Tuesday, March 26, 2013

tribute to Sukumari in Mangalam


പ്രതിഛായകളെ അതിജീവിച്ച അഭിനയകാന്തി
27MARCH, 2013

മലയാളത്തില്‍ അമ്മനടിമാര്‍ പലരുണ്ടായിട്ടുണ്ട്. എന്നാല്‍ സുകുമാരിക്കു മാത്രമായിട്ടുള്ള ചില സവിശേഷതകളാണ് അവരെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തിയത്. അക്ഷരവടിവൊത്ത ഉച്ചാരണം. ഒരല്‍പം മുഴക്കമുള്ള ശബ്ദം. പ്രതിച്ഛായയെ തച്ചുതകര്‍ക്കാനുള്ള തന്റേടം. അതാണ് സുകുമാരി എന്ന നടിയെ സമാനതകളില്ലാത്ത പ്രതിഭാസമാക്കുന്നത്.
മലയാളസിനിമയ്‌ക്കൊപ്പം സ്വാഭാവികമായി നടന്നതായിരുന്നു അവരുടെ വളര്‍ച്ച. പത്താം വയസില്‍, തിരുവിതാംകൂര്‍ സഹോദരിമാരുടെ ബന്ധുവെന്ന നിലയില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ നൃത്തവും നടനവും എഴുപത്തിനാലാം വയസു വരെ നീണ്ടു. തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സിനിമയും സിനിമാഭിനയവും വളര്‍ന്നപ്പോഴും കാലത്തിനൊപ്പം സ്വയം നവീകരിച്ച് ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പവും ഒരു ചുവടു മുന്നിലോ ഒപ്പത്തിനൊപ്പമോ നിലയുറപ്പിക്കാന്‍ സാധിച്ചതില്‍ അവരുടെ ധിഷണയും പ്രതിഭയും പ്രകടമാവും. ഇക്കാര്യത്തില്‍ അവര്‍ക്ക് തെന്നിന്ത്യയില്‍ ഒരെതിരാളി മാത്രമേ ഉണ്ടായിട്ടുള്ളൂ, തമിഴിലെ അനുഗ്രഹീത നടി മനോരമ. അതുകൊണ്ടുതന്നെ ഇതരഭാഷകളിലെ നടിമാരുമായോ കഥാപാത്രങ്ങളുമായോ ഒരു താരതമ്യം പോലും സുകുമാരിയമ്മ എന്നു സഹപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സുകുമാരിയുടെ കാര്യത്തില്‍ അപ്രസക്തമാവുന്നു.
അച്ഛനേക്കാളേറെ പ്രായമുണ്ടായിരുന്ന എസ്. പി. പിള്ളയോടൊപ്പം വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി എന്നു പാടിയഭിനയിച്ച സുകുമാരി തന്നെയാണ് പ്രിയദര്‍ശന്റെ ആദ്യസിനിമയായ പൂച്ചയ്‌ക്കൊരുമൂക്കുത്തിയില്‍ നെടുമുടിയുടെ ഭാര്യയായും മോഹന്‍ലാലിനോടൊപ്പം സ്വപനനായികയായും അഭിനയിച്ചത്. എന്തിന് ഭരതന്റെ കേളിയില്‍ കെ.പി.എ.സി.ലളിതയുടെ അമ്മയായിവരെ അവരഭിനയിച്ചു.വ്യത്യസ്തതയാണ് അഭിനേതാവിന്റെ റെയ്ഞ്ചിന്റെ മാനദണ്ഡമെങ്കില്‍, രണ്ടായിരത്തഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ എന്ന ബഹുമതി മാത്രം മതി സുകുമാരി എന്ന അഭിനേത്രിയുടെ നടനകാന്തിക്കുള്ള സാക്ഷ്യപത്രമാവും.
എന്തായിരുന്നു സുകുമാരിയെ സഹനടിമാരില്‍ നിന്നു വേറിട്ടുനിര്‍ത്തിയിരുന്ന ആ എക്‌സ് ഫാക്ടര്‍? തീര്‍ച്ചയായും മുന്‍വിധി കൂടാതെയുള്ള കഥാപാത്ര സ്വീകരണവും, അതിലേക്കുള്ള ആത്മാര്‍ത്ഥമായ തന്മയത്വവും തന്നെ. സുകുമാരിക്കു മുന്നില്‍ കഥാപാത്രങ്ങള്‍ വെല്ലുവിളിയായിട്ടേയില്ല. കഥാപാത്രങ്ങള്‍ സുകുമാരിയുടെ ഭാവപ്പകര്‍ച്ചയില്‍ സ്വയം കീഴടങ്ങിയിട്ടേയുള്ളൂ. സര്‍വംസഹയായ അമ്മയുടെ വേഷത്തില്‍ ഒരു നൂറുവട്ടം വെള്ളിത്തിരയിലെത്തിയിട്ടുണ്ടാവും. എന്നാല്‍ സുകുമാരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുക സമശീര്‍ഷരൊന്നും െകെവയ്ക്കാന്‍ ചങ്കുറപ്പു കാണിച്ചിട്ടില്ലാത്ത ചില വേഷങ്ങളിലൂടെയാവും. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വേശ്യാലയ ഉടമ, വന്ദനത്തിലെ എന്തിനും മടിക്കാത്ത ആംഗ്‌ളോ ഇന്ത്യന്‍ വീട്ടുവേലക്കാരി, ചട്ടക്കാരിയിലെ ആംഗ്‌ളോ ഇന്ത്യന്‍, കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് മെമ്പര്‍, എന്നിഷ്ടം നിന്നിഷ്ടത്തിലെ കാക്കാത്തി, കാര്യം നിസ്സാരത്തിലെ ക്രിസ്ത്യാനി വീട്ടമ്മ, പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്തിലെ ഗാന്ധാരി, അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിലെ ആരാച്ചാരുടെ ഭാര്യ.....ചട്ടക്കാരി മുതല്‍ ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷന്‍ ജനുസില്‍പ്പെട്ട ട്രിവാന്‍ഡ്രം ലോഡ്ജിലെ പെഗി വരെ എത്രയോ ആംഗ്‌ളോ ഇന്ത്യന്‍ സ്ത്രീകളുടെ വേഷമിട്ടിട്ടുള്ള സുകുമാരിയുടെ ഒരു വേഷവും മറ്റൊന്നിനെപ്പോലായിരുന്നില്ല. അതുതന്നെയാണ് അവരുടെ മുഖമുദ്ര.
ടി.പി.ബാലഗോപാലന്‍ എം.എ.യിലെ നായികയുടെ അമ്മ, സിനിമയുടെ രണ്ടാം പാതിയില്‍, കേസും വക്കാണവുമായി നടന്ന ഭര്‍ത്താവ് കേസൊക്കെ ജയിച്ച് വീണ്ടും പ്രമാണിയായിക്കഴിഞ്ഞപ്പോള്‍, തങ്ങളെ സഹായിച്ച, മകളുമായി അടുപ്പമുള്ള നായകന്‍ മകളെ കാണാന്‍ വരുമ്പോള്‍, തന്മയത്വത്തോടെ അയാളെ പറഞ്ഞു വിലക്കുന്നതും, മേലില്‍ ഇടയ്ക്കിടെ അവളെ കാണാന്‍ വരരുതെന്നും പറയുന്ന സന്ദര്‍ഭമുണ്ട്. ഒന്നു പാളിയാല്‍ പൊട്ടിപ്പാളീസാവുന്ന നെഗറ്റീവ് വേഷം. പക്ഷേ, സുകുമാരി എന്ന നടിയുടെ അത്യസധാരണമായ സാത്മീകരണമൊന്നുകൊണ്ടുമാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനാവുന്നത്. മനസ്സിനിഷ്ടമല്ലെങ്കില്‍ കൂടിയും പ്രായോഗികമായതു ചെയ്യുന്ന ആ അമ്മയുടെ ചുണ്ടുകളുടെ പതര്‍ച്ച, മുഖത്തെ മാറിയ ഭാവപ്പകര്‍ച്ച, അത് ആയിരത്തിലൊരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ്, നിശ്ചയം.അഞ്ജന കണ്ണെഴുതി ആലില താലി ചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തിരിക്കും എന്നു പാടി തച്ചോളി ഒതേനനെ വശീകരിച്ചു ഒറ്റികൊടുക്കുന്ന അകത്തമ്മയായും, വഴിവിളക്കില്‍ ഗുണ്ടാ സംഘത്തെലെവിയായും മിന്നിമറഞ്ഞ സുകുമാരിയമ്മയുടെ െവെവിദ്ധ്യം അനുകരണീയമാണ്.
എന്നാല്‍, തന്റെ പരിമിതികളെ മറ്റാരേക്കാള്‍ നന്നായി തിരിച്ചറിയുകയും അതിനെ തന്നാലാവുംവിധം മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുകവഴിയാണ് അവരീ വിജയം നേടിയെടുത്തത്. ഭാഷയിലുള്ള പരിജ്ഞാനക്കുറവൊന്നും പാത്രാവിഷ്‌കാരത്തിന്റെ പരിമിതികളുടെ ഏഴതിരുകളില്‍ പോലും വച്ചുപൊറുപ്പിക്കാത്തതായിരുന്നു അവരുടെ അഭിനയെശെലി. അതുകൊണ്ടുതന്നെ അതൊന്നും ആരുമത്ര ശ്രദ്ധിക്കാതെയും പോയി.
ഏതു തലമുറയോടൊപ്പവും അവരുടെ ഭാഷയില്‍, ആടിയും പാടിയും ഇണങ്ങിച്ചേരാനാവുന്നതാണ് സുകുമാരിയെ പുതുതലമുറ സിനിമാക്കാര്‍ക്കുപോലും അഭിമതയാക്കിയത്. ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വേണു നാഗവള്ളി, പ്രിയദര്‍ശന്‍, ഫാസില്‍...ഇവരുടെയെല്ലാം സിനിമകളില്‍ സുകുമാരി ഒരു പോയിന്റ് കൂടുതല്‍ തിളങ്ങിയിട്ടുണ്ടെന്നു പറഞ്ഞാല്‍ അസത്യമല്ല. മോഹന്‍ലാലും ജയറാമും നെടുമുടി വേണുവും ഭരത്‌ഗോപിയും ജഗതി ശ്രീകുമാറും ബാലചന്ദ്രമേനോനും മറ്റുമായുള്ള ജോഡിപ്പൊരുത്തവും അവരുടെ അവിസ്മരണീയ പ്രകടനത്തിലേക്കു വഴിവച്ചിട്ടുണ്ട്. അതെല്ലാം മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ ഈടുവയ്പ്പുകളുമായി. അതാണ് സുകുമാരി എന്ന അഭിനേത്രിയുടെ സുകൃതം.
എ. ചന്ദ്രശേഖര്‍

Saturday, March 16, 2013

Review in Deshabhimani sunday suppliment dated 17/03/2013

http://deshabhimani.com/periodicalContent2.php?id=753

മോഹന്‍ലാല്‍ എന്ന മലയാളി
സാജന്‍ എവുജിന്‍
ഏതെങ്കിലും പ്രത്യേക പ്രതിച്ഛായയുടെ തടവറയില്‍ കുടുങ്ങാത്ത നടനാണ് മോഹന്‍ലാല്‍. മലയാളിയുടെ എല്ലാ ശീലങ്ങളെയും ശീലക്കേടുകളെയും തന്മയത്വത്തോടെ അഭ്രപാളിയില്‍ അനശ്വരമാക്കാന്‍ മോഹന്‍ലാലിന്റെ ശരീരഭാഷയ്ക്ക് കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആക്ഷന്‍താരം ജയന് നേരിട്ട ദുര്യോഗം അതുകൊണ്ട് മോഹന്‍ലാലിന് നേരിടേണ്ടിവരില്ല. ഉത്സവപ്പറമ്പുകളിലും ഹാളുകളിലും ജയന്റെ മിമിക്രിപ്രേതങ്ങള്‍ വിളയാടുന്ന ദുരവസ്ഥ. എന്നാല്‍, ടി പി ബാലഗോപാലന്‍ എംഎയ്ക്കും കിരീടത്തിലെ സേതുമാധവനും പഞ്ചാഗ്‌നിയിലെ റഷീദിനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും അത് സംഭവിക്കില്ല. മൗലികമായ ഇത്തരം നിരീക്ഷണങ്ങളാണ് 'മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം' എന്ന പുസ്തകത്തെ പ്രസക്തമാക്കുന്നത്.

മലയാളത്തില്‍ സിനിമാസംബന്ധമായ പുസ്തകങ്ങള്‍ക്ക് കുറവൊന്നുമില്ല. എന്നാല്‍, അവതരിപ്പിക്കുന്ന വിഷയത്തെ സമഗ്രമായി വിലയിരുത്തുന്നതില്‍ പലപ്പോഴും ഗ്രന്ഥകര്‍ത്താക്കള്‍ പരാജയപ്പെടുന്നു. ഈ പൊതുപ്രവണതയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പുസ്തകമാണിത്. മോഹന്‍ലാലിനെ പുകഴ്ത്താനോ അല്ലെങ്കില്‍ ആക്രമിക്കാനോ വേണ്ടി എഴുതിയതല്ല ഈ പുസ്തകമെന്ന് നിസ്സംശയം പറയാം. സമചിത്തതയോടെയും ഗൗരവബോധത്തോടെയും മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും പരിശോധിക്കുകയും കേരളീയസമൂഹത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി മോഹന്‍ലാലിന്റെ താരസ്വരൂപം നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണങ്ങളിലേക്ക് കടന്നുചെല്ലുകയും ചെയ്തിരിക്കയാണ് ഈ പുസ്തകത്തില്‍. മാധ്യമപ്രവര്‍ത്തകരായ എ ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നെഴുതിയ പുസ്തകം ചലച്ചിത്രമെന്ന മാധ്യമത്തെ മലയാളി എങ്ങനെയാണ് കാണുന്നതെന്നും വിശദീകരിക്കുന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങളെ സ്വാധീനിക്കുന്ന ശക്തിയാണ് സിനിമ. താന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളില്‍നിന്ന് മോചനം തേടിയാണ് പലപ്പോഴും പ്രേക്ഷകര്‍ തിയറ്ററിലെ ഇരുട്ടിലേക്ക് എത്തുന്നത്. ജീവിതത്തിലെ ഊരാക്കുടുക്കുകളെ സമര്‍ഥമായി കൈകാര്യംചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് കൈയടി ലഭിക്കുന്നത് അതുകൊണ്ടാണ്. മോഹന്‍ലാലിനെ താരപദവിയില്‍ എത്തിച്ച കഥാപാത്രങ്ങള്‍ക്കും ഈ പൊതുസ്വഭാവമുണ്ട്.

ലക്ഷ്യം നേടാന്‍ ഏതുവഴിയും സ്വീകരിക്കാം. എതിരാളിയുടെയോ പ്രതികൂലമായ അവസ്ഥയുടെയോ നിഗ്രഹം മാത്രമാണ് സംഭവിക്കേണ്ടത്. വില്ലനില്‍നിന്ന് നെടുനായകത്വത്തിലേക്കുള്ള മോഹന്‍ലാലിന്റെ അഭിനയജീവിതം സംഭവബഹുലമാണ്. മലയാളത്തിലെ മറ്റൊരു നടനും ലഭിക്കാത്ത വിധത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. പലപ്പോഴും കച്ചവടമൂല്യങ്ങളിലേക്ക് കൂപ്പുകുത്തേണ്ടി വന്നിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ ജനകീയത ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധേയമാണ്. മാടമ്പിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും അതില്‍ കുറച്ച് പുരോഗമനസ്വഭാവം വരുത്താന്‍ ലാല്‍ കരുതല്‍ കാട്ടിയിട്ടുണ്ട്. ജീവിതനൊമ്പരങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ച് നിരവധി ചിത്രങ്ങള്‍ ഹിറ്റാക്കിയ മോഹന്‍ലാല്‍തന്നെയാണ് സാഗര്‍ ഏലിയാസ് ജാക്കിമാരായും വേഷപ്പകര്‍ച്ച നടത്തിയതെന്ന വസ്തുത നിസ്സാരമല്ല. വളരെ ചെറിയ ചില ശ്രദ്ധകള്‍, ശ്രദ്ധേയമായ ചില അശ്രദ്ധകള്‍ എന്നിവ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ വിജയത്തിന് എങ്ങനെ സഹായിക്കുന്നുവെന്നും പുസ്തകത്തില്‍ നിരീക്ഷണമുണ്ട്.

പകരംവയ്ക്കാന്‍ കഴിയാത്തവിധം മലയാളിത്തം അഭിനയത്തിലാവാഹിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. ഏറ്റവും അടിസ്ഥാനപരമായി ഒരു മലയാളിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഡബ്ബ് ചെയ്ത ചിത്രങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. ഭാഷാന്തരീകരണത്തിന് വഴങ്ങാത്ത ശരീരഭാഷയും സംഭാഷണശൈലിയുമാകാം ഇതിനുകാരണമെന്ന വാദത്തോട് യോജിക്കാം. സാഹിത്യത്തില്‍ കവിതയ്ക്കുമാത്രം അവകാശപ്പെട്ടതാണ് ഭാഷാന്തരീകരണം നടത്തുമ്പോള്‍ തനിമയുടെ സൗന്ദര്യം ചോര്‍ന്നുപോകുമെന്ന വസ്തുതയെന്നതും ഓര്‍ക്കണം. ഒരു താരത്തെ സൃഷ്ടിക്കുന്ന മനഃശാസ്ത്രം ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിച്ചിട്ടുണ്ടെന്ന് അവതാരികയില്‍ കെ ജയകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് പൂര്‍ണമായും ന്യായയുക്തമാണ്.

Friday, March 08, 2013

ഓസ്‌കറില്‍ ബാക്കിയാവുന്നത്


Kalakaumudi
Issue No: 1957 
Issue Date:  
March 10 2013






എ.ചന്ദ്രശേഖര്‍

ചില ചരിത്രങ്ങള്‍ പുതുതായി എഴുതിച്ചേര്‍ക്കുന്ന ഒന്നായിരുന്നു 85 ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശ. പ്രധാനമായി, ലോകമെമ്പാടുമുള്ള മുപ്പത്തഞ്ചിലേറെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ടാസ്വദിക്കുന്ന ലൈവ് ടിവി ഷോയായി ബ്രാന്‍ഡ് ചെയ്യപ്പെട്ട അമേരികന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ വാര്‍ഷിക ചലച്ചിത്ര അവാര്‍ഡ് മാമാങ്കമായ ഓസ്‌കറിനെ ഔദ്യോഗികമായിത്തന്നെ അക്കാദമി ഓസ്‌കര്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തതായിരുന്നു അതിന്റെ വാണിജ്യപരമായ സവിശേഷത. അക്കാദമിയുമായോ, സിനിമയുമായോ യാതൊരു ബന്ധവുമില്ലാത്ത, അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥന്‍ അവാര്‍ഡ് ശില്‍പം കണ്ട്, തന്റെ അമ്മാവന്‍ ഓസ്‌കറിനെപ്പോലിരിക്കുന്നല്ലോ എന്ന് അലക്ഷ്യമായി പറഞ്ഞതില്‍ നിന്ന് വട്ടപ്പേരു വീണ ഓസ്‌കര്‍ അങ്ങനെ ചരിത്രത്തില്‍ അക്കാദമിയെക്കൊണ്ടു തന്നെ ഓസ്‌കര്‍ എന്ന വിപണനനാമം സ്ഥിരീകരിക്കപ്പെടുംവിധം വളരുകയായിരുന്നു.
രണ്ടാമത്തെ പ്രത്യേകത, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, ഓസ്‌കര്‍ താരനിശ കൊഡാക്ക് തീയററ്ററിന്റെ മേല്‍വിലാസം കൈവെടിഞ്ഞ്് ഡോള്‍ബി തീയറ്ററിനെ സ്വീകരിച്ചു എന്നതാണ്. കാര്യമായ മാറ്റമെന്നൊന്നും ഇതിനെ പറയാന്‍ സാധ്യമല്ല. ലോസാഞ്ചലസിലെ ഹോളിവുഡ് ഹൈലാന്‍ഡ് സെന്ററില്‍ നിലകൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ബഹുനില തീയറ്ററിന് കൊഡാക്കിന്റെ ബ്രാന്‍ഡിങ് ഉണ്ടായിരുന്നത് ഛായാഗ്രഹണസാങ്കേതികതയിലെ അതികായരായിരുന്ന കൊഡാക്ക് പാപ്പര്‍ സ്യൂട്ട് നല്‍കുകയും സാമ്പത്തികമായി നിലംപരിശാവുകയും ചെയ്തതോടെ, ശബ്ദവിന്യാസത്തിലെ ലോകരാജാക്കന്മാരായ ഡോള്‍ബി കോടികള്‍ നല്‍കി സ്വന്തമാക്കുകയായിരുന്നു. ചുരുക്കത്തില്‍ തീയറ്റര്‍ മാറിയില്ലെങ്കിലും പേരുമാറിയെന്നു മാത്രം.
തൊലിപ്പുറത്തെ ഈ അപൂര്‍വതകള്‍ക്കൊക്കെ അപ്പുറത്ത് ഒരു മഹാനടന്റെ ചരിത്രത്തിലിടം നേടിയ ഹാറ്റ് ട്രിക്കിനു കൂടി ഇക്കുറി ഓസ്‌കര്‍ സാക്ഷ്യം വഹിച്ചു. ഒരുപക്ഷേ ഇതുതന്നെയായിരിക്കും ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷതയും. ബ്രിട്ടീഷ് നടനായ ഡാനിയല്‍ ഡേ ല്യൂയിസാണ് ഈ ചരിത്രപ്രതിഭ. സെസില്‍ ഡേ ല്യൂയിസിന്റെയും ജില്‍ ബാല്‍കന്റെയും മകനായി പിറന്ന ഡാനിയലിന് ഇതു മൂന്നാംവട്ടമാണ് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിക്കുന്നത്. അഞ്ചുതവണ നാമനിര്‍ദ്ദേശം നേടിയിട്ടുള്ള അദ്ദേഹത്തിന് ഇക്കുറി വിഖ്യാതനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ചരിത്രകഥയായ ലിങ്കനിലെ നായകകഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചതെങ്കില്‍, മൈ ലെഫ്റ്റ് ഫുട്ട് എന്ന ചിത്രത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച ക്രിസ്റ്റി ബ്രൗണിന്റെ ധര്‍മസങ്കടങ്ങള്‍ ആവിഷ്‌കരിച്ചതിന് 1989ലും, ദെയര്‍ വില്‍ ബി ബഌ് എന്ന ചിത്രത്തില്‍ ഭാഗ്യാന്വേഷിയായ എണ്ണക്കിണറുടമ ഡാനിയല്‍ പ്‌ളെയ്ന്‍വ്യൂവിനെ അവതരിപ്പിച്ചതിന് 2007 ലുമാണ് മികച്ച നടനുളള ബഹുമതി കിട്ടിയത്. അടിമത്തമവസാനിപ്പിക്കാനുള്ള പതിമൂന്നാമത് ഭരണഘടനാ ഭേദഗതിക്കുവേണ്ടിയുള്ള പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ പരിശ്രമങ്ങളുടെ പിന്നിലെ ആത്മസംഘര്‍ഷങ്ങളും യാതനകളുമാണ് സ്പീല്‍ബര്‍ഗ് സിനിമയ്ക്കു വിഷയമാക്കിയത്. കരുത്തനായ ഡെന്‍സെല്‍ വാഷിംഗ്ടണെ കടുത്ത മല്‍സരത്തില്‍ പിന്നിലാക്കിയാണ് ഡാനിയല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി ഇന്ത്യ തിളങ്ങിയ ഓസ്‌കര്‍ നിശകൂടിയായിരുന്നു കടന്നുപോയത്. അതാകട്ടെ, തയ് വാനീസ് സംവിധായകന്‍ ആങ് ലീയുടെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട, ലോകമെമ്പാടുനിന്നും ഏറെ നിരൂപകപ്രശംസയും അതിലേറെ പ്രദര്‍ശനവിജയവും നേടിയ ലൈഫ് ഓഫ് പൈ യുടെ നേട്ടത്തിലൂടെയായിരുന്നു. മികച്ച ചിത്രം സംവിധാനം, സംഗീതം, ഛായാഗ്രഹണം, ദൃശ്യപ്പൊലിമ തുടങ്ങി 11 നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ലൈഫ് ഓഫ് പൈ മികച്ച സംവിധായകനും ഛായാഗ്രാഹകനും (ക്ലൗദോ മിറാന്‍ഡ), സംഗീതത്തിനും (മിഖായേല്‍ ഡാന) ദൃശ്യപ്പൊലിമയ്ക്കുമുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍, ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച, ഒരു മലയാളിയെ നായകനാക്കിയ സിനിമയുടെ സംവിധായകനിലൂടെ ഇന്ത്യന്‍ അഭിവാദനമായ 'നമസ്‌തേ' ഓസ്‌കര്‍ വേദിയില്‍ ശ്രവിക്കപ്പെട്ടു. ആങ് ലീയുടെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യന്‍ സംഘാംഗങ്ങളുടെ സേവനങ്ങളെ അന്തസ്സോടെ, ആഭിജാത്യത്തോടെ അംഗീകരിച്ചു, കൃതജ്ഞതയും പറഞ്ഞു. 2001ല്‍ ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ എന്ന ചൈനീസ് അയോധനകലാസിനിയിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ശില്‍പം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനായി ചരിത്രം രചിച്ച ആങ് ലീ നേടുന്ന മികച്ച സംവിധായകനുള്ള മൂന്നാമത്തെ ഓസ്‌കര്‍ അവാര്‍ഡാണിത്. മാത്രമല്ല, മൂന്നു തവണ മിക്ച്ച സംവിധായകനുളള ഓസ്‌കര്‍ നേടുന്ന ആദ്യത്തെ സംവിധായകനെന്ന കിരീടവും ഇതോടെ ആങ് ലീ സ്വന്തമാക്കുകയാണ്്. അമേരിക്കയുടെ മണ്ണില്‍, അവരുടെ ദേശീയ ചലച്ചിത്ര ബഹുമതിയായ ഓസ്‌കര്‍ അമേരിക്കയ്ക്കു പുറത്തു് വേരുകളുള്ള ഒരാള്‍ മൂന്നു തവണ സ്വന്തമാക്കുന്നുവെന്നതിനു പിന്നിലെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങള്‍ പരാമര്‍ശിക്കപ്പെടേണ്ടതു തന്നെ.
എന്നാല്‍, ലോകം മുഴുവനുള്ള എക്‌സ്‌ക്‌ളൂസീവ് സംപ്രേഷണാവകാശത്തിന്റെ കച്ചവടമൂല്യത്തില്‍ ഇന്റര്‍നെറ്റില്‍ പോലും അമേരിക്കയ്ക്കു പുറത്തുള്ള രാജ്യങ്ങളിലേക്ക് വീഡിയോ ക്‌ളിപ്പിംഗുകള്‍ വിനിമയം ചെയ്യപ്പെടാതിരിക്കാന്‍ കരുതലെടുത്ത അക്കാദമിയുടെ അമേരിക്കന്‍ ഹാങോവര്‍ അവരുടെ മറ്റവാര്‍ഡുകളില്‍ സുവ്യക്തമായിരുന്നു. ചാരസാഹസികതകളുടെ ധീരഗാഥകളില്‍ അഭിരമിക്കുന്ന ശരാശരി അമേരിക്കക്കാരന്റെ മനസ്സു തന്നെയാണ് ഈ അവാര്‍ഡ് നിര്‍ണയത്തിലും പ്രതിഫലിക്കുന്നതെന്നു കാണാം.
ഇറാനുമായുള്ള രൂക്ഷമായ അമേരിക്കയുടെ അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയ ആര്‍ഗോയുടെ രാഷ്ട്രീയപ്രസക്തി വളരെ വലുതാണ്. 1979 ല്‍ ആറ് അമേരിക്കക്കാര്‍ ടെഹ്‌റാനിലെ കനേഡിയന്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയതിനെത്തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ നിയുക്തനാവുന്ന ഏജന്റ് ടോണി മെന്‍ഡസ് നടത്തുന്ന സാഹസികതകളാണ് ചിത്രത്തിന്റെ കഥാവസ്തു. ഹോളിവുഡില്‍ നിന്നുള്ള മെന്‍ഡസ് സൂഹൃത്തായ നിര്‍മാതാവിനും മേയ്ക്കപ് ആര്‍ട്ടിസ്റ്റിനുമൊപ്പം ഇറാന്‍ പശ്ചാത്തലമാക്കി ഒരു സിനിമാ പദ്ധതി ആവിഷ്‌കരിച്ച് അതിന്റെ മറവിലാണ് ഇറാനിലെത്തി അവരെ മോചിപ്പിക്കുന്നത്. സി.ഐ.എ ചാരനായ ടോണി മെന്‍ഡസിന്റെ ദ് മാസ്റ്റര്‍ ഓഫ് ഡിസ്‌ഗൈസ്, ജോഷ്വാ ബര്‍മാന്റെ ദ് ഗ്രേയ്റ്റ് എസ്‌കേപ് എന്നീ പുസ്തകങ്ങളെ അതിജീവിച്ച്് ക്രിസ് ടെറിയോ രചിച്ച തിരക്കഥയില്‍ നിന്നാണ് ബെന്‍ അഫ്‌ളെക്ക് ഈ സിനിമ രൂപപ്പെടുത്തിയത്. നായകനായ മെന്‍ഡസിനു ജീവന്‍ പകര്‍ന്നതും ബെന്‍ തന്നെയായിരുന്നു.1997ല്‍ ഗുഡ്‌വില്‍ ഹണ്ടിംഗിന് ഓസ്‌കര്‍ നേടിയിട്ടുള്ള ബെഞ്ചമിന്‍ ഗേസ അഫ്‌ളെക് അഥവാ ബെന്‍ അഫ്‌ളെക്കിന്റെ അര്‍മെഗഡണ്‍, പേള്‍ ഹാര്‍ബര്‍ എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. നാലപതുകാരനായ ബെന്നെ സംബന്ധിച്ചിടത്തോളം ആര്‍ഗോ ഇരട്ടിമധുരമാണ്. കാരണം, സ്വന്തം സംവിധാനത്തില്‍ സ്വയം നായകനായ സിനിമയ്ക്ക് മികച്ച സിനിമയക്കുള്ള അവാര്‍ഡ് കിട്ടുക എന്നത് അത്ര മോശം കാര്യമല്ലല്ലോ. 
അമ്മുമ്മക്കഥകളുടെ അമൂല്യക്കലവറയില്‍ നിന്നാര്‍ജിച്ച കഥപറയാനുള്ള നൈസര്‍ഗികമായ കഴിവുതന്നെയാണെന്നുതോന്നുന്നു ഏഷ്യന്‍ രക്തം സിരകളിലൊഴകുന്ന, ഇന്നും തന്റെ ഏഷ്യന്‍ വംശത്വത്തില്‍ അഭിമാനിക്കുന്ന ആങ് ലീയെ ഈ അപൂര്‍വതയുടെ സിംഹാസനത്തിലേക്ക് ആരൂഡസ്ഥനാക്കിയത്. യെന്‍ മാര്‍ട്ടിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവല്‍ അതിന്റെ അതിയാഥാര്‍ഥ്യകഥാഘടന ഒന്നുകൊണ്ടുതന്നെ ദൃശ്യവല്‍കരണത്തിനു വഴങ്ങുന്നതായിരുന്നില്ല. തീര്‍ത്തും സിനിമയാക്കാന്‍ സാധ്യമില്ലാത്ത നോവല്‍ എന്നുള്ളതുകൊണ്ടാവണം 2001ല്‍ ബുക്കര്‍ സമ്മാനം നേടിയിട്ടും, അതില്‍ തൊട്ടുകളിക്കാന്‍ ഹോളിവുഡ് വമ്പന്മാര്‍ അടക്കമുള്ളവരാരും മുതിരാതിരുന്നതും. എന്നാല്‍ ക്രൗച്ചിംഗ് ടൈഗറിലൂടെതന്നെ അസാധ്യമായതിനെ ദൃശ്യവല്‍ക്കരിക്കാന്‍ അതീവതാല്‍പര്യം കാണിച്ച ആങ് ലീക്ക് (കഥാപാത്രങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നു തമ്മില്‍ത്തല്ലുന്ന കമ്പോള സിനിമയുടെ അതിനൂതന ദൃശ്യശീലത്തിനു തുടക്കമിട്ടത് വാസ്തവത്തില്‍ ക്രൗച്ചിംഗ് ടൈഗറിലെ കാല്‍പനികയും അതിയാഥാര്‍ഥ്യവുമായ പരമ്പരാഗത ചൈനീസ് അയോധനപ്രകടനങ്ങളുടെ ദൃശ്യവല്‍കരണമായിരുന്നുവെന്നോര്‍മിക്കുക) ലൈഫ് ഓഫ് പൈ ഹരമായിത്തീര്‍ന്നത് അതിന്റെ അസാധ്യതകൊണ്ടുതന്നെയായിരിക്കണം. അതെന്തായാലും, അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ അതിജീവനത്തിന്റെ പട്ടാള ചാരക്കഥകള്‍ക്കിടെ ലൈഫ് ഓഫ് പൈ അസാധാരണായൊരു സര്‍ഗസംഗീതമായിത്തീര്‍ന്നു. ചെകടിക്കുന്ന പോപ്പുലര്‍ സംഗീതഘോഷങ്ങള്‍ക്കിടയില്‍ ലളിതമായൊരു താരാട്ടു കേള്‍ക്കുന്ന സുകൃതം. അതാണു ലൈഫ് ഓഫ് പൈ സമ്മാനിച്ചത്. അതിലൂടെ, തുടര്‍ച്ചയായി ഇന്ത്യന്‍ സാന്നിദ്ധ്യവും ഡോള്‍ബി ഓഡിറ്റോറിയത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു. തലശ്ശേരിക്കാരന്‍ തന്നെയായ മനോജ് നൈറ്റ്്ശ്യാമളനും, റസൂല്‍ പൂക്കുട്ടിക്കും ശേഷം ഒരു മലയാളി-പിസീന്‍ പട്ടേല്‍ എന്ന പൈയെ അവതരിപ്പിച്ച തലശ്ശേരിക്കാരനായ സൂരജ് വര്‍മ്മയെന്ന ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയിലൂടെ ഇന്ത്യയുടെ യശസ് വീണ്ടും ഓസ്‌കര്‍ വേദിയില്‍ നിലനിര്‍ത്തപ്പെട്ടു.
ഫ്രാന്‍സില്‍ നിന്നുള്ള മിഖായേല്‍ ഹാനെകെ എഴുതി സംവിധാനം ചെയ്ത അമോറിനു ലഭിച്ച മികച്ച വിദേശചിത്രത്തിനുളള അവാര്‍ഡാണ് ഓസ്‌കര്‍ പട്ടികയിലെ മറ്റൊരു തിളക്കമാര്‍ന്ന വിജയം. ഒരു പക്ഷേ മറ്റവാര്‍ഡുകള്‍ കിട്ടിയ എല്ലാ ചിത്രങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട, തിരുവനന്തപുരം ചലച്ചിത്രമേളയുടെ ഏറ്റവും മികച്ച നീക്കിയിരിപ്പാണ് അമോര്‍.

Sunday, March 03, 2013

ബാക്കിലെ പായ്ക്ക്

ദിവസേന പത്തുമൂന്നൂറില്‍പ്പരം കിലോമീറ്റര്‍ ട്രെയിനില്‍ ബാഗുമായി യാത്രചെയ്യുന്നയാളായതുകൊണ്ട്, ഇനിപ്പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ഇത്രയും പറയാന്‍ എനിക്ക് അവകാശമുണ്ട്, അധികാരമുണ്ട് എന്നൊരു മുന്‍കൂര്‍ ജാമ്യത്തോടെ കാര്യത്തിലേക്കു കടക്കട്ടെ.
സംഗതി ബാക്കപായ്ക്കിനെപ്പറ്റിയാണ്. ട്രെയിനോ പ്‌ളെയിനോ കാറോ കാല്‍നടയോ, സഞ്ചാരമാര്‍ഗം എന്തുതന്നെയായാലും, യാത്രയ്ക്ക് ഏറ്റവും പറ്റിയ സഞ്ചി, ശരീരത്തിന്റെ പിന്നാമ്പുറത്തേക്കു ഞാന്നിറങ്ങുന്ന, നടക്കുമ്പോള്‍ താളത്തില്‍ ചന്തിയില്‍ തട്ടിത്തെറിക്കുന്ന ബാക്ക്പായ്ക്കു തന്നെ. അല്‍പം വലുതാണെങ്കില്‍, എത്രവരെയും സാധനവും കൊള്ളും, സുഖമായി കയ്യും വീശി നടക്കുകയുമാവാം, ഒരുവശത്തു മാത്രമായി ഭാരം താങ്ങുന്നതിന്റെ പ്രശ്‌നങ്ങളുമില്ല.ജോര്‍!
ബാക്ക്പായ്ക്ക് തലമുറയ്ക്കു മുമ്പേ ജനിച്ചതുകൊണ്ടോ എന്തോ, ഞാനിപ്പോഴും പഴയ ഷോള്‍ഡര്‍ ബാഗില്‍ തന്നെ. അതുകൊണ്ടെന്താ, ചൊട്ടമുതല്‍ ചുടല വരെ.... എന്നു പാടിയാല്‍ എന്നെ സംബന്ധിച്ച് ശരിയായിവരുമെന്നു മാത്രം. അല്ലാതെ പ്രത്യേകിച്ചു നേട്ടമൊന്നുമില്ലെന്നു മാത്രമല്ല, ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ തോള്‍സഞ്ചി പലപ്പോഴും ശല്യക്കാരനായിത്തീരുകയും ചെയ്യും. ബാക്ക്പായ്ക്കാവുമ്പോള്‍ അവിടെയും പ്രശ്‌നമില്ല. മലയേറാനും ഇവന്‍ തന്നെ സുഖം. അതുകൊണ്ടാണ്, താഴേഹിമാലയവും ചതുര്‍ധാമങ്ങളും ദര്‍ശിക്കാനുദ്യമിച്ചപ്പോള്‍ ഞാനുമൊരു ബാക്ക്പായ്ക്ക് തന്നെ സ്വന്തമായി വാങ്ങിയത്. അതിന്റെ സൗകര്യം പറഞ്ഞറിയിക്കുക വയ്യതന്നെ.ലാപ് ടോപ്പായാലും പാഠപുസ്തകമായാലും...എന്തും ബാക്ക്പായ്ക്കിന്റെ അറകളില്‍ സുഭദ്രം,സുരക്ഷിതം!
എന്നാല്‍.....
തീവണ്ടിയിലും, മറ്റു പൊതുയിടങ്ങളിലും ബാക്ക്പായ്ക്ക് ചിലപ്പോഴെങ്കിലും എനിക്കു ശല്യമായിട്ടുണ്ട്. അങ്ങനെ തീര്‍ത്തു പറയാമോ എന്നറിയില്ല. ബാക്ക്പായ്ക്കല്ല, അതു ധരിച്ചു നില്‍ക്കുന്നവരാണ് പലപ്പോഴും ശല്യക്കാരാവുന്നത്. കാരണമെന്തെന്നല്ലേ? വളരെ ഇടുങ്ങിയ ഇടനാഴികളിലും, ട്രെയിന്‍ കൂപ്പെയിലൂടെ നടക്കുമ്പോഴും, വലിയ ക്യൂകളില്‍ നില്‍ക്കുമ്പോഴുമെല്ലാമാണ് ഇതിന്റെ ശല്യമേറെ. രണ്ടുപേര്‍ക്കു കഷ്ടിച്ചു കടന്നപോകാവുന്ന ഇടനാഴികളില്‍, ബാക്ക്പായ്ക്കുമായി നില്‍ക്കുന്നവരെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നു കരുതുക. ഉദാഹരണത്തിന് ട്രെയിനില്‍ നിന്നിറങ്ങാനോ, ട്രെയിനിലൂടെ നടക്കാനോ ശ്രമിക്കുമ്പോള്‍ വിലങ്ങനെ നില്‍ക്കുന്നയാള്‍ ബാക്ക്പായ്ക്ക് ശരീരത്തില്‍ പിടിപ്പിച്ചയാളാണെങ്കില്‍ നിശ്ചയം, നിങ്ങള്‍ക്ക് അസാമാന്യ മെയ് വഴക്കമുണ്ടെങ്കിലെ അവരെ മറികടന്നുപോകാനാവൂ. അത്രയും കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ ബാക്ക്പാക്ക് ധാരി നമ്മേ തികച്ചും നിഷ്‌കളങ്കമായി അദ്ഭുതത്തോടെ ചിലപ്പോള്‍ നോക്കിയെന്നുവരും-ശ്ശെടാ, ഇത്രയും നീങ്ങിക്കൊടുത്താലും ഇയാള്‍ക്കു പോയ്ക്കൂടേ? -എന്നാവും അവരുടെ മനസ്സില്‍.
സംഗതി സത്യമല്ലേ, നമ്മളെ കാണുമ്പോഴേ, അവര്‍ നടുവളച്ച് പരമാവധി ഇടമുണ്ടാക്കി നമുക്കു സ്ഥലം തന്നു കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം സംഗതി കഌന്‍. പക്ഷേ അവരുടെ പൃഷ്ഠത്തില്‍ ഞാന്നു തൂങ്ങുന്ന ബാക്ക്പായ്ക്ക് എന്ന നിഷ്ഠുരന്‍ നമുക്കു കടന്നുപോകാനുള്ള ഇടം തരുന്നില്ലെന്നു പാവം അതിന്റെയുടമ അറിയുന്നില്ലല്ലോ. സ്‌കൂള്‍ കോളജ് കുട്ടികളുടെ കാര്യമാണ് കഷ്ടം. അവര്‍ പരമാവധി ഒതുങ്ങിനിന്നുകൊണ്ടു നമുക്കു കടന്നുപോകാന്‍ സ്ഥലം തരും. മിക്കപ്പോഴും പിന്തിരിഞ്ഞു നിന്നുകൊണ്ടുതന്നെ. പിന്നിലെ ദുഷ്ടനാവട്ടെ വഴിതടസം നില്‍ക്കുകയും! അസാധ്യ മെയ് വഴക്കമുണ്ടായാലെ, അവന്റെ തടസം നീക്കി കടന്നുപോകാനാവൂ. അപ്പോഴുണ്ടാവുന്ന ഘര്‍ഷണം മൂലം പാക്കിന്റെയുടമ ചിലപ്പോള്‍ അസ്വസ്ഥനുമായേക്കും. ഇയാള്‍ക്കു കടന്നുപോകാന്‍ ഇനിയും ഇടംവേണോ എന്നു നിനച്ച്.
ഇപ്പോള്‍ ബാക്ക്പായ്ക്കുകാരെ പേടിയാണ്. മറ്റൊന്നും കൊണ്ടല്ല, കഷ്ടി രണ്ടുപേര്‍ക്കു ഞെരുങ്ങി പോകാന്‍ സ്ഥലമുള്ളിടത്ത് ഇവനെ കൂടി മറികടന്നു പോകാനുള്ള മെയ് വഴക്കമെനിക്കില്ല.