Tuesday, March 29, 2016

ജയസൂര്യ എന്ന എഡിറ്റര്‍


പ്രിയപ്പെട്ട ജയസൂര്യയെക്കുറിച്ച് അധികമാരും ഓര്‍ക്കാത്ത ഒരു എപ്പിസോഡ്.
ജയസൂര്യ ഒരു സിനിമാമാസിക എഡിറ്റ് ചെയ്തിട്ടുണ്ട്.
്അതേ, മലയാള സിനിമാപത്രചരിത്രത്തില്‍ ആദ്യമായി ഒരു താരം എഡിറ്ററായി വന്ന ഒരു ചലച്ചിത്രപ്രസിദ്ധീകരണത്തിന്റെ പ്രത്യേകപതിപ്പ്.
ഞാന്‍ പത്രാധിപരായിരിക്കെ 2004 ഏപ്രിലിലെ രാഷ്ട്രദീപിക സിനിമാവാരികയുടെ വിഷുപ്പതിപ്പാണ് യുവനടന്‍ ജയസൂര്യയെ ഗസ്റ്റ് എഡിറ്ററാക്കിക്കൊണ്ടു പുറത്തിറക്കിയത്. അതിനായി മാത്രം ജയന്‍ കുറച്ചു ദിവസം മാറ്റിവച്ചു. കൊച്ചിയിലെ ഓഫീസില്‍ വന്നു. ഞാനും ബിജോയും സജിയും വിന്‍സിയുമടങ്ങുന്ന പത്രാധിപസമിതിയുമായി ആശയവിനിമയം നടത്തി. ജയന്റെ മനസിലുള്ള ചില ആശയങ്ങള്‍ പങ്കുവച്ചു. അതനുസരിച്ച് ബിജോയും വിന്‍സിയും മറ്റും അഭിമുഖങ്ങളും സ്‌റ്റോറികളും സംഘടിപ്പിച്ചു.
മുഖചിത്രമായിരുന്നു സവിശേഷത. അന്നത്തെ താരവിലയുള്ള യുവനടന്മാരെയെല്ലാം കൂടിച്ചേര്‍ത്ത് ഒരു കവര്‍.ആശയം ജയസൂര്യയുടേതുതന്നെയായിരുന്നു. ജിഷ്ണുരാഘവന്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിനീത്കുമാര്‍ പിന്നെ ജയനും. എല്ലാവരെയും ഷൂട്ടിംഗ് തിരക്കില്‍ നിന്നു ജയന്‍ തന്നെ സ്വയം കോ-ഓര്‍ഡിനേറ്റ് ചെയ്ത് കൊച്ചിയിലെ ദീപിക ഓഫീസിനുമുന്നിലുള്ള റിനൈസാന്‍സ് ഹോട്ടലിലെത്തിച്ചു. അവിടെവച്ച് അവരുമായി ഒരു സല്ലാപം. തുടര്‍ന്ന് ഹോട്ടലിന്റെ ഹാളിലെ താല്‍ക്കാലിക സ്റ്റുഡിയോയില്‍ ഫോട്ടോഷൂട്ട്. അടിപൊളി എന്നായിരുന്നു കവര്‍‌സ്റ്റോറിയുടെ ശീര്‍ഷകം.
ആ ലക്കം തീര്‍ത്തും അടിപൊളിയായി. കാവ്യാമാധവന്റെ വിശേഷങ്ങളുള്‍പ്പെടുത്തിയ പ്രത്യേക ഫാന്‍ബുക്ക് സപ്‌ളിമെന്റുമടക്കം രാഷ്ട്രദീപിക സിനിമയുടെ ആ ലക്കം കളക്ടേഴ്‌സ് സ്‌പെഷലായി. ഹ്രസ്വകാലം ദീപികയുടെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ആയിരുന്ന ബാംഗ്‌ളൂര്‍ സ്വദേശി ശ്രീധര്‍ പൊങ്ങൂര്‍ ഉള്ളതുകൊണ്ടു മാത്രം സാധ്യമായ ഒരു സംരംഭമായിരുന്നു അത്.
ഇനി ക്‌ളൈമാക്‌സ്. ആ ലക്കം പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ദീപിക വിട്ടിരുന്നു. കന്യകയുടെ പത്രാധിപരാകാനായി...
നന്ദി ജയസൂര്യ.

Sunday, March 06, 2016

മണി ഒരോര്‍മ്മ

കലാഭവന്‍ മണിയെ ആദ്യം നേരില്‍ കണ്ടത് ഇന്നലെ എന്നപോലെ ഓര്‍മ്മയുണ്ട്. മാധ്യമസുഹൃത്ത് ശ്രീ നവാസ് ബാബു അഥവാ എന്‍.എം. നവാസ് തിരക്കഥയെഴുതി, സുന്ദര്‍ദാസ് സംവിധാനം ചെയ്ത കുടമാറ്റം എന്ന സിനിമയുടെ ചിത്രീകരണം വരിക്കാശേരിയില്‍ നടക്കുന്നു. നവാസിന്റെ ക്ഷണം സ്വീകരിച്ച് മലയാളമനോരമയില്‍ സബ് എഡിറ്ററായിരുന്ന ഞാന്‍ രാത്രി തീവണ്ടിയില്‍ ഒറ്റപ്പാലം സ്റ്റേഷനിലെത്തി, നവാസുമൊപ്പം ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ നവാസിന്റെ മുറിയില്‍ തറയിലൊരു പായ വിരിച്ച് മണി കിടക്കുന്നു. പുലര്‍ച്ചെ അഞ്ചുമണിയായതോടെ ഉണര്‍ന്നെണീറ്റ് ട്രാക്ക് സ്യൂട്ടണിഞ്ഞു പ്രഭാത ജോഗിംഗിനു തയാറെടുത്ത മണി നവാസിന്റെ അതിഥി എന്ന നിലയ്ക്ക എന്നെ പരിചയപ്പെടുന്നു. അന്നു മണിക്കത്ര വണ്ണമില്ല. മെലിഞ്ഞിട്ടാണ്. വിഗ് മണിയുടെ ഭാഗമായിട്ടില്ല. കഷണ്ടിക്ക് ഐശ്വര്യമായിരുന്നു.
അതീവ ഭവ്യതയോടെ യാത്ര പറഞ്ഞു മണി പോയ ശേഷം നവാസാണ് മുറിയിലെ മേശപ്പുറത്ത്, അക്കാലത്ത് ചെറുപ്പക്കാര്‍ സംഘടിപ്പിച്ചുവയ്ക്കാറുള്ള കാര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികമായി അസംബിള്‍ ചെയ്ത പ്‌ളേ ബാക്ക് ഡെക്ക് കാണിച്ചുതരുന്നത്. മണിയുടേതായിരുന്നു ആ ഡെക്ക്. താഴെ രണ്ടു മണ്‍ചട്ടികളിലായിട്ടായിരുന്നു സ്പീക്കറുകള്‍. അതിലൂടെ പ്‌ളേ ചെയ്തിരുന്ന കസെറ്റിലെ ഉള്ളടക്കം നാടന്‍ പാട്ടുകളായിരുന്നുവെന്ന് പിന്നീട് ഏഴുമണിയോടെ മുറിയില്‍ മടങ്ങിയെത്തിയ മണി അതു പ്‌ളേ ചെയ്തപ്പോഴാണു മനസിലായത്. എളിയ തുടക്കമായിരുന്നെങ്കിലും അസൂയാവഹവും അത്ഭുതകരവുമായിരുന്നു മണിയുടെ വളര്‍ച്ച. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി, മകള്‍ക്ക് അസുഖം വന്ന് അവളെ കാണാന്‍ ബാംഗ്ലൂരിലേക്ക് പോകവേ ബസില്‍ പ്രദര്‍ശിപ്പിച്ച ഷങ്കറിന്റെ യന്തിരന്‍ കണ്ടപ്പോള്‍, രജനീകാന്തിനും ഐശ്വര്യ റായിക്കുമൊപ്പം നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന റോളായിട്ടും, അത് അത്രയേറെ വെറുക്കപ്പെട്ടൊരു വില്ലന്റേതായിട്ടും മണിയുടെ പ്രകടനത്തിന്റെ ആര്‍ജ്ജവം, കരുത്ത് പ്രത്യേകം ഓര്‍ത്തുപോയി. ആത്മവിശ്വാസമായിരുന്നു മണിയുടെ ശക്തി എന്നാണ് എനിക്കു തോന്നുന്നത്. അതാകട്ടെ, കടുത്ത ജീവിതാനുഭവങ്ങളില്‍ നിന്ന് ഉടലെടുത്തതുമായിരുന്നു.
മണിയെ ഓര്‍ക്കാന്‍ സിനിമകളും വേഷങ്ങളും ഒട്ടേറെയുണ്ടെങ്കിലും പെട്ടെന്ന് മറക്കാതെ നില്‍ക്കുന്നതും പ്രധാനമായി പരാമര്‍ശിക്കേണ്ടതും ജയരാജിന്റെ അസോഷ്യേറ്‌റായിരുന്ന ഹക്കീം സംവിധാനം ചെയ്ത മണി മാത്രമായി അഭിനയിച്ച ദ് ഗാര്‍ഡ് എന്ന ഒറ്റയാള്‍ സിനിമയാണ്. അതിലെ വേഷം കണ്ടിട്ടായിരിക്കണം മണിരത്‌നം രാവണനിലെ മണിയുടെ വേഷം പോലും രൂപപ്പെടുത്തിയത്. പാവം ഹക്കീം നേരത്തേ പോയി. മണി ഇപ്പോഴും.