Tuesday, October 22, 2019

ചലച്ചിത്രനിരൂപണം എന്റെ ദൃഷ്ടിയില്‍

അടുത്തിടെയും കേട്ടു, ഒരു സുഹൃത്ത് സംഭാഷണമധ്യേ പറഞ്ഞതാണ്. പരാജയപ്പെട്ട ചലച്ചിത്രകാരന്മാരാണ് ചലച്ചിത്ര നിരൂപകരാവുന്നത് എന്ന്. പരസ്പരം പരിചിതരായ സുഹൃത്തുക്കളുള്ള സദസില്‍ ഒരേയൊരു ചലച്ചിത്രനിരൂപകനായ എന്നെ പരോക്ഷമായി ഒന്നു കൊച്ചാക്കി കാണിക്കുക എന്നതാണുദ്ദേശ്യം. ഞാന്‍ പക്ഷേ അനങ്ങാന്‍ പോയില്ല. ഒന്നാമത് എന്നില്‍ നിന്നൊരു പ്രതികരണം അദ്ദേഹം വല്ലാതെ മോഹിക്കുന്നുണ്ടെന്ന് എനിക്കുത്തമ ബോധ്യമായിരുന്നു. എന്നില്‍ നിന്ന് അതുണ്ടായാല്‍ അദ്ദേഹത്തിന് തൃപ്തിയാവും. കാര്യകാരണസഹിതം അദ്ദേഹത്തിന്റെ വാദം ശരിയല്ലെന്നു സ്ഥാപിച്ചാലും, അദ്ദേഹം പറഞ്ഞത് എന്റെ മനസില്‍ തറഞ്ഞു എന്ന തൃപ്തിയില്‍ അദ്ദേഹം സ്വസ്ഥനാവും. അതുകൊണ്ടു തന്നെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിലിരുന്നപ്പോള്‍ അദ്ദേഹം അസ്വസ്ഥതകൊണ്ട് ഞെളിപിരി കൊള്ളുന്നത് എനിക്കു തിരിച്ചറിയാനായി. മൗനം ആയുധമാകുന്ന ഇത്തരം അനുഭവങ്ങള്‍ പലതുണ്ട് എന്റെ ജീവിതത്തില്‍.
തര്‍ക്കത്തിനു നിന്നില്ലെങ്കിലും ജീവിതത്തില്‍ പലപ്പോഴും നേരിട്ടിട്ടുള്ള ഒരു ചോദ്യത്തിന് മറുപടി പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. സിനിമയെപ്പറ്റി ഇത്രയേറെ എഴുതുന്ന, സിനിമയെ ഇത്രയേറെ ഇഷ്ടപ്പെടുന്ന, ഇത്രയ്ക്ക് ആഴത്തില്‍ അപഗ്രഥിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് ഒരു സിനിമ ചെയ്യുന്നില്ല? എന്നതാണ് ആ ചോദ്യം.സഹപ്രവര്‍ത്തകരില്‍ പലരും തിരക്കഥാകൃത്തുക്കളായപ്പോഴും പല കോണില്‍ നിന്നും ഇതേ ചോദ്യം ആവര്‍ത്തിച്ചു. താങ്കളില്‍ നിന്ന് ഒരു സിനിമ ഞങ്ങള്‍ക്കു കാണാനാവുക എന്നാണിനി? എന്ന് ചോദിക്കാത്ത പരിചയക്കാര്‍ കുറയും.എല്ലാവരോടുമായി എനിക്കു പറയാന്‍ ഒറ്റ മറുപടിയെ ഉള്ളൂ. അത് അര്‍ധവിരാമമിട്ട ഒരൊറ്റ വരിയിലൊതുക്കാം.
ഞാനൊരു നല്ല കാഴ്ചക്കാരന്‍(കാണി/പ്രേക്ഷകന്‍) ആണ്, സൃഷ്ടാവല്ല.
ഒരു കാര്യം സത്യമാണ്. സിനിമ എന്റെ ഇഷ്ടമാണ്. ജീവന്‍ തന്നെയുമാണ്. അതു പക്ഷേ കാണി എന്ന നിലയില്‍ മാത്രമാണ്. സിനിമ കാണാനാണ് എനിക്കിഷ്ടം. ആസ്വദിക്കാനാണിഷ്ടം. കാണുന്നതെല്ലാം നമുക്കും ചെയ്യാമെന്നു ധരിക്കുന്നത് ശരിയല്ലല്ലോ. പൊറോട്ട ഉണ്ടാക്കുന്നതു കാണാന്‍ ഒരു കലയാണ്. എന്നുവച്ച് നമുക്കും ഉണ്ടാക്കിക്കളയാമെന്നു വച്ച് കുറച്ച് മൈദ നല്ലെണ്ണയില്‍ മുക്കിയുരുട്ടി അടിക്കാന്‍ നോക്കിയാല്‍ സാധിക്കില്ല. പക്ഷേ നന്നായി ഉണ്ടാക്കിയ പൊറോട്ട കിട്ടിയാല്‍ തിന്നു നോക്കിയിട്ടു അതിനു നല്ല രുചിയാണെന്നു തിരിച്ചറിയാനാവുന്നത് മറ്റൊരു കഴിവാണ്. അതിന് നന്നായിട്ടോ വിദഗ്ധമായിട്ടോ പൊറോട്ട ഉണ്ടാക്കാനറിഞ്ഞാല്‍പ്പോരാ, എന്നും നാക്കു വടിച്ച് നാക്കിലെ രുചിമുകുളങ്ങള്‍ മുഴുവന്‍ നന്നാക്കി വച്ച് നേരിയ രുചിയഴക് പോലും തിരിച്ചറിയാനാവും വിധം അതിനെ സദാ ജാഗരൂകമാക്കിവയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ടീ ടേസ്റ്റര്‍മാരും ചോക്കലേറ്റ് ടേസ്റ്റര്‍മാരുമെല്ലാം വന്‍ പ്രതിഫലം വാങ്ങുന്നവരായിത്തീരുന്നത്. സമാനമായൊരു സാധനയായിട്ടാണ് ഞാന്‍ പ്രേക്ഷകന്റെ പങ്കിനെ കണക്കാക്കുന്നത്. ആസ്വാദകനെന്ന നിലയ്ക്ക് ഞാന്‍ ചലച്ചിത്രത്തെ സമീപിക്കുന്നതും അത്തരത്തിലാണ്. അതുകൊണ്ടു തന്നെ സിനിമ കാണലും വിലയിരുത്തലും (നിരൂപണം എന്നും പറയാം) ചെറിയ കാര്യമായിട്ടല്ല ഞാന്‍ കണക്കാക്കുന്നത്. അത് ഉത്തരവാദിത്തത്തോടെ, ആത്മാര്‍പ്പണത്തോടെ ചെയ്യേണ്ട ഒന്നാണ് എന്നാണ് എന്റെ വിശ്വാസം. കാരണം സിനിമാ നിരൂപണം എന്നത് സിനിമയുടെയും അതു കൈകാര്യം ചെയ്യുന്ന സമകാലികവും അല്ലാത്തതുമായ ചരിത്രത്തിന്റെ അടയാളപ്പെടുത്തലും രേഖപ്പെടുത്തലും തന്നെയാണ്. നന്നായി സിനിമ കാണുക എന്നതൊരു സര്‍ഗാത്മകപ്രവൃത്തിയാണ്. അതിന്റെ പാഠാന്തരങ്ങളിലൂടെ സഞ്ചരിക്കാനാവുക എന്നത് തീര്‍ച്ചയായും വൈയക്തികമായൊരു സൗഭാഗ്യവും. ആ സിദ്ധി കരഗതമാക്കിയ ഒട്ടുവളരെ പ്രേക്ഷകരുണ്ടാവും ദുനിയാവില്‍. പക്ഷേ ആ അനുഭവങ്ങള്‍ അക്ഷരങ്ങളിലാക്കാന്‍, മറ്റ് അനുവാചകരിലേക്ക് കാഴ്ചപ്പകര്‍ച്ചയാക്കാന്‍ അധികം പേര്‍ക്കു സാധിക്കണമെന്നില്ല. അങ്ങനെ പുതിയ പൊതു കാഴ്ചയില്‍ നിന്ന് പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കാനാവുന്നതാണ് സാധാരണ കാണിയില്‍ നിന്ന് നിരൂപകനെ വേറിട്ടു നിര്‍ത്തുന്നത്. ശീലിച്ചാല്‍ ആര്‍ക്കും സാധ്യമാക്കാവുന്ന സിദ്ധി മാത്രമാണിത്. അതിന് ശ്രദ്ധയോടെ കാണാനും കാണുന്നതിനെ അപഗ്രഥിക്കാനും കൂടുതല്‍ തെളിച്ചത്തോടെ കാണാന്‍ കണ്ണും മനസും തെളിച്ചുവയ്ക്കുകയുമാണ് വേണ്ടത്.
ഇത്രയൊക്കെ എഴുതിയത് വായിക്കുന്നവര്‍ക്കു തോന്നും ഞാന്‍ എന്തോ വലിയ സംഭവമാണെന്നു വരുത്തിത്തീര്‍ക്കാന്‍ പാടുപെടുകയാണെന്ന്. തീര്‍ച്ചയായും അല്ല. പറഞ്ഞുവന്നത് സ്ഥാപിക്കാന്‍ വേണ്ടി മാത്രം വിശദീകരിച്ചതാണ്. അതായത്, സിനിമ നന്നായി കാണാന്‍ ശീലച്ചതുകൊണ്ട്, വിശലകലനം ചെയ്യാനും ആസ്വദിക്കാനും അതില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ തേടാന്‍ പഠിച്ചതുകൊണ്ട് സ്വയം ഒരു സിനിമ ചെയ്തു കളയാം എന്നു കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍ എന്നു ബോധ്യപ്പെടുത്താനാണ്.
ഒരു ജോലിയും എളുപ്പമല്ലെന്നാണ് എന്റെ വിശ്വാസം, നിരൂപണവും. വര്‍ഷങ്ങള്‍ക്കു മുമ്പൊരിക്കല്‍ ഞാന്‍ ജോലിനോക്കുന്ന സ്ഥാപനത്തിലെ ജനപ്രിയ വാരികയുടെ ഉള്ളടക്കം നോക്കാന്‍ വളരെ വലിയൊരു സമ്മര്‍ദ്ദം നേരിടേണ്ടി വന്നു എനിക്ക്. അങ്ങനെ വേണ്ടിവന്നാല്‍ രാജിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല എന്നാണ് ഞാന്‍ അന്നെന്റെ മേലധികാരികളോടു പറഞ്ഞത്. സത്യത്തില്‍ എനിക്കു പേടിയായിരുന്നു, ഇപ്പോഴും അതേ. കാരണം ജനപ്രിയ പ്രസിദ്ധീകരണം എഡിറ്റ് ചെയ്യുക എന്നത് ഒട്ടുമേ ചെറുതായ കാര്യമല്ല, പലരും അങ്ങനെ കരുതുന്നുണ്ടെങ്കിലും. വിജയിക്കുന്ന സിനിമ ചെയ്യുന്നതു പോലെ, വിജയിക്കുന്ന നോവലെഴുതുന്നതും അല്‍പം പോലും എളുപ്പമുള്ള കാര്യവുമല്ല. എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠനുമായ ശ്രീ പി.ഒ.മോഹന്‍ മനോരമയിലും മംഗളത്തിലും കൈരളിയിലുമെല്ലാം അതു ചെയ്യുന്നതു കണ്ട് അദ്ഭുതത്തോടെ നോക്കിനിന്നിട്ടുള്ള ആളാണു ഞാന്‍. ഒരിക്കല്‍ മാത്രം അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുള്ള സംവിധായകന്‍ ശ്യാമപ്രസാദ് അക്കാര്യം അദ്ഭുതത്തോടെ പങ്കുവച്ചിട്ടുമുണ്ട്-ജനപ്രിയവിഭവങ്ങളെപ്പറ്റി ഇത്രയേറെ കണ്‍വിക്ഷനോടെ സംസാരിക്കുന്ന ഒരാളെ ഞാന്‍ അധികം കണ്ടിട്ടില്ല എന്നാണ് ശ്യാംജി പറഞ്ഞത്. അതുകൊണ്ടു തന്നെ എനിക്കു നന്നായിട്ടറിയാം ജനപ്രിയവിഭവങ്ങളുണ്ടാക്കുന്നത് എത്ര ദുഷ്‌കരമെന്ന്.
അതുപോലെ തന്നെയാണ് സിനിമയുടെ കാര്യവും.സിനിമ ഉണ്ടാക്കുന്നത് ഏറെ ഉത്തരവാദിത്തം പിടിച്ച അതീവ ദുഷ്‌കരമായൊരു പ്രക്രിയയാണ്. അത് ഏതു പൊലീസുകാരനും ചെയ്യാനാവുന്നതുമല്ല. അതുകൊണ്ടു തന്നെ അതു ചെയ്യാനറിയാവുന്നവര്‍ നന്നായി ചെയ്യട്ടെ. അങ്ങനല്ലാതെ ചെയ്യുന്ന പൊലീസുകാരെ ചെവിക്കുപിടിച്ചു നാട്ടുകാര്‍ക്കു മുന്നില്‍ നിര്‍ത്തുന്നവരാണ് യഥാര്‍ത്ഥ വിമര്‍ശകന്‍. നിരൂപകന്‍ അതുമല്ല ചെയ്യുന്നത്. രചയിതാവു കൂടി കാണാത്ത അര്‍ത്ഥതലങ്ങളും മാനങ്ങളും കണ്ടെത്തുകയും കാണിച്ചുതരികയുമാണ്.

''ഹൗ ക്യാന്‍ വീ നോ ദ് ഡാന്‍സര്‍ ഫ്രം ദ് ഡാന്‍സ്?''-
എമങ് സ്‌കൂള്‍ ചില്‍ഡ്രന്‍ എന്ന കവിതയില്‍ വില്യം ബട്ട്‌ലര്‍ യേറ്റസ് ചോദിക്കുന്നു. നര്‍ത്തകിയെ നൃത്തത്തില്‍ നിന്നു വേര്‍തിരിക്കുന്നതെങ്ങനെ, അഥവാ നൃത്തത്തെ നര്‍ത്തകിയില്‍ നിന്ന് വേര്‍പപെടുത്തി ചിന്തിക്കുന്നതെങ്ങനെ എന്ന കവിയുടെ ചോദ്യം കലാസ്വാദനത്തിന്റെ അടിസ്ഥാന തത്വത്തെയാണ് അഭിസംബോധന ചെയ്യുന്നത്. നൃത്തത്തെ, നര്‍ത്തകിയുടെ ഉടലായും ഉടലില്‍ വിരലായും പാദങ്ങളായും മറ്റും വേര്‍തിരിച്ചുകാണാന്‍ സാധിക്കില്ല. അവളുടെ ശരീരചലനങ്ങളും ശരീരം തന്നെയും പിന്നെ അവളാവിഷ്‌കരിക്കുന്ന പ്രമേയവുമൊക്കെ ചേര്‍ന്നതാണ് കല. ഏതു കലയെ സംബന്ധിച്ചും സാധുവാകുന്ന നിര്‍വചനമാണിത്. സിനിമയുടെ കാര്യത്തിലും അതങ്ങനെതന്നെയാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.
അല്ലാതെ ഒരു ചലച്ചിത്രത്തെ അതിന്റെ ഇതിവൃത്തത്തിന്റെ, പ്രമേയത്തിന്റെ അല്ലെങ്കില്‍ ഒരു രംഗത്തിന്റെ ഒക്കെ മാത്രം അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നതിനോട് യോജിപ്പില്ല. സിനിമയുടെ ഉള്ളടക്കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിക്ഷിപ്ത വിമര്‍ശന മാനദണ്ഡങ്ങളിലൂടെ മാത്രം ഇഴകീറി വിശകലനം ചെയ്ത് പൂര്‍വനിശ്ചിത ലക്ഷ്യങ്ങളെ സാധൂകരിക്കുന്ന വിമര്‍ശനരീതിയോടും യോജിപ്പില്ല. സിനിമയെ സിനിമയായിട്ടാണ് കാണേണ്ടത്. അതിന്റെ സമഗ്രതയോടെയാണ് കാണേണ്ടത്. അതല്ലാതെ അതിന്റെ പ്രമേയശരീരവും ഘടനാശരീരവും വെവ്വേറെ പരിശോധിച്ചു നിരൂപിക്കുന്ന രീതിയൊക്കെ കാലഹരണപ്പെട്ടതുകൊണ്ടാണ് മുന്‍വിധികളെ തച്ചുടയ്ക്കുന്ന ജെല്ലിക്കെട്ട് പോലുള്ള സിനിമകളെ മുന്‍വിധികളില്ലാതെ നിരൂപിക്കാന്‍ ആധുനിക നിരൂപകര്‍ക്കു സാധ്യമാകുന്നത്. സിനിമാനിരൂപണത്തെപ്പറ്റിയുള്ള എന്റെ വീക്ഷണമിതാണ്.

No comments: