Sunday, March 03, 2013

ബാക്കിലെ പായ്ക്ക്

ദിവസേന പത്തുമൂന്നൂറില്‍പ്പരം കിലോമീറ്റര്‍ ട്രെയിനില്‍ ബാഗുമായി യാത്രചെയ്യുന്നയാളായതുകൊണ്ട്, ഇനിപ്പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ഇത്രയും പറയാന്‍ എനിക്ക് അവകാശമുണ്ട്, അധികാരമുണ്ട് എന്നൊരു മുന്‍കൂര്‍ ജാമ്യത്തോടെ കാര്യത്തിലേക്കു കടക്കട്ടെ.
സംഗതി ബാക്കപായ്ക്കിനെപ്പറ്റിയാണ്. ട്രെയിനോ പ്‌ളെയിനോ കാറോ കാല്‍നടയോ, സഞ്ചാരമാര്‍ഗം എന്തുതന്നെയായാലും, യാത്രയ്ക്ക് ഏറ്റവും പറ്റിയ സഞ്ചി, ശരീരത്തിന്റെ പിന്നാമ്പുറത്തേക്കു ഞാന്നിറങ്ങുന്ന, നടക്കുമ്പോള്‍ താളത്തില്‍ ചന്തിയില്‍ തട്ടിത്തെറിക്കുന്ന ബാക്ക്പായ്ക്കു തന്നെ. അല്‍പം വലുതാണെങ്കില്‍, എത്രവരെയും സാധനവും കൊള്ളും, സുഖമായി കയ്യും വീശി നടക്കുകയുമാവാം, ഒരുവശത്തു മാത്രമായി ഭാരം താങ്ങുന്നതിന്റെ പ്രശ്‌നങ്ങളുമില്ല.ജോര്‍!
ബാക്ക്പായ്ക്ക് തലമുറയ്ക്കു മുമ്പേ ജനിച്ചതുകൊണ്ടോ എന്തോ, ഞാനിപ്പോഴും പഴയ ഷോള്‍ഡര്‍ ബാഗില്‍ തന്നെ. അതുകൊണ്ടെന്താ, ചൊട്ടമുതല്‍ ചുടല വരെ.... എന്നു പാടിയാല്‍ എന്നെ സംബന്ധിച്ച് ശരിയായിവരുമെന്നു മാത്രം. അല്ലാതെ പ്രത്യേകിച്ചു നേട്ടമൊന്നുമില്ലെന്നു മാത്രമല്ല, ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ തോള്‍സഞ്ചി പലപ്പോഴും ശല്യക്കാരനായിത്തീരുകയും ചെയ്യും. ബാക്ക്പായ്ക്കാവുമ്പോള്‍ അവിടെയും പ്രശ്‌നമില്ല. മലയേറാനും ഇവന്‍ തന്നെ സുഖം. അതുകൊണ്ടാണ്, താഴേഹിമാലയവും ചതുര്‍ധാമങ്ങളും ദര്‍ശിക്കാനുദ്യമിച്ചപ്പോള്‍ ഞാനുമൊരു ബാക്ക്പായ്ക്ക് തന്നെ സ്വന്തമായി വാങ്ങിയത്. അതിന്റെ സൗകര്യം പറഞ്ഞറിയിക്കുക വയ്യതന്നെ.ലാപ് ടോപ്പായാലും പാഠപുസ്തകമായാലും...എന്തും ബാക്ക്പായ്ക്കിന്റെ അറകളില്‍ സുഭദ്രം,സുരക്ഷിതം!
എന്നാല്‍.....
തീവണ്ടിയിലും, മറ്റു പൊതുയിടങ്ങളിലും ബാക്ക്പായ്ക്ക് ചിലപ്പോഴെങ്കിലും എനിക്കു ശല്യമായിട്ടുണ്ട്. അങ്ങനെ തീര്‍ത്തു പറയാമോ എന്നറിയില്ല. ബാക്ക്പായ്ക്കല്ല, അതു ധരിച്ചു നില്‍ക്കുന്നവരാണ് പലപ്പോഴും ശല്യക്കാരാവുന്നത്. കാരണമെന്തെന്നല്ലേ? വളരെ ഇടുങ്ങിയ ഇടനാഴികളിലും, ട്രെയിന്‍ കൂപ്പെയിലൂടെ നടക്കുമ്പോഴും, വലിയ ക്യൂകളില്‍ നില്‍ക്കുമ്പോഴുമെല്ലാമാണ് ഇതിന്റെ ശല്യമേറെ. രണ്ടുപേര്‍ക്കു കഷ്ടിച്ചു കടന്നപോകാവുന്ന ഇടനാഴികളില്‍, ബാക്ക്പായ്ക്കുമായി നില്‍ക്കുന്നവരെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നു കരുതുക. ഉദാഹരണത്തിന് ട്രെയിനില്‍ നിന്നിറങ്ങാനോ, ട്രെയിനിലൂടെ നടക്കാനോ ശ്രമിക്കുമ്പോള്‍ വിലങ്ങനെ നില്‍ക്കുന്നയാള്‍ ബാക്ക്പായ്ക്ക് ശരീരത്തില്‍ പിടിപ്പിച്ചയാളാണെങ്കില്‍ നിശ്ചയം, നിങ്ങള്‍ക്ക് അസാമാന്യ മെയ് വഴക്കമുണ്ടെങ്കിലെ അവരെ മറികടന്നുപോകാനാവൂ. അത്രയും കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ ബാക്ക്പാക്ക് ധാരി നമ്മേ തികച്ചും നിഷ്‌കളങ്കമായി അദ്ഭുതത്തോടെ ചിലപ്പോള്‍ നോക്കിയെന്നുവരും-ശ്ശെടാ, ഇത്രയും നീങ്ങിക്കൊടുത്താലും ഇയാള്‍ക്കു പോയ്ക്കൂടേ? -എന്നാവും അവരുടെ മനസ്സില്‍.
സംഗതി സത്യമല്ലേ, നമ്മളെ കാണുമ്പോഴേ, അവര്‍ നടുവളച്ച് പരമാവധി ഇടമുണ്ടാക്കി നമുക്കു സ്ഥലം തന്നു കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം സംഗതി കഌന്‍. പക്ഷേ അവരുടെ പൃഷ്ഠത്തില്‍ ഞാന്നു തൂങ്ങുന്ന ബാക്ക്പായ്ക്ക് എന്ന നിഷ്ഠുരന്‍ നമുക്കു കടന്നുപോകാനുള്ള ഇടം തരുന്നില്ലെന്നു പാവം അതിന്റെയുടമ അറിയുന്നില്ലല്ലോ. സ്‌കൂള്‍ കോളജ് കുട്ടികളുടെ കാര്യമാണ് കഷ്ടം. അവര്‍ പരമാവധി ഒതുങ്ങിനിന്നുകൊണ്ടു നമുക്കു കടന്നുപോകാന്‍ സ്ഥലം തരും. മിക്കപ്പോഴും പിന്തിരിഞ്ഞു നിന്നുകൊണ്ടുതന്നെ. പിന്നിലെ ദുഷ്ടനാവട്ടെ വഴിതടസം നില്‍ക്കുകയും! അസാധ്യ മെയ് വഴക്കമുണ്ടായാലെ, അവന്റെ തടസം നീക്കി കടന്നുപോകാനാവൂ. അപ്പോഴുണ്ടാവുന്ന ഘര്‍ഷണം മൂലം പാക്കിന്റെയുടമ ചിലപ്പോള്‍ അസ്വസ്ഥനുമായേക്കും. ഇയാള്‍ക്കു കടന്നുപോകാന്‍ ഇനിയും ഇടംവേണോ എന്നു നിനച്ച്.
ഇപ്പോള്‍ ബാക്ക്പായ്ക്കുകാരെ പേടിയാണ്. മറ്റൊന്നും കൊണ്ടല്ല, കഷ്ടി രണ്ടുപേര്‍ക്കു ഞെരുങ്ങി പോകാന്‍ സ്ഥലമുള്ളിടത്ത് ഇവനെ കൂടി മറികടന്നു പോകാനുള്ള മെയ് വഴക്കമെനിക്കില്ല.

No comments: