Saturday, February 26, 2011

Detailed interview with Arundhathi Roy in Kannyaka March first issue

സപ്തര്‍ഷി മണ്ഡലത്തില്‍ വസിഷ്ഠന് തൊട്ടടുത്ത് നിലകൊള്ളുന്ന നക്ഷത്രമാണ് അരുന്ധതി. മരണാസന്നര്‍ക്ക് ആ നക്ഷത്രത്തെ കാണാനാവില്ലെന്നാണ് വിശ്വാസം. സമൂഹത്തിലെ നിന്ദിതരുടെയും പീഢിതരുടെയും സങ്കടങ്ങള്‍ കാണാത്ത, സാമൂഹിക പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടച്ചു മരണം കാക്കുന്ന അധികാരതിമരം ബാധിച്ചവര്‍ക്കു തിരിച്ചറിയാനാവാതെ പോവുന്ന നക്ഷത്രം തന്നെയാണ് അരുന്ധതി റോയി സ്വന്തം നിലപാടുകളുടെ കരുത്തില്‍ വ്യക്തിത്വത്തിന്റെ ശക്തിയില്‍ ഇന്ത്യന്‍ മനഃസാക്ഷിയായി മാറുന്ന അരുന്ധതിയുമായി ഒരു കൂടിക്കാഴ്ചയില്‍ നിന്ന്

എ.ചന്ദ്രശേഖര്‍
ശ്മീരിലെ ഒരു ഗ്രാമം. ഗ്രാമത്തിന്റെ പേരു തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അവിടെ ഞാന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീ. അവര്‍ എന്നോടു പറഞ്ഞ അനുഭവമുണ്ട്. ഇന്നും ഒരുപക്ഷേ എന്നും എന്റെ മനസ്സില്‍ ഒരു നെരിപ്പോടായി പൊലിഞ്ഞുകത്തുന്ന തീവ്രമായൊരു അനുഭവം. പതിന്നാലു വയസ്സായിരുന്നു അവരുടെ മകന്. ഒരു ദിവസം, അവരുടെ വീടിനു കുറച്ചകലെയുള്ള മറ്റൊരു വീട്ടില്‍ തീവ്രവാദികളുണ്ടെന്നു പട്ടാളത്തിനു വിവരം കിട്ടുന്നു. അവര്‍ സ്ഥലം വളയുന്നു. അപ്പോഴാണ് അതിന്റെ കമാന്‍ഡര്‍ സ്ത്രീയുടെ മകനെ കാണുന്നത്. അവരവനെ നിര്‍ബന്ധപൂര്‍വം വിളിച്ചിറക്കി കൊണ്ടു പോയി. അവന്റെ കയ്യില്‍ ഒരു സാധനം കൊടുത്തിട്ട് അതുകൊണ്ടുപോയി ഭീകരര്‍ ഉണ്ടെന്നു കരുതുന്ന വീട്ടില്‍ ഏല്‍പ്പിച്ചു വരാന്‍ ആജ്ഞാപിക്കുന്നു. കയ്യിലെന്താണെന്നറിയാതെ കുട്ടി അനുസരിക്കുന്നു. അവനതുംകൊണ്ട് വീട്ടിനുള്ളില്‍ പ്രവേശിച്ചതും പട്ടാളസംഘമേധാവി കയ്യിലെ റിമോട്ടമര്‍ത്തിയതും ഒന്നിച്ച്. പൊട്ടിത്തെറിയുടെ അഗ്നിനാളങ്ങള്‍ ഓര്‍മ്മയായി ആ അമ്മയുടെ മനസ്സിലിന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ട്. കണ്ണീരിനെ കവിളിലെത്തുമ്പോഴേക്ക് നീരാവിയാക്കിക്കളയാന്‍ മാത്രം ശക്തിയുള്ളതാണ് അവരുടെ ആ നേരനുഭവം.

കശ്മീരില്‍ മറ്റ് സ്ഥാപിത താല്‍പര്യങ്ങളൊന്നുമില്ലാതെ, അവിടത്തെ അവസ്ഥകള്‍ തിരക്കിയറിയാനെത്തിയതായിരുന്നു ഞാന്‍. അങ്ങനെ മറ്റ് അജന്‍ഡകളില്ലാതെ ഈ താഴ് വാരത്തിലെത്തുന്ന ആര്‍ക്കും മനസ്സിലാക്കാനാവുന്നതു തന്നെയാണ് ഞാനും അവിടെ കണ്ടത്-കണ്ടറിഞ്ഞതും. പക്ഷേ ഞാന്‍ അതു പുറം ലോകത്തിനു മുന്നില്‍ തുറന്നു പറഞ്ഞതാണ് പലര്‍ക്കും അസ്വാരസ്യമുണ്ടാക്കിയത്. എന്റെ അനുഭവത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പട്ടാളമേഖലയാണ് കശ്മീരിലേത്. സൈന്യമറിയാതെ ഒരിലനയക്കം പോലും അനുവദിക്കപ്പെടാത്ത സ്ഥലം. അവിടെ സത്യം പോലും പട്ടാളത്തെ ഭയന്ന് ഇരുട്ടിലാണ്. ഈ ഇരുള്‍ക്കാഴ്ചകളാണ് ഞാന്‍ വെളിച്ചത്തിലെത്തിച്ചത്. അപ്പോള്‍ ഞാന്‍ അധികാരത്തിന്റെ കണ്ണില്‍ കരടായി.രാജ്യദ്രോഹിയായി.

വ്യാജനിര്‍മ്മിതമായ ആശയക്കുഴപ്പങ്ങളാണ് കശ്മീരിലെ പ്രശ്‌നങ്ങളെന്നാണ് എന്റെ അഭിപ്രായം.അവിടെ ജനാധിപത്യം പരിധിക്കു പുറത്താണ്. ഇതുവരെയായി 68,000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക സംഖ്യ ഇനിയുമെത്രയോ ആയിരങ്ങളാവാം. പ്രാദേശികമായി തുടങ്ങിയ അസ്വാരസ്യങ്ങള്‍ രാജ്യഹൃദയത്തിലേക്ക് പടര്‍ന്നു പിടിക്കുന്ന കാഴ്ചയാണ് കശ്മീര്‍.

കശ്മീരില്‍ നിന്നു തന്നെ ഇനിയൊരനുഭവം കൂടി. മുഖത്തിന്റെ ഒരുവശം മുഴുവന്‍ കരിഞ്ഞുപോയി പാതിമുഖവുമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടു. അയാളുടെ കഥ കേട്ടപ്പോള്‍ ഇതെല്ലാം ഇന്ത്യയില്‍ത്തന്നെ നടന്നതാ ണോ എന്നു തോന്നിപ്പോയി! നാലു സഹോദരങ്ങളാണവര്‍.ഒരിക്കല്‍ അവരുടെ താമസസ്ഥലത്തിനടുത്ത് ഒരിടത്ത് ഭീകരവാദികളുടെ സാന്നിദ്ധ്യം മണത്ത് സൈന്യം പാഞ്ഞെത്തി. വഴിയിലൂടെ പോവുകയായിരുന്ന ചെറുപ്പക്കാരനും സഹോദരനും പെട്ടെന്നാണ് പട്ടാളത്തലവന്റെ ശ്രദ്ധയില്‍പ്പെട്ടത്. അയാള്‍ അവരിരുവരെയും വണ്ടിയില്‍ക്കയറ്റി സൈനികത്താവളത്തിലേക്കു കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ അവര്‍ക്കു നേരിടേണ്ടി വന്നത് ക്രൗര്യത്തിന്റെ അങ്ങേയറ്റമായിരുന്നു. പട്ടാളത്തലവന്‍ അവരോടായി ചോദിച്ചു- നിങ്ങള്‍ എത്രപേരാണ്? നാലുപേര്‍ എന്നു മറുപടി. അപ്പോള്‍ തലവന്റെ വിധി വരുന്നു- അതാണു പ്രശ്‌നം. നാലുപേരുണ്ടായിപ്പോയി. അപ്പോള്‍ രണ്ടു പേര്‍ വീട്ടില്‍ നില്‍ക്കും, രണ്ടുപേര്‍ ജിഹാദികളാവും. അതുവേണ്ട. നിങ്ങള്‍ രണ്ടുപേരെ തട്ടിക്കളഞ്ഞാലോ? അപ്പോള്‍ പ്രശ്‌നം തീരുമല്ലോ? ബാക്കി രണ്ടുപേരും വീട്ടുകാരെയും നോക്കി വീട്ടിലിരുന്നോളും, രാജ്യം രക്ഷപ്പെടും. എന്താ എന്തു പറയുന്നു? തങ്ങളുടെ നെഞ്ചിനു നേരെ പിടിച്ച തോക്കിന്മുനയിലാണ് ചെറുപ്പക്കാര്‍. അവര്‍ക്കെന്തെങ്കിലും പറയാനാവുന്നതിനുമുമ്പു തന്നെ പട്ടാളക്കാരന്റെ തോക്കു പൊട്ടി. മൂത്തസഹോദരന്‍ നെഞ്ചുപൊട്ടി പിടഞ്ഞുവീണു. രണ്ടാമത്തയാളിന്റെ തലയ്ക്കുനേരേയായിരുന്നു നിറയൊഴിഞ്ഞത്. അയാളും താഴെ വീണു. രാത്രിയില്‍ പട്ടാളം ഉപേക്ഷിച്ചു പോയ രണ്ടുപേരെ കണ്ട് ഓടിക്കൂടിയ ഗ്രാമവാസികളാണ് പിന്നീട് ഇവരിലൊരാള്‍ക്ക് ജീവനുളള വിവരം തിരിച്ചറിയുന്നത്. അന്നു രക്ഷപ്പെട്ട ചെറുപ്പക്കാരനെയാണ് ഞാന്‍ കണ്ടുമുട്ടിയത്, മുഖത്തിന്റെ ഒരുവശം തന്നെയില്ലാത്ത രൂപത്തില്‍.

കശ്മീരില്‍ ഞാന്‍ തൊട്ടറിഞ്ഞ തീവ്രമായ അനുഭവങ്ങളില്‍ രണ്ടെണ്ണമേ ആവുന്നുള്ളൂ ഇവ. ഇതിലും ഭീകരമാണ് കശ്മീരിലെ യഥാര്‍ഥ അവസ്ഥ. എന്നെ സംബന്ധിച്ചിടത്തോളം, ഈ ഭീകരതയുടെ ഒരു ശഌഥചിത്രമെങ്കിലും എനിക്കു പുറത്തെത്തിക്കാന്‍ കഴിഞ്ഞു. അതിലെനിക്കു കൃതാര്‍ഥതയുണ്ട്്. അതിന്റെ പേരില്‍ ഇനി എനിക്കുനേരെ എന്തു പടപ്പുറപ്പാടുണ്ടായാലും ഞാന്‍ എന്റെ നിലപാടുകളില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു. ഞാനൊരു സ്ത്രീയായിപ്പോയതുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെടാനോ ആരോപണങ്ങളാല്‍ നിശ്ശബ്ദയാക്കാനോ ശ്രമിക്കുന്നതെന്ന് തോന്നുന്നില്ല. കൂറേക്കൂടി സങ്കീര്‍ണമാണ് കാര്യങ്ങള്‍.അതുകൊണ്ടുതന്നെ എനിക്കെതിരേ ഒച്ചപ്പാടുകളും വിവാദങ്ങളും കത്തിപ്പടര്‍ന്നപ്പോഴും ഞാന്‍ എനിക്കു പറയാനുള്ളത് ഒന്നുകൂടി ആവര്‍ത്തിക്കുകമാത്രമേ ചെയ്തുള്ളൂ. ഇരയാക്കപ്പെടുന്നതിനെ പേടിച്ച്് പറഞ്ഞതു തിരിച്ചെടുക്കാനോ, പിന്‍വലിക്കാനോ, മാറ്റിപ്പറയാനോ എനിക്കു സാധിക്കില്ല. അതൊരുപക്ഷേ, അമ്മ വഴിക്കു തന്നെ എനിക്കു പകര്‍ന്നു കിട്ടിയ തന്റേടം ഒന്നുകൊണ്ടു കൂടിയായിരിക്കാം.

കേരളത്തിന്റെ സ്ത്രീമുഖം
പക്ഷേ, അടുത്തിടെ മലയാളി മാധ്യമപ്രവര്‍ത്തകയായ ടി.കെ.ഷാഹിനയ്ക്കു നേരിടേണ്ടി വന്ന ഭരണകൂട ഭീകരതയെ അപേക്ഷിച്ചു നോക്കുമ്പോള്‍, എനിക്കു നേരെയുണ്ടായ അധികാരവര്‍ഗനീക്കങ്ങള്‍ എത്രയോ ഭേദമായിരുന്നു. എന്നെ നേരിട്ട് ഇരയാക്കി കുടുക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഷാഹിനയുടെ കാര്യത്തില്‍, മദനിയ്‌ക്കെതിരായ കുറ്റപത്രത്തിലെ പല സാക്ഷികമൊഴികളും വ്യാജമാണെന്നു തെളിയിക്കുന്ന തെഹല്‍ക്ക റിപ്പോര്‍ട്ടിന്റെ പേരില്‍ ആ കുട്ടി നേരിട്ട് കേസില്‍ പ്രതിയാക്കപ്പെടുകയായിരുന്നില്ലേ? എന്തിന് കേരളത്തില്‍ത്തന്നെ ഇന്നത്തെ പത്രത്തില്‍ കണ്ടില്ലേ, ട്രെയിനില്‍ നിന്നു തള്ളിയിട്ട് ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട സൗമ്യയുടെ കഥ. മലയാളിയുടെ ഇരട്ടത്താപ്പിന്റെ, സദാചാരകാപട്യത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സംഭവം.എനിക്കു തോന്നുന്നു, മലയാളി സ്ത്രീകള്‍ എത്രത്തോളം സ്വതന്ത്രരായാലുംശരി, ആത്യന്തികമായി അവര്‍ തീര്‍ത്തും യാഥാസ്ഥിതികരാണ്. ഇതൊരു വലിയ വൈരുദ്ധ്യമായിത്തന്നെ തോന്നിയിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായുമൊക്കെ ഏറെ മുന്നേറിയിട്ടുള്ളവരാണ് കേരളസ്ത്രീകള്‍. ഇപ്പോള്‍ത്തന്നെ നോക്കൂ, ലോകത്തെവിടെയും നഴ്‌സുമാര്‍ മലയാളികളാണ്. എന്തു ജോലിയുമെടുക്കാനവര്‍ക്കു മടിയില്ല. ഇത്രയൊക്കെ ഉണ്ടായിട്ടും മാനസികമായി അവര്‍ അടിമത്തത്തിലാണ്. എന്തൊക്കെ മാറി എന്നു പറഞ്ഞാലും പാരമ്പര്യ യാഥാസ്ഥിതികത്വത്തിന്റെ നാലതിരുകളില്‍ നിന്നു രക്ഷപ്പെടാനാഗ്രഹിക്കാത്തവരാണവര്‍.

എന്റെ അനുഭവത്തില്‍, ഉത്തര്‍പ്രദേശിലെയും, ഹരിയാനയിലെയും,ബിഹാറിലേയും മാടമ്പിസമൂഹത്തിലെ സ്ത്രീകളേക്കാള്‍ ഏറെ അടിച്ചമര്‍ത്തപ്പെടുന്നവരും, പീഢിപ്പിക്കപ്പെടുന്നവരുമാണ് കേരളസമൂഹത്തിലെ സ്ത്രീത്വം. സ്ത്രീ-പുരുഷ ബന്ധത്തിലും ഈ വൈചിത്ര്യം ഏറെ പ്രകടമാണ്.കശ്മീരിലെ നിഷ്ഠുര ഭീകരതയ്ക്കിടയിലും അതിശക്തരും സ്വതന്ത്രരുമായ ഒട്ടേറെ പെണ്‍ജന്മങ്ങളെ എനിക്കു കാണാനായി.അത്രപോലും സ്വതന്ത്രരാണ് മലയാളിപ്പെണ്ണുങ്ങള്‍ എന്നെനിക്കു തോന്നുന്നില്ല. എന്നേപ്പോലൊരാള്‍ക്കു പോലും ഏറെ കലഹിക്കേണ്ടിവന്നു ഈ സമൂഹത്തിന്റെ യാഥാസ്ഥിതികതയുടെ നീരാളഹസ്തങ്ങളില്‍ നിന്നു കുതറിമാറി ജീവിക്കാന്‍.

വഴിത്തിരിവുകളിലെ കരുത്ത്
എനിക്കു തോന്നുന്നു, അതിശക്തയായ ഒരു അമ്മയുടെ മകളായി ജീവിക്കാനായതാണ് എന്നെ ഞാനാക്കി മാറ്റിയത് എന്ന്. എന്നെ അമ്മ വളര്‍ത്തിയത് അത്തരത്തിലാണ്.എന്നെ പരിപൂര്‍ണ സ്വതന്ത്രയാക്കിയാണ് വളര്‍ത്തിയത്. പതിനേഴാം വയസ്സില്‍ അമ്മയോടു കലഹിച്ച് ഡല്‍ഹിയിലേക്കു വീടുവിട്ടിറങ്ങിയതാണു ഞാന്‍. അതുപക്ഷേ, അമ്മയോടുള്ള ആശയപരമായ വൈരുദ്ധ്യം കൊണ്ടായിരുന്നില്ല. സ്വന്തം തട്ടകത്തില്‍ നിന്ന് സ്വന്തം മനഃസാക്ഷിക്കു നേരെന്നു തോന്നുന്നതിനു വേണ്ടി അതിശക്തമായി പോരാടിയ ആളാണ് എന്റെ അമ്മ. അവര്‍ അക്ഷരാര്‍ഥത്തില്‍ ഒരു ശക്തീദുര്‍ഗ്ഗം തന്നെയായിരുന്നു. എന്നാല്‍ ഒരു കൂരയ്ക്കു കീഴില്‍ രണ്ട് ആണവായുധങ്ങള്‍ ഒന്നിച്ചിരുന്നാലുണാടാവുന്ന സ്‌ഫോടനാത്മകത ഒന്നാലോചിച്ചു നോക്കൂ. അത് തീയും മണ്ണെണ്ണയും പോലുള്ള ഒരവസ്ഥയായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ രണ്ടു കാഴ്ചപ്പാടുകളാണ് ഞാനും അമ്മയും ഉയര്‍ത്തിപ്പിടിച്ചത്.

അത്രയ്ക്ക് ശക്തമായ വ്യക്തിത്വമായിരുന്നു അമ്മ. അത് അമ്മയുടെ പരാധീനതയായല്ല ഞാന്‍ കണക്കാക്കുന്നത്, മറിച്ച് അവരുടെ വ്യക്തിസവിശേഷതയായാണ്. അമ്മ ആഗ്രഹിച്ച ജീവിതത്തിനു പുറത്തായിരുന്നു ഞാന്‍. സുറിയാനി ക്രിസ്ത്യാനിയുടെ സാമൂഹികച്ചട്ടക്കൂട്ടില്‍ ശരാശരി മലയാളിപ്പെണ്ണായി ജീവിതമൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ അമ്മയുടെ ചിറകിന്‍കീഴില്‍ തന്നെ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നടിയുമായിരുന്നു.അമ്മ സ്ഥാപനനിര്‍മ്മാതാവാണെങ്കില്‍ ഞാന്‍ സ്ഥാപനവിരുദ്ധയായിരുന്നു.അതുകൊണ്ടാണ് വളരെ ചെറുപ്പത്തിലേ അമ്മയോടു കലപിച്ച് ഞാന്‍ എന്റെ സ്വന്തം വഴിതേടിയിറങ്ങിയത്. സമൂഹം നമുക്കുചുറ്റും വരച്ചിടുന്ന വിലക്കുകളുടെ ലക്ഷ്മണരേഖകളെ വെറുതേ പഴിച്ചിട്ടു കാര്യമൊന്നുമില്ല. അതു മറികടക്കാനുള്ള ഇച്ഛാശക്തിയുണ്ടാവണം.ഭാഗ്യത്തിന് എന്റെ ജീവിതത്തില്‍ എനിക്ക് അതിനുള്ള അവസരങ്ങളുണ്ടായി. അവ ഞാന്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

സിനിമയുടെ വഴിയേ...
ഡല്‍ഹിയില്‍ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറില്‍ ആര്‍കിടെക്ടിനു പഠിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി ഒരു സിനിമയ്ക്കു തിരക്കഥയെഴുതുന്നത്. അതിനാകട്ടെ,1889ല്‍ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതിയും ലഭിച്ചു.ഞങ്ങളുടെ ക്യാമ്പസിന്റെ തന്നെ അനുഭവങ്ങളായിരുന്നു ഇന്‍ വിച്ച് ആനി ഗീവ്‌സ് ഇറ്റ് ദോസ് വണ്‍സ് എന്ന ആ ചിത്രം. അതിലെ രാധ എന്ന നായികാകഥാപാത്രത്തെയും അന്നിത്തെ ആവേശത്തിന് ഞാന്‍ തന്നെ അവതരിപ്പിച്ചു. എന്റെ ഭര്‍ത്താവ് പ്രദീപ് കിഷനായിരുന്നു സംവിധായകന്‍. എണ്‍പതുകളിലെ മധ്യധാരയില്‍ പിറന്ന ആ സിനിമയില്‍ അര്‍ജജുന്‍ റൈന, റോഷന്‍ സേഥ്്, ഐസക് തോമസ് എന്നിവര്‍ക്കൊപ്പം അന്ന് താരമേയായിട്ടില്ലാത്ത ഷാരൂഖ് ഖാനും എന്നോടൊപ്പം അഭിനയിച്ചിരുന്നു. പ്രദീപിന്റെ തന്നെ ദേശീയ പ്രശസ്തി നേടിയ മാസ്സെ സാഹിബ് (1985)എന്ന സിനിമയില്‍ രഘുബീര്‍ യാദവിനൊപ്പം ഒരു ആദിവാസിയുവതിയായി അഭിനയിച്ച പരിചയത്തില്‍ നിന്നാണ് വാസ്തവത്തില്‍ ഇന്‍ വിച്ച് ആനിയില്‍ അഭിനയിക്കുന്നത്.

പലരും ചോദിക്കാറുണ്ട്.ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തായിട്ടും, തെറ്റില്ലാത്ത നടി എന്ന അഭിപ്രായം നേടിയിട്ടും പിന്നീട് എന്തേ ആ മേഖലകളില്‍ നില്‍ക്കാതെ എഴുത്തിലേക്കു ചാടി എന്ന്. അതിനെനിക്ക് ഒരു മറുപടിയേ ഉള്ളൂ. എന്റെ സിനിമയായാലും, ഗോഡ് ഓഫ് സ്‌മോള്‍ തിങ്്‌സ് നോവലായാലും പിന്നീട് ഞാന്‍ എഴുതിയ അസംഖ്യം ലേഖനങ്ങളായാലും,എല്ലാം എന്റെ ചിന്താധാരയുടെ നൈരന്തര്യം, തുടര്‍ച്ച ഉള്‍ക്കൊള്ളുന്നതായിരുന്നു. അവയ്‌ക്കെല്ലാം തമ്മില്‍ അദൃശ്യമായൊരു തുടര്‍ച്ചയുടെ ചങ്ങലക്കണ്ണിയുടെ ബന്ധനമുണ്ട്. എനിക്കു പറയാനുള്ള അഭിപ്രായങ്ങളുടെ, ശ്രദ്ധ ക്ഷണിക്കാനുള്ള സാമൂഹിപ്രശ്‌നങ്ങളുടെ അന്തര്‍ധാരയുണ്ട്. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ മാറി മാറി പരീക്ഷിക്കുമ്പോഴും എന്നിലെ എന്നെ കൂടുതല്‍ സ്വയം പ്രകാശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു ഞാന്‍ തേടിയിരുന്നത്. അഭിനയമെന്നത്, സിനിമയുടെ നിര്‍മാണരഹസ്യങ്ങള്‍ തേടിയുള്ള ഒരു ചെറിയ അന്വേഷണം മാത്രമായിരുന്നു എനിക്ക്. സിനിമയെക്കുറിച്ചുള്ള ആകാംക്ഷകള്‍ തീര്‍ക്കാനുള്ള പരിക്രമണം. എന്നെ സംബന്ധിച്ചിടത്തോളം സിനിമയ്ക്കു മുന്നില്‍ നിന്ന് പിന്നിലേക്കും അവിടെ നിന്ന്് എഴുത്തിലേക്കുമുള്ള മാറ്റം സ്വാഭാവികം മാത്രമാണ്, അല്ലാതെ പുറത്തുനിന്നൊരാള്‍ക്കു തോന്നുന്നതു പോലെ മറുകണ്ടം ചാടലല്ല.

അക്ഷരത്തിന്റെ ആത്മവിശ്വാസം
പക്ഷേ, ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു, എഴുത്താണ് എന്റെ തട്ടകം എന്ന്. ഇന്നും ഞാന്‍ വിശ്വസിക്കുന്നു, അക്ഷരങ്ങളുടെയത്ര കരുത്ത് മറ്റൊരു മാധ്യമത്തിനുമില്ലെന്ന്. ഒരുപക്ഷേ, ക്ഷരങ്ങളല്ലാത്തവയുടെ ആ ശക്തിയിലാണ് ഞാന്‍ പറയുന്നത് സമൂഹം ശ്രദ്ധയോടെ കേള്‍ക്കുന്നത്. എന്നെ നിങ്ങള്‍ അംഗീകരിക്കുന്നത്. എനിക്കു തോന്നുന്നു, ലോകത്ത് സംഗീതത്തിനും സാഹിത്യത്തിനും മാത്രമേ ഇത്രയും വലിയ സ്വാധീനശക്തിയാവാന്‍ ശേഷിയുള്ളൂ എന്ന്. ഇന്ന് ഓരോ ദിവസവും ഞാന്‍ അതിന്റെ ശക്തി ആവര്‍ത്തിച്ചു ബോധ്യപ്പെടുന്നുണ്ട്-അതിന്റെ സ്വാധീനം അനുഭവിച്ചറിയുന്നുണ്ട്. എന്റെ രചനകളുടെ ഭാഷാ മൊഴിമാറ്റങ്ങള്‍ പുറത്തിറങ്ങും വരെ അതിന്റെ ഒറിജിനല്‍ വാങ്ങി വായിക്കുന്നവര്‍. വിവിധ ഭാഷകളിലേക്ക് അവയുടെ മൊഴിമാറ്റങ്ങള്‍...അക്ഷരങ്ങളിലൂടെ എന്നെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വായനക്കാര്‍. വാസ്ഥവത്തില്‍ അവരുടെ മനസ്സുകൊണ്ടുള്ള ആ അംഗീകാരമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടു തന്നെ അംഗീകാരങ്ങള്‍ക്കു മുന്നില്‍ സ്വയം മറക്കാന്‍ ഞാനൊരുക്കമല്ല. എനിക്കു പറയാനുള്ളത് കൂടുതല്‍ ശക്തമായി പറയാനുള്ള പാവനമായ നിലപാടുതറയായിട്ടാണ് എഴുത്തിനെ ഞാന്‍ കണക്കാക്കുന്നത്.

അംഗീകാരത്തെപ്പറ്റി പറഞ്ഞപ്പോഴാണ്. അവാര്‍ഡുകള്‍ അധികാരത്തിന്റെ ഒരായുധമാണ്. അവര്‍ക്കഹിതമായതു പറയുന്നതില്‍ നിന്ന് നമ്മെ വിലക്കാനും നിലയ്ക്കു നിര്‍ത്താനുമുള്ള ആയുധം. ദൗര്‍ഭാഗ്യത്താല്‍ നമ്മുടെ കലാകാരന്മാരും എഴുത്തുകാരുമെല്ലാം ഒരര്‍ഥത്തില്‍ സമ്മാനാര്‍ഥികളാണ്-പ്രൈസ് ഒബ്‌സസ്ഡ് ! ബഹുമതികള്‍ കൊണ്ട് നിശ്ശബ്ദരാക്കുക എന്നതാണ് ഭരണകൂട ശൈലി. മലയാളസാഹിത്യത്തെപ്പറ്റി, അത്ര അടുത്തു പിന്തുടരാത്തതുകൊണ്ടു ഞാനൊരഭിപ്രായം പറയുന്നത് ശരിയല്ല. എന്നാല്‍ ഇന്ത്യന്‍ സാഹിത്യത്തിന്റെ പൊതുവായ അവസ്ഥയെന്തെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാവുന്നതല്ലേ? ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ കാര്യമെടുക്കൂ. അതു സ്‌പോണ്‍സര്‍ ചെയ്യുന്നത് ബഹുരാഷ്ര്ട കുത്തക കമ്പനികളാണ്. അത്തരം സാഹചര്യത്തില്‍ തുറന്നെഴുത്തോ തുറന്നുപറച്ചിലോ സാധ്യമാവുന്നതെങ്ങനെയാണ്?

സത്യത്തിന്റെ ഇരകള്‍
സത്യം പറയുന്നവര്‍ എന്നും അധികാരവര്‍ഗത്തില്‍ നിന്നു നേരിടുന്ന ഭീഷണിയേ എനിക്കും നേരിടേണ്ടി വന്നിട്ടുള്ളൂ. അതുതന്നെയാണ് ഡോ.ബിനായക് സെന്നിനും നേരിടേണ്ടി വന്നത്. ഭരണകൂടത്തിന്റെ അരക്ഷിതബോധത്തില്‍ നിന്നും അപകര്‍ഷയില്‍ നിന്നുമാണ് ഇത്തരം വ്യാജ ആരോപണങ്ങളും സത്യം മൂടിവയ്ക്കാനുള്ള ആക്രാന്തവും ഉടലെടുക്കുന്നത്. നക്‌സലൈറ്റുകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളുടെ ഇരുണ്ട കഥകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഭിഷഗ്വരന്‍ കൂടിയായ പി.യു.സി.എല്‍.പ്രവര്‍ത്തകനായ സെന്‍ പുറത്തുകൊണ്ടുവന്നത്. അവരുടെ മനുഷ്യാവകാശസംരക്ഷണത്തിനു വേണ്ടിയാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചത്. മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിനിടയിലാണ് തീവ്രവാദി എന്നു മുദ്രകുത്തി ബിനായക് സെന്നിനെ ജയിലിലടച്ചത്. പക്ഷേ അതുകൊണ്ട് ഒരു നേട്ടമുണ്ടായി. സെന്നിനെ പോലെ എത്രയോ ആളുകള്‍ ഇതേ പോലെ തന്നെ നമ്മുടെ ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്നുണ്ട്. അവരെപ്പറ്റിയൊന്നും ഒരിക്കലും നാം ആലോചിച്ചിട്ടേയില്ല. സെന്നിന്റെ അറസ്റ്റും ജീവപര്യന്തവും, അത്തരക്കാരെക്കുറിച്ച് കൂടുതല്‍ ഉറക്കെ ചിന്തിക്കാന്‍ നമ്മേ പ്രേരിപ്പിച്ചു. അത് അവരുയര്‍ത്തിക്കൊണ്ടു വന്ന പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സെന്‍ ഇരയാക്കപ്പെട്ടു എന്നു വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ക്കൂടിയും പറയാനുള്ള സത്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറയാനും സെന്നിന്റെ അനുഭവം എനിക്കു കരുത്തു പകരുന്നു.

ഇന്ന് അധികാരം നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. നാം ദിവസവും കേള്‍ക്കുന്നത് രണ്ടുലക്ഷം കോടി രൂപയുടെ അഴിമതികളുടെ കണക്കുകളാണ്. അതെല്ലാമാകട്ടെ കോര്‍പറേറ്റുകളുടെ ഇടപെടലുകളിലൂടെ ഉണ്ടായതുമാണ്.ഇക്കാര്യത്തില്‍ രാഷ്ര്ടീയ ഭേദമില്ലെന്നതാണ് എന്നെ സങ്കടപ്പെടുത്തുന്ന കാര്യം.

കോര്‍പറേറ്റുകളുടെ ചട്ടുകമാവുന്നതില്‍ ബി.ജെ.പി. എന്നോ, കോണ്‍ഗ്രസ് എന്നോ കമ്യൂണിസ്റ്റ് എന്നോ ഭേദങ്ങളില്ല. ഇന്ത്യയില്‍ പാര്‍ലമെന്ററി ഇടതുപക്ഷം എന്നൊന്ന് നിലനില്‍ക്കുന്നതേ ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉണ്ടെങ്കില്‍ തന്നെ അവരും പങ്കിടുന്നത് ബി.ജെ.പി.യുടെയോ കോണ്‍ഗ്രസിന്റെയോ അജന്‍ഡകള്‍ തന്നെയാണ്. അവര്‍ക്കു മാതൃക ഗുജറാത്തിലെ വികസനമാണ്, മോഡിയാണ്. ഗുജറാത്തില്‍ മരിച്ചുവീണ നിഷ്‌കളങ്കരുടെയും, പീഢിപ്പിക്കപ്പെട്ട നൂറുകണക്കിനു സാധാരണക്കാരുടെയും മനുഷ്യാവകാശപ്രശ്‌നങ്ങള്‍ അവര്‍ക്കു വിഷയമേ അല്ല. അവര്‍ക്ക് ഇന്ത്യ തിളങ്ങണം.ഇന്നും ദിവസേന 20 രൂപ മാത്രം വരുമാനമുള്ള എണ്‍പതു കോടി പേരുടെ ജീവിതാവസ്ഥ അവരെ ബാധിക്കുന്നതേയല്ല. അവരെ സ്വാധീനിക്കുന്നത് സാധാരണക്കാരുടെ പ്രശ്‌നങ്ങളല്ല, കോര്‍പറേറ്റ് ഭീമന്മാരുടെ പ്രതിസന്ധികള്‍ മാത്രമാണ്. അതുകൊണ്ടാണ് രാജ്യത്ത് തീവ്രപ്രവര്‍ത്തനങ്ങള്‍ പൊന്തിവരുന്നത്.

കാടുകയറിയപ്പോള്‍
ബംഗാളിലെ മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യത്തില്‍ ഞാന്‍ പോയിരുന്നല്ലോ. അതൊരനുഭവമായിരുന്നു. കേവലം പ്രാദേശികം മാത്രമല്ല അവരുടെ പ്രശ്‌നങ്ങള്‍. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകളോടുള്ള അടങ്ങാത്ത പ്രതിഷേധത്തില്‍ നിന്നാണ് അത്തരമൊരു സംഘര്‍ഷം ഉടലെടുത്തത്. ഒരു യുദ്ധഭൂമിയിലേക്കു പോകുന്ന ഏതൊരാള്‍ക്കുമുണ്ടാവുന്നതുപോലുള്ള ചില മുന്‍വിധികളോടെയാണ് ഞാന്‍ ദണ്ഡകവനത്തിലേക്കു പോയത്. പക്ഷേ അവിടത്തെ കാഴ്ചകള്‍ അക്ഷരാര്‍ഥത്തില്‍ എന്റെ കണ്ണു തുറപ്പിച്ചു, അമ്പരപ്പിച്ചു. അവിടെ മാവോയിസ്റ്റ് ഒളിപ്പോരാളികളില്‍ 45 ശതമാനത്തിലധികവും പെണ്ണുങ്ങളാണ്. അവര്‍ അവിടത്തെ അഴുകിയ മാടമ്പിത്വത്തിന്റെ ഇരകളാണ്. ജന്മിത്വത്തിന്റെ നിരന്തരചൂഷണത്തിനെതിരേ പ്രതികരിക്കാനും പ്രതിഷേധിക്കാനുമാണ് അവര്‍ ഗറില്ലാക്കൂട്ടങ്ങളായത്. പക്ഷേ, ഇപ്പോഴവര്‍ ഭീകരതയ്ക്കപ്പുറം രാഷ്ര്ടീയമായൊരു കൂട്ടായ്മയായിക്കൂടി മാറിയിട്ടുണ്ട്. ക്രാന്തികാരി ആദിവാസി മഹിളാ സംഘാടന്‍ എന്ന സംഘടനയില്‍ മാത്രം തൊണ്ണൂറായിരം സ്ത്രീകളാണ് പ്രവര്‍ത്തിക്കുന്നത്. അവരാകട്ടെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ര്ടീയ പരിഹാരം ആഗ്രഹിക്കുന്നവരുമാണ്. വാസ്തവത്തില്‍ മാവോയിസ്റ്റുളുടേത് സ്വന്തം സ്വത്വം, അസ്തിത്വം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള കലാപം കൂടിയായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. ഓര്‍മിക്കുക, ഇടതുപക്ഷം അധികാരത്തിലുള്ള ബംഗാളിലാണ്, അടിച്ചമര്‍ത്തലിനെതിരായി തീവ്രതയുടെ ഈ ജനകീയ പ്രതിരോധം അരങ്ങേറുന്നത്്.

നാടിറങ്ങിയപ്പോള്‍
വികസനം വികസനം എന്നു നാം നിത്യേന കേള്‍ക്കുന്നു.ഭരണകൂടങ്ങള്‍ക്കൊപ്പം രാഷ്ര്ടീയപ്പാര്‍ട്ടികളും അതേറ്റു പാടുന്നു. കേരളത്തിലെയും ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം വികസനപ്രവര്‍ത്തനങ്ങളും അതിന്റെ ബലിയാടുകളായ വാസ്തുഹാരകളുമാണല്ലോ. വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്നവര്‍. സ്വത്തുക്കള്‍ അന്യാധീനപ്പടുന്നവര്‍. പെരുവഴിയിലേക്ക് ഇറക്കിവിടപ്പെടുന്നവര്‍. അവര്‍ക്കു മുന്നില്‍ എക്‌സ്പ്രസ് ഹൈവേയും ഐ.ടി.പാര്‍ക്കുകളും മാധ്യമങ്ങളില്‍ നിറചര്‍ച്ചകളായി തുടരുന്നു. യഥാര്‍ഥത്തില്‍, ഗുണഭോക്താക്കളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഇരകളാക്കപ്പെടുന്ന ബലിയാടുകളാണെങ്കില്‍ അതെന്തു വികസനമാണ്? എനിക്കു തോന്നുന്നത്, വികസനം എന്നത് മനുഷ്യന്റെ ആന്തരികവും ആത്മീയവുമായ മുന്നേറ്റമാണ്. പൊതുസമൂഹത്തിന്റെ ഗുണമാവണം വികസനത്തിന്റെ ലക്ഷ്യം. അതല്ലാതെയുള്ള ഒരു വികസനവും വികസനമാവില്ല. ഭൂരിപക്ഷത്തെ വഴിയാധാരമാക്കിക്കൊണ്ട് സമ്പന്ന ന്യൂനപക്ഷത്തിനു മാത്രം ഗുണമാവുന്ന വികസനത്തെ അനുകൂലിക്കുന്നതെങ്ങനെയാണ്? നമ്മുടെ പ്രശ്‌നം യഥാര്‍ഥത്തില്‍ ഇതുതന്നെയാണ്. പാവപ്പെട്ടവന്‍ എന്നും കോര്‍പറേറ്റ് അടിച്ചമര്‍ത്തലിനെതിരേ പോരാടിക്കൊണ്ടേയിരിക്കുന്നു. അവരുടെ പ്രാദേശിക പ്രശ്‌നങ്ങള്‍ പുറംലോകത്തു ജീവിക്കുന്നവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതേയില്ല. മറ്റൊരര്‍ഥത്തില്‍ അവര്‍ക്ക് ആ പ്രശ്‌നങ്ങള്‍ മനസ്സിലാവുന്നുമില്ല.ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി ഹാര്‍വാര്‍്ഡ്് വിദ്യാഭ്യാസ്ം നേടിയവര്‍ ചില്ലുമേടയിലിരുന്നു പാവപ്പെട്ടവനെ ഭരിക്കുന്നതിലെ വൈരുദ്ധ്യമാണ്.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ കോര്‍പറേറ്റ് ഭീഷണിയും ഇന്ന് വികസനത്തിന്റെ പേരിലാണ്. പരിസ്ഥിതിയെ പോലും പിടിച്ചുലയ്ക്കുംവിധമാണ് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നത്. അണക്കെട്ടുകള്‍ക്കു മേല്‍ അണക്കെട്ടുകള്‍. ഉള്‍ഖനനങ്ങള്‍...ഹിമാലയഭൂമി പോലും ഇവയില്‍ നിന്ന് മോചിതമല്ല. രക്തമൂറ്റുന്ന കോര്‍പറേറ്റുകളുടെ മുറിപ്പാടുകളില്‍ നിന്ന് നമ്മുടെ കേരളഭൂമി പോലും രക്ഷപ്പെടുന്നില്ല. എനിക്കറിയില്ല, പശ്ചിമഘട്ട മലനിരകള്‍ നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രതിസന്ധിയെപ്പറ്റി ഇനിയും കേരളീയര്‍ പൂര്‍ണമായി ബോധ്യവാന്മാരാണോ എന്ന്. ടൂറിസം വികസനം എന്ന പേരില്‍ പശ്ചിമഘട്ടമലനിരകളില്‍ അനിയന്ത്രിതമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിന്റെയൊന്നും പ്രത്യാഘാതത്തെപ്പറ്റി ആരും അത്ര ഗൗരവത്തില്‍ ചിന്തിച്ചിട്ടേ ഇല്ല.

നിരാശപ്പെടുത്തുന്ന നിസ്സംഗത
മധ്യവര്‍ഗഭൂരിപക്ഷമാണ് നമ്മുടെ ബലഹീനത. അവര്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നു.എല്ലാ സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വമായി ഒരു അകലം സൂക്ഷിക്കാനാണവര്‍ ശ്രദ്ധിക്കുന്നത്. സ്വന്തം കാര്യം സുരക്ഷിതമാക്കുക എന്നതേയുള്ളൂ അവരുടെ ചിന്ത.അവരൊന്നു മാറിച്ചിന്തിച്ചാല്‍ മാത്രം മതി ഈ രാജ്യം ഒന്നാകെ മാറിമറിയാന്‍. അതിനുള്ള ശക്തിയും സ്വാധീനവും അവര്‍ക്കുണ്ട്. പക്ഷേ അതവര്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ തിരിച്ചറിയുന്നതായി ഭാവിക്കുന്നില്ല. എന്തിനു വെറുതേ ഏടാകൂടങ്ങളില്‍ ചെന്നു ചാടുന്നു എന്നതാണ് ശരാശരിക്കാരന്റെ ചിന്ത. നമ്മുടെ പൊതു ധാരണകളില്‍്ത്തന്നെ വൈരുദ്ധ്യങ്ങളില്ലേ? സ്ത്രീകള്‍ക്കു വായിക്കാന്‍ എന്നു പറഞ്ഞു നല്‍കുന്ന പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം തന്നെയെടുക്കുക. ഗൗരവമായതൊന്നും സ്ത്രീകള്‍ വായിക്കേണ്ട എന്നൊരു രഹസ്യ അജന്‍ഡ ആ തെരഞ്ഞെടുപ്പിലുണ്ട്. ഇത്തരം മനോഭാവങ്ങളിലാണ് മാറ്റം വരേണ്ടത്.

പെണ്ണായിപ്പോയതുകൊണ്ട് അവള്‍ ഫാഷനും പാചകവും വീട്ടുവര്‍ത്തമാനങ്ങളും മാത്രമേ വായിക്കാവൂ ചിന്തിക്കാവൂ എന്നില്ലല്ലോ. രാഷ്ര്ടീയവും സാമ്പത്തികവുമെല്ലാം അവളും അറിഞ്ഞിരിക്കേണ്ട, ഇടപെടേണ്ട, പ്രതികരിക്കേണ്ട ഇടങ്ങള്‍ തന്നെയാണ്. മറിച്ചൊരു സംഗതിയുമുണ്ട്. നമ്മുടെ രാഷ്ര്ടീയക്കാര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കുമൊന്നും ഫാഷനോ അതുപോലെയുള്ള കാര്യങ്ങളോ തെല്ലും ബോധ്യമില്ല. അടുത്തിടെ എന്റെയൊരു ചി്ത്രം ജര്‍മ്മനിയിലെ വോഗ് മാസികയില്‍ അച്ചടിച്ചു വന്നു. ഞാനതിനെ വളരെ പോസിറ്റീവായാണ് കാണുന്നത്. ഭേദപ്പെട്ടരീതിയില്‍ തന്നെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതു മോശം കാര്യമാണെന്നും ഞാന്‍ കരുതുന്നില്ല.രാഷ്ര്ടീയക്കാര്‍ക്കും നല്ല ഫാഷന്‍ സെന്‍സ് ഉണ്ടായിക്കൂടെന്നില്ലല്ലോ? ഒരു മോഡലിന് നല്ല രാഷ്ര്ടീയ വീക്ഷണമുണ്ടാവുന്നതുപോലെ പ്രധാനമാണ് അത്. അത്തരമൊര ക്രോസ് ഓവറും മാറ്റവും ഉണ്ടാകാത്തതാണ് നമ്മുടെ ദുര്യോഗം.

അമ്മയാവാത്തതിനു പിന്നില്‍
കാടും മലയും കയറിയിറങ്ങുന്നതിനിടയില്‍ ജീവിക്കാന്‍ മറന്നുപോയോ എ്ന്നാണ് എന്നോട് പലരും ചോദിക്കാറുള്ള പ്രധാനപ്പെട്ടൊരു ചോദ്യം. എന്തുകൊണ്ട് കുടുംബബന്ധങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല, എന്തുകൊണ്ട് ഞാനൊരു അമ്മയാവുന്നില്ല. അതെല്ലാമാണ് അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍. പതിനേഴാം വയസ്സില്‍ അമ്മയില്‍ നിന്നു സ്വതന്ത്രയായവളാണു ഞാന്‍. കുടുംബത്തിന്റെ അടച്ചുറപ്പു പോലും നമ്മെ പലതില്‍ നിന്നും വിലക്കുന്നുണ്ട്. പാരതന്ത്ര്യത്തിന്റെ വേറൊരു രൂപം തന്നെയാണത്. സ്വതന്ത്രമായി രണ്ടു കയ്യും വീശി നടന്നു വിചാരിക്കുന്ന കാര്യങ്ങള്‍ പലതും ചെയ്യുന്നതില്‍ നിന്ന് അത്തരം ബന്ധനങ്ങള്‍ നമ്മെ വിലക്കുന്നു. എന്റെ കാര്യം തന്നെ എടുക്കുക. നിന്ന നില്‍പ്പില്‍ എനിക്കിപ്പോള്‍ ദണ്ഡകാരണ്യത്തില്‍ പോകാം. കശ്മീരില്‍ പോകാം. നാളെ വേണമെങ്കില്‍ തടവറയിലടയ്ക്കപ്പെടാം. അപ്പോള്‍ ഒരു കുട്ടിയുണ്ടെങ്കില്‍ അതിനോട് അനീതിയാവുമത്.നല്ലൊരമ്മയാവാന്‍ പറ്റിയില്ലെങ്കില്‍ അതൊരു തീരാമുറിവായി മാറാം.അതു കൂടുതല്‍ അപകടകരമാണ്. അതുകൊണ്ടാണ് കെട്ടുപാടുകളില്ലാത്ത ജീവിതം ഞാന്‍ സ്വയം തെരഞ്ഞെടുത്തത്. അതുകൊണ്ട് എനിക്കു മുന്‍പിന്‍ നോക്കാതെ എന്തും പറയാം;എതു സത്യവം വിളിച്ചുപറയാം.

എഴുത്തിന്റെ ഭാവി
ഇത്രയൊക്കെ പരീക്ഷണങ്ങളില്‍ കൂടി കടന്നപോയി. പുതിയ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു. ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടായി, ഉള്‍ക്കാഴ്ചകളും. ഇനിയാണ് ഒരു പക്ഷേ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എഴുതിയിയിരുന്നെങ്കില്‍ അത് ഈ രൂപത്തിലും ഭാവത്തിലും തന്നെയായിരുന്നിരിക്കുമോ എന്നൊരു ചോദ്യമുണ്ട്. സാങ്കല്‍പികമാണെങ്കിലും ഞാന്‍ മറുപടി പറയാനാഗ്രഹിക്കുന്ന ചോദ്യം. എനിക്കു പറയാനുള്ളത്, പതിനാലു വര്‍ഷം മുമ്പ് ചെറിയകാര്യങ്ങളുടെ തമ്പുരാന്‍ എന്ന നോവലില്‍ ഞാന്‍ വിഭാവന ചെയ്തതിലേറെയൊന്നും മാറ്റങ്ങള്‍ ലോകത്തിനു വന്നുഭവിച്ചിട്ടില്ല എന്നതാണ്.നോവലില്‍ ഞാന്‍ ആവിഷ്തരിച്ച സാമൂഹിക പ്രശ്‌നങ്ങളൊക്കെത്തന്നെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും കേരളസമൂഹത്തില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ ഇനിയുമൊരു ചെറിയകാര്യങ്ങളുടെ തമ്പുരാന്‍ എന്നില്‍ നിന്ന് ഉണ്ടാവുകയില്ല. മറിച്ച്, ഇന്നുവരെ നേടിയ ജീവിതാനുഭവങ്ങളില്‍ നിന്ന്്, നേരിട്ടറിഞ്ഞ കടുത്ത യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് മറ്റൊരു നോവല്‍ ചിലപ്പോള്‍ ഉടലെടുത്തേക്കും. അതിനായി അതിയായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍. അതെങ്ങനെയായിരിക്കും എന്നതില്‍ നിങ്ങളെപ്പോലെ തന്നെ ആകാംക്ഷയുണ്ട് എനിക്കും.

പ്രത്യാശയുടെ പ്രഭാതത്തിലേക്ക്...
ഇത്രയൊക്കെ പ്രതികൂല സാഹചര്യങ്ങളിലും, ഇരയാക്കപ്പെടുന്ന അടിച്ചമര്‍ത്തലുകളുടെ പുതിയ രാഷ്ര്ടീയസാഹചര്യങ്ങളിലും എന്തു പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു കൊണ്ടു പോവുക എന്നൊരു സന്ദേഹം സ്വാഭാവികമാണ്. പ്രത്യാശയുടെ വെള്ളിവെട്ടം ഇനിയും കെട്ടിട്ടില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. കാരണം, നമ്മുടേത് അത്തരമൊരു സംസ്‌കാരമാണ്്. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും മറ്റും വളരെ വലിയ ഒരു പൈതൃകവും പാരമ്പര്യവും നമുക്കുണ്ട്. അതുകൊണ്ടു തന്നെ,എല്ലാ ഇരുട്ടിനുമപ്പുറം പ്രതീക്ഷിക്കാന്‍ വെളിച്ചത്തിന്റെ ഒരു സുപ്രഭാതമുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ എ്‌ന്റെ നിലപാടുകളില്‍ വെള്ളം ചേര്‍്ക്കാതെ തന്നെ തുടര്‍ന്നും ജീവിക്കാന്‍ എനിക്കാവുന്നു.

Monday, February 07, 2011

an interview with arundhathi





Today I got an opportunity to meet Ms Arundhathi Roy and have an exclusive interview with her for Kannyaka. You can read it in Kannyaka March first issue.

കേരളത്തിന്റെ ഇരുണ്ടമുഖത്തിന്റെ വെളിപ്പെടല്‍: അരുന്ധതി റോയ്‌

കോട്ടയം: ഒരു പെണ്‍കുട്ടി പരസ്യമായി രാത്രി റെയില്‍വേ ട്രാക്കില്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുന്നത് കേരളീയ സാമൂഹിക വ്യവസ്ഥിതിയുടെ ഇരുണ്ട മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. രാജ്യമെങ്ങും അഭിമാനം കൊള്ളുന്ന കേരളമോഡല്‍ സംസ്‌കാരത്തിലാണ് ഈ അതിക്രമം. ഉത്തര്‍പ്രദേശിനേക്കാളും ബിഹാറിനേക്കാളും ഭീകരമാണ് കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെന്നും അവര്‍ പറഞ്ഞു. മംഗളം പ്രസിദ്ധീകരണമായ കന്യകയുമായി നടത്തിയ അഭിമുഖത്തിലാണ് അരുന്ധതിയുടെ പ്രതികരണം. കശ്മീരില്‍ യഥാര്‍ഥത്തില്‍ നടന്നതു പറഞ്ഞ തന്നെ ഇരയാക്കിയതിനേക്കാള്‍ രൂക്ഷമായാണ് മഅദനി കേസില്‍ ചില വെളിപ്പെടുത്തലിനു തുനിഞ്ഞ തെഹല്‍ക ലേഖികയും മലയാളിയുമായ ടി.എ. ഷാഹിനയ്ക്കു നേരേ നടന്ന ഗൂഢാലോചനയെന്ന് അവര്‍ പറഞ്ഞു.
തന്നോട് പരോക്ഷമായിട്ടാണ് പ്രതികാരമെങ്കില്‍ ഷാഹിനയുടെ കാര്യത്തില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ പ്രത്യക്ഷമാണ്. കേന്ദ്രത്തില്‍ ഇപ്പോള്‍ പ്രതിപക്ഷമില്ല. പാര്‍ലമെന്റില്‍ ഇടതുപക്ഷം നിര്‍ജീവമാണ്. ഇടതിനും, കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ പ്രവര്‍ത്തന ശൈലിയാണ്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ അവര്‍ക്കു വലുത് കോര്‍പറേറ്റുകളുടെ പ്രശ്‌നങ്ങളാണ്. അവരുടെ കൈയിലെ പാവകള്‍മാത്രമാണ് രാഷ്ട്രനേതൃത്വമെന്നും അവര്‍ പറഞ്ഞു. കാശ്മീരില്‍ താന്‍ നേരിട്ടുകണ്ട കാര്യങ്ങളെ പറഞ്ഞിട്ടുള്ളു. ലോകത്തേക്കുവച്ചേറ്റവും വലിയ മിലിട്ടറി പ്രദേശമെന്നു താന്‍ കരുതുന്ന കാശ്മീരില്‍നിന്ന് ഇത്തരം തുറന്നുപറച്ചിലുകള്‍ പുറംലോകത്തെത്താന്‍ സാധാരണമാര്‍ഗമില്ല. അതുപുറത്തെത്തിച്ചതാണു ചിലരുടെ കണ്ണില്‍ താന്‍ കുറ്റവാളിയാകാന്‍ കാരണം അവര്‍ പറഞ്ഞു.
mangalam 08/02/2011