Wednesday, March 07, 2018

ഒരു ഫെല്ലോഷിപ്പിന്റെ ഓര്‍മ്മയ്ക്ക്‌

രണ്ടുമാസം മുമ്പാണ്. മനോരമയിലെ സഹപ്രവര്‍ത്തകനും അടുത്ത ചങ്ങാതിയുമായിരുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ബി.അജിത് ബാബു (ഞങ്ങളൊന്നിച്ചാണ് തിരുവനന്തപുരത്ത് ആദ്യമായി എത്തിയ ഇറാനിയന്‍ ചലച്ചിത്രകാരന്‍ മൊഹ്‌സെന്‍ മഖമല്‍ബഫിനെ അഭിമുഖം ചെയ്തത്) വിന്റെ ഒരു വാട്‌സാപ്പ് വരുന്നത്. ചലച്ചിത്ര അക്കാദമി മലയാളസിനിമയുടെ നവതിയോടനുബന്ധിച്ചു നല്‍കുന്ന ഫെലോഷിപ്പിനെക്കുറിച്ചുള്ള പത്രക്കുറിപ്പായിരുന്നു അത്. ഒപ്പം ഒരു വാചകവും: ''ഞാനാലോചിച്ചിട്ട് താങ്കളെപ്പോലുള്ളവരാണ് ഇതിന് അപേക്ഷിക്കേണ്ടത്.''
ഒറ്റ വാചകത്തില്‍ത്തന്നെ ഞാനതിനു മറുപടിയും കൊടുത്തു: '' അജിത്തേ, ചലച്ചിത്ര അക്കാദമി രൂപവല്‍ക്കരിച്ച ശേഷം ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷത്തെ അഞ്ചു ഫെലോഷിപ്പുകളില്‍ ഒന്നു നേടിയതു ഞാനായിരുന്നു!''
അജിത്തിന്റെ മറുപടി ഉടന്‍ വന്നു:'' സന്തോഷം!, അപ്പോള്‍ എന്റെ വിലയിരുത്തല്‍ തെറ്റിയില്ല'
അജിത്തിന്റെ ആ മെസേജ് ഓര്‍മകളില്‍ എന്നെ ഏറെ പിന്നോട്ട് വലിച്ചുകൊണ്ടു പോയി. കൃത്യമായി പറഞ്ഞാല്‍ 16 വര്‍ഷം മുമ്പ്. ആദ്യത്തെ എന്തും സവിശേഷമാണല്ലോ, വിലപിടിച്ചതും. എഴുത്തുജീവിതത്തിലെ ആദ്യത്തേതല്ലെങ്കിലും, അക്കാദമി പോലൊരു സാംസ്‌കാരിക സ്ഥാപനം രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ഗവേഷകാംഗീകാരങ്ങളിലൊന്ന് നേടുകയെന്നത് ചരിത്രത്തിന്റെ ഭാഗമാകല്‍ കൂടിയാണെന്ന് ഇപ്പോഴാണു തിരിച്ചറിയുന്നത്, അജിത്ബാബുവിന്റെ പ്രതികരണമറിയുമ്പോള്‍.
2002ലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആദ്യമായി ഗൗരവമുള്ള ചലച്ചിത്രപഠനഗവേഷണങ്ങള്‍ക്കായി ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തുന്നത്. അഞ്ചുപേര്‍ക്കായിരുന്നു അന്നത് ലഭിച്ചത്. ഡോ.സി.എസ്.വെങ്കിടേശ്വരന്‍, മാങ്ങാട് രത്‌നാകരന്‍, കെ.സി. മധുകുമാര്‍, ശ്രീകുമാര്‍, പിന്നെ ഞാനും. വിശ്വസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറായിരുന്നു അന്നു ചെയര്‍മാന്‍. കെ.വി.മോഹന്‍കുമാര്‍ സെക്രട്ടറിയും. ബീന പോള്‍ ഒപ്പിട്ട കടലാസാണ് അറിയിപ്പായി കിട്ടിയത്.
സമയസങ്കല്‍പങ്ങളിലെ അഭ്രജാലകങ്ങള്‍ എന്ന പേരില്‍ സിനിമയിലെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള വിഷയമാണ് ഞാന്‍ സമര്‍പ്പിച്ചത്. ഒരു ഗൈഡ് അനിവാര്യമാണെന്ന് അക്കാദമിയില്‍ നിന്നറിയിച്ചതിനെത്തുടര്‍ന്ന് ഞാന്‍ അന്നു ജോലി ചെയ്തിരുന്ന വെബ് ലോകം ഡോട്ട് കോമിലെ സഹപ്രവര്‍ത്തകനും സഹോദരതുല്യനുമായ ശ്യാമകൃഷ്ണന്റെ അച്ഛനും എഴുത്തുകാരനും തിരക്കഥാകൃത്തും അന്ന് ഗവര്‍ണറുടെ പേഴ്‌നല്‍ സ്റ്റാഫംഗവുമായിരുന്ന ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെ പോയി കണ്ടു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
പക്ഷേ, പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഫെലോഷിപ്പ് കിട്ടിയവര്‍ തങ്ങളുടെ ഗൈഡുകളുമൊത്ത് അക്കാദമി വിളിച്ചുകൂട്ടുന്ന വിദഗ്ധരുടെ ഒരു വലിയ കൂട്ടായ്മയ്ക്കു മുന്നില്‍ തങ്ങളുടെ ഗവേഷണമാര്‍ഗങ്ങള്‍ വിശദമാക്കണമെന്നു കാണിച്ച് ബീനയുടെ ഒരറിയിപ്പു വന്നു. ബാലകൃഷ്ണന്‍ സാറിനും അറിയിപ്പു ചെന്നു. അദ്ദേഹമെന്നെ വിളിച്ചു:  ഗവേഷണമെന്നത് രഹസ്യാത്മകതയുള്ള ഒന്നാണ്. ഫലം വരും മുമ്പേ അതിന്റെ മാര്‍ഗങ്ങളും മെത്തഡോളജിയും മറ്റും ഒരു വിശാലസദസിനു മുന്നില്‍ അവതരിപ്പിക്കാന്‍ പറയുന്നത് ഗവേഷണത്തെപ്പറ്റി അറിയാത്തവരാണ്. ഞാനതിനു വരില്ല. അക്കാദമിയേയും ഞാനീ വിവരം അറിയിച്ചുകൊള്ളാം.'
സാറിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല.
ഒടുവില്‍, തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ആ വിശാല സദസില്‍ എന്റെ വിഷയം അവതരിപ്പിക്കാനും ഒപ്പം നില്‍ക്കാനും ബീനയുടെ നിര്‍ദ്ദേശത്താല്‍ സന്നിഹിതനായത് പ്രമുഖ ഛായാഗ്രഹകന്‍ ശ്രീ സണ്ണി ജോസഫാണ്. മീറ്റിങില്‍ ശ്രീ.കെ.പി.കുമാരന്‍ എന്റെ വിഷയത്തെ വളരെയേറെ അഭിനന്ദിച്ചത് ഇപ്പോഴും കാതുകളിലുണ്ട്, കണ്മുന്നിലും!. ഇത്തരം വിഷയങ്ങള്‍ ഇപ്പോഴും യുവാക്കള്‍ പഠിക്കാനെടുക്കുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിനു തൊട്ടടുത്തിരുന്ന ശ്രീ.കെ.ജി.ജോര്‍ജ് സാറും അതിനോടു യോജിച്ചു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുസാറും വിഷയത്തെപ്പറ്റി എന്തോ കൂട്ടിച്ചേര്‍ത്തു എന്നാണോര്‍മ്മ.
എന്നാല്‍ എന്റെ സിനോപ്‌സിസിലെ ഭാഷയുടെ കാര്യത്തില്‍ ലഘുചിത്രങ്ങളുടെ തമ്പുരാന്‍ കെ.കെ.ചന്ദ്രന്‍സാറും എഴുത്തുകാരി റോസ്‌മേരിയും ഏറെ വിമര്‍ശിക്കുകയും അതൊരു ബൗദ്ധികമായ ചര്‍ച്ചയ്ക്കു തന്നെ വഴിവയ്ക്കുകയും ചെയ്തതും ഇന്നെന്നപോലെ ഓര്‍ക്കുന്നുണ്ട്. മനോരമയില്‍ എഴുത്തുപരിശീലനം നേടിയ എനിക്ക് അത്തരത്തില്‍ എഴുതാനാണ് എളുപ്പമെന്നും ഗവേഷണത്തിനനുയോജ്യമായ ഗൗരവഭാഷയാണ് പ്രയാസമെന്നും ഞാന്‍ പറഞ്ഞു. മനുഷ്യനു മനസിലാവുന്നവിധത്തിലാവണം എഴുത്തെന്ന നിലപാടില്‍ത്തന്നെ ചന്ദ്രന്‍സാറും റോസ്‌മേരിയും ഉറച്ചു നിന്നു.മറ്റുപലരും അതിനെ വിയോജിച്ചു. ഭാഷയൊക്കെ ഗവേഷകന്റെയും നിരൂപകന്റെയും സ്വാതന്ത്ര്യമാണെന്നും അതയാളുടെ ഐഡന്റിറ്റിയാണെന്നും അതില്‍ ഇടപെടാന്‍ ഈ സമിതിക്കെന്നല്ല ഒരു സമിതിക്കും അധികാരമില്ലെന്നുമുള്ള ചലച്ചിത്രനിരൂപകനും സംവിധായകനുമായ മധു ഇറവങ്കര സാറിന്റെ ഇടപെടലിലാണ് ആ തര്‍ക്കമവസാനിച്ചത്.
ഇനിയാണ് ആന്റീ ക്‌ളൈമാക്‌സ്. ജോലിത്തിരക്കിനിടയിലും ഞാന്‍ ഗവേഷണം തുടങ്ങി. എഴുത്തായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതിനിടെ അടൂര്‍സാറും അന്നത്തെ സാംസ്‌കാരിക മന്ത്രിയും എനിക്കു കുടുംബപരമായി തന്നെ അടുപ്പമുണ്ടായിരുന്ന രാഷ്ട്രീയനേതാവും കൂടിയായ ശ്രീ ജി.കാര്‍ത്തികേയന്‍ സാറുമായി ഒരു ദാര്‍ശനിക ഭിന്നത. അതു രൂക്ഷമായി പരസ്യമായ ആരോപണപ്രത്യാരോപണങ്ങളായി. അക്കാദമിയുടെ ഫെല്ലോഷിപ്പുകള്‍ ലഭിച്ചത് അടൂരിന്റെ പിണിയാളുകള്‍ക്ക് എന്ന ഒരാരോപണവും അതിനിടയിലെപ്പോഴോ മന്ത്രിയുടെ ഭാഗത്തു നിന്നുയര്‍ന്നു. ജി.കെ.യേയും അടൂര്‍സാറിനെയും വ്യക്തിപരമായി അടുത്തറിയാവുന്ന എന്നെ സംബന്ധിച്ചിടത്തോളം അതു വല്ലാത്ത മനോവിഷമമുണ്ടാക്കി. ഞാന്‍ അടൂര്‍ സാറിനെ വിളിച്ചു: ഫെലോഷിപ്പ് തുടരുന്നില്ലെന്നറിയിച്ചു. അടൂര്‍ സാര്‍ ഉപദേശിച്ചു: അതൊക്കെ മന്ത്രി എന്നോടുള്ള വിരോധത്തിനു പറഞ്ഞതാണ്. നിങ്ങള്‍ക്ക് ഫെലോഷിപ്പ് കിട്ടിയത് അതിനര്‍ഹതയുള്ളതുകൊണ്ടാണ്. അതിനായി നിയോഗിച്ച സമിതിയാണ് അതു വിലയിരുത്തിയത്. അല്ലാതെ ഞാനോ ഭരണസമിതിയോ അല്ല. ഞങ്ങളതിലിടപെട്ടിട്ടില്ല. നിങ്ങളുടെ അര്‍ഹതയ്ക്കു കിട്ടയത് ഞങ്ങളുടെ പ്രശ്‌നത്തിന്റെ പേരില്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതില്ല.'
പക്ഷേ എന്തോ അന്നുമിന്നും ആത്മാഭിമാനം ഒരു ബലഹീനതയായതുകൊണ്ടും പലപ്പോഴും ഭാരം തന്നെയായതുകൊണ്ടും അതനുസരിക്കാന്‍ മനസനുവദിച്ചില്ല. അച്ഛനോടു ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞതും നീ നിന്റെ മന:സാക്ഷി പറയുന്നത് ചെയ്യെന്നായിരുന്നു.
അപ്പോഴേക്ക് അടൂര്‍ സാര്‍ രാജിവച്ചു കഴിഞ്ഞിരുന്നു. സുഹൃത്തുകൂടിയായ ടി.കെ.രാജീവ് കുമാര്‍ ചെയര്‍മാനുമായി. ഫെലോഷിപ്പിന്റെ പ്രബന്ധം സമര്‍പ്പിക്കാന്‍ സമയമായെന്നറിയിപ്പു വന്നു. മുമ്പു ചെയ്തതില്‍ അല്‍പം പോലും മുന്നോട്ടു പോകാത്തതിനാല്‍ അല്‍പം കൂടി സമയം ചോദിച്ചു. അടുത്ത ഫെലോഷിപ്പിന് അപേക്ഷകണിക്കുന്നതിനു തൊട്ടു മുമ്പുവരെ സമയമനുവദിച്ചുകൊണ്ട് രാജീവിന്റെ കത്തുവന്നു.
എന്നിട്ടും എഴുതാനിരിക്കുമ്പോള്‍ സാധിച്ചില്ല. 2001ലെ ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലും മീഡിയ പാസ് വിതരണവും ഒറ്റയ്ക്കു നിര്‍വഹിച്ച് മേളയുടെ മീഡിയ ലെയ്‌സണ്‍ ഓഫീസറായിരിക്കെ ഞാന്‍ ചെയ്ത സുതാര്യസേവനത്തെ നേരിട്ടഭിനന്ദിച്ച ജി.കെ.യാണ് ആരോപണങ്ങളില്‍ എന്നെയും ഇരയാക്കിയിരിക്കുന്നത്. അതുകൊണ്ടു വേണ്ട. സഹ ഫെല്ലോമാരോടു ചോദിച്ചപ്പോള്‍ കെ.സി.മധുച്ചേട്ടനും ഇതേ പ്രശ്‌നം. അദ്ദേഹം പ്രബന്ധം കൊടുക്കുന്നില്ലെന്നു തന്നെ പറഞ്ഞു. ശ്രീകുമാര്‍ കൊടുക്കും. കാരണം അദ്ദേഹത്തിന് എഴുതുന്നത് പ്രസിദ്ധീകരിക്കാന്‍ മറ്റു മാധ്യമപിന്തുണയൊന്നുമില്ല. മാങ്ങാടും കൊടുക്കുന്നില്ലെന്നു പറഞ്ഞു. അന്നു നേരിട്ടു പരിചയമില്ലാത്ത സിഎസ്സിന്റെ കാര്യം അറിയുകയുമില്ല. ഏതായാലും ഞാന്‍ പ്രബന്ധം കൊടുക്കേണ്ട എന്നു തന്നെ തീരുമാനിച്ചു. ഫെലോഷിപ്പിന്റെ ഭാഗമായി ഒരണപോലും അക്കാദമിയില്‍ നിന്നു വാങ്ങിയിട്ടില്ലല്ലോ. വിദഗ്ധ സമിതിക്കു മുന്നില്‍ വിഷയാവതരണത്തിനു പോയതും സ്വന്തം ചെലവിലാണ്.അതുകൊണ്ട് അങ്ങനൊരു ബാധ്യതയുമില്ല.രാജീവിനോട് ഇക്കാര്യം വിളിച്ചു പറയുകയും ചെയ്തു.
അവസാനദിവസവും പ്രബന്ധം സമര്‍പ്പിക്കാത്തതിനാല്‍ ഫെല്ലോഷിപ്പ് കാലഹരണപ്പെട്ട വിവരത്തിന് രാജീവിന്റെ ഒരു കത്തു കിട്ടി. ഇപ്പോള്‍ കത്തുകളുടെ കൂട്ടത്തില്‍ ബീനയുടെ മൂന്നാലെണ്ണവും രാജിവിന്റെയും അന്നത്തെ അക്കാദമി സെക്രട്ടറിയുടെയും രണ്ടുമൂന്നെണ്ണവും ബാക്കി. അന്ന് പത്രങ്ങളിലൊന്നും ഫെലോഷിപ്പ് വലിയ വാര്‍ത്തയാവാത്തതുകൊണ്ട് അറിഞ്ഞവരുമധികമില്ല.
ഇനിയാണിതിന്റെ ക്‌ളൈമാക്‌സ്. സ്പീക്കറായിരിക്കെ പിന്നീടൊരിക്കല്‍, സ്വസ്ഥമായി സംസാരിക്കാനിടവന്ന ഒരു സ്വകാര്യച്ചടങ്ങില്‍വച്ച് സന്ദര്‍ഭവശാല്‍ ഇക്കാര്യം എനിക്ക് കാര്‍ത്തികേയന്‍ സാറിനോടു സൂചിപ്പിക്കാനായി. അപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'അതൊക്കെ അന്നങ്ങനെ ഒരാവേശത്തിനു പറഞ്ഞുവെന്നേയൂള്ളൂ. അടൂരിനെപ്പറ്റി എനിക്കങ്ങനൊരു ധാരണയില്ലെന്ന് ചന്ദ്രശേഖറിനറിയാമല്ലോ? അദ്ദേഹം ഞാന്‍ ഏറെ ആരാധിക്കുന്ന ചലച്ചിത്രകാരനുമാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നതു സത്യം.പക്ഷേ ഞാനങ്ങനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. അതിന്റെ പേരില്‍ ഇങ്ങനെ നിങ്ങളേപ്പോലെ ചിലര്‍ക്കതു പ്രശ്‌നമാവുമെന്നു സത്യത്തില്‍ ഒാര്‍മിച്ചതുമില്ല.' ഓര്‍മകള്‍ അങ്ങനെയാണ്. ചിലത് നല്ലതായിരിക്കും. ചിലവ മോശവും. മറ്റുചിലതാവട്ടെ ഞാനിപ്പോഴെഴുതുന്നതുപോലെ വെറും ഗൃഹാതുരവും.
ഒരു ആന്റീ ക്‌ളൈമാക്‌സ് കൂടിയുള്ളത് പറയാതെ ഈ കുറിപ്പു പൂര്‍ത്തിയാവില്ല.
പിന്നീടുള്ള ആറു വര്‍ഷവും ഞാന്‍ സിനിമകള്‍ കണ്ടതും സിനിമയെപ്പറ്റി വായിച്ചതുമെല്ലാം സമയസങ്കല്‍പങ്ങളിലെ അഭ്രജാലകങ്ങള്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു. എന്തു കണ്ടാലും വായിച്ചാലും അവസാനം ഈ വിഷയത്തില്‍ വന്നു നില്‍ക്കും. പലതും പലയിടത്തായി കുറിച്ചുവച്ചു. പു്‌സ്തകങ്ങളില്‍ മാര്‍ജനില്‍ നോട്‌സ് മാര്‍ക്ക് ചെയ്തുവച്ചു. ചര്‍ച്ചകളില്‍ ഈ വിഷയം വന്നാല്‍ അതപ്പോള്‍ മനസിലൊരു ഫോള്‍ഡറിലേക്ക് മാറ്റിയിട്ടു. അമൃതടിവിയിലായിരിക്കെ 2008ല്‍ ചില ഔദ്യോഗികവ്യഥകളില്‍ ജീവിതം വിരസമാവുകയും നിരാശനാവുകയും ചെയ്തപ്പോള്‍ ഒരു കൗതുകത്തിന് പഴയ ഗവേഷണവിഷയം പൊടിതട്ടിയെടുത്ത് മാറ്റിയെഴുതുകയും ടിവി, റേഡിയോ എന്നിവയിലെക്കൂടി സമയസങ്കല്‍പങ്ങളെക്കൂടി ഉള്‍പ്പെടുത്തി പുനരാഖ്യാനം ചെയ്ത് അടുക്കിപ്പെറുക്കി എഡിറ്റ് ചെയ്യുകയുമൊക്കെ ചെയ്തപ്പോള്‍ വീണ്ടുമൊരു ഓര്‍മ മാറാല നീക്കിയെത്തി. വെബ് ലോകത്തില്‍ വച്ച്, റെയിന്‍ബോ ബുക് പബ്‌ളീഷേഴ്‌സിന്റെ രാജേഷ് എന്നോട് ചലച്ചിത്രസംബന്ധിയായൊരു പുസ്തകം ചോദിച്ചിരുന്നു. ഞാന്‍ രാജേഷിനെ വിളിച്ചു: ''രാജേഷേ അന്നത്തെ ഓഫറെനിക്ക് ഇപ്പോഴുമുണ്ടോ?''
രാജേഷ് പറഞ്ഞു:'' ചന്ദ്രശേഖറിനറിയാമല്ലോ, ഞാനിപ്പോള്‍ അത്ര നല്ല അവസ്ഥയിലല്ല. എന്നാലും കുറേ നല്ല പുസ്തകങ്ങളുമായി ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഏതായാലും പുസ്തകമയക്ക് ഞാന്‍ വായിച്ചു നോക്കിയിട്ടു പറയാം.''
ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകം സ്വയം ഡി.ടി.പി.ചെയ്ത് പേജ്‌മേക്കറില്‍ ചിത്രങ്ങള്‍ സഹിതം സ്വയം പേജ് സെറ്റ് ചെയ്ത് പ്രിന്റെടുത്ത് അയച്ചുകൊടുത്തതിന്റെ അഞ്ചാം നാള്‍ ഒരു വൈകുന്നേരം ഏഴുമണി ബുള്ളറ്റിന്‍ കഴിഞ്ഞ് ക്യാബിനില്‍ വന്നിരിക്കെ സെല്ലിലേക്ക് രാജേഷിന്റെ ഫോണ്‍. ആമുഖമൊന്നുമില്ലാതെ ഒരു വാചകത്തിലാണ് തുടക്കം:'' നിങ്ങള്‍ക്കൊരു നാഷനല്‍ അവാര്‍ഡ് ഞാന്‍ പ്രവചിക്കുന്നു. എന്റെ പ്രവചനം തെറ്റാറില്ല. നേരത്തേ നരേന്ദ്രപ്രസാദ് സാറിന്റെ പുസ്തകം വായിച്ച് ഞാനിതുപോലെ വിളിച്ചു പറഞ്ഞത് അച്ചട്ടാണ്'
സന്തോഷം കൊണ്ട് എന്റെ ഉള്ളു നിറഞ്ഞു. രാജേഷ് തുടരുകയാണ്. ' നമ്മളിതിറക്കുന്നു. ഏറ്റവുമടുത്തുതന്നെ.'
രാജേഷിന്റെ വാക്കുകള്‍ വെറുംവാക്കായില്ല. നാഷനല്‍ അവാര്‍ഡൊന്നും കിട്ടിയില്ലെങ്കിലും,സിനിമാഗ്രന്ഥത്തിന് കേരളത്തില്‍ കിട്ടാവുന്ന പ്രമുഖമായ മൂന്ന് ബഹുമതികള്‍, സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കോഴിക്കോട് അല അവാര്‍ഡ്, മൂന്നും അക്കൊല്ലം പുസ്തകരൂപത്തില്‍ത്തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനസമാഹാരമല്ലാത്ത ആ പുസ്തകത്തിനായിരുന്നു!

No comments: