Wednesday, November 13, 2019

പ്രതിഭകളുടെ മിന്നലാട്ടം

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യപാദവും മലയാള സിനിമയെ സര്‍വസുഗന്ധി യാക്കുന്നത് ഭരത് ഗോപി-നെടുമുടി വേണു എന്നിങ്ങനെ രണ്ടു നടന്മാരുടെ അതുല്യ സാന്നിദ്ധ്യമാണ്. കൂട്ടത്തില്‍ ചേരാന്‍ തിലകനെയും പ്രതാപ് പോത്തനെയും അച്ചന്‍കുഞ്ഞിനെയും പോലെ ചില നടന്മാര്‍ കൂടിവന്നു. എന്നാലും പ്രധാന മത്സരം നെടുമുടിയും ഭരത് ഗോപിയും തമ്മില്‍ തന്നെയായിരുന്നു. അപ്പുണ്ണി, ഐസ്‌ക്രീം, ഒരു സ്വകാര്യം, പുന്നാരം ചൊല്ലിച്ചൊല്ലി തുടങ്ങി തീര്‍ത്തും കമ്പോളവിജയം ലാക്കാക്കിയുള്ള ചിത്രങ്ങളായാലും, ആലോലം, തമ്പ്, സൂസന്ന, രചന, അക്കരെ, പാളങ്ങള്‍, യവനിക, വിടപറയുംമുമ്പേ, പഞ്ചവടിപ്പാലം തുടങ്ങി കലാമൂല്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ചിത്രങ്ങളിലായാലും ശരി, നെടുമുടിവേണുവും ഭരത്‌ഗോപിയും സ്‌ക്രീനിടത്തില്‍ ഒന്നിച്ചു വന്നിട്ടുള്ളപ്പോഴൊക്കെ രണ്ട് അസാമാന്യ പ്രതിഭകള്‍ തമ്മിലുള്ള മത്സരമാണ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനായത്.പ്രിയദര്‍ശന്റെ ഒട്ടുമേ ഓടാതെ പോയ പുന്നാരം ചൊല്ലിച്ചൊല്ലി എന്ന ചിത്രത്തിലെ ഇരുവരുടെയും അഭിനയത്തെ അളക്കാനുള്ള മാപിനികളിനി കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളൂ. ഇത്രയുമോര്‍ത്തത് അടുത്തിടെ രണ്ടു മൂന്ന് ചിത്രങ്ങള്‍ അടുപ്പിച്ചു കണ്ടതുകൊണ്ടാണ്. ആദ്യം വികൃതി. ഇപ്പോഴിതാ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. രണ്ട് അസാമാന്യ നടന്മാര്‍. ഇവര്‍ ഒന്നിച്ച് ഫ്രെയിമിലെത്തുമ്പോഴത്തെ രസതന്ത്രം..ആഹാ!
സുരാജ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞെട്ടിപ്പിക്കുകയാണെങ്കില്‍ സൗബീന്‍ അഭിനയത്തെ അനായാസമായൊരു പെരുമാറ്റമാക്കി അമ്മാനമാടുന്നു. കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് പൈസ വസൂല്‍.
ആന്‍ഡ്രോയിഡിനെ പറ്റിപ്പറയുമ്പോള്‍ മികച്ച തിരക്കഥയുടെയും സംവിധാനത്തിന്റെയും പ്രതിഭ കൂടി എടുത്തു പറയേണ്ടതുണ്ട്. തീര്‍ച്ചയായും വിജയിക്കേണ്ട സിനിമയാണിത്. അതു നമ്മള്‍ മലയാള പ്രേക്ഷകരുടെ ആവശ്യമാണ്.

No comments: