Friday, December 11, 2015

ചെറുതല്ല, വലിയ സമാധാനം. അതിലേറെ സന്തോഷം, അഭിമാനം.

ഒരു വലിയ സന്തോഷം അതിന്റെ എല്ലാ ആഴത്തിലും വലിപ്പത്തിലും പങ്കുവയ്ക്കട്ടെ. കേരളത്തിന് സ്വന്തമായൊരു ചലച്ചിത്രമേള വന്നശേഷം രണ്ടു പതിറ്റാണ്ടു തികയ്ക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ മേളയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തില്‍ ഏറ്റവും മികച്ച സിനിമയായിരിക്കുന്നു. എന്റെ സന്തോഷത്തിനു കാരണം, അതൊരു മലയാള സിനിമയാണെന്നതാണ്. ജയരാജിന്റെ ഒറ്റാല്‍. ബ്രസീലിയന്‍ സംവിധായകന്‍ ജൂലിയോ ബസാന്‍ അധ്യക്ഷനുംനാദിയ ദ്രസ്തി, അസിമീസ് സംവിധായകന്‍ ജാനു ബറുവഓസ്‌ട്രേലിയയില്‍ നിന്നുള്ള മാക്‌സീന്‍ വില്യംസണ്‍ എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് മികച്ച സിനിമയായി ഒറ്റാലിനെ തെരഞ്ഞെടുത്തത്.
സന്തോഷം അവിടെത്തീരുന്നില്ല. ലോകപ്രശസ്തനായ ചലച്ചിത്രനിരൂപകന്‍ ഡെറക് മാല്‍ക്കം അധ്യക്ഷനായും ലളിത പഡ്‌ഗോങ്കര്‍,ഇര്‍ഷാദ് കമല്‍ എന്നിവര്‍ അംഗങ്ങളായുമുള്ള രാജ്യാന്തര നിരൂപകസംഘടനയായ ഫിപ്രസ്‌കിയുടെ മികച്ച ചിത്രത്തിനുള്ള ബഹുമതിയും ഒറ്റാലിനു തന്നെ.

അഫ്ഗാന്‍ സംവിധായകന്‍ സിദ്ദീഖ് ബല്‍മാക് ശ്രീലങ്കന്‍ നടി സ്വര്‍ണ മല്ലവരാച്ചി, മീനാക്ഷി ഷെഡ്ഡേ എന്നിവരടങ്ങുന്ന നെറ്റ്പാക്ക് (നെറ്റ് വര്‍ക്ക് ഫോര്‍ ദ് പ്രമോഷന്‍ ഓഫ് ഏഷ്യന്‍ ഫിലിം കള്‍ച്ചര്‍) ജൂറിയും മികച്ച ചിത്രമായി തെരഞ്ഞുടത്ത് ഒറ്റാലിനെത്തന്നെ.
ഇനിയാണ് സന്തോഷത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ കാരണം. മേളയില്‍ കണ്ട സിനിമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വോട്ടു ചെയ്ത പ്രേക്ഷകപുരസ്‌കാരവും ഒറ്റാലിനാണ്.
അങ്ങനെ ഐ എഫ് എഫ്.കെയില്‍ ആദ്യമായി മികച്ച സിനിമയാവുന്ന ഇന്ത്യന്‍ സിനിമ, മികച്ച സിനിമ, ഫിപ്രസ്‌കി, പ്രേക്ഷകപ്രീതി എന്നിവയ്ക്കുള്ള പ്രധാന വിഭാഗങ്ങളില്‍പ്പെട്ട നാല്‌
 അവാര്‍ഡുകളും ഒന്നിച്ചു നേടുന്ന ആദ്യസിനിമ തുടങ്ങിയ ബഹുമതികളെല്ലാം ഒറ്റാല്‍ സ്വന്തമാക്കുകയാണ്. മാത്രവുമല്ല, ജൂറിയുടെ പ്രത്യേകതാല്‍പര്യപ്രകാരം ഇതിലഭിനയിച്ച കുമരകം വാസുദേവനും ബാലതാരത്തിനും പ്രത്യേക പരാമര്‍ശം വേറെയും. ഏതൊരു മലയാളി പ്രേക്ഷകനെയും എന്നോണം ഇതെല്ലാം എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ, പക്ഷേ...
എന്റെ സന്തോഷം ഇതിലൊന്നുമൊതുങ്ങുന്നതല്ല. അതിന്റെ കാരണങ്ങളും വേറെയാണ്. ഒന്നാമതായി രാജ്യാന്തര നിരൂപകപ്രമുഖരും വിഖ്യാത ചലച്ചിത്രകാരന്മാരുടെ ജൂറിയും പിന്നെ സാധാരണ പ്രേക്ഷകരും ഒരുപോലെ അംഗീകരിച്ച ഈ സിനിമ മേളയുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത മലയാളം സിനിമകളുടെ തെരഞ്ഞെടുപ്പു സമിതിയിലെ അംഗങ്ങളില്‍ ഒരാളായിരുന്നു ഞാന്‍. മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ കേരളത്തിനു പുറത്തു നിന്നുള്ള അധ്യക്ഷയും അംഗവുമടങ്ങുന്നൊരു സമിതി രൂപവല്‍ക്കരിക്കുന്നതും മേളയുടെ ചരിത്രത്തിലാദ്യമായിട്ടാണ്. ഐഎഫ് എഫ് ഐ ഡയറക്ടറായിരുന്ന ശ്രീമതി മാലതി സഹായി, പ്രമുഖ നിരൂപകന്‍ ശ്രീ എം.എഫ്.തോമസ്, നിര്‍മാതാവ് ശ്രീ മുദ്ര ശശി, ചലച്ചിത്രകാരനും നിരൂപകനുമായ ശ്രീ സതീഷ് കമ്മത്ത്, പിന്നെ ഞാനും അടങ്ങുന്നതായിരുന്നു സമിതി. ഞങ്ങളുടെ തീരുമാനത്തെ ലോകവും അംഗീകരിച്ചു എന്നതിന്റെ തെളിവായി അവാര്‍ഡ് പ്രഖ്യാപനം.
അതു നല്‍കുന്ന ആശ്വാസവും മറച്ചുവയ്ക്കാനാവുന്നതല്ല. കാരണം മലയാളസിനിമ ടുഡേയിലേക്കുള്ള സിനിമകളുടെ പട്ടിക പുറത്തുവന്ന അന്നുമുതല്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷത്തിലും പരോക്ഷമായും സൈബര്‍ മാധ്യമങ്ങളിലുമെല്ലാം ഞാനടക്കമുള്ള സമിതിയംഗങ്ങളുടെ യോഗ്യതയെ വരെ ചോദ്യം ചെയ്തും വിമര്‍ശിച്ചുമുള്ള എത്രയോ കുറിപ്പുകളും വായ്ത്താരികളും കേട്ടു. പലതും വേദനിപ്പിക്കുന്നതും. ഒറ്റാലൊക്കെയാണോ തെരഞ്ഞെടുക്കുന്നത് എന്ന മട്ടിലുള്ള ചില ചോദ്യങ്ങളും ചോദിച്ചു സിനിമയില്‍ നിന്നുതന്നെയുള്ള അറിയാവുന്ന മറ്റുചിലര്‍.
ആരോപണങ്ങളിലും ആക്ഷേപങ്ങളിലും പലതും സമിതിക്ക് അറിവില്ലാത്തതോ സമിതിയുമായി പരോക്ഷബന്ധം പോലുമില്ലാത്ത ചില നടപടിക്രമങ്ങളുടെ പേരിലും. ജൂറിയുടെ മര്യാദ പാലിച്ചുകൊണ്ടു മാത്രം, വ്യക്തമായി മറുപടിയുണ്ടായിട്ടും ഒന്നിനോടും ആരോടും പ്രതികരിക്കാതെ മൗനം സൂക്ഷിക്കുകയായിരുന്നു ഞങ്ങളോരോരുത്തരും.
സിനിമ കണ്ടാല്‍ അറിയാഞ്ഞിട്ടാണെന്നും സിനിമ കണ്ടാല്‍ മനസിലാവാഞ്ഞിട്ടാണെന്നുംവരെ കേട്ടു. അതിലെല്ലാമുപരിയായി ഒറ്റക്കേള്‍വിയില്‍ ശരിയാണല്ലോ എന്നാര്‍ക്കും തോന്നിയേക്കാവുന്നൊരു യുക്തിയും വിമര്‍ശനമായി ഉയര്‍ന്നുവന്നു.രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒന്നില്‍പ്പോലും ഒരു മലയാളം സിനിമ മികച്ച സിനിമയ്ക്കുള്ള അംഗീകാരം നേടാത്തത് നല്ല സിനിമ തെരഞ്ഞെടുക്കാനറിയാത്ത കെല്‍പ്പില്ലാത്ത ജൂറികള്‍ കാരണമാണെന്നായിരുന്നു ആ വിമര്‍ശനം. സങ്കടം തോന്നിയിരുന്നു, കുറച്ചൊക്കെ നിരാശയും. എന്തായാലും നമ്മള്‍ വികാരവും വിചാരവുമുള്ള മനുഷ്യര്‍ തന്നെയല്ലേ?
പക്ഷേ, ഒറ്റാല്‍ അതിനെല്ലാമുള്ള മറുപടിയാവുകയാണ്. പ്രത്യക്ഷത്തിലുള്ള മറുപടി. തലയുയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ തന്നെ പറയട്ടെ, കേരളത്തിന്റെ ചലച്ചിത്രമേളയില്‍ ഇതാദ്യമായി ഒരു മലയാള സിനിമ ഒന്നല്ല, പ്രധാനപ്പെട്ട എല്ലാ അവാര്‍ഡും തൂത്തുവാരിയിരിക്കുകയല്ലേ? ഇന്നത്തെ കാലാവസ്ഥയില്‍ പഴയതലമുറക്കാരനായ ജയരാജില്‍ നിന്നാണല്ലോ ഒറ്റാല്‍ സംഭവിച്ചിരിക്കുന്നത് എന്നതിലും അതിയായ സന്തോഷം തോന്നുന്നു.
പ്രിയപ്പെട്ട ഷാജിസാറിനു (ഷാജി എന്‍ കരുണ്‍) നന്ദി. 2003ല്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങിയ ശേഷം ഈ നീണ്ട കാലയളവിനുശേഷം ചലച്ചിത്രമേളയുടെ ഭാഗമായി പ്രവര്‍ത്തിക്കാനായത് അദ്ദേഹം ക്ഷണിച്ചതുകൊണ്ടുമാത്രമാണ്. അത് ഇങ്ങനൊരു ചരിത്രദൗത്യമായിത്തീര്‍ന്നതില്‍ വിധിക്കു നന്ദിപറയുന്നു, ദൈവത്തിനും.
ഇനി, സന്തോഷത്തിന് ഓര്‍മകളില്‍ നിന്ന ചില ഐസിംഗ് കൂടി വച്ച് അലങ്കരിച്ചോട്ടെ.
ജയരാജിന്റെ കരുണം ദേശീയ ബഹുമതി നേടിയപ്പോള്‍, മലയാള മനോരമയുടെ അഞ്ചാംപേജില്‍ അദ്ദേഹത്തെപ്പറ്റി അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തെപ്പറ്റി ഒരു മൂന്നുകൊളം പെട്ടിക്കുറിപ്പെഴുതിയ പ്രത്യേക ലേഖകന്‍ ഞാനാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവര്‍ക്കുശേഷം ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ മലയാള സംവിധായകനായിരുന്നു അദ്ദേഹം.അതിനു കാരണക്കാരനായത് അന്ന് ഡസ്‌കില്‍ കോപ്പി ടേസ്റ്ററായിരുന്ന, കഥാകൃത്തുകൂടിയായ ശ്രീ രാമചന്ദ്രനും. പി്ന്നീട് ചിത്രത്തിലെ നായകനായ ജയരാജിന്റെ ആശ്രിതന്‍ കൂടിയായിരുന്ന വാവച്ചനെയും ചങ്ങനാശേരി എസ്.ബി.കോളജില്‍ ജീവനക്കാരിയും നാടന്‍ പാട്ടുകളുടെ വായ്‌മൊഴിയമ്മയുമായിരുന്ന ഏലിയാമ്മയെയും ജയരാജിന്റെ കോട്ടയം മുട്ടമ്പലത്തിലെ വീട്ടുമുറ്റത്ത് ഒന്നിച്ചു കൊണ്ടുവന്ന് സംസാരിപ്പിച്ച് മനോരമ ഞായറാഴ്ചയ്ക്കുവേണ്ടി ഒരു കവര്‍ ഫീച്ചര്‍ ചെയ്തതും ഞാനായിരുന്നു.
വാല്‍ക്കഷണം: പ്രസ്തുത ഫീച്ചര്‍ ചെയ്തത് ഞാനായിരുന്നു എന്നു കഴിഞ്ഞ ദിവസം മേളപ്പറമ്പില്‍ വച്ചു കണ്ട് ഏതാണ്ട് 22 വര്‍ഷത്തിനു ശേഷം പരിചയം പുതുക്കിയപ്പോള്‍ ജയരാജ് പറഞ്ഞു: ' ഉവ്വ ഞാനോര്‍ക്കുന്നു. അന്ന് എന്റെ വീട്ടില്‍ വന്ന് ചിത്രമെടുത്തത് മരിച്ചുപോയ വിക്ടര്‍ ജോര്‍ജായിരുന്നു. വീട്ടില്‍ പടത്തിനു പറ്റിയ എത്രയോ സ്ഥലങ്ങളുണ്ടായിട്ടും വെള്ളതേച്ച പുറംമതിലില്‍ മഴയത്ത് ചെളിയടിച്ച താഴ്ഭാഗമുള്ളൊരിടത്ത് നിര്‍ത്തിയാണ് വിക്ടര്‍ അന്നു പടങ്ങളെടുത്തത്. ബാക്ക് ഗ്രൗണ്ട് നന്നാവുമോ എ്ന്നു ഞാന്‍ വിക്ടറിനോടു ചോദിക്കുകയും ചെയ്തു. ഡവലപ്പു ചെയ്യാതെ അന്നു ചിത്രം കാണാനാവില്ലല്ലോ. പക്ഷേ അച്ചടിച്ചുവന്നതില്‍ എന്റെ നാളിതുവരെയുള്ള ഏറ്റും മികച്ച പടമായിരുന്നു അത്!'


No comments: