Sunday, August 28, 2011

വെണ്‍ശംഖുപോല്‍ തെളിവായ ചില കാര്യങ്ങള്‍

ശോക് ആര്‍. നാഥിന്റെ ഏറ്റവും പുതിയ സിനിമയായ വെണ്‍ശംഖുപോലിനെ എന്തു വിശേഷിപ്പിക്കണം. രണ്ടു രണ്ടര മണിക്കൂര്‍ കണ്ട സിനിമയ്ക്ക് പ്രേക്ഷകന്റെ ഭാഗത്തു നിന്നൊരു വണ്‍ലൈന്‍. ഭരതത്തിന്റെ രേതസ്സില്‍ സുകൃതത്തിന്റെ ബീജം വീണുണ്ടായ കേക്കില്‍, ജയരാജിന്റെ സുരേഷ് ഗോപി ചിത്രം തന്നെയായ അത്ഭുതത്തിന്റെ ഐസിങ് ചാലിച്ചാലെന്തോ, അത്.
മിഴികള്‍ സാക്ഷി എന്ന ഭേദപ്പെട്ട സിനിമയെടുത്ത രചയിതാക്കളാണ് അനില്‍ മുഖത്തല-അശോക് ആര്‍ നാഥ് സഖ്യം. അവരുടെ ഉദ്യമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. കാരണം, ഒതുക്കത്തില്‍ ഒരു കഥ, സാമാന്യം ഭേദപ്പെട്ട നിലയ്ക്കു തന്നെ അവര്‍ സെല്ലുലോയ്ഡിലാക്കിയിട്ടുണ്ട്. ഒരേ കഥ തന്നെ പലവട്ടം പലമാതിരി സിനിമയായിട്ടുള്ളതുകൊണ്ടും, അവയ്‌ക്കൊന്നും പാരസ്പര്യം തോന്നിയിട്ടില്ലാത്തതുകൊണ്ടും പ്രമേയപരമായ സാദൃശ്യം കുറ്റമായി പറയാനുമാവില്ല. അങ്ങനെ പറയാമായിരുന്നെങ്കില്‍, അരവിന്ദന്റെ മാറാട്ടവും ഷാജിയുടെ വാനപ്രസ്ഥവും, എം.ടി-ഹരിഹരന്റെ പരിണയവും അത്തരമൊരാരോപണം നേരിടേണ്ടിവന്നേനെ. മാടമ്പിന്റെ ഭ്രഷ്ട് അപ്പോള്‍ ഇവയുടെയെല്ലാം മാതാവായി അവതരിക്കുന്നതും കാണേണ്ടിവന്നേനെ. പക്ഷേ, അവര്‍ ആശയചോരണത്തിന്റെ ആരോപണശരങ്ങളില്‍ നിന്നു മാറി നടന്നത്, ആവിഷ്‌കാരത്തിലെ നവീനത്വം കൊണ്ടാണ്. ഒരേ വിഷയത്തെ പല വീക്ഷണകോണത്തിലൂടെ സമീപിക്കുമ്പോഴുണ്ടാവുന്ന വൈവിദ്ധ്യമാണ് ഈ ചിത്രങ്ങള്‍ അനുവാചകനു സമ്മാനിച്ചത്.
വെണ്‍ശംഖുപോല്‍ തോല്‍ക്കുന്നുണ്ടെങ്കില്‍ അതിവിടെയാണ്. പ്രമേയപരമായ സാദൃശ്യത്തെ, ആവിഷ്‌കാരത്തിലെ നൂതനത്വം കൊണ്ടു മറികടക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കു സാധിക്കാതെ വരുന്നു. രണ്ടരമണിക്കൂറില്‍ കാണിച്ച പലതും ഒന്നരമണിക്കൂറിലേക്കു ചുരുക്കിയിരുന്നെങ്കില്‍ എന്നു പ്രേക്ഷകന്‍ ആശിച്ചുപോകുന്നത്ര വൈരസ്യമായിരുന്നു ആദ്യമായി ഒഴിവാക്കേണ്ടിയിരുന്നത്. കൂടുതല്‍ പ്രേക്ഷകരെ ആണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇത്തരമൊരു ട്രിമ്മിംഗ് അത്യന്താപേക്ഷിതമായിരുന്നു. എന്തു കാണിക്കണം എന്നതിനേക്കാളേറെ പ്രധാനമാണല്ലോ എന്തു കാണിക്കരുത് എന്നുള്ളത്.
കരയിക്കുന്ന ഒട്ടേറെ നിമിഷങ്ങളുള്ള സിനിമയാണ് വെണ്‍ശംഖുപോല്‍. പക്ഷേ, ആ കരച്ചിലിനെ കടഞ്ഞെടുക്കുന്നതിനുമപ്പുറം ഇഴയുന്ന സനിമയായി മാറി. അതിനാടകീയതയുടെ സ്പര്‍ശം അതിന്റെ സിനിമാറ്റിക് സ്വഭാവത്തെയാണ് കാര്‍ന്നെടുത്തത്.
അന്തരിച്ച മുരളിക്ക് മിമിക്രിക്കാര്‍ക്കു പകരം നടന്‍ ശിവജി ഗുരുവായൂരിന്റെ ശബ്ദം വിളക്കിച്ചേര്‍ത്ത വിവേകം സിനിമയുടെ മൊത്തം ടെംപോയിലും സീന്‍ ഡിവിഷനിലും എഡിറ്റിംഗിലും കൂടി പുലര്‍ത്തിയിരുന്നെങ്കില്‍....?

No comments: