Tuesday, January 25, 2011

കണ്ണുണ്ടെങ്കിലും....

റുപത്തിരണ്ടാം റിപബഌക് ദിനാഘോഷങ്ങളോടനുബന്ധിച്ചു രാഷ്ട്രപതി പ്രഖ്യാപിച്ച പരമോന്നത ബഹുമതികളുടെ പത്മപ്രഭാവത്തില്‍, മലയാളത്തിനും പതിവുപോലെ പ്രധാനപ്പെട്ട പ്രാതിനിധ്യമുണ്ടായി എന്നതില്‍ അഭിമാനമുണ്ട്. വിശേഷിച്ചും, ഭാവകവി ഒ.എന്‍.വി.ക്ക് പത്മവിഭൂഷണ്‍ ലഭിച്ചതിലും, വൈകിയാണെങ്കിലും ഷാജി എന്‍.കരുണിന് പത്മശ്രീ എങ്കിലും ലഭിച്ചതിലും, പാര്‍പ്പിടമെന്ന കവിതയില്‍ സ്വന്തം വിരല്‍പ്പാടുകള്‍ പതിപ്പിച്ച ശില്‍പി തന്നെയായ ജി.ശങ്കറിനു പത്മശ്രീ ലഭിച്ചതിലുമുള്ള സന്തോഷം അനല്‍പമാണ്. കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ ജീവിതസപര്യക്കും ഈ അംഗീകാരം അര്‍ഹമത്രേ. എന്നാല്‍ രാഘവന്‍ തിരുമുല്‍പ്പാടിന് അദ്ദേഹം ജീവിച്ചിരിക്കെ അംഗീകാരം നല്‍കാത്തതു വഴി അര്‍ഹതപ്പെട്ടത് നിഷേധിക്കുകയായിരുന്നില്ലേ എന്നാണ് എന്റെ സന്ദേഹം.
ഇനി എഴുതുന്നത്, ബ്‌ളോഗുലകം എങ്ങനെ സ്വീകരിക്കുമെന്ന് തീര്‍ത്തും ആശങ്കയുണ്ട്. പ്രത്യേകിച്ചും ബ്‌ളോഗുലകത്തിലെ ആരാധകതീവ്രവാദികള്‍. എങ്കിലും, പറയാതെ വയ്യ. നടന്‍ ജയറാമിന് പത്മശ്രീ നല്‍കിയതിലെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സിനിമാലോകത്തിനോ, കലാലോകത്തിനോ സ്വന്തം ജീവിതം കൊണ്ടു തന്നെ കനത്ത ഈടുവയ്പ്പുകള്‍ നല്‍കിയവര്‍ക്കാണ് രാഷ്ട്രം പരമോന്നത സിവിലിയന്‍ ബഹുമതികള്‍ സമ്മാനിക്കുക എന്നാണ് എന്റെ അറിവ്. അങ്ങനെയാണെങ്കില്‍ ജയറാമിന്റെ അത്തരത്തിലുള്ള കനപ്പെട്ട സംഭാവനകള്‍ എന്തെല്ലാമെന്ന്, നികുതിദായകനായ പൗരനെന്ന നിലയ്ക്ക് എന്നെക്കൂടി ബോധ്യപ്പെടുത്തേണ്ട ബാധ്യതയും ഉത്തരവാദിത്തവും സ്റ്റേറ്റിനുണ്ടാവേണ്ടതല്ലേ? അതോ ഇതിനായി ഞാനിനി വിവരാവകാശനിയമപ്രകാരം അപേക്ഷിക്കേണ്ടി വരുമോ?
ജയറാമിനെ സ്ംബന്ധിച്ച്,എനിക്കറിയാവുന്നിടത്തോളം, വചനം, ശേഷം, തീര്‍ഥാടനം, സ്‌നേഹം എന്നിങ്ങനെ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അസാധാരണം എന്ന് അല്‍പമെങ്കിലും വിശേഷിപ്പിക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ജയറാം എ്ന്ന പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടനടനിലെ പ്രതിഭയുടെ അളവിനെ ഒട്ടും കുറച്ചുകാട്ടിക്കൊണ്ടല്ല ഇതു പറയുന്നത്. ജയറാമിന്റെ പല മുഖ്യധാരാവേഷങ്ങളെയും, അതിന്റേതായ അര്‍ഥത്തില്‍ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രേക്ഷകരിലൊരാള്‍ തന്നെയാണ് ഞാനും എ്ന്നു തുറന്നു സമ്മതിക്കുന്നതിലും എ്‌നിക്കു നാണക്കേടില്ല. പക്ഷേ, ഇതൊന്നും ഇന്ത്യ എ്ന്ന രാഷ്ട്രം അതിന്റെ പരമോന്നത പദവികളിലൊന്നായ പത്മശ്രീ നല്‍കി ആദരിക്കുന്നതിനുംവേണ്ട്ി മഹത്തരമാണെന്ന്് എനിക്കു തോന്നുന്നില്ല, സാധാരണ പ്രേക്ഷകര്‍ക്കാര്‍ക്കെങ്കിലും തോന്നുമെന്നും വിചാരിക്കുന്നില്ല. ആന വളര്‍ത്തുന്നതോ, ചെണ്ടമേളം പഠിച്ച്് വായിക്കുന്നതോ ആണ്്് കലാരംഗത്തേക്ക് അദ്ദേഹത്തിന്റെ സംഭാവനകളായി മാനിച്ചതെങ്കില്‍ ക്ഷമിക്കുക, അതതു മേഖലകളില്‍ അദ്ദേഹത്തേക്കാള്‍ എത്രയോ ഉയരങ്ങളില്‍ നില്‍ക്കുന്നവരുണ്ട്്
ഇനി സിനിമയുടെ കാര്യം തന്നെയെടുത്താല്‍, മലയാള സിനിമയ്ക്ക് സ്വന്തം രക്തവും വിയര്‍പ്പും അപ്പാടെ നല്‍കി, ഏതാണ്ടൊരു വിശ്രമജീവിതം നയിക്കുന്നൊരു മഹാനടനുണ്ട്്-എല്ലാവരും മധുസാര്‍ എ്ന്നു വിളിക്കുന്ന സാക്ഷാല്‍ മധു. നടന്‍ മാത്രമായിട്ടല്ല അദ്ദേഹം സിനിമയില്‍ തന്നെ സമര്‍പ്പിച്ചത്. സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ...അങ്ങനെ ബഹുതലങ്ങളില്‍ സ്വന്തം സമ്പത്തും സര്‍ഗാത്മകതയും നിക്ഷേപിച്ചയാളാണദ്ദേഹം. വിദ്യാഭ്യാസരംഗത്തും ഒരധ്യാപകന്റെ നിഷ്‌കര്‍ഷയോടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തലസ്ഥാനവാസികള്‍ അനുഭവിച്ചു-സരസ്വതി വിദ്യാലയം എന്ന മഹദ് സ്ഥാപനത്തിന്റെ സ്ഥാപകപ്രിന്‍സേിപ്പലായി. ഒരുപക്ഷേ തിക്കുറിശ്ശിക്കു നിഷേധിക്കപ്പെട്ട ഫാല്‍ക്കേ അവാര്‍ഡിന്റെ അവസ്ഥയാണ് മധുസാറിന് നിഷേധിക്കപ്പെടുന്ന പത്മ പുരസ്‌കാരവും. നല്‍കേണ്ട കാലത്തൊന്നും നല്‍കാതെ, കണ്ട മട്ടു കാണിക്കാതെ, ഒടുവില്‍ രാഘവന്‍ തിരുമുല്‍പ്പാടിന് നല്‍കിയതുപോലെ മരണാനന്തരം നല്‍കിക്കൊണ്ട് അര്‍ഥം നഷ്ടപ്പെടുത്തി ക്്ഌവു പിടിപ്പിക്കേണ്ടതാണോ ഈ പുരസ്‌കാരം എന്ന്് ചിന്തിക്കേണ്ടവര്‍ ചിന്തിക്കേണ്ടതാണ്.
പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നവരോട്, അതു നല്‍കിയാല്‍ സ്വീകരിക്കുമോ എന്നു മുന്‍കൂട്ടി രഹസ്യമായി അന്വേഷിക്കുന്ന പതിവുണ്ടെന്നു കേട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ അവാര്‍ഡായതിനാല്‍ നിരസിക്കുകയോ നിഷേധിക്കുകയോ ചെയ്താല്‍ അതു ദേശതാല്‍പര്യവിരുദ്ധമാകുമെന്നതിനാലാണിത്. അങ്ങനെയെങ്കിലും സങ്കടമുണ്ട്. കോക്കസുകളുടെ പി്്ന്‍ബലത്തെ ഒരിക്കല്‍പ്പോലും പ്രോത്സാഹിപ്പിക്കാത്ത മധുസാര്‍ അനുമതി നല്‍കാത്തതുകൊണ്ടാവുമോ അദ്ദേഹത്തിനിതുവരെ ബഹുമതി നല്‍കാത്തത്്?
നാളെ, എനിക്കീ ബഹുമതി നല്‍കട്ടെ എ്ന്നും ചോദിച്ച് ഒരു അന്വേഷണം വന്നാല്‍, ഞാന്‍ ആദ്യം ആലോചിക്കുക എനിക്കിതിന് യഥാര്‍ഥത്തില്‍ അര്‍ഹതയുണ്ടോ എ്ന്നാണ്്. ഈ മേഖലയില്‍ എന്നേക്കാള്‍ അര്‍ഹതപ്പെട്ട മഹാരഥന്മാര്‍ക്കെല്ലാം കിട്ടിയ ശേഷമാണോ എന്നെ പരിഗണിക്കുന്നത് എന്നാണ്്. അതിനര്‍ഥം അങ്ങനെയൊരു സ്വയം വിശകലനത്തിനു കൂടി ബഹുമതിയെക്കുറിച്ചുള്ള ഈ അനുമതിയന്വേഷണം അവസരം നല്‍കുന്നു എന്നാണ്. അപ്പോള്‍ സംശയം നീളുന്നത്, ജയറാമിനോട്് മുന്‍കൂട്ടി അന്വേഷിച്ചില്ലായിരുന്നോ എന്നാവുക സ്വാഭാവികമല്ലേ?
സ്വയം അര്‍ഹതയുണ്ടോ എന്നു തിരിച്ചറിയാതെ ബഹുമതി സ്വീകരിക്കുന്നവരോടും, അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ മെനക്കെടാതെ കണ്ണില്‍ക്കണ്ടവര്‍ക്കെല്ലാം അതു വച്ചുനീട്ടുന്നവരോടും റയില്‍വേയുടെ പരസ്യചിത്രത്തിലെ ഒരു വാചകം മാത്രമേ പറയാനുള്ളൂ-കണ്ണുണ്ടായാല്‍പ്പോരാ, കാണണം!


ബോബി സഞ്ജയ് യു ഡിഡ് ഇറ്റ്!

ല്‍പം കുറ്റബോധ ത്തോടെയാണ് ഇതെഴുതുന്നത്. കുറ്റബോധം എന്തിനാണെന്നു വച്ചാല്‍, സ്വതസിദ്ധമായ മടി കൊണ്ട് ഈ കുറിപ്പ് ഇത്രയും കാലം വൈകിച്ചല്ലോ എന്നതിലാണ്. വൈകിയതിന് ക്ഷമാപണപൂര്‍വം....
യാതൊരു പത്രാസും മേളവുമില്ലാതെ ഏറെക്കുറെ നിശ്ശബ്ദമായി പുറത്തിറങ്ങിയ സിനിമയായ ട്രാഫിക്, പതിവുതെറ്റിച്ച് ഇറങ്ങിയതിന്റെ മൂന്നാം നാള്‍ തീയറ്ററില്‍ പോയി കാണാന്‍ തീരുമാനിച്ചത്, അതു കണ്ടവര്‍ കണ്ടവര്‍ വിളിച്ചു പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ കേട്ടിട്ടായിരുന്നു.സ്ഥിരം പരസ്യങ്ങളില്‍ നിന്നു വേറിട്ട് ഗായത്രി അശോകന്റെ പ്രതിഭ വിളിച്ചോതിയ പോസ്റ്റര്‍ കാമ്പൈന്‍ മനസ്സില്‍ ഉയര്‍ത്തിയ പ്രതീക്ഷകളെ നൂറു ഡിഗ്രി ഉയര്‍ത്തുന്നതായിരുന്നു ഇടവേള വരെയുള്ള കാഴ്ചാനുഭവം. സത്യത്തില്‍, മുമ്പെന്നോ ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റണ്‍ ലോല റണ്‍ കണ്ടിരുന്നപ്പോഴുണ്ടായ വിസ്മയം.കഥയുടെ വഴി ഇനി ഏതെല്ലാം ഊടുവഴികളിലൂടെയാവും മുന്നേറുക എന്നേ സന്ദേഹമുള്ളൂ. പരിസമാപ്തിയൊക്കെ വേണമെങ്കില്‍ നമുക്ക് ഊഹിച്ചെടുക്കാം. പക്ഷേ അതിലേക്കെത്തിപ്പറ്റാനുള്ള വഴി. ചിന്തിക്കുന്തോറും തലച്ചോറിലെ സന്ദേശവാഹകര്‍ കടുത്ത ഗതാഗതക്കുരുക്കിലേക്കാണ്, കുഴഞ്ഞുമറിഞ്ഞ കഥാസന്ദര്‍ഭങ്ങളുടെ, സാധ്യതകളുടെ ഊരാക്കുടുക്കുകളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞു പോയ ഒരു മണിക്കൂറോളം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നിട്ട് ഇപ്പോള്‍ ഇനി വരാനിരിക്കുന്നതെന്ത് എന്നോര്‍ത്ത് ആശങ്കപ്പെടുന്ന പ്രേക്ഷകരെ കേരളത്തില്‍ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്കു പുറത്തു കണികണ്ടിട്ടു തന്നെ നാളേറെയായി. അതിനിടെയിലാണ് ഈ കൊച്ചു ട്രാഫിക് ജാം സൃഷ്ടിക്കുന്ന ഷോക്ക് ചികിത്സയുടെ സുഖം.
ട്രാഫിക്, സിനിമയുടെ സൗന്ദര്യശാസ്ത്രത്തിലും സമയബോധത്തിലും നിര്‍മിക്കുന്ന പുതിയ ലാവണ്യങ്ങള്‍ ഘടനാപരമായ കൈയൊതുക്കം വ്യക്തമാക്കുന്നതാണ്. അത് അതിന്റെ ചലച്ചിത്രലാവണ്യത്തിന് ആക്കം കൂട്ടുന്നു. മുഖ്യധാര സിനിമ, കേവലം ഡയലോഗുകളും പഞ്ച് ഡയലോഗുകള്‍ക്കും അപ്പുറം, വിശാലമായ അരങ്ങില്‍ ആടിത്തകര്‍ക്കുന്ന സ്റ്റേജ് നാടകത്തിന്റെ വ്യാകരണപരിമിതിക്കുമപ്പുറം, ദൃശ്യപരമായ ഉള്‍ക്കരുത്തു നേടുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് ട്രാഫിക്ക് വെളിപ്പെടുത്തുന്നത്. അത് ഒരേസമയം തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബിമാരുടെയും സംവിധായകന്‍ രാജേഷ് പിള്ളയുടെയും പ്രതിഭയുടെ മിന്നലാട്ടങ്ങളാണ് വ്യക്തമാക്കുന്നതും. സിനിമയുടെ ഘടനാപരമായ ചര്‍ച്ച നമുക്കു നിരൂപകര്‍്ക്കു വിടാം, അവര്‍ വിലയിരുത്തട്ടെ.
പക്ഷേ, എന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ കാര്യം അതല്ല. തീര്‍ത്തും ലുബ്ധോടെ ഉപയോഗിച്ചിട്ടുള്ള, ഒരു പക്ഷേ അവാര്‍ഡ് സിനിമകളുടേത് എന്ന നിലയ്ക്ക് മിമിക്രിക്കാര്‍വരെ ആക്ഷേപിക്കാനുപയോഗിക്കുന്ന സംഭാഷണങ്ങളിലൂടെ അനാവരണം ചെയ്യുന്ന കഥാപാത്രങ്ങളുടെ ആന്തരസംഘര്‍ഷങ്ങളും, ഒരു മുഖഭാവത്തിലൂടെ, ശരീരഭാഷയിലൂടെ വെളിപ്പെടുത്തുന്ന അന്തര്‍നാടകങ്ങളും ഈ സിനിമയെ വിസ്മയക്കാഴ്ചയാക്കുന്നു. സ്വന്തം മകള്‍, തന്റെ താരപിതാവിനെ അഭിമുഖം ചെയ്യുന്നയാളിന്, എഴുതിക്കൊടുക്കുന്ന വ്യക്തിനിഷ്ടമായ ചോദ്യങ്ങള്‍ക്ക്, ആ അഭിമുഖത്തിന്റെയും, അഭിമുഖം ചെയ്യപ്പെടുന്ന താരവ്യക്തിത്വത്തിന്റെയും പൊള്ളത്തരവും ഉപരിപഌവതയും, ആര്‍ജ്ജവശൂന്യതയും മുഴുവന്‍ വ്യക്തമാക്കുന്നവിധം ക്യാമറ കട്ട് ചെയ്ത് അടുത്തിരിക്കുന്ന മകളോടു തന്നെ അക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മാധ്യമപ്രവര്‍ത്തകനോട് ഉത്തരവാദിത്തമുള്ള അച്ഛന്‍ ചമയുന്ന ഉത്തരങ്ങള്‍ പറയുന്ന കഥാസന്ദര്‍ഭം മാത്രം മതി, സമകാലിക മൂല്യച്യുതിയുടെ സാമൂഹികപരിച്ഛേദമായി. സ്വന്തം കാറില്‍ ഒപ്പമിരുന്ന് ഫോണില്‍ കാമുകിമാരോട് മാറിമാറി സല്ലപിക്കുന്ന ആത്മാര്‍ഥ സുഹൃത്തിന്റെ കാമിനിമാരിലൊരാള്‍ സ്വന്തം ഭാര്യയാണെന്നു തിരിച്ചറിയുന്ന ഭര്‍ത്താവിന്റെ ധര്‍മ്മസങ്കടവും, ഒരു നിമിഷത്തെ അന്ധതിയില്‍ ഭാര്യയെ കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീടു പശ്ചാതപിക്കുകയും മാപ്പുനല്‍കുകയും ചെയ്യുന്ന അയാളുടെ മനംമാറ്റവും വീണ്ടുമെന്നെ വിസ്മയിപ്പിച്ചു. എല്ലാമറിയുന്ന ഡോക്ടറായിട്ടും സ്വന്തം മകന്റെ കാര്യം വരുമ്പോള്‍ കഌനിക്കല്‍ മരണത്തിനു മുമ്പ് അവയവദാനത്തിന് അനുവദിക്കുന്ന കാര്യത്തില്‍ ഇരട്ടത്താപ്പു കാട്ടുന്നത് പിതാവിന്റെ വൈകാരികതയുടെ നിദാനമായിത്തോന്നി.
ഒരുപക്ഷേ ഈ സിനിമ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നത് യാഥാസ്ഥിതിക കേരളീയനെ അല്ല, മറിച്ച് ആധുനിക മലയാളി തലമുറയേയാണ്, അവരുടെ സെന്‍സിബിലിറ്റിയാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്. ഡൈവോഴ്‌സിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന നായകന്‍, ടിവി മാധ്യമത്തിന്റെ സ്വാധീനം, ഐ.ടി രംഗത്തിന്റെയും സാങ്കേതികവിദ്യകളുടെയും ദുഃസ്വാധീനം, ബ്യോറോക്രസിയുടെ പരിമിതി, കേരളീയ സമൂഹത്തെ ഒന്നാകെ ബാധിച്ചു നില്‍ക്കുന്ന ഹിപ്പോക്രിസി...അങ്ങനെ പലതലത്തിലും ട്രാഫിക് സമകാലിക കേരളത്തെ അടയാളപ്പെടുത്തുന്നുണ്ട്. എന്റെ വീട് അപ്പൂന്റെയുമില്‍ തുടങ്ങിയ സഞ്ജയ്-ബോബിമാരിലും ഞാന്‍ മലയാള സിനിമയുടെ ഭാവി കാണുന്നു., പ്രതീക്ഷയോടെ.ഈ സിനിമ സമ്മാനിച്ച താരം യഥാര്‍ഥത്തില്‍ ര്മ്യ നമ്പീശനാണ് എ്ന്നും സമ്മതിക്കട്ടെ.
ലേശമൊരു ആശങ്ക കൂടി പങ്കിട്ടുകൊണ്ടു നിര്‍ത്തട്ടെ. മലയാള സിനിമയുടെ യഥാര്‍ഥ ശാപം, ഒരു മൗലികരചന സൃഷ്ടിക്കുന്ന തരംഗത്തെ അന്ധമായി അനുകരിച്ച് ഒരു പറ്റം നപുംസകരചനകളെ പടച്ചുണ്ടാക്കുന്നതാണ്. വരാനിരിക്കുന്ന ഒരു പിടി സിനിമകളുടെ ശീര്‍ഷകങ്ങള്‍ (അവയുടെ ഉള്ളടക്കങ്ങള്‍ വ്യക്തമായി അറിയില്ലെന്നു തുറന്നു സമ്മതിക്കട്ടെ) മുന്നോട്ടുവയ്ക്കുന്നത് ഇത്തരം ഒരു സന്ദേഹമാണ്. ദ് മെട്രോ, റെയ്‌സ്....ഇവയുടെ പ്രമേയം ട്രാഫിക്കിന്റേതില്‍ നിന്നു വ്യത്യസ്തമാകട്ടെ എന്ന പ്രാര്‍ഥനയോടെ...

Sunday, January 23, 2011

ഈ ശബ്ദത്തിനു മരണമില്ല

എന്നെ മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കൈപിടിച്ചു നടത്തിയ ആള്‍ അനശ്വരനായി. ശബ്ദം കൊണ്ട് കോരിത്തരിപ്പിച്ച സതീഷ്ചന്ദ്രന്‍ സാറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നിശ്ശബ്ദ പ്രണാമം.
സതീഷ്ചന്ദ്രന്‍ അന്തരിച്ചു

ഈ ശബ്ദത്തിനു മരണമില്ല
മാതൃഭൂമി ദിനപ്പത്രം 23 ജനുവരി 2011

1980 കളുടെ അവസാനകാലം. തിരുവനന്തപുരത്തു നടക്കുന്ന നെഹ്രു ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പെറുവും തമ്മിലുള്ള മത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണമാണ്. 'കാലില്‍ പന്തുമായി വലതുവിങ്ങിലൂടെ ചാട്ടുളിപോലെ തോമസ് സെബാസ്റ്റ്യ ന്‍ അതാ മുന്നേറുകയാണ്. സമാന്തരമായിത്തന്നെ പാപ്പച്ചനുമുണ്ട്. പെനാല്‍റ്റി ബോക്‌സില്‍ വിജയന്‍ പമ്മി നില്‍ക്കുന്നു. തോമസില്‍നിന്ന് പന്ത് പാപ്പച്ചനിലേക്ക്.. അതാ വിജയന്റെ കൈവശം പന്ത് എത്തിക്കഴിഞ്ഞു. ഉഗ്രന്‍ ഷോട്ട്... ....ഗോള്‍... അല്ല... നേരിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക്' റേഡിയോ കമന്‍േററ്റര്‍ക്കൊപ്പം കേട്ടിരുന്നവരും ഒരേസമയം നിശ്വാസമുതിര്‍ത്തു. കസേരയുടെ അരികില്‍ ഇപ്പോള്‍ വീഴുമെന്ന നിലയില്‍ ഉദ്വേഗത്തോടെ ഇരിക്കുന്ന കേള്‍വിക്കാര്‍. സ്‌റ്റേഡിയത്തില്‍ നേരിട്ടു കളി കാണുന്നവര്‍ക്കുപോലും ഈ ആവേശമുണ്ടാവുമെന്നു തോന്നുന്നില്ല. അതു ജനിപ്പിക്കാന്‍ കഴിഞ്ഞത് ആ കമന്‍േററ്ററുടെ മികവാണ്. കളിയുടെ വേഗം വാക്കുകളില്‍ ആവാഹിക്കാന്‍ കഴിഞ്ഞ മികച്ച പ്രക്ഷേപകന്‍ സതീഷ് ചന്ദ്രന്‍. ശ്യാമളാലയം കൃഷ്ണന്‍ നായര്‍, നാഗവള്ളി ആര്‍.എസ്.കുറുപ്പ് എന്നിവര്‍ക്കു ശേഷം ആകാശവാണി സൃഷ്ടിച്ച സ്‌പോര്‍ട്‌സ് സ്റ്റാര്‍.

സതീഷ്ചന്ദ്രന്‍ മികവു പ്രകടിപ്പിച്ച പല മേഖലകളില്‍ ഒന്നു മാത്രമാണ് സ്‌പോര്‍ട്‌സ് കമന്ററി എന്നതാണ് വാസ്തവം. നാടകം, ഫീച്ചര്‍, റേഡിയോ ഡോക്യുമെന്ററി, കമന്ററി, ഫോണ്‍ ഇന്‍ പരിപാടി മൂന്നര പ്പതിറ്റാണ്ടുകാലത്തെ ആകാശവാണി സേവനത്തിനിടെ അദ്ദേഹത്തിന്റെ ശബ്ദം പതിയാത്ത മേഖലകള്‍ ചുരുക്കം. 'റേഡിയോ അമ്മാവന്‍' എന്ന കഥാപാത്രം മാത്രംമതി അദ്ദേഹത്തെ അനശ്വരനാക്കാന്‍. ഏതു നാടകത്തിലും നായകവേഷത്തിനായി സംവിധായകര്‍ മുഖ്യപരിഗണന നല്‍കിയിരുന്നത് സതീഷിനായിരുന്നുവെന്ന് ആകാശവാണിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും കോളേജ് കാലം മുതലുള്ള സുഹൃത്തുമായ രവീന്ദ്രന്‍ ചെന്നിലോട് ഓര്‍ത്തു. ഏതെങ്കിലും നാടകത്തില്‍ വേറൊരാള്‍ നായകനായാല്‍ സതീഷ് ചന്ദ്രനെ നായകനാക്കാത്തതെന്തെന്ന് ജനങ്ങള്‍ എഴുതിച്ചോദിക്കുന്ന അവസ്ഥപോലുമുണ്ടായിരുന്നു.

മനോഹരമായ ശബ്ദം സതീഷിന് വരദാനമായി ലഭിച്ചതാണ്. റൊമാന്റിക് രംഗങ്ങള്‍ യഥാര്‍ഥ ഭാവത്തോടെ ശ്രോതാക്കളില്‍ എത്തിക്കാന്‍ അദ്ദേഹമതു പ്രയോജനപ്പെടുത്തി. കേള്‍ക്കുമ്പോഴും നാടകം കാണുന്ന പ്രതീതി. ശബ്ദത്തിലൂടെ ദൃശ്യങ്ങള്‍ സൃഷ്ടിച്ചിരുന്ന മാന്ത്രികന്‍. തന്റെ കഥാപാത്രങ്ങള്‍ സദാ സന്തുഷ്ടരായിരിക്കണമെന്ന നിര്‍ബന്ധമായിരുന്നു സതീഷിന്. ദുഃഖ കഥാപാത്രം അദ്ദേഹത്തിന് എടുക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലും ആ സന്തോഷം കാത്തുസൂക്ഷിച്ചു. ദുഃഖിതനായി ഒരിക്കല്‍പ്പോലും സതീഷ്ചന്ദ്രനെ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ സാക്ഷ്യപത്രം. പ്രമേഹം വന്ന്കാല്‍ മുറിക്കേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴും ഹൃദ്രോഗബാധയുണ്ടായപ്പോഴും വൃക്കരോഗം ബാധിച്ചപ്പോഴുമൊന്നും സതീഷിനെ ദുഃഖം ബാധിച്ചില്ല. എന്തു പറഞ്ഞാലും നര്‍മമാണ്, അവസാനം വരെയും.

സതീഷ് ആരോടും പിണങ്ങിയിരുന്നില്ല. പിണങ്ങേണ്ടി വരുന്ന എന്തെങ്കിലും കാര്യം മുന്നില്‍ വരികയാണെങ്കില്‍ അദ്ദേഹം അതേല്‍ക്കില്ല. സൗഹൃദങ്ങള്‍ക്ക് അങ്ങേയറ്റം വില കല്പിച്ചു. അതില്‍ വലിപ്പച്ചെറുപ്പങ്ങളില്ല. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആരും മറക്കാത്തത്ര ഹൃദ്യമായ പെരുമാറ്റം. ആകാശവാണിയിലെ 'മോസ്റ്റ് പോപ്പുലര്‍ ആര്‍ട്ടിസ്റ്റ്' എന്ന പദവി സതീഷ്ചന്ദ്രനു സ്വന്തം. റേഡിയോ സ്‌റ്റേഷനില്‍ മറ്റാവശ്യങ്ങള്‍ക്കു ചെല്ലുന്ന ഒട്ടുമിക്കവരും ഇങ്ങനെ ചോദിക്കാറുണ്ട് 'സതീഷ് ചന്ദ്രന്‍ സാറ് എവിടെയാ ഇരിക്കുന്നേ? ഒന്നു പരിചയപ്പെടാനാ...' അങ്ങനെ പരിചയപ്പെടുന്നവര്‍ വീണ്ടും വന്നു, സുഹൃത്തായി.