Tuesday, November 05, 2019

നവഭാവുകത്വസിനിമയുടെ ലാവണ്യലക്ഷണങ്ങള്‍

നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഫെസ്റ്റിവല്‍ ബുക്കിനു വേണ്ടി എഴുതിയത്.

എ.ചന്ദ്രശേഖര്‍
എന്താണ് സമകാലിക നവഭാവുകത്വ ഇന്ത്യന്‍ മുഖ്യധാരാസിനിമയുടെ പൊതുവായ ലാവണ്യയുക്തി? പ്രത്യക്ഷത്തില്‍ അതിനുള്ള ഒറ്റവരി ഉത്തരമെന്നത്, സെല്ലുലോയ്ഡില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള സാങ്കേതി മാറ്റം പ്രതിഫലിപ്പിക്കുന്നത് എന്നതാണ്. എന്നാല്‍ ഉത്തരാധുനികോത്തര കലാപശ്ചാത്തലത്തില്‍, സത്യാനന്തര ലോകക്രമത്തില്‍ മൂന്നാം ലോകം പങ്കുവയ്ക്കുന്ന പൊതുവായ ആശങ്കകളും ജീവിതവ്യഥകളും, സാമൂഹികവ്യവസ്ഥകളും മാത്രമല്ല, സൈബര്‍ ലോകം സൃഷ്ടിക്കുന്ന മായിക ഉണ്മകളുടെയും ഫാസിസ്റ്റ് ശക്തികളുണ്ടാക്കുന്ന വ്യാജചരിത്രങ്ങളുടെയും പശ്ചാത്തലത്തില്‍ അവ സൃഷ്ടിക്കുന്ന ദൃശ്യജ്യാമതികളും കൂടി കണക്കിലെടുത്തുവേണം നവഭാവുകത്വ സിനിമകളുടെ പ്രമേയപരിചരണത്തെയും ആവിഷ്‌കാരശൈലിയെയും വിലയിരുത്താന്‍. പറഞ്ഞുപഴകിയ ശൈലീവ്യവസ്ഥകളില്‍ നിന്ന് തീര്‍ത്തും വേറിട്ടതാണത്. പുതുലോകത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തോട് പലതരത്തിലും തലത്തിലും ഹൃദയബന്ധം വച്ചുപുലര്‍ത്തുമ്പോഴും, പാരമ്പര്യത്തെ നിഷേധിക്കുന്നതിനൊപ്പം തന്നെ ആധുനികമൂല്യവ്യവസ്ഥകളെ മുറുകെപ്പിടിക്കുന്നുണ്ട് എന്നു മാത്രമല്ല, നവസിനിമയുടെ ഘടനാസവിശേഷതകളെ സജീവമായി പിന്‍പറ്റുന്നുമുണ്ട്. നറേറ്റീവിലെ പരീക്ഷണങ്ങളില്‍ തുടങ്ങി ഇന്ത്യന്‍ സിനിമ അതിന്റെ മുഖ്യധാരയില്‍ പരീക്ഷിക്കാന്‍ വൈമുഖ്യം കാണിച്ച പല പ്രമേയങ്ങളെയും, എല്‍.ജി.ബി.ടി മുതല്‍ വര്‍ണ/വര്‍ഗ/ലൈംഗിക വിവേചനം വരെയുള്ള തൊട്ടാല്‍പ്പൊള്ളുന്ന വിഷയങ്ങള്‍, ലേശവും മുന്‍വിധിയോ ആശങ്കയോ കൂടാതെ പരിഗണിക്കാനും പരിചരിക്കാനുമുള്ള ദൃശ്യപരമായ ആര്‍ജ്ജവം കാണിക്കുന്നു എന്നതിലാണ് സമകാലിക മുഖ്യധാരയിലെ ഒരു വിഭാഗമെങ്കിലും ദാര്‍ശനികമായ മറ്റൊരുതലത്തിലേക്കുയരുന്നത്.
തമിഴില്‍ ശശികുമാര്‍-സമുദ്രക്കനി-വെട്രിമാരന്‍മാര്‍ തുടക്കമിട്ട പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായിത്തന്നെയാണ് മുഖ്യധാരാസിനിമയിലെ നവയാഥാത്ഥ്യ സിനിമകളുടെ വേറിട്ടതും അതേസമയം കമ്പോളവിജയമുറപ്പാക്കിക്കൊണ്ടുമുള്ള ഒരു ധാര ശക്തിപ്രാപിച്ചതെങ്കില്‍ ഹിന്ദിയില്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍, അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ് തുടങ്ങിയവര്‍ തുടക്കമിട്ട നവയൗവനസിനിമാധാരയുടെ അനുരണനങ്ങളാണ് തുടര്‍ന്ന് പരക്കെ പ്രതിഫലിക്കപ്പെട്ടത്. ഹിന്ദിയില്‍ ഫീല്‍ ഗുഡ്/അധോലോക പ്രമേയങ്ങളില്‍ മള്‍ട്ടീപ്‌ളക്‌സ് സിനിമകളിലൂടെ തുടങ്ങിയ ഈ പരിവര്‍ത്തനം പല കടമ്പകളും സധൈര്യം പിന്നിട്ട് കറുത്തയാഥാര്‍ത്ഥ്യങ്ങളെ സങ്കോചലേശമന്യേ കൈകാര്യം ചെയ്യാനുള്ള ധൈര്യം കാട്ടിക്കൊണ്ട് യൗവനം പിന്നിട്ടുകഴിഞ്ഞു എന്ന് നിസ്സംശയം പറയാം. സൈബറിടം മുന്നോട്ടുവച്ച സാങ്കേതികതയുടെ സവിശേഷതകള്‍ കൂടി വിനിയോഗിച്ചുകൊണ്ട് ക്രൗഡ് ഫണ്ടിങും കോര്‍പറേറ്റ്/പാര്‍ട്ണര്‍ഷിപ് ഫിലിമിങും പോലുള്ള നിര്‍മാണരീതികള്‍ അവലംബിച്ച്, വേറിട്ട വിഷയങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വതന്ത്രമായി തന്നെ ആവിഷ്‌കരിക്കാന്‍ പുതുതലമുറ ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് സാധിക്കുന്നു എന്നതും പ്രധാനമാണ്. വേറിട്ട വിഷയങ്ങളുടെ അതിലും വേറിട്ട ദൃശ്യപരിചരണങ്ങള്‍ക്ക് സെന്‍സര്‍ വേലിക്കെട്ടുകള്‍ പോലുമില്ലാതെ വെബ് പരമ്പരകളായി രൂപാന്തരപ്പെടാനുള്ള വാണിജ്യ സാധ്യതകളിലേക്കാണ് നെറ്റ്ഫ്‌ളിക്‌സും ആമസണ്‍ പ്രൈമും എഎല്‍ടി ബാലാജിഡോട്ട് കോമും പോലുള്ള ഇന്റര്‍നെറ്റ് സ്ട്രീമിങ് പ്‌ളാറ്റ്‌ഫോമുകളും, ഐപി/വെബ് ടിവികളും വാതില്‍ തുറക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മുഖ്യധാരയിലെയും സമാന്തരമുഖ്യധാരയിലെയും വന്‍കിട നാമധാരികളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ വെബ് പരമ്പരകളിലേക്കും സര്‍ഗശേഷി തിരിച്ചുവിടുന്നുമുണ്ട്. ഈ പശ്ചാത്തലപരിസ്ഥിതിയില്‍ നിന്നുകൊണ്ടു വേണം സമകാലിക ഇന്ത്യന്‍ സിനിമയുടെ മാറിയ രാഷ്ട്രീയ/മാനവിക/സാമൂഹിക/സാമുദായിക പരിസരങ്ങളെ വിശകലനം ചെയ്യാന്‍.
തമഴ് സിനിമ ജാതിയുടെ രാഷ്ട്രീയം മുമ്പു പലപ്പോഴും കൈകാര്യം ചെയ്തിട്ടുള്ളതാണ്. കമ്പോള മുഖ്യധാരയില്‍ത്തന്നെ കമല്‍ഹാസന്റെ വിരുമാണ്ടി(2004), അമീര്‍ സുല്‍ത്താന്റെ പരുത്തിവീരന്‍(2007) തുടങ്ങിയ സിനിമകളൊക്കെ നമുക്കു മുന്നലുണ്ട്. എന്തിന് സാക്ഷാല്‍ രജനീകാന്തിന്റെ കാലാ പോലും വര്‍ണരാഷ്ട്രീയം മറ്റൊരു തലത്തില്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍, പാ രഞ്ജിത്തിന്റെ പരിയേരും പെരുമാള്‍ (2018) ഇവയില്‍നിന്നൊക്കെ ഭിന്നമായി മലയാളത്തില്‍പ്പോലും അടുത്തിടെ മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിലടക്കം മറകൂടാതെ കൈകാര്യം ചെയ്ത തിരുനെല്‍വേലിയിലെ ജാതിരാഷ്ട്രീയത്തെയും അതിന്റെ ഫലമായുള്ള അതിക്രമങ്ങളുടെയും അഭിമാനക്കൊലകളുയെടും തീവ്രസാമൂഹികയാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ക്യാമറാക്കണ്ണുകള്‍ തുറന്നുപിടിച്ചത്. പുലിയങ്കുളം പോലുള്ള കുഗ്രാമത്തിലെ പിന്നാക്ക വിഭാഗത്തില്‍ നിന്ന് നഗരത്തില്‍ നിയമം പഠിക്കാനെത്തിച്ചേരുന്ന പെരുമാള്‍ എന്ന ചെറുപ്പക്കാരന് നേരിടേണ്ടി വരുന്ന സാമൂഹികവിവേചനങ്ങളുടെയും അതിക്രമങ്ങളുടെയും നേര്‍ച്ചിത്രമാണിത്. മേല്‍ജാതിയില്‍പ്പെട്ട സഹപാഠി ജ്യോതി മഹാലക്ഷ്മിയുമായുള്ള അവന്റെ അടുപ്പത്തെത്തുടര്‍ന്ന് അയാള്‍ നേരിടേണ്ടി വരുന്ന കൊടും പീഡനം നായയേക്കാള്‍ മോശപ്പെട്ട ജന്മമാണ് തന്റേത് എന്ന് തോന്നിപ്പിക്കുംവിധമായിരുന്നു. കുടമാട്ടം കലാകാരനായ ഭിന്നലിംഗസവിശേഷതകളുള്ള അയാളുടെ പിതാവിനും പൊതുസമൂഹത്തില്‍ നിന്ന്, അവന്റെ കോളജില്‍ നിന്നു പോലും നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ അത്രയേറെയാണ്. ഒടുവില്‍ ജാതിവെറിയുടെ സംഘര്‍ഷങ്ങള്‍ തുടരുന്നിടത്തോളം തന്നേപ്പോലുള്ളവര്‍ക്കു മേല്‍ജാതിയില്‍പ്പെട്ടൊരു പെണ്ണിനെ സ്‌നേഹിക്കാനോ സ്വന്തമാക്കി സമാധാനത്തോടെ ജീവിക്കാനോ സാധ്യമല്ലെന്ന തിരിച്ചറിവില്‍തന്നെയാണ് പെരുമാള്‍ അവസാനിക്കുന്നത്. പരുത്തിവീരനില്‍നിന്നോ വിരുമാണ്ടിയില്‍നിന്നോ പെരുമാള്‍ വ്യത്യസ്തമാകുന്നത് കൂറേക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ യാഥാസ്ഥിതിക സാമൂഹികവ്യവസ്ഥിതിയെ കടുംവര്‍ണങ്ങള്‍ ചാലിക്കാതെ, വച്ചുകെട്ടുകളില്ലാതെ തിരയില്‍ പകര്‍ത്താന്‍ തുനിഞ്ഞതിലൂടെയാണ്.
റോണീ സ്‌ക്രൂവാല നിര്‍മിച്ച വാസന്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത മര്‍ദ് കോ ദര്‍ദ് നഹീ ഹോത്ത (2018) എന്ന ഹിന്ദി സിനിമയാവട്ടെ, ഒരേ സമയം ഹിന്ദി മുഖ്യധാരാസിനിമകളെ പരിഹസിക്കുന്ന അതിന്റെ പാരഡിയാവുകയും അതേസമയം ലക്ഷണയുക്തമായൊരു മാര്‍ഷല്‍ ആര്‍ട്‌സ് ആക്ഷന്‍ സിനിമയാവുകയും ചെയ്യുന്ന അപൂര്‍വതയാണ് കാഴ്ചവയ്ക്കുന്നത്. നോണ്‍ ലീനിയര്‍ ദൃശ്യപരിചരണത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ചിത്രം കണ്‍ജനിറ്റല്‍ ഇന്‍സെന്‍സിറ്റിവിറ്റി ടു പെയിന്‍ എന്ന വേദനയുളവാകാത്ത അപൂര്‍വ ശാരീരിക മാനസികാവസ്ഥയുള്ള നായകന്റെ ഭിന്നശേഷിയുടെ കൂടി ദൃശ്യാവിഷ്‌കാരമാണ്. ശരീരത്തിനു നോവറിയാതിരിക്കുകയും മനസുകൊണ്ട് നോവുകയും ചെയ്യുന്ന ഒരാളുടെ ഹൃദയവ്യഥകളും മോഹങ്ങളും മോഹഭംഗങ്ങളും ഈ സിനിമ അടയാളപ്പെടുത്തുന്നു.യാഥാസ്ഥിതിക കമ്പോള മുഖ്യധാരാ ഹിന്ദി സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാംതന്നെ കൃത്യമായ അളവില്‍ വിളക്കിച്ചേര്‍ക്കുമ്പോഴും അതേ ഫോര്‍മുലയെ മാറിനിന്ന് ആവോളം കളിയാക്കാനും വിമര്‍ശിക്കാനും വാസന്‍ ബാല ശ്രമിച്ചിരിക്കുന്നു. പുതുതമലുറ സിനിമയുടെ ശൈലീഗുണങ്ങളും പരിചരണസവിശേഷതയും വളരെ കൃത്യവും വ്യക്തവുമായി തിരിച്ചറിയാനാവൂന്ന സിനിമയാണിത്.
ചലച്ചിത്രാധ്യാപകനും ഹ്രസ്വചിത്രകാരനുമായ സാമുവല്‍ ഈശ്വരന്റെ കന്നി സിനിമയായ കട്ടമരം(2019) സധൈര്യം സംസാരിക്കുന്നതു സ്വവര്‍ഗലൈംഗികതയെപ്പറ്റിയാണ്. സുനാമി ബാധിതമായ കാരയ്ക്കലിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ പ്രകൃതിദുരന്തം അനാഥയാക്കിയ ആനന്ദിയെന്ന സ്‌കൂളധ്യാപികയായ ചെറുപ്പക്കാരിയുടെ കഥയാണിത്. സുനാമിയില്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മാവന്‍ സിങ്കാരത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന ആനന്ദി അയാള്‍ കൊണ്ടുവരുന്ന വിവാഹാലോചനകള്‍ ഒന്നൊന്നായി നിരസിക്കുന്നു. അതിനിടെ, സ്‌കൂളില്‍ ഫോട്ടോഗ്രാഫി പഠിപ്പിക്കാനെത്തുന്ന നഗരവാസിയായ കവിതയുമായി അവള്‍ക്കുണ്ടാക്കുന്ന സ്വവര്‍ഗബന്ധം ഗ്രാമത്തിലെ കടുത്ത യാഥാസ്ഥിതിക സമൂഹത്തില്‍ ഉണ്ടാക്കുന്ന വൈകാരിക സുനാമിയെപ്പറ്റിയാണ് കട്ടമരം കാട്ടിത്തരുന്നത്. പ്രവചനാത്മകതയടക്കമുളള ദോഷങ്ങള്‍ ആരോപിക്കപ്പെടാമെങ്കിലും ആവിഷ്‌കൃതമായ വിഷയത്തിന്റെ കരുത്തും ആര്‍ജ്ജവവും കൊണ്ട് വേറിട്ട സംരംഭം തന്നെയായിത്തീരുന്നുണ്ട് കട്ടമരം.
ഇന്ത്യന്‍ നവസിനിമയുടെ ഒപ്പുരീതികളിലൊന്നായി മാറുന്ന യാത്രാചിത്രങ്ങളുടെ (റോഡ് മൂവി) ജനുസിലെ അര്‍ത്ഥവത്തായൊരു പരീക്ഷണമാണ് നിശ്ശബ്ദത തേടുന്നൊരു വയോഘികതീര്‍ത്ഥാടകന്റെ കഥ പറയുന്ന യുക്രെയിനിയന്‍ സംവിധായക ഡാര്‍ ഗൈയുടെ നാം ഭൗ ഇന്‍ സേര്‍ച്ച് ഓഫ് സൈലന്‍സ്(2018) എന്ന ഹിന്ദി സിനിമ.ലഡാക്കിലെ ഹിമഗിരികളില്‍ നാഗരികകോലാഹലങ്ങളില്‍ നിന്നെല്ലാം വിട്ട് നിശബ്ദശാന്തി തേടിയലയുന്ന അറുപത്തഞ്ചുകാരന്റെ സാഹസികതയാണ് പ്രമേയം. നഗരജീവിതത്തിന്റെ ക്ഷിപ്രവേഗത്തിന്റെ അര്‍ത്ഥരാഹിത്യത്തില്‍ മനം മടുക്കുന്ന നാം ഭൗവിന്റെ ധര്‍മ്മസങ്കടങ്ങള്‍ക്ക് മാറിയ മൂലധനാധിഷ്ഠിത മുതലാളിത്ത നാഗരികതയുടെ പശ്ചാത്തലത്തില്‍ സാര്‍ലൗകികപ്രാധാന്യമാണുള്ളത്. ശാന്തിതേടിയുള്ള പര്‍വതാരോഹണത്തിനിടെ അയാള്‍ക്ക് ചില സൗഹൃദങ്ങളും സഹയാത്രികരെയും ലഭിക്കുന്നു. അവരുടെ തുടര്‍യാത്രയും യാത്രയ്ക്കിടയിലെ അനുഭവങ്ങളും ചിത്രത്തെ ദാര്‍ശനിമായ മറ്റൊരു തലത്തിലേക്ക് പിടിച്ചുയര്‍ത്തുന്നു.
കോല്‍ക്കത്ത പോലൊരു മഹാനഗരത്തില്‍, സ്വന്തം ജന്മരാത്രിയില്‍ പിതാവിനെത്തേടി യാത്രയാവുന്ന പത്തുവയസുകാരനായ ചിപ്പയുടെ കഥയാണ് സഫ്ദര്‍ റഹ്മാന്‍ തന്നെ ആദ്യചിത്രമായ ചിപ്പയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യവും സിനിമയുമൊക്കെ ആവര്‍ത്തിച്ചു വാഴ്ത്തിപ്പാുന്ന സാംസ്‌കാരികചായം പൂശിയ കോല്‍ക്കത്തയല്ല, മറിച്ച് ആധുനിക ഇന്ത്യയുടെ ഹൃദയത്തുടിപ്പുകളെല്ലാം പ്രതിഫിപ്പിക്കുന്ന മഹാനഗരത്തിന്റെ കാണാക്കോണുകളിലെ രാക്കാഴ്ചകളിലേക്കാണ് സഫ്ദര്‍ റഹ്മാന്‍ ഈ ചെറിയ ചിത്രത്തിലൂടെ പ്രേക്ഷകനെ നയിക്കുന്നത്.നഗരത്തെരുവിന്റെ ജീവിതചലനങ്ങള്‍ കണ്ണാടിയിലെന്നോണം പ്രതിഫലിപ്പിക്കുന്ന ചിപ്പി, ദൗര്‍ഭാഗ്യത്താല്‍ ഇന്ത്യന്‍ സിനിമ ഇനിയും ഗൗരവത്തോടെ കണത്തിലെടുത്തിട്ടില്ലാത്ത ബാലചലച്ചിത്രജനുസിലെ അര്‍ത്ഥവത്തും ലക്ഷണയുക്തവുമായൊരു പരിശ്രമമായിക്കൂടി വായിക്കപ്പെടേണ്ടതുണ്ട്.
നാഗരികതയുടെ ഇരുണ്ടമുഖങ്ങള്‍ തേടിയുള്ള യാത്രതന്നെയാണ് നാടകപ്രവര്‍ത്തകയായ അനാമിക ഹക്‌സറുടെ ഘോടെ കോ ജിലേബി ലേ ജാരിയാ ഹൂം എന്ന ഹിന്ദി സിനിമയുടെ പ്രമേയവും. ന്യൂ ഡല്‍ഹിയുടെ കീഴ്സ്ഥായിയിലെ ഗലിവാസികളായ ഒരു പോക്കറ്റിടക്കാരന്റെയും ടൂറിസ്റ്റ് ഗൈഡിന്റെയും ജീവിതവൈവിദ്ധ്യങ്ങളിലൂടെ നഗരവൈരുദ്ധ്യങ്ങളുടെ നേര്‍ക്കാഴ്ചകളാവിഷ്‌കരിക്കുകയാണ് ഈ ചിത്രം. മുഗള്‍ വാസ്തുശില്‍പത്തിന്റെ മാസ്മരിക ഗൃഹാതുരത്വങ്ങളൂടെ ഉപരിപ്‌ളവതയിലൂടെ സഞ്ചാരികളെ മോഹിച്ചു നടത്തിക്കുന്ന ആകാശ് ജെയിനും തിരക്കേറിയ നഗരവീഥികളിലും തീവണ്ടിയിലും പോക്കറ്റടിക്കുന്ന പത്രുവം. ഒരുനാള്‍ ആകാശിന്റെ ഹെറിറ്റേജ് വാക്കിന്റെ മാതൃകയില്‍, താന്‍ നേരിട്ടു കാണുന്ന നഗരജീവിതത്തിന്റെ ഇരുള്‍ക്കാഴ്ചകളിലേക്ക് സഞ്ചാരികളെയും കൊണ്ട് ഒരു യാത്രയെന്ന ആശയവുമായി മുന്നോട്ടുവരുന്ന പത്രുവിന്റെ പരിശ്രമങ്ങളിലൂടെ അധോനഗരജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ സാമൂഹികസാമ്പത്തിക അവസ്ഥകളാണ് അനാവൃതമാകുന്നത്. ആധുനിക സമൂഹം ഇന്നും നഗരജീവിതങ്ങളെ അഴുക്കുകൂനകളാക്കുന്നതെങ്ങനെ എന്ന് ചിത്രം കാണിച്ചുതരുന്നു.
ബംഗാളി നവസിനിമയുടെ ചൂടും ചൂരും ആവഹിക്കുന്നതാണ് ഐഎഫ്എഫ് കെ 2018ല്‍ സമ്മാനിതമായ അമിതാഭ് ചതോപാധ്യായയുടെ അമി ഓ മനോഹര്‍ എന്ന ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമ. ഒരര്‍ത്ഥത്തില്‍ ഏകാന്തതയെപ്പറ്റിയുള്ള ഒരു കവിതയെന്നോ ഏകാന്തതയുടെ സുവിശേഷമെന്നോ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. നഗരജീവിതത്തിന്റെ യാന്ത്രികയാഥാര്‍ത്ഥ്യങ്ങള്‍ക്കു മധ്യേ സ്വയം സൃഷ്ടിച്ച പുറന്തോടുകള്‍ക്കുള്ളില്‍ തീര്‍ത്തും ഏകാന്തതയനുഭവിക്കുന്ന മൂന്നു സാധാരണക്കാരുടെ ആത്മസംഘര്‍ഷങ്ങളാണ് അമി ഓ മനോഹര്‍.
നൂലയച്ചു വിട്ട പട്ടം പോലെ സ്വന്തന്ത്രമായ ക്യാമറാചലനങ്ങള്‍, അതിസൂക്ഷ്മവീചികള്‍ക്കു പോലും കാതോര്‍ക്കുന്ന തത്സമയ ശബ്ദാലേഖനം,ലളിതമെന്നു തോന്നിപ്പിക്കുമെങ്കിലും അടരുകളുള്ള തിരക്കഥാഖ്യാനം, നാടകീയതയെ ബോധപൂര്‍വം അകറ്റിനിര്‍ത്തിക്കൊണ്ടുള്ള ദൃശ്യപരിചരണം.പൊതുവായി ഇവയൊക്കെയാണ് പുതുതലമുറ സിനിമയ്ക്ക് നവഭാവുത്വമേകുന്ന ശൈലീസവിശേഷതകള്‍.ഭാഷാദേശഭേദങ്ങള്‍ക്കപ്പുറം ഇതൊക്കെ നവസിനിമയുടെ പൊതുവായ ലാവണ്യലക്ഷണങ്ങള്‍തന്നെയായിത്തീരുന്നുമുണ്ട്. അവയുടെ അര്‍ത്ഥപൂര്‍ണമായ വിനിയോഗമാണ് ഈ ചിത്രങ്ങളെ സാര്‍ത്ഥകമായ ദൃശ്യാനുഭവങ്ങളാക്കിത്തീര്‍ക്കുന്നത് എന്നു കൂടി പറഞ്ഞുവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

No comments: