ്യകാല ഡുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആണ് ചിത്രത്തില്‍ ആദ്യം കാണുന്നത്. ഇന്നവന്‍ വാര്‍ദ്ധക്യത്തിന്റെ അറ്റത്താണ്.കീപാഡൊക്കെ പോയി. നിറം കൊണ്ടും പ്രകടനം കൊണ്ടും ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഹാന്‍ഡ്‌സെറ്റ്. കളര്‍ ഡിസ്പ്‌ളേ.നല്ല റിങ്‌ടോണ്‍സ്. മൂന്നു നാലു വര്‍ഷം ഉപയോഗിച്ചു. പിന്നീട് സദാസമയവും  ഹാന്‍ഡ്‌സെറ്റിന്റെ ഉപയോഗം ആവശ്യമായിട്ടുള്ള അമൃത ടിവിയുടെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സ്ഥാനത്തേക്കു മാറിയപ്പോള്‍ കുറേക്കൂടി ബാറ്ററി ലൈഫ് ഉള്ളൊരു സെറ്റിന്റെ ആവശ്യം വന്നു. അക്കാലത്ത് വാര്‍ത്താവതാരകന്‍ കൂടിയായിരുന്ന ഇപ്പോള്‍ ദുബായ് ഹിറ്റ് എഫ് എമ്മിലുള്ള കൃഷ്ണകുമാറിന്റെ ഉപദേശപ്രകാരം ഒരു സിംഗിള്‍ സിം നോക്കിയ വാങ്ങി. അതുപക്ഷേ എന്റെ കൈവശം അധികം വാണില്ല. ബാറ്ററി കേടായി പിന്നീട് പെട്ടെന്ന് കറപ്റ്റഡ് ആയി. അപ്പോള്‍ പകരം വാങ്ങിയത് സാംസങിന്റെ ഒതുക്കമുള്ള സ്‌ളീക്ക് ആയ ഒരു സ്‌ളൈഡിങ് സെറ്റ് ആണ്. കീപാട് മൊത്തമായി സ്‌ളൈഡ് ചെയ്ത് ചെറുതാക്കി വയ്ക്കാവുന്ന ഒന്ന്. എനിക്കു വളരെ വളരെ ഇഷ്ടമായിരുന്ന സെറ്റ്.
ആയിടയ്ക്കാണ് കാനഡയില്‍ എന്റെ ഒരേയൊരു പെങ്ങളുടെ മകന്‍, ഞാന്‍ കൂടി വളര്‍ത്തി വലുതാക്കിയ എന്റെ ഒരേയൊരു അനന്തരവന്‍ ഗൗതം ജോലികിട്ടിയ സന്തോഷത്തിന് ചേച്ചി എനിക്കൊരു ആപ്പിള്‍ ഐഫോണ്‍ സമ്മാനിക്കുന്നത്. ഐഫോണ്‍ ഫോര്‍ ആയിരുന്നു അത്. ചിത്രത്തിലുണ്ട് ആള്‍. ഇപ്പോഴും പ്രവര്‍ത്തിക്കും. പക്ഷേ ടച്ചിന് പ്രശ്‌നം. വൈഡ് ടച്ചേ പ്രവര്‍ത്തിക്കൂ. പത്തുപതിനേഴു വര്‍ഷത്തെ സര്‍വീസുണ്ട്) അന്ന് ഐഫോണ്‍ സ്റ്റാറ്റസ് സിംബലാണ്. ആദ്യം കൈയില്‍ വരുന്ന ടച്ച് സ്‌ക്രീന്‍ ഫോണ്‍. അതുകിട്ടിയ ഗമയില്‍ ഞാനെന്റെ സാംസങ് ഭാര്യയ്ക്കു കൊടുത്തു. അതുവരെ എന്റെ പഴയ നോക്കിയ ഉപയോഗിച്ചുപോന്ന ഭാര്യയുടെ കൈയില്‍ സാംസങ് അധികം വാണില്ല. ടോയ്‌ലെറ്റില്‍ വീണു നനഞ്ഞ് അത് കേടായിപ്പോയി.
ഐഫോണ്‍ കൈവന്നപ്പോഴും എന്റെ ഫോണ്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. അപ്രതീക്ഷിതമായി അമൃത വിട്ട് വീണ്ടും കന്യകയില്‍ ചേക്കേറേണ്ടിവന്നപ്പോള്‍ മംഗളത്തിന്റെ ഔദ്യോഗിക സിമ്മിനൊപ്പം വര്‍ഷങ്ങളായി (ഇപ്പോഴും) ഞാനുപയോഗിക്കുന്ന വ്യക്തിഗത നമ്പരും കൊണ്ടുനടക്കേണ്ടതായി വന്നു. ഐഫോണിന് ഒറ്റസിമ്മല്ലേ പറ്റൂ. പിന്നെ നെറ്റ് ഉപയോഗിച്ചാല്‍ അതിന്റെ ബാറ്ററി അഞ്ചു മണിക്കൂറിലേറെ നില്‍ക്കില്ല. ഞാനാണെങ്കില്‍ ദിവസവും തിരുവനന്തപുരത്തു നിന്നു കോട്ടയത്തു പോയിവരികയാണ്. രാത്രി 11 മണിവരെയെങ്കിലും മൊബൈല്‍ ചാര്‍ജ് നില്‍ക്കണം. അങ്ങനെയാണ് താരതമ്യേന വിലകുറഞ്ഞ ഒരു രണ്ടാം സെറ്റിലേക്കു പോകുന്നത്. അന്നത്തെ ട്രെന്‍ഡ് ആയിരുന്ന കാര്‍ബണ്‍ എന്ന ഇന്ത്യന്‍ ബ്രാന്‍ഡിന്റെ ഹാന്‍ഡ്‌സെറ്റ് ആയിരുന്നു അത്. അതും നാലഞ്ചുവര്‍ഷം ഒരു കുഴപ്പവുമില്ലാതെ കൊണ്ടുനടന്നു. കണ്ടാല്‍ ബ്ലാക്ക് ബെറി പോലിരിക്കുന്ന ഒന്നായിരുന്നു അത്. അതു നശിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ഒരു ബ്‌ളാക്ക്‌ബെറി വാങ്ങി. അതും അധികം വാണില്ല. അതിനൊക്കെ ശേഷമാണ് ഭാര്യയ്ക്കു വേണ്ടി സ്വന്തമായി ഒരു ടച്ച് ഫോണ്‍ വാങ്ങുന്നത്. അതുവരെയും പാവം ഞാന്‍ ഉപയോഗിച്ചുപേക്ഷിക്കുന്ന പഴയവയാണുപയോഗിച്ചിരുന്നത്. സാംസങിന്റെ ചെറിയ ടച്ച് സ്‌ക്രീനുള്ള ഡ്യുവോയാണ് അവര്‍ക്കുവേണ്ടി ആദ്യം വാങ്ങുന്നത്. പിന്നെ എന്റെ പഴയ ഐഫോണായി, പിന്നീട് ലെനോവോ, അതുകഴിഞ്ഞിപ്പോള്‍ സാംസങ്. ഞാനും വാങ്ങി ഒരു ലെനോവോ. ഇതിനിടയില്‍ എന്റെ മൊബൈല്‍ ദാരിദ്ര്യം കണ്ട ഭാര്യതന്നെ ഭാര്യാസഹോദരി വഴി യുഎസില്‍ നിന്ന് ഐഫോണിന്റെ എട്ട് എസ് കൊണ്ടുതന്നു. ഇപ്പോള്‍ അതും പിന്നെ അടുത്തിടെ സ്വന്തമാക്കിയ വിവോയുമാണ് കൈവശമുള്ള മോഡലുകള്‍. കോവിഡ്കാല ശുദ്ധികലശത്തില്‍ പലയിടത്തായി കിടന്ന പഴയ ഹാന്‍ഡ്‌സെറ്റുകളുടെ പപ്പും പൂടയുമൊക്കെ കണ്ടപ്പോള്‍ എടുത്തുവച്ച് ഒരു ചിത്രമാക്കി. കിടക്കട്ടെ ഓര്‍മ്മകളില്‍ ഒരു ഇ-ജങ്കും!


Thursday, April 16, 2020

ഇങ്ങനെയും ചില പ്രസിദ്ധീകരണങ്ങള്‍





ജേര്‍ണിലസം സ്‌ട്രോക്‌സ്-3

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെന്നപോലെ സമാന്തരമായും സാര്‍ത്ഥകവും പ്രോജ്ജ്വലവുമായൊരു പ്രസിദ്ധീകരണസംസ്‌കാരമുണ്ട് മലയാളത്തിന്. എന്നാല്‍ മുഖ്യധാരയില്‍ തന്നെ ചില സമാന്തരമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത് അല്‍പായുസുക്കളായിത്തീര്‍ന്നതുകൊണ്ടുതന്നെ ചരിത്രത്തിന്റെ പുസ്തകത്താളുകളില്‍ വിസ്മൃതിയിലേക്ക് ആണ്ടുതാണിട്ടുണ്ട്. അത്തരം
മൂന്നു പ്രസിദ്ധീകരണങ്ങളെപ്പറ്റിയാണ്, അച്ചടി പ്രസിദ്ധീകരണങ്ങളുടെ ഭാവി തന്നെ സന്ദിഗ്ധാവസ്ഥയില്‍ നില്‍ക്കുന്ന ഈ കോവിഡ് കാല പശ്ചാത്തലത്തില്‍ സുഹൃത്തുകൂടിയായ എഴുത്തുകാരനും ഗായകനുമായ സുഹൈബിന്റെ പ്രയോഗം കടമെടുത്താല്‍ 'കുത്തിപ്പൊക്കുന്നത്.'
ഇന്ത്യയില്‍ ഒരു മാസികയ്ക്കും ഉണ്ടാവാത്തൊരു റെക്കോര്‍ഡ് പ്രിന്റ് ഓര്‍ഡറോടെ ആഘോഷിക്കപ്പെട്ട പിറവിയായിരുന്നു ഗൃഹശ്രീയുടേത്. ഡെമി 1/2 എന്ന സൈസും ഉള്ളടക്കത്തിലെ സവിശേഷതകളും കൊണ്ടുമാത്രമായിരുന്നില്ല ഗൃഹശ്രീ വേറിട്ടു നിന്നത്. വിതരണത്തിന്റെ കാര്യത്തില്‍, കാര്യക്ഷമമായി മുന്നോട്ടു പോയിരുന്നെങ്കില്‍ മുന്‍നിര മുഖ്യധാരയ്ക്കു പോലും വെല്ലുവിളിയോ മാര്‍ഗനിര്‍ദ്ദേശമോ ആയിത്തീരുമായിരുന്ന ഒരു സങ്കല്‍പം ബിസിനസ് മോഡല്‍ ആണ് ഗൃഹശ്രീ മുന്നോട്ടുവച്ചത്. മലയാള മനോരമയില്‍ നിന്ന് രാജിവച്ച എന്റെ രണ്ടു മുന്‍കാല സഹപ്രവര്‍ത്തകര്‍ കൂടിയായ എസ്.രാധാകൃഷ്ണനും വി.ഉണ്ണികൃഷ്ണനു മായിരുന്നു അതിന്റെ പിന്നിലെ പ്രധാനികള്‍. രണ്ടുപേരും അന്തരിച്ച ഷംസുദ്ദീന്‍ 

സാറിനൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് മനോരമ വിട്ട് ഗള്‍ഫ് ന്യൂസില്‍ ചേര്‍ന്നവര്‍. അവിടെ നിന്നു വിട്ട് സ്വന്തം സംരംഭമായി തുടങ്ങിയതാണ് ഗൃഹശ്രീ. അന്ന് തിളങ്ങിവരുന്ന സൈനുല്‍ ആബിദ് ആയിരുന്നു ഡിസൈന്‍. ഗള്‍ഫ് ന്യൂസ് മുതല്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ബോഡി ബില്‍ഡര്‍ കൂടിയായ ജൂഡിന്‍ ബര്‍ണാട് ഫോട്ടോഗ്രാഫറും. പി.എം.ജിയിലെ ജൂഡിന്റെ വീട് തന്നെയായിരുന്നു ഓഫീസ് എന്നാണോര്‍മ്മ. ഇനി വിതരണക്കാര്യത്തിലെ ഗൃഹശ്രീയുടെ അത്രയ്ക്ക് സവിശേഷമാര്‍ന്ന സങ്കല്‍പം എന്തായിരുന്നു എന്നല്ലേ?
കേരളത്തില്‍ അന്ന് ഏറെക്കുറെ കുത്തക സാന്നിദ്ധ്യം തന്നെയായിരുന്ന കേബിള്‍ ടിവി സേവനദാതാക്കളായിരുന്നു ഏഷ്യാനെറ്റ്. സിറ്റി കേബിള്‍, കേരളവിഷന്‍ പോലുള്ളവയൊന്നും വിപണിയിലേക്കു കടന്നുവന്നിട്ടില്ല. ഏഷ്യാനെറ്റിന്റെ അപ്രമാദിത്തം മാത്രമാണ് കേബിള്‍ ദൃശ്യശൃംഖലയില്‍. മാസാമാസം വീടുകളിലെത്തി ഫ്രാഞ്ചൈസികളുടെ പ്രതിനിധികള്‍ നേരിട്ടായിരുന്നു ഏഷ്യാനെറ്റിന്റെ വരിസംഖ്യ പിരിച്ചിരുന്നത്, ഇന്നും പത്രക്കാശ് ഏജന്റ് വന്നു വാങ്ങുന്നതുപോലെ. കേബിള്‍ വിതരണത്തില്‍ മത്സരം കടുക്കുന്ന സമയമാണ്. ഏഷ്യാനെറ്റിന്റെ മേല്‍ക്കൈ തുടര്‍ന്നും ഉറപ്പാക്കാന്‍ ഒരു സൗജന്യ ബോണസ്. എല്ലാ മാസവും വനിത പോലെ, കന്യക പോലെ, ഗൃഹലക്ഷ്മി പോലെ, കുറേക്കൂടി ആധുനികമായ ഒരു ലൈഫ് സ്റ്റൈല്‍ പ്രസിദ്ധീകരണം തീര്‍ത്തും സൗജന്യമായി ഏഷ്യാനെറ്റ് വരിക്കാര്‍ക്ക് വീട്ടിലെത്തിക്കും. വരിപ്പണം വാങ്ങാന്‍ പോകുന്ന പ്രതിനിധി അതു നേരിട്ടു കൊണ്ടുക്കൊടുക്കും. അന്നത്തെ നിലയ്ക്ക് ഏതാണ്ട് അഞ്ചുലക്ഷത്തോളമുണ്ട് ഏഷ്യാനെറ്റിന്റെ വരിക്കാര്‍. അതനുസരിച്ച് ആദ്യത്തെ പ്രതിയുടെ തന്നെ പ്രിന്റ് ഓര്‍ഡര്‍ അഞ്ചുലക്ഷത്തില്‍പ്പരം. എ.ബി.സി അല്ല ഒരു റേറ്റിങ് ഏജന്‍സിയുടെയും സാക്ഷ്യപ്പെടുത്തലും വേണ്ട. കാരണം മുഖവിലയില്ലാതെ ഏഷ്യാനെറ്റ് വരിക്കാര്‍ക്ക് തീര്‍ത്തും സൗജന്യമായി എത്തിക്കുന്നതാണ്. അതില്‍ കള്ളമില്ല, അതിന്റെ ആവശ്യവുമില്ല. വിതരണച്ചെലവ് പൂജ്യം! പരസ്യ ഏജന്‍സികള്‍ക്കു പോലും ഗൃഹശ്രീയുടെ പ്രചാരണത്തില്‍ സന്ദേഹിക്കേണ്ട ആവശ്യമില്ല.
പകരം, പരസ്യത്തിന്റെ കാര്യത്തിലും മറ്റും ഏഷ്യാനെറ്റ് കൂടി സംയുക്തമായി മാര്‍ക്കറ്റ് ചെയ്യും എന്നാണ് ധാരണ.ചാനലിനു മാത്രമായി പിടിക്കുന്ന പരസ്യത്തിന് ഗൃഹശ്രീ കുടി ചേര്‍ത്ത് അല്‍പം കൂടുതല്‍ തുക ഈടാക്കിയാല്‍ ആ തുക ഗൃഹശ്രീക്കു കൊടുക്കണം. അതുപോലെ, മത്സരം മുറുകുന്ന കേബിള്‍ രംഗത്ത് ഏഷ്യാനെറ്റിന്റെ വരിക്കാരെ കൂട്ടാന്‍ ഗൃഹശ്രീ ഒരു ആകര്‍ഷകമായി ചൂണ്ടിക്കാണിക്കുകയുമാവാം. ഏതാണ്ട് ഒരു വര്‍ഷത്തോളം, മലയാളം അന്നുവരെ കണ്ട ലൈഫ്‌സ്റ്റൈല്‍ പ്രസിദ്ധീകരണങ്ങളില്‍ ഒരു വിപ്‌ളവമായിത്തന്നെ ഗൃഹശ്രീ പുറത്തിറങ്ങി. സൗജന്യമായി ഏഷ്യാനെറ്റ് വരിക്കാരുടെ വീടുകളിലുമെത്തി. ആദ്യമൊക്കെ നല്ല പരസ്യങ്ങളും കിട്ടി. പക്ഷേ, ഏഷ്യാനെറ്റിന് അവരുടെ വാക്ക് പാലിക്കാനാവാത്തതുകൊണ്ടോ എന്തോ, വിചാരിച്ചത്ര പരസ്യം ഗൃഹശ്രീയിലേക്ക് അവരില്‍ നിന്ന് എത്തിച്ചേര്‍ന്നില്ല. ക്രമേണ, ഗൃഹശ്രീയുടെ വലിപ്പം കുറഞ്ഞു.കനം കുറഞ്ഞു. വൈകാതെ അതിന്റെ പ്രസിദ്ധീകരണവും നിലച്ചു. രാധാകൃഷ്ണനും ഉണ്ണികൃഷ്ണനും ജൂഡിനും കടം ബാക്കിയാക്കി മലയാളത്തിലെ വേറിട്ടൊരു പ്രസിദ്ധീകരണസ്വപ്‌നം അങ്ങനെ ചരിത്രം മാത്രമായി. ഇന്നും ഓര്‍ക്കുമ്പോള്‍ ഏറെ സാധ്യതയുണ്ടായിരുന്ന ഒരു ബിസിനസ് മോഡലായിരുന്നു ഗൃഹശ്രീയുടേത്. പക്ഷേ, എന്തുകൊണ്ടോ അതൊരു ദുരന്തപര്യവസായിയായി.
ഇനിയൊന്നുള്ളത് ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍ ആണ്. കേരളത്തില്‍ നിന്ന് തൊണ്ണൂറുകളില്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ പുറത്തിറങ്ങിയ ഇംഗ്‌ളീഷ് പ്രഭാത ദിനപത്രം. മലയാളത്തില്‍ സദ് വാര്‍ത്ത എന്നൊരു പ്രഭാത ദിനപത്രവും ഒപ്പം പുറത്തിറങ്ങി. കൊച്ചിയായിരുന്നു ആസ്ഥാനം.കത്തോലിക്ക അച്ചന്മാരുടെ ശ്രമഫലമായി മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിനു മാതൃകയായി ആരംഭിച്ചതാണവ. ഏഷ്യാനെ്റ്റിലൂടെ വന്ന് പിന്നീട് കൈരളിയിലേക്കു പോയ ഡോ.എന്‍.പി.ചന്ദ്രശേഖരന്‍, മീഡിയ വണിന്റെ വാര്‍ത്താവിഭാഗം മേധാവി സി.എല്‍.തോമസ്, മംഗളം ദിനപത്രം ചീഫ് എക്‌സിക്യൂട്ടീവ് എഡിററര്‍ രാജു മാത്യു തുടങ്ങി മനോരമ ലേഖികയും കൗമുദി ടിവി പ്രോഗ്രാം മേധാവി എ.സി.റെജിയുടെ ഭാര്യയുമായ വിനീത ഗോപി വരെയുള്ളവര്‍ സദ് വാര്‍ത്തയുടെ പിന്നണിപ്രവര്‍ത്തകരായിരുന്നു. ഒരുപക്ഷേ ഡോ സുകുമാര്‍ അഴീക്കോടിന്റെ മുഖ്യപത്രാധിപത്യത്തില്‍ പുറത്തിറങ്ങി പിന്നീട് സ്വാഭാവിക ചരമമടഞ്ഞ വര്‍ത്തമാനത്തിനു മുമ്പ് കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു മാധ്യമസംരംഭമായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററും സദ് വാര്‍ത്തയും. എന്തോ പിന്നീടു വന്ന ന്യൂ ഏജ് അടക്കമുള്ള പല ദിനപത്രങ്ങള്‍ക്കും ഉണ്ടായതുപോലെ മൂന്നു നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വാഭാവിക ചരമമടയാനായിരുന്നു അതിന്റെ വിധി.


എന്റെ പത്രശേഖരത്തില്‍ നിന്നുള്ള മൂന്നാമത്തെ കുത്തിപ്പൊക്കായ ഈനാട് (തെലുങ്കിലെ ഇടിവി ഗ്രൂപ്പിന്റെ പത്രമല്ല, അതു തുടങ്ങും മുമ്പ് തന്നെ മലയാളത്തില്‍ ആരംഭിച്ച പത്രമാണ്.) മലയാള പ്രസിദ്ധീകരണചരിത്രത്തില്‍ നിര്‍ണായകമായ പല പുതുമകളുടെ പേരില്‍ക്കൂടി പ്രസക്തമായ ഒന്നാണ്. തിരുവനന്തപുരത്ത് വഴുതയ്ക്കാട് ഫോറസ്റ്റ് ഓഫീസ് ലെയ്‌നില്‍ നിന്ന് പ്രൊഫ.ജഗന്നാഥപണിക്കറുടെ ഉടമസ്ഥതയിലും മുഖ്യ പത്രാധിപത്യത്തിലും ആരംഭിച്ച ദിനപത്രമായിരുന്നു ഈനാട്. അതിന്റെ ചരിത്രപരമായ പ്രസക്തി, അതായിരുന്നു കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണമായി ഫോട്ടോകംപോസിങും ഓഫ്‌സെറ്റും നടപ്പില്‍ വരുത്തിയ ആദ്യത്തെ മലയാള ദനിപത്രം എന്നതാണ്. ഈനാട് പ്രസിദ്ധീകരിച്ച ശേഷം മാത്രമാണ് മാതൃഭൂമിയും അതേത്തുടര്‍ന്ന മനോരമയുമെല്ലാം ഈ സാങ്കേതികവിദ്യകളിലേക്കു തിരിയുന്നത്. തിരുവനന്തപുരത്തിന്റെ പത്രമായിരുന്ന കേരളകൗമുദി അപ്പോഴും പരമ്പരാഗത സാങ്കേതികവിദ്യയാണ് പിന്തുടര്‍ന്നു പോന്നത്. എന്നാല്‍ പിന്നീട് എന്തുകൊണ്ടോ ഈനാടിനും സ്വാഭാവികമരണം കൈവരിക്കേണ്ടി വന്നു. ഇന്നിപ്പോള്‍ ഈനാട് എന്ന് ഗൂഗിളില്‍ പരതിയാല്‍ ഹൈദരാബാദിലെ പത്രവും ടിവിയും മാത്രമാണ് തെളിഞ്ഞുവരിക എന്നതുകൊണ്ടാണ് ഈ വിവരങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്.

Monday, April 13, 2020

പേരെഴുത്തിലെ പരിഷ്‌കാരങ്ങള്‍




ജേര്‍ണലിസം സ്‌ട്രോക്‌സ്-2

കേരളത്തില്‍ ഏറ്റവുമധികം രൂപം മാറിയ പത്രങ്ങളാണ് ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസും മംഗളവും. മാസ്റ്റ്‌ഹെഡ്/ നെയിം പ്‌ളേറ്റ് തന്നെ ഒന്നിലധികം തവണ മാറ്റിമറിച്ചിട്ടുള്ള പത്രങ്ങള്‍. എം.സി വര്‍ഗീസ് സാറിന്റെ ഉടമസ്ഥതയില്‍ മംഗളം വാരികാ കുടുംബത്തില്‍ നിന്ന് തൊണ്ണൂറുകളുടെ ആദ്യം ഒരു ദിനപത്രം തുടങ്ങിയപ്പോഴും അതിന്റെ പേരെഴുത്ത് വാരികയുടെ അതേ ശൈലിയില്‍ത്തന്നെയായിരുന്നു. ബോഡിക്കോപ്പി ഫോണ്ടിലടക്കം മലയാള മനോരമയുടെ ഫോട്ടോക്കോപ്പിയായിരുന്നു അത്. പഞ്ചാരി എന്ന മനോരമ ഫോണ്ടു തന്നെയാണ് മംഗളവും ഉപയോഗിച്ചുപോന്നത്. പേരില്ലാത്ത ഭാഗം എവിടെയെങ്കിലും കണ്ടാല്‍ രണ്ടാമത്തെ നോട്ടത്തില്‍ പോലും അത് മംഗളമാണോ മനോരമയാണോ എന്നു തിരിച്ചറിയാന്‍ ആവാത്തവിധമാണ് ആദ്യകാല പത്രമിറങ്ങിയിരുന്നത്. (തീര്‍ച്ചയായും ന്യൂസ് പ്രിന്റിന്റെയും മഷിയുടെയും മറ്റും നിലവാരത്തിലൂടെ അത് വ്യക്തമായി തിരിച്ചറിയാമായിരുന്നെങ്കിലും) എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം, മാധ്യമം ദിനപത്രം ഇറങ്ങിയ ശേഷമാണെന്നു തോന്നുന്നു, മംഗളം അതിന്റെ മാസ്റ്റ്‌ഹെഡ് ഒന്നു പരിഷ്‌കരിച്ചു. അക്ഷരങ്ങളില്‍ ചില ചുനുപ്പും കുനുപ്പുമൊക്കെയായി ഒരു പ്രത്യേകരീതിയിലായിരുന്നു അത്. എന്റെ അഭിപ്രായത്തില്‍ മംഗളത്തിന്റെ നാളിതുവരെയുള്ള മാസ്റ്റ്‌ഹെഡുകളില്‍ ഏറ്റവും മികച്ചത്. പക്ഷേ കാലം ചെല്ലെ വീണ്ടും അതു മാറി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് മൂന്നുനാലു വര്‍ഷം മുമ്പ് നാലാമതും മാറി.
മാസ്റ്റ്‌ഹെഡ് എന്നത് ഒരു പത്രത്തെസംബന്ധിച്ച് അതിന്റെ മുഖത്തിനു തുല്യമാണ്. മുഖത്തിന്റെ രൂപം മാറ്റുക എന്നുവച്ചാല്‍ സ്ഥിരമില്ലായ്മയുടെ ലക്ഷണമായാണ് മനഃശാസ്ത്രം നിര്‍വചിക്കുന്നത്. മലയാള മനോരമയും നൂറ്റിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിടെ കുറഞ്ഞത് മൂന്നു തവണയെങ്കിലും മാസ്റ്റ് ഹെഡ് മാറ്റത്തിനു വിധേയമായിട്ടുണ്ട്. എന്നാല്‍ അതിസൂക്ഷ്മമായി നോക്കിയാല്‍ മാത്രം ശ്രദ്ധയില്‍പ്പെടുകയും അടിസ്ഥാന രൂപകല്‍പനാ തത്വങ്ങളില്‍ കാര്യമായ വ്യതിയാനം വരുത്താതെയും മാത്രമാണ് മലയാള മനോരമ അവരുടെ മാസ്റ്റ്‌ഹെഡ് പരിഷ്‌കരിച്ചിട്ടുള്ളത്. മാതൃഭൂമയാണെങ്കിലും വലിപ്പത്തിലടക്കം ഇതേപോലെ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും അതൊരു സാധാരണവായനക്കാരന് പെട്ടെന്ന കണ്ടുപിടിക്കാനാവുന്നതല്ല. അതേ സമയം എന്തോ മാറ്റമുണ്ടായിട്ടുണ്ട് എന്നു തോന്നുകയും ചെയ്യും.
മംഗളത്തെ സംബന്ധിച്ച് അതങ്ങനെയല്ല. ശ്ശെടാ ഇത് ഇന്നലെ വരെ വന്ന പത്രമല്ലല്ലോ എന്ന ഞെട്ടലുളവാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പരീക്ഷിച്ചിട്ടുള്ളത്. ബ്രാന്‍ഡ് സ്ഥൈര്യം എന്ന ഘടകത്തെ പിടിച്ചുലയ്ക്കുന്ന ഒന്നാണിത്. മധുര ആസ്ഥാനമാക്കിയ ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.
ഗോയങ്കെ ജീവിച്ചിരുന്ന കാലത്തെ ഇന്ത്യന്‍ എക്‌സപ്രസിന് സെറിഫ് ഇല്ലാത്ത ക്യാപിറ്റല്‍ ലെറ്റേഴ്‌സിലുളള മാസ്റ്റ്‌ഹെഡ് ആയിരുന്നു ഉള്ളത്. അദ്ദേഹത്തിന്റെ കാലശേഷം കമ്പനി പിളരുകയും ദക്ഷിണേന്ത്യയില്‍ അത് ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ഉത്തരേന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസും ആയിത്തീരുകയും ചെയ്തതോടെയാണ് ദക്ഷിണേന്ത്യന്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ഇങ്ങനെ സ്ഥിരതപ്രശ്‌നം ഉടലെടുക്കുന്നത്. പത്രങ്ങളുടെ രൂപകല്‍പന കാലാകാലം മാറുന്നതില്‍ അത്ഭുതമില്ലെന്നു മാത്രമല്ല വായനക്കാരനില്‍ ഏകതാനത ഒഴിവാക്കാന്‍ ഒരു പരിധി വരെ അത് അനിവാര്യമാണു താനും. എന്നാല്‍, പരസ്പര പൂരകമല്ലാത്ത, രൂപകല്‍പനയുടെ ഒരു സിദ്ധാന്തപ്രകാരവും സാധൂകരിക്കാനാവാത്തവിധം മാസ്റ്റ് ഹെഡ് അപ്പാടെ മാറ്റിമറിക്കുക എന്നത് ചില കമ്പനികള്‍ അവരുടെ ഭാഗ്യമുദ്ര അപ്പാടെ പരിഷ്‌കരിച്ച് ബ്രാന്‍ഡ് തന്നെ റീ ലോഞ്ച് ചെയ്യുന്നതിനു തുല്യമാണ്. ടാറ്റാ വാഹനങ്ങളുടെ പഴയതും പുതിയതുമായ ലോഗോയും, മഹീന്ദ്രയുടെ പഴയതും പുതിയതുമായ ലോഗോയും താരതമ്യം ചെയ്താല്‍ ഇതു വ്യക്തമാകും. അത്തരത്തിലൊരു റീലോഞ്ച് എന്നതു പക്ഷേ ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് ആയുഷ്‌കാലത്തില്‍ ഒരിക്കലോ മറ്റോ സംഭവിക്കുന്ന അപൂര്‍വപ്രതിഭാസമാണ്.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കാര്യത്തില്‍ പക്ഷേ മംഗളത്തിന്റേതു പോലെ അടുപ്പിച്ചടുപ്പിച്ച്, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നാലോ അഞ്ചോ തവണ മാസ്റ്റ് ഹെഡ് മാറ്റി പരീക്ഷിക്കുന്നതാണ് കണ്ടത്, ലേശം അതിശയോക്തിപരമായി പറഞ്ഞാല്‍ എഡിറ്റര്‍മാര്‍ മാറിവരുന്നതിനനുസരിച്ച്. പിളര്‍പ്പിനു ശേഷം സെറിഫ് ഉള്ള (ദ് ഹിന്ദുവിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും മാസ്റ്റ്‌ഹെഡിലും ടൈംസ് എന്ന ഫോണ്ടിലെയും പോലെ എല്ലാ അറ്റങ്ങളിലും വരകളും ചുനുപ്പുകളുമുള്ള അക്ഷരങ്ങളെയാണ് സെറിഫ് ഉള്ള അക്ഷരങ്ങള്‍ എന്നു പറയുന്നത്) മാസ്റ്റ്‌ഹെഡായി. പിന്നീട് സെറിഫില്‍ തന്നെ ക്യാപിറ്റലും ലോവറും കേയ്‌സിലുള്ള മാസ്റ്റ് ഹെഡ് വന്നു. അതിനിടെ, ഇന്ത്യയില്‍ തന്നെ ഒരു ദിനപത്രത്തില്‍ പരീക്ഷിക്കപ്പെട്ട ഏറ്റവും നാടകീയവും സര്‍ഗാത്മകവുമായ ഒരു രൂപമാറ്റത്തോടെ വലിയ ഐയും ലോവര്‍ കെയ്‌സിലുള്ള വലിയ ഇയുമായി ഇളം നീല വര്‍ണത്തില്‍ മാസ്റ്റ്‌ഹെഡും പേജുകള്‍ക്ക് ഓരോന്നിനും വ്യക്തമായ ഐഡന്റിറ്റിയുമായി ഒരു രൂപമാറ്റത്തിനും പത്രം വിധേയമായി. എന്റെ നോട്ടത്തില്‍ ഏറ്റവും സര്‍ഗാത്മകമായ മാറ്റം തന്നെയായിരുന്നു അത്. പക്ഷേ എഡിറ്റര്‍ മാറിയതുകൊണ്ടാണെന്നു തോന്നുന്നു, കുറച്ചു നാള്‍ക്കകം പത്രം വീണ്ടും നെയിം പ്‌ളേറ്റ് മാറ്റി. വീണ്ടും ക്യാപിറ്റല്‍ ലോവര്‍കെയ്‌സില്‍. പിന്നീട് സെറിഫ് ഫോണ്ടില്‍ ക്യാപിറ്റല്‍ മാത്രായി ഒരിക്കല്‍ക്കൂടി രൂപം മാറിയ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കുറച്ചു കഴിഞ്ഞപ്പോള്‍ ദ് ന്യൂ മാത്രം ചെറിയവലിപ്പത്തിലും ഇന്ത്യനും എക്‌സ്പ്രസും രണ്ടു വരികളാക്കി വീതികൂട്ടിയും പുനരവതരിച്ചു.
അതേ സമയം ഉത്തരേന്ത്യന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ആകട്ടെ ദി ഇന്ത്യന്‍ എന്നതു മാത്രം ഇറ്റാലിക്‌സില്‍ ക്യാപിറ്റല്‍ ആന്‍ഡ് ലോവര്‍ കെയ്‌സിലും എക്‌സ്പ്രസ് എന്നത് ക്യാപിറ്റലില്‍ മാത്രം ഗോയങ്കെയുടെ കാലത്തെന്നപോലെയും ആക്കി നിലനിര്‍ത്തി ബ്രാന്‍ഡ് സ്ഥൈര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇതെല്ലാം ഇപ്പോള്‍ കുറിക്കുന്നത് കോവിഡ് കാല ശുദ്ധികലശത്തിനിടെ കൈയിലുള്ള പഴയകാല പത്രങ്ങളുടെ ശേഖരത്തിലൂടെ കടന്നുപോയതുകൊണ്ടാണ്. ഓരോ രൂപമാറ്റത്തിന്റെയും
ആദ്യ ദിവസത്തേതോ അല്ലാത്തതോ ആയ പത്രങ്ങളൊക്കെ ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. പ്രധാനദിവസത്തെ പത്രങ്ങളും. ഇന്ദിരയുടെ മരണം മുതല്‍ക്കുള്ള വിവിധപത്രങ്ങളുണ്ട് അക്കൂട്ടത്തില്‍. (ഇതെഴുതിയപ്പോള്‍ ചില പേജുകള്‍ നെറ്റില്‍ നിന്നും എടുക്കേണ്ടി വന്നു അത് പ്രത്യക്ഷത്തില്‍ തിരിച്ചറിയാം)
ഇന്ത്യന്‍ എക്‌സ്പ്രസിനെപ്പറ്റി പറഞ്ഞതുകൊണ്ട് ഒരു കൗതുകം കൂടി പങ്കുവച്ചുകൊണ്ട് അവസാനിപ്പിക്കാം. ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തിലെ ഏറ്റവും വലിയ അക്ഷരപ്പിശക് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവുമായി ബന്ധപ്പെട്ടാണ്. ഒരു ദിവസം പുറത്തിറങ്ങിയ പത്രത്തിന്റെ മാസ്റ്റ്‌ഹെഡില്‍ ഇന്ത്യന്‍ എന്ന ഇംഗ്‌ളീഷ് വാക്കിന്റെ ആദ്യത്തെ ഐ ഉണ്ടായിരുന്നല്ല!


















Wednesday, April 08, 2020

വ്യാജവാര്‍ത്തയുടെ ഉറവിടങ്ങള്‍

വൈറസിനെതിരേ വ്യക്തിശുചിത്വം മതി പക്ഷേ വാര്ത്താ വൈറസുകള്ക്കെതിരേ വാര്ത്താശുചിത്വം വേണം എന്ന ഐഎന്എസിന്റെ പരസ്യം ടിവിയില് കണ്ട ഭാര്യയ്ക്ക് സംശയം. അതിന് മാധ്യമങ്ങള് തന്നെയല്ലേ പ്രതികള്. സത്യമല്ലാത്തത് റിപ്പോര്ട്ട് ചെയ്യുന്നതുകൊണ്ടല്ലേ വ്യാജ വാര്ത്തകളുണ്ടാവുന്നത്?  26 വര്ഷമായി ഒന്നിച്ചു കഴിയുന്ന ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് പോസ്റ്റ് ട്രൂത്ത് അഥവാ വാസ്താവാനന്തരകാലത്തെ വ്യാജവാര്ത്തകളുടെ ഉറവിടമെങ്ങനെ എന്ന് മനസിരുത്തി ചിന്തിച്ചുപോയത്. വര്ഷങ്ങളായി മാധ്യമവിദ്യാര്ത്ഥികള്ക്ക് ഇതേപ്പറ്റിയുള്ള സിദ്ധാന്തങ്ങളും പ്രായോഗികതയുമൊക്കെ വിവരിച്ചുകൊടുത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ആശയം മനസിലേക്കു കൊണ്ടുവന്നത് ഭാര്യയുടെ ഓര്ക്കാപ്പുറത്തെ ചോദ്യമാണ്. വ്യാജവാര്ത്ത എന്തെന്നും എങ്ങനെയെന്നും ഒറ്റവാചകത്തില് നിര്വചിക്കാം. കോവിഡ് വരുമ്പോള് സ്വയം ചികിത്സയ്ക്കു മുതിര്ന്നാല് രോഗം എത്ര മൂര്ച്ഛിക്കുമോ അതുപോലെ, വാര്ത്ത കണ്ടെത്താനും പരിശോധിക്കാനും പുനഃപരിശോധിക്കാനും അവതരിപ്പിക്കാനും പരിശീലനം കിട്ടാതെ കിട്ടിയതെന്തും പ്രചരിപ്പിക്കുമ്പോള് സംഭവിക്കുന്ന അവാസ്തവികതയുടെ വ്യാപനമാണ് വ്യാജവാര്ത്ത.
കോവിഡ് എന്നല്ല ഏതു രോഗത്തിനും ഒരു ശാസ്ത്രമുണ്ട്. അതിന്റെ കാരണമന്വേഷിച്ച് കണ്ടെത്തി അതനനുസൃതമായ ഔഷധം കൊണ്ട് അതിനെ ചെറുക്കാന് ശാസ്ത്രീയമായി പരിശീലനം കിട്ടിയവരാണ് ഡോക്ടര്മാര്. അവരുടെ ഉപദേശം തേടാതെ സ്വയം ചികിത്സയ്ക്കു മുതിരുമ്പോള് മരണം വരെ സംഭവിക്കാം. നമ്മുടെ മക്കളെ നമുക്ക് പഠിപ്പിക്കാം. പക്ഷേ, മെഡിക്കല് എന്ജിനീയറിങ്, എംബിഎ കോഴ്‌സുകള്ക്ക് അതു പരിശീലിക്കാത്ത നമ്മള് സാധാരണക്കാര്ക്ക് പഠിപ്പിച്ചുകൊടുക്കാന് സാധിക്കില്ല. കാരണം അതു പഠിപ്പിക്കാന് വേണ്ട അടിസ്ഥാന ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊക്കെവേണം. എന്തിന് കുട്ടികളെ പോലും ശാസ്ത്രീയമായി പഠിപ്പിക്കാന് ബി.എഡും എംഎഡും വേണം. കോടതിയില് പൗരന് സ്വയം വാദിക്കാന് അവകാശമുണ്ടെങ്കിലും ഗൗരവമുള്ളൊരു കേസില് വാദിക്കാന് പരിശീലനം കിട്ടിയ അഭിഭാഷകനെ വയ്ക്കാതെ സ്വയം വാദിക്കാന് തുനിഞ്ഞാല് ചിലപ്പോള് ഫൈന് തടവായി തീരുകയായിരിക്കും ഫലം.
ഇനി വ്യാജ വാര്ത്തകളുടെ കാര്യം. പത്രങ്ങളും ടിവിയും മാത്രമായിരുന്ന കാലത്ത് അവയില് പ്രവര്ത്തിക്കാനും വാര്ത്തയ്ക്കു പിന്നിലെ സത്യങ്ങള് ആവര്ത്തിച്ചുറപ്പിക്കുകയും സ്രോതസിനെ ബോധ്യപ്പെടുകയുമൊക്കെ ചെയ്തശേഷം മാധ്യമനൈതികതയ്ക്കനുസരിച്ചു മാത്രം റിപ്പോര്ട്ട് ചെയ്യുന്നതായിരുന്നു രീതി. അവിടെ സാധാരണക്കാര്ക്ക് വാര്ത്താ സ്രോതസാവാം എന്നല്ലാതെ നേരിട്ട് വായനക്കാര്/ശ്രോതാവ്/പ്രേക്ഷകന് എന്നിവരുമായി ഇടപെടാനുള്ള പഴുതില്ലായിരുന്നു. ഇടയ്ക്ക് പത്രം അല്ലെങ്കില് റേഡിയോ അല്ലെങ്കില് ടിവി എന്നൊരു മാധ്യമത്തിന്റെ ഇടമതിലുണ്ടായിരുന്നു. പക്ഷേ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ അതൊക്കെ അപ്രത്യക്ഷമായി. വ്യവസ്ഥാപിത മാധ്യമങ്ങളില് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ലാത്ത പലതും അതിലൂടെ സാമൂഹികശ്രദ്ധയിലേക്കെത്തിക്കാനായി എന്നത് നിശ്ചയമായും നവമാധ്യമങ്ങളുടെ നേട്ടം തന്നെയാണ്. എന്നാല്, മൊബൈല് ഫോണ് ക്യാമറയെടുത്തവരെല്ലാം മാധ്യമ വെളിച്ചപ്പാടാകുന്ന കാലത്ത് വാര്ത്തയേത് അവാര്ത്തയേത് എന്നത് അപ്രസക്തമായി. വീട്ടില് ഉച്ചയൂണിനുണ്ടാക്കിയ പുതിയ വിഭവത്തിന്റെയത്ര നിസാരമായി തൊട്ടാല് പൊള്ളുന്ന വാര്ത്തകള് കൈകാര്യം ചെയ്യപ്പെട്ടു. ഉത്തരാധുനിക ലോകത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക പ്രതിസന്ധി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്റര്നെറ്റിലെ നവസാക്ഷരര് ആയ എഴുപതുവയസു കഴിഞ്ഞവര് തങ്ങള് ഫോണില് കാണുകയും കേള്ക്കുകയും ചെയ്യുന്നതെന്തിനെയും വെള്ളം തൊടാതെ വിശ്വസിക്കുകയും കൈമാറുകയും ചെയ്യുന്നു. സ്രവങ്ങളിലൂടെ കോവിഡി 19 പകരുന്നതിനേക്കാള് വേഗത്തിലാണിത്. അങ്ങനെയാണ് ഇന്ത്യന് ദേശീയ ഗാനത്തെയും പതാകയേയും ഐക്യരാഷ്ട്ര സഭ ലോകത്തെ ഒന്നാമത്തേതായി തെരഞ്ഞെടുത്തു എന്നും കോവിഡ് ലോക്ക് ഡൗണ് പ്രോട്ടോക്കോളുമായി ലോകാരോഗ്യസംഘടന മുന്നോട്ടു വന്നുവെന്നുമടക്കമുള്ള വ്യാജവാര്ത്തകള് ആവര്ത്തിച്ചാവര്ത്തിച്ച് ഉത്ഭവിക്കുകയും കൈമാറ്റപ്പെടുകയും ചെയ്യുന്നത്.
പത്രങ്ങളുടെയും ടിവിയുടെയും വാര്ത്തകള് പൂര്ണമല്ലല്ലോ എന്നും അവര് നിഷ്പക്ഷമല്ലല്ലോ എന്നും ഇതുവരെ വായിച്ചവര് ആലോചിക്കുന്നുണ്ടെന്നറിയാം. വ്യവസ്ഥാപിത മാധ്യമങ്ങള് നിഷ്പക്ഷമായിരുന്നു എന്ന് ഈ കുറിപ്പില് ഇതേവരെ പറഞ്ഞിട്ടില്ല എന്നു മാത്രമാണ് അതിനുള്ള മറുപടി. തീര്ച്ചയായും നിഷ്പക്ഷം എന്നത് മാധ്യമപ്രവര്ത്തനത്തില് സാധ്യമേയല്ല എന്നു തന്നെയാണ് എന്റെ അനുഭവത്തില് നിന്ന് എനിക്കു പറയാനുള്ളത്. ഒന്നുകില് എ പക്ഷത്ത് അല്ലെങ്കില് ബി പക്ഷത്ത്. അതുമല്ലെങ്കില് നടുക്ക്. ഒന്നുമല്ലെങ്കില് ജനപക്ഷത്ത്. അപ്പോഴും ഒരു പക്ഷം കൂടിയേ തീരൂ. അല്ലെങ്കില് അങ്ങനെയേ സാധ്യമാകൂ. ദേശാഭിമാനിയും കൈരളിടിവിയും നാം വായിക്കുകയും കാണുകയും ചെയ്യുന്നത് ഒരു സാമൂഹികപ്രശ്‌നത്തിലെ ഇടതുപക്ഷ നിലപാടറിയാനാണ്. അല്ലാതെ നിഷ്പക്ഷ വാര്ത്ത അറിയാനല്ല. മനോരമയും ജന്മഭൂമിയും വായിക്കുന്നതും ജയ്ഹിന്ദ് ടിവിയും ജനം ടിവിയും കാണുന്നതും അതുപോലെതന്നെ. അതേസമയം മംഗളം ജനപക്ഷമാണ് അവതരിപ്പിക്കുന്നത്. എന്നുവച്ചാല് ഇതൊന്നും നിഷ്പക്ഷ വാര്ത്തകളല്ല നമുക്കു മുന്നിലെത്തിക്കുന്നത്. പക്ഷേ അപ്പോഴും ഒന്നുണ്ട്. അപൂര്ണമോ ഏകപക്ഷീയമോ ആയിരിക്കുമെങ്കിലും അവ വാര്ത്ത തന്നെയായിരിക്കും. സമൂഹമാധ്യമങ്ങളിലെ 'മൊബൈല് കൈയിലെടുത്ത സ്വയം പ്രഖ്യാപിത മാധ്യമപ്രവര്ത്തകര്' അവതരിപ്പിക്കുന്ന ആശയങ്ങളോ വിവരങ്ങളോ അടിസ്ഥാനമില്ലാത്തവയായിരിക്കാം. അതാണ് വ്യാജവാര്ത്ത ആയിത്തീരുന്നത്. കാരണം തനിക്കു വന്നിട്ടുള്ള ഒരു വിവരം/ ചിത്രം/വീഡിയോ/ ഓഡിയോ എന്നിവ വാസ്തവമാണോ എന്നു പരിശോധിക്കാനുള്ള ശാസ്ത്രീയ പരിശീലനം സിദ്ധിച്ചിട്ടുള്ളതവരല്ല നെറ്റിസന്സ്. ജലദോഷം വരുമ്പോള് ഡോക്ടറോടു ചോദിക്കാതെ ഒരു പാരസിറ്റമോള് വാങ്ങി കഴിക്കുന്നതുകൊണ്ട് ഒരു വൃക്കരോഗിക്ക് എന്തുമാത്രം കുഴപ്പമുണ്ടാക്കാമോ അത്ര തന്നെ അപകടമാണ് നെറ്റിലെ വിവരം വാസ്തവമെന്ന് തെറ്റിദ്ധരിച്ച് പങ്കുവയ്ക്കുന്നവര് ചെയ്യുന്നത്.