Monday, July 16, 2018

തോമസ് സാറിന് ആദരപൂര്‍വം...

ജീവിതത്തില്‍ ഏറെ സന്തോഷം തോന്നിയൊരു ദിവസമായിരുന്നു ഇന്നലെ. സിനിമാ എഴുത്തില്‍ എന്റെ കൈ പിടിച്ചു നടത്തിച്ച ഗുരുതുല്യനായ ശ്രീ എം.എഫ്.തോമസ് സാറിന്റെ ഫിലിം സൊസൈറ്റി ജീവിതത്തിന്റെ 50-ാം വര്‍ഷം ചലച്ചിത്ര അക്കാദമിയും, അദ്ദേഹം പ്രേരകനും പ്രചാരകനുമായ ബാനര്‍ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് തിരുവനന്തപുരം ഭാരത് ഭവനില്‍ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ എത്രയോ മാനസശിഷ്യന്മാരിലൊരാളായ എനിക്ക് അത്രയ്ക്കു പ്രധാനപ്പെട്ട ദിവസം തന്നെയാണ്. അദ്ദേഹത്തെപ്പറ്റി ശ്രീ ബിജു നിര്‍മിച്ച നല്ലസിനിമയും ഒരു മനുഷ്യനും എന്ന ഹ്രസ്വചിത്രത്തില്‍ പങ്കെടുത്ത പുതുതലമുറ ചലച്ചിത്രകാരന്മാരില്‍ അവരില്‍ പലരെയും പോലെ ഗൗരവമുള്ള സിനിമയെ അറിയുന്നതും അതേപ്പറ്റി എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നതും ശ്രീ എം.എഫ്.തോമസ് സാര്‍, ശ്രീ വിജയകൃഷ്ണന്‍സാര്‍, ഡോ രാജകൃഷ്ണന്‍സാര്‍ തുടങ്ങിയവരുടെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചുകൊണ്ടാണ്. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ സുഹൃത്തുക്കളായ സഹാനി വിനോദ് എന്നിവരുമായി ചേര്‍ന്ന് പുറത്തിറക്കിയിരുന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിനു വേണ്ടി ലേഖനം ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാളന്ദ ക്യാംപസില്‍ പോയി അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ടത്ത് ഇന്നലെയെന്നോണം ഓര്‍മ്മയിലുണ്ട്. സിനിമയെ അത്ര കണ്ടു സ്‌നേഹിക്കുന്ന മീശ മുളയ്ക്കാത്ത ഒരു കൂട്ടം ചെറുപ്പക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു എന്നു വേണം പറയാന്‍. എന്തായാലും എന്റെ എഴുത്തുജീവിതത്തില്‍ അതൊരു വഴിത്തിരിവായിരുന്നു. ദിശ തെറ്റാതെ കൈപിടിച്ചു നടത്താന്‍ ആരോ മുന്നിലുള്ളതുപോലൊരു തോന്നലായിരുന്നു പിതൃതുല്യമായ അദ്ദേഹത്തിന്റെ കരുതലോടെയുള്ള പെരുമാറ്റത്തില്‍ നിന്നുണ്ടായത്.2008ല്‍ ഞാന്‍ ആദ്യമായി ഒരു ചലച്ചിത്രഗ്രന്ഥം പുറത്തിറക്കുമ്പോള്‍ അതിന് അവതാരികയെഴുതിത്തന്നത് അദ്ദേഹമായിരുന്നു.കോട്ടയം പ്രസ് ക്‌ളബ്ബില്‍ വച്ച് അതിന്റെ പ്രകാശനത്തിന് അടൂര്‍ സാറിനെ ക്ഷണിക്കാനായി അടൂര്‍ സാറിനെ പരിചയപ്പെടുത്തിത്തരുന്നതും തോമസ് സാറാണ്. അന്നത്തെ വിപണിപരിമിതിയില്‍ ഒരു പക്ഷേ ഗോഡൗണില്‍ കെട്ടിക്കിടക്കാമായിരുന്ന ആ പുസ്തകത്തിന്റെ വിതരണത്തിന് ഒരു സൊസൈറ്റിയുമായി ധാരണയുണ്ടാക്കിത്തന്നതും അദ്ദേഹമാണ്.(ആ പുസ്തകം ഇപ്പോള്‍ ഔട്ട് ഓഫ് പ്രിന്റാണ്) എന്റെ ഒന്നൊഴിയാതെയുള്ള എല്ലാ പുസ്തകത്തിലും ഞാന്‍ കൃതജ്ഞത വച്ചിട്ടുള്ള ചില പേരുകളില്‍ ഒരിക്കലും വിട്ടുപോകാത്ത ഒരു പേര് എം.എം.തോമസ് സാറിന്റേതാണ്. വിവാഹമടക്കമുള്ള എന്റെ ജീവിതത്തിലെ  നിര്‍ണായകദിവസങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സ്‌നേഹസാന്നദ്ധ്യമുണ്ടായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന എന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് അടൂര്‍ സാറുമായി വന്നെത്തിയത്, 2001ലെ ഐ.എഫ്.എഫ്.കെയുടെ പ്രസിദ്ധീകരണസമിതിയില്‍ അംഗങ്ങളായിരുന്നത്, 2016ലെ മേളയുടെ മലയാളവിഭാഗം പ്രിവ്യൂ ജൂറിയില്‍ ഒന്നിച്ചുണ്ടായിരുന്നത്...ഒക്കെ എന്റെ സൗഭാഗ്യങ്ങളായിത്തന്നെ ഞാന്‍ മനസിനോടു ചേര്‍ത്തു പിടിക്കുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ സിനിമ ആദരിക്കപ്പെട്ടത് ഞങ്ങള്‍ തെരഞ്ഞെടുത്തുള്‍പ്പെടുത്തിയ ജയരാജിന്റെ ഒറ്റാലിനായതില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കടപ്പെടുന്നത് എം.എം.തോമസ് സാറിന്റെ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത സമീപനത്തോടാണ്. എഴുതിത്തുടങ്ങിയ കാലത്ത് ഒരു സംസ്ഥാന അവാര്‍ഡ് ശില്‍പം എന്റെ വീട്ടിലെ ഷെല്‍ഫിലും കൊണ്ടുവന്നു വയ്ക്കണമെന്നു മോഹിച്ചിട്ട് ഇപ്പോള്‍ മൂന്നു ശില്‍പവും രണ്ടു ടിവി അവാര്‍ഡ് ശില്പവും നാലു ക്രിട്ടിക്‌സ് അവാര്‍ഡ് ശില്‍പവും അവിടെ കൊണ്ടുവന്നു വയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം തോമസ് സാര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്നു തുടങ്ങിയതാണെന്നു ഞാന്‍ ഓര്‍ക്കുന്നു.
ഒരു ചലച്ചിത്ര നിരൂപകനെ, ഫിലിം സൊസൈറ്റി പ്രവര്‍ത്തകനെ ആദരിക്കാന്‍ മുന്നോട്ടുവന്നതില്‍ ചലച്ചിത്ര അക്കാദമിയെ അനുമോദിക്കാതെ വയ്യെങ്കിലും അദ്ദേഹത്തിന് ഒരു ഫലകം കൂടി തീര്‍ച്ചയായും സമ്മാനിക്കേണ്ടതുണ്ടായിരുന്നു എന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നെപ്പോലെ എത്രയോ തലമുറ എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും സൊസൈറ്റി പ്രവര്‍ത്തകരും ആ സ്‌നേഹത്തണലില്‍ പുഷ്പിച്ചിട്ടുണ്ടെന്നതിന് ഭാരത് ഭവന്‍ തിങ്ങി നിറഞ്ഞു പുറത്തേക്കും കവിഞ്ഞ സദസു സാക്ഷി. അക്കാദമിയുടെ പരിഗണനയില്‍ ആദരം പൊന്നാടയിലൊതുങ്ങിയെങ്കിലും അതു നല്‍കിയത് അടൂര്‍ സാര്‍ ആണെന്നതും അതു കാണാന്‍ വിജയകൃഷ്ണന്‍ സാറും മീരാസാഹിബ് സാറുമടക്കമുള്ള പ്രൗഡസദസുണ്ടായി എന്നതും മറക്കാനാവില്ല.നിഷ്‌കാമനായി നിര്‍മമനായി നിസ്വനായി സിനിമയ്‌ക്കൊപ്പം നടന്നു നീങ്ങുന്ന ഈ മനുഷ്യനു നല്‍കാവുന്ന ഏറ്റവും മികച്ച ആദരം തന്നെയായിട്ടാണ് ബിജുവിന്റെ ഹ്രസ്വചിത്രം അനുഭവപ്പെട്ടത്. ഏറെ സന്തോഷം തോന്നുന്നു, മനസു നിറഞ്ഞുതുളുമ്പുന്നതു പോലെ. നന്ദി ബിജു, നന്ദി ചലച്ചിത്ര അക്കാദമി.

No comments: