Saturday, February 15, 2014

Cinema-Karutha Yatharthyangalude Drishyakamanakal My new book

My new book
Cinema-Karutha Yatharthyangalude Drishyakamanakal 




to be published by 
Don Books Kottayam
distributed by
NBS Kottayam
Cover and Layout

Anil Vega

Monday, February 10, 2014

നിഷ്‌കളങ്ക നര്‍മത്തിന്റെ ക്രീസില്‍ ഒരു സിക്‌സര്‍

രണ്ടുമൂന്നു ധൈര്യങ്ങളാണു 1983 എന്ന കൊച്ചുസിനിമയെ മനസില്‍ തൊടുന്നതാക്കുന്നത്. ഒന്ന്, ക്രിക്കറ്റ് പോലൊരു കളിയെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുമ്പോള്‍, അതു ക്രിക്കറ്റ് അറിയാത്ത സാധാരണക്കാരെ കൂടി രസിപ്പിക്കുന്നതാക്കുക. രണ്ട്, സാങ്കേതികമായി ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തിലേക്കു വഴിതെറ്റാതിരിക്കുക. മൂന്ന്, ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുമ്പോള്‍, ഫ്രെയിമുകളുടെ സൗന്ദര്യം പ്രമേയസാക്ഷാത്കാരത്തെ മറികടന്നു നില്‍ക്കുന്നതു തടയുക. മൂന്നു നിലയ്ക്കും വിജയിച്ചു എന്നതാണ് എബ്രിഡ് ഷൈന്റെ കന്നി സിനിമ 1983യെ മലയാളത്തിലെ സമകാലിക സിനിമകളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലെത്തിക്കുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മുമ്പു കണ്ട സിനിമകളുടെ നിഴല്‍ പതിയാതിരിക്കുക എന്നതാണ് അതേവിഷയത്തില്‍ ഇനിയൊരു സിനിമയെടുക്കുമ്പോള്‍ അതിന്റെ സ്രഷ്ടാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ലഗാന്‍, ഇഖ്ബാല്‍, കൈ പോ ചെ പോലുള്ള സിനിമകളെ കൈനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് അതേ ജനുസില്‍ ഒരു സിനിമ കൂടി കാണേണ്ടിവരുമ്പോള്‍, സ്വാഭാവികമായ മുന്‍വിധികളുണ്ടാവും. ആ മുന്‍വിധികളെ ദൃശ്യസമീപനത്തിന്റെ ആര്‍ജ്ജവവും തെളിച്ചവും ആത്മാര്‍ത്ഥതയും പുതുമയും കൊണ്ട് മറികടക്കുകയാണ് തിരക്കഥാകൃത്തുക്കളായ ഷൈനും ബിപിന്‍ ചന്ദ്രനും. അതൊരു നിസ്സാര കാര്യമല്ല. നാട്ടിന്‍പുറത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ കഥ എന്ന വണ്‍ലൈനിലും ഈ സിനിമയെ കള്ളിചേര്‍ക്കാവുന്നതേയുള്ളൂ. അപ്പോഴും മലര്‍വാടി ആര്‍ട്‌സ്‌കഌബ് തുടങ്ങിയ ഒട്ടുവളരെ സിനിമകളുടെ നിഴല്‍ 1983 നു മുകളില്‍ ഡെമോകഌസിന്റെ വാളായി തൂങ്ങിയാടുന്നുണ്ട്. ഇവിടെയും ആത്മനിഷ്ഠമായ നേരനുഭവങ്ങളുടെ ഊര്‍ജം കൊണ്ട് സ്രഷ്ടാക്കള്‍ സിനിമയെ രക്ഷിക്കുന്നുണ്ട്.
ശബ്ദപഥത്തെ ക്രിയാത്മകമായി കുറേക്കൂടി സ്വാതന്ത്ര്യത്തോടെ, സമാന്തരമായ അര്‍ത്ഥോത്പാദനത്തിനുള്ള ഉപാധിയായി ഉപയോഗിച്ചതാണ് 1983 നെ വേറിട്ടതാക്കുന്ന മറ്റൊരു സൂക്ഷ്മാംശം. ഒരിക്കലും ദൃശ്യങ്ങളുടെ സ്വാഭാവിക യാതാര്‍ത്ഥ്യത്തെയല്ല ഈ ചിത്രത്തിലെ ശബ്ദപഥം പിന്തുടരുന്നത്. മറിച്ച്, പറയാതെ പറഞ്ഞുവയ്ക്കുന്ന എത്രയോ തമാശകള്‍ക്ക് ധ്വന്യാത്മകമാവുന്നു ശബ്ദരേഖ. കള്ളം പറയുന്ന ബോബെ കളിക്കാരന്റെ സംഭാഷണങ്ങള്‍ക്കു പശ്ചാത്തലമാവുന്ന വെടിശബ്ദം മുതല്‍, തടിച്ചുചീര്‍ത്ത ബ്യൂട്ടീഷ്യനെ അവതരിപ്പിക്കുമ്പോഴുള്ള പശ്ചാത്തലസംഗീതം വരെ ഇങ്ങനെ ചാപഌനിസ്‌ക്ക് എന്നു വിശേഷിപ്പിക്കാനാവുന്ന മാനം കൈക്കൊള്ളുന്നു.സാന്ദര്‍ഭികവും സ്വാഭാവികവുമായതല്ലാത്ത ഒരു തമാശ പോലും ഈ സിനിമയിലില്ലെന്നതാണ് ന്യൂ ജനറേഷന്‍ സംവര്‍ഗങ്ങളില്‍ 1983 നെ വ്യത്യസ്തമാക്കുന്നത്. ചുണ്ടിന്റെ കോണില്‍ ഒളിപ്പിച്ചു നിര്‍ത്തിയൊരു ചിരി, അതാണ് 1983 ന്റെ അവതരണതലത്തില്‍ അന്തര്‍ലീനമായ തുടര്‍ച്ച.
ഇറ്റാലിയന്‍ നവകഌസിക്കുകളില്‍ ഒന്നായ റോബര്‍ട്ടോ ബനീഞ്ഞിയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മറക്കാനാവാത്തൊരു ദൃശ്യമുണ്ട്. സാഹസികമായി തന്റെ പ്രണയേശ്വരിയെ അവളുടെ വിവാഹനിശ്ചയച്ചടങ്ങിനിടെ അവളുടെ ആഗ്രഹപ്രകാരം കുതിരപ്പുറത്ത് തട്ടിക്കൊണ്ടുവരുന്ന നായകന്‍ സ്വന്തം വീട്ടിനുള്ളിലേക്ക് അവളെ കയറ്റാന്‍ താക്കോലന്വേഷിക്കുന്നതിനിടെ മുറ്റത്തെ പൂന്തോട്ടം കാണാനിറങ്ങുന്ന നായികയെ പിന്തുടരുന്നതും, ക്യാമറ ഒരു കറങ്ങിത്തിരിയലിനുശേഷം ഗ്രീന്‍ ഹൗസില്‍ നിന്നു പുറത്തിറങ്ങുന്നത്, വര്‍ഷങ്ങള്‍ക്കിപ്പുറം നായികാനായകന്മാരുടെ മകനോടൊപ്പം മറ്റൊരു കാലത്തേക്ക് കട്ട് ചെയ്യുന്നതുമായൊരു ഒറ്റസീന്‍. സമാനമായൊരു സീനുണ്ട് 1983 ല്‍. ആദ്യരാത്രിയിലെ ദുരന്തങ്ങളില്‍ നിന്ന് മകനെ ഭക്ഷണമൂട്ടുന്ന സുശീലയിലേക്കുള്ള പാന്‍ കട്ട്. ഒരു ഷോട്ട് മോഷണമാവാത്തതും പ്രചോദനമാവുന്നതുമെങ്ങനെ എന്നറിയണമെങ്കില്‍ ഈ രംഗത്തിന്റെ ദൃശ്യസമീപനത്തില്‍ സംവിധായകന്‍ പുലര്‍ത്തിയ കൈയൊതുക്കം കണ്ടാല്‍ മാത്രം മതി.
ഗൃഹാതുരത്വം കാലഘട്ടത്തില്‍ മാത്രമല്ല അതിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധിച്ച് ഉത്പാദിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകന്‍. കഥാപാത്രങ്ങള്‍ വെവ്വേറെ കാലഘട്ടങ്ങളില്‍ ഇടപെടുമ്പോള്‍ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാപോസ്റ്ററുകളെ പോലും കാലസൂചകങ്ങളാക്കി മാറ്റാന്‍ ശ്രദ്ധവച്ചിരിക്കുന്നു. ഫ്രെയിമില്‍ അകാലികമായ യാതൊന്ന്ും അറിയാതെ പോലും വന്നുപെടാതിരിക്കാനും ധ്യാനനിര്‍ഭരമായ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു. അതിന് അടിവരയിടുന്നതാണ് സാഗരസംഗമത്തിലെ പ്രശസ്തമായ മൗനം പോലും മധുരം ഈ മഴനിലാവിന്‍ മടിയില്‍ എന്ന പാട്ടിന്റെ മധുരനിഴല്‍ വീണ ഓലഞ്ഞാലി കുരുവി എന്ന പാട്ട്. അതിന്റെ ഈണമുണ്ടാക്കുന്ന ഗൃഹാതുരത്വം സിനിമയെ ഒട്ടൊന്നുമല്ല പിന്തുണയിക്കുന്നത്.അച്ഛന്‍-മകന്‍ ബന്ധത്തിന്റെ മൂന്നു തലമുറയെ അര്‍ത്ഥവത്തായി വരഞ്ഞിടാനുമായി ഷൈനിന്‌
അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും 1983 ഏറെ ശ്രദ്ധേയമായി. ഒറ്റഷോട്ടില്‍ വന്നു പോകുന്ന നടീനടന്മാര്‍ പോലും അവരെ മാറ്റിനിര്‍ത്തി ചിന്തിക്കാനാവാത്തവണ്ണം അനിവാര്യമാകുന്നുണ്ട്. തന്നില്‍ തികഞ്ഞൊരു നടനുണ്ടെന്ന് നിവന്‍ പോളി ആവര്‍ത്തിക്കുന്നു. ജോയ് മാത്യു, ജേക്കബ് ഗ്രിഗറി, സൈജുകുറുപ്പ് അനൂപ് മേനോന്‍ തുടങ്ങിയവരെല്ലാം തന്താങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോള്‍ നായകനായ രമേശന്റെ ഭാര്യ പൊട്ടിക്കാളിയായ സുശീലയായി വന്ന ശ്രീന്ദയുടെ പ്രകടനം, അതൊരു പ്രത്യേക മെഡല്‍ അര്‍ഹിക്കുന്നു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് സാര്‍ത്ഥകമായൊരു ദൃശ്യകാണിക്ക കൂടിയാണ് ഈ സിനിമ.എബ്രിഡ് ഷൈന് അഭിമാനിക്കാം. ഗണിപതിക്കു കുറിച്ചത് സിക്‌സറല്ല, സെഞ്ച്വറി തന്നെയാണ്. ഇനിയും ഓവറുകള്‍ ബാക്കിയുണ്ട് ഷൈനിന്, വിക്കറ്റുകളും.