Saturday, February 27, 2010

പൊറാട്ടുനാടകത്തിനൊടുവില്‍

ലയാളസിനിമയിലെ ഊരുവിലക്കിനെച്ചൊല്ലി ഒരു വലിയ പൊറാട്ടുനാടകം, കേരളത്തില്‍ ഇന്നോളം അരങ്ങേറിയ സമാന സാംസ്കാരിക നാടകങ്ങളെപ്പോലെതന്നെ സ്വാഭാവികമായ പരിസമാപ്തിയിലെത്തുകയാണ്. ആത്മവിശ്വാസക്കുറവിന്റെയും വര്‍ഷങ്ങളിലൂടെ ഉള്ളിലിട്ടു തികട്ടിയ വര്‍ഗ്ഗീയവിഷത്തിന്റെയും ബഹിര്‍സ്ഫുരണങ്ങളുമായി തിലകന്‍ രംഗപ്രവേശം ചെയ്തതോടുകൂടായാണ് നാടകത്തിന്റെ നാന്ദി കുറിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ്, കേരളത്തില്‍ ഒരു പാവം പത്രപ്രവര്‍ത്തകനെതിരേ തിലകന്‍ നല്‍കിയ കേസില്‍, സ്വന്തം സുഹൃത്തുകൂടിയായ ആ മാധ്യമപ്രവര്‍ത്തകനോടു വിശ്വാസവഞ്ചനകാട്ടി തിലകനു വേണ്ടി സാക്ഷിപറയാന്‍ കോടതിയിലെത്തിയ മമ്മൂട്ടിക്കെതിരായിരുന്നു അദ്ദേഹത്തിന്റെ ഗ്വോഗ്വാ.
ഉടന്‍ സാംസ്കാരിക കേരളം ഉണര്‍ന്നെണീറ്റു. മാധ്യസ്ഥന്‍മാരുടെ റിലേ റാലി. കേരളത്തിലെ ഏതു സാമൂഹിക കൈകടത്തിലിനെതിരേയും ആഞ്ഞടിക്കുന്ന ഡോ.സുകുമാര്‍ അഴീക്കോട് സജീവമായി. പ്രായത്തിന്റെ വിവേകം നല്‍കിയ പക്വതയുമായി ജ. വി. ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞതൊന്നും അദ്ദേഹത്തിന്റെ ചെവിയല്‍ പതിഞ്ഞില്ല. എന്നും തന്നെ സുകുമാരന്‍ എന്നു മാത്രം സംബോധനചെയ്യുന്ന കണ്ണൂരിലെ പുലി ടി.പത്മനാഭന്റെ ആക്രമണവും അദ്ദേഹം കണക്കിലെടുത്തില്ല.പല്ലു പോയാലും സിംഹംസിംഹം തന്നെയാണല്ലോ. എന്നാല്‍ അനവസരത്തിലും അസമയത്തിലുമുള്ള ആ ഗര്‍ജ്ജനം സൊമാലിയയിലെ പുലിയുടേതിനു സമമാണെന്ന വകതിരിവില്ലാതെപോയി സുകുമാര്‍ അഴീക്കോടിന്. മോഹന്‍ലാലിന്റെ വിഗ്ഗിലും മേയ്ക്കപ്പിലും മാത്രമല്ല, അദ്ദേഹത്തിന്റെ പിതൃസ്വത്തില്‍ വരെയെത്തി അഴീക്കോടിന്‍റെ സാംസ്കാരികദൃഷ്ടി. ലാല്‍ പരസ്യത്തിലഭിനയിക്കുന്നതിനെ വിമര്‍ശിച്ച പിണറായി വിജയന്റെ ഈ ഉറ്റ അനുഗാമി, പക്ഷേ കലണ്ടര്‍ മനോരമ തന്നെ എന്നാവര്‍ത്തിക്കുന്ന തിലകനെയും, കല്യാണ്‍ ഗ്രൂപ്പിനായി അഴകിയരാവണവേഷമണിഞ്ഞ മമ്മൂട്ടിയേയും സൌകര്യപൂര്‍വം വിസ്മരിച്ചു.(അനാവശ്യമായതു മറക്കുകയും ആവശ്യമായതു പൊലിപ്പിക്കുകയുമാണല്ലോ ഇടതുപക്ഷ സംസ്കാരം എന്നാവും അഴീക്കോടന്‍ തീസസ്).
ഇന്നസെന്റില്‍ നിന്നോ, മോഹന്‍ലാലില്‍ നിന്നോ ബി.ഉണ്ണികൃഷ്ണനില്‍ നിന്നോ പ്രതീക്ഷിക്കാത്തതില്‍ പലതും സാംസ്കാരികകേരളം എന്തോ കാരണം കൊണ്ട് സുകുമാര്‍ അഴീക്കോടില്‍ നിന്നു പ്രതീക്ഷിച്ചുപോയി. പക്വതയെന്നോ വകതിരിവെന്നോ വിളിക്കാവുന്ന എന്തോ ചിലത്. അത് അബദ്ധധാരണയായിരുന്നെന്ന് വൈകിയാണെങ്കിലും അദ്ദേഹം തെളിയിക്കുകയും ചെയ്തു. വ്യക്തിഹത്യയോളം നീണ്ട അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മോഹന്‍ലാലിന്റേയോ ഇന്നസെന്റിനേയോ വെല്ലുന്നവിധം മാനനഷ്ടവ്യവഹാരസാധ്യതയുള്ളതായിരുന്നെന്ന് അദ്ദേഹമറിഞ്ഞില്ലെങ്കിലും കേരളത്തിലെ സംസ്കാരമുള്ളവര്‍ അറിഞ്ഞിട്ടുണ്ടാവും.
എല്ലാം കഴിഞ്ഞപ്പോള്‍, ഒരു സംശയം ബാക്കി. അറിവില്ലാത്തവര്‍ വിവരദോഷം പറഞ്ഞാല്‍ അവരുടെ അതേ ഭാഷയില്‍ മറുപടി പറയുന്നതാണോ, അതിനെ അര്‍ഹിക്കുന്ന വിധത്തില്‍ അവഗണിക്കുകയും സ്വന്തം നിലവാരം മൌനത്തിലൂടെ, പാകതയാര്‍ന്ന പ്രതികരണത്തിലൂടെ കാത്തുസൂക്ഷിക്കുന്നതാണോ സംസ്കാരം? കഥയ്ക്കിടയില്‍ ചോദ്യമില്ലെന്നതുപോലെ, ഈ ചോദ്യത്തിനിടയില്‍ ഉത്തരവുമില്ല. ഹ ഹ ഹ.
മറ്റൊരു സന്ദേഹം കൂടി ഇത്തരുണത്തില്‍ പ്രസക്തമാണെന്നു തോന്നുന്നു. അതും ദൌര്‍ഭാഗ്യവശാല്‍ സാംസ്കാരികകേരളത്തെ ഒന്നുലച്ച ഒരു സമകാലിക വിവാദത്തെക്കുറിച്ചുള്ളതുതന്നെ. തിലകനെ വിലക്കിയതേയുള്ളൂ. തിലകന്‍ ആരോപിക്കുന്നതു ശരിയാണെങ്കില്‍ കൈവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാം. എന്നാല്‍ കേരളത്തിന് പൊതുവേ സമ്മതിച്ചുകൊടുക്കാന്‍ മടിയുളള ചില സത്യാവസ്ഥകളെ മുഖം നോക്കാതെ വ്യക്തമാക്കിയതിന്റെ പേരില്‍ സഖറിയയ്ക്കെതിരേ കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പോലീസുകാര്‍ ശരിക്കും കൈവച്ചപ്പോള്‍ ഈ സാംസ്കാരിക പുലി-സിംഹങ്ങള്‍ക്ക് ഒച്ചയടപ്പായിരുന്നോ? അതോ എന്റെ കേള്‍വിക്കുറവാണോ എന്നറിയില്ല, ആരുടേയും ഗര്‍ജ്ജനം പോയിട്ട് ഓരിയിടല്‍ പോലും കേട്ടതായി ഓര്‍ക്കുന്നില്ല!
വിവാദം നടക്കുന്ന കാലത്തോ, അത് ആളിപ്പടര്‍ന്ന കാലത്തോ പ്രതികരിക്കാന്‍ മടിച്ചവരാണ് മലയാള സിനിമയിലുള്ള ഭൂരിപക്ഷവും. കാരണമുണ്ട്. കാരണവസ്ഥാനമുള്ള രണ്ടു മുഴുക്കിഴവന്‍മാര്‍ ഇടപെട്ട വിവാദനാടകത്തില്‍ സ്വന്തം മനഃസാക്ഷിക്കുനിരക്കുന്നതായാലും എന്തെങ്കിലും സത്യം വിളിച്ചുപറഞ്ഞുപോയാല്‍ കാരണവന്മാരുടെ പച്ചത്തെറി കേട്ടാലോ. എന്തിനാ വെറുതെ വീട്ടിലുള്ളവരെയും, മരിച്ചുപോയ സ്വന്തക്കാരെയും പോലും ഇവരുടെ തെറിയഭിഷേകം കേള്‍പ്പിക്കുന്നു? മൌനം വിദ്വാന്മാര്‍ക്കു ഭൂഷണം. ഇവിടെ മറ്റൊരുസംശയം. സ്വന്തം അഭിപ്രായം പറയാന്‍ തെറിഭീഷണി മുഴക്കുന്നതും, ആ ഭീഷണിയെപ്പേടിച്ച്, അഭിപ്രായസ്വാതന്ത്യ്രം പോലും വേണ്ട എന്നു വയ്ക്കുന്നതിലുമില്ലേ സാംസ്കാരിക ഫാസിസം? ഇതും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.
സംഗതി, ബജറ്റിനും, പെട്രോള്‍ വിലവര്‍ധനയ്ക്കുമടക്കമുള്ള മറ്റൊരാഘോഷം വരുംവരെയുള്ള ഇടവേളയില്‍, മാധ്യമങ്ങള്‍ക്ക് ഉത്സവമായെങ്കിലും, ഈ വിവാദങ്ങള്‍ക്കിടയിലും, സാംസ്കാരികകേരളം തിരിച്ചറിയാതെ അവശേഷിക്കുന്ന മറ്റൊന്നുണ്ട്. മൈ നെയിം ഈസ് ഖാന്റെയും വാരണം ആയിരത്തിന്റെയും അവതാറിന്റെയും ദിഗ്വിജയങ്ങള്‍ക്കിടെ മലയാളസിനിമ എങ്ങോ അപ്രസക്തമാകുന്നു എന്നുള്ളതാണത്. ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെയും അവര്‍ നേതൃത്വം നല്‍കുന്ന അച്ചുതണ്ടുകള്‍ക്കും ചുറ്റും മാത്രം വട്ടം ചുറ്റി വഴിതെറ്റുന്ന മലയാള സിനിമ ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലായിട്ട് കാലം കുറച്ചായി. അതിന്റെ നാഡീസ്പന്ദനവും, രക്തയോട്ടവും, മസ്തിഷ്കപ്രവര്‍ത്തനവും, കരള്‍-വൃക്കകളും മന്ദതാളത്തിലായിട്ടോ താളം തെറ്റിയിട്ടോ നാളേറെയായി. അതു നേരെയാക്കാനുള്ള ചികിത്സയോ സുഖചികിത്സയോ ആരും, ഒരു സാംസ്കാരികനായകനും നാളിതുവരെ നിര്‍ദ്ദേശിച്ചു കണ്ടില്ല. എന്തിന് അതെപ്പറ്റി പരിതപിച്ചുപോലും കണ്ടില്ല.
വിവാദമുണ്ടാക്കിയവരും, വ്യക്തമായ അജന്‍ഡയോടെ, ചിലരെ മുന്നില്‍ നിര്‍ത്തി വിവാദം കത്തിച്ചു ചൂടാക്കി, സ്വന്തം ലക്ഷ്യം കണ്ടവരും, കറുത്ത അജന്‍ഡകള്‍ക്ക് അറിഞ്ഞോ അറിയാതെയോ ചട്ടുകമായി നിന്നുകൊടുത്തവരും ഓര്‍ക്കാതെപോയ സത്യം ഒന്നുമാത്രം-സിനിമയുണ്ടെങ്കിലേ താരങ്ങളുള്ളൂ. സംഘടനകളുള്ളൂ. വിവാദങ്ങള്‍ക്കു വിദൂര സാധ്യതപോലുമുള്ളൂ. സ്വന്തം മകളുടെ താലിയറ്റാലും ശരി മരുമകന്റെ തലപോയിക്കണ്ടാല്‍ മതി എന്ന നിലപാടില്‍ അത്രയേറെ ഇന്നസെന്‍സ് കാണാനാവുന്നില്ല. അത്, കൌശലത്തിന്റെ മൌനാവരണമണിഞ്ഞ മമ്മൂട്ടിയുടേതായാലും ശരി, വായില്‍ വന്നതു പറഞ്ഞുപോയ മോഹന്‍ലാലിന്റെയോ ഗണേഷ്കുമാറിന്റെയോ ആയാലും ശരി. ഈ അധരവ്യായാമങ്ങള്‍ സിനിമയെ ഐ.സി.യു വില്‍ നിന്ന് ശ്മശാനത്തിലേക്കെടുക്കുകയേ ഉള്ളൂ എന്നോര്‍മിച്ചാല്‍ നന്ന്.
for more reading

Wednesday, February 24, 2010

ഖാന്‍ ഈസ് കിംഗ്

മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ കാഴ്ചാനുഭവം പങ്കിടവേ,എഴുത്തുകാരായ ചാരു നിവേദിതയും എന്‍.പി.ഹാഫിസ് മുഹമ്മദും കലാകൌമുദി വാരികയില്‍ ചിത്രത്തെക്കുറിച്ചു ചില മുന്‍കൂര്‍ ജാമ്യങ്ങളെടുത്തതുകണ്ടു. ചിത്രം അത്യസാധ്യമായ, അനിതരസാധാരണമായ ദൃശ്യാനുഭവവും വൈകാരികാനുഭവവുമാണെന്നു സമര്‍ഥിക്കുന്നതിനുമുമ്പേ, ഈ ചിത്രം ഒരുപക്ഷേ ലോകോത്തര നിലവാരത്തിലുള്ളതാവണമെന്നു നിര്‍ബന്ധമില്ല, ബോളിവുഡ്ഡിന്റെ തനതു ഫോര്‍മുലയില്‍ ഉള്‍പ്പെടുന്നതായിരിക്കാം, സമാന്തരധാരയില്‍പ്പെടുന്നതാവണമെന്നില്ല, എന്നെല്ലാമാണ് അവരുടെ ജാമ്യവ്യവസ്ഥ. എന്നിരുന്നാലും ചിത്രം അവാച്യമായ അനുഭവമായിത്തീരുന്നുവെന്നും കാരണസഹിതം ഇരുവരും വ്യക്തമാക്കുന്നു. അവരുടെ നിലപാടിനോട് അനുകൂലിച്ചുകൊണ്ടുതന്നെ പറയട്ടേ, അവരുടെ ഈ ജാമ്യവ്യവസ്ഥകള്‍ ശുദ്ധ അസംബന്ധമാണ്. അവരെ കണ്ണടച്ച് എതിര്‍ക്കുകയാണ് ഈയുള്ളവന്‍ എന്നു ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മുതിരും മുമ്പ് ഇനിയുള്ളതു കൂടി വായിക്കാന്‍ ക്ഷമകാട്ടുക.

അതായത്, അവരുടെ ഈ ജാമ്യവ്യവസ്ഥകളൊന്നും തന്നെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള, ഉള്ളില്‍തട്ടുന്ന, പ്രേക്ഷകഹൃദയങ്ങളിലേക്കു നേരിട്ടു സംവദിക്കുന്ന, തീര്‍ത്തും ഫോര്‍മുലേതര സിനിമയാണ് മൈ നെയിം ഈസ് ഖാന്‍ എന്നാണ് ഞാന്‍ ആണയിടുന്നത്!

ഞാന്‍ അടുത്തകാലത്തു കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഇത്. ഇതില്‍ പാട്ടിനുവേണ്ടി പാട്ടില്ല. ബോളിവുഡ്ഡിന് ഒഴിച്ചുകൂടാനാവാത്ത, അതിന്റെ ഇംപ്രിന്റ് പോലുമായി മാറിക്കഴിഞ്ഞ സംഘനൃത്തം പേരിനുപോലുമില്ല. സംഘട്ടനമില്ല. സെക്സില്ല. (പാചകത്തിനിടെ നായികയോട് കാന്‍ ഐ ഹാവ് സെക്സ് വിത്ത് യു എന്നാശിക്കുന്ന നായകന്റെ പിന്നാലെ മുറിയിലേക്കോടുന്ന നായികയുടെ രംഗത്തിലൊതുങ്ങുകയാണ് സെക്സിനെക്കുറിച്ചുള്ള വിദൂരസൂചന), അതിമാനുഷ നായകനില്ല. സര്‍വം സഹയായ നായികയില്ല, നായികയുടെ ദുര്‍വാശിക്കാരനായ പിതാവില്ല, കുലപ്പകയുടെ കഥാംശമില്ല. പിന്നെ എന്തു ഫോര്‍മുലയാണ് ഈ സിനിമ പിന്തുടരുന്നത് എന്നാണ് കരുതേണ്ടത്? തീര്‍ച്ചയായും പ്രമേയകല്‍പനയിലും ആവിഷ്കരണത്തിലും മൈ നെയിം ഈസ് ഖാന്‍ സകല ബോളിവുഡ് വ്യാകരണങ്ങളെയും നിരാകരിക്കുന്നതായാണ് എനിക്കനുഭവപ്പെട്ടത്.

ഓട്ടിസ്റിക്ക് ആയ നായകന്‍. നേരത്തേ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ നായിക മന്ദിര.അവളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്ന നായകന്‍. നായികയുടെ കന്യകാവിശുദ്ധിയെന്ന ക്ളീഷേയെപ്പോലും വിദഗ്ധമായി വെല്ലുവിളിക്കുന്ന സിനിമ. സാമൂഹികപ്രശ്നങ്ങള്‍ക്കുനേരെ പിന്തിരിഞ്ഞു നില്‍ക്കാന്‍ മാത്രം ശ്രമിക്കുന്ന മുഖ്യധാരാസിനിമയില്‍ നിന്ന് ഇത്രയും ധീരമായൊരു ചലച്ചിത്രോദ്യമം, അതും 9/11 നെ കുറിച്ചു, മുസ്ളീം തീവ്രവാദവിരുദ്ധനിലപാടില്‍ പ്രതീക്ഷിക്കുക വയ്യല്ലോ. സത്യം പറയട്ടെ, കരണ്‍ ജോഹര്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു.

രവി കെ.ചന്ദ്രന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ പൊതു ദൃശ്യപരിചരണത്തില്‍ മുഴച്ചുനിന്നു എന്ന ചാരുനിവേദിതയുടെ നിരീക്ഷണത്തെയും, വിനീതമായി ഭിന്നിക്കാനാണ് എനിക്കിഷ്ടം. കാരണം, ഒരു അമേരിക്കന്‍ മെട്രോയെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച പാന്‍- ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ (സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പോലും ഹിന്ദി/ഇംഗ്ളീഷ് എന്നു രേഖപ്പെടുത്തിക്കൊണ്ടാണെന്നതു ശ്രദ്ധിക്കുക) രവിയുടെ ദൃശ്യപരിചരണം പ്രമേയധാരയോട് അത്യധികം ഇഴുകിച്ചേര്‍ന്ന നിര്‍വഹണമായിട്ടാണ് എനിക്കനുഭവപ്പെട്ടത്.
ഷാരൂഖ് ഖാന്റെ ഏറ്റവും മികച്ചതും ഒതുക്കമുള്ളതുമായ പ്രകടനമാണ് ഖാന്‍. ഒരു ദേശീയ അവാര്‍ഡ് ഷാരൂഖിന് എവിടെയോ മണക്കുന്നുണ്ടോ എന്നേ സംശയിക്കേണ്ടതുള്ളൂ. കാജോലാകട്ടെ അതിസുന്ദരിയായിരിക്കുന്നു. മനസ്സുകളിലേക്കു സംവദിക്കുന്ന നല്ല സിനിമകളുടെ പട്ടികയില്‍, ചെറുതെങ്കിലും സ്വന്തം സ്വത്വപൂര്‍ത്തിയിലേക്കായി നടത്തുന്ന ഒരു ജീവിതയാത്ര പ്രതിപാദിക്കുന്ന ഇറാന്‍/ദക്ഷിണാഫ്രിക്കന്‍/ലാറ്റിനമേരിക്കന്‍ സിനിമകളുടെ ഗണത്തില്‍ പെട്ട മികച്ചൊരു ഇന്ത്യന്‍ ചിത്രമായാണ് ഈ സിനിമ എന്റെയുളളില്‍ പ്രതിഷ്ഠ നേടുന്നത്.
എന്നാല്‍ മൈ നെയിം ഈസ് ഖാന്‍ എന്നിലേല്‍പ്പിക്കുന്ന ആശങ്കയുടെ ഭാരം ചാരുനിവേദിതയുടേതിലും ഹാഫിന്റേതിലും നിന്നു വ്യത്യസ്തമാണ്. തമിഴ്നാട്ടിലെങ്ങും കിട്ടുന്ന നിറം കലര്‍ത്തിയ നാടന്‍ സരബത്തുപോലത്തെ തട്ടുപൊളിപ്പന്‍ പൊള്ളാച്ചി സിനിമകളാണല്ലോ മലയാളത്തിലുണ്ടാവുന്നത്. അവ ഏറ്റുമുട്ടേണ്ടത് മൈ നെയിം ഈസ് ഖാന്‍ പോലുള്ള കാമ്പുള്ള ചലച്ചിത്രരചനകളോടാണല്ലോ എന്നോര്‍ത്തിട്ടാണ് എനിക്കു നാണം വരുന്നത്.

പണ്ട് ചില പറട്ട മലയാള സിനിമകളുടെ പരസ്യങ്ങളില്‍ ആവര്‍ത്തിച്ചുകണ്ടിട്ടുള്ള ഒരു വാചകം കൂട്ടിച്ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ-ഈ ചിത്രം കണ്ടില്ലെങ്കില്‍ ഇന്ത്യയിലിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് നിങ്ങള്‍ കാണാതെ പോകും, തീര്‍ച്ച!

Monday, February 08, 2010

A.Chandrasekhar featured in ACV Samskriti Programme

Video of A.Chandrasekhar featured in Samskriti programme telecast by ACV on Monday the 8th February 2010 at 12.30pm.

മോഹന്‍ലാല്‍ തുറക്കുന്ന പാഠപുസ്‌തകം

ടി.സി രാജേഷ്‌

സിനിമയും സിനിമാ അനുബന്ധ പഠനങ്ങളും ലോകോത്തരമെന്നു വാഴ്‌ത്തപ്പെടുന്ന സിനിമകള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നു കരുതുന്നവര്‍ക്കുള്ള ഒരു മറുപടിയാണ്‌ ഈ പുസ്‌തകം. ചാര്‍ളി ചാപ്ലിന്‍ എന്ന നടനെ നമുക്കു പാഠപുസ്‌തകമാക്കാമെങ്കില്‍ മോഹന്‍ലാലിനെയും അതിനു വിധേയനാക്കാം.

ഒറ്റയൊറ്റ സിനിമകളുടെ വിചാരങ്ങള്‍ക്കിടയില്‍ അവയിലെ കേവലം അഭിനേതാവെന്ന പരാമര്‍ശത്തിലൊതുങ്ങേണ്ടതല്ല മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയുമൊന്നും അഭിനയ രസതന്ത്രം. ഗോപിയും മുരളിയുമെല്ലാം അത്തരം ചില സാധ്യതകള്‍ അവശേഷിപ്പിച്ചിട്ടാണ്‌ കടന്നുപോയത്‌. കേവലം സിനിമകളുടെ പാഠ്യക്രമത്തിലൂടെയല്ല, അവയിലെ കഥാപാത്രങ്ങളിലേക്ക്‌ പരകായപ്രവേശം നേടിയവരിലൂടെ മലയാളിയേയും മലയാളിയുടെ ജീവിതപരിസരത്തേയും വ്യാഖ്യാനിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിന്‌ ഈ പുസ്‌തകം പ്രേരണയാകുമെന്നുറപ്പാണ്‌.

http://www.keralawatch.com/election2009/?p=27242

Friday, February 05, 2010

ചലച്ചിത്രവിവാദങ്ങളിലെ കോര്‍പറേറ്റ് ബാധ!

എ.ചന്ദ്രശേഖര്‍
വിവാദങ്ങളുടെ മഹാപ്രളയവുമായി ഒരു ദേശീയ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനം കൂടി സംഭവിക്കുമ്പോള്‍ അവാര്‍ഡുകളുടെ നാലയല്‍പക്ക പരിസരത്തുപോലും അടുക്കാന്‍ പറ്റാത്തതിലുള്ള ഖിന്നതയിലാണ്ടു മലയാളിയും മലയാള സിനിമയും. നഷ്ടപ്രതാപത്തിന്റെ പ്രഭുത്വസ്മരണകളില്‍ അഭിരമിച്ച് കാലം കഴിക്കെ, കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് അറിയാതെ പോയ മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഭിച്ച ഷോക്ക് ചികിത്സ തന്നെയായിരുന്നു ദേശീയ അവാര്‍ഡ്. പുതിയ തലമുറ പ്രേക്ഷകന്റെ മനസ്സറിയാതെ പോയതിനും അവന്റെ രുചി-അഭിരുചികള്‍ ഉള്‍ക്കൊള്ളാനാവാതെപോയതിനും മലയാള സിനിമ നല്‍കേണ്ടി വന്ന പ്രായശ്ചിത്തമായി ദേശീയ തലത്തിലെ ഈ തിരിച്ചടിയെ കണക്കാക്കുന്നവരുണ്ട്. തീര്‍ച്ചയായും ഇതൊരു വഴിതെറ്റിയ നിരീക്ഷണമല്ല തന്നെ.
മറിച്ച്, പുറത്തൊന്നും അകത്തൊന്നും മനഃസ്ഥിതികള്‍ വച്ച് ആരെല്ലാമോ ആര്‍ക്കെല്ലാമോ നേരെ തൊടുത്തുവിട്ട പ്രതികാരാസ്ത്രങ്ങളായി ഈ അവാര്‍ഡ് നിര്‍ണയത്തെ കരുതുന്നവരും കുറവല്ല. വാദവിവാദങ്ങളുടെ നെല്ലും പതിരും വേര്‍തിരിക്കുക ഈ കുറിപ്പിന്റെ ദൌത്യമല്ലാത്തതിനാല്‍ ആ വശം വിടുന്നു. പകരം അവാര്‍ഡ് നിര്‍ണയത്തെ സംബന്ധിക്കുന്ന ചില വസ്തുതകള്‍, ചില കോമണ്‍ ഫാക്ടര്‍, അവ യാതൊരു വ്യക്തിഗത വീക്ഷണങ്ങളുടെ ഏച്ചുകെട്ടലും കൂടാതെ, വസ്തുനിഷ്ഠമായി തന്നെ വായനക്കാര്‍ സമക്ഷം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം. വായിക്കുക. സ്വയം വിശകലനം ചെയ്യുക. അന്തിമനിഗമനം വായനക്കാരുടേതാണ്.
പുരസ്കാരാര്‍ഹമായ മറാത്തി ചിത്രം (മറാത്തി സിനിമകള്‍ ദേശീയ തലത്തില്‍ സ്വത്വം ഉറപ്പിക്കുന്നു എന്ന സൂചനയുമായാണ് അവാര്‍ഡിന്റെ മുന്‍നിരയിലെത്തിയത്, ഇക്കുറി.പ്രസ്തുത ചിത്രം നിര്‍മിച്ചത് ഓഹരിരംഗത്തെ അതികായരിലൊരാളായ ആശിഷ് ഭട്ട്നഗറും സ്വകാര്യ ബാങ്കറായ ശ്രീപാല്‍ മൊറാക്കിയയും ചേര്‍ന്നു രൂപം നല്‍കിയ ലിമിറ്റഡ് കമ്പനിയായ ഐ ഡ്രീം പ്രൊഡക്ഷന്‍സാണ്. മണ്‍സൂണ്‍ വെഡ്ഡിംഗ്, ബെന്‍ഡിറ്റ് ലൈക്ക് ബെക്കാം തുടങ്ങിയ പാന്‍-ഇന്ത്യന്‍ സിനിമകളുടെ വിതരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കോര്‍പറേറ്റ് സ്ഥാപനം.
മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഫാഷനിലെ അഭിനയത്തിനാണ് പ്രിയങ്ക ചോപ്ര മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. സഹനടിക്കുള്ള അവാര്‍ഡും ഇതേ ചിത്രത്തിലൂടെയാണ് കങ്കണ റാവത് നേടയിത്. ഫാഷന്റെ നിര്‍മാതാവ് ഒരു വ്യക്തിയല്ല. സംവിധായകനും കോര്‍പറേറ്റ് സിനിമനിര്‍മാതാക്കളില്‍ പ്രമുഖരായ റോണി സ്ക്രൂവാല നേതൃത്വം നല്‍കുന്ന യു.ടി.വിയും സംയുക്തമായാണ് ഈ സിനിമ നിര്‍മിച്ചത്.
അഷുതോഷ് ഗൌരീക്കറിന്റെ ജോധാ അക്ബര്‍ എന്ന ബഹുകോടി സിനിമയുടെ നിര്‍മാണ പങ്കാളിയായുമായിരുന്നു യു.ടി.വി.മാത്രമോ, മികച്ച ജനപ്രിയ സിനിമയായി തെരഞ്ഞെടുക്കപ്പെട്ട എ വെഡ്നസ്ഡേയുടെയും നിര്‍മാതാക്കള്‍ യു.ടി.വി തന്നെയായിരുന്നു.
തിരുവനന്തപുരം ചലച്ചിത്രമേളയുടെ മുന്‍വര്‍ഷത്തെ ഏറ്റവും ആര്‍ദ്രമായ സാന്നിദ്ധ്യമായിത്തീര്‍ന്ന, നന്ദിതാ ദാസിന്റെ ആദ്യ സംവിധാനസംരംഭമായ ഫിറാഖ്, പ്രതിബദ്ധതയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നുവെന്നത് നിസ്തര്‍ക്കമായ വസ്തുതമാത്രം. എന്നാല്‍ അതോടൊപ്പം തള്ളിക്കളയാനാവാത്ത സത്യമാണ് ഫിറാഖ് നിര്‍മിച്ചത് കോര്‍പറേറ്റ് സ്ഥാപനമായ പെര്‍സെപ്റ്റ് മോഷന്‍ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എന്നത്.
ഈയിടെ, ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ഉയര്‍ന്നുകേട്ട ഒരു വിവാദത്തിലേക്കു ശ്രദ്ധക്ഷണിച്ചുകൊണ്ട് ഈ വസ്തുതാവിവരണം അവസാനിപ്പിച്ചുകൊള്ളട്ടെ. കോര്‍പറേറ്റ് നിര്‍മിതിയായതുകൊണ്ടാണു തന്റെ സിനിമയായ കുട്ടിസ്രാങ്ക് തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്താതതെന്നും, തന്റെ സിനിമയ്ക്കും കോര്‍പറേറ്റ് നിര്‍മാതാക്കള്‍ക്കുമെതിരേ ചലച്ചിത്ര അക്കാദമിയിലെ ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നുവെന്നുമുള്ള വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണിന്റെ ആരോപണമായിരുന്നു അന്നത്തെ വിവാദം. സിനിമയിലെ കോര്‍പറേറ്റ് ബാധ ഗോവകൊണ്ടും അവസാനിക്കുന്നില്ലെന്നാണോ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തെളിയിക്കുന്നത്? ഏതായാലും ഈ രണ്ടു വിവാദങ്ങളിലും ഷാജി എന്‍. കരുണ്‍ എന്നൊരു കേന്ദ്രബിന്ദു ഉണ്ടായത് തികച്ചും യാദൃശ്ചികം മാത്രമാണെന്നു വിശ്വസിക്കാം.