Friday, February 05, 2016

ഉള്‍ക്കടല്‍ @ 40 സ്മൃതിപുസ്തകം. ഡോ.മിനി നായര്‍ എഡിറ്റ് ചെയ്ത പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ സാറിന്റെ നോവലിനെയും അതിനെ അധികരിച്ച് കെ.ജി.ജോര്‍ജ് രചിച്ച സിനിമയെയും അടിസ്ഥാനമാക്കിയ പഠനങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരത്തില്‍ ദൃശ്യം എന്ന വിഭാഗത്തില്‍ ഉള്‍ക്കടല്‍ സിനിമയെ വിലയിരുത്തിക്കൊണ്ട് എന്റെ കുറിപ്പും. മുമ്പ് ഓണക്കൂര്‍ സാറിന്റെ അറുപതാം പിറന്നാളിനിറക്കിയ പ്രത്യേക പുസ്തകത്തിലെ ലേഖനമാണ് ഈ പുസ്തകത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നന്ദി ഓണക്കൂര്‍ സാര്‍. നന്ദി മിനി.

പുസ്തകത്തിനുവേണ്ടി ഞാന്‍ പുതുതായി എഴുതിയതും പുസ്തകത്തില്‍ ഉള്‍പ്പെടുത്താതെ പോയതുമായ പഠനമാണ് ഇതോടൊപ്പം

 
കാമനകളുടെ കടലിരമ്പങ്ങള്‍

എ.ചന്ദ്രശേഖര്‍
കാലത്തിന്റെ ഗതിവിഗതികളില്‍ സാഹിത്യത്തിലും സിനിമയിലും സംഗീതത്തിലുമെല്ലാം അങ്ങനെ ചില വഴിത്തിരിവുകള്‍ സംഭവിക്കും. അനുവാചകന്റെ അസ്ഥിയില്‍ പിടിക്കുന്ന, സംസ്‌കാരികമാപിനിയായിത്തീരുന്ന സര്‍ഗാത്മകസൃഷ്ടികള്‍. ചരിത്രത്തില്‍ അവ സാംസ്‌കാരികമായ ഇടം കണ്ടെത്തുന്നത് സ്വയം ഇതിഹാസമായി അടയാളപ്പെടുത്തിക്കൊണ്ടാണ്. അതുകൊണ്ടാണ് സൗണ്ട് ഓഫ് മ്യൂസിക്ക് കഴിഞ്ഞിട്ടല്ലാതെ ഒരു സംഗീതാത്മക കുടുംബസിനിമ ആലോചിക്കാന്‍ പ്രേക്ഷകര്‍ക്കാവാത്തത്, ഭീകരചിത്രത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ഹിച്ച്‌കോക്കിന്റെ സൈക്കോ പ്രഥമപരിഗണനയായിത്തീരുന്നതും. മലയാളസിനിമയില്‍ പ്രണയസിനിമകളുടെ ജനപ്രിയജനുസില്‍ അത്തരത്തില്‍ ഇതിഹാസമാനം നേടിയ സിനിമയാണ് ഡോ.ജോര്‍ജ് ഓണക്കൂര്‍ എഴുതി, കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍(1978).
അസ്തിത്വദുഖവും സ്വത്വപ്രതിസന്ധിയും ബാധപോലെ ഇന്ത്യന്‍ യുവത്വത്തെ കാര്‍ന്ന നിന്ന എഴുപതുകളിലുടെ അന്ത്യപാദത്തിലാണ് ഉള്‍ക്കടല്‍, യൗവനവിരഹത്തിന് ഇത്തരത്തിലൊരു അസ്തിത്വപ്രതിച്ഛായ കൂടി നല്‍കുന്നതെന്നോര്‍ക്കുക. ഉള്‍ക്കടലിന്റെ സംവിധായകന്‍ കെ.ജി.ജോര്‍ജ് തന്നെ അടയാളപ്പെടുത്തുന്നതുപോലെ, ക്യാംപസ് പ്രണയത്തെ അധികരിച്ച് അതിന്റെ വിവിധങ്ങളായ വൈകാരികഛായകളെ ചാരുതയോടെ ദൃശ്യത്തിലാവഹിച്ച രണ്ടു ചലച്ചിത്ര പ്രതിഭകളുടെ ഇതിഹാസമാനമായ സിനിമകള്‍, ശാലിനി എന്റെ കൂട്ടുകാരിയും ചാമരവും, പുറത്തിറങ്ങിയ വര്‍ഷമാണ് ഉള്‍ക്കടല്‍ കൂടി ആ പ്രണയചിത്രത്രയത്തില്‍ ഇടം നേടുന്നത്. മലയാളത്തിലെ പില്‍ക്കാല ക്യാംപസ് പ്രണയചിത്രങ്ങളുടെ റഫറന്‍സ് പോയിന്റുകള്‍ സൃഷ്ടിക്കപ്പെടുന്നത് അവയിലൂടെയാണ് എന്നതാണ് ആ സിനിമകളുടെ ചരിത്രപരമായ, മാധ്യമപരമായ പ്രസക്തി.
പില്‍ക്കാല പ്രണയസിനിമകളിലുണ്ടായിട്ടുള്ളതെല്ലാം ഉള്‍ക്കടലിലുണ്ട്. ഉള്‍ക്കടലിലില്ലാത്തതായൊന്നും പില്‍ക്കാല പ്രണയസിനിമകളിലുണ്ടായിട്ടുമില്ല. സിനിമയുടെ ഭാവുകത്വം മാറ്റങ്ങള്‍ക്കു വിധേയമായി, സാമൂഹികമൂല്യനിലവാരത്തിനൊത്ത് കാലികമായ സ്വത്വങ്ങളാര്‍ജിച്ചിട്ടുള്ള രണ്ടായിരത്തി പതിനഞ്ചില്‍ പ്രേമം എന്നൊരു സിനിമ പ്രദര്‍ശനശാലകളില്‍ യുവത്വത്തിന്റെ ആവേശം അലകളായി ഏറ്റുവാങ്ങി പ്രകമ്പനമാകുമ്പോഴും നാല്‍പതു വര്‍ഷം മുമ്പിറങ്ങിയ ഉള്‍ക്കടലിനോട് അതിന് ക്രിയാത്മകമായൊരു കടപ്പാടു സൂക്ഷിക്കേണ്ടിവരുന്നുണ്ട്, മനഃപൂര്‍വമല്ലാതെതന്നെ. അതാണ് നാലു പതിറ്റാണ്ടിനിപ്പുറവും ഉള്‍ക്കടലിന്റെ പ്രസക്തി. എന്തായിരുന്നു ഉള്‍ക്കടലിനെ ഇത്രമാത്രം സവിശേഷമാക്കിയ ഘടകങ്ങള്‍? 
പ്രണയത്തിന് കടലോളം ആഴമുണ്ട്. അറിയാത്ത ചുഴികളും ഉള്ളൊഴുക്കും അടിയൊഴുക്കുമുള്ള ഒന്നു തന്നെയാണത്. അതുകൊണ്ടായിരിക്കണം, മലയാളത്തിലെ ഏക്കാലത്തെയും ആഘോഷിക്കപ്പെട്ട പ്രണയസിനിമകള്‍ക്ക് കടലുമായി ബന്ധപ്പെട്ട പേരുകളാണ്. ചെമ്മീന്‍, ഉള്‍ക്കടല്‍, ഒരേ കടല്‍, ഓളങ്ങള്‍...ഉള്‍ക്കടലിനെ സംബന്ധിച്ചാണെങ്കില്‍, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തൊരു ക്യാംപസ് നോവല്‍ എന്നതിനെ നിസ്സംശയം വിശേഷിപ്പിക്കാം. രാജലക്ഷ്മിയും മറ്റും ക്യാംപസിന്റെ നിഴല്‍ത്താരകള്‍ ആവഹിച്ച നോവലുകള്‍ എഴുതിയിരുന്നെങ്കിലും പുര്‍ണമായും ക്യാംപസ് പശ്ചാത്തലത്തില്‍ യൗവനപ്രണയം കൈകാര്യം ചെയ്‌തൊരു രചന മലയാളത്തില്‍ ഡോ.ജോര്‍ജ് ഓണക്കൂറിന്റെ തന്നെയായിരിക്കണം. അധ്യാപകരായ എഴുത്തുകാരില്‍ ക്യാംപസ് പശ്ചാത്തലമാക്കി ഇത്തരമൊരു നോവലെഴുതിയ ആദ്യ സാഹിത്യകാരനും അദ്ദേഹമായിരിക്കണം. ഒരുപക്ഷേ സ്വന്തം അനുഭവമണ്ഡലത്തില്‍ നിന്നുകൊണ്ടുള്ള പ്രമേയസ്വീകരണമാവണം ഉള്‍ക്കടലിന് ഇത്രയേറെ ആര്‍ജ്ജവവും ചൈതന്യവും നല്‍കാന്‍ നോവലിസ്റ്റിനു പിന്തുണയായിട്ടുള്ളത്.
'എന്റെ പ്രണയസങ്കടങ്ങളാണ് ഉള്‍ക്കടല്‍. ഞാനെഴുതുന്നത് എന്റെ അനുഭവമാണ്. പഠിക്കുന്ന കാലത്ത് എന്നോടൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് റീന. കോളജില്‍ ഒരേ കാലത്തു പഠിച്ചവര്‍. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. പക്ഷേ ഒന്നിക്കാന്‍ കഴിഞ്ഞില്ല. ആ റീനയെയാണ് ഉള്‍ക്കടലില്‍ പുനര്‍നിര്‍മിച്ചത്. മീര റീനയുടെ മറ്റൊരു ഭാവമാണ്. തുളസി ഫിക്ഷനും.' എന്ന നോവലിസ്റ്റിന്റെ വാക്കുകള്‍ ഈ നിരീക്ഷണത്തെ സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകനെന്നതിനേക്കാള്‍ ജോര്‍ജ് ഓണക്കൂറിലെ വിദ്യാര്‍ത്ഥിയാണ് ഉള്‍ക്കടലില്‍ ആത്മപ്രകാശം ചെയ്യുന്നത്.ധ്യാനലീനമായ ആത്മനിഷ്ഠത തന്നെയാണ് അതിനെ അനന്യമാക്കുന്നത്
വാസ്തവത്തില്‍, ഒന്നു രണ്ടു മുന്‍കാല സിനിമകളുടെ ദയനീയമായ കച്ചവടപരാജയത്തില്‍ നിന്ന് പുനരുജ്ജീവനം പ്രതീക്ഷിച്ച് പുതിയ പദ്ധതികള്‍ ആലോചിക്കുന്നതിനിടയില്‍ ഒരു നിര്‍മാതാവിനെ തേടിയുളള യാത്രയ്ക്കിടെ ആകസ്മികമായി കണ്ണില്‍പ്പെട്ടൊരു പുസ്തകമായിരുന്നു ജോര്‍ജ്ജ് ഓണക്കൂറിന്റെ നോവലെന്ന് കെ.ജി.ജോര്‍ജ് രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും അതൊരു നിയോഗം തന്നെയായി. കാരണം, യാത്രയ്ക്കിടയില്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തൊരു നോവല്‍ യാത്രയ്‌ക്കൊടുവില്‍ അടുത്ത സിനിമയുടെ പ്രമേയമായി ജോര്‍ജ്ജിനെപ്പോലെ സിനിമയുടെ വ്യാകരണം ഹൃദിസ്ഥമാക്കിയിട്ടുള്ളൊരു ചലച്ചിത്രപ്രതിഭയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞുപറ്റണമെങ്കില്‍, തീര്‍ച്ചയായും അതിന്റെ ഭാവുകത്വ സവിശേഷതയും സ്വാധീനവും ആസ്വാദനനിലവാരവും കൊണ്ടുതന്നെയാവണമല്ലോ. അതു ശരിയായിരുന്നു എന്നു തെളിയിക്കുന്നതുതന്നെയാണ് പിന്നീട് ആ സാഹിത്യകൃതിയുടെ ചലച്ചിത്രരൂപാന്തരം നേടിയ ജനപ്രീതിയും കലാമൂല്യവും. മുന്‍മാതൃകകളില്ലാത്തൊരു സിനിമ ഒരു ചലച്ചിത്രജനുസിന്റെ മാതൃകയായി മാറുകയായിരുന്നു ഉള്‍ക്കടലിലൂടെ.
ഋജുവായ കഥാവസ്തുവാണ് ഉള്‍ക്കടലിന്റേത്. ഒരു വാചകത്തില്‍ പറഞ്ഞു തീര്‍ക്കാവുന്നൊരു കഥ. പക്ഷേ, മനസെന്ന ഉള്‍ക്കടലിലെ ചുഴികളിലേക്കും ചുളിവുകളിലേക്കുമുള്ള ആഴത്തിലുള്ള ചുഴിഞ്ഞുനോട്ടമായിട്ടാണ് ഉള്‍ക്കടലിനെ ജോര്‍ജ് ഓണക്കൂറിന്റെ അതുവരെയുള്ള രചനകളില്‍ നിന്നു വേറിട്ടതായി ഡോ.പി.കെ. രാജശേഖരന്‍ അടയാളപ്പെടുത്തുന്നത്. കരളിലെ മോഹത്തിര.. അതു കടലിലെ ഓളം പോലെതന്നെ അടങ്ങാത്തതാണ്. സ്‌നേഹകാംക്ഷകളും തൃഷ്ണയും കൊണ്ടെത്തിക്കുന്ന എല്ലാ ഇടങ്ങളിലും അപ്രതീക്ഷിതപരാജയങ്ങളേറ്റുവാങ്ങേണ്ടിവരുന്ന രാഹുലന്‍ എന്ന യുവാവാണ് ഉള്‍ക്കടലിന്റെ നായകന്‍. കണ്ണുകളില്‍ കവിതയും ചിന്തകളില്‍ കാല്‍പനികതയും കൊണ്ടുനടക്കുന്ന ആര്‍ദ്രചിത്തന്‍. എണ്‍പതുകളിലെ മലയാളി യുവതയുടെ പ്രതിനിധിയായിട്ടു രാഹുലനെ നിസ്സംശയം ഗണിക്കാം. പ്രണയനൈരാശ്യത്താല്‍ കടപ്പുറത്തു ചങ്കുപൊട്ടുംവരെ പാടിനടക്കുകയോ, മദ്യത്തിനു സ്വയം അടിയറവുവയ്ക്കുകയോ ചെയ്യുന്ന വിശുദ്ധപ്രേമത്തിന്റെ അപ്പോസ്തലന്മാരായ മുന്‍കാല നായകന്മാരില്‍ നിന്നു വ്യത്യസ്തനായിരുന്നു രാഹുലന്‍. മലയാളത്തിലെ സമീപകാല ന്യൂജനറേഷന്‍ നവഭാവുകത്വ നായകന്മാരുടെ എല്ലാ സ്വത്വഗുണങ്ങളും പങ്കിടുന്ന നായകപാത്രസൃഷ്ടിയാണ് അയാള്‍. പ്രണയത്തിന്റെ വൈകാരികവിശുദ്ധിയില്‍ മാത്രമല്ല അയാള്‍ സ്വയം നഷ്ടപ്പെട്ടുപോകുന്നത്. മറിച്ച് അതിന്റെ ശാരീരികകാമനകളിലും രാഹുലന്‍ ആകര്‍ഷിക്കപ്പെടുകയും അഭിരമിക്കപ്പെട്ടുപോവുകയും ചെയ്യുന്നുണ്ട്. ഗാമവിശുദ്ധിയുടെ തുളിക്കതിര്‍ നൈര്‍മല്യത്തോടൊപ്പം നഗരകാമനകളുടെ മീരയിലേക്കും അയാള്‍ എത്തപ്പെടുന്നുണ്ട്.
എം.ടിയന്‍ നായകന്‍മാരെപ്പോലെ, സ്വാര്‍ത്ഥനാണ് രാഹുലന്‍. അയാള്‍ അയാളെ മാത്രമേ സ്‌നേഹിക്കുന്നുള്ളൂ, പിന്നെ കവിതയെയും. റീനയെപ്പോലും സഹതാപത്തിന്റെയും നിസഹായവസ്ഥയുടെയും പേരിലാണയാള്‍ സ്വീകരിക്കാന്‍ തയാറാവുന്നതെന്നു തോന്നാം. തുളസിയിലും മീരയിലുമെല്ലാം ശാരീരികവും ഭൗതികവുമായ കാമനകളെയാണ് അയാള്‍ തേടുന്നത്. ജീവിതത്തില്‍ ഒന്നല്ല, പലകുറി ആത്മവഞ്ചനയ്ക്കു മുതിരുന്നുണ്ടയാള്‍.തുളസി എന്ന ഗ്രാമവിശുദ്ധി അയാളുടെ ബാല്യസ്വപ്‌നങ്ങള്‍ക്കു നിറവും വര്‍ണവും പകര്‍ന്ന പെണ്‍കാമനയാണ്. വര്‍ഗദൂരത്തിന്റെ അകലത്തില്‍ അവളകന്നു പോകുമ്പോഴാണ് രാഹുലന്റെ കൗമാരം വിരഹത്തിന്റെ ആദിനോവുകളിലൂടെ യൗവനത്തെ പ്രാപിക്കുന്നത്. അപ്പോഴേക്ക് ഗ്രാമം വിട്ട് അവന്‍ നഗരത്തിന്റെ അനന്തവിഹായസിലേക്ക് ചേക്കേറുകയാണ്. കോളജ് എന്ന നാഗരികത തുറന്നിടുന്ന സ്വാതന്ത്ര്യത്തിന്റെ തുറസുകളില്‍ അവന്‍ ശരിക്കും ഒറ്റപ്പെടുകയല്ല. മറിച്ച് ആധുനിക സിനിമയിലെ ഫഹദ്ഫാസില്‍/ ദുല്‍ഖര്‍ സല്‍മാന്‍ നായകന്മാരെപ്പോലെ അവനെച്ചുറ്റി സൗഹൃദങ്ങളുടെ പുതിയവലയം സ്വരൂപിക്കപ്പെടുകയാണ്. അതിലൂടെ സഹപാഠി ഡേവിസിന്റെ അനിയത്തിയും ജൂനിയറുമായ റീനയിലേക്ക് അവന്‍ ആനയിക്കപ്പെടുകയാണ്. ആകസ്മകമായ ഡേവസിന്റെ അപകടമരണത്തിലൂടെ ഒറ്റപ്പെട്ടുപോകുന്ന റീനയ്ക്ക് രാഹുലന്‍ സാന്ത്വനവും താങ്ങുമാവുന്നു. പക്ഷേ, ജീവിതകാമനകളുടെ തുടര്‍ച്ചകളില്‍ വച്ചെങ്ങോ അനിവാര്യമായൊരു വിരഹത്താല്‍ അവര്‍ വേര്‍പിരിയുന്നു, രാഹുലന്‍ അധ്യാപകനിയോഗമേറ്റെടുത്ത് പുതിയ മേച്ചില്‍പ്പുറങ്ങളില്‍ സ്വയം നിമഗ്നനാവുന്നു. അവിടെ അയാളെ പിന്തുടരാനും മീരയെന്നൊരു പെണ്‍കുട്ടി. അയാളുടെതന്നെ ശിഷ്യ. റീനയില്‍ നിന്നുള്ള നിരാസത്തില്‍ നിന്നു മനസുവീണ്ടെടുത്ത് മീരയുമായൊരു വിവാഹബന്ധത്തോളം നീളുമ്പോഴാണ്, നിരസിച്ച പ്രണയത്തിന്റെ വേദന തിരിച്ചറിഞ്ഞ റീന അയാളെത്തേടിയെത്തുന്നത്. അവിടെ, മനസ്ഥാപം കൂടാതെ തന്നെ മീരയെ വേണ്ടെന്നു വച്ച് റീനയെ സ്വീകരിക്കാന്‍ മുതിരുകയാണ് ജോര്‍ജ് ഓണക്കൂറിന്റയും കെ.ജി ജോര്‍ജിന്റെയും നായകന്‍.
വളച്ചുകെട്ടില്ലാത്ത പ്രകടപരത പ്രദര്‍ശിപ്പിക്കുന്ന സമകാലിക പുതുതലമുറസിനിമകളിലെ നായകസ്വത്വങ്ങളുടെ ഫഹദ് ഫാസില്‍ പ്രിതിരൂപങ്ങള്‍ക്കു (ഡയമണ്ട് നെക്ക്‌ലസ്, ചാപ്പ കുരിശ്) സമമാവും ചലച്ചിത്രഭാവുകത്വത്തില്‍ വേണുനാഗവള്ളിയുടെ രാഹുലന്റെ പ്രതിഷ്ഠ. നിവിന്‍ പോളി കഥാപാത്രങ്ങളുടെ പ്രണയാര്‍ദ്രതയും(തട്ടത്തിന്‍ മറയത്ത്, പ്രേമം), ദുല്‍ഖര്‍ സല്‍മാന്‍ നായകന്മാരുടെ സ്വത്വപ്രതിസന്ധിയും (ഉസ്താദ് ഹോട്ടല്‍, ബാംഗഌര്‍ ഡെയ്‌സ്) രാഹുലനില്‍ കണ്ടെത്താനാവും. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം പങ്കിടുന്ന വൈകാരികതയും ഉള്‍ക്കടലിലേതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല, കാലം ആവശ്യപ്പെടുന്ന വേഗവും ചടുലതയുമൊഴികെ. അങ്ങനെയാണ് ഉള്‍ക്കടല്‍ കാലികപ്രസക്തി കൈവരിക്കുന്നത്. ഫെയ്‌സ്ബുക്കും വാട്‌സാപ്പും സൃഷ്ടിക്കുന്ന ഇമോട്ടിക്കോണുകളുടെ ദശകത്തില്‍, പ്രേമം ശരീരകാമനകളുടെ വൈകാരികസുനാമി മാത്രമാവുന്നതിനു മുമ്പുള്ള പ്രണയത്തിന്റെ താരള്യവും തീവ്രവിരഹത്തിന്റെ വേദനയുമൊക്കെക്കൊണ്ടുകൂടിയാണ് ഉള്‍ക്കടല്‍ തലമുറകളില്‍ നിന്നു തലമുറകളിലേക്ക് അസ്ഥിയില്‍ പിടിച്ചതെന്നോര്‍ക്കുക. ഒരേ കടലിലേതുപോലെ, ഏറ്റവുമൊടുവില്‍ നീനയിലേതു പോലെ ദാമ്പത്യബാഹ്യ അരാജകത്വമോ, അനിയത്തിപ്രാവും തട്ടത്തിന്‍ മറയത്തും അരികെയും ആഘോഷിച്ച പ്രണയവിശുദ്ധിയോ ഒക്കെച്ചേര്‍ന്നാണ് ഉള്‍ക്കടല്‍ ആത്മീയമായൊരു തലത്തെക്കൂടി കൊണ്ടാടുന്നത്.
രാഹുലന് ജീവന്‍ നല്‍കിയ വേണുനാഗവള്ളി പിന്നീട് സ്വതന്ത്രസംവിധായകനായപ്പോള്‍ ചെയ്ത രണ്ടു സിനിമകളില്‍, സുഖമോ ദേവി, സ്വാഗതം, ഉള്‍ക്കടലിന്റെ നിഴലല്ല, പ്രത്യക്ഷം തന്നെ പ്രകടമായിട്ടുണ്ട്. തിരക്കഥാകൃത്തെന്ന നിലയ്ക്ക്, ശില്‍പഘടനയില്‍ അത്യപൂര്‍വമായ കയ്യടക്കം പ്രകടമാക്കിക്കൊണ്ട് ജോര്‍ജ് ഓണക്കൂര്‍ കുറിച്ചിട്ട ഡേവിസിന്റെ മരണരംഗം, ഏറ്റക്കുറച്ചിലുകളോടെയെങ്കിലും വൈകാരികഛായയില്‍ ലേശവും ചോരാതെ വേണുനാഗവള്ളി സുഖമോദേവിയിലെ സണ്ണിയുടെ (മോഹന്‍ലാല്‍) മരണത്തിലും, സ്വാഗതത്തിലെ ഡിറ്റോയുടെ (അശോകന്‍) മരണത്തിലും ചാലിച്ചിട്ടുള്ളത്  ശ്രദ്ധിക്കുക. ഇത്തരം പ്രചോദനങ്ങള്‍ക്ക് മലയാളത്തിലെ പില്‍ക്കാല ക്യാംപസ് പ്രണയ സിനികളില്‍ നല്ലൊരുപക്ഷവും ഉള്‍ക്കടലിനോട് കടപ്പെട്ടിരിക്കുന്നു. ഡേവിസിന്റെ മരണത്തെത്തുടര്‍ന്ന് കന്യാസ്ത്രീയായിത്തീരുന്ന സഹപാഠിയായ കാമുകി സൂസന്നയെപ്പോലും പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, കാണാമറയത്ത്, അന്നയും റസൂലും തുടങ്ങി എത്രയോ സിനിമകളില്‍ ആവര്‍ത്തിക്കപ്പെട്ടു നാം കണ്ടിരിക്കുന്നു. എന്തിന്, ജഗതി ശ്രീകുമാറിന്റെ ശങ്കു എന്ന വിദ്യാര്‍ത്ഥി നേതാവിനെയും ജഗതിയുടെ ശാരീരികപ്രതിരൂപമായിത്തന്നെ എത്രയെങ്കിലും സിനിമകളില്‍ പ്രേക്ഷകര്‍ക്കു കാണേണ്ടിവന്നിട്ടുണ്ട്.
പ്രണയത്തെ കവിതയും സംഗീതവും കൊണ്ട് മലയാളസിനിമയുടെ ശബ്ദരേഖയില്‍ അടയാളപ്പെടുത്തിയതും ഉള്‍ക്കടലായിരുന്നു. സന്യാസിനിയുടെ പുണ്യാശ്രമത്തില്‍ പൂജാപുഷ്പങ്ങളുമായി ചെന്ന കാമുകവിരഹങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും തപ്തനിശ്വാസങ്ങളായി നഷ്ടവസന്തങ്ങളെ ക്യാംപസുകളിലേക്കാനയിച്ചത് ഉള്‍ക്കടല്‍ എന്ന സിനിമതന്നെയായിരുന്നു. നഷ്ടപ്രണയത്തിന്റെ നോവും, പ്രണയനഷ്ടവും നിരാസവുമെല്ലാം ചേര്‍ന്ന ഫോര്‍മുലയിലേക്ക് ആത്മദ്രവീകരണശേഷിയുള്ള കവിതയും മുഗ്ധലാവണ്യം തുളുമ്പുന്ന സംഗീതവും വിളക്കിച്ചേര്‍ക്കപ്പെടുന്നത് ഈ സിനിമകളിലൂടെയാണ്, വിശേഷിച്ചും ഉള്‍ക്കടലിലെയും ശാലിനിയിലെയും ഗാനങ്ങളിലൂടെ. ഉള്‍ക്കടലിനെപ്പോലെ പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യമുള്ളൊരു സിനിമയ്ക്കുവേണ്ടി എം.ബി.ശ്രീനിവാസനെയും ഒ.എന്‍.വി. കുറുപ്പിനെയും സങ്കല്‍പിച്ച സംവിധായകവിരുതാണ് ഈ ശീലത്തിന് ആണിക്കല്ലായത്. ലാളിത്യമാര്‍ന്ന സംഗീതമായിരുന്നു എം.ബി.എസിന്റേത്. ഉള്‍ക്കടലിലെ ഗാനങ്ങളാണ് എം.ബി.എസ് എന്ന മൂന്നക്ഷരങ്ങളെ മലയാളികളുടെ ഹൃദയത്തില്‍ സ്വര്‍ണാക്ഷരങ്ങളാള്‍ ശ്രുതി-താള-ലയബദ്ധതയോടെ തുന്നിച്ചേര്‍ത്തത്. കൃഷ്ണതുളസിക്കതിരുകള്‍ പോലെയൊരു...ശരദിന്ദു മലര്‍ദീപനാളം വീശി... എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടി...നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ...തുടങ്ങിയ പാട്ടുകള്‍ അതിന്റെ കാവ്യാംശം കൊണ്ടും ഈണലാളിത്യം കൊണ്ടും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടവയായി. രസമെന്തെന്നാല്‍, ഒ.എന്‍.വി.യുടെ കവിതാശകലങ്ങള്‍ പ്രമേയതലത്തില്‍തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്, ഉള്‍ക്കടല്‍ നോവലില്‍. അതിന്റെ ദൃശ്യത്തുടര്‍ച്ചയിലും ഒ.എന്‍.വി.യുടെ സര്‍ഗസാന്നിദ്ധ്യം കവിതയായി പെയ്തിറങ്ങിയത് യാദൃശ്ചികമല്ലെങ്കിലും യുക്തിഭദ്രമായി.മികച്ച ഗാനരചനയ്ക്കും സംഗീതത്തിനുമുള്ള 78ലെ സംസ്ഥാന പുരസ്‌കാരം ഉള്‍ക്കടലിനായതും യാദൃശ്ചികമല്ല.
ജീവിതത്തോടുള്ള സത്യസന്ധതയാണ് ഉള്‍ക്കടലിന്റെ ആര്‍ജജവം. അതാണ് അതിനെ ഏതൊരു കാലങ്ങള്‍ക്കിപ്പുറവും പ്രസക്തമാക്കുന്നത്. ഓണക്കൂറിന്റെ തിരക്കഥയും ജോര്‍ജിന്റെ സംവിധാനമികവും ബാലുമഹേന്ദ്രയുടെ ഛായാഗ്രഹണവും എം.ബി.എസ്-ഒ.എന്‍.വിമാരുടെ സംഗീതവും ചേര്‍ന്നു സൃഷ്ടിച്ച ഉള്‍ക്കടല്‍ നാലു പതിറ്റാണ്ടിനിപ്പുറവും ഭാവുകത്വത്തില്‍ അതിന്റെ ചെറുപ്പവും ചുറുക്കും നിലനിര്‍ത്തുന്നുവെന്നതാണ് ചലച്ചിത്രചരിത്രത്തില്‍ അതിനെ ഇതിഹാസമാക്കുന്നത്.

സഹായകഗ്രന്ഥങ്ങള്‍
ഫഌഷ്ബാക്ക്, എന്റെയും സിനിമയുടെയും കെ.ജി.ജോര്‍ജ്ജ്, എഴുത്ത് എം.എസ് അശോകന്‍,
       ഡിസിബുക്‌സ് 2012
ജോര്‍ജ് ഓണക്കൂര്‍: സര്‍ഗകാമനകള്‍, എഡി.ഡോ.ടി.കെ.സന്തോഷ്‌കുമാര്‍, കറന്റ്ബുക്‌സ് 2002

No comments: