Tuesday, February 09, 2016

ബിജുവിനെ ഹീറോ ആക്കുന്ന ഘടകങ്ങള്‍

സിനിമയ്ക്ക് അങ്ങനൊരു ദൂഷ്യമുണ്ട്. ആദ്യസിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടൊരു ചലച്ചിത്രകാരന് ആ വിജയം വലിയൊരു ഭാരവും ബാധ്യതയുമായിത്തീരും. രണ്ടാമത്തെ സിനിമയ്ക്കുമേല്‍ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷയ്ക്കു മുഴുവന്‍ അയാള്‍ ഒറ്റയ്ക്കു മറുപടി പറയേണ്ടിവരും. അതുകൊണ്ടു തന്നെ ആദ്യ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ് ഒരു ചലച്ചിത്രകാരന്റെ സര്‍ഗാത്മകജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാവുക. 1983 എന്ന കൊച്ചു മലയാള സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിശ്ചലഛായാഗ്രാഹകനായ എബ്രിഡ് ഷൈനെ സംബന്ധിച്ചിടത്തോളം ശത്രുക്കളുണ്ടെങ്കില്‍ അവരും മിത്രങ്ങള്‍ തീര്‍ച്ചയായും കാത്തിരുന്ന സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. അതിലേറെ അതു വെല്ലുവിളിയും ഭീഷണിയുമായത് അതിന്റെ നിര്‍മാതാക്കളുടെ പേരിലാണ്. യുവതാരനിരയില്‍ നെടുനായകത്വത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞ നിവിന്‍ പോളിയും ഷൈനും പങ്കാളികളായൊരു നിര്‍മാണ സംരംഭം എന്നുകൂടിയാകുമ്പോള്‍ അതിന്മേലുളള പ്രതീക്ഷയുടെ ഭാരത്തിന് അല്‍പം കൂടി തൂക്കമേറും.
എബ്രിഡ് ഷൈനും നിവിനും കൂടി ഈ വെല്ലുവിളികളെയും ഭാരങ്ങളെയും ഏറ്റെടുത്ത രീതിയല്ല പഠിക്കപ്പെടേണ്ടത്, മറിച്ച് കൈകാര്യം ചെയ്ത കൗശലത്തെയാണ്. പുതുമയ്ക്കു വേണ്ടി പരക്കം പായുന്ന നവതലമുറ ചലച്ചിത്രധാര ബോള്‍ഡ് എന്നും ഡേറിങ് എന്നും യാത്ഥാത്ഥ്യം എന്നുമുള്ള വ്യാജേന കാണിക്കുന്ന സാമൂഹികവിരുദ്ധതകളും സദാചാരചൂഷണവുമൊന്നുമല്ല ആക്ഷന്‍ ഹീറോ
ബിജുവിന്റെ ഉള്ളടക്കം. തീര്‍ത്തും സാധാരണമായൊരു കഥയെ അസാധാരണമായി ദൃശ്യവല്‍ക്കരിച്ചു എന്നതാണ് അതിന്റെ വിജയം. സിനിമയ്ക്കു കഥ വേണോ എന്ന ചോദ്യത്തിന് മുട്ടയോ കോഴിയോ ആദ്യമെന്ന ചോദ്യത്തോളം പഴക്കമുണ്ട്. എന്നുമാത്രമല്ല, കഥയില്ലായ്മയെ കാണാന്‍ കൊള്ളാവുന്ന മികച്ച സിനിമകളാക്കിത്തന്ന ചലച്ചിത്രാചാര്യന്മാരുമുണ്ട്. പക്ഷേ, ആദിമധ്യാന്തമുള്ളൊരു കഥയില്ലായ്മ എന്നു തോന്നിക്കുംവിധം, ഋജുവായൊരു കഥ സംഭവങ്ങളിലൂടെ പടിപ്പടിയായി ഇഷ്ടികകൊണ്ടൊരു മഹാസൗധം നിര്‍മിക്കുംപോലെ ശ്രദ്ധയോടെ ദൃശ്യപരമായി മെനഞ്ഞെടുക്കുക എന്നത് അത്ര എളുപ്പം പിടിച്ച കാര്യമല്ല, സിനിമയില്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ എബ്രിഡ് ഷൈന്‍ എന്ന സംവിധായകനും തിരക്കഥാകൃത്തു വിജയിക്കുന്നത് അടിസ്ഥാനപരമായി ഇതിവൃത്തസ്വീകരണത്തിലാണ്.
സാധാരണം എന്നു തോന്നിപ്പിക്കുകയാണ് സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ നേരിടാന്‍ ഷൈന്‍ സ്വീകരിച്ചിട്ടുള്ള അനേകം മാര്‍ഗങ്ങളില്‍ എന്തുകൊണ്ടും ശഌഘിക്കപ്പെടേണ്ട ഒന്ന് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ കാണിച്ച അസാമാന്യ കൈയൊതുക്കവും മാധ്യമബോധവുമാണ്. ഇതിവൃത്തത്തിന്റെ സവിശേഷത കൊണ്ടുതന്നെ, ചെറിയ ചെറിയ റോളുകളില്‍ ഒട്ടേറെ നടീനടന്മാര്‍ വന്നു പോകുന്ന സിനിമയാണ് ആക്ഷന്‍ ഹീറ ബിജു. അതില്‍ ശരാശരി പ്രേക്ഷകനു തിരിച്ചറിയാനാവുന്ന ചിലരൊഴികെ മറ്റെല്ലാവരും യഥാര്‍ത്ഥ് ജീവിതത്തില്‍ നിന്നുള്ളവരെന്ന തോന്നലുണ്ടാവുന്നുണ്ടെങ്കില്‍ അതാണ് കാസ്റ്റിങിലെ ശ്രദ്ധയുടെ തെളിവ്. നിസ്സാര വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു പോകുന്ന കഥാപാത്രങ്ങളില്‍ പോലും, ഉദാഹരണത്തിന് കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ചാടുന്ന നാവികന്റെ സൂഹൃത്ത്, തന്നെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ഓട്ടോക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മ, ഭര്‍ത്താവു പോയിക്കഴിഞ്ഞാല്‍, പരസ്യമായി മുന്നില്‍ നിന്നു കുളിക്കുന്ന അയല്‍ക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മയും സുഹൃത്തും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ ജീവിതത്തില്‍ നിന്ന് നിന്നനില്‍പ്പില്‍ ഫ്രെയിമിലേക്കു കടന്നുവന്നാതാണെന്നു തോന്നും. ശരീരഭാഷകളിലും വാചികവും ആംഗികവുമായ പകര്‍ന്നാട്ടത്തിലും മാത്രമല്ല, അവരുടെ ഓരോരുത്തരുടെയും വസ്ത്രാലങ്കാരത്തിലും ചമയത്തിലുംവരെ അതിസൂക്ഷ്മമായ സംവിധായകദൃഷ്ടി പതിഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, അതിന്റെ ഓരോന്നിന്റെ പിന്നിലും വളരെ ദീര്‍ഘമായ ചിന്തയും ആസൂത്രണവും നടന്നിട്ടുമുണ്ട്. അതുകൊണ്ടാണ് ചായകൊണ്ടുക്കൊടുക്കാനെത്തുന്ന ചായക്കടക്കാരനും, വെള്ളത്തില്‍ വീണ സ്ത്രീയെ പരിശോധിക്കുന്ന ലേഡി ഡോക്ടറും, ബിജുവിന്റെ അളിയനായി വരാന്‍ പോകുന്ന കൗമാരക്കാരനും പോലെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വേഷങ്ങള്‍ക്കുപോലും പ്രേക്ഷകമനസുകളില്‍ മങ്ങാത്ത പ്രിതിബിംബം അവശേഷിപ്പിക്കാനായത്.
വളരെ വേഗം അതിനാടകീയതയിലേക്കു മൂക്കുകുത്തിവീണേക്കാവുന്ന ഇതിവൃത്തവും പ്രമേയവുമാണു ആക്ഷന്‍ ഹീറോ ബിജുവിന്റേത്. അത്രയേറെ എപ്പിസോഡിക്കായ ചിതറിയ സംഭവങ്ങളുടെ സമാഹാരമാണ് ഈ സിനിമ. എന്നിട്ടും, അതില്‍ അമിതനാടകീയതയിലേക്കു വീണേക്കാവുന്ന നിമിഷങ്ങളില്‍ മിക്കവാറും സംയമനത്തോടും നിഷ്പക്ഷത്തോടുമുള്ളൊരു ചലച്ചിത്രസമീപനം കാത്തുസൂക്ഷിക്കാനായെന്നതാണ് എബ്രിഡ് ഷൈന്‍ എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും രണ്ടാമത്തെ വിജയം.
ഗോവിന്ദ് നിഹ്ലാനിയുടെ അര്‍ത്ഥ സത്യ മുതല്‍ മലയാളത്തില്‍ത്തന്നെ ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, കമ്മിഷണര്‍ പോലെ എത്രയോ കാക്കിച്ചട്ടൈ സിനിമകള്‍ക്കു നാം പ്രേക്ഷകരായിട്ടുണ്ട്. പക്ഷേ, അതിമാനുഷികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയത്തോടും വ്യവസ്ഥിതിയോടും കലപിച്ചു മൈതാനപ്രസംഗം നടത്തുന്ന കവലസിനിമയുടെ ജനുസില്‍ പെടാത്ത ഒന്നായി ആക്ഷന്‍ ഹീറോ ബിജു മാറുന്നുവെങ്കില്‍, അതിനു കാരണം നിറംചാര്‍ത്താത്ത ജീവിതത്തിന്റെ ഒരുപാടൊരുപാട് അംശങ്ങള്‍ പതിഞ്ഞുകിടപ്പുള്ളതാണ്.
പുതുമ ഉണ്ടാവുന്നത് ചിരിയുണ്ടാവുന്നതുപോലെയാവണമെന്നൊരു നിഷ്‌കര്‍ഷയാണ് ഇതിന്റെ അണിയറപ്രവര്‍ത്തകരുടേത്. കാരണം ഹാസ്യത്തിനു വേണ്ടി ഒരു രംഗം പോലും ഇതില്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ചില രംഗങ്ങളില്‍ പ്രേക്ഷകര്‍ തലതല്ലിച്ചിരിക്കുന്നുവെങ്കില്‍ അതു ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാണുമ്പോള്‍ ചിരിക്കുന്നതുതന്നെയാണ്. കൃത്രിമമായൊരു ചിരി സിനിമ ലക്ഷ്യമിടുന്നില്ലെന്നു സാരം. അതുപോലെതന്നെ, കൃത്രിമമായ വൈകാരികതയോ പുതുമയ്ക്കുവേണ്ടിയുള്ള പുതുമയോ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നില്ല. അതു താനേ വന്നു ചേരുന്നതാണ്. അതാണ് അതിന്റെ സര്‍ട്ടിലിറ്റി. പക്ഷേ, അങ്ങനെ സ്വാഭാവികം എന്നു തോന്നിപ്പിക്കുംവിധം ഒരു ചലച്ചിത്രസമീപനം സ്വീകരിക്കുകയെന്നത് ഏറെ ആലോചനയും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ആവശ്യപ്പെടുന്നതാണ്. അതിലാണു ആക്ഷന്‍ ഹീറോ ബിജുവിന്റെ പ്രവര്‍ത്തകരുടെ വിജയം.അതേസമയം മുദ്രാവാക്യത്തിലേക്കു തരംതാഴാതെ സാമൂഹികവിമര്‍ശനത്തിനും, ബോധവല്‍ക്കരണത്തിനുമെല്ലാം സിനിമ ഉദ്യമിക്കുന്നുണ്ട് എന്നതാണ് ബിജുവിന്റെ നന്മ.
സംവിധായകനെന്ന നിലയ്ക്കു ഷൈനും നടനെന്ന നിലയ്ക്കു നിവിനും വളരെയേറെ മുന്നേറിക്കഴിഞ്ഞതിന്റെ സൂചനയാണീ സിനിമ. ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ വേണ്ടിമാത്രം, അല്‍പം കൂടി ശ്രദ്ധിക്കാമായിരുന്നൊരു ഘടകം ചൂണ്ടിക്കാണിക്കണമെങ്കില്‍, ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തെപ്പറ്റി മാത്രം സൂചിപ്പിക്കാം. ദൃശ്യസമീപനത്തില്‍ കാത്തുസൂക്ഷിച്ച അതിസൂക്ഷ്മമായ നവ്യത, റീ റെക്കോര്‍ഡിങിന്റെ കാര്യത്തില്‍ പൂര്‍ണാര്‍ത്ഥത്തില്‍ അനുഭവവേദ്യമായില്ല. ചിലപ്പോള്‍ മൗനം ഈണത്തേക്കാള്‍ ഫലവത്താകുമല്ലോ?  എല്ലാം അതിന്റെ വരുംപോലെ വരുന്ന നിലയ്ക്കു വിട്ടപ്പോള്‍ സംഗീതത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായൊരു അശ്രദ്ധ ആകാമായിരുന്നുവെന്നൊരു വ്യക്തിഗതമായ നിരൂപണം മാത്രമേ ഉന്നയിക്കാനുള്ളൂ.
സിനിമയും സാഹിത്യവും മനുഷ്യകഥാനുഗായികളാവണമെന്നാണല്ലോ. അങ്ങനെയെങ്കില്‍ സത്യസന്ധമായി ജീവിതം പകര്‍ത്താന്‍ ശ്രമിച്ച ആക്ഷന്‍ഹീറോ ബിജു ഒരു വിജയചിത്രമാണ്. വാസ്തവത്തില്‍ സര്‍ക്കാര്‍ ടാക്‌സ് ഫ്രീയായി പ്രഖ്യാപിക്കേണ്ടൊരു ചിത്രമാണിത്. 
ഉള്ളടക്കവും രൂപശില്‍പവും ഒത്തുവരുന്ന അപൂര്‍വസിനിമകളിലൊന്ന് എന്നതിനേക്കാള്‍ കമ്പോളത്തിന്റെ വ്യവസ്ഥകളെ യാതൊന്നിനെയും ചോദ്യം ചെയ്യാതെ, തള്ളിക്കളയാതെ, മനുഷ്യത്വത്തിനും സാമൂഹികമൂല്യങ്ങള്‍ക്കും അര്‍ഹിക്കുന്ന വിലയും നിലയും നല്‍കിക്കൊണ്ടുതന്നെ വേറിട്ട ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നു എന്നതാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യക്തിത്വമായി, മാധ്യമപരമായ സവിശേഷതയായി ചലച്ചിത്രചരിത്രം അടയാളപ്പെടുത്തുക.

1 comment:

Unknown said...

Chandrasekharji.I watched this movie yesterday at Q cinema Kochi.
many people told me earlier that 'Don't go .it is a bad movie don't waste your time and money'.So i went with out any expectation.
After watch the movie I felt that it is a good attempt and a well taken realistic film..May be the title of the movie is the only mistake.it may be gave a wrong concept about it's theme.More over it is a great mistake from Shine that he not allow any journalists in his location to cover the shooting events.If he allow the journalists in his location at the time of shooting, they give a true picture about it's theme.If the audiences will ready to watch for a story of an ordinary police man.if it will be a huge success.