Monday, August 31, 2015

പ്രേമത്തെപ്പറ്റിത്തന്നെ, അല്ലാതെന്ത്?

എ.ചന്ദ്രശേഖര്‍
ജന്തുവര്‍ഗങ്ങളില്‍ മനുഷ്യര്‍ക്കു മാത്രമാണ് ഭൗതികം, ആത്മീയം എന്നിങ്ങനെ ജൈവലത്തില്‍ ഉള്‍പ്പിരിവുകളുള്ളത്. മറ്റെല്ലാവയ്ക്കും വിശപ്പ് ദാഹം രതി തുടങ്ങി ശരീരത്തിന്റെ ആവശ്യങ്ങളും നിവൃത്തിയും മാത്രമാണ് ജീവസന്ധാരണത്തിനാവശ്യം. ബുദ്ധിയും തലച്ചോറുമെല്ലാം മൃഗങ്ങള്‍ക്കുമുണ്ടെങ്കിലും മനുഷ്യര്‍ക്കു മാത്രമാണ് ഭാവനയും അതുവഴി മനസിന്റെ, ആത്മാവിന്റെ വിശപ്പിന്റെയും പ്രശ്‌നങ്ങളുള്ളത്. രതി പോലെയോ, ഒരുപക്ഷേ അതിനേക്കാളുമോ വലിയ വിശപ്പാണ് മനസ് അവനില്‍ അവശേഷിപ്പിക്കുന്നത്. അത് നിവൃത്തിക്കുകയെന്നതാണ് ബൗദ്ധികമായി അവന്‍ നേരിടുന്ന വെല്ലുവിളിയും.
സ്വപ്‌നം കാണാനുള്ള കഴിവും ഭാവനയുമായി ബന്ധപ്പെട്ടതാണ്. ഇല്ലാത്ത ഒന്നിനെ സങ്കല്‍പിക്കുക വഴിയാണ് മനുഷ്യന്‍ ഇതര ജീവജാലങ്ങള്‍ക്ക് അസാധ്യമായ ഒരു ലോകത്തെത്തന്നെ നിര്‍മിക്കുന്നത്. കലയില്‍ മാത്രമാണിത് എന്നു തെറ്റിദ്ധരിക്കരുത്. ഭാവനയിലൂടെ കല്‍പ്പിച്ചെടുക്കുന്നതു തന്നെയാണ് ശാസ്ത്രവും. ശാസ്ത്രം വഴി ഉണ്ടാക്കിയെടുത്തിട്ടുള്ള നേട്ടങ്ങളൊക്കെയും അവന്റെ കാല്‍പനികതൃഷ്ണകളുടെ സാക്ഷാത്കാരങ്ങളാണ്. പറക്കാനും നീന്താനും എന്തിന് മായക്കാഴ്ചകള്‍ കാണാനുംവരെയുള്ള കണ്ടെത്തലുകളിലേക്ക് കൊണ്ടെത്തിച്ചതും മനുഷ്യ മനസിന്റെ വിശപ്പുതന്നെയാണ്. നമുക്കു പുറത്ത് എന്താണെന്നും എങ്ങനെയാണെന്നുമറിയാനുള്ള ജിജ്ഞാസ, അറിയാത്ത ലോകത്തെ വിഭാവനചെയ്യാനുള്ള ബൗദ്ധികശേഷി, ദൃഷ്ടിഗോചരമല്ലാത്തതിനെ സൂക്ഷ്മനിരീക്ഷണം കൊണ്ടും മനഃക്കണ്ണുകൊണ്ടും തിരിച്ചറിയാനുള്ള യുക്തി..ഇതൊക്കെത്തന്നെയാണ് മനുഷ്യനെ ചൊവ്വയിലേക്കും എന്തിന് സങ്കീര്‍ണങ്ങളായ ദാര്‍ശനികധാരകളിലേക്കും വരെ കൊണ്ടുച്ചെന്നെത്തിച്ചത്. ദര്‍ശനം എന്നാണല്ലോ ആത്മീയവും താത്വികവുമായ വിജ്ഞാനധാരകളെപ്പോലും വിവരിക്കുക.
സാങ്കേതികത ശാസ്ത്രത്തെ വിഴുങ്ങുംവരെയുള്ള കാലത്ത് അതങ്ങനെതന്നെയായിരുന്നു. എന്നാല്‍, സാങ്കേതികത ശാസ്ത്രത്തിനുമപ്പുറം വളര്‍ന്നുകഴിഞ്ഞപ്പോള്‍, അതു മാധ്യമവും സന്ദേശവും തന്നെയായിത്തീര്‍ന്നപ്പോള്‍ എന്തായിരിക്കും മാറിയിട്ടുണ്ടാവുക? കേരളസമൂഹത്തില്‍ പ്രേമം എന്ന സിനിമ നിര്‍മിച്ച തരംഗവും വിവാദവും സംവാദവും ഈയയൊരു പശ്ചാത്തലത്തില്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. കാരണം, ഡിജിറ്റല്‍ വിവരവിനിമയ കാലഘട്ടത്തില്‍ സിനിമ പോലൊരു ശാസ്ത്ര-കലാരൂപം അനുവാചകമനസുകളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നും സമൂഹത്തിന്റെ പൊതു ബോധമണ്ഡലത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതും പൊതുഭാവുകത്വത്തെ എങ്ങനെ നിര്‍ണയിക്കുന്നു എന്നതും ഈ സിനിമ കാണിച്ചു തരുന്നുണ്ട്.
എങ്ങനെയായിരിക്കും ഡിജിറ്റല്‍ സാങ്കേതികത ഭാവനയെ ബാധിക്കുന്നത്?  ചരിത്രം എന്നത്, ആര്‍ജിത വിജ്ഞാനം എന്നത് ഓര്‍മ്മയാണ്. ഭൂതകാലത്തെക്കുറിച്ചുള്ള ആലേഖനം ചെയ്യപ്പെട്ടതും അല്ലാത്തതുമായ ഓര്‍മ്മ. അതു പൂര്‍ണമായും മനുഷ്യന്റെ ബുദ്ധിയെ ആശ്രയിച്ചുള്ളതാണ്. സംസ്‌കാരമെന്നതും ഓര്‍മ്മയെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കപ്പെടുന്നതാണ്. ഓര്‍മ്മയെന്നതോ തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതും. എന്നാല്‍, ഡിജിറ്റല്‍, ഓര്‍മ്മയെ ശരീരബാഹ്യവും തീര്‍ത്തും ഭൗതികവും മാധ്യമനിരപേക്ഷവുമാക്കി മാറ്റുന്നുവെന്ന് ജെ.എന്‍.യുവിലെ പ്രഫ. വി.സനില്‍ നിരീക്ഷിച്ചിട്ടുണ്ട് (ഭാഷാപോഷിണി, ജൂലൈ 2018) കംപ്യൂട്ടര്‍ എന്നത് ഓര്‍മകള്‍ സൂക്ഷിക്കുന്ന പെട്ടിമാത്രമല്ലെന്നും അത് ഓര്‍മ്മതന്നെയായിത്തീരുകയാണെന്നുമാണ് വ്യാഖ്യാനം. ആലേഖനമാണ് ഓര്‍മയുടെ ക്രിയാംശം. അനുഭവങ്ങളുടെ മങ്ങിയ ഇമേജല്ല, വ്യക്തമായ ദൃശ്യങ്ങളാണ് അത്. പ്രേമം എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഈ പറഞ്ഞ സിദ്ധാന്തത്തിന്റെ സാധൂകരണമൊന്നു പരിശോധിക്കുക. പ്രേമം വാര്‍ത്തകളില്‍ നിറഞ്ഞത്, ആദ്യമായി കേരളത്തിന്റെ സമകാലിക യുവത്വം തീയറ്ററുകളില്‍ അതിനെ ആഘോഷമായി ഏറ്റെടുക്കുകയും ഭ്രാന്തമായി കൊണ്ടാടുകയും ചെയ്തതിന്റെ പേരിലാണ്. ഏതാണ്ട് മൂന്നാഴ്ചകള്‍ക്കു ശേഷം പ്രേമം മാധ്യമങ്ങളില്‍ സജീവചര്‍ച്ചാവിഷയമായതാവട്ടെ, അതിന്റെ സെന്‍സര്‍ കോപ്പി ഡിജിറ്റലായി മോഷ്ടിക്കപ്പെടുകയും ഡിജിറ്റല്‍ മാധ്യമങ്ങളിലെങ്ങും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തതിലൂടെയാണ്. ഇവിടെ, പ്രേമത്തിന്റെ പകര്‍പ്പെടുത്തത് ആ ഡിജിറ്റല്‍ രേഖയുടെ പുനരാലേഖനത്തിലൂടെയാണ്. അതായത് ആലേഖനം ചെയ്യപ്പെട്ട മെമ്മറിയെ റൈറ്റോ റീ റൈറ്റോ ചെയ്താണ് അതിന്റെ കോപ്പി ഉണ്ടാക്കിയിട്ടുള്ളത്. ഈ കോപ്പിയാണ് നിരവധി കോപ്പികളായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇവിടെ സ്രൃഷ്ടാവിനോ ആദ്യമായി അത് ആലേഖനം ചെയ്യപ്പെട്ട കംപ്യൂട്ടറിനോ പോലും ആ സിനിമയുടെ ഡിജിറ്റല്‍ മെമ്മറി സ്വന്തമല്ലാതായി. അഥവാ ഒരു മെമ്മറിയിലും അല്ലെങ്കില്‍ ഒരു മെമ്മറിയിലേക്കു മാത്രമായും അതിന്റെ ആലേഖനം ചുരുക്കപ്പെടുന്നില്ലെന്നു സാരം.
  ഓര്‍മ്മ എന്നത് യന്ത്രമോ യന്ത്രഭാഗമോ എന്തിന് ആലേഖനം ചെയ്യപ്പെട്ട അതിന്റെ രേഖാംശമോ സോഫ്‌റ്റ്വെയറോ ഒക്കെയായി ബഹുതലസാധ്യത നേടുകയാണ്.സിനിമയുടെ പകര്‍പ്പ് സൂക്ഷിക്കപ്പെട്ട ഓരോ ഇലക്ട്രോണിക് ഉപകരണവും അതിന്റെ ഓര്‍മ്മയായി പരിണമിക്കുകയായിരുന്നു. അതില്‍ നിന്നു പകര്‍പ്പ് ആലേഖനം ചെയ്യപ്പെട്ട ഓരോ യന്ത്രവും ഓര്‍മ്മത്തുടര്‍ച്ചകളും. വി.സനില്‍ നിരീക്ഷിക്കുന്നതുപോലെ, ഡിജിറ്റല്‍ സാങ്കേതികത ഓര്‍മ്മയെ ബോധതലത്തില്‍ നിന്നു പുറത്തേക്കാനയിക്കുന്നത് പ്രേമത്തിന്റെ കാര്യത്തില്‍ ഇങ്ങനെയാണ്. ഡിജിറ്റല്‍ നൂറ്റാണ്ടില്‍ റൊളാങ് ബാര്‍ത്ത് വിവക്ഷിച്ച രചയിതാവിന്റെ മരണം എന്ന സിദ്ധാന്തം പുനര്‍വായനയും പുനരവലോകനവും അര്‍ഹിക്കുംവിധം പ്രസക്തിയാര്‍ജിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇവിടെ പക്ഷേ, രചയിതാവിന്റെ സര്‍ഗാത്മകതയുടെ കാര്യത്തിലല്ല, മറിച്ച് ഭൗതികാവസ്ഥയില്‍ മാത്രമാണ് രചനയിന്മേലുള്ള ഉടമസ്ഥാവകാശം ചോര്‍ന്നു പോകുന്നത്. കവര്‍ച്ചയുടെ നിര്‍വചനത്തില്‍ പോലും ഒതുങ്ങാത്തവണ്ണം അത് സ്വാതന്ത്ര്യമാര്‍ജിക്കുന്നു. ഒരു പക്ഷേ, സോഫ്റ്റ് വെയറുകളുടെ പുനരുപയോഗത്തിനും വ്യാപനത്തിനും വിലങ്ങുതടിയാവുന്ന ലൈസന്‍സിങ് ഇടപാടുകള്‍ക്കെതിരേ ഡിജിറ്റല്‍സമൂഹത്തില്‍ ഉടലെടുത്ത, ആര്‍ക്കും പകര്‍ത്താവുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ മുന്നേറ്റം പോലെ, സൃഷ്ടിയുടെ കാര്യത്തിലും സ്രഷ്ടാവിന്/നിര്‍മാതാവിന് അതിന്റെ ആദ്യാലേഖനം/പകര്‍പ്പ് പ്രസിദ്ധപ്പെടുത്തുന്നതോടെ അതിന്റെ ഭൗതികതയിന്മേലുള്ള നിലനില്‍പ് അപ്രസക്തമാവും വിധം റൊളാങ് ബര്‍ത്തിന്റെ നിരീക്ഷണം ഭാവിയില്‍ പരിഷ്‌കരിക്കപ്പെട്ടേക്കാം.
ഇനി, കാലികവും ബൗദ്ധികവുമായ ഡിജിറ്റല്‍ ഇടപെടലിനെപ്പറ്റി. ജി.വേണുഗോപാലിനെപ്പോലൊരു കാല്‍പനികന്‍ എന്തുകൊണ്ടാവും പ്രേമം എന്ന സിനിമയെ വിമര്‍ശിച്ചത്    ? പ്രമേയതലത്തില്‍ പ്രത്യേകിച്ച് യാതൊരു സവിശേഷതയും അവകാശപ്പെടാനില്ലാത്ത, വെറുമൊരു സാധാരണ/ശരാശരി പ്രേമ സിനിമയെ കേരളത്തിന്റെ യുവഹൃദയങ്ങള്‍ മുഴുവന്‍ അഭിപ്രായവ്യത്യാസമേതുമില്ലാതെ അതിനെ ഏറ്റെടുത്തത് എന്തുകൊണ്ടാവാം?
തീര്‍ച്ചയായും, ഈ തലമുറയിലെ പ്രേക്ഷകര്‍ കാണാനാഗ്രഹിച്ചതു കൊടുത്തതുകൊണ്ടുതന്നെയാണ് അവര്‍ ഈ സിനിമയെ ഇത്രകണ്ട് ആശ്‌ളേഷിച്ചത്. എന്നാല്‍ എങ്ങനെ, എന്താണു പ്രേമം അവര്‍ക്കു കൊടുക്കുന്നത്, ഇത്രമേല്‍ ആകര്‍ഷിക്കപ്പെടാന്‍? നാം തിരയുന്നതിന്റെ പൊതുസ്വഭാവമനുസരിച്ച് നമുക്കു വേണ്ടത് നമ്മുടെ കംപ്യൂട്ടര്‍/ ഫോണ്‍സ്‌ക്രീനിലൂടെ കണ്മുന്നിലെത്തിക്കുന്നൊരു ഇന്റര്‍നെറ്റ് തന്ത്രമുണ്ട്. നിരന്തരമായ ഒളിഞ്ഞുനോട്ടത്തിലൂടെ അഥവാ രഹസ്യ നിരീക്ഷണത്തിലൂടെ നമ്മുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും നമ്മുടെ ബ്രൗസിങിലൂടെ/ ബ്രൗസിങ് ചരിത്രത്തിലൂടെ തിരിച്ചിറിഞ്ഞ് നമ്മുടെ തൃഷ്ണകളെയും മോഹങ്ങളെയും ലക്ഷ്യംവച്ചാണ് കമ്പോളം ഈ ആകര്‍ഷണതന്ത്രം ആവിഷ്‌കരിച്ചവതരിപ്പിക്കുന്നത്. ഇതുപോലൊരു പ്രക്രിയയാണ് പ്രേമം സിനിമയും കാഴ്ചവയ്ക്കുന്നത്. അച്ചടിപ്പത്രങ്ങള്‍ പോലും രൂപകല്‍പനയില്‍ ഇന്റര്‍നെറ്റിന്റെ ഭാവുകത്വം ആവഹിക്കുന്നതുപോലെ, ഐടിസാങ്കേതികതയുടെ സവിശേഷതകളായ ഷോര്‍ട്ട് മെസേജിങ്, ചാറ്റ് തുടങ്ങിയ സകലമാന സങ്കേതങ്ങളും ഇഴചേര്‍ത്ത് പുതുതലമുറ ആഗ്രഹിക്കുന്ന രുചിയിലും മണത്തിലും ഉരുളകളായി ദൃശ്യങ്ങള്‍ കാഴ്ചവയ്ക്കുകയാണ് പ്രേമത്തില്‍. വാട്‌സാപ്പിലൂടെ മറികടത്താനാവുന്നത്ര ദൈര്‍ഘ്യമുള്ള ദൃശ്യഖണ്ഡങ്ങള്‍ പോലുമാണ് ഇതിന്റെ തിരക്കഥ. അതുകൊണ്ടുതന്നെയാണ് അവ നിഷ്പ്രയാസം ഫോണുകളില്‍ നിന്നു ഫോണുകളിലേക്ക് നിമിഷാര്‍ധത്തില്‍ ചോര്‍ത്തപ്പെട്ടതും! പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അവരുടെ ആഗ്രഹത്തിനും മുമ്പേ അവര്‍ക്കുമുന്നില്‍ എത്തിക്കുക വഴി, ആഗ്രഹങ്ങളെ ചോദനകളെ വഴക്കിയെടുക്കുകയാണിവിടെ. ഉരുകളായി വായില്‍ വച്ചുകൊടുക്കുന്ന ഉരുളകള്‍ ശരിയായി ചവച്ചിറക്കാത്തതുവഴി ദഹനക്കേടുണ്ടാക്കിയെന്നു വരാം.
വ്യക്തമായ തിരക്കഥയുണ്ടോ എന്നു സംശയം തോന്നാവുന്ന സ്വാഭാവികതയാണ് പ്രേമത്തിന്റെ ഘടനാവിശേഷത്തില്‍ സുപ്രധാനം. അതാവട്ടെ ബോധപൂര്‍വം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുമാണ്. ലോക നവസിനിമാപ്രസ്ഥാനത്തില്‍ ഉടലെടുത്തുവരുന്ന വേവിക്കാത്ത വിഷ്വലുകളുടെ സുഷി സിനിമാ സങ്കല്‍പത്തോടാണ് പ്രേമത്തിന്റെ ഘടനയ്ക്ക് ചാര്‍ച്ചക്കൂടുതല്‍. സ്വാഭാവികമായി, ഇത്തരം സിനിമകളുടെ ലക്ഷണങ്ങളായ അസ്ഥിരവും അമച്ചറുമായ ദൃശ്യങ്ങളും ശ്രദ്ധിച്ചില്ലെങ്കില്‍ ശ്രവണദോഷം സംഭവിച്ചേക്കാവുന്ന സംഭാഷണങ്ങളും ശബ്ദപഥവുമൊക്കെത്തന്നെയാണ് പ്രേമത്തിലുമുള്ളത്. തത്ക്ഷണ ശബ്ദാലേഖനത്തിന് ഉള്‍ക്കൊള്ളാനാവാത്തത്ര വേഗത്തില്‍, പ്രാദേശിക ഉച്ചാരണഭേദത്തോടെയുള്ള സ്വാഭാവിക സംഭാഷണങ്ങള്‍ പ്രേക്ഷകന്റെ പൊതുശ്രവണബോധത്തിന് എളുപ്പം വഴങ്ങുന്നതല്ല. അതുപോലെതന്നെയാണ് ഇരട്ടും അരണ്ട വെളിച്ചവും ഇഴപിരിഞ്ഞ തീര്‍ത്തും അസ്വാഭാവികമായ വീക്ഷണകോണുകളിലൂടെയുള്ള ഛായാഗ്രഹണഘടനയും. ഇവ രണ്ടും പ്രേക്ഷകനില്‍ നിന്ന് ആവശ്യപ്പെടുന്ന നിതാന്ത ശ്രദ്ധയും സൂക്ഷ്മതയും പക്ഷേ, പ്രമേയതലത്തില്‍ ആവശ്യപ്പെടുന്നതേയില്ല എന്നതാണ് പ്രേമത്തെ വ്യവസ്ഥാപിത പ്രേക്ഷകര്‍ക്ക് ദഹിക്കാത്തതാക്കുന്നത്.
പ്രേമം എന്ന വൈകാരിക സവിശേഷതയ്ക്ക് കാലം നല്‍കിയ പവിത്രതയെ പാവനത്വമോ ഒന്നും സിനിമ പിന്തുടരുന്നില്ലെന്നുമാത്രമല്ല അത്തരം മാമൂലുകളെ നിഷേധിക്കുന്നുമുണ്ട്. ഒരാള്‍ക്ക് ഒരാള്‍ എന്ന വണ്ണമുള്ള പരിശുദ്ധിയോ വിശുദ്ധിയോ ഒന്നുമല്ല, കണ്ടാല്‍ ഇഷ്ടപ്പെടുന്നയാളെ അപ്പോള്‍ കണ്ടതുപോലെ എന്ന പ്രായോഗികതയായാണ് പ്രേമത്തില്‍ നിര്‍വചിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠന്മാരുടെ തല്ലുകൊള്ളിത്തരങ്ങളെ നായകവല്‍ക്കരിച്ചതുപോലെയാണ് ജോര്‍ജിന്റെ പ്രണയജല്‍പനങ്ങളെ പ്രണയം ആദര്‍ശവല്‍ക്കരിക്കുന്നത്.  ന്യൂ ജനറേഷന്റെ ആഖ്യാനശൈലി പിന്‍പറ്റുമ്പോഴും പ്രമേയതലത്തില്‍, പ്രേമം മുഖ്യധാരാസിനിമയുടെ പതിവു പാരമ്പര്യങ്ങളെ ഒന്നും തച്ചുടയ്ക്കുന്നില്ലെന്നതും ശ്രദ്ധിക്കണം. അവസാനരംഗത്ത് സന്ദേഹത്തിന്റെ ശേഷിപ്പുകള്‍ ബാക്കിയാക്കിക്കൊണ്ടുള്ള ഒരു സംഭാഷണം മാറ്റിനിര്‍ത്തിയാല്‍, പ്രേമത്തിന്റെ പ്രേക്ഷകര്‍ പൊതുവില്‍ ധരിച്ച കഥാഗതിയില്‍ ജോര്‍ജിനെ പ്രണയിക്കുന്ന അധ്യാപികയായ മലര്‍ അപകടത്തില്‍ ഓര്‍മനഷ്ടത്തിനു പാത്രീഭവിക്കുകയാണ്. അവളയാളെ തിരിച്ചറിയുന്നതേയില്ലെന്നു തന്നെയാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും വിശ്വസിച്ചിട്ടുണ്ടാവുക. എന്നാല്‍ അയാളെ നേര്‍വഴിക്കു നയിക്കാനോ മറ്റോ ആയി അവള്‍ അഭിനയിക്കുകയായിരുന്നോ എന്നോ, പിന്നീട് ബോധം വീണ്ടുകിട്ടിയ അവള്‍ക്ക് അയാളെക്കുറിച്ചുള്ള ഓര്‍മകള്‍ വീണ്ടെടുക്കാനായി എന്നോ വിവക്ഷിക്കാവുന്നൊരു സംഭാഷണശകലം അന്ത്യരംഗത്ത്, ജോര്‍ജിന്റെ വിവാഹവിരുന്നിനെത്തുന്ന മലരും ഭര്‍ത്താവും തമ്മില്‍ പങ്കിടുന്നുണ്ട്. ഇത് പ്രേക്ഷകന്‍ ശ്രദ്ധിക്കാതെ പോയിട്ടുണ്ടെങ്കില്‍ അതിനു കാരണം, നേരത്തേ പറഞ്ഞ വസ്തുനിഷ്ഠമായ ശബ്ദലേഖനത്തിന്റെ അഭാവം തന്നെയാണ്. സിനിമയെ തീര്‍ത്തും വ്യക്തിനിഷ്ഠമാക്കുകയാണ് പ്രേമം.
മുമ്പ് ജയരാജിന്റെ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമ, അതുവരെയുള്ള ചലച്ചിത്ര പിന്നണിഗാനമാതൃകകളെയാകെ തകിടം മറിച്ചുകൊണ്ടൊരു പാട്ടുമായി അവതരിച്ചപ്പോള്‍ കേരളത്തിലെ തീയറ്ററുകളില്‍ അലയടിച്ച യുവത്വത്തിന്റെ ഉത്സവാഘോഷത്തോടാണ് പ്രേമം സൃഷ്ടിച്ച തരംഗം താരതമ്യം ചെയ്യപ്പെടുന്നത്. തീര്‍ച്ചയായും യുക്തിസഹമായൊരു താരതമ്യം തന്നെയാണത്. കാരണം, ഒരു ആള്‍ക്കൂട്ടത്തിന്റെ ഒരു നിമിഷത്തെ മദംപൊട്ടിയ, ഭ്രാന്തമായ വികാരത്തള്ളിച്ച മാത്രമാണത്. അന്നക്കിളി പാടിയ തലമുറ രണ്ടോ മൂന്നോ മാസം തീയറ്റര്‍ തകര്‍ത്തതല്ലാതെ പിന്നീടിങ്ങോട്ട് ആ സിനിമയോ പാട്ടോ ലാവണ്യപരമായ യാതൊരു പ്രസക്തിയും നിലനിര്‍ത്തിയില്ല. മാത്രമല്ല, ഫോര്‍ ദ പീപ്പിളിന് ഉണ്ടായ പിന്‍ഗാമികളെയൊന്നും അതേ പ്രേക്ഷകര്‍ സ്വീകരിച്ചതുമില്ല. ഉള്‍ക്കടലോ, ചാമരമോ, മഞ്ഞില്‍ വിരിഞ്ഞ പൂക്കളോ, അനിയത്തിപ്രാവോ, തട്ടത്തിന്‍മറയത്തോ ഓര്‍ക്കുന്നതുപോലെ ഫോര്‍ ദ പീപ്പിള്‍ എത്ര പേരുടെ ഓര്‍മകളില്‍ ഇടംപിടിച്ചിട്ടുണ്ടാവും?
പ്രേമം ഒരു സെന്‍സേഷന്‍ തന്നെയാണ്. അതുണ്ടാക്കിയ തരംഗത്തിന്റ അലകള്‍ കാണാതെയുമില്ല. പക്ഷേ, ഇനിയുള്ള മലയാള സിനിമ പ്രേമത്തില്‍ തുടങ്ങി പ്രേമത്തിലൂടെ പരിണമിക്കുമെന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങളോ വിലയിരുത്തലുകളോ പാതിവെന്ത നിരീക്ഷണങ്ങളേ ആവുകയുള്ളൂ. തട്ടത്തിന്‍ മറയത്തും ഒരു വടക്കന്‍ സെല്‍ഫിയും, ഡയമണ്ട് നെക്ക്‌ലെസും, ഇയോബിന്റെ പുസ്തകവും പോലുള്ള അനേകമനേകം സിനിമകള്‍ക്കിടയില്‍, ആള്‍ക്കൂട്ടത്തെ തൊട്ടുലച്ചുകൊണ്ട് പ്രേമം പോലെ ചില സിനിമകളും ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നേയുള്ളൂ. അതുകണ്ടിട്ട് ഇതാണ് അവസാനവാക്കെന്നും ഇതാണു വഴിത്തിരിവെന്നും ധരിക്കുന്നതേ നോട്ടപ്പിശകാകുകയുള്ളൂ. ശാസ്ത്രീയസംഗീതക്കച്ചേരിക്കൊടുവില്‍ ലളിതഗാനം വരുമ്പോഴുളള, ഭരതനാട്യത്തിനിടവേളയില്‍ ഒരു റെക്കോര്‍ഡ് ഡാന്‍സ് കാണുമ്പോഴുള്ള അലസവിശ്രമം, അതാണ് പ്രേമം പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്കു സ്മ്മാനിക്കുന്നത്. എന്നാല്‍ സിനിമാചരിത്രത്തില്‍ പ്രേമം ഓര്‍മിക്കപ്പെടുന്നതാവട്ടെ, സിനിമ പുറത്തിറങ്ങിയപാടെ അത് ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ കവര്‍ച്ചചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അതിന്റെ നിര്‍മാതാവും സംവിധായകനുമെല്ലാം ചേര്‍ന്നുണ്ടാ(ക്കി)യ വിവാദത്തിന്റെ പേരിലായിരിക്കും.