Friday, June 03, 2011

ഹൃദയത്തില്‍ സൂക്ഷിക്കുന്ന കനല്‍

നീ വരുവോളം എന്ന സിനിമയില്‍ മുഴുനീള ഹാസ്യനടനായി അരങ്ങേറേണ്ടിയിരുന്ന സലീം കുമാര്‍ ചിത്രത്തില്‍ നിന്ന് ഒഴിവായത് നീറുന്ന മനസ്സോടെ, അപമാനിതനായാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പേരില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ നിന്നുളള ദുരനുഭവം മനസ്സില്‍ നീറുന്ന കനല്‍ക്കനമായി സൂക്ഷിക്കുന്ന സലീം കുമാറിനെ ഇന്ന് രാഷ്ര്ടം അംഗീകരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച നടനായിട്ടാണെന്നത് വിധിയുടെ വികൃതി

കാലം:ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിലെ ഒരു പ്രഭാതം.
സ്ഥലം: അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിലൂടെ ലോകപ്രശസ്തമായ കോട്ടയത്തെ അയ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു ഇടസ്ഥലം.
തലേന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ഓലപ്പുര ട്യൂട്ടോറിയലിനു മുന്നിലാണ് നാട്ടുകാരെല്ലാം. ഒരു രാത്രി കൊണ്ടു പടുത്തുയര്‍ത്തപ്പെട്ട പാരലല്‍ കോളജ് കണ്ട് അത്ഭുതമായി അന്വേഷിച്ചിറങ്ങിയ അവര്‍, അതൊരു മലയാള സിനിമയുടെ ഷൂട്ടിംഗ് സെറ്റാണെന്നറിഞ്ഞപ്പോള്‍ അതിലേറെ അന്തം വിട്ടു. ലാബ് സൗകര്യങ്ങളടക്കം കെട്ടിയുയര്‍ത്തിയ ട്യൂട്ടോറിയലിന്റെ സെറ്റിന് മുന്‍വശവും പാര്‍ശ്വങ്ങളും മാത്രമേയുള്ളൂ, പിന്‍ഭാഗം നഗ്നം. ഇങ്ങനെ എന്തെല്ലാം കണ്‍കെട്ടുകളുടെ ഒരു മഹാ സമൂച്ചയമാണ് സിനിമ എന്നു കാണികള്‍ തിരിച്ചറിയുന്നതിനിടെ, താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും വന്നിറങ്ങുന്നതിന്റെ ആരവമുയരുകയായി!
മലയാളത്തില്‍ പി.പത്മരാജനടക്കം ഒട്ടേറെ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച, അടുപ്പമുള്ളവര്‍ കറിയാച്ചന്‍ എന്നു വിളിക്കുന്ന, ജോസ് പ്രകാശിന്റെ അനുജനും നടനും നിര്‍മ്മാതാവുമെല്ലാമായ പ്രേം പ്രകാശ് നിര്‍മ്മിച്ച് സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു അത്. ലോഹിതദാസ് എന്ന ആത്മമിത്രം സംവിധായകമേലങ്കിയണിഞ്ഞു സ്വയം പിരിഞ്ഞുപോയ ദശാസന്ധിയില്‍, മറ്റൊരു തിരക്കഥാക്കൂട്ടാളിയെ കണ്ടെത്തിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍, താരതമ്യേന പുതുമുഖമായ പത്രപ്രവര്‍ത്തകന്‍ ജി.എ.ലാലിന്റെ കഥപറയല്‍ ശൈലിയില്‍ വിശ്വാസമര്‍പ്പിച്ചാണ് സിബി ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ആ സിനിമയുമായി മുന്നോട്ടു പോകുന്നത്. സല്ലാപം നല്‍കിയ വന്‍ വിജയത്തിന്റെ ഹാങോവറില്‍ നില്‍ക്കുന്ന ദിലീപ്. ആകാശദൂതിന്റെയും കല്യാണസൗഗന്ധികത്തിന്റെയും വിജയനായിക ദിവ്യ ഉണ്ണി. ഇവരായിരുന്നു ഹൃദയത്തില്‍ സൂക്ഷിക്കാനിന്റെ പ്രതീക്ഷകള്‍.
ഒരു ട്യൂട്ടോറിയല്‍ അധ്യാപകനായ ദിലീപും വിദ്യാര്‍ഥിയായ ദിവ്യ ഉണ്ണിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ എന്നതിലുപരി, സ്വന്തം ചേച്ചിയെ(രേഖ മേനോന്‍), പി.എസ്. സി. ഇന്റര്‍വ്യൂവിനു തിരുവനന്തപുരത്തു പോകുമ്പോള്‍, ലോഡ്ജ്മുറിയില്‍, തന്നെ മര്‍ദ്ദിച്ചവശനാക്കി പീഡിപ്പിക്കുന്ന വില്ലന്മാരെ, ചേച്ചിയുടെ ആത്മഹത്യയെത്തുടര്‍ന്ന്, ഒന്നൊന്നായി കൊന്നുതീര്‍ക്കുന്ന നായകന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ കൂടിയായിരുന്നു സിനിമ. കയറു കഴുത്തില്‍ കുരുക്കി വില്ലന്മാരെ വകവരുത്തുന്ന നായകന്‍ ഒടുവില്‍ വിവാഹപ്പന്തലില്‍ പ്രണയിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്ന നിമിഷം ആ താലിമാല കയറായി തോന്നുന്ന വിഭ്രാന്തിയുടെ മാനസികാവസ്ഥയും മറ്റുമാണ്, അകാലത്തില്‍ അന്തരിച്ച ജി.എ. ലാല്‍ തന്റെ കല്‍പനയില്‍ വാര്‍ത്തെടുത്തത്. ഒന്നാം പാതിയില്‍ അല്‍പം ലളിതമായും സരസമായും പോകുന്ന കഥാകഥനം രണ്ടാം പകുതിക്ക് ഗൗരവമാകുന്ന ശൈലിയിലാണ് സിബിയും സിനിമയെ സങ്കല്‍പിച്ചത്.
ആദ്യപകുതിയിലേറെയും അയ്മനത്തെ ഓലപ്പാരലല്‍ കോളജിലാണ് നടക്കുന്നത്. രവി വള്ളത്തോളും തിലകനും മറ്റും അധ്യാപകരായുള്ള കോളജില്‍ ജഗതിയും മഞ്ജു പിള്ളയുമെല്ലാം ചേര്‍ന്ന് നര്‍മ്മത്തിന്റെ മേളമൊരുക്കുന്നു. ഇതിന് ആക്കം കൂട്ടാന്‍ വിവരദോഷിയും മണ്ടനും സുന്ദരവിഡ്ഢിയുമായ ഒരു പ്യൂണ്‍ വേഷവുമുണ്ട്.
ആയിടെ ശ്രദ്ധിക്കപ്പെട്ടു വരുന്ന, ടിവി കോമഡി പരിപാടികളുടെ അവതാരകനും മിമിക്രിവേദികളില്‍ സ്ഥിരം കറുത്ത സാന്നിദ്ധ്യവുമായ സലീം കുമാറിനെയാണ് സിബി ആ പ്യൂണ്‍ വേഷത്തിനായി തെരഞ്ഞെടുത്തത്. ഷൂട്ടിംഗിന്റെ അദ്യദിവസം തന്നെ എട്ടുമണിയോടെ സലീം കുമാര്‍ സെറ്റില്‍ ഹാജരുണ്ട്. മറ്റു താരങ്ങളും സംവിധായകനും മറ്റും തൊട്ടടുത്തുള്ള ഓടിട്ട ഒരു വീടിന്റെ ഉമ്മറത്ത് മേക്കപ്പിലും വിശ്രമത്തിലും തയാറെടുപ്പുകളിലുമായിരിക്കെ, അല്‍പം ദൂരെ, ഓലപ്പാരലല്‍ സെറ്റിന്റെ സ്്റ്റാഫ് റൂമിന്റെ ഓരത്തിട്ട ഒരു പഌസ്റ്റിക് കസേരയില്‍, മേയ്ക്കപ്മാനു മുന്നില്‍ ഭവ്യതയോടെ ഇരിക്കുകയാണ് സലീം കുമാര്‍. വിദ്യാര്‍ഥികളായുംമറ്റും അഭിനയിക്കുന്ന എത്രയോ എക്‌സ്ട്രാകളുടെ കൂട്ടത്തില്‍ ഒരാളുടെ പദവിയെ സലീം കുമാറിന് അവിടെയുള്ളൂ.വേദികളിലും, ചാനലിലും ഒപ്പത്തിനൊപ്പം നിന്നയാളായിട്ടും ദിലീപ് അന്നു നായകതാരമാണ്. താനാണെങ്കിലോ, ഒന്നോരണ്ടോ സിനിമകളില്‍ മുഖം കാണിക്കുക മാത്രം ചെയ്തിട്ടുള്ള ഒരു പുതുമുഖവും. ആ ഭവ്യത സലീമിലുണ്ടായിരുന്നുവോ?
ജഗതി ശ്രീകുമാറും മഞ്ജുപ്പിള്ളയും സലീം കുമാറും കൂടിയുള്ള ഒരു കോമ്പിനേഷന്‍ കോമഡി സീനാണ് അന്നാദ്യം സിബി പഌന്‍ ചെയ്തത്. ജഗതിയും മഞ്ജുവും തമ്മില്‍ അടുത്തടുത്ത കഌസുകളില്‍ പഠിപ്പിക്കുന്ന രണ്ടു വിഷയങ്ങള്‍ക്കിടെ ദ്വയാര്‍ഥങ്ങളിലൂടെ പരസ്പരം ശൃംഗരിക്കുന്നു. അതു കണ്ടു വരുന്ന പ്യൂണ്‍ അവരെ ശരിക്കുമൊന്നിരുത്തി വാരുന്നു. ഇതാണ് സീന്‍. ജയന്‍ സൈ്റ്റലില്‍, സര്‍ക്കസ് കോമാളിയുടേതിനു സമാനമായ വര്‍ണപ്പകിട്ടിലുള്ള നീളന്‍ കോളര്‍ ഷര്‍ട്ടും ചുവന്ന പാന്റും വീതുളി ബല്‍റ്റും. കണ്ണില്‍ കരുണാനിധി മോഡല്‍ കൂളിംഗ് ഗഌസും. മേയ്ക്കപ് പൂര്‍ത്തിയാക്കിയ സലീം കുമാര്‍, അടുത്ത വീട്ടില്‍ പത്രപ്രവര്‍ത്തകസുഹൃത്തുമായി സംസാരിച്ചിരിക്കുന്ന സംവിധായകനുമുന്നില്‍ ഹാജരായി. സഹസംവിധായകന്‍ ചോദിച്ചു''സര്‍ സലീമിന്റെ ഗെറ്റപ്പ് ഓക്കെ ആണോ?''
സലീമിനെ അടിമുടി ഒന്നിരുത്തി വിലയിരുത്തിയ ശേഷം സിബി പറഞ്ഞു- ''ആകെക്കൂടി ഒ.കെ. പക്ഷേ ആ കണ്ണാടി മാറ്റി വേറെയൊന്നു വച്ചു നോക്കൂ.''
കേള്‍ക്കാത്ത താമസം, തൊട്ടരികില്‍ നിന്ന വസ്ത്രാലങ്കാരസഹായി കയ്യിലെ മറ്റൊരു കണ്ണാടി കൊടുത്തു. അതു വച്ച് മുടിയൊന്നു കൈകൊണ്ടു മാടി സലീം വീണ്ടും സിബിയെ നോക്കി. സലീമിന്റെ മുഖത്തു ചിരിയില്ല. നല്ല ടെന്‍ഷന്‍, ഏതൊരു പുതുമുഖത്തേയും പോലെ. സിനിമാലയില്‍ കാണുന്ന ആളൊന്നുമല്ല. ഗൗരവത്തില്‍, ആകാംക്ഷ സ്ഫുരിക്കുന്ന മുഖഭാവത്തോടെ നിന്ന സലീമിനെ നോക്കി സിബി പറഞ്ഞു-''ഒ.കെ.''
കെട്ടിനിര്‍ത്തിയ ശ്വാസമൊഴിയുന്ന നെഞ്ചിന്‍കൂടുമായി സെറ്റിനുള്ളിലേക്കു മടങ്ങിയ സലീംകുമാര്‍ ആശ്വാസത്തോടെ ഒരു ചായ വരുത്തി കുടിച്ചു!
തന്റെ ആദ്യത്തെ മുഴുനീള പ്യൂണ്‍ വേഷവുമായി പുറത്തിറങ്ങുന്ന ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തീയറ്ററിലിറങ്ങിക്കാണാന്‍ പക്ഷേ ഭാഗ്യമുണ്ടായില്ല സലീം കുമാറിന്. കാരണം രണ്ടാണ്. ഒന്നാമതായി, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പേരു മാറ്റി സിനിമ നീ വരുവോളം എന്ന അവതാരം സ്വീകരിച്ചു. രണ്ടാമത്തേതാണ്, നടനെന്ന നിലയില്‍, കലാകാരനെന്ന നിലയില്‍, മനുഷ്യനെന്ന നിലയില്‍ സലീംകുമാറിനെ ഏറെ നോവിച്ചത്. സലീമിനെവച്ച് രണ്ടുദിവസം ഷൂട്ടുചെയ്ത സംവിധായകന് തൃപ്തിയാവുന്നില്ല. സലീം ചെയ്യുന്നത് ശരിയാകുന്നില്ല എന്നൊരു തോന്നല്‍. ഇതിങ്ങനെപോയാല്‍ ശരിയാവില്ലെന്നു തോന്നിയ സംവിധായകന്‍ രായ്ക്കുരാമാനം സലീംകുമാറിനെ പറഞ്ഞയച്ചു. പകരം മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നിട്ടും ചില അഡ്ജസ്റ്റുമെന്റുകളുടെ പുറത്ത് അന്നത്തെ തിരക്കുള്ള ഹാസ്യതാരം ഇന്ദ്രന്‍സിനെക്കൊണ്ടു വന്നു. പ്യൂണ്‍വേഷത്തില്‍ നീ വരുവോളത്തില്‍ പ്രത്യക്ഷപ്പെടാനുള്ള യോഗം ഇന്ദ്രന്‍സിനായിരുന്നെങ്കിലും, ഇന്ദ്രന്‍സറിഞ്ഞിരുന്നുവോ, സലീം കുമാറിന്റെ കണ്ണുനീര്‍ നനവ് എന്നറിയില്ല.
ഏതായാലും, നീ വരുവോളം സലീം കുമാറിന്റെ ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള നീറുന്ന ആദ്യാനുഭവമായി. തീയറ്ററില്‍ സലീമിന്റെ ശാപം കൊണ്ടായിരിക്കില്ലെന്നു തന്നെ വിശ്വസിക്കാം, സിനിമ ദയനീയ പരാജയവുമായി. ഒരുപക്ഷേ, പരാജയചിത്രത്തിലെ ഹാസ്യതാരം എന്ന ചീത്തപ്പേര് ചാര്‍ത്തിക്കിട്ടുന്നതില്‍ നിന്നു രക്ഷിക്കാന്‍ ദൈവമായിരിക്കുമോ സലീമിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്?
സലീം കുമാര്‍ പിന്നീട്, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍ തുടങ്ങിയ ചെറിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട്് തെങ്കാശിപ്പട്ടണമെന്ന ചിത്രത്തോടെ മുന്‍നിരയിലേക്കുയരുകയും ചെയ്തു. സുഹൃത്തുക്കളായ ദിലീപും നാദിര്‍ഷായും ഹരിശ്രീ അശോകനുമൊന്നും സലീമിനെ കൈവിട്ടതുമില്ല. അവരെല്ലാമൊന്നിച്ചുള്ള ഒരു ആഘോഷം തന്നെയായിരുന്നു പിന്നീട് സലീംകുമാറിന്റെ നടനജീവിതം.
ഒരിടക്കാലത്തേക്കെങ്കിലും ജഗതി ശ്രീകുമാറോ സലീം കുമാറോ ഇല്ലെങ്കില്‍ സിനിമയ്ക്കു വിതരണത്തിന് ആളെ കിട്ടാനില്ലാത്ത അവസ്ഥ വരെയുണ്ടായിരുന്നു.അത്രയ്ക്ക് അവിഭാജ്യസാന്നിദ്ധ്യമായി സലീം കുമാര്‍ മാറി, മലയാള സിനിമയില്‍.
ഇനിയാണ് ആന്റി ക്‌ളൈമാക്‌സ്.
ഒരിക്കല്‍ തന്നെ ഒഴിവാക്കിയ സംവിധായകന്റെ ദേശീയ ശ്രദ്ധ നേടിയ മറ്റൊരു ചിത്രത്തില്‍, അതും വിധിനിയോഗം എന്നപോലെ, പ്രേം പ്രകാശ് തന്നെ നിര്‍മ്മച്ച്, അദ്ദേഹത്തിന്റെ മക്കളും പുതുമുഖങ്ങളുമായ സഞ്ജയ് ബോബിമാര്‍ തിരക്കഥയെഴുതിയ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയില്‍ വളരെ പ്രധാനപ്പെട്ടൊരു വേഷത്തില്‍, കുട്ടികളുടെ ജയിലിലെ പാചകക്കാരനായ മൂങ്ങ വര്‍ക്കിയായി സലീം കുമാര്‍ പ്രത്യക്ഷപ്പെട്ടു.
അന്ന് സിബി മലയിലും പ്രേം പ്രകാശും 14 വര്‍ഷം മുമ്പത്തെ അയ്മനം നാളുകള്‍ ഓര്‍ത്തിരിക്കില്ല. മനസ്സില്‍ അണയാ കനലായി ഒരു നെരിപ്പോടില്‍ എരിയുന്നെങ്കിലും സലീം കുമാറും അതൊന്നും ഓര്‍മിപ്പിച്ചും കാണില്ല. കാരണം സിനിമയില്‍ ഇതൊക്കെ പതിവാണല്ലോ? പ്രക്ഷേപണത്തിനു യോഗ്യമല്ലെന്ന് ആകാശവാണി വിധിക്കുന്ന യേശുദാസ് മലയാളികളുടെ ഗാനഗന്ധര്‍വനായെന്നു വരാം. സ്‌ക്രീന്‍ ടെസ്റ്റില്‍ സിബി മലയില്‍ പൂജ്യം മാര്‍ക്കു നല്‍കിയ മോഹന്‍ലാല്‍ സിബിയുടെതന്നെ പില്‍ക്കാല സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടാം. എല്ലാം കാലത്തിന്റെ കളികള്‍. അല്ലെങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ?

No comments: