Monday, February 05, 2018

മാതൃഭൂമി അക്ഷരോത്സവം ഃ ഒരു ദോഷൈകദൃക്കിന്റെ കാഴ്ചപ്പാടുകള്‍

മാതൃഭൂമിയുടെ പ്രഥമ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടു ദിവസങ്ങളില്‍ സജീവമായ അനുഭവത്തില്‍ നിന്നു ചിലതു കുറിയ്ക്കട്ടെ.സ്വകാര്യ സംരംഭമായതുകൊണ്ടുതന്നെ സോഷ്യല്‍ ഓഡിറ്റിങിനു വിധേയമല്ലെന്നും അതുകൊണ്ടു തന്നെ ഈ അഭിപ്രായങ്ങള്‍ വ്യക്തിനിഷ്ഠമാണെന്നും കരുതി തള്ളാവുന്നതാണ്. പക്ഷേ 250 രൂപയുടെ സീസണ്‍ രജിസ്‌ട്രേഷന്‍ എടുത്ത് അതില്‍ പങ്കെടുത്ത, കഴിഞ്ഞ 40 കൊല്ലമായി മാതൃഭൂമി ദിനപ്പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വായനക്കാരനെന്ന നിലയില്‍ ഉപഭോക്താവെന്ന നിലയ്ക്ക് ഇങ്ങനൊരു വിലയിരുത്തലിനുള്ള ധാര്‍മ്മികതയുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണിതെഴുതുന്നത്.
എഴുത്തുകാരനെന്ന നിലയ്ക്കുള്ള സങ്കടമാകട്ടെ ആദ്യം. എം.ബി.ഐ.എഫ്.എല്‍ വേദികളിലെങ്ങും ചലച്ചിത്രസാഹിത്യം ഒരു സാഹിത്യരൂപമായിത്തന്നെ വകവച്ചു കണ്ടില്ല.മലയാളത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് തിരക്കഥയും ചലച്ചിത്രവിമര്‍ശനവുമടങ്ങുന്ന സിനിമാസാഹിത്യമായിട്ടും, വിമര്‍ശനത്തിന്റെ വര്‍ത്തമാനവും ഭാവിയും വിലയിരുത്തുന്ന ഒരേയൊരു ചര്‍ച്ചയില്‍ ഡോ.സി.എസ്.വെങ്കിടേശ്വരന്റെ പങ്കാളിത്ത പ്രാതിനിധ്യത്തോടും ചലച്ചിത്ര ഗാനങ്ങളെപ്പറ്റിയുള്ള രവിമേനോന്‍ നയിച്ച് ഡോ.കെ.ജയകുമാറും ബിജിപാലും പങ്കെടുത്ത ചര്‍ച്ചയോടും ഒതുങ്ങുകയായിരുന്ന അത്. ചലച്ചിത്രഗാനനിരൂപണം ചലച്ചിത്രനിരൂപണമാവുമോ എന്ന ചോദ്യം പോലും ആ ചര്‍ച്ചാവേദികളില്‍ ഉയര്‍ന്നുവന്നതുമില്ല. ഇതിനേക്കാളെല്ലാം വിഷമം തോന്നിയ രണ്ടു സംഗതികളാണ് സിനിമ എന്ന മാധ്യമത്തിന്റെ സാംസ്‌കാരികത അടയാളപ്പെടുത്തുന്നതിന് മാതൃഭൂമി മേളയില്‍ ഉള്‍പ്പെടുത്തിയ അതി വിചിത്രമായ മറ്റൊരു വിഷയവും ആ വിഷയത്തിലെ പങ്കാളിത്തത്തിലുണ്ടായ അവഗണനയും അതിലേറെ അതിനു പിറ്റേന്ന് മാതൃഭൂമി പത്രം നല്‍കിയ അവഗണനയും.  ഫിലിം പോസ്റ്ററുകളിലെ കലയും അവയുടെ ആഖ്യാനസവിശേഷതയും എന്ന വിഷയത്തില്‍ (ഈ വിഷയത്തിന് അക്ഷരവുമായുള്ള ബന്ധമെന്തെന്നത് ആഖ്യാനസവിശേഷത എന്ന വാചകങ്ങളില്‍ ഉത്തരം തേടിസമാധാനിക്കുക തന്നെ) നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നത് ചലച്ചിത്ര നിരൂപകന്‍ ശ്രീ ഐ ഷണ്‍മുഖദാസ്, പോസ്റ്റര്‍ കലാകാരന്‍ സാബു കൊളോണിയ,റിയാസ് കോമു, ടി.പാര്‍വതി എന്നിവരായിരുന്നു. എന്നാല്‍ വന്നതോ ഷണ്‍മുഖദാസ് സാറും സാബുവും മാത്രം. സ്വാഭാവികമായി അതു സാബുവിന്റെ ആത്മപ്രക്ഷാളനം (തള്ളല്‍ എന്നു ഗ്രാമ്യം) ആയി ആ സെഷന്‍ മാറി. ഇടയ്ക്ക് പോസ്റ്റര്‍ ആഖ്യാനങ്ങളിലെ ലോക മാതൃകകളെ പറ്റി സൂചിപ്പിച്ച് ചര്‍ച്ചയെ ചരിത്രവാതായനങ്ങളിലേക്കും ലാവണ്യചിന്തകളിലേക്കും വഴിതിരിച്ചുവിടാനുള്ള ഷണ്‍മുഖദാസ് സാറിന്റെ പരിശ്രമത്തെപ്പോലും, താരചിത്രങ്ങളോ ചിത്രദൃശ്യങ്ങളോ ഉപയോഗിക്കാതെ മലയാളത്തില്‍ ആദ്യമായി താന്‍ ജയരാജിന്റെ അറേബ്യ എന്ന ചിത്രത്തിനുവേണ്ടിയുള്ള പോസ്റ്ററുകളില്‍ പരീക്ഷിച്ചിട്ടുണ്ട് എന്നിടയ്ക്കു കയറിക്കൊണ്ട് സാബു വൃഥാവിലാക്കി. മലയാളത്തില്‍ നിര്‍മാതാവു മുതല്‍ കലാസംവിധായകന്‍ വരെ പുതുമുഖങ്ങളായി 1981ല്‍ പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനുവേണ്ടി മലമുകളില്‍ നിന്നു താഴേക്ക് നോക്കി ഹെഡ്‌ലൈറ്റ് കത്തിച്ചുനില്‍ക്കുന്ന ജീപ്പിന്റെയും ഓര്‍ക്കിഡ് തണ്ടിനോടടുപ്പിച്ച് വ്രീളാവതിയായ ഒരു സുന്ദരിയുടെ മുഖത്തിന്റെയും ഇന്ത്യന്‍ ഇങ്ക് സ്‌കെച്ചുമായി പി.എന്‍.മേനോന്‍ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ഒരുവട്ടമെങ്കിലും കണ്ടതോര്‍ക്കുന്ന ഒരാളും പറയാന്‍ ധൈര്യപ്പെടാത്ത അവകാശവാദമാണ് സാബു വീണു കിട്ടിയ വേദിയില്‍ ഉന്നയിച്ചത്.
പി.എന്‍.മേനോനെപ്പോലെ, ഭരതനെപ്പോലെ, ഗായത്രി അശോകനെപ്പോലെ, എസ്.രാജേന്ദ്രനെപ്പോലെ, കുര്യന്‍ വര്‍ണശാലയെപ്പോലെ, ബാലന്‍ പാലായിയെപ്പോലെ മലയാള ചലച്ചിത്ര പോസ്റ്ററുകളില്‍ വിപ്‌ളവം സൃഷ്ടിച്ചവരെയും കാലിഗ്രാഫി കൊണ്ട് വിസ്മയിപ്പിച്ച സി.എന്‍.ശ്രീകണ്ഠന്‍ നായരെപ്പോലുള്ള കലാകാരന്മാരെയും അനുസ്മരിച്ചില്ലെന്നതു പോകട്ടെ, പോസ്റ്ററുകളിലെ സാഹിത്യം എന്ന ഘടകം പോലും ചര്‍ച്ചചെയ്യപ്പെടാതെ പോയി. അക്ഷരാര്‍ത്ഥത്തില്‍ അക്ഷരോത്സവത്തിന്റെ ചെലവില്‍ കൊളോണിയയുടെ ഗിര്‍വാണം. അതായിരുന്നു ആ സെഷന്‍. പിറ്റേന്നത്തെ പത്രത്തിന്റെ ആക്ഷരോത്സവ നഗരപ്പതിപ്പിലും പത്രത്തിനുള്ളില്‍ അക്ഷരോത്സവത്തിനായി നീക്കിവച്ച് പ്രത്യേക പേജിലും ഭൂതക്കണ്ണാടി വച്ചു പരിശോധിച്ചിട്ടും ഷണ്‍മുഖസാറിന്റെ ഒരു ചിത്രമല്ലാതെ ഈ ചര്‍ച്ചയെക്കുറിച്ചുള്ള ഒരു സിംഗിള്‍ കോളം വാര്‍ത്തപോലും കാണാനായതുമില്ല. അപ്പോള്‍ അവഗണന സിനിമയോടാണോ?
ഇനിയുള്ളത് വായനക്കാരനെന്നനിലയ്ക്കുള്ള ഒരഭിപ്രായമാണ്. മലയാളത്തില്‍ ഒരു ഷെര്‍ലക് ഹോംസ് ഉണ്ടാവാത്തതെന്ത് എന്ന ചര്‍ച്ച സജീവമായത് വിഷയമവതരിപ്പിച്ച ഡോ. പി.കെ.രാജശേഖരന്റെ വസ്തുനിഷ്ഠവും പ്രോജ്വലവുമായ ആമുഖവും ഇടപെടലും കൊണ്ടും ജി.ആര്‍.ഇന്ദുഗോപന്റെയും സി.വി.ബാലകൃഷ്ണന്റെയും ചില കാമ്പുള്ള നിരീക്ഷണങ്ങള്‍കൊണ്ടുമാണ്. ഒരു വിഷയത്തില്‍ ഒരാള്‍ അന്യനാവുന്നതെങ്ങനെ എന്നതിന്റെ പ്രത്യക്ഷീകരണമായിട്ടാണ് ഈ ചര്‍ച്ചയിലെ സുഭാഷ്ചന്ദ്രന്റെ പങ്കാളിത്തവും അഭിപ്രായപ്രകടനവും അനുഭവപ്പെട്ടത്. സിവിയും മറ്റും നിരൂപകര്‍ അപസര്‍പ്പകസാഹിത്യത്തെ മുഖ്യധാരാസാഹിത്യമായി പരിഗണിക്കാത്തതിനെയും രാജശേഖരനും ഇന്ദുഗോപനും സുഭാഷും സാഹിത്യകാരന്മാര്‍ ആഴത്തില്‍ ജ്ഞാനസമ്പാദനം നടത്തി ഗൗരവമായി ഡിറ്റക്ടീവ് സാഹിത്യമെഴുതാത്തിനെയുമൊക്കെ കുറ്റപ്പെടുത്തിയെങ്കിലും ഒരാള്‍പോലും അങ്ങനൊരു ഉത്തമ ഡിറ്റക്ടീവ് സാഹിത്യവും കൊണ്ടു ചെന്നാല്‍ ഇന്ന് ഏതു പ്രസാധകര്‍/പ്രസിദ്ധീകരണം അതു പ്രകാശനം ചെയ്യുമെന്നു മാത്രം ചിന്തിച്ചു കണ്ടില്ല. മാതൃഭൂമി ബുക്‌സ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ പുറത്തിറക്കിയ എണ്ണമറ്റ  ടൈറ്റിലുകളില്‍ എത്ര അപസര്‍പ്പക ഗ്രന്ഥങ്ങളുണ്ടായിരുന്നു എന്നു പരിശോധിച്ചാല്‍ തെളിയുന്നതാണിത്. അതുപോലെ ഈ ചര്‍ച്ചയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്നു എന്നു വ്യക്തിനിഷ്ഠമായി ഞാന്‍ കരുതുന്നത് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എഴുതിയ ടി.പി.രാജീവനാണ്.അദ്ദേഹത്തിനുപറയാന്‍ കഴിയുമായിരുന്നു നല്ലൊരു അപസര്‍പ്പകനോവലെഴുതിയാല്‍ അത് എത്രമാത്രം സന്തോഷത്തോടെ വായനക്കാര്‍ സ്വീകരിക്കുമെന്ന്!

No comments: