Friday, December 12, 2014

@ സിനിമ കഫെ, ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റ്‌

 കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള സിനിമാ ഓര്‍മ്മകളുടെ മാത്രം പുസ്തകമല്ല. സൌഹൃദങ്ങളുടെയും കൂട്ടുചേരലുകളുടെയും പുത്തനറിവുകളുടെയും ഒരു പാട് അധ്യായങ്ങള്‍ അതിനുണ്ട്. ഓര്‍മ്മകളിലെ ഫെസ്റ്റിവല്‍ നാളുകളെ കുറിച്ച് പ്രമുഖ ചലച്ചിത്ര നിരൂപകന്‍ എ ചന്ദ്രശേഖര്‍ എഴുതുന്നു

ചലച്ചിത്രമേള കാര്‍ണിവലാണോ അല്ലയോ എന്നതൊക്കെ അവിടെ നില്‍ക്കട്ടെ. വര്‍ഷാവര്‍ഷം വ്രതമെടുത്തു തീര്‍ത്ഥാടനത്തിനുപോകുന്നതുപോലെ, പതിറ്റാണ്ടുകളായി എന്നെപ്പോലുള്ളവരുടെ വാര്‍ഷിക കലണ്ടറില്‍ ഡിസംബര്‍ ക്രിസ്മസിനു മാത്രമല്ല, കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനായിക്കൂടി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. മകരക്കുളിരും ധനുമഞ്ഞുമല്ല, ഐ.എഫ്.എഫ്.കെ.യുടെ ഊഷ്മളതയാണ് ഓര്‍മകളില്‍. ഒരു സിനിമാപ്രേമിയെന്ന നിലയ്ക്ക്, ലോകസിനിമയിലെ മാറ്റങ്ങളറിയാന്‍ ആകാംക്ഷയും അത്യാഗ്രഹവുമുള്ള പ്രേക്ഷകനെന്ന നിലയ്ക്ക് ഈ ദിനങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. തൊഴിലിടത്തുപോലും ഈ ദിവസങ്ങള്‍ എനിക്കു സൌജന്യത്തോടെ മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. 1997 മുതല്‍ ഒരുവട്ടം പോലും മുടക്കാത്ത വര്‍ഷചര്യ.

ചലച്ചിത്രനിരൂപകന്‍ എന്നു സ്വയം വിശേഷിപ്പിക്കാന്‍ തക്ക വലിപ്പം തോന്നാത്തതുകൊണ്ട്, ചലച്ചിത്രാസ്വാദകന്‍ എന്ന കസേര സ്വയം വലിച്ചിട്ട്, മലയാള ചലച്ചിത്രസാഹിത്യഭൂമികയില്‍ ഒരു മൂലയ്ക്കിരിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഈ പത്തുനാളുകള്‍ കാഴ്ചയുടെ ചാകരയാണ്. അതിലേറെ, സ്വയം നവീകരിക്കാനുള്ള, കാഴ്ചയെപ്പറ്റിയുള്ള നവബോധ്യങ്ങള്‍ ആവഹിക്കാനുള്ള അവസരമാണ്. വര്‍ഷാവര്‍ഷം മേളക്കാലത്തു തകരപോലെ പ്രസിദ്ധപ്പെടുത്തുന്ന ചലച്ചിത്രഗ്രന്ഥങ്ങളുടെ ചാകരയ്ക്കു വേണ്ടി എഴുതുന്നയാളല്ല ഞാന്‍. എന്റെ പുസ്തകങ്ങളിലധികവും ഉത്സവസീസണിലല്ല പുറത്തുവന്നിട്ടുള്ളതും.എന്നാലും ഒരു കാര്യം സമ്മതിക്കാതെ വയ്യ. ആ പുസ്തകങ്ങളിലേക്കെല്ലാം ഒന്നൊഴിയാതെ എന്നെ കൊണ്ടുചെന്നെത്തിച്ചത് ഇന്ത്യയുടെയും കേരളത്തിന്റെയും ചലച്ചിത്രമേളകള്‍ തന്നെയാണ്, അവ തന്ന പുതിയ ഉള്‍ക്കാഴ്ചകളാണ്, ദൃശ്യാനുഭവങ്ങളാണ്.

പിന്നണിക്കഥകള്‍

ഐ.എഫ്.എഫ്.കെ.യുടെ തുടക്കത്തില്‍ രണ്ടുമൂന്നുവര്‍ഷം അവയുടെ പിന്നണിപ്രവര്‍ത്തകനായിരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളയാളാണ് ലേഖകന്‍. അന്നു ഡയറക്ടറായിരുന്ന എ.മീരസാഹിബ് സാറിന്റെ സുമനസുകൊണ്ടു കൈവന്ന ഭാഗ്യം. 2000ല്‍ ഫെസ്റിവല്‍ ബുക്കിന്റെ എഡിറ്റര്‍. 2001ല്‍ മേളയുടെ മീഡിയ ലെയ്സണ്‍ ഓഫീസര്‍. എത്രയോ രസകരവും മറക്കാനാവാത്തതുമായ അനുഭവങ്ങള്‍. മേളയുടെ മീഡിയ സെല്‍ ആദ്യമായി ഐ.ടി.വല്‍ക്കരിച്ചത്. അന്നന്നത്തെ വാര്‍ത്തകളും റിലീസും ചിത്രങ്ങളും അവരവരുടെ മലയാളം ലിപികളില്‍ തന്നെ പത്രം ഓഫീസുകളിലും ലേഖകരുടെ ഇമെയിലുകളിലും ലഭ്യമാക്കിയത്. ഇന്റര്‍നെറ്റിലെ ഇന്ത്യന്‍ ഭാഷാവ്യവഹാരം വഴിത്തട്ടില്‍ നിന്നൊരു കാലിച്ചായ കുടിക്കുന്നത്ര എളുപ്പമായ ഇന്ന് പറഞ്ഞാലൊരുപക്ഷേ അതിന്റെ ത്രില്ലു മനസിലാവില്ല. കാരണം, അന്നു മലയാളം നെറ്റിനു വഴങ്ങുന്നതേയുള്ളൂ, യൂണികോഡ് വെറുമൊരു സ്വപ്നം മാത്രമായിരുന്ന കാലം. എന്റെ സീനിയറായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.മോഹന്‍കുമാറായിരുന്നു സെക്രട്ടറി എന്നതുകൊണ്ട് സാധ്യമായ സ്വാതന്ത്യ്രം. പിന്നെ ചെയര്‍മാന്‍ അടൂര്‍ സാറിന്റെ അച്ചടക്ക നിഷ്കര്‍ഷയും.

മീഡിയ ലെയ്സണ്‍ കൈകാര്യം ചെയ്ത കാലത്തെ ഒരനുഭവം ജീവതത്തില്‍ പലപ്പോഴും ഒഴിയാബാധയായ ദൃശ്യഖണ്ഡമാണ്. ഇലങ്കം ലെയിനിലെ ഫെസ്റിവല്‍ ഓഫീസില്‍ വന്ന് മീഡിയ പാസിന് അന്വേഷിച്ച്,അവിടെ നിന്ന് ഞാന്‍ ജോലിചെയ്തിരുന്ന വെള്ളയമ്പലത്തെ വെബ് പോര്‍ട്ടല്‍ ഓഫീസിലേക്ക് ഒരു മധ്യാഹ്നത്തില്‍ ഒരാള്‍ കടന്നുവന്നു. നീണ്ടു വളര്‍ത്തിയ ഇത്തിരി ഇഴകള്‍ പരത്തിച്ചീകി കഷണ്ടി മറയ്ക്കാന്‍ ശ്രമിക്കുന്ന, മുഖം നിറയെ വടുക്കളുള്ള, കീഴ്ച്ചുണ്ടിലും താഴെ വരെ നീണ്ട കൂര്‍ത്ത മീശയുള്ള, ഉത്തരേന്ത്യന്‍ ശെലിയില്‍ കയ്യില്ലാത്ത മേല്‍ ജാക്കറ്റിട്ട്, അന്നത്തെ കാലത്തു ബാക്ക്പാക്കും പേറി വന്ന ഒരാള്‍. പല പത്രങ്ങളുടെയും മെട്രോ നഗരങ്ങളിലെ ലേഖകനായിരുന്നു. സ്വയം പരിചയപ്പെടുത്തി. പാസിനുള്ള അപേക്ഷ പൂരിപ്പിച്ചതിനോടൊപ്പം പാസില്‍ പതിക്കാന്‍ ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, പുള്ളി ഒരുനിമിഷം ബാഗില്‍ തപ്പി. ഒരു ഡയറി പുറത്തെടുത്ത് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ പുറത്തെടുത്തു. എന്റെ മേശമേലുള്ള പെന്‍ഹോള്‍ഡറില്‍ നിന്ന് കത്രികയെടുത്ത് ആ ഫോട്ടോയില്‍ നിന്നു തന്റെ മുഖം വെട്ടി പാസിലൊട്ടിക്കാന്‍ തന്നു. വെട്ടിയെടുത്തത് ഏതില്‍ നിന്നെന്നറിയാനുള്ള എന്റെയും സഹപ്രവര്‍ത്തകനായിരുന്ന ബി.ഗിരീഷ്കുമാറിന്റെയും ആകാംക്ഷനിറഞ്ഞ മുഖഭാവങ്ങള്‍ കണ്ട് തണുത്ത ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അദ്ദേഹം ആ ഫോട്ടോ ഞങ്ങള്‍ക്കു നേരെ തിരിച്ചു കാണിച്ചിട്ടു പറഞ്ഞു: 'ഇറ്റ്സ് മൈ വെഡിംഗ് ഫോട്ടോ. നൌ യൂസ്ലെസ് ആന്‍ഡ് മീനിംഗ് ലെസ്. ഇതിനെങ്കിലും ഉപകരിക്കട്ടെ!'

ഷാജി എന്‍.കരുണും അടൂര്‍ ഗോപാലകൃഷ്ണനും പോലെ വിഖ്യാതര്‍ അധ്യക്ഷരായിരിക്കെ മേളയുടെ സംഘാടകസമിതിയില്‍ മാധ്യമ ചുമതലവഹിക്കാനായി എന്നത് എന്നെ സംബന്ധിച്ച് ധന്യത മാത്രമാണ്.

എന്നിലെ കാണിയെ എഴുത്തുകാരനാക്കിയത് ചലച്ചിത്രമേള തന്ന അനുഭവങ്ങളാണെങ്കിലും, ചലച്ചിത്രമേളയെ ഞാന്‍ ഉറ്റുനോക്കുന്നത് മറ്റു ചില കാരണങ്ങള്‍ കൂടി കൊണ്ടാണ്. പ്രധാനമായും സിനിമാസംബന്ധിയായ മറ്റു പ്രസാധനങ്ങള്‍, പുസ്തകങ്ങള്‍ കാണാനും വാങ്ങാനും ശേഖരിക്കാനുമാവും. ഒരുപക്ഷേ, മുന്‍നിര പുസ്തകശാലകളില്‍ കിട്ടാത്ത മികച്ച പുസ്തകങ്ങള്‍ മേളയില്‍ മാത്രം ലഭ്യമാവും. അങ്ങനെ മലയാളത്തിലിറങ്ങിയിട്ടുള്ള പ്രശസ്തരുടെയും അപ്രശസ്തരുടെയും ഒട്ടുമുക്കാല്‍ ഗ്രന്ഥങ്ങളും (തിരക്കഥകളല്ല) എന്റെ സ്വകാര്യ ശേഖരത്തിലേക്കു വാങ്ങിക്കൂട്ടിയത് ഈ മേളപ്പറമ്പുകളില്‍ നിന്നാണ്. മേള അങ്ങനെ എനിക്കു വായനയ്ക്കുള്ള കോപ്പുകൂട്ടല്‍ കൂടിയാണ്.

മേള തന്ന സൗഹൃദങ്ങള്‍

മറ്റൊന്ന്, മേളയിലൂടെ മാത്രം കൈവന്ന സൗഹൃദങ്ങളാണ്. മറക്കാനാവാത്ത, മറ്റൊന്നും പ്രതീക്ഷിക്കാതെ സിനിമ കൊണ്ടു മാത്രം കൈവന്ന സൌഹൃദങ്ങള്‍. പിന്നീട് ഉറച്ച ബന്ധമായിത്തീര്‍ന്ന ചങ്ങാത്തങ്ങളുമുണ്ടവയില്‍. അതില്‍ പ്രധാനം മീരസാഹിബുമായുള്ളതു തന്നെ. ഹൈദരാബാദിലെ ഐ എഫ്.എഫ്.ഐയില്‍ വച്ച് വനിതയുടെ എഡിറ്ററായിരുന്ന മണര്‍കാട് മാത്യുസാറാണ് മീരസാറിനെ എനിക്കു പരിചയപ്പെടുത്തിത്തരുന്നത്. അതുപിന്നീട് വ്യക്തിബന്ധമായിത്തീര്‍ന്നു. അവിടെവച്ചുതന്നെയാണ് പിന്നീട് എന്റെ ആത്മാര്‍ത്ഥസുഹൃത്തായിത്തീര്‍ന്ന ചിത്രഭൂമിയുടെ പത്രാധിപര്‍ പ്രേംചന്ദിനെയും ഭാര്യ ദീദിയെയും പരിചയപ്പെടുന്നത്. തൃശൂരില്‍ നിന്ന് ഐ.ഷണ്‍മുഖദാസ് സാര്‍, സംവിധായകന്‍ പ്രിയനന്ദനന്‍, സംവിധായകന്‍ എം.ജി.ശശി, സംവിധായകന്‍ ജോഷി ജോസഫ്, എം.സി.രാജ്നാരായണന്‍ സാര്‍, സന്നിവേശക ബീന പോള്‍, കോഴിക്കോട് അലയുടെ ചന്ദ്രശേഖരന്‍, ആര്‍ട്ടിസ്റ് ജെ.ആര്‍.പ്രസാദ് സാര്‍, മധു ജനാര്‍ദ്ദനന്‍......അങ്ങനെ എത്രയെത്ര ചങ്ങാത്തങ്ങള്‍. പലരെയും വര്‍ഷാവര്‍ഷം മേളപ്പറമ്പില്‍ മാത്രം സന്ധിക്കുമ്പോഴും ഇന്നലെ പിരിഞ്ഞതുപോലെ സിനിമാവിശേഷങ്ങള്‍ പങ്കുവയ്ക്കും, പലപ്പോഴും വ്യക്തിവിശേഷങ്ങളും.

മനസ്സില്‍ ഒരു ഫെസ്റ്റിവല്‍ ആല്‍ബം

പക്ഷേ മറക്കാനാവാത്ത ചിലരുണ്ട്, മനസിലെ ഫെസ്റ്റിവല്‍ ആല്‍ബത്തില്‍. അവരില്‍ പ്രധാനികള്‍ ഹമീദ് സാറും ശരത്ചന്ദ്രനും ഒഡേസ സത്യനുമാണ്. ചലച്ചിത്രമേളകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു നിസ്വനും സാത്വികനുമായിരുന്ന എ.ഹമീദ് സാര്‍. നീണ്ട ജൂബയും അല്‍പം നരകയറിയ കഷണ്ടിയും കട്ടിക്കണ്ണടയുമെല്ലാമുള്ള നീണ്ടു കൃശഗാത്രനായ ഹമീദ് സാര്‍. ചലച്ചിത്രമേളയെ ചുറ്റിപ്പറ്റി ഇങ്ങനെ ചില ജന്മങ്ങളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത് വാസ്തവത്തില്‍ മേളയുടെ സംഘാടനത്തില്‍ ഭാഗഭാക്കായപ്പോള്‍ മാത്രമാണ്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് അല്‍പം വൈകിയാലോ, ശബ്ദമോ ദൃശ്യമോ തെളിഞ്ഞില്ലെങ്കിലോ ഷെഡ്യൂള്‍ അല്‍പം മാറിമറിഞ്ഞാലോ, പാസ് സമയത്തു കിട്ടാതെവരുമ്പോഴോ, ബുക്ക് ചെയ്ത സീറ്റ് കിട്ടാതെ വന്നാലോ തുടങ്ങി എന്തെല്ലാം ഗുലുമാലുകളില്‍ മേളയ്ക്കെതിരേ രൂക്ഷഭാഷയില്‍ വിമര്‍ശനം തൊടുത്തുവിടുമ്പോഴും നാം കാണാതെ പോകുന്ന, അംഗീകരിക്കാതെ പോകുന്ന കുറെ മനുഷ്യരുണ്ട്.

രുചികരമായ ഭക്ഷണമുണ്ടാക്കി ചൂടോടെ വിളമ്പുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തി, കഴിക്കുന്നവന്റെ നിര്‍വൃതി ദൂരെ മാറിനിന്നു കണ്ട് കൃതാര്‍ത്ഥരാവുന്ന ദേഹണ്ഡക്കാരന്റെ മാനസികാവസ്ഥ പങ്കിടുന്ന സംഘാടകസമിതിപ്രവര്‍ത്തകര്‍. അവരിലൊരാളായി സിനിമ കാണാതെ, സിനിമ കാണിച്ചുകൊടുക്കാന്‍ അക്ഷീണം പ്രയത്നിച്ച നിസ്വാര്‍ത്ഥനായൊരു സിനിമാസ്നേഹിയായിരുന്നു ഹമീദ് സാര്‍. കൊച്ചി രാജ്യാന്തരചലച്ചിത്രമേളയില്‍ സെന്റ് ആല്‍ബര്‍ട്സ് കോളജിലെ ഫെസ്റിവല്‍ ഓഫീസിലെ സംഘാടകസമിതി ഓഫീസില്‍, പാസിനായി തിക്കും തിരക്കും കൂട്ടുന്നവര്‍ക്കിടയില്‍, അക്ഷോഭ്യനായി, ക്ഷമയോടെ ഡെലിഗേറ്റ് റജിസ്ട്രേഷന്‍ നടത്തുന്ന ഹമീദ് സാറിന്റെ ദൃശ്യം ഇന്നും മനസില്‍ മായാതെയുണ്ട്.

ശരത്ചന്ദ്രനെ ഞാന്‍ അടുത്തറിയുന്നത് 97ലെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ വച്ചാണ്. ഹൈദരാബാദിലോ മറ്റോ ആയിരുന്ന ആള്‍ ആയിടയ്ക്കുമാത്രമാണ് തിരുവനന്തപുരത്തേക്ക് ആസ്ഥാനം മാറ്റിയതെന്നാണ് പറഞ്ഞത്. സംവിധായകന്‍ ടി.വി.ചന്ദ്രേട്ടന്റെ സന്തതസഹചാരിയായിട്ടാണ് ശരതിനെ പരിചയപ്പെടുന്നത്. അല്‍പം കടുത്ത മുഖവും താടിയും വരണ്ട കനത്ത ശബ്ദവുമൊക്കെക്കൊണ്ട് അങ്ങോട്ടു ചെന്നു പരിചയപ്പെടാന്‍ ഒന്നു മടിക്കുന്ന രൂപപ്രകൃതം. ചന്ദ്രേട്ടനുമായുള്ള സംസാരത്തിനിടെയാണെന്നു തോന്നുന്നു ശരത് അടുപ്പത്തിലാവുന്നത്. പിന്നീടറിഞ്ഞു, ശരതിന്റെ സ്നേഹവും കരുതലും.ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയും മൊഹ്സെന്‍ മഖ്മല്‍ബഫുമെല്ലാം തരംഗമായി മാറിയ മേളയ്ക്കൊടുവില്‍ മാത്രമാണ് ശരതിന്റെ സ്വകാരൃ വീഡിയോ ശേഖരത്തെക്കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന സത്യം അറിയുന്നത്. ലോക ക്ലാസിക്കുകളും സമകാലിക ക്ലാസിക്കുകളുമടങ്ങുന്ന വമ്പിച്ചൊരു സമാന്തര ആര്‍ക്കൈവ്സ്, അതായിരുന്നു ശരത്തിന്റെ സിനിമാശേഖരം!.

ഒഡേസ സത്യേട്ടനെ പരിചയപ്പെടുന്നതും കൊച്ചി മേളയില്‍വച്ചാണ്. കരാട്ടെക്കാരനാണെന്നൊന്നുമറിയില്ല. ജോണിന്റെ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്നനിലയ്ക്കുള്ള ആരാധന. അതായിരുന്നു സത്യേട്ടനോട് അടുപ്പിച്ചത്. പിന്നീട് കൃത്യമായി വര്‍ഷാവര്‍ഷം കാണും. ലോഹ്യം പറയും. ഒന്നുരണ്ടു മേളകളില്‍ സത്യേട്ടന്റെ ചലച്ചിത്രസംരംഭങ്ങള്‍ക്കായുള്ള ധനസമാഹരണത്തെ പിന്തുണയ്ക്കാനുമായി.

ഹമീദ് സാര്‍, ശരത്, സത്യേട്ടന്‍. മൂവരും ഇന്നില്ല. പിന്നെ, മേളയില്‍ എപ്പോഴും ആകര്‍ഷണമായിത്തീരാറുള്ള എ.അയ്യപ്പന്‍ എന്ന സുന്ദരന്‍ കവിയും.
പിന്നെ ഇക്കുറി ഓര്‍ക്കാന്‍ മേള പരിചയപ്പെടുത്തിയ ഒരു വയോധികന്‍ കൂടിയുണ്ട്. ആകാശവാണിയുടെ സ്വരശക്തിയായിരുന്ന മാവേലിക്കര രാമചന്ദ്രന്‍ എന്ന സാത്വികന്‍. മേളകളിലെ സജീവസാന്നിദ്ധ്യം. സ്നേഹമസൃണമായ സ്പര്‍ശനത്തിലൂടെയും വാടാത്ത ചിരിയിലൂടെയും മധുരിക്കുന്ന ശബ്ദത്തിലൂടെയും നമ്മെ ഹൃദയത്തിലേക്കാവഹിക്കുന്ന നിര്‍മ്മല സാന്നിദ്ധ്യം. അസുഖബാധിതനായ അദ്ദേഹത്തിന്റെ ദുരവസ്ഥയെപ്പറ്റിയാണ് പിന്നീട് വായിക്കാനായത്. അദ്ദേഹത്തിനു വേണ്ടി തെരയാന്‍ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയ വര്‍ത്തമാനത്തിനു മുന്നില്‍ വേദനയോടെ നിന്നുകൊണ്ടാണ് ഈ മേളയുടെ പങ്കാളിയാവാന്‍ ഇറങ്ങിത്തിരിക്കുന്നത്. ഈശ്വരാ, അദ്ദേഹത്തെ വേഗം കണ്ടെത്താനാവണേ എന്നുമാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്, ഒരുപക്ഷേ, ഈ മേളയിലെവിടെങ്കിലും വച്ച് അദ്ദേഹത്തെ കണ്ടേക്കാമെന്നു മോഹിച്ചുകൊണ്ട്.

*ശീര്‍ഷകത്തിനു സത്യന്‍ അന്തിക്കാടിനോടു കടപ്പാട്. ഈ കുറിപ്പിന് ഇതിലും നല്ലൊരു തലക്കെട്ട് ഇല്ലാത്തതുകൊണ്ടാണ്. സത്യേട്ടന്‍ ക്ഷമിക്കുക.
http://www.asianetnews.tv/iffk/article/20581_-IFFK2014:-A-Chandrasekhar-writes

No comments: