Monday, December 08, 2014

പതുയുഗസിനിമ രാഷ്ട്രീയം പറയുമ്പോള്‍

Article in Kalakaumudi issue 2049 dt december 7, 2014
എ.ചന്ദ്രശേഖര്‍
കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം അഥവാ സര്‍ഗാത്മകതയുടെ സാമൂഹികപ്രതിബദ്ധത എന്നത് എക്കാലത്തും സംവാദവിഷയമായിരുന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണു കലാസൃഷ്ടിയുടെ പ്രതിബദ്ധത? ഒരു കലാരൂപത്തിന് സമൂഹത്തെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കാന്‍ സാധിക്കുമോ? എന്നെല്ലാമുള്ള ചര്‍ച്ചകള്‍ക്കും ചരിത്രത്തോളം പഴക്കമുണ്ട്. സാഹിത്യത്തിനും ദൃശ്യമാധ്യമത്തിനും മറ്റും ലോകമെമ്പാടും വലിയൊരു സമൂഹത്തെ അഭിസംബോധനചെയ്യാന്‍ സാധിക്കുന്നുവെന്നുള്ളതുകൊണ്ടുതന്നെ ആശയപ്രചാരണങ്ങള്‍ക്കുള്ള മാധ്യമമെന്ന നിലയ്ക്കു കൂടി അവയ്ക്ക് പ്രാധാന്യമുണ്ട്.
കേരളത്തിലും ബംഗാളിലും മറ്റും പുരോഗമനാശയ പ്രചാരണത്തിനായി സാഹിത്യത്തെയും സുഗമകലകളെയും ഫലവത്തായി ഉപയോഗിച്ചിട്ടുണ്ട്, ഇടതുപക്ഷകക്ഷികള്‍. കഥാപ്രസംഗവും നാടകവും ലളിതസംഗീതവും, സിനിമയുമെല്ലാം കേരളത്തില്‍ ഇടതുപക്ഷ വേരോട്ടത്തിന് ആഴവും ആക്കവും കൂട്ടാന്‍ വഹിച്ച പങ്ക് ചരിത്രപരമാണ്.
മലയാളത്തിലെ ന്യൂ ജനറേഷന്‍/നവഭാവുകത്വ സിനിമ ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്നത് അതിന്റെ ശ്ലീലാശ്ലീല പരിധികളുടെയും തുറന്ന സദാചാരനിലപാടുകളുടെയും പേരിലാണ്. പ്രതിലോമ സാമൂഹിക/സാംസ്‌കാരിക ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ അവ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ആഗോളവല്‍കൃത സാമൂഹികാവസ്ഥയുടെ പരിണതിയെന്ന നിലയില്‍, സാമൂഹികാവബോധത്താല്‍ നിര്‍മിതമായ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെ അഭാവം, മാനവീകമായ പ്രതിബദ്ധതയില്ലായ്മ, കേവലഭൗതികതയിലൂന്നിയ എപിക്യൂറിയന്‍ നിലപാടുകളുടെ അതിപ്രസരം എന്നിങ്ങനെ ആ ആക്ഷേപങ്ങള്‍ക്ക് മാനങ്ങളേറെയുണ്ട്. ലൈംഗികതയിലും മറ്റും ധൈര്യത്തോടെ വെട്ടിത്തുറന്നുപറച്ചിലിനു മുതിരുന്ന തലമുറ പക്ഷേ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടു വ്യക്തമാക്കുന്നതില്‍ അര്‍ത്ഥപൂര്‍ണവും മനഃപൂര്‍വവുമായ മൗനം പാലിക്കുന്നു എന്നാണ് ആരോപണം. എന്നാല്‍, ഇതിനു ചരിത്രപരമായ കാരണങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ടെന്ന വസ്തുത പരിഗണിക്കാതെ പോകരുത്

സിനിമാക്കാരുടെ രാഷ്ട്രീയം
അനാവശ്യ താരത്തര്‍ക്കങ്ങളിലും സാമ്പത്തിക ആരോപണ/പ്രത്യാരോപണങ്ങളിലും നിലവാരമില്ലാത്ത പടലപ്പിണക്കങ്ങളിലുമല്ലാതെ, ഗൗരവമാര്‍ന്ന സാമൂഹികപ്രശ്‌നങ്ങളിലുള്ള വ്യക്തമായ രാഷ്ട്രീയനിലപാടുകളവാറില്ല, സാധാരണ സിനിമാക്കാരുടെ ഇടപെടലുകള്‍. ബംഗാളിലും മറ്റും സിനിമാപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയായി പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍, കലാകാരന് രാഷ്ട്രീയമില്ലെന്നും കലാകാരന്റേത് രാഷ്ട്രീയാതീതമായ സ്വത്വമാണെന്നുമുളള അഴകൊഴമ്പന്‍ രക്ഷാവാദങ്ങളാണ് ഉയര്‍ന്നു കേള്‍ക്കാറുള്ളത്. കലാകാരന് രാഷ്ട്രീയമില്ലെന്ന വാദം, കക്ഷിരാഷ്ട്രീയത്തിനതീതമായ മാനവികത എന്ന നിലപാടായിട്ടാണ് ലോകമെമ്പാടുമുള്ള വിലയിരുത്തലെങ്കില്‍, കേരളത്തില്‍ അത് അരാഷ്ട്രീയമായൊരു നിലപാടായാണ് കരുതപ്പെട്ടുപോരുന്നത്. ''താന്‍ ഇന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്നോ രാഷ്ട്രീയപരമായി ഇന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നോ''തുറന്നുപറയുന്ന സിനിമാക്കാര്‍ കുറവാണ്. വെറുതേ കിട്ടാനിരിക്കുന്ന ഒരു പുരസ്‌കാരമോ, സ്ഥാനമാനങ്ങളോ ഇത്തരം നിലപാടുകളിലൂടെ നഷ്ടമായെങ്കിലോ എന്നും, ഒരു കക്ഷിയുടെ സഹയാത്രികനായി മുദ്രകുത്തപ്പെടുമ്പോള്‍ മറുപക്ഷ പ്രേക്ഷകരെ നഷ്ടപ്പെടുമോ എന്നുമുള്ള ആശങ്കകളാകണം രാഷ്ട്രീയനിലപാട് പരസ്യപ്പെടുത്തുന്നതില്‍ നിന്നവരെ അകറ്റിനിര്‍ത്തുന്നത്.
എഴുത്തില്‍ ഒരാള്‍ വായനക്കാരനെ മുന്നില്‍ക്കണ്ടാവണമെന്നില്ല രചന നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ, അവന്റെ മുന്നില്‍ അനുവചാകനോ, ഭൂരിപക്ഷമോ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാട് ബാധ്യതയോ വിഷയമോ ആവുന്നില്ല. എന്നാല്‍ സിനിമയില്‍, പ്രേക്ഷകനെ കണക്കിലെടുക്കാതെ ഒരു നിര്‍മാണവും സാധ്യമല്ല. വന്‍ മൂലധനനിക്ഷേപം ആവശ്യപ്പെടുന്ന മാധ്യമമെന്ന നിലയില്‍ അവ പ്രേക്ഷകനെ സാമ്പത്തികമായി ആശ്രയിക്കുന്നുണ്ടല്ലോ. ബഹുജന പിന്തുണ അതിന്റെ നിലനില്‍പ്പിനു കൂടിയേ തീരൂ. ഭൂരിപക്ഷത്തിന്റെ നിലപാടുകളെയാവും അവ അഭിമുഖീകരിക്കുക. അവിടെ, സ്രഷ്ടാവിന്റെ രാഷ്ട്രീയനിലപാടുകള്‍ക്ക് ഒരു പരിധിയ്ക്കപ്പുറം പ്രാധാന്യമില്ല. ഇതാണ് കമ്പോള മുഖ്യധാര സിനിമ അരാഷ്ട്രീവല്‍ക്കരിക്കപ്പെടാന്‍ കാരണം.
രാഷ്ട്രീയമായ അസഹിഷ്ണുതയും മലയാള സിനിമയുടെ രാഷ്ട്രീയമായ നിലപാടില്ലായ്മയ്ക്ക് കാരണമാണ്.വിമര്‍ശനങ്ങളെയൊ ഭിന്നനിലപാടുകളെയോ മലയാളിയുടെ രാഷ്ട്രീയബോധം പൊതുവേ വച്ചുപൊറുപ്പിക്കാറില്ല. അക്കാര്യത്തില്‍ തീവ്രവാദികളാണ് മലയാളികള്‍. മതത്തെയോ പ്രത്യയശാസ്ത്രത്തെയോ ബാധിക്കുന്ന ഏതു വിഷയത്തില്‍ നിന്നും കലാകാരന്മാര്‍ കൃത്യവും സുരക്ഷിതവുമായ അകലം കാത്തുസൂക്ഷിക്കുന്നത് അതുകൊണ്ടാവാം. അമേരിക്കയടക്കമുള്ള മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിലപാടുകള്‍ക്കു നേരെയുള്ള സഹിഷ്ണുത, ജനാധിപത്യത്തില്‍ ലഭിക്കുന്നില്ലെന്ന വൈരുദ്ധ്യത്തില്‍ നിന്നുകൊണ്ടുവേണം സിനിമയുടെ രാഷ്ട്രീയനിലപാടുകളെ വിലയിരുത്തേണ്ടത്. സോഷ്യല്‍ മീഡിയ പോലും ഈ അസഹിഷ്ണുതയില്‍ നിന്നു മുക്തമല്ല. ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ സ്വതന്ത്രമായി സിനിമകളെ വിമര്‍ശിക്കുന്ന സാധാരണ പ്രേക്ഷകര്‍ക്കു നേരെ ലബ്ധപ്രതിഷ്ഠരായ ചലച്ചിത്രപ്രവര്‍ത്തകരും താരാരാധകസംഘങ്ങളും വരെ നടത്തുന്ന ആക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല.
അടൂര്‍ ഗോപാലകൃഷ്ണനും, ജി.അരവിന്ദനും പോലുള്ള ചലച്ചിത്രാചാര്യന്മാരും പി.എ.ബക്കര്‍, ടിവി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, പവിത്രന്‍, ഷാജി എന്‍.കരുണ്‍, ചിന്തരവി തുടങ്ങിയ ഇടതുപക്ഷ ചലച്ചിത്രപ്രവര്‍ത്തകരും രാഷ്ട്രീയനിലപാടുകളുള്ള സിനിമകള്‍ നിര്‍മിച്ചിട്ടുണ്ടെന്നത് മറന്നുകൊണ്ടല്ല ഈ നിരീക്ഷണങ്ങള്‍. എന്നാല്‍ ഷാജിയെപ്പോലൊരാള്‍ പിറവിക്കും സ്വമ്മിനും ശേഷം രാഷ്ട്രീയ നിലപാടുകളുള്ളൊരു സിനിമയും നിര്‍മിച്ചിട്ടില്ലെന്നതു ശ്രദ്ധിക്കണം.

സമൂഹവും ജീവിതവും സിനിമയില്‍
മാറിയ ആഗോള ലോകക്രമത്തില്‍, മൂന്നാംലോകം നേരിടുന്ന വെല്ലുവിളികളും സ്വത്വപ്രതിസന്ധിയുമെല്ലാം ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളിലും പ്രതിഫലിക്കപ്പെടുന്നുണ്ട്. ശീതയുദ്ധാനന്തര യൂറോപ്പിന്റെ പരിതോവസ്ഥപോലും അതിശക്തമായ ചലച്ചിത്രങ്ങള്‍ക്കു വിഷയമായിട്ടുണ്ട്. ലൈംഗികത, മതം, തീവ്രവാദം തുടങ്ങി പഴയതലമുറ അഭിമുഖീകരിക്കാന്‍ മടിച്ച വിഷയങ്ങളില്‍ പലതും നവലോകസിനിമ സധൈര്യം കൈകാര്യം ചെയ്യുന്നു. സ്വവര്‍ഗരതിയുടെ രാഷ്ട്രീയം ലോകസിനിമ സഗൗരവം വിഷയമാക്കുന്നു. അന്യഗ്രഹജീവികളെയും അതീന്ദ്രീയശക്തികളെയും അധിനിവേശക്ഷത്തുനിര്‍ത്തി ഹോളിവുഡ് ഇപ്പോഴും ചവച്ചരച്ച പ്രമേയങ്ങളുടെ അവതാറുകള്‍ ആവര്‍ത്തിക്കുമ്പോള്‍, ഉന്മൂലനത്തിന്റെ പ്രതിലോമകരമായ ഫാസിസ്റ്റ് സന്ദേശങ്ങളുമായി ചില അവതാരങ്ങള്‍ മലയാളത്തിലും ആവര്‍ത്തിക്കപ്പെടുന്നു.
      രാഷ്ട്രീയസിനിമ എന്നത് മലയാളസിനിമാപരിസരങ്ങളില്‍, മുദ്രാവാക്യസമാനമായ ചില മാറ്റൊലിസിനിമകള്‍ എന്നാണ് വിവക്ഷിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ടാണ്, ആറു പതിറ്റാണ്ടിലേറെയായി അടിച്ചമര്‍ത്തപ്പെടുന്ന കേരളീയ സ്ത്രീത്വത്തിന്റെ ശക്തമായ സ്വാതന്ത്ര്യപ്രഖ്യാപനമായ മധുപാലിന്റെ ഒഴിമുറിയിലെയോ, ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റിലെയോ ആഴത്തിലുളള സാമൂഹിക,രാഷ്ട്രീയനിലപാടുകളെ തിരിച്ചറിയാതെ, പഴയ ഐ.വി.ശശി- ടി ദാമോദരന്‍, ഷാജി കൈലാസ്-രണ്‍ജിപണിക്കര്‍ സഖ്യങ്ങള്‍ വാര്‍ത്തകള്‍ ചുട്ടെടുത്തുണ്ടാക്കിയ മാറ്റൊലിസിനിമകളെ രാഷ്ട്രീയ സിനിമകള്‍ എന്നു വാഴിച്ചുപോരുന്നത്. കേവലം രാഷ്ട്രീയപ്രസ്താവനകക്കപ്പുറം ബൗദ്ധികമായ പ്രതിനിധാനങ്ങളാണ് സമകാലികസിനിമകളിലുള്ളത്. അതുകൊണ്ടുതന്നെ, അവ തീവ്ര/മൗലികവാദികളുടെ എതിര്‍പ്പുകളെ ബുദ്ധിപരമായിത്തന്നെ മറികടക്കുകയും അതിജീവിക്കുകയും ചെയ്യുന്നു.
ഉള്‍ക്കനമുള്ള ജീവിതവും അനുഭവങ്ങളും ഉണ്ടോ എന്നതാണ് ഏതൊരു കൃതിയെയും സാര്‍ത്ഥകമാക്കുന്നത്. സമകാലിക ജീവിതം സത്യസന്ധതയോടും ആര്‍ജവത്തോടുംകൂടി പകര്‍ത്തപ്പെടുന്ന ഏതൊരു കൃതിയിലും കാലത്തിന്റെ രാഷ്ട്രീയം കടന്നുവരുമെന്നതില്‍ സംശയമില്ല. പ്രമേയതലത്തില്‍ പരോക്ഷമായെങ്കിലും അവ സമകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. റിയല്‍ എസ്റ്റേറ്റ്-ഭൂമാഫിയ, വഴിതെറ്റുന്ന വിദ്യാഭ്യാസനയം,  ആഗോളവല്‍കൃത കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ ഇരുണ്ട മറുപുറം, കള്ളപ്പണം-വ്യാജനോട്ട്, അഴിമതി, മദ്യപാനം-ലഹരി എന്നിവയുടെ വര്‍ദ്ധിച്ച ദുസ്വാധീനം, മത തീവ്രവാദം, ലൈംഗികാരാജകത്വം-വിവാഹഛിദ്രം, വികസനത്തിനുവേണ്ടി വാസ്തുഹാരകളാക്കപ്പെടുന്നവരുടെ ദുര്യോഗം, വ്യാജ ആത്മീയത, പ്രവാസജീവിതത്തിന്റെ പ്രതിസന്ധികള്‍, കേരളത്തിലേക്കുള്ള തൊഴില്‍കുടിയേറ്റം, കപട സദാചാരം-ഇരട്ടത്താപ്പ്, അരക്ഷിതയാക്കപ്പെടുന്ന സ്ത്രീത്വവും ബാല്യവും തുടങ്ങി പുതുതലമുറ കേരളീയ സമൂഹം നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും മലയാള സിനിമ അതിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. അതതിന്റെ രാഷ്ട്രീയത്തെയും സാമൂഹിക പ്രത്യാഘാതഘങ്ങളെയും സസൂക്ഷ്മം അടയാളപ്പെടുത്തുന്നുമുണ്ട്.
അനുഭവങ്ങളില്ലാത്തതാണ് പുതിയതലമുറയ്ക്ക് സര്‍ഗാത്മകമായ തിരിച്ചടിയാവുന്നതെന്നാണ് ലോകമെമ്പാടുമുള്ള കലയുടെ മൂല്യച്ച്യുതിയെ വിലയിരുത്തുന്നവരെല്ലാം വിമര്‍ശിക്കുന്നത്. യുദ്ധമോ കലാപമോ ഉണ്ടാവുന്നില്ലയെന്നതു നേര്. പക്ഷേ, ടി.പി.ചന്ദ്രശേഖരന്‍വധവും, സൗമ്യവധവും, സോളാര്‍ സ്മാര്‍ത്തവിചാരവും, ചെങ്ങറ ഭൂസമരവും പോലുള്ള എന്തെല്ലാം സംഭവങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയില്‍ ബാബറി മസ്ജിദ് സംഭവത്തിനുശേഷം നിര്‍ഭയയും, ഇസ്രത് ജഹാനും പോലെ എന്തെല്ലാം സംഭവങ്ങള്‍. ആം ആദ്മി പോലെ ചരിത്രം രചിച്ച രാഷ്ട്രീയ മുന്നേറ്റംവരെയുണ്ടായി. ഇതെല്ലാം കലാകാരന്മാരുടെ ഉള്ളുലച്ച്, സമകാലികകലയ്ക്ക് പലതരത്തില്‍ പ്രചോദനമായിട്ടുണ്ടെന്നതാണ് വാസ്തവം. സമകാലിക സിനിമയും ഇത്തരം വിഷയങ്ങളോടു പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, രാഷ്ട്രീയം പരസ്യമായി പറഞ്ഞ് മുരളിഗോപി എഴുതി അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെ, രാഷ്ട്രീയ പ്രതിലോമപരമായ നിലപാടുകളുടെ പേരില്‍ ആക്രമിച്ചതൊഴിച്ചാല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ(യിലെ) രാഷ്ട്രീയം വലിയ തോതില്‍ വിശകലനം ചെയ്യപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്തിട്ടില്ല.
രാഷ്ട്രീയം എന്നത് അധികാര-പാര്‍ട്ടി രാഷ്ട്രീയം എന്ന സങ്കുചിതത്വത്തോടെ ചിന്തിക്കുന്നതുകൊണ്ടാവണം വിശാലമായ സാമൂഹികരാഷ്ട്രീയപശ്ചാത്തലത്തില്‍ സിനിമകള്‍ പൊതുവേ വിലയിരുത്തപ്പെടാത്തത്.കേരളത്തെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, മാധ്യമങ്ങള്‍ ഒരുപാടു പ്രതിരോധം സൃഷ്ടിച്ച ഒരു രാഷ്ട്രീയ നേതാവിനെയും കേരളത്തിലെ വലിയൊരു അഴിമതിയാരോപണത്തെയുമെല്ലാം ഇഴപിരിച്ച് തയാറാക്കിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മുന്നോട്ടുവച്ചതും ദാമോദരന്‍ മാസ്റ്റര്‍-രണ്‍ജിപണിക്കര്‍ ദര്‍ശനങ്ങളൊക്കെത്തന്നെയെങ്കിലും, അവ കുറേക്കൂടി സ്പഷ്ടമായ ചില രാഷ്ട്രീയ പ്രസ്താവനകള്‍ക്കും ആഴത്തിലുള്ള ചില വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. രഞ്ജിത്തിന്റെ സ്പിരിറ്റും ഇന്ത്യന്‍ റുപ്പിയും കടല്‍കടന്ന് ഒരു മാത്തുക്കുട്ടിയും മദ്യം കള്ളപ്പണം, ചൂഷണം ചെയ്യപ്പെടുന്ന പ്രവാസികള്‍ എന്നിവയെ പറ്റിയുള്ള ഡോക്യൂഫിക്ഷന്‍ ചലച്ചിത്രസമീപനമായിരുന്നെങ്കില്‍, എന്നാല്‍, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, എ.ബി.സി.ഡി., ഇമ്മാന്വല്‍, പ്രെയ്‌സ് ദ ലോര്‍ഡ്, ഒളിപ്പോര്, പകിട, തിര, തുടങ്ങിയ പുതുതലമുറ സിനിമകളിലെ രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ കണ്ടില്ലെന്നുവയ്ക്കാനാവുന്നതല്ല.ഒരുപക്ഷേ ചലച്ചിത്രസമീപനത്തിന്റെ സവിശേഷത കൊണ്ട് അത് ഇതിവൃത്തിന്റെയുള്ളില്‍ വേറിട്ടുനില്‍ക്കാത്തവണ്ണം ഇഴചേര്‍ന്നിട്ടുണ്ടാവാം.
ഒരുപക്ഷേ, സമൂഹത്തില്‍ ഒരു മാറ്റം ഉളവാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഏറ്റവും നന്നായി അവതരിപ്പിച്ച ചലച്ചിത്രരൂപാന്തരമാണ് നോബല്‍ സമ്മാനാര്‍ഹനായ  ഷൂസെ സാരമാഗോയുടെ നോവലിനെ അധികരിച്ചു ഫെര്‍ണാന്‍ഡോ മെര്‍ലീസ് സംവിധാനം ചെയ്ത ബ്‌ളൈന്‍ഡ്‌നെസ് (2008). ഒരു നഗരത്തെ അപ്രതീക്ഷിതമായി ബാധിക്കുന്ന പകര്‍ച്ചവ്യാധിയായ അന്ധത എങ്ങനെ ആ സമൂഹത്തിന്റെ മൊത്തം ജീവിതത്തെ മാറ്റിമറിക്കുന്നുവെന്നാണ് ആ ചിത്രം പരിശോധിച്ചത്. അന്ധത രാഷ്ട്രീയമായും വര്‍ഗപരമായും ചേരിതിരിവുണ്ടാക്കുകയാണവിടെ. നായകന്റെ ആന്ധ്യം ബാധിക്കാത്ത ഭാര്യമാത്രമാണ് ഈ വിഭജനങ്ങള്‍ക്കും ചൂഷണത്തിനുമെല്ലാം നേര്‍സാക്ഷിയാവുന്നത്. അന്ധതയില്‍ നിസഹായരാവുന്നവര്‍ രോഗം വരാത്തവര്‍ക്ക് ബാധ്യതയാവുകയാണ്. അവര്‍ ചില പ്രദേശങ്ങളില്‍ മാത്രമായി തടവിലാക്കപ്പെടുന്നു. അവര്‍ക്കുള്ള അവശ്യസാധനവിതരണം നിലയ്ക്കുന്നു. ബാഹ്യലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. അപ്പോള്‍, ഭക്ഷ്യവസ്തുക്കള്‍ സ്‌റ്റോക്കുള്ളവരും അതു കൈക്കലാക്കിയവരും അല്ലാത്തവരും എന്നൊരു ചേരിതിരിവുടലെടുക്കുകയാണ്. കയ്യൂക്കുള്ളവന്‍ അധികാരിയാവുകയാണ്. ഇങ്ങനെ, ഒരു മനുഷ്യാവസ്ഥ എങ്ങനെ സമൂഹത്തെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായി ബാധിക്കുന്നുവെന്ന ഗൗരവമാര്‍ന്ന ചിത്രം ബ്‌ളൈന്‍ഡ്‌നെസ് കാണിച്ചുതരുന്നു. സമാനമായൊരു രാഷ്ട്രീയമാണ് മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന സിനിമയും കാണിച്ചുതരുന്നത്. ഇടുക്കിയിലെ ഒരു ഗ്രാമം സംസാരശേഷി നഷ്ടപ്പെടുത്തുന്ന ഒരു അണുബാധയ്ക്കു വിധേയമാവുമ്പോള്‍ അവിടം എങ്ങനെ സാമൂഹികവും രാഷ്ട്രീയവുമായി ഒറ്റപ്പെടുമെന്നും അത് സമൂഹത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ക്കിടയാക്കുമെന്നും ചിത്രം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രീകരിച്ചുകാണിക്കുന്നു.ഈ സ്ഥിതിവിശേഷത്തിലൂടെ സിനിമ വിശകലനം ചെയ്യുന്നത് കേവലം അധികാരരാഷ്ട്രീയത്തെ മാത്രമല്ല, ഒരുപക്ഷേ നോട്ട്ബുക്ക് പോലുളള സിനിമകള്‍ കൈകാര്യം ചെയ്ത വികലമായതും ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാത്ത വിദ്യാഭ്യാസസമ്പ്രദായത്തെക്കൂടിയാണ്. അതാവട്ടെ ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്നില്‍ കുറേക്കൂടി സ്പഷ്ടവും വ്യക്തവുമാവുന്നുണ്ട്.ആശയവിനിമയത്തിന്റെ, സംവാദത്തിന്റെ രാഷ്ട്രീയമാണ് സംസാരം ആരോഗ്യത്തിനു ഹാനികരം അഭിമുഖീകരിക്കുന്നത്.
മസാല റിപബഌക് ആവട്ടെ, ഇതേ സാമൂഹികപ്രതിഭാസത്തിന്റെ മറ്റൊരു വശമാണ് കാട്ടിത്തരുന്നത്. നഗരവല്‍ക്കരണപ്പാച്ചിലില്‍ മുളപൊന്തുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഉപോല്‍പ്പന്നമായി കേരളത്തിലുണ്ടായ ബംഗാളി കുടിയേറ്റം കേരളീയജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അന്യസംസ്ഥാന കുടിയേറ്റത്തിന്റെ ഭാഗമായി നമ്മുടെകൂടി ശീലമായിത്തീരുന്ന പാന്‍മസാല വന്‍ വാണിജ്യോല്‍പ്പന്നമായി മാറിയതും അതിന്റെ നിരോധനത്തെത്തുടര്‍ന്ന് വ്യാജമദ്യം പോലെ അതൊരു വന്‍ കള്ളക്കടത്തു സാധ്യതയായി തെളിയുന്നതും അതിനെച്ചുറ്റി വന്‍ അധോലോകം ഉടലെടുക്കുന്നതും എങ്ങനെ എന്ന് ചിരിയുടെ മേമ്പൊടിയോടെ മസാല റിപബഌക് ചര്‍ച്ചചെയ്യുന്നു. ഒരു ജനാധിപത്യത്തെ തന്നെ ഒരു ലഹരിയുല്‍പന്നം എങ്ങനെ അട്ടിമറിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വെളിപാടുകള്‍ തന്നെയാവുന്നു. പാന്‍ മസാലയെ മുന്‍നിര്‍ത്തി സമാന്തരമായൊരു ജനാധിപത്യവും, മത, രാഷ്ട്രീയ, വാണിജ്യ സാംസ്‌കാരിക വ്യവസ്ഥയും നിര്‍മിക്കപ്പെടുകയാണ്. വിപണി എങ്ങനെ അധികാരരാഷ്ട്രീയത്തിലിടപെടുന്നുവെന്നതിന്റെ ആക്ഷേപഹാസ്യഭാവനയാണ് മസാല റിപബഌക്. സാങ്കേതികവളര്‍ച്ചയുടെ രാഷ്ട്രീയമാണ് സലാല മൊബൈല്‍സ് ചര്‍ച്ച ചെയ്തത്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള മലയാളിവ്യഗ്രതയുടെ മനോവൈകല്യം തുറന്നുകാട്ടുന്ന സിനിമയായിരുന്നു അത്. കാരണമെന്തുതന്നെയായാലും വ്യക്തിയുടെ സ്വകാര്യതയിലേക്ക് പലവിധത്തിലുള്ള കടന്നുകയറ്റങ്ങള്‍ സാധ്യമാക്കുന്ന ആധുനിക സാങ്കേതികതയുടെ മുതലെടുപ്പിന്റെ രാഷ്ട്രീയമാണ് ചിത്രം വിചാരണചെയ്തത്.്
മുന്തിയ ജീവിതസാഹചര്യങ്ങള്‍ സ്വന്തമാക്കാന്‍ എങ്ങനെയും പണമുണ്ടാക്കാനുള്ള യുവതലമുറയുടെ തത്വദീക്ഷയില്ലാത്ത വ്യഗ്രതയാണ് പകിട, പൈസ പൈസ, ഇന്ത്യന്‍ റുപ്പി, ഡയമണ്ട് നെക്ലസ് തുടങ്ങിയ സിനിമകളെല്ലാം വിഷയമാക്കുന്നത്. അതിനുവേണ്ടി ഏതു വഴിയും സ്വീകരിക്കാന്‍ ഇതിലെ നായകന്മാര്‍ മടിക്കുന്നില്ല. പണം സമൂഹത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കുന്നു എന്നുതന്നെയാണ്, അഥവാ സമ്പത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഫ്രൈഡേ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകളുടെയും ഇതിവൃത്തം. ഒരു വ്യത്യാസമുള്ളത്, മൂല്യച്ച്യൂതി വന്ന സമൂഹത്തിലും സത്യസന്ധതയുടെ, ആത്മാര്‍ത്ഥതയുടെ, നിസ്വാര്‍ത്ഥതയുടെ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്നു ഇതിലെ നായകന്മാരായ ഫഹദ് ഫാസിലും ലാലും ശ്രീനിവാസനുമെല്ലാം. ലോട്ടറി ടിക്കറ്റിലും കണ്ണൂര്‍ ഡീലക്‌സിലും ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റിലും ഒക്കെ കണ്ടിട്ടുള്ള പണത്തിന്റെ ഈ ഒളിമറയാട്ടം പക്ഷേ, ഇന്ത്യന്‍ റുപ്പീയിലും പൈസ പൈസയിലും നേരത്തിലും എത്തുമ്പോള്‍ സാമൂഹികമായ ഒരുപാടു മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട്. സമൂഹം അധോലോകത്തേക്ക് മാറ്റിനിര്‍ത്തിയിരുന്ന ഒരു പക്ഷത്തിന്റെ പ്രതിനിധിയായി, കീഴ്ത്തട്ടിലെ ഒരു വന്‍ വിഭാഗം സ്വയം പരിണമിക്കുന്നതിന്റെ നേര്‍ചിത്രങ്ങളാണവ. അതോടൊപ്പം മാറിയ അവരുടെ നീതിബോധവും മൂല്യബോധവും ഈ സിനിമകള്‍ കാണിച്ചുതരുന്നു.
വിപണിക്ക് ഇഷ്ടമുളള കറുപ്പ്-വെളുപ്പ്, ഇരുട്ട്-വെളിച്ചം പോലുള്ള ദ്വന്ദ്വങ്ങളിലൂടെയാല്ല ഈ സിനിമകളില്‍ കഥയും കഥാപാത്രങ്ങളുമൊന്നും വികസിക്കുന്നത്. അവര്‍ പച്ചയായ മനുഷ്യര്‍തന്നെയാണ്. അബലരും അഗതികളും അരികുജീവികളും ബലഹീനതകളും കുറവുകളുമുള്ളവരുമാണ് അവരില്‍പ്പലരും. ജീവിതത്തിന്റെ രാഷ്ട്രീയഗോദയില്‍ അതിജീവിക്കാനുള്ള പയറ്റുമുറകളെന്തെന്നറിയാത്തവര്‍. അവര്‍ സ്വജീവിതം കൊണ്ടാണ് അടവുകളും ചുവടുകളും പഠിക്കുന്നത്, അതും നിരവധി ചുവടുതെറ്റലുകള്‍ക്കും തിരിച്ചടികള്‍ക്കും ശേഷം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ പോലും ഒരു മുദ്രാവാക്യ സിനിമയല്ലാതാവുന്നത് അതിന്റെ നായകത്രയങ്ങളിലൊരാള്‍ രാഷ്ട്രീയത്തിന്റെ ബലിയാടായ ഒരു അഴിമതി പൊലീസുകാരനാണ് എന്നതുകൊണ്ടാണ്. മാറിയ മൂല്യവ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച എന്നതിനപ്പുറം വ്യാജമൂല്യങ്ങളുടെ വിമര്‍ശനം കൂടിയായി ഈ സിനിമകള്‍ പ്രസക്തി നേടുന്നു.
കേരളസമൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍, ശംഭു പരമേശ്വരന്റെ വെടിവഴിപാട്, വി.കെ.പ്രകാശിന്റെ ഹോട്ടല്‍ കലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകള്‍ അനാരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ, ലൈംഗികതയോടുള്ള ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്. വികലമാര്‍ന്ന ലൈംഗിക സങ്കല്‍പങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു സമൂഹം എത്രത്തോളം മനോരോഗികളെ വാര്‍ത്തെടുക്കുന്നു എന്നാണ് ഈ സിനിമകള്‍ വെളിപ്പെടുത്തുന്നത്. മദ്യപാനത്തെപ്പറ്റിയുള്ള വികലമായ ധാരണകളെപ്പോലെ തന്നെ അബദ്ധങ്ങളും അപക്വവുമാണ് നമ്മുടെ ലൈംഗികധാരണകള്‍. ഈ ധാരണാവൈകല്യങ്ങളെ ഒട്ടൊക്കെ വിമര്‍ശനവിധേയമാക്കുക വഴി ലൈംഗികതയുടെ രാഷ്ട്രീയം തന്നെയാണ് ചലച്ചിത്രകാരന്മാര്‍ അഭിമുഖീകരിക്കുന്നത്.അതേ സമയം, ഭിന്ന ലൈംഗികതയോടും സ്വവര്‍ഗരതിയോടും മുഖം തിരിച്ചു നില്‍ക്കുന്ന സമൂഹത്തില്‍ അവ എത്രത്തോളം ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞിരിക്കുന്നുവെന്ന് മുംബൈ പോലീസ് പോലുളള സിനിമകള്‍ തുറന്നുകാട്ടുന്നുണ്ട്.ഒരു ഉന്നത നടന്റെ ബീജം സ്വീകരിച്ചുകൊണ്ട് കൃത്രിമ ഗര്‍ഭം പേറാനുള്ള മലയാളിപ്പെണ്ണിന്റെ തൃഷ്ണ വരച്ചുകാട്ടിയ ഹോട്ടല്‍ കലിഫോര്‍ണിയ പൊളിച്ചുകാട്ടുന്നത് സമൂഹം തിരിച്ചറിയാന്‍ മനഃപൂര്‍വം മടികാണിക്കുന്ന, മധ്യവര്‍ഗത്തിന്റെ മാറിയ സദാചാരസങ്കല്‍പങ്ങളെയാണ്.വാടകയ്ക്ക് ഒരു ഗര്‍ഭപാത്രം എന്ന സാമൂഹികാവസ്ഥയുടെ മനഃശാസ്ത്രപരവും നൈതികവുമായ ആത്മസംഘര്‍ഷങ്ങള്‍ വിശകലനം ചെയ്ത ദശരഥത്തില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ലാഘവത്തോടെയാണ് ബീജും ഉപഭോഗവസ്തുവെന്ന നിലയില്‍ ഹോട്ടല്‍ കലിഫോര്‍ണിയയില്‍ വിനിമയം ചെയ്യപ്പെടുന്നതെന്നു ശ്രദ്ധിക്കുക.ഇതേ ഇതിവൃത്തത്തില്‍ വ്യക്തിയും സമൂഹവും വ്യക്തിക്കുള്ളില്‍ത്തന്നെയും നടക്കുന്ന നൈതികസംഘര്‍ഷങ്ങളാണ് കളിമണ്ണില്‍ വിശകലനം ചെയ്യുന്നത്
എത്ര ആധുനികമാകുമ്പോഴും മലയാളിയുടെ സ്ത്രീവിരുദ്ധ ധാരണകളും സ്ത്രീയെ ഭോഗവസ്തുമാത്രമായി കാണുന്ന കാഴ്ചപ്പാടും മാറുന്നില്ലെന്നാണ് പകിട, താങ്ക് യു, തിര തുടങ്ങിയ സിനിമകള്‍ കാണിച്ചുതരുന്നത്. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ നേരിടുന്ന സ്വത്വപ്രതിസന്ധിയുടെ രാഷ്ട്രീയമാണ് ഈ സിനിമകള്‍ കൈകാര്യം ചെയ്യുന്നത്. അവ മുന്നോട്ടുവയ്ക്കുന്ന പോംവഴികള്‍, പരിഹാരമാര്‍ഗങ്ങള്‍ തീര്‍ത്തും ആഴമില്ലാത്ത, പ്രതിലോമകരവും ഫാസിസ്റ്റ് ആശയഗതിയുള്‍ക്കൊള്ളുന്നതുമാണെങ്കില്‍ക്കൂടിയും അവ പ്രതിനിധാനം ചെയ്യുന്ന പ്രശ്‌നങ്ങളുടെ രാഷ്ട്രീയമാനം കാണാതെ പോയ്ക്കൂടാ.പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രിയയിലും ചാരത്തിലും പിന്നീട് രുദ്രാക്ഷത്തിലും കല്‍ക്കട്ട ന്യൂസിലും കര്‍മ്മയോദ്ധയിലുമെല്ലാം കൈകാര്യം ചെയ്തു കണ്ട പ്രമേയമാണെങ്കിലും മാറിയ സാഹചര്യത്തില്‍ ആ മാറ്റങ്ങളുള്‍ക്കൊണ്ട് അവതരിപ്പിച്ചപ്പോള്‍ ഈ സിനിമകളില്‍ പ്രതിഫലിക്കുന്നത് പുതുയുഗത്തിന്റെ സാമൂഹിക രാഷ്ട്രീയദര്‍ശനങ്ങളാണ്.
സമൂഹത്തെ ഭരിക്കുന്ന, അധോലോകരാഷ്ട്രീയത്തിന്റെ ബലിയാടുകളായ ക്വട്ടേഷന്‍ തലമുറയുടെ ജീവിതമാണ് സമാന്തരമായൊരു ആര്‍ദ്രപ്രണയത്തിലൂടെ രാജീവ് രവി തന്റെ അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ സിനിമകളിലൂടെ പറഞ്ഞുവച്ചത്. അധോലോകം എങ്ങനെ അതിന്റെ താഴേത്തട്ടിലുള്ള പാവങ്ങളെ, അരികുജീവികളെ ഇരകളാക്കുന്നുവെന്നും അങ്ങനെ ജീവിതം നശിക്കുന്നവര്‍ നിഷ്‌കളങ്ക മധ്യവര്‍ഗ ജീവിതങ്ങളെ എത്രകണ്ട് ബാധിക്കുന്നുവെന്നും ഈ ചിത്രങ്ങള്‍ ആഴത്തില്‍ വരച്ചുകാട്ടുന്നു. പഴകിത്തേഞ്ഞ വാര്‍പ്പുമാതൃകകളില്‍ അധോലോകജീവിതത്തെയും ക്വട്ടേഷന്‍ ജീവികളെയും തളച്ചിടുന്ന കമ്പോള സിനിമയുടെ രീതി വിട്ട് അവരുടെ ജീവിതത്തിലേക്ക് നേരിട്ടിറങ്ങിച്ചെന്നാണ് അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ രാജീവ് വിശകലനം ചെയ്യുന്നത്. വിമര്‍ശകന്റെ കാഴ്ചപ്പാടല്ല, സ്വതന്ത്ര നിരീക്ഷകന്റെ വീക്ഷണകോണാണ് അതിനു സ്വീകരിക്കുന്നതെന്നുമാത്രം.
കമ്പോളവല്‍ക്കരണത്തിന്റെ പ്രത്യക്ഷപ്രകടനമാണല്ലോ ഭൂമാഫിയ അഥവാ റിയല്‍ എസ്റ്റേറ്റ്.വികസനം എന്ന പേരില്‍ ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കലും അതിനപ്പുറം വന്‍കിട കെട്ടിടം പണിയുമെല്ലാം ചേര്‍ന്നു കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സമാന്തരലോകം. അതിന് അധോലോകവും അധികാരരാഷ്ട്രീയവും ഭരണകൂടവും ഉദ്യോഗസ്ഥസമൂഹവും ഒക്കെയായി ഒട്ടൊക്കെ അതാര്യമായ ബന്ധങ്ങളുമുണ്ടെന്നത് പകല്‍പോലെ വ്യക്തം. മറ്റൊരു വസ്തുത, തൊഴില്‍തേടി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയിറക്കവും റിയല്‍ എസ്‌റ്റേറ്റ് വ്യവസായം തഴച്ചുവളരുന്നതിന്റെ പരിണതിയാണ്.ഇതിന്റെയെല്ലാം അനുരണനങ്ങള്‍ ഉസ്താദ് ഹോട്ടല്‍, ഹോട്ടല്‍ കലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ്, റെഡ് വൈന്‍ തുടങ്ങിയ സിനിമകളില്‍ കാണാം. എന്നാല്‍ നഗരവല്‍ക്കരണത്തിന്റെ പ്രത്യുല്‍പ്പന്നമായ പ്രാന്തവല്‍ക്കരണം, അതിന്റെ ബലിയാടുകള്‍..അവരെപ്പറ്റിയാണ് ഈ അടുത്ത കാലത്ത്, എ.ബി.സി.ഡി., റെഡ് വൈന്‍ എന്നീ സിനിമകള്‍ തുറന്നുകാണിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ഭൂസമരങ്ങളിലൊന്നായ ചെങ്ങറയും, മാലിന്യസംസ്‌കരണശാലകൊണ്ട് ജീവിതം ദുസ്സഹമായ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായ വിളപ്പില്‍ശാലയിലെ ജനങ്ങള്‍ നടത്തിയ പ്രതിരോധസമരവുമെല്ലാമാണ് ഈ സിനിമകള്‍ ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചത്. മുഖ്യധാരാമാധ്യമങ്ങള്‍ പോലും കാര്യമായി കണ്ടില്ലെന്നുവച്ച വിഷയങ്ങളാണ് കഥാചിത്രങ്ങളുടെ അനിവാര്യതയിലേക്കു വിളക്കിച്ചേര്‍ത്തുകൊണ്ട്, അല്ലെങ്കില്‍ അതിന്റെ പശ്ചാത്തലത്തിലേക്ക് പ്രമേയത്തെ തുന്നിച്ചേര്‍ത്തുകൊണ്ട് ഈ ചലച്ചിത്രകാരന്മാര്‍ അവതരിപ്പിച്ചതെന്നോര്‍ക്കുക. മറ്റു പശ്ചാത്തലങ്ങളില്‍ പ്രതിഷ്ഠിച്ചിരുന്നെങ്കിലും ഇതില്‍ പല ചിത്രങ്ങളും നിര്‍മിക്കപ്പെടാമായിരുന്നു എന്നു തിരിച്ചറിയുന്നിടത്താണ് സമൂഹവും രാഷ്ട്രീയവും പുതിയ ചലച്ചിത്രകാരന്മാര്‍ക്ക് വിലക്കപ്പെട്ട കനിയാവുന്നില്ലെന്നും അതിനോട് അവര്‍ മുഖം തിരിച്ചു നില്‍ക്കുന്നില്ലെന്നും മനസിലാക്കാനാവുക.
നിര്‍ണയം പോലുള്ള ചില അവലംബിത ആക്ഷന്‍ സിനിമകള്‍ മുമ്പ് വിഷയമാക്കിയിട്ടുള്ള ആരോഗ്യരംഗത്തെ ദുഷ്പ്രവണതകള്‍, മാറിയ ലോകക്രമത്തില്‍ കുറേക്കൂടി ശക്തിയാര്‍ജിച്ചത് വണ്‍ ബൈ ടുവും അപ്പോത്തിക്കിരിയും തുറന്നു കാണിച്ചതു ശ്രദ്ധേയമാണ്. ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ അപചയവും അപകടവുമാണ് മനുഷ്യരിലെ മരുന്നു പരീക്ഷണം. ഇന്ത്യപോലൊരു മൂന്നാം ലോകരാജ്യത്ത് ഇതിലപ്പുറം നടക്കുന്നുണ്ടെന്ന സത്യത്തിലേക്ക് ഈര്‍ച്ചവാള്‍ പോലെയാണ് ഈ സിനിമകള്‍ കാഴ്ച പായിക്കുന്നത്. പച്ചക്കറിയിലെ അപകടകരമായ കീടനാശിനി/രാസ പ്രയോഗങ്ങളെ തുറന്നുകാട്ടിയ ഹൗ ഓള്‍ഡ് ആര്‍ യൂവും, രജിസ്‌ട്രേഷന്‍ മേഖലയിലെ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടുവന്ന ഇവിടം സ്വര്‍ഗമാണ് ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടുന്ന ഒരു നാള്‍ വരും തുടങ്ങിയ സിനിമകളും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചില സാമൂഹിക ഇടപെടലുകള്‍ തന്നെയാണ് സാധ്യമാക്കിയത്. ടെറസിലെ അടുക്കളത്തോട്ടം എന്ന ആശയം മുന്നോട്ടു വച്ച ഹൗ ഓള്‍ഡ് ആര്‍ യു വിലെ നായിക മഞ്ജു വാര്യരെ ബ്രാന്‍ഡ് അംബാസഡറാക്കിക്കൊണ്ട്, ചിത്രത്തില്‍ കണ്ടതിനു സമാനമായി സംസ്ഥാന സര്‍ക്കാര്‍ അതേ പദ്ധതി ആസൂത്രണം ചെയ്തവതരിപ്പിച്ചത് മാധ്യമമെന്ന നിലയ്ക്ക് സിനിമ നടത്തിയ അതിശക്തമായ രാഷ്ട്രീയപ്രസ്താവനയുടെ ഫലശ്രുതിയായിത്തന്നെ കണക്കാക്കേണ്ടതുണ്ട്.സാമൂഹിക പ്രതിബദ്ധതയുടെ പരമ്പരാഗത കാല്‍പനിക നിര്‍വചനങ്ങള്‍ക്കു വഴങ്ങുന്നതല്ല, നവഭാവുകത്വസിനിമയുടെ ദൃശ്യസമീപനം. അവ നേരിടുന്നത് മാറിയ കാലത്തെ പ്രശ്‌നങ്ങളെയാണ്. മാറിയ തലമുറയുടെ മൂല്യബോധത്തിനും സംസ്‌കാരഛന്ദസിനും യോജിച്ചവിധത്തിലാണ് അവരതിനെ അഭിമുഖീകരിക്കുന്നതും പ്രിതിനിധാനം ചെയ്യുന്നതും. മൊത്തത്തിലുളള ഒരു ദോഷൈകദര്‍ശനം, ആത്മപരിഹാസ്യം ഈ കാഴ്ചപ്പാടില്‍ വ്യക്തമാണ്. സമൂഹത്തെ, സാമൂഹിക ജീവിതത്തെ കണക്കിലെടുക്കാത്ത ആധികാരരാഷ്ട്രീയത്തോടുള്ള തീര്‍ത്തും സിനിക്കലായ പുതുതലമുറയുടെ മനോഭാവമാണ് ഇതിലൂടെ പ്രത്യക്ഷവല്‍ക്കരിക്കുന്നത്.

No comments: