Monday, February 25, 2013

വിവാദങ്ങളുടെ വിശ്വരൂപം

വാസ്തവത്തില്‍ കമല്‍ഹാസന്റെ വിശ്വരൂപം എന്താണ്? സാങ്കേതികത്തികവില്‍ നിന്നുകൊണ്ടൊരുക്കിയ, അദ്ദേഹത്തിന്റെ തന്നെ മുന്‍കാല ചിത്രങ്ങളിലൊന്നും, ഗോവിന്ദ് നിഹ്ലാനിയുടെ ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പുമായ കുരുതിപ്പുനലിന്റെ മറ്റൊരു രൂപാന്തരം. കുരുതിപ്പുനല്‍ തമിഴ് ഈഴം തീവ്രവാദികളെയാണ് നേരിട്ടതെങ്കില്‍, വിശ്വരൂപം അല്‍പം കൂടി വിശാലമായി അഫ്ഗാന്‍ ഭീകരതയെയും താലിബാനിസത്തെയും വിമര്‍ശനവിധേയമാക്കുന്നുവെന്നു മാത്രം. എന്നുവച്ചാല്‍, വിശ്വരൂപം കേവലമൊരു വിലകുറഞ്ഞ സിനിമയാണെന്നല്ല. തെറ്റായ വിവാദങ്ങളുടെ പേരില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട,രാഷ്ട്രീയപരമായി കുറേക്കൂടി ആഴത്തിലുള്ള ചിന്തകളും വ്യാഖ്യാനങ്ങളും അര്‍ഹിക്കുന്ന ഒരു ഇന്ത്യന്‍ സിനിമയാണിത്. അതു മുന്നോട്ടുവയ്ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയാധികാരമാനങ്ങള്‍, വിലകുറഞ്ഞ വിവാദങ്ങള്‍ക്കിടയില്‍ വായിക്കപ്പെടാതെപോയി എന്നതാണ് യാഥാര്‍ത്ഥ്യം.
എന്താണു വാസ്തവത്തില്‍ വിശ്വരൂപത്തിന്റെ പ്രസക്തി?  അമേരിക്കയ്ക്കു പോലും തലവേദനയായിത്തീര്‍ന്ന ബിന്‍ ലാദനെയും താലിബാനെയും അവരുടെ പാളയങ്ങളില്‍ തന്നെ ചെന്ന് ചാരപ്രവര്‍ത്തനം നടത്തി തകര്‍ക്കുകയും, അവരില്‍ നിന്ന് ആധുനിക അമേരികയ്ക്കു നേരിടേണ്ടിവരുന്ന അതീവഗുരുതരമായൊരു ആണവാക്രമണത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ സൈനികന്റെ (റോ ഉദ്യോഗസ്ഥന്റെ) കഥയാണ് വിശ്വരൂപം. അമേരിക്കന്‍ ചാരസിനിമകളിലൂടെ ആയിരത്തൊന്നാവൃത്തി സേവിച്ചിട്ടുള്ള ഒരു സിനിമാരിഷ്ടമോ  ഘ്രതമോ ആണ് ഈ കഥ. എന്തിന്, അസാധാരണമായ ബില്‍ഡപ്പിനൊടുവില്‍ വെറും സാധാരണം എന്നു തോന്നിയേക്കാവുന്ന ക്‌ളൈമാക്‌സ് പോലുമാണ് കമല്‍ വിശ്വരൂപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പക്ഷേ, താരതമ്യേന അത്യത്ഭുതമൊന്നുമല്ലാത്ത ഈ ക്‌ളൈമാക്‌സിനപ്പുറം കമല്‍ സൃഷ്ടിച്ചു വച്ച ലോകക്രമത്തിലാണ് ചലച്ചിത്രകാരന്റെ, സിനിമയുടെ രാഷ്ട്രീയം നിലകൊള്ളുന്നത്.
അമേരിക്കയുടെ പരമാധികാരത്തിനു വിള്ളല്‍ വരുന്ന എന്തിനെയും അവര്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത് എന്നത് ചരിത്രസത്യമാണ്. രാ്ഷ്ട്രീയമായ ഭൂഖണ്ഡാന്തര വെല്ലുവിളികള്‍ ഒന്നുമില്ലാതിരിക്കുന്ന കാലത്ത് അമേരിക്കന്‍ സിനിമയും ജനപ്രിയ സാഹിത്യവും എന്നും കൈകാര്യം ചെയ്തിട്ടുള്ളത് അന്യഗ്രഹജീവികളില്‍ നിന്നും അമാനുഷിക ശക്തികളില്‍ നിന്നുമെല്ലാമുള്ള ഭീഷണികളുടെ പ്രമേയമാണ്. അത്തരം ഭീഷണികളില്‍ നിന്ന് ഭൂഗോളത്തെ രക്ഷിക്കുകയാണ് ലോകപോലീസായ അമേരിക്കയുടെ പണി. അതിനുള്ള സാഹസികതകളിലൂടെയാണ് അമേരിക്കന്‍ സിനിമ നായകന്‍മാരെ സൃഷ്ടിച്ചിട്ടുള്ളത്.ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേയും മാഴ്‌സ് അറ്റാക്‌സും മുതല്‍ 2012 വരെ എത്രയോ സിനിമകള്‍....
ഇതിനപവാദമായിട്ടുള്ള റഷ്യന്‍ ഐക്യനാടുകളുമായും വീയറ്റ്്‌നാം, ചൈന, കൊറിയ, ഇറാക്ക്് എന്നിവയുമായുമെല്ലാം കാലാകാലങ്ങളില്‍ നിലനിന്നു പോന്ന ശത്രുതകളുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ടിട്ടുള്ള അപൂര്‍വം സിനിമകള്‍ മാത്രമാണ്.
എന്നാല്‍ സെപ്‌ററംബര്‍ 11 ലെ ലോകവ്യാപാരകേന്ദ്രം ആക്രമണത്തെത്തുടര്‍ന്ന് അമേരിക്കന്‍ കാഴ്ചപ്പാടിലും വായനയിലും കാതലായ മാറ്റങ്ങളാണുണ്ടായത്. അഭൗമ ഭീഷണികളുടെ സ്ഥാനത്ത് ഭൂഖണ്ഡാന്തര തീവ്രവാദവും ഭീകരതയുമൊക്കെയായി പ്രമേയതലങ്ങളില്‍ സ്ഥിരപ്രതിഷ്ഠകള്‍. രാജ്യാന്തര ഭീകരപ്രവര്‍ത്തനം സിനിമയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമായി. അങ്ങനെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍, അമേരിക്കയേയും മുഴുവന്‍ ലോകത്തെയും കൊറിയയുടെ, ഇറാക്കിന്റൈ, താലിബാനിസത്തിന്റെ ഒക്കെ ഭീകരതയില്‍ നിന്നു രക്ഷിക്കാനുള്ള വല്യേട്ടന്റെ-അങ്കിള്‍ സാമിന്റെ ത്യാഗപൂര്‍ണമായ തീവ്രശ്രമങ്ങളുടെ കഥകളായി പിന്നീട്. ഇത്തവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആര്‍ഗോ പോലും ഇത്തരത്തില്‍, അമേരിക്കയുടെ രാഷ്ട്രീയപരമായ നേതൃത്വത്തെ അപദാനിക്കുന്ന സൈനികചിത്രമാണെന്നോര്‍ക്കുക.
ഇവിടെയാണ് കമല്‍ഹാസന്‍ സധൈര്യം ഒരു കടന്നുകയറ്റം നടത്തുന്നത്. നായകനായ റോ ഉദ്യോഗസ്ഥന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിവിടത്തില്‍ വ്യാജ സ്വത്വത്തില്‍ കടന്നുകൂടുന്നതായുള്ള കഥാസന്ദര്‍ഭത്തെക്കാള്‍ ത്രില്ലിംഗാണ് പ്രമേയത്തിന്റെ രാഷ്ട്രീയത്തില്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരെ കമല്‍ഹാസന്‍ എന്ന ചലച്ചിത്രകാരന്‍ നടത്തുന്ന നുഴഞ്ഞുകയറ്റം. ഇവിടെ അമേരിക്കയുടെ സ്വന്തം മണ്ണില്‍,ഒബാമയുടെ പതനത്തിനു ശേഷം താലിബാന്‍/അല്‍ഖൈ്വദ നടത്തുന്ന അതീവഗുരുതരമായൊരു ആണുബോംബാക്രമണ പദ്ധതിയെ സ്വന്തം ധിഷണയും കര്‍മശേഷിയും കൂര്‍മബുദ്ധിയും കൊണ്ടു പൊളിക്കുന്നത് അമേരിക്കന്‍ സൈനികനോ എഫ് ബി ഐയോ അല്ല.മറിച്ച്് അല്‍ ഖൈ്വദയുടെ പരിശീലനം കിട്ടിയ ഒരു ഇന്ത്യന്‍ ചാരനാണ്. ഇന്ത്യയടക്കമുള്ള മൂന്നാംലോകരാജ്യങ്ങളെ സംരക്ഷിക്കുന്ന അമേരിക്കന്‍ രക്ഷാകര്‍തൃത്വത്തെയാണ് ബുദ്ധിപൂര്‍വമായൊരു പ്രമേയസ്വീകരണത്തിലൂടെ കമല്‍ഹാസന്‍ ഉടച്ചുവാര്‍ക്കുന്നതും, അവിടെ, ലോകപ്പൊലീസായ അമേരിക്കയെപ്പോലും രക്ഷിക്കാന്‍ നിര്‍ണായകമായൊരു സന്ധിയില്‍ അവതാരപുരുഷനായി റോ ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കുന്നതും. ഈ ധൈര്യത്തിന്റെ വിശ്വരൂപമാണ്, സിനിമയെ യാഥാസ്ഥിതിമായ കണ്ണിലൂടെ മാത്രം കണ്ടു ശീലിച്ചവര്‍, മതാന്ധതയുടെ കണ്ണിലൂടെ മാത്രം കണ്ടവര്‍ കാണാതെ പോയത്.ഈ സിനിമ അങ്ങനെ അമേരിക്കയുടെ സാമ്രാജിത്വ മേല്‍ക്കോയ്മയ്‌ക്കെതിരായിക്കൂടിയാണ് വിശ്വാകാരമാര്‍ജിക്കുന്നത്. അതില്‍ കമല്‍ഹാസന്‍ എന്ന ഇന്ത്യാക്കാരനെ നമിക്കുക.

No comments: