Saturday, February 16, 2019

പത്മരാജന്‍ ട്രസ്റ്റില്‍ ഞാനും

ഏതാണ്ട് ഒരു മാസം മുമ്പാണ്. അപ്രതീക്ഷിതമായി ഒരു ദിവസം വിജയകൃഷ്ണന്‍ സാറിന്റെ ഒരു ഫോണ്‍. ചന്ദ്രാ, ഞാന്‍ പത്മരാജന്‍ ഫൗണ്ടേഷന്‍ യോഗത്തില്‍ നിന്നാണു വിളിക്കുന്നത്. ഫൗണ്ടേഷന്‍ പുന:സംഘടിപ്പിക്കുകയാണ്. മൂന്ന് പുതിയ അംഗങ്ങളെ കൂടി നാമനിര്‍ദ്ദേശം ചെയ്യാം. അതിലൊന്ന് ചന്ദ്രന്റെ പേരാണ് ഞാന്‍ പറഞ്ഞത്. സമ്മതമാണോ എന്നറിയാനാണ് വിളിക്കുന്നത്.
കേട്ടത് വാസ്തവമാണോ എന്നാണ് ആദ്യം നോക്കിയത്. ചെറുപ്പം മുതലേ ആരാധിച്ച സംവിധായകന്റെ, അമൃതയിലെ എന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ കൂടിയായ പപ്പന്റെ (അനന്തപത്മനാഭന്റെ) അച്ഛന്റെ, ഉദകപ്പോളയും പ്രതിമയും രാജകുമാരിയും അടക്കമുള്ള കഥകളെഴുതിയ കഥാഗന്ധര്‍വന്റെ സ്മരണാര്‍ത്ഥമുള്ള സംഘടനയില്‍ അംഗമാകാന്‍ സാധിക്കുക എന്നത് ബഹുമതിയായി, ഭാഗ്യമായിട്ടാണ് കരുതേണ്ടത്. അക്കാര്യം അങ്ങനെതന്നെ ഞാന്‍ വിജയകൃഷ്ണന്‍ സാറിനോടു പറയുകയും ചെയ്തു.സമ്മതം ചോദിക്കുകയല്ല, താങ്കളെ നിയമിച്ചിരിക്കുന്നു എന്നൊരു അറിയിപ്പു തരികയാണു വേണ്ടിയിരുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. തീര്‍ച്ചയായും ഇതൊരു ബഹുമതി തന്നെയാണ് എനിക്ക്. സിനിമയെ ഇക്കാലമത്രയും ഹൃദയത്തില്‍ കൊണ്ടു നടന്നതിന് കാലം കരുതിവച്ച അംഗീകാരങ്ങളില്‍ ഒന്ന്. കാല്‍ നൂറ്റാണ്ടോളമായി (അതേ അത്രയുമായി പത്മരാജന്‍ നമ്മളെ വിട്ടു പോയിട്ട്!) ഒരു അപശ്രുതി പോലുമുണ്ടാവാതെ അതതു വര്‍ഷത്തെ മികച്ച തിരക്കഥയുള്ള ചിത്രത്തിനും മികച്ച കഥയ്ക്കുമുളള സമ്മാനങ്ങള്‍ നല്‍കിപ്പോരുന്ന ഒരു സംഘടനയുടെ ഭാഗമാവുക. അത് ബഹുമതിയല്ലാതെ പിന്നെന്താണ്? പിന്നീട് പപ്പന്റെ അമ്മ രാധാലക്ഷ്മിച്ചേച്ചിയടക്കം പങ്കെടുത്ത ഫൗണ്ടേഷന്‍ യോഗത്തില്‍ പങ്കെടുത്തു വിജയകൃഷ്ണന്‍ സാറിനെയും കൊണ്ട് മടങ്ങുമ്പോഴും മനസിലോര്‍മിച്ചത് ചെറുപ്പത്തില്‍ യദൃശ്ചയാ കണ്ട ചില ദൃശ്യങ്ങളാണ്. ഒരിക്കല്‍ വഴുതയ്ക്കാട് വിമന്‍സ് കോളജിനു മുന്നിലെ ആനിമസ്‌ക്രീന്‍ റൗണ്ടാനയ്ക്കു മുന്നിലെത്തിയപ്പോള്‍ അവിടെയൊരു ബുള്ളറ്റപകടം. കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നല്ല പരിചയം. ബാലതാരം സോണിയ. അന്തം വിട്ട് ചുറ്റും നോക്കുമ്പോഴുണ്ട് സമീപത്ത് ലാലു അലക്‌സ്. റൗണ്ടാനയ്ക്കുള്ളിലെ പുല്‍ത്തകിടിയിലുണ്ട് ഹാഫ് സ്‌ളാക്ക് ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് പത്മരാജന്‍. നൊമ്പരത്തിപ്പൂവിലെ ഒരു രംഗത്തിന്റെ ചിത്രീകരണമായിരുന്നു അവിടെ കണ്ടതെന്ന് പിന്നീട് ചിത്രം കണ്ടപ്പോഴാണു തിരിച്ചറിഞ്ഞത്. അതിലും ചെറുതായിരിക്കെ അച്ഛനും അമ്മയും ചേച്ചിയുമൊത്ത് അപൂര്‍വമായി രാത്രി ഭക്ഷണത്തിനു പുറത്തുപോകാറുണ്ടായിരുന്നപ്പോള്‍ സ്ഥിരം ജോയിന്റുകളിലൊന്നായ ടാഗൂര്‍ തീയറ്ററിന് എതിര്‍വശത്തെ ഇഷ്ടിക കൊണ്ടു കെട്ടി, ലൈറ്റൊക്കെ വളരെ താഴ്ത്തി മേശയ്ക്കു തൊട്ടുമുകളില്‍ നില്‍ക്കുംവിധം സജ്ജമാക്കിയ നികുഞ്ജം ഹോട്ടലില്‍ പോയിരിക്കെ അതിന്റെ പിന്‍പുറത്ത് വലിയൊരു ശില്‍പം ഉണ്ടാക്കുന്നതിനരികെ കുറേ താടിക്കാര്‍ ഇരിക്കുന്നതും സംസാരിക്കുന്നതും പാടുന്നതും ഉറക്കെച്ചിരിക്കുന്നതുമൊക്കെ ശ്രദ്ധിച്ചിരുന്നു. അതിലൊരാളുടെ മുഖം പത്മരാജന്റേതായിരുന്നു. അന്ന് അറിയുമായിരുന്നു മറ്റൊരു മുഖം ജി അരവിന്ദന്റേതായിരുന്നു. നികുഞ്ജം കൂട്ടായ്മയിലുള്ള മറ്റുള്ളവരെപ്പറ്റിയൊക്കെ പിന്നീട് വായിച്ചറിഞ്ഞപ്പോഴേ ബോധ്യമായുള്ളൂ. അതുപോലൊരു ഓര്‍മ്മയാണ്, ഡിഗ്രിക്കാലത്ത് സ്വന്തമായി ചലച്ചിത്ര പ്രസിദ്ധീകരണം നടത്തിയിരുന്ന കാലത്തൊരിക്കല്‍ ഒരു ബസ് യാത്രയില്‍ കയ്യില്‍ അറം എന്ന സിനിമയുടെ നൂറാം വാര്‍ഷിക ഷീല്‍ഡുമായി ഒരു യാത്രക്കാരന്‍ കയറിയതു കാണുന്നത്. അറിവില്‍ ആ പേരില്‍ ഒരു സിനിമയില്ലല്ലോ. അങ്ങനെ അന്വേഷണമായി. അപ്പോഴാണ് നാനയിലോ മറ്റോ വായിക്കുന്നത്. പത്മരാജന്‍ അറം എന്ന പേരില്‍ സിനിമയെടുക്കുന്നു. പിന്നീട് ആ പേര് ഭാഗ്യദോഷമുണ്ടാക്കിയാലോ എന്ന നിര്‍മാതാവിന്റെ അഭിപ്രായം മാനിച്ച് കരിയിലക്കാറ്റുപോലെ എന്നാക്കി മാറ്റി എന്ന്. പക്ഷേ ചിത്രം കണ്ടപ്പോള്‍ അതിലെ (പ്രതി)നായകനായ സംവിധായകന്റെ വിജയ ചിത്രങ്ങളുടെ ഷീല്‍ഡുകളില്‍ അന്നു ബസില്‍ കണ്ട അറത്തിന്റെ ഷീല്‍ഡും കണ്ടപ്പോഴത്തെ സന്തോഷം എന്തിനെന്നോ എന്തെന്നോ ഇന്നും തിരിച്ചറിയാനാവുന്നില്ല. പിന്നീട് ജഗതിയിലെ ഫ്‌ളാറ്റിനു മുന്നിലും, ഹൗസിങ് ബോര്‍ഡ് ജങ്ഷനിലുണ്ടായിരുന്ന പഴയൊരു സിനിമാക്കാരുടെ ഹോട്ടലിനു മുന്നില്‍ കെ.ജി.ജോര്‍ജിനൊപ്പവുമൊക്കെ എത്രയോ വട്ടം പത്മരാജന്‍ സാറിനെ കണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയില്‍ പലരും കണ്ടിരിക്കാനിടയില്ലാത്ത അദ്ദേഹത്തിന്റെ പ്രയാണമുള്‍പ്പെടെയുള്ള സിനിമകളും കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെനിക്ക്. ആ പത്മരാജന്റെ പേരിലുള്ള സംഘടനയിലാണ് ഞാനിപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത് എന്നത് ഏറെ ഭാരിച്ച ഉത്തരവാദിത്തമാണ് എന്നു തിരിച്ചറിയുന്നു. അതിനോട് അങ്ങേയറ്റം നീതിപുലര്‍ത്തണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.

No comments: