Monday, November 10, 2014

മനസാക്ഷിക്കു നിരക്കുന്നത്...

കഴിഞ്ഞ മഴക്കാലത്താണ്. സ്ഥിരമായി തീവണ്ടിയിറങ്ങിയാല്‍ ഞാന്‍ നാഗമ്പടം ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ വിളിച്ചാണ് ഓഫീസിലെത്തുന്നത്. മിനിമം ചാര്‍ജ് കൂടുന്നതിനു മുമ്പേ തന്നെ അഞ്ചു രൂപ കൂടുതല്‍ നല്‍കിയാണ് പോയിരുന്നത്. സ്റ്റാന്‍ഡിലെ മിക്ക ഓട്ടോക്കാര്‍ക്കും വര്‍ഷങ്ങളിലൂടെയുള്ള മുഖപരിചയം വഴി ഞാന്‍ സുപരിചിതന്‍. ചിലര്‍ എന്റെ വണ്ടിസമയം നോക്കി യാര്‍ഡിനരികില്‍ വണ്ടി കൊണ്ടുവന്നു നിര്‍ത്തുകപോലും ചെയ്യും. പക്ഷേ കഴിഞ്ഞ മഴക്കാലത്താണ്. മഴയായാല്‍ കോട്ടയത്തെ റോഡിന്റെയും ട്രാഫിക് ബ്‌ളോക്കിന്റെയും കാര്യം കുപ്രസിദ്ധമാണ്.നാഗമ്പടത്തുനിന്ന് കാല്‍ കിലോമീറ്ററില്‍ താഴെയുള്ള ഓഫീസെത്താന്‍ 15 മിനിറ്റിലേറെ എടുക്കും. അന്നു പക്ഷേ ഞാന്‍ വന്നിറങ്ങിയപ്പോള്‍ ട്രാഫിക്കില്ല. പക്ഷേ കനത്ത മഴ. ട്രെയിനാണെങ്കില്‍ ലേറ്റും. ഓഫീസിലെത്താന്‍ ധൃതിയായിരുന്നു എനിക്ക്.സ്വാഭാവികമായി ഞാന്‍ പരിചയമുള്ളൊരു ഓട്ടോയില്‍ കയറി. ഡ്രൈവര്‍ മൈന്‍ഡ് ചെയ്ത ലക്ഷണമില്ല. ചേട്ടാ വേഗമാവട്ടെ എന്നു കുടമടക്കിക്കൊണ്ടു ഞാന്‍.
ഓ പോവത്തില്ല സാറേ..ട്രാഫിക് ബ്‌ളോക്കാ..റിട്ടേണ്‍ കിട്ടത്തില്ല.
സാരമില്ല ചേട്ടാ അതിനുകൂടിയുള്ളതു ഞാന്‍ തരാം. പെട്ടെന്ന് എത്താന്‍ വേണ്ടീട്ടാ. ഒരു മീറ്റിങ്ങുള്ളതാ.
ബാക്ക്പാക്കില്‍ ലാപ്‌ടോപ്പുള്ളതുകൊണ്ടു നനഞ്ഞു ബസുകയറി പോവുക സാഹസമാണ്. നടന്നു പോകുന്നതു ചിന്തിക്കാനുമാവില്ല. അതുകൊണ്ടാണ് ഓട്ടോക്കാരന്റെ കാലുപിടിക്കേണ്ടിവന്നത്.
ഇല്ല ഞാനിപ്പോള്‍ ഓട്ടം പോകുന്നില്ല.
ഞാന്‍ അടുത്ത ഓട്ടോയില്‍ കയറി. അയാളും ഇതേ നിലപാടു തന്നെ.
റോഡു പൊട്ടയാ സാറെ... എന്നൊരു ന്യായവും.
ഞാനന്ന് നനഞ്ഞു കുളിച്ച് ബസില്‍ തന്നെ വൈകി ഓഫീസിലെത്തി.
പക്ഷേ ഒരു ഗുണമുണ്ടായി. പിന്നീട് ഇന്നുവരെ, മാസം നാലഞ്ചാവുന്നു, ഓട്ടോപിടിച്ച് ഞാന്‍ ഓഫീസില്‍ വന്നിട്ടില്ല. ബസില്‍ത്തന്നെ.
മഴമാറി റോഡൊക്കെ നന്നായപ്പോള്‍ പഴയ പരിചിത കാക്കിമുഖങ്ങള്‍ വെളുക്കെ ചിരിച്ച് വേഗം കുറച്ച് അരികില്‍ വന്നു. ചിലര്‍ ഞാന്‍ ഇറങ്ങിവരുന്ന യാര്‍ഡിനു മുന്നില്‍ വണ്ടിനിര്‍ത്തിയിട്ട് പ്രതീക്ഷയോടെ ചിരിച്ചു. മറ്റുചിലര്‍ സ്റ്റാന്‍ഡിനരികിലെത്താറായപ്പോള്‍ കേറുന്നില്ലേ എന്നു ചോദിച്ചു. ഞാന്‍ ആരെയും വകവയ്ക്കാതെ നടന്ന് ബസ് സ്‌റ്റോപ്പിലെത്തി ബസില്‍ കയറിപ്പോരുന്നു. ലാഭം 22.5ദ രൂപ.
ഒരിക്കല്‍ നല്ല പരിചയമുള്ളൊരു ഡ്രൈവര്‍ മാത്രം അടുത്തെത്തി ചോദിച്ചു എന്താ സാറിപ്പം ഓട്ടോയില്‍ വരാത്തെ. അയാളോടു മാത്രം ഞാനെന്റെ നയം വ്യക്തമാക്കി.
ചേട്ടാ, ഒരാള്‍ ഓട്ടോ പിടിക്കുന്നത് അയാളുടെ സൗകര്യത്തിനാണ്. അതിനാണ് സേവനം എന്നു പറയുന്നത്. നിങ്ങള്‍ വണ്ടി സ്റ്റാന്‍ഡില്‍ കൊണ്ടിട്ടാല്‍, അതില്‍ കയറുന്ന ആളിനെ, അയാള്‍ പറയുന്ന സ്ഥലത്ത് കൊണ്ടുച്ചെന്നാക്കണം. അതാണ് ശരി. അതിനു തീരെ പ്രതികൂല സാഹചര്യത്തില്‍ യാത്രികനെ കൂടി വിശ്വാസത്തിലെടുത്ത് അധികനിരക്കു വേണമെങ്കില്‍ ഈടാക്കാം. പക്ഷേ വണ്ടിയില്‍ കയറിയിരുന്ന ആളിനെ ഓട്ടം പോകുന്നില്ല എന്നു പറഞ്ഞിറക്കിവിടുന്നത് അഹങ്കാരമാണ് അയാളെ അപമാനിക്കലും. നിങ്ങള്‍ക്കു നിങ്ങളുടെ വണ്ടി, നിങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്തേക്കു മാത്രം യാത്ര പോകാം. അതില്‍ യാതൊരു കുഴപ്പവുമില്ല.പക്ഷേ അപ്പോള്‍ അങ്ങനെയുള്ള സാഹചര്യത്തില്‍ വണ്ടി സ്റ്റാന്‍ഡിലിടരുത്. സ്റ്റാന്‍ഡിലിട്ട വണ്ടി ഏതു സാഹചര്യത്തിലും ഓട്ടം വിളിച്ചാല്‍ പോകാനുള്ളതാണ്. എന്റെ ആവശ്യത്തിനാണ് ഞാന്‍ വണ്ടി വിളിച്ചത്. അതിനു നിങ്ങള്‍ വന്നില്ല. ഇപ്പോള്‍ റോഡൊക്കെ നന്നായി, മഴയില്ലാത്തപ്പോള്‍, നിങ്ങള്‍ക്ക് ഓട്ടം വേണ്ടപ്പോള്‍ യാത്രയ്ക്കു വരാന്‍ എനിക്കു മനസ്സില്ല.
അയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല.
നിത്യേന ആയിരങ്ങള്‍ വന്നുപോകുന്ന നാഗമ്പടത്ത് ഞാനൊരുത്തന്‍ ഓട്ടോ പിടിച്ചില്ലെന്നുകരുതി അവിടെ ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോക്കാരെല്ലാം പട്ടിണിയായിപ്പോകുമെന്ന മിഥ്യാവിശ്വാസമൊന്നുമെനിക്കില്ല. പക്ഷേ, കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുമുടക്ക് ഞാന്‍ ഓട്ടം വിളിക്കുമ്പോള്‍, ഞാനാവശ്യപ്പെടുന്ന സമയത്ത് ഉതകിയില്ലെങ്കില്‍ ആ സേവനം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം... അതെന്റെ ഒരു സമരമുറയാണ്. മറൈന്‍ ഡ്രൈവോളം എത്തിക്കാനായില്ലെങ്കിലും എന്റെ മനസാക്ഷിയുടെ ഹാര്‍ഡ് ഡ്രൈവില്‍ എത്തിക്കുന്ന ഒരു ആത്മസമരം.