Sunday, September 30, 2012

INGLISH WINGLISH!

ണ്‍ ബേബി റണ്‍, അടുത്തിടെ ഏറ്റവും നന്നായി ആസ്വദിച്ചൊരു സിനിമയാണ്. കാരണങ്ങള്‍ പലതുണ്ട്.പ്രാഥമികമായി, ജോഷിയെപ്പോ
ലൊരു മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍, പുതുതലമുറച്ചെക്കന്മാരുടെ സിനിമാഭാഷയില്‍ ഷോട്ടുകളും ഫ്രെയിമുകളു മൊരുക്കിക്കണ്ടതിലുള്ള കൗതുകം കലര്‍ന്ന ആദരം. രണ്ടാമതായി, കാമ്പുള്ള സിനിമകളിലേക്ക് മോഹന്‍ലാലിനെപ്പോലൊരു നടന്‍ വീണ്ടും നടന്നു കയറുന്നതിലുള്ള സന്തോഷം. മൂന്നാമതായി തത്സമയം ഒരു പെണ്‍കുട്ടിക്കു ശേഷം മാധ്യമങ്ങളെയും മാധ്യമസംസ്‌കാരത്തെയും അധികരിച്ചുണ്ടായ സിനിമയയാണെന്ന സവിശേഷത.സച്ചി സേതുമാര്‍ ടെക്കിത്രില്ലറുകളില്‍ വിദഗ്ധരാണെന്ന് റോബിന്‍ഹുഡിലൂടെത്തന്നെ തെളിയിച്ചതാണെങ്കിലും, റണ്‍ബേബി തീര്‍ച്ചയായും സച്ചിയുടെ തൊപ്പിയിലൊരു തൂവല്‍ തന്നെയായിരിക്കും. മാധ്യമരംഗത്തെ കിടമത്സരവും കുതികാല്‍വെട്ടും, തത്വദീക്ഷയില്ലാത്ത പോരാട്ടങ്ങളുടെ ആപത്തും അപകടവും ഈ സിനിമ തുറന്നു കാണിക്കുന്നു.

പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. മാധ്യമപരമായ ആധികാരികതയില്‍ റണ്‍ ബേബി റണ്‍ പരമാവധി സത്യസന്ധതയും ആത്മാര്‍ത്ഥതയും വച്ചുപുലര്‍ത്തിയിട്ടുണ്ടെന്നതു സമ്മതിക്കുന്നതോടൊപ്പം തന്നെ, തിരക്കഥാകൃത്തോ, സംവിധായകനോ പോലും ഒരുപക്ഷേ ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഒരു ചെറിയ വീഴ്ചയെപ്പറ്റി ചര്‍ച്ചചെയ്യുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. എന്തുകൊണ്ടെന്നാല്‍, ഇത്തരം വീഴ്ചകള്‍ നമ്മുടെ സിനിമകളില്‍ പതിവുകാഴ്ചയാവുകയാണ്. സാങ്കേതികത മുന്നോട്ടുകുതിക്കുംതോറും അതുവഴി ഒഴിവാക്കാവുന്ന തെറ്റുകളും കൂടിവരികയാണെന്ന സങ്കടത്തില്‍ നിന്നാണ് ഈ കുറിപ്പിന്റെ പിറവി.

സിനിമയിലൊരിടത്ത്,നായകന്റെയും നായികയുടെയും നിഷ്‌കളങ്കത വെളിപ്പെടുത്തുന്ന കഌപ്പിംഗുമായുള്ള വാര്‍ത്താ ബുള്ളറ്റിന്റെ പുനഃസംപ്രേഷണം നടന്നുകൊണ്ടിരിക്കെ, ആ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെടുന്ന അപര്‍ണ നായരെന്ന നടിയും ബിജുമേനോന്‍ അവതരിപ്പിക്കുന്ന ഋഷികേഷും ചേര്‍ന്ന് നായികാനായകന്മാരെ രക്ഷപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നൊരു രംഗമുണ്ട്. പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രസ്തുത വാര്‍ത്താബുള്ളററിനില്‍ ആധികാരികമായി ഒരു ക്യാപ്ഷന്‍ സൂപ്പര്‍ ചെയ്യുന്നുണ്ട്, അതിങ്ങനെ-RECODED! അക്ഷരപ്പിശകിന്റെ ഈ ജനതിക കോഡിനെ എത്രയാലോചിച്ചിട്ടും തിരിച്ചറിയാനാവില്ല. തീര്‍ച്ചയായും ഇതു സംവിധായകനോ, തിരക്കഥാകൃത്തിനോ കലാസംവിധായകനോ പറ്റിയതാവില്ല. ഒരുപക്ഷേ ഈ വീഡിയോ ഉത്പാദിപ്പിച്ച ഗ്രാഫിക് ഡിസൈനര്‍ക്കു പറ്റിയതാവണം. ഏതായാലും ഈ കോഡിന്റെ പിന്‍ ഊരിയെടുക്കാതിരുന്നതുകാരണം ആ സീന്‍ ഒരു ദുരന്തത്തിന്റെ RECORDING ആയിത്തീര്‍ന്നു.

അപ്പോഴാണ് സമാനമായൊരു സംഭവം ഓര്‍മ്മയിലെത്തിയത്. സംഗതി, മലയാളത്തില്‍ വിജയം നേടി തമിഴിലേക്കു മൊഴിയും മാറിയ ചിന്താമണി കൊലക്കേസ് എന്ന സിനിമയിലാണ്. എ.കെ. സാജന്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ. ആ സിനിമയില്‍ ഒരിടത്ത് കേസന്വേഷിക്കുന്ന ഒരുദ്യോഗസ്ഥന്‍ ചിന്താമണിയുടെ കേസ് ഡയറി തുറക്കുന്നൊരു ക്ലോസപ്പുണ്ട്. ചുവപ്പുനാടയുള്ള സര്‍ക്കാരിന്റെ ഫയല്‍. അതിനു നെടുകെ നല്ല സ്റ്റൈലന്‍ ഇംഗഌഷില്‍ ഇങ്ങനെ വായിക്കാം-CHINTHAMANI KOLA CASE! ഇംഗഌഷിനോടും, സര്‍വോപരി ഐ.പി.എസ് കാരോടും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോടും കാണിച്ച കൊലച്ചതിയായിപ്പോയില്ലേ ഇത് എന്ന വര്‍ണ്യത്തില്‍ ആര്‍ക്കെങ്കിലും ആശങ്ക തോന്നുന്നുവെങ്കില്‍ അവര്‍ക്കായി MURDER CASE എന്ന വാക്കുകള്‍ സപഌമെന്റായി നല്‍കാനേ നിവൃത്തിയുള്ളൂ.

മലയാളത്തിലെ ഒരു കാലത്തെ അര്‍തര്‍ കൊനാന്‍ ഡോയ്ല്‍ സൃഷ്ടിച്ച മലയാളിയായ ഇന്റര്‍നാഷനല്‍ ഡിറ്റക്ടീവ്, രചയിതാവിന്റെ ഭാവനയില്‍ പാരീസിലെ ഈഫല്‍ ഗോപുരത്തിലെ റിവോള്‍വിംഗ് ബാറിലിരുന്ന് ഹാഫ് എ കൊറോണ സിഗററ്റും വലിച്ച് കരിമീന്‍ മപ്പാസും ചള്ളാസും കൂട്ടി എം..സി.ആര്‍ കുടിച്ചതെഴുതിവച്ചതിനെപ്പറ്റിയുള്ള ഇതിഹാസത്തെക്കാള്‍ പരിഹാസ്യമാണ് സിനിമയിലെ ഈ ഇംഗഌഷ് വികൃതി.

  സിനിമയിലെന്നല്ല, നിത്യജീവിതത്തിലും നാം ബോധപൂര്‍വം തെറ്റിക്കുന്ന ഇത്തരം സ്‌പെല്ലിംഗുകളും ഇംഗഌഷ് വാക്കുകളും നിരവധിയാണ്, റെസ്റ്റോറന്റ്, ഡയറി, സൂപ്പറിന്റന്‍ഡ്, മേയര്‍...അങ്ങനെ എത്രയോ...

എങ്കിലും FILM എന്നതിനു പകരം FILIM എന്നുപയോഗിക്കുന്ന സിനിമാക്കാരെ എന്തു ചെയ്യും? HELLO എന്ന വാക്ക് സിനിമയ്ക്കു പേരാകുമ്പോള്‍ HALLO എന്നാകുന്നത് സംഖ്യാശാസ്ത്രപ്രകാരമാണോ, തെറ്ററിയാതെ പറ്റിയതാണോ എന്ന സംശയത്തിലും വലുതാണ് HALO എന്നാകാതെ പോയല്ലോ എന്നതിലുള്ള ആശ്വാസം.Dy.S.P എന്ന പേരിലെ Dy. ഡപ്യൂട്ടിയുടെ ചുരുക്കെഴുത്താണെന്നറിയാതെ DYSP എന്നുപയോഗിക്കുന്നവരാണ് ബഹുഭൂരിപക്ഷം.ഇതു സിനിമയില്‍ വരുമ്പോള്‍മാത്രം മാറണമെന്നില്ലല്ലോ. അപ്പോള്‍ BSC യും MSCയും ഒക്കെ B. Scയേയും M.Sc. യേയും അതിക്രമിച്ചു കടക്കുന്നതിലെന്താണു തെറ്റ്. CELEBRITY ആയതുകൊണ്ടുമാത്രം ആര്‍ക്കും CELIBRITY യിലെ അക്ഷരപ്പിശാച് മനസ്സിലായിക്കൊള്ളണമെന്നു നിയമമൊന്നുമില്ലല്ലോ?

തിരക്കഥയെഴുതുന്നവര്‍ക്കോ കലാസംവിധായകനോ, സഹായിക്കോ ഇംഗഌഷിലെ സ്‌പെല്ലിംഗ് കിറുകൃത്യമായി അറിഞ്ഞിരിക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. മാത്രമല്ല, ഇത്തരക്കാര്‍ക്ക് സഹായമായി അമേരിക്കന്‍ സ്‌പെല്ലിംഗ് പോലുമുണ്ട്. COLLEGE ല്‍ പോയിട്ടുള്ളവര്‍ പോലും COLLAGE എന്നെഴുതുന്ന കാലത്ത് കൊളാഷിന്റെ സ്‌പെല്ലിംഗ് COLLASH എന്നായിരിക്കുമെന്നു ധരിച്ചുപോയാല്‍ എന്തുചെയ്യും? എന്നിരുന്നാലും കംപ്യൂട്ടറില്‍ സ്‌പെല്‍ ചെക്ക് എന്നൊരു സംവിധാനം നിലവിലിരിക്കെ ഇത്തരം പിശകുകള്‍ അടിക്കടി ആവര്‍ത്തിക്കുന്നത് ന്യായീകരിക്കാന്‍ പഴമനസുകള്‍ക്കായില്ലെങ്കില്‍ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ?


മിക്ക സിനിമകളിലും കേള്‍ക്കാവുന്ന മറ്റൊരു ഭീമാബദ്ധമാണ് മീഡിയാസ്. ' എല്ലാ മീഡിയാസിലും നാളത്തെ ഹെഡ്‌ലൈന്‍ അവന്‍ ചത്ത വാര്‍ത്തയായിരിക്കണം' എന്നെല്ലാം ഘോരഘോരം പ്രസംഗിക്കുന്ന വില്ലന്മാര്‍ സര്‍വസാധാരണമാണ് സിനിമയില്‍. മീഡിയം എന്ന വാക്കിന്റെ ബഹുവചനമാണ് മീഡിയ എന്ന അടിസ്ഥാനവിവരം ഇല്ലാത്തവന്മാരാണല്ലോ ഈ വില്ലന്മാര്‍ എന്നാര്‍ക്കെങ്കിലും തോന്നിപ്പോയാല്‍ അതവരുടെ തന്നെ കുറവായേ കണക്കാക്കാനാവൂ. കാരണം, അതിലും വലിയ മണ്ടത്തരങ്ങള്‍ പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണല്ലോ നമ്മുടെ സിനിമാകഥാപാത്രങ്ങള്‍. AUDIENCE എന്ന വാക്കിന് ഏക/ബഹുവചനങ്ങളില്ല എന്നറിയാതെ ഓഡിയന്‍സസ് എന്നു ബഹുവചനത്തിലുപയോഗിക്കുന്ന സെലിബ്രിട്ടികളുടെയിടയില്‍ ഇതൊക്കെയൊരു തെറ്റായിട്ടാരുകാണാന്‍. മാത്രവുമല്ല, തെറ്റാണെങ്കിലും നൂറാവൃത്തി ആവര്‍ത്തിച്ചാല്‍ അതിനു പ്രയോഗസാധുത എന്നൊരു ന്യായീകരണത്തില്‍ നിഘണ്ടുവിലും ഇടംകിട്ടുമല്ലോ.

ഇത്രയൊക്കെ ആലോചിച്ച് റണ്‍ബേബി കണ്ടിറങ്ങിയപ്പോള്‍ പക്ഷേ, ആശ്വാസമാണു തോന്നിയത്. BREAKING NEWS ന്റെ സ്‌പെല്ലിംഗ് BRAKING NEWS എന്നായില്ലല്ലോ, ഭാഗ്യം!