Wednesday, February 27, 2019

ചില അവാര്‍ഡ് ചിന്തകള്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം അകമഴിഞ്ഞ അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും അര്‍ഹിക്കുന്ന കരങ്ങളില്‍ തന്നെയാണ് അവ എത്തിച്ചേര്‍ന്നത്. സംശയമില്ല. പക്ഷേ...
ചില കാര്യങ്ങള്‍ എഴുതിക്കൊള്ളട്ടെ. മുഴുവന്‍ വായിക്കാതെ, സസൂക്ഷ്മം വായിക്കാതെ, വായിച്ചാല്‍ മനസിലാക്കാതെ പ്രതികരിക്കരുത് എന്ന മുന്‍കൂര്‍ പ്രാര്‍ത്ഥനയോടെ മാത്രം എഴുതിക്കൊള്ളട്ടെ. കാരണം രണ്ടുവര്‍ഷം മുമ്പ് വിനായകന് അവാര്‍ഡ് കിട്ടയപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ചെഴുതിയ കുറിപ്പ് നേരാംവണ്ണം വായിച്ചുനോക്കാതെ, അതിലെഴുതിയതിന്റെ അര്‍ത്ഥം പോലും വായിച്ചുനോക്കാതെ എന്തിന് വായിച്ചു തന്നെ നോക്കാതെ ചില ചാനലുകളും വെബ്‌സൈറ്റുകളും എന്നെ കൊന്നു കൊലവിളിച്ചു. ഉത്തരവാദപ്പെട്ട മാധ്യമമേധാവിയെ, അദ്ദേഹം എം.എല്‍.എ. സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു വിളിച്ചു പറഞ്ഞപ്പോള്‍ പറഞ്ഞത്, ഞാനതു വായിച്ചില്ല, പക്ഷേ ആ തലക്കെട്ടു കേട്ടാല്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തതു ശരിയാണെന്നു തോന്നുമല്ലോ എന്നാണ്. കേട്ടുകേള്‍വിയല്ല നേരിട്ടൊന്നു വായിക്കൂ, എന്നിട്ടു നിശ്ചയിക്കൂ, താങ്കള്‍ക്കും അതു നേരാണെന്നു തോന്നിയാല്‍ വിമര്‍ശിച്ചുകൊള്ളൂ എന്നും പറഞ്ഞ് ആ കുറിപ്പിന്റെ ലിങ്ക് അയച്ചുകൊടുത്തിട്ട് വര്‍ഷമിപ്പോള്‍ രണ്ടു രണ്ടരയായി. ആ ദുരനുഭവത്തില്‍ നിന്നുകൊണ്ടാണ്, അന്നെഴുതിയ അതേ അഭിപ്രായത്തിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ഇതു കുറിക്കുമ്പോള്‍ മാധ്യമമേധാവിയടക്കമുള്ളവരോടു വായിച്ചു നോക്കിയ ശേഷം മാത്രമേ തേയ്ക്കാവൂ എന്നു മുന്‍കൂര്‍ പറഞ്ഞുകൊണ്ട് എഴുതാമെന്നു കരുതുന്നത്.
ഇടതുസര്‍ക്കാര്‍ വന്നശേഷമാണ് മറ്റു പല സാംസ്‌കാരിക പരിഷ്‌കാരങ്ങള്‍ക്കുമൊപ്പമെന്നോണം വര്‍ഷങ്ങളായി പിന്തുടര്‍ന്നുവന്ന രീതിശൈലികള്‍ മാറ്റിമറിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുനിര്‍ണയത്തിലും ചില വിപ്‌ളവകരമായ ഉടച്ചുവാര്‍ക്കലുകളും വിഗ്രഹഭഞ്ജനങ്ങളുമുണ്ടായത് എന്നത് മറച്ചുപിടിക്കാനാവാത്ത സത്യമാണ്. രാഷ്ട്രീയത്തിനതീതമായി ബൗദ്ധികതയെ, പ്രതിഭയെ ആദരിക്കാനുള്ള സഹിഷ്ണുതയും വകതിരിവും പ്രതിബദ്ധതയുമായൊക്കെത്തന്നെവേണം അതിനെ കണക്കാക്കാനും അംഗീകാരിക്കാനും. സംശയമില്ല. പക്ഷേ...
ഇടതു പക്ഷ ബുദ്ധിജീവികളില്‍ മേല്‍പ്പാളി കീഴ്പ്പാളി ഭേദമില്ലാതെ രണ്ടു വര്‍ഷം മുമ്പും ഇതാ ഇന്നലെയും ഇന്നുമായി സമൂഹമാധ്യമങ്ങളില്‍ ഈ അവാര്‍ഡുകളെ ആഘോഷിക്കുന്ന രീതിയിലേക്കൊന്നു ശ്രദ്ധപാറിക്കൂ. താരപ്രതിഭാസങ്ങളെയും വിഗ്രഹങ്ങളെയും തിരസ്‌കരിച്ചുകൊണ്ട് യുവാക്കള്‍ക്കും പാവങ്ങള്‍ക്കും തിരസ്‌കൃതര്‍ക്കും അവാര്‍ഡ് നല്‍കി പുതിയ മാതൃക സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എന്നൊക്കെയുളള ധ്വനികളാണ് അവരുടെ കുറിപ്പുകളെല്ലാം. ഇവിടെയാണ് എന്റെ വിനയപൂര്‍വമുള്ള വിയോജിപ്പ്. സര്‍ക്കാര്‍ മാറിയതുകൊണ്ട്, താരങ്ങളെയും ലബ്ധപ്രതിഷ്ഠരെയും മന:പൂര്‍വം മാറ്റിനിര്‍ത്തി പുതിയവരെ മാത്രം പരിഗണിച്ചതാണെങ്കില്‍ ഈ അവാര്‍ഡുകള്‍ അവര്‍ക്കര്‍ഹതപ്പെട്ടതാവുമോ? അതവരുടെ കഴിവിനെ, പ്രതിഭയെ വിലകുറച്ചു കാണിക്കുന്നതാവില്ലേ? തനിക്കിനി സംസ്ഥാന അവാര്‍ഡ് വേണ്ട എന്നു പരസ്യപ്രഖ്യാപനം നടത്തി യേശുദാസ് കുറേവര്‍ഷം സംസ്ഥാന അവാര്‍ഡുകളില്‍ നിന്നു മാറിനിന്നു. അക്കാലത്ത് അവാര്‍ഡ് നേടിയ ഗായകര്‍ക്ക് ഇന്നും ഒരു കുറ്റബോധത്തിനോ ആത്മവിശ്വാസക്കുറവിനോ ഉള്ള വകയുണ്ടാവില്ലേ? കാരണം, യേശുദാസ് മത്സരിക്കുകയും അദ്ദേഹത്തിനൊപ്പം സ്വന്തം പാട്ടും മാറ്റുരയ്ക്കുകയും അതില്‍ ഒന്നാമതെത്തി അദ്ദേഹത്തേപ്പോലും മറികടന്ന് അവാര്‍ഡ് നേടുകയും ചെയ്യുമ്പോഴല്ലേ ആ അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടതാവുന്നത്? മോഹന്‍ലാലടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇക്കുറി മത്സരത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം മത്സരിച്ചിട്ടാണ് ഷൗബീനും എന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രിയ സുഹൃത്ത് ജയസൂര്യയും ഈ നേട്ടം കരസ്ഥമാക്കിയത്. ലാലിനൊപ്പം മത്സരിച്ചു നേടി എന്നു പറയുന്നിടത്തുതന്നെയാണ് ആ നേട്ടത്തിനു തിളക്കമേറുന്നത്. അല്ലാതെ, ബുദ്ധിജീവികളുടെ ആവേശ എഴുത്തില്‍ അറിയാതെയെങ്കിലും നിഴലിക്കുന്നതുപോലെ, സര്‍ക്കാര്‍ നയം കൊണ്ടോ പൊതു സമീപനം കൊണ്ടോ ലാലടക്കമുള്ള താരരാജാക്കന്മാരെ പരിഗണിക്കേണ്ട എന്നൊരു നിലപാടോ നിര്‍ദ്ദേശമോ അവാര്‍ഡ് കമ്മിറ്റിക്കു നല്‍കിയതുകൊണ്ടല്ല ഷൗബീനും ജയനും കിരീടം സ്വന്തമാക്കിയത്. മറിച്ച് അവരുടെ സ്വന്തം പ്രവൃത്തിമികവു കൊണ്ടാണ്. പ്രതിഭയുടെ വിളയാട്ടം കൊണ്ടാണ്, അതിലേറെ കഠിനാധ്വാനം കൊണ്ടാണ്. ആ അധ്വാനത്തിന്റെ, പ്രതിഭയുടെ വില കുറച്ചു കാണിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ബുദ്ധിജീവികളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ ചെയ്യുന്നത്?അവഗണിക്കാനാവാത്ത പ്രകടനം കൊണ്ട് അവര്‍ക്കല്ലാതെ മറ്റൊരാള്‍ക്കു കൊടുക്കാനാവാതെ അതു ചെയ്യാന്‍ കമ്മിറ്റി നിര്‍ബന്ധിതരായി എന്നു വരുന്നിടത്തേ ആ ബഹുമതിയുടെ യഥാര്‍ത്ഥ മാറ്റ് പത്തരയാവൂ എന്നറിയുക. അല്ലാതെ മറ്റു സ്ഥാനാര്‍ത്ഥികളുണ്ടായിട്ടും ചില പരിഗണനകള്‍ വച്ച് ഇവര്‍ക്കു കൊടുക്കുകയായിരുന്നു എന്നു വരുന്നിടത്തല്ല.
ഇനി മറ്റൊന്നു കൂടി പരിഗണിക്കുക. ഇത്രയേറെ പുതുമുഖങ്ങള്‍ക്കു പുരസ്‌കാരങ്ങള്‍ സമ്മാനിച്ച ജൂറിയില്‍ ചെയര്‍മാനടക്കം നോക്കിയാല്‍ ഇരുപത്തഞ്ചു വയസില്‍ താഴെയുള്ള എത്ര അംഗങ്ങളുണ്ടായിരുന്നു? ഒരാള്‍ പോലുമില്ലെന്നു കണ്ടേക്കാം. അതിനര്‍ത്ഥം, ആസ്വാദനത്തില്‍ തലമുറവിടവെന്നൊന്നുണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെയാണ് മികച്ച രചനകളും പ്രകടനങ്ങളും അംഗീകരിക്കപ്പെട്ടതുമെന്നുതന്നെയാണ്. മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരം കൊടുക്കണമെന്നൊരു ധാര്‍മികത ഉയര്‍ത്തി ചെയര്‍മാന്‍ വിരുദ്ധാഭിപ്രായമുയര്‍ത്തിയതുപോലും എന്തോ അരുതായ്ക നടന്നതിന്റെ തെളിവായി സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ബുദ്ധിജീവികളെ വായിച്ചു. അവരുടെ വാദം ശരിയാണെങ്കില്‍ കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെടണം എന്ന എഴുപതു വയസു കഴിഞ്ഞ ചെയര്‍മാന്റെ പിടിവാശിക്ക് എതിര്‍ത്തുനില്‍ക്കുകയായിരുന്നു മറ്റംഗങ്ങള്‍ എന്നു വേണ്ടേ മനസിലാക്കാന്‍? അങ്ങനെയാവുമ്പോള്‍ അതുമൊരു വിഗ്രഹഭഞ്ജനം തന്നെയല്ലേ?  എല്ലാറ്റിനുമുപരി, ഇത്രയധികം യുവാക്കള്‍ നമ്മുടെ സിനിമയിലും സാഹിത്യത്തിലുമുണ്ടായിട്ടും എന്തിനാണ് വയോധികരെത്തന്നെ ചെയര്‍മാനാക്കല്‍ തുടരുന്നു? യുവത്വത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന് ഈ കീഴ് വഴക്കങ്ങളും ഉടച്ചുവാര്‍ക്കാവുന്നതല്ലേയുള്ളൂ?
വിനായകനും മണികണ്ഠനും അവാര്‍ഡ് കിട്ടിയപ്പോള്‍ അവര്‍ക്ക് എന്തോ സംവരണം വഴി അതു കിട്ടയതുപോലെയായിരുന്നു ഇടതു/യുവ ബുദ്ധിജീവികളുടെ മുഴുവന്‍ സമൂഹമാധ്യമയെഴുത്ത്. അതിനെതിരെയാണ് അന്നു ഞാന്‍ എഴുതിയത്. അന്നുമിന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,വിനായകനായാലും ഇന്ദ്രന്‍സ് ആയാലും, ഷൗബീന്‍ ആയാലും അനന്യമായ അവരുടെ പ്രതിഭകൊണ്ട്, അസൂയപ്പെടുത്തുന്ന അവരുടെ അഭിനയത്തികവുകൊണ്ട് ആണ് പുരസ്‌കാരം നേടിയത് എന്നാണ്. അല്ലാതെ ഏതെങ്കിലും സര്‍ക്കാരിന്റെ, അവാര്‍ഡ് നിര്‍ണയ സമിതിയുടെ താരവിരുദ്ധത കൊണ്ടോ, സംവരണാധിഷ്ഠിത നിലപാടുകള്‍ കൊണ്ടോ അല്ല എന്നാണ്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അധ്വാനിച്ച് വന്‍തോക്കുകളോടു മത്സരിച്ചു നേടിയെടുത്ത അംഗീകരാങ്ങള്‍ സര്‍ക്കാരിന്റെ/അവാര്‍ഡ് കമ്മിറ്റിയുടെ നയം കൊണ്ടാണ് ലഭിച്ചതെന്നു വരുത്തിത്തീര്‍ക്കുന്നത് അവാര്‍ഡ് ജേതാക്കളോടുള്ള നീതികേടാണ് എന്നു തന്നെ ആവര്‍ത്തിക്കട്ടെ.

Saturday, February 16, 2019

പത്മരാജന്‍ ട്രസ്റ്റില്‍ ഞാനും

ഏതാണ്ട് ഒരു മാസം മുമ്പാണ്. അപ്രതീക്ഷിതമായി ഒരു ദിവസം വിജയകൃഷ്ണന്‍ സാറിന്റെ ഒരു ഫോണ്‍. ചന്ദ്രാ, ഞാന്‍ പത്മരാജന്‍ ഫൗണ്ടേഷന്‍ യോഗത്തില്‍ നിന്നാണു വിളിക്കുന്നത്. ഫൗണ്ടേഷന്‍ പുന:സംഘടിപ്പിക്കുകയാണ്. മൂന്ന് പുതിയ അംഗങ്ങളെ കൂടി നാമനിര്‍ദ്ദേശം ചെയ്യാം. അതിലൊന്ന് ചന്ദ്രന്റെ പേരാണ് ഞാന്‍ പറഞ്ഞത്. സമ്മതമാണോ എന്നറിയാനാണ് വിളിക്കുന്നത്.
കേട്ടത് വാസ്തവമാണോ എന്നാണ് ആദ്യം നോക്കിയത്. ചെറുപ്പം മുതലേ ആരാധിച്ച സംവിധായകന്റെ, അമൃതയിലെ എന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ കൂടിയായ പപ്പന്റെ (അനന്തപത്മനാഭന്റെ) അച്ഛന്റെ, ഉദകപ്പോളയും പ്രതിമയും രാജകുമാരിയും അടക്കമുള്ള കഥകളെഴുതിയ കഥാഗന്ധര്‍വന്റെ സ്മരണാര്‍ത്ഥമുള്ള സംഘടനയില്‍ അംഗമാകാന്‍ സാധിക്കുക എന്നത് ബഹുമതിയായി, ഭാഗ്യമായിട്ടാണ് കരുതേണ്ടത്. അക്കാര്യം അങ്ങനെതന്നെ ഞാന്‍ വിജയകൃഷ്ണന്‍ സാറിനോടു പറയുകയും ചെയ്തു.സമ്മതം ചോദിക്കുകയല്ല, താങ്കളെ നിയമിച്ചിരിക്കുന്നു എന്നൊരു അറിയിപ്പു തരികയാണു വേണ്ടിയിരുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. തീര്‍ച്ചയായും ഇതൊരു ബഹുമതി തന്നെയാണ് എനിക്ക്. സിനിമയെ ഇക്കാലമത്രയും ഹൃദയത്തില്‍ കൊണ്ടു നടന്നതിന് കാലം കരുതിവച്ച അംഗീകാരങ്ങളില്‍ ഒന്ന്. കാല്‍ നൂറ്റാണ്ടോളമായി (അതേ അത്രയുമായി പത്മരാജന്‍ നമ്മളെ വിട്ടു പോയിട്ട്!) ഒരു അപശ്രുതി പോലുമുണ്ടാവാതെ അതതു വര്‍ഷത്തെ മികച്ച തിരക്കഥയുള്ള ചിത്രത്തിനും മികച്ച കഥയ്ക്കുമുളള സമ്മാനങ്ങള്‍ നല്‍കിപ്പോരുന്ന ഒരു സംഘടനയുടെ ഭാഗമാവുക. അത് ബഹുമതിയല്ലാതെ പിന്നെന്താണ്? പിന്നീട് പപ്പന്റെ അമ്മ രാധാലക്ഷ്മിച്ചേച്ചിയടക്കം പങ്കെടുത്ത ഫൗണ്ടേഷന്‍ യോഗത്തില്‍ പങ്കെടുത്തു വിജയകൃഷ്ണന്‍ സാറിനെയും കൊണ്ട് മടങ്ങുമ്പോഴും മനസിലോര്‍മിച്ചത് ചെറുപ്പത്തില്‍ യദൃശ്ചയാ കണ്ട ചില ദൃശ്യങ്ങളാണ്. ഒരിക്കല്‍ വഴുതയ്ക്കാട് വിമന്‍സ് കോളജിനു മുന്നിലെ ആനിമസ്‌ക്രീന്‍ റൗണ്ടാനയ്ക്കു മുന്നിലെത്തിയപ്പോള്‍ അവിടെയൊരു ബുള്ളറ്റപകടം. കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നല്ല പരിചയം. ബാലതാരം സോണിയ. അന്തം വിട്ട് ചുറ്റും നോക്കുമ്പോഴുണ്ട് സമീപത്ത് ലാലു അലക്‌സ്. റൗണ്ടാനയ്ക്കുള്ളിലെ പുല്‍ത്തകിടിയിലുണ്ട് ഹാഫ് സ്‌ളാക്ക് ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് പത്മരാജന്‍. നൊമ്പരത്തിപ്പൂവിലെ ഒരു രംഗത്തിന്റെ ചിത്രീകരണമായിരുന്നു അവിടെ കണ്ടതെന്ന് പിന്നീട് ചിത്രം കണ്ടപ്പോഴാണു തിരിച്ചറിഞ്ഞത്. അതിലും ചെറുതായിരിക്കെ അച്ഛനും അമ്മയും ചേച്ചിയുമൊത്ത് അപൂര്‍വമായി രാത്രി ഭക്ഷണത്തിനു പുറത്തുപോകാറുണ്ടായിരുന്നപ്പോള്‍ സ്ഥിരം ജോയിന്റുകളിലൊന്നായ ടാഗൂര്‍ തീയറ്ററിന് എതിര്‍വശത്തെ ഇഷ്ടിക കൊണ്ടു കെട്ടി, ലൈറ്റൊക്കെ വളരെ താഴ്ത്തി മേശയ്ക്കു തൊട്ടുമുകളില്‍ നില്‍ക്കുംവിധം സജ്ജമാക്കിയ നികുഞ്ജം ഹോട്ടലില്‍ പോയിരിക്കെ അതിന്റെ പിന്‍പുറത്ത് വലിയൊരു ശില്‍പം ഉണ്ടാക്കുന്നതിനരികെ കുറേ താടിക്കാര്‍ ഇരിക്കുന്നതും സംസാരിക്കുന്നതും പാടുന്നതും ഉറക്കെച്ചിരിക്കുന്നതുമൊക്കെ ശ്രദ്ധിച്ചിരുന്നു. അതിലൊരാളുടെ മുഖം പത്മരാജന്റേതായിരുന്നു. അന്ന് അറിയുമായിരുന്നു മറ്റൊരു മുഖം ജി അരവിന്ദന്റേതായിരുന്നു. നികുഞ്ജം കൂട്ടായ്മയിലുള്ള മറ്റുള്ളവരെപ്പറ്റിയൊക്കെ പിന്നീട് വായിച്ചറിഞ്ഞപ്പോഴേ ബോധ്യമായുള്ളൂ. അതുപോലൊരു ഓര്‍മ്മയാണ്, ഡിഗ്രിക്കാലത്ത് സ്വന്തമായി ചലച്ചിത്ര പ്രസിദ്ധീകരണം നടത്തിയിരുന്ന കാലത്തൊരിക്കല്‍ ഒരു ബസ് യാത്രയില്‍ കയ്യില്‍ അറം എന്ന സിനിമയുടെ നൂറാം വാര്‍ഷിക ഷീല്‍ഡുമായി ഒരു യാത്രക്കാരന്‍ കയറിയതു കാണുന്നത്. അറിവില്‍ ആ പേരില്‍ ഒരു സിനിമയില്ലല്ലോ. അങ്ങനെ അന്വേഷണമായി. അപ്പോഴാണ് നാനയിലോ മറ്റോ വായിക്കുന്നത്. പത്മരാജന്‍ അറം എന്ന പേരില്‍ സിനിമയെടുക്കുന്നു. പിന്നീട് ആ പേര് ഭാഗ്യദോഷമുണ്ടാക്കിയാലോ എന്ന നിര്‍മാതാവിന്റെ അഭിപ്രായം മാനിച്ച് കരിയിലക്കാറ്റുപോലെ എന്നാക്കി മാറ്റി എന്ന്. പക്ഷേ ചിത്രം കണ്ടപ്പോള്‍ അതിലെ (പ്രതി)നായകനായ സംവിധായകന്റെ വിജയ ചിത്രങ്ങളുടെ ഷീല്‍ഡുകളില്‍ അന്നു ബസില്‍ കണ്ട അറത്തിന്റെ ഷീല്‍ഡും കണ്ടപ്പോഴത്തെ സന്തോഷം എന്തിനെന്നോ എന്തെന്നോ ഇന്നും തിരിച്ചറിയാനാവുന്നില്ല. പിന്നീട് ജഗതിയിലെ ഫ്‌ളാറ്റിനു മുന്നിലും, ഹൗസിങ് ബോര്‍ഡ് ജങ്ഷനിലുണ്ടായിരുന്ന പഴയൊരു സിനിമാക്കാരുടെ ഹോട്ടലിനു മുന്നില്‍ കെ.ജി.ജോര്‍ജിനൊപ്പവുമൊക്കെ എത്രയോ വട്ടം പത്മരാജന്‍ സാറിനെ കണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയില്‍ പലരും കണ്ടിരിക്കാനിടയില്ലാത്ത അദ്ദേഹത്തിന്റെ പ്രയാണമുള്‍പ്പെടെയുള്ള സിനിമകളും കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെനിക്ക്. ആ പത്മരാജന്റെ പേരിലുള്ള സംഘടനയിലാണ് ഞാനിപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത് എന്നത് ഏറെ ഭാരിച്ച ഉത്തരവാദിത്തമാണ് എന്നു തിരിച്ചറിയുന്നു. അതിനോട് അങ്ങേയറ്റം നീതിപുലര്‍ത്തണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.

Saturday, February 09, 2019