Friday, May 24, 2013

Mohanlal Oru Malayaliyude Jeevitham on to third impression

Happy to know that Mohanlal Oru Malayaliyude Jeevitham second edition brought out by Chintha Publishers Trivandrum has been completely sold out within a few months. They are on to the third edition. Anxiously waiting forward for the third impression.
With lots of thanks to Lalettan, Sanilettan, Gopi Narayanan, VK Josephsir, Parvathy Chechi, Abubacker sir, Girish, Tom J Mangad, Biju Varghese and Toshma.....and above all all my friends and well wishers

മഹാനഗരത്തിലെ ഉറുമ്പിന്‍പറ്റങ്ങള്‍


രാഷ്ട്രീയത്തില്‍ അടുത്തിടെ പ്രചാരത്തില്‍ വന്ന ഒരു പ്രയോഗം കടമെടുത്തു പറയുകയാണെങ്കില്‍ മൂന്നു താക്കോല്‍ വാചകങ്ങളും ഒരു താക്കോല്‍ ദൃശ്യവുമാണ് ശ്യാമപ്രസാദിന്റെ ഇംഗ്‌ളീഷ് എന്ന സിനിമയുടെ ഹൃദയത്തിലേക്കുള്ള താക്കോല്‍. മഹാനഗരങ്ങളിലെ മനുഷ്യക്കൂട്ടങ്ങളെ കാണുമ്പോള്‍ ഉറുമ്പിന്‍ പറ്റങ്ങളെ ഓര്‍മവരും എന്നൊരു നിരീക്ഷണമാണതിലൊന്ന്. ഇംഗഌഷ് എന്ന സിനിമയുടെ മൊത്തം ദൃശ്യപരിചരണവും ഈയൊരു നിരീക്ഷണത്തെയാണ് പ്രമേയമാക്കുന്നത്. ലെയ്റ്റ് മോട്ടീഫ് എ്ന്ന നിലയ്ക്ക് ആവര്‍ത്തിക്കുന്ന കട്ട് എവേ ദൃശ്യസമുചയവും നഗരത്തിന്റെ ഭ്രാന്തന്‍ തിരക്കിന്റെ അതിവേഗരംഗങ്ങളാണ്. എവിടെനിന്നില്ലാതെ, എങ്ങോട്ടേയ്‌ക്കെന്നില്ലാതെ,എന്തിനെന്നില്ലാതെ നിസ്സംഗം ചലിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍....
ഇനിയൊന്ന്, കഥാഗതിയുടെ നിര്‍ണായകമായൊരു വഴിത്തിരിവില്‍ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍ വച്ച് ജീവിതത്തിലാദ്യമായി പരസ്പരം കണ്ടുമുട്ടുന്ന, രണ്ടുപേര്‍, ഒരു മധ്യവയസ്‌കയും ഒരു ചുള്ളനും, തങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും സന്ദിഗ്ധമായ, സങ്കീര്‍ണമായ നിമിഷത്തില്‍ നടത്തുന്ന സംഭാഷണമാണ്. ' ജീവിതത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളെങ്കിലും എടുക്കേണ്ടിവരുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ വരും' എന്ന നാദിയ മൊയ്തുവിന്റെ സരസുവിന്റെ വാക്കുകള്‍ക്കു മുന്നില്‍ ഒന്നു പകച്ചു പോകുന്ന സിബിന്‍ കുര്യാക്കോസിന് (നിവിന്‍പോളി) ഒരുകാര്യത്തില്‍ സംശയമേയില്ല-' നിങ്ങള്‍ പറയുന്നതെന്താണെന്ന് എനിക്കുമനസ്സിലാവുന്നില്ല. പക്ഷേ, ഒന്നെനിക്കറിയാം, നിങ്ങള്‍ പറഞ്ഞതു ശരിയാണ്'
ഈ രണ്ടു താക്കോലുകളും കൊണ്ടു തുറക്കുമ്പോള്‍ കാണുന്ന ദൃശ്യം, ദിക്കറ്റ വിധിയുടെ കൊടുംപ്രവാഹത്തില്‍, ജീവിതം തന്നെ ഒരു കളിയാട്ടമായിത്തീരുന്ന ദുര്‍വിധിയാണ്. ആട്ടക്കാരനായ ശങ്കരന്‍, തന്റെ ജീവിതം തന്നെ മഹാനഗരത്തില്‍ ആടിത്തീര്‍ക്കുകയാണ്. കഥകളിപോലെ ജീവിതം. അതില്‍ കഥയുണ്ട്, കളിയുമുണ്ട്.
നാളിതുവരെയുള്ള ശ്യാമപ്രസാദ് സിനിമകളില്‍ നിന്ന് ഇംഗഌഷിനുള്ള പ്രധാന വ്യതിയാനം, രേഖീയ ആഖ്യാനത്തിന്റെ അതിലംഘനമാണ്. ശ്യാം സിനിമകളുടെ മുഖമുദ്ര തന്നെ മനുഷ്യമനസുകളുടെ ഉള്ളകസങ്കീര്‍ണതകളിലേക്ക് അരികെ നിന്നും അകലെ നിന്നുമുള്ള അതിസീക്ഷ്മവിശകലനമാണ്. തീര്‍ത്തും ഋജുവായ, ആത്മഗതത്തോളം പതിഞ്ഞ താളത്തിലുള്ള ഉള്‍നോട്ടം. നേര്‍ രേഖപോലെ ലംബമാനമായ ആഖ്യാനം. അതായിരുന്നു ശ്യാം സിനിമകളെല്ലാം. എന്നാല്‍, ആദ്യം പറഞ്ഞ മനുഷ്യമനസുകളുടെ വ്യാഖ്യാനങ്ങളുടെ കാര്യത്തില്‍ പ്രസക്തമായ നിലപാടുകളുണ്ടെങ്കിലും തിരശ്ചീനമായ ആഖ്യാനശൈലിവിട്ട് നോണ്‍ ലീനിയറായ, അല്‍പം സങ്കീര്‍ണമായ ബഹുതല ആഖ്യാനത്തെയാണ് ഇംഗഌഷില്‍ പരീക്ഷിച്ചിട്ടുള്ളത്. നവഭാവുകത്വ സിനിമകളുടെ പൊതു സ്വഭാവത്തോട് ഒട്ടിനില്‍ക്കുന്ന ഒന്നാണ് അതീവസങ്കീര്‍ണമായ ഈ നോണ്‍ ലീനിയര്‍ പ്രമേയാവതരണശൈലി.
നഗരം നഗരം മഹാസാഗരം എന്നൊക്കെപ്പറയുമ്പോലെ, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം പോലുള്ള കഌഷേ സങ്കല്‍പനങ്ങളെയും, സമീപനങ്ങളെയും പുറംകൈക്കു തള്ളി, ഉറുമ്പിന്‍പറ്റങ്ങളെപ്പോലെ അര്‍ത്ഥമില്ലാത്ത, യാന്ത്രികമായ ദിനചര്യകളില്‍ സ്വയം മറക്കുന്ന നഗരജീവിതങ്ങളിലെ ഇനിയും വറ്റാത്ത കണ്ണീരുപ്പുകളിലേക്കും, ആര്‍ദ്രമാനസങ്ങളിലേക്കുമാണ് ശ്യാം ക്യാമറ തുറക്കുന്നത്. സമാന്തരമായി പറഞ്ഞുപോകുന്ന മൂന്നു കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍, ഏറ്റവും ഹൃദ്യമാകുന്നത് മുകേഷിന്റെ ജോയിയുടെ കഥ തന്നെയാണ്. ഒരുപക്ഷേ, മുകേഷിന്റെ നാളിതുവരെയുള്ള വേഷങ്ങളില്‍, നടന്നെ നിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ച, ഏറ്റവും ശ്രദ്ധേയമാവുന്ന ഒന്നായിരിക്കും ഇംഗഌഷിലേത്. പലപ്പോഴും, ഉള്ളിലെ വിങ്ങലുകള്‍ ചെറുചലനങ്ങളിലൂടെ പോലും വെളിപ്പെടുത്താനായി മുകേഷിന്. നിവിന്‍ പോളിയുടെ സിബിനാണ് തിളങ്ങുന്ന മറ്റൊരു കഥാപാത്രം. സ്വത്വം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ പുതുതലമുറയുടെ അസ്തിത്വ പ്രതിസന്ധി നിവിന്‍ തന്മയത്വത്തോടെതന്നെ പ്രകടമാക്കി. ജയസൂര്യയുടേത് പതിവു കഥാപാത്രമായിപ്പോയോ എന്നു സംശയം.
തിരക്കഥയില്‍ 'ആഹാ!' എന്ന് ആശ്‌ളേഷിക്കത്തക്കതായൊന്നും കണ്ടില്ല. പ്രത്യേകിച്ചും, പ്രവാസി മലയാളികളുടെ ജീവിതസന്ധികളുടെ അടിയൊഴുക്കുകള്‍ ചിത്രീകരിക്കുന്നതില്‍ മണല്‍നഗരം, കല്ലുകൊണ്ടൊരു പെണ്ണ് അടക്കമുള്ള രചനകളിലൂടെ കൈത്തഴക്കം വന്നൊരു സംവിധായകന് വെല്ലുവിളി നല്‍കാനുള്ള വകയൊന്നും സ്‌ക്രിപ്റ്റിലുണ്ടെന്നു തോന്നിയില്ല. എന്നിട്ടും സിനിമ നന്നായെങ്കില്‍ അതു സംവിധായകന്റെ ദൃശ്യപരിചരണത്തിന്റെ ഗുണം. ഒതുക്കത്തില്‍ പറയേണ്ടത് അങ്ങനെ പറഞ്ഞും സൂചന നല്‍കേണ്ടത് അങ്ങനെ കാണിച്ചുമാണ് സംവിധായകന്‍ മാധ്യമത്തിലുള്ള സ്വാധീനം ഉറപ്പിച്ചുകാട്ടിയത്. ശങ്കരന്‍ തന്റെ കാമുകിയെ സിബിനൊപ്പം ഹോട്ടലില്‍ കണ്ടെത്തുന്നിടത്തും, അച്ഛനുമായുള്ള തലമുറവിടവ് അമ്മാമ്മയുടെ രോഗാവസ്ഥയില്‍ അലിഞ്ഞില്ലാതാവുന്ന ജോയിയുടെ മകളുടെ ആര്‍ദ്രതയിലും ശ്യാമിന്റെ വിരല്‍സ്പര്‍ശം കാണാം.എന്നാല്‍, സരസ്വതിയുടെ (നാദിയാ മൊയ്തു) കഥാപാത്രത്തിന് ശ്രീദേവി അഭിനയിച്ച ഇംഗഌഷ് വിംഗഌഷ് എന്ന സിനിമയുമായി എന്തെല്ലാമോ തലങ്ങളില്‍ ചില സാമ്യങ്ങള്‍ തോന്നിക്കുന്നതും ഒഴിവാക്കാമായിരുന്നു.സരസുവിന്റെ ഭര്‍ത്താവിന്റെ അവിഹിതം സ്വവര്‍ഗാനുരാഗമാണെന്ന സസ്‌പെന്‍സ് പക്ഷേ ഋതുവില്‍ ആസിഫലിയുടെ കഥാപാത്രത്തിന്റെ അവതരണത്തില്‍ കാത്തുസൂക്ഷിച്ച ജാഗ്രതയുടെ അഭാവത്തില്‍ ഒരല്‍പം നേരത്തേ പ്രേക്ഷകര്‍ക്കു മനക്കണ്ണില്‍ വായിച്ചെടുക്കാവുന്നതായി.

ശ്യാമിന്റെ മുന്‍കാല സിനിമകളിലെന്നപോലെ തന്നെ ഇംഗഌഷ് കാത്തുവച്ച് ഒരദ്ഭുതം ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയാണ്. എത്രയോ കാതം ഭാവിയുള്ള ഒരു ഛായാഗ്രാഹകന്റെ ഉദയം തന്നെയാണ് ഇംഗഌഷ്.

Wednesday, May 22, 2013

നാരങ്ങാ ഫിക്‌സിംഗ്


കായംകുളം റയില്‍വേ സ്‌റ്റേഷനിലൊരു ഫ്രൂട്ട്സ്റ്റാളുണ്ട്. അവിടത്തെ ജ്യൂസുകള്‍ പ്രസിദ്ധമാണ്. ഇന്ന് അവിടെ നിന്നൊരു സോഡാ നാരങ്ങാവെള്ളം കുടിക്കേണ്ടി വന്നു. തെറ്റുപറയരുതല്ലോ നല്ല രുചി. നിറയെ കിട്ടുകയും ചെയ്തു. 15 രൂപയേയുള്ളൂ.അവിടത്തെ തലയില്‍ ഡിസ്‌പോസിബിള്‍ ക്യാപ്പൊക്കെയിട്ട സെയില്‍സ് ഗേള്‍ ശരവേഗത്തിലാണ് നേരത്തേ മുറിച്ചിട്ടിരിക്കുന്ന നാരങ്ങ യന്ത്രത്തില്‍ വച്ചു ഞെക്കി ഗഌസിലേക്കു പിഴിഞ്ഞൊഴിക്കുന്നത്. കാണുന്നതു തന്നെ ഒരു കല. ഒറ്റ പ്രസിങ്. പക്ഷേ, കുടിച്ചപ്പോള്‍ അതില്‍ നാരങ്ങാപ്പുളി മാത്രം കുറവായിരുന്നു. മധുരവും ഗ്യാസുമായിരുന്നു അധികം. 

പിന്നീടാലോചിച്ചപ്പോഴല്ലേ ഗുട്ടന്‍സ് പിടികിട്ടിയത്. ഉച്ചയ്ക്കും രാത്രിയുമെല്ലാം ഹോട്ടലില്‍ ബിരിയാണിക്കൊപ്പവും മറ്റും കിട്ടുന്ന ഉശിരന്‍ നാരങ്ങാ അച്ചാറുണ്ടാവുന്നത് എവിടെ നിന്നാ? ഇങ്ങനെ പിഴിയുന്ന നാരങ്ങാത്തോടുകള്‍ അപ്പാടെ ശേഖരിച്ച് ഹോട്ടലുകളിലെത്തിക്കുന്ന നാരങ്ങാ ഫിക്‌സിംഗ് മാഫിയ തന്നെ നിലവിലുണ്ട്. 
പൂജപ്പുര ജംഗ്ഷനിലെ മാടക്കടയില്‍ ചേട്ടന്‍ ബോഞ്ചിയടിക്കുന്ന ദൃശ്യം പതിയേ മനസിലേക്കോടിയെത്തി.കൈകൊണ്ട് നാരങ്ങാക്കഷണം നന്നായി ഗഌസില്‍ ചേര്‍ത്തു പിഴിഞ്ഞ്, വീണ്ടും പിഴിഞ്ഞ്, അതിന്റെ അല്ലി വരെയും ഗഌസിലേക്കുതിര്‍ത്ത് പാമ്പിന്റെ വിഷപ്പല്ലില്‍ നിന്ന് വിഷമൂറ്റുന്നതുപോലെ...അവസാനം വെറും ചണ്ടി മാത്രമായി മാറുന്ന നാരങ്ങാത്തോട് പുറത്തേക്കു വലിച്ചെറിയുന്ന ചേട്ടന്‍. പക്ഷേ ഇവിടെ സ്റ്റേഷനിലെ ഫ്രൂട്ട് സ്റ്റാളില്‍ ഒറ്റ ഞെക്കിനു ശേഷം സത്തും അല്ലിയും നിറയേ ബാക്കിയായ നാരങ്ങാമുറി അപ്പാടെ വൃത്തിയുള്ള സിങ്കിലേക്കൊരേറ്. പൂജപ്പുരയിലെ ചേട്ടന്റെ നാരങ്ങാ വേസ്റ്റിന് ആവശ്യക്കാര്‍ കുറയും. പക്ഷേ, കായംകുളത്തിലേതിന് വില അധികം കിട്ടും. അതില്‍ അച്ചാറിനാവശ്യമായതെല്ലാം ബാക്കിയുണ്ടാവുമല്ലോ? സെയില്‍സ്‌ഗേളിനു പ്രശ്‌നമില്ല.കാരണം നാരങ്ങയുടേതിനടക്കം 15 രൂപ നമ്മള്‍ കൊടുത്തല്ലോ? അപ്പോള്‍ പറയൂ ഇതിലൊരു ലെമണ്‍ ഫിക്‌സിംഗ് നടന്നിട്ടില്ലേ? അല്ലെങ്കിലും മാച്ച് ഫിക്‌സിംഗിന്റെയും സ്‌പോട്ട് ഫിക്‌സിംഗിന്റെയും നാട്ടില്‍ ഇദാപ്പോ ബല്യ കാര്യം. ദേ പോയി ദാ വന്നു!

Wednesday, May 15, 2013

അപ് ആന്‍ഡ് ഡൗണ്‍- കഥാകാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും


ടി.കെ.രാജീവ്കു മാറിന്റെ 
സിനിമകളുടെ 
ഏറ്റവും വലിയ സവിശേഷത, അതിന്റെ മാധ്യമപരമായ സത്യസന്ധതയാണ്. ചലച്ചിത്രഭാഷയുടെ വ്യാകരണവും ചമത്കാരവും നന്നായി ഉപയോഗിക്കാനറിയാവുന്ന സംവിധായകന്‍. സാങ്കേതികതയില്‍ ലോകസിനിമയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ വരെ ഉള്‍ക്കൊള്ളുകയും ഭാഷാപരമായ ആ ഭാവുകത്വമെല്ലാം നമ്മുടെ സിനിമയിലും ആവിഷ്‌കരിക്കുകയും ചെയ്യുന്ന ചലച്ചിത്രകാരന്‍. ചാണക്യന്‍, ഇവര്‍, ശേഷം, തല്‍സമയം ഒരു പെണ്‍കുട്ടി, ജലമര്‍മ്മരം, കണ്ണെഴുതി പൊട്ടുംതൊട്ട്, പവിത്രം, ഒറ്റയാള്‍പ്പട്ടാളം....അങ്ങനെ എത്രയോ മനസില്‍ തങ്ങിനില്‍ക്കുന്ന സിനിമകളുണ്ട് രാജീവ്കുമാറിന്റേതായി. എന്നാല്‍, ഉള്ളടക്കവും ശില്‍പവും എന്ന ദ്വന്ദ്വത്തില്‍ ശില്‍പത്തിന് മുന്‍തൂക്കം നല്‍കുന്ന ചലച്ചിത്രകാരനാണോ രാജീവ്കുമാറെന്ന സന്ദേഹം തോന്നുന്നവിധമാണ് അദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിപക്ഷവും. ഒരുപക്ഷേ ഒരു അനിയത്തിപ്രാവ് ആയി മാറേണ്ടിയിരുന്ന ക്ഷണക്കത്തിനും, ഒരു റാംജിറാവു ആയിത്തിരേണ്ട ഒറ്റയാള്‍പ്പട്ടാളത്തിനും, ഒരു യോദ്ധയുടെ വിജയമെങ്കിലും ആകേണ്ടിയിരുന്ന തച്ചോളി വര്‍ഗീസിനും ഒക്കെ പരാജയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ശില്‍പഘടനയിലോ നിര്‍വഹണത്തിലോ അല്ല, മറിച്ച് അതിന്റെ പ്രമേയതലത്തിലെ ചില ഊന്നലില്ലായ്മകളിലാണ്. കണ്ണെഴുതി പൊട്ടുംതൊട്ട്, ചാണക്യന്‍, പവിത്രം എന്നിവ വന്‍ വിജയമായതിനു കാരണവും പ്രമേയതലത്തിലെ പൂര്‍ണതകൊണ്ടാണ്.
രാജീവിന്റെ ഏറ്റവും പുതിയ രചനയായ അപ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് എന്ന സിനിമയുടെ മേന്മയും മികവും അതിന്റെ മാധ്യമപരമായ കൈയൊതുക്കമാണ്. ഒരു ലിഫ്റ്റിനെ കഥയുടെ കാലവുമായി ബന്ധിപ്പിച്ച് മുന്നോട്ടും പിന്നോട്ടും, അഥവാ മുകളിലേക്കും താഴേക്കും ആവശ്യാനുസരണം തള്ളിക്കൊണ്ടുപോയി രാജീവ് സൃഷ്ടിക്കുന്ന മാജിക് ക്രാഫ്റ്റില്‍ സംവിധായകനുള്ള വഴക്കത്തിന്റെ പ്രത്യക്ഷംതന്നെയാണ്. എന്നാല്‍ പ്രമേയതലത്തില്‍ രാജീവിന് പരിപൂര്‍ണമായ കൈയൊതുക്കം സാധ്യമായോ എന്നതില്‍ രണ്ടഭിപ്രായമുണ്ടാവും.
ഒന്നാമത്, ഒരു ഇടുങ്ങിയ സ്ഥലരാശിയില്‍ സമൂഹത്തിന്റെ പരിച്ഛേദമാകുന്ന കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയും അവരിലൂടെ സമകാലിക സാമൂഹികവ്യവസ്ഥിതിയുടെ ഇരുവശങ്ങളും അനാവരണം ചെയ്യുകയും വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്ന അനവധി സിനിമകളുണ്ടായിട്ടുണ്ട്. ഡോഗ് വില്ലെ മുതല്‍ മലയാളത്തില്‍ അടുത്തിടെ വലിയ നിരൂപകപ്രശംസ നേടിയെടുത്ത ഷട്ടര്‍ വരെ ഈ ജനുസില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. കഥാവസ്തുവില്‍ അതുകൊണ്ടുതന്നെ അതിവൈശിഷ്ട്യമാര്‍ന്ന നവീനത്വമൊന്നും അപ് ആന്‍ഡ് ഡൗണിന് അവകാശപ്പെടാനില്ല. എന്നാലതുകൊണ്ട് അപ് ആന്‍ഡ് ഡൗണ്‍ തീരേ മോശം ചിത്രമാകുന്നില്ല. സമൂഹത്തിന്റെ കപടസദാചാരത്തെയും കടുത്ത ജീവിതയാഥാര്‍ത്ഥ്യത്തെയുമെല്ലാം തുറന്നുകാട്ടുന്നതില്‍ ചിത്രം വിജയം തന്നെയാണ്. പക്ഷേ, നവതലമുറ സിനിമയുടെ ചമത്കാരവും ഛന്ദസും മനഃപൂര്‍വം ആവഹിക്കാനുള്ള വ്യഗ്രതകൊണ്ടോ എന്തോ, ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയെപ്പറ്റി കേട്ട ഒരു വിമര്‍ശനം ഈ സിനിമയ്ക്കും ബാധകമാകുന്നതുപോലെ. ട്രിവാന്‍ഡ്രം ലോഡ്ജില്‍ കണ്ട എല്ലാ പുരുഷന്മാരും ലൈംഗികരോഗികളാണോ എന്നു സംശയിക്കപ്പെടുന്നതുപോലെ, അപ് ആന്‍ഡ് ഡൗണിലെ എല്ലാ സ്ത്രീകളും പുരുഷന്മാരും ഒന്നൊഴിയാതെ അവിഹിതത്തിലേര്‍പ്പെടുന്നവരാണെന്ന പ്രതിഛായയാണുണ്ടാക്കുന്നത്. അസാമാന്യമായ മാനങ്ങളിലേക്കുയര്‍ത്താമായിരുന്ന കഥാവസ്തുവിനെ രണ്ടാം ഭാഗത്തിലും ക്‌ളൈമാക്‌സിലും സര്‍വസാധാരണത്തത്തോടടുത്തു നില്‍ക്കുന്ന ശരാശരി നിലവാരത്തില്‍ സങ്കല്‍പിച്ചു സമീപിച്ചതാണ് പ്രമേയതലത്തില്‍ സംഭവിച്ച പ്രധാനപിഴവ്.
ഛായാഗ്രഹണത്തിലും ചിത്രസന്നിവേശത്തിലും മറ്റും പുലര്‍ത്തിയ അസൂയാര്‍ഹമായ പക്വതയും കൈയടക്കവും പക്ഷേ, കഥാപാത്രങ്ങള്‍ക്കു പറ്റിയ നടീനടന്മാരെ നിര്‍ണയിക്കുന്നതില്‍ രാജീവ് കാത്തുസൂക്ഷിച്ചോ എന്നതിലും അഭിപ്രായഭിന്നതയുണ്ട്. ബൈജുവിനെപ്പോലൊരു നിത്യവില്ലനെത്തന്നെ മേയ്ക്കാടന്റെ കഥാപാത്രത്തിലേക്കു പ്രതിഷ്ഠിച്ചിടത്തു തുടങ്ങുന്നു പാളിച്ച. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മാത്രം എന്നല്ലാതെ ഗണേഷ്‌കുമാറിന്റെ മകനെ കാസ്റ്റു ചെയ്തതിന് യാതൊരു ന്യായീകരണവും കാണാനാവില്ല. തിരക്കഥാകൃത്തുകള്‍ക്കു ചെയ്യാവുന്നതിന്റെ പരമാവധി അവരും സംഭാഷണത്തില്‍, 'ഇടത്തില്‍ സാറിതാ ഇടയിലൂടെ പോവുന്നു' തുടങ്ങി വളരെ പതിഞ്ഞ തോതില്‍ അങ്ങു പറഞ്ഞുപോവുന്ന ലളിതവും ഗ്രാമ്യവുമായ സംഭാഷണങ്ങളിലൂടെ സംഭാഷണകൃത്തും നിര്‍വഹിച്ചിട്ടുണ്ടെങ്കിലും അതു ചിത്രത്തിന്റെ ടോട്ടാലിറ്റിയെ പിന്തുണയ്ക്കാത്തതിനു കാരണം മൂലകഥാവസ്തുവിലും കാസ്റ്റിംഗിലും വന്നുപിണഞ്ഞ ചില്ലറ പിഴവുകള്‍ കൊണ്ടാണ്. ചുരുങ്ങിയ സ്ഥലരാശിയില്‍ വന്നുപെട്ടുപോകാവുന്ന അതിനാടകീയത വേറെയും. എന്നിരുന്നാലും അപ് ആന്‍ഡ് ഡൗണ്‍ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ്. അതു മുന്നോട്ടുവയ്ക്കുന്ന സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ആരുടെയും നെറ്റി ചുളിക്കുന്നതും അവരെ ആത്മപരിശോധനയ്ക്കു വിധേയരാക്കുന്നതുമാണ്.
ചിത്രത്തിന്റെ റെഡ് കാര്‍പറ്റ് പ്രിവ്യൂവില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണെങ്കില്‍, ഈ പ്രിവ്യൂവിനു ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് താന്‍ ചലച്ചിത്രഭാഷയറിയാവുന്ന ഒരാളെന്ന നിലയ്ക്ക് ഈ രംഗത്തു തന്നെ തുടരണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പണിക്കു പോകണോ എന്നു തീരുമാനിക്കേണ്ടത് എന്നാണ്. അത്തരത്തിലുള്ള ആശങ്കകളൊന്നും ഏതായാലും രാജീവിനെപ്പോലൊരു സംവിധായകന് ആവശ്യമില്ല.കാരണം ന്യൂ ജനറേഷന്റെ മാനസ്വഭാവങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ സ്വാംശീകരിച്ച, സ്വായത്തമാക്കി കാണിച്ചുതന്ന ചലച്ചിത്രകാരനാണ് അദ്ദേഹം. അദ്ദേഹത്തിന് സിനിമയുടെ ഭാഷ വെറുതെ വഴങ്ങുന്നതാണെന്നു പറഞ്ഞാല്‍ത്തീരില്ല, മറിച്ച് അദ്ദേഹം അതിലൊരു മാസ്റ്റര്‍ തന്നെയാണെന്നു തന്നെ പറയണം. ക്രാഫ്റ്റ് രാജീവിന്റെ കയ്യില്‍ സുഭദ്രം.പക്ഷേ രാജീവ് ശ്രദ്ധിക്കേണ്ടത് മൂല കഥാവസ്തുവിലാണ്. പ്രമേയത്തിലാണ്. കഥയെ കൂടി കൈക്കലാക്കിയാല്‍ രാജീവിനെ പിടിച്ചാല്‍ കിട്ടില്ല.

Tuesday, May 07, 2013

മുന്‍വിധികളില്ലാത്ത കാഴ്ചയ്ക്ക് ആമേന്‍


ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മലയാള സിനിമയില്‍ നേടിയ പ്രദര്‍ശനവിജയം മുന്നോട്ടു വയ്ക്കുന്നത് വലിയൊരു സ്വാതന്ത്ര്യമാണ്. ദൃശ്യപരിചരണങ്ങളിലെ നടപ്പുശീലങ്ങള്‍ക്കും ശീലക്കേടുകള്‍ക്കും ജനപ്രിയവ്യാകരണങ്ങള്‍ക്കുമുള്ള ഠ വട്ടത്തെ മറികടക്കാനാവുന്നു എന്ന സ്വാതന്ത്ര്യം. അതാകട്ടെ, മലയാളത്തില്‍ അടുത്തിടെ ഉദിച്ചുയര്‍ന്നത് എന്ന് ആരോപിക്കപ്പെടുന്ന നവഭാവുകത്വ/ ന്യൂ ജനറേഷന്‍ സിനിമയുടെ പച്ചയ്ക്കുള്ള തുറന്നുകാട്ടലിലോ പറച്ചിലിലോ തെളിയുന്ന സ്വാതന്ത്ര്യമല്ല. മറിച്ച് സ്്‌റ്റൈലൈസേഷന്‍ എന്നു ഗണിക്കപ്പെടാവുന്ന ദൃശ്യപരിചരണസങ്കേതം ആശങ്കകൂടാതെ അവതരിപ്പിച്ചു നേടിയ വിജയമാണ്.
അരവിന്ദന്റെ കാഞ്ചനസീത, മാറാട്ടം,എസ്തപ്പാന്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം തുടങ്ങിയ കഌസിക്കുകളില്‍ പരീക്ഷിക്കപ്പെട്ട ശൈലീവല്‍കൃത ദൃശ്യപരിചരണത്തോട് അന്നത്തെ പ്രേക്ഷകര്‍ അത്രകണ്ട് സഹിഷ്ണുക്കളായിരുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ക്കു ദഹിക്കാത്ത സിനിമകളെ അവര്‍ ഉച്ചപ്പടമെന്ന് പുച്ഛിച്ചു മാറ്റിനിര്‍ത്തിയത്. ആമേന്‍ എന്ന സിനിമയുടെ ചരിത്രപരമായ പ്രസക്തി, അത് പ്രേക്ഷകന്റെ മനംമാറ്റത്തെ ഫലപ്രദമായി പ്രതിഫലിപ്പിക്കുന്നുവെന്നുള്ളതാണ്. തീര്‍ത്തും ഗ്രാമീണമായ നാടന്‍ പാട്ടിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരല്‍പം പിന്നോട്ടോ മുന്നോട്ടോ മാറി വൈഡ് ആംഗിളില്‍, പ്രത്യേക വര്‍ണപദ്ധതിയിലാണ് ആമേന്‍ ദൃശ്യവല്‍കരിച്ചിട്ടുള്ളത്. പ്രമേയതലം ആവശ്യപ്പെടുന്നതിലുമപ്പുറം ഫാന്റസിയുടെ മോഹദൃശ്യങ്ങളുടെ മായിക ഉണ്‍മയാണ് ആമേന്റെ വ്യക്തിത്വം. ഹൈപ്പര്‍ റിയാലിറ്റിയുടെ തലത്തിലുള്ള പ്രമേയവും പരിചരണവുമാണ് ആമേന്റേത്. അതിലെ കാരിക്കേച്ചര്‍ കഥാപാത്രങ്ങളും കോമിക് സംഭവവികാസങ്ങളും പ്രേക്ഷകരില്‍ അല്‍പവും കല്ലുകടിയുണ്ടാക്കുന്നില്ലെങ്കില്‍ അതിനു കാരണം സംവിധായകന്‍ ഉദ്ദേശിച്ചത് അതേ അര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായി എന്നുളളതാണ്.
പാട്ടുകളിലൂടെ ഇരു കരകളുടെ മത്സരവും, നായകന്റെയും നായികയുടെയും പ്രേമവും ആവിഷ്‌കരിക്കുന്നതില്‍ യാതൊരു പുതുമയുമില്ല. എന്നാല്‍ സോളമനും ശോശന്നയും എന്നു തുടങ്ങുന്ന വിധത്തില്‍ നഴ്‌സറി പാട്ടുപോലെ കഥ പറയുന്ന ഗാനങ്ങളിലൂടെ ഇതള്‍വിരിയുന്ന ദൃശ്യങ്ങളുളവാക്കുന്ന ആസ്വാദനം ഒന്നു വേറെതന്നെയാണ്്. അതുകൊണ്ടുതന്നെയാണ് ഒരു സ്വപ്‌നം പോലെ, ഒരു വിശുദ്ധനുണപോലെ ഈ ഡിവൈന്‍ കോമഡി സ്വീകരിക്കപ്പെടുന്നത്. ഒരുപക്ഷേ, മലയാളത്തിലെ നവഭാവുകത്വത്തിന്റെ ഏറ്റവും വലിയ നേട്ടം, ഇത്തരം പരീക്ഷണങ്ങള്‍ക്കായി ഉഴുതുമറിച്ചിട്ടിട്ടുള്ള പ്രേക്ഷകരുടെ മനസ്സാണ്. അതിലവര്‍ക്കിപ്പോള്‍ എന്തും വിതയ്ക്കാം. അയാളും ഞാനും തമ്മിലോ, മുംബൈ പൊലീസോ, ഇമ്മാന്വലോ, ഓഗസ്റ്റ് കഌബോ... എന്തും...അതാണ് ആമേന്‍ തെളിയിക്കുന്നത്.