Friday, June 28, 2013

State TV awards coverage in news papers


Mathrubhumi

Kerala Kaumudi







Mangalam




Metro vartha

State television awards announced - The Hindu

നാണം2

തന്നെ നോക്കി 'അയ്യോ താങ്കളറിയുന്നില്ലേ താങ്കള്‍  നഗ്‌നനാണെന്ന്?' എന്നു ചോദിച്ച കുട്ടിയെ നോക്കി നാണമില്ലാതെ രാജാവ് കണ്ണുരുട്ടി:'തിന്നാനും ഉടുക്കാനും തരുന്ന എന്നോടിത് മുഖത്തുനോക്കിപ്പറയാന്‍  നാണമില്ലേടാ നിനക്ക്?'

നാണം.

മനുഷ്യനെ മൃഗത്തില്‍ നിന്നു വേര്‍തിരിക്കുന്നതെന്താണ്?
നാണം.
അവനില്‍ നാണമുണ്ടാക്കിയതെന്താണ്?
വിലക്കപ്പെട്ട കനി.
കനി തിന്നുണ്ടായ നാണം തന്നെ പിന്നീടവനെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
നാണംകെട്ടവനാക്കിക്കൊണ്ടേയിരിക്കുന്നു.
ഓരോ തവണ നാണം കെടുമ്പോഴും
അതെങ്ങനെ അതിജീവിക്കുമെന്നറിയാതെ പതറുമ്പോഴും
അവന്‍ പശ്ചാതപിക്കുന്നുണ്ടാവാം.
അറിവുണ്ടായില്ലായിരുന്നെങ്കിലും വേണ്ടില്ല,
ദൈവമേ എനിക്കെന്തിനു നീ നാണം തന്നു?
അറിവുള്ളവനായിട്ടും നീയെന്തേ
നിരന്തരം
എന്നെയിങ്ങനെ നാണംകെടുത്തുന്നു?

Thursday, June 27, 2013

State TV Award for the best article on TV 2012

Kerala State Television Award for the best article on TV for my article paramparakalkkethire peedana case edukkanam published in Kalakaumudi. to read click this link

Monday, June 03, 2013

ആമേനും കോപ്പിയോ ?

ആമേനും കോപ്പിയോ ?

ഋതുപര്‍ണ ഘോഷ്:ആത്മാവിനു നേരെ പിടിച്ച ക്യാമറ

എ.ചന്ദ്രശേഖര്‍
നപ്രിയതയും കലാമൂല്യവും തമ്മിലുള്ള അതിരുകള്‍ മായ്ച്ചുനീക്കിയ സിനിമയാണ് ബംഗാളിലേത്. സത്യജിത് റായിയുടെയും ഋത്വിക് ഘട്ടക്കിന്റെയും മൃണാള്‍ സെന്നിന്റെയും മറ്റും സിനിമകള്‍, ചലച്ചിത്രഭാഷയില്‍ വിപഌവങ്ങള്‍ക്കു തിരികൊളുത്തിയപ്പോഴും പ്രദര്‍ശനശാലകളില്‍ തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ക്കുമുന്നിലാണു പ്രദര്‍ശിപ്പിക്കപ്പെട്ടത്. എങ്കിലും, അവയുടെ ചലച്ചിത്രപരമായ ജനുസ് സമാന്തരസിനിമയുടേതുതന്നെയായിരുന്നു.മുഖ്യധാരാ ബംഗാളിസിനിമ അവിടെയും ഒരല്‍പം മാറിത്തന്നെ നിന്നു.ഈ മുഖ്യധാരയിലേക്കാണ് അനിതരസാധാരണമായ പ്രതിഭാവിലാസവുമായി, ലേശം സ്‌ത്രൈണശരീരഭാഷയുമായി ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നത്, രചയിതാവായി, സംവിധായകനായി, അഭിനേതാവായി...എല്ലാം. ഋതുപര്‍ണ ഘോഷ് എന്ന ആ ചെറുപ്പക്കാരന്റെ  ഉനിഷേ ഏപ്രില്‍ എഴുതിയ വിജയചരിത്രം ഇനിയും ബംഗാളി സിനിമ തിരുത്തിക്കുറിച്ചിട്ടുണ്ടോ എന്നു സംശയം. ഒരു വര്‍ഷത്തിലേറെ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെട്ട ഉനീഷേ ഏപ്രിലിനായിരുന്നു 1997ലെ മികച്ച സിനിമയ്ക്കും, നടിക്കുമുള്ള (ദേബശ്രീ റോയ്)  ദേശീയ ബഹുമതികള്‍ എന്നോര്‍ക്കുമ്പോഴേ ആ സിനിമയുടെ ചരിത്രപരമായ പ്രസക്തിയും ഋതുപര്‍ണ ഘോഷെന്ന ചലച്ചിത്രകാരന്റെ പ്രതിഭയും പൂര്‍ണാര്‍ത്ഥത്തില്‍ വിലയിരുത്താനാവൂ.
ജീവിതത്തിലും കലയിലും ഒരു യഥാര്‍ത്ഥ കലാപകാരിയായിരുന്നു ഋതുപര്‍ണ.സ്വവര്‍ഗാനുരാഗി എന്നുറക്കെ പറയാന്‍ മടിക്കാത്തയാള്‍. സ്വന്തം സിനിമകളിലൂടെ, നടപ്പു സിനിമയുടെ എല്ലാ മാമൂലുകളെയും നിഷ്‌കരുണം തച്ചുടയ്ക്കാനും സ്വന്തം ഇഷ്ടത്തിനനുസരിച്ച് സിനിമയുണ്ടാക്കാനും ധൈര്യം കാണിച്ചയാള്‍. സമാന്തര ബുദ്ധിജീവി സിനിമ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന അഭിനേതാക്കളെയും സാങ്കേതികവിദഗ്ധരെയുമെല്ലാം സഹകരിപ്പിച്ചുകൊണ്ട്, ബുദ്ധിജീവിസിനിമയുടെ താളത്തിലും ദൃശ്യസമീപനത്തിലും തന്നെ കാതലായ ഉടച്ചുവാര്‍ക്കലുകള്‍ക്കു തുനിഞ്ഞ ഋതുപര്‍ണ ഒപ്പം തച്ചുടച്ചുതകര്‍ത്തത് സമാന്തരസിനിമയെപ്പറ്റിയുള്ള വലിയൊരു പരിവേഷത്തെക്കൂടിയാണ്. മണ്ണിലൂന്നി നിന്നുകൊണ്ട്, ജീവിക്കുന്ന കാലത്തോട് നീതിപുലര്‍ത്തിക്കൊണ്ട്, സമകാലിക തലമുറയെ ലക്ഷ്യമിട്ടുകൊണ്ടുതന്നെയാണ് ഋതുപര്‍ണ ചലച്ചിത്രങ്ങള്‍ രചിച്ചത്. അവയോരോന്നും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതലത്തില്‍ നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയെടുക്കുകയും ചെയ്തു. ഇന്ത്യന്‍ നവസിനിമയുടെ ആര്‍ട്ട്ഹൗസ് വക്താക്കളില്‍ ഒന്നാം സ്ഥാനത്ത് അവരോധിക്കപ്പെടുമ്പോഴും സിനിമയുടെ അടിസ്ഥാന ധര്‍മ്മം കഥപറച്ചില്‍ തന്നെയെന്നുറച്ചു വിശ്വസിച്ചു, ഋതുപര്‍ണ ഘോഷ്.
രാജ്യാന്തര തലത്തിലും ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട സമകാലിക ഇന്ത്യന്‍ ചലച്ചിത്രകാരനായിരുന്നു ഘോഷ്. കഥപറച്ചിലില്‍, ആഖ്യാനത്തില്‍ സത്യജിത് റേ സ്‌കൂളിന്റെ കരുത്തനായ പിന്‍ഗാമിയായിരുന്നു ഘോഷ്. സത്യജിത് റേയിയുടെ തറവാട്ടില്‍ വച്ചു ചിത്രീകരിച്ച ഉത്സവ് എന്ന ചിത്രത്തിലൂടെ തന്റെ റേ പക്ഷപാതിത്വം ഉറക്കെ വിളിച്ചുപറയാനും മടിച്ചില്ല അദ്ദേഹം. 'മഹാനായ ചലച്ചിത്രാചാര്യന് എന്റെ ചലച്ചിത്രകാണിക്ക' എന്നാണ് ഉത്സവിനെപ്പറ്റി സംവിധായകന്‍ പറഞ്ഞത്. സത്യജിത് റേ സിനിമകളില്‍ ആകൃഷ്ടനായിട്ടാണ് ഒരു സിനിമാക്കാരനാവണമെന്നു താന്‍ നിശ്ചയിച്ചതെന്നും ഘോഷ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ടാഗോറിയന്‍ പശ്ചാത്തലവും റേയുടെ മാനസികാപ്രഥനശൈലിയും കഌസിക്കല്‍ ചലച്ചിത്രസമീപനവും വച്ചുപുലര്‍ത്തുമ്പോഴും അവരെയൊന്നും അനുകരിക്കാതിരിക്കാന്‍ ശ്രമിച്ചുവെന്നതിലാണ് ഋതുപര്‍ണ ഘോഷ് എന്ന ചലച്ചിത്രകാരന്റെ വിജയം. റേയുടെ നിയോറിയലിസ്റ്റ് ചലച്ചിത്രസമീപനത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് സ്വന്തമായൊരു ശൈലി വാര്‍ത്തെടുക്കുകയായിരുന്നു ഘോഷ്. അതാകട്ടെ, ആധുനികതതയും പാരമ്പര്യവും അസൂയാവഹമായി സംയോജിക്കുന്ന വേറിട്ട ചലച്ചിത്രാനുഭവമായിത്തീരുകയും ചെയ്തു.
സിനിമയുമായി ബന്ധമുള്ള,ചിത്രകാരന്മാരായ അച്ഛനുമമ്മയ്ക്കും പിറന്ന ഋതുപര്‍ണ കോല്‍ക്കട്ടയിലെ യാദവ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തിട്ടാണ് വിനോദരംഗത്തേക്കു കടക്കുന്നത്. ഫാഷന്‍ ഡിസൈനറായിരുന്നു. പിന്നീട് മോഡലായി. സത്യജിത് റായിയെപ്പോലെ, പരസ്യരംഗത്ത് തിളങ്ങിനില്‍ക്കുമ്പോഴാണ് 1994ല്‍ ഹിരേര്‍ ആംഗഡി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.മൂണ്‍ മൂണ്‍ സെന്‍ നായികയായ ഈ കുട്ടികളുടെ സിനിമ ശരാശരി വിജയമായത് സിനിമാരംഗത്തു തന്നെ തുടരാന്‍ ഋതുപര്‍ണയ്ക്കു പ്രചോദനമായി. എന്നാല്‍ തുടര്‍ന്നു വന്ന ഉനിഷേ ഏപ്രില്‍ ബംഗാള്‍ കണ്ട ഏറ്റവും വലിയ കച്ചവടവിജയസിനിമയായി. അപര്‍ണ സെന്‍ അമ്മയും ദേബശ്രീ റോയി മകളുമായി മത്സരിച്ചഭിനയിച്ച ഈ സിനിമ ദേശിയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നല്ല സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡിനോടൊപ്പം ദേബശ്രിക്ക് മികച്ച നടിക്കുള്ള അവാര്‍ഡും കിട്ടി. ഇന്‍ഗ്മര്‍ ബര്‍ഗ്മാന്റെ ഓട്ടം സൊനാറ്റ എന്ന സിനിമയുടെ സ്വതന്ത്രാനുവര്‍ത്തനമായിരുന്ന ഉനിഷേ ഏപ്രിലോടെയാണ് ചലച്ചിത്രകാരനെന്ന നിലയ്ക്ക് ഘോഷിനെ രാജ്യം ശ്രദ്ധിച്ചുതുടങ്ങുന്നത്. പിന്നീട് ഋതുപര്‍ണയുടെ ഓരോ സിനിമയും ഓരോ അധ്യായങ്ങളായി.
ഇന്ദ്രാണി ഹാല്‍ദര്‍, ഋതുപര്‍ണ സെന്‍ഗുപ്ത എന്നീ നടിമാര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ ബഹുമതിയും തിരക്കഥയ്ക്ക്ുള്ള ദേശീയ ബഹുമതി ഋതുപര്‍ണ ഘോഷിനുതന്നെയും നേടിക്കൊടുത്ത ദഹന്‍(1997)ആയിരുന്നു അടുത്തത്. ഒരു സിനിമ കാണാന്‍ പോകുന്ന ദമ്പതിമാര്‍ക്കു സാമൂഹികവിരുദ്ധരില്‍ നിന്ന് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ആക്രമണം, അവരുടെ ജീവിതത്തെയും ഒപ്പം, പീഡനത്തിനിരയാവുന്ന യുവതിയായ ഭാര്യയുടെ ജീവിതത്തെയും, അവള്‍ക്കുവേണ്ടി വാദിക്കാന്‍ രംഗത്തുവരുന്ന സ്‌കൂളധ്യാപികയുടെ ജീവിതത്തെയും മാറ്റിമറിക്കുന്നതെങ്ങനെ എന്നു കാണിച്ചു തരുന്ന സിനിമയായിരുന്നു ദഹന്‍. സുചിത്ര ഭട്ടാചാര്യയുടെ കഥയെ അതിജീവിച്ച ദഹന്‍, അതിന്റെ ഛായാഗ്രഹണത്തിന്റെയും സന്നിവേശത്തിന്റെയും മികവിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ്അതിലേറെ അതുയര്‍ത്തിപ്പിടിച്ച സാമൂഹിക പ്രശ്‌നവും, തുറന്നുകാട്ടിയ സമൂഹത്തിന്റെ കാപട്യവും അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഉനിഷേ ഏപ്രില്‍ വ്യക്തിയും വ്യക്തിയും തമ്മിലും അവനവനോടുതന്നെയുമുള്ള സംഘര്‍ഷങ്ങളാണ് വിഷയമാക്കിയതെങ്കില്‍,വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘട്ടനത്തെയാണ് ദഹന്‍ തുറന്നുകാട്ടിയത്.
വിവാഹത്തലേന്ന്് വരന്‍ പാമ്പുകടിയേറ്റു മരിച്ചതോടെ സമൂഹത്തിലും ജീവിതത്തിലും ഒറ്റപ്പെട്ടു പോയ ഒരു മധ്യവയസ്‌കയുടെ ജീവിതത്തില്‍ ഒരു സിനിമാഷൂട്ടിംഗ് വരുത്തുന്ന പരിവര്‍ത്തനങ്ങളാണ് കിരണ്‍ ഖേര്‍ നായികയായ ബാരിവാലി(2000) യിലൂടെ ഘോഷ് ആവിഷ്‌കരിച്ചത്.
തീര്‍ത്തും സ്ത്രീപ്രാധാന്യമുള്ള പ്രമേയങ്ങളോടായിരുന്നു ഋതുപര്‍ണ ഘോഷിന് പ്രതിപത്തി. ദേബശ്രീ റോയി മുതല്‍ അനന്യ ചാറ്റര്‍ജി വരെ ആറു നടികള്‍ക്ക് മികച്ച നടിക്കും സഹനടിക്കുമുള്ള ദേശീയ ബഹുമതികള്‍ നേടിക്കൊടുത്തത് ഘോഷിന്റെ കഥാപാത്രങ്ങളാണെന്ന വസ്തുത തന്നെയാണ് ഇതിന്റെ തെളിവ്. അപര്‍ണ സെന്‍, ദേബശ്രീ റോയി തുടങ്ങിയവരായിരുന്നു ഇഷ്ടനായികമാര്‍. ഘോഷിന്റെ ബാരിവാലിയിലെ അഭിനയത്തിന് കിരണ്‍ ഖേറിന് 2000ലെ മികച്ച നടിക്കും, സുദിപ്ത ചക്രവര്‍ത്തിക്ക് മികച്ച സഹനടിക്കുമുള്ള അവാര്‍ഡും, ശുഭ മുഹുര്‍ത്ത് എന്ന സിനിമയിലൂടെ ഹിന്ദി നടി രാഖിക്ക് 2003ല്‍ മികച്ച സഹനടിക്കുള്ള ദേശീയ ബഹുമതിയും, 2007ല്‍ ദ് ലാസ്റ്റ് ലീയറിലൂടെ ഷെഫാലി ഷാ മികച്ച സഹനടിക്കുള്ള ബഹുമതിയും, അബോഹോമന്‍ എന്ന ചിത്രത്തിലൂടെ 2010 ല്‍ അനന്യ ചാറ്റര്‍ജി സഹനടിക്കുള്ള ദേശീയ അവാര്‍ഡും നേടി. ഇന്ത്യന്‍ സമൂഹത്തില്‍ വനിതകള്‍ നേരിടുന്ന യാതനകളുടെയും ആത്മസംഘര്‍ഷങ്ങളുടെയും അതിജീവനത്തിനായുള്ള അവരുടെ പൊരാട്ടങ്ങളുടെയും പ്രമേയങ്ങളോട് ഘോഷിന് വല്ലാത്ത ആസക്തി തന്നെയുണ്ടായിരുന്നെന്നു പറയാം. 20 വര്‍ഷം നീണ്ട ചലച്ചിത്ര സപര്യയ്ക്കിടെ ഘോഷ് നെയ്തിട്ട 19 സിനിമകളും അതതിന്റെ വ്യക്തിത്വം പുലര്‍ത്തുന്നതായിരുന്നു. ഇക്കാലയളവിനിടെ 18 ദേശീയ പുരസ്‌കാരങ്ങള്‍. 1990 ല്‍ അസുഖ് മികച്ച ബംഗാളി സിനിമയായി.2000ല്‍ ഉത്സവിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ഘോഷിനെ തേടിയെത്തി.
അപര്‍ണ സെന്നും മകള്‍ കൊങ്കണ സെന്‍ഗുപ്തയും മിഥുന്‍ ചക്രവര്‍ത്തിയും അഭിനയിച്ച തിത്‌ലി(2002) മാധ്യമപരമായും പ്രമേയപരമായും ഏറെ വ്യത്യസ്തതപുലര്‍ത്തിയെങ്കിലും സംവിധായകനെന്ന നിലയ്ക്ക് ഘോഷിന് വലിയ പേരൊന്നും നേടിക്കൊടുത്തില്ല. പിന്നാലെ വന്ന ശുഭ മുഹുര്‍ത്തി(2003)ലൂടെയാണ് മികച്ച ബംഗാളി ചിത്രത്തിും സഹനടിക്കുമുള്ള ദേശീയ ബഹുമതി നേടിക്കൊണ്ട് ഘോഷ് ശക്തമായി തിരിച്ചുവരവു നടത്തിയത്.
തുടര്‍ന്നാണ് 2003ല്‍ രാജ്യാന്തരതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചോക്കര്‍ബാലിയുടെ വരവ്്. വിശ്വസുന്ദരി ഐശ്വര്യ റായിയുടെ സാന്നിദ്ധ്യം നല്‍കിയ വാര്‍ത്താ പ്രാധാന്യത്തിനുമപ്പുറം വിവിധ ലോകചലച്ചിത്രമേളകളില്‍ നേടിയ നിരൂപകശ്രദ്ധയായിരുന്നു ചോക്കര്‍ബാലിയുടെ വിജയം.മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമയ്ക്കായിരുന്നു.
സിനിമാരംഗത്തെത്തി പതിറ്റാണ്ടു തികയുന്ന വര്‍ഷം 2004ലാണ്, അതിനോടകം ബോളിവുഡിനും പ്രിയങ്കരനായിക്കഴിഞ്ഞിരുന്ന ഋതുപര്‍ണ ഘോഷ് തന്റെ ആദ്യത്തെ ഹിന്ദി സിനിമയ്ക്കു പരിശ്രമിക്കുന്നത്. സിനിമാനുബന്ധ ചടങ്ങുകളിലും ബുദ്ധിജീവി സിനമാക്കാര്‍ പൊതുവേ അകന്നു നില്‍ക്കുന്ന ഫാഷന്‍ ഉത്സവങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്ന സംവിധായകനെ ഹിന്ദി സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഐശ്വര്യ റായിയും അജയ് ദേവ്ഗണും നായികാനായകന്മാരായി നിര്‍മിച്ച റെയിന്‍കോട്ട് എന്ന ആ സിനിമ ഒ.ഹെന്‍ റിയുടെ ചെറുകഥയുടെ ദൃശ്യാനുവാദമായിരുന്നു. ബംഗാളിയില്‍ തുടര്‍ന്നു വന്ന വിജയം അവകാശപ്പെടാനായില്ലെങ്കിലും കാര്‍ലോവിവാരി രാജ്യാന്തര മേളയിലടക്കം നേടിയ നിരൂപകപ്രശംസയും മികച്ച ഹിന്ദി സിനമയ്ക്കു നേടിയ ദേശീയ ബഹുമതിയും വഴി ഘോഷ് തന്റെ അന്തസു നിലനിര്‍ത്തി. തുടര്‍ന്നു വന്ന അന്തരമഹല്‍(2005), ദോസര്‍(2006), ഖേല (2008), സബ് ചിത്രോ കാല്‍പനിക്(2008), അബോഹൊമന്‍ (2010), മൗകാദുബി(2010), ചിത്രാംഗത (2012) എന്നിവയും ദേശീയ രാജ്യാന്തര ബഹുമതികള്‍ വാരിക്കൂട്ടി.
ഹിന്ദിയില്‍ റെയിന്‍കോട്ടിനു ശേഷം 2012ലാണ് ഒരു സിനിമ-സണ്‍ഗഌസ്- ചെയ്യാന്‍ ഘോഷ് തയാറായത്. മാധവന്‍, കൊങ്കണ സെന്‍, റെയ്മാ സെന്‍, നസീറുദ്ദീന്‍ ഷാ, ജയാ ബച്ചന്‍ എന്നിവരഭിനയിച്ച ഈ സിനിമ ഇനിയും പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ.
ഇതിനിടെ, ബംഗാള്‍ കണ്ട മഹാനടന്‍ ഉത്പല്‍ ദത്തിന്റെ ആത്മകഥാപരമായ ഒരു നാടകത്തെ ഉപജീവിച്ച് ഇംഗഌഷില്‍ ദ ലാസ്റ്റ് ലിയര്‍(2007) എന്നൊരു സിനിമയും സംവിധാനം ചെയ്തു ഘോഷ്. അമിതാഭ് ബച്ചന്‍,അര്‍ജുന്‍ റാംപാല്‍, പ്രീതി സിന്റ തുടങ്ങിയവരഭിനയിച്ച ഈ സിനിമ മികച്ച ഇംഗഌഷ് ചിത്രത്തിനുള്ള ദേശീയ ബഹുമതിയും നേടി.
2003ല്‍ ഹിമാംശു പരിജയുടെ ഒറിയന്‍ സിനിമയായ കഥ ധേതിലി മാ കു വിലൂടെ അഭിനേതാവായി അരങ്ങേറിയ ഘോഷ് ആരക്തി പ്രമേര്‍ ഗോല്‍പോ, ചിത്രാംഗദ (2012) എന്നീ ബംഗാളിസിനിമകളിലും മെമറീസ് ഓഫ് മാര്‍ച്ച് (2011),എന്ന ഇംഗഌഷ് ചിത്രത്തിലും അഭിനേതാവെന്ന നിലയില്‍ കഴിവുതെളിയിച്ചു. അനുഗ്രഹീത നടി ദീപ്തി നാവലിനൊപ്പം അഭിനയിച്ച സഞ്ജയ് നാഗിന്റെ മെമറീസ് ഓഫ് മാര്‍ച്ചില്‍ കണ്ണീരണിയുക്കുന്ന പ്രകടനമാണ് ഘോഷ് കാഴ്ചവച്ചത്.
സംവിധായകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വം ചലച്ചിത്രകാരന്മാരിലൊരാളാണ് ഋതുപര്‍ണ. അതിനദ്ദേഹത്തിനു പിന്തുണയായത് പരസ്യമേഖലയിലെ പരിശീലനം തന്നെയായിരിക്കണം. മികച്ചൊരു കോപ്പിറൈറ്ററായിരുന്നതുകൊണ്ടുതന്നെ വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ അദ്ദേഹത്തിനു പ്രയാസമൊന്നുമുണ്ടായില്ല. ഒരുനിമിഷത്തില്‍ താഴെ ദൈര്‍ഘ്യത്തില്‍ വിഷ്വലുകളുടെ ഹിമാലയം തന്നെ തപിച്ചുണ്ടാക്കേണ്ട പരസ്യചിത്രങ്ങളുടെ പണിശാലയില്‍ നിന്നാണ് ദൃശ്യവല്‍ക്കരണത്തിന്റെ ആഴവും പരപ്പും അദ്ദേഹം സ്വായത്തമാക്കിയത്. ദൃശ്യഭാഷയുടെ അശ്വഹൃദയം തന്നെ അങ്ങനെ അദ്ദേഹം സ്വന്തമാക്കി.സ്വന്തം തിരക്കഥയില്‍ മാത്രം സംവിധാനം ചെയ്യാന്‍ നിര്‍ബന്ധബുദ്ധി കാണിച്ചതും അതുകൊണ്ടാവാം. കാരണം, എഴുത്തുകാരനെ അപേക്ഷിച്ച് സംവിധായകന്റെ കല കൂടുതല്‍ സാങ്കേതികജഡിലമാണെന്നു വിശ്വസിച്ച ചലച്ചിത്രകാരനായിരുന്നു ഋതുപര്‍ണ ഘോഷ്. അദ്ദേഹത്തിന്റെ സിനിമകളൊന്നും ദുര്‍ഗ്രാഹ്യങ്ങളായിരുന്നില്ല.മറിച്ച് ഋജുവാര്‍ന്ന ആഖ്യാനങ്ങളായിരുന്നു.അവയില്‍ കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു. സ്‌നേഹത്തിന്റെ നനവുണ്ടായിരുന്നു. സമൂഹത്തിന്റെ വ്യാളീമുഖങ്ങള്‍ക്കു മുന്നില്‍ പകച്ചും പതറിയും നില്‍ക്കുന്ന പാവം മനുഷ്യന്റെ നൊമ്പരങ്ങളും പരിഭ്രമവുമുണ്ടായിരുന്നു. സമകാലിക ഇന്ത്യന്‍ സിനിമയില്‍ അതിശക്തനായൊരു ചലച്ചിത്രകാരനെയാണ് ഋതുപര്‍ണയിലൂടെ നഷ്ടമാവുന്നത്.